ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി പങ്കാളി ക്ഷേത്രങ്ങളിൽ മാർച്ച് 22ന് നെയ്യ് സമർപ്പിക്കും

ഇരിങ്ങാലക്കുട : ആറാട്ടുപുഴ പൂരത്തിന് മുന്നോടിയായി ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി ഘടക ക്ഷേത്രങ്ങളിൽ മാർച്ച് 22ന് നെയ്യ് സമർപ്പിക്കും.

തൃപ്രയാർ, ഊരകം, ചേർപ്പ്, ചാത്തക്കുടം, അന്തിക്കാട്, തൊട്ടിപ്പാൾ, കടലാശ്ശേരി പിഷാരിക്കൽ, എടക്കുന്നി, അയ്കുന്ന്, തൈക്കാട്ടുശ്ശേരി, കടുപ്പശ്ശേരി, ചൂരക്കോട്, പൂനിലാർക്കാവ്, ചാലക്കുടി പിഷാരിക്കൽ, ചക്കംകുളങ്ങര, കോടന്നൂർ, നാങ്കുളം, ശ്രീമാട്ടിൽ, നെട്ടിശ്ശേരി, കല്ലേലി, ചിറ്റിച്ചാത്തക്കുടം, മേടംകുളം എന്നീ ക്ഷേത്രങ്ങളിലും പെരുവനം ഗ്രാമാധിപ ക്ഷേത്രമായ പെരുവനം മഹാദേവക്ഷേത്രത്തിലും, ഗ്രാമപരദേവതയായ തിരുവുള്ളക്കാവ് ക്ഷേത്രത്തിലും അനുബന്ധക്ഷേത്രങ്ങളായ പിടിക്കപ്പറമ്പ്, വല്ലച്ചിറ, പല്ലിശ്ശേരി, കണ്ഠേശ്വരം, നറുകുളങ്ങര ക്ഷേത്രങ്ങളിലും, പെരുവനം ഗ്രാമത്തിന്റെ നാലതിരുകൾ വേർതിരിക്കുന്ന കിഴക്ക് കുതിരാൻ, വടക്ക് അകമല, പടിഞ്ഞാറ് എടത്തിരുത്തി അയ്യപ്പൻകാവ്, തെക്ക് ഉഴുവത്ത് ശാസ്താ ക്ഷേത്രങ്ങളിലും, ദേവസ്വം കീഴേടങ്ങളായ ഞെരൂക്കാവ്, ചിറ്റേങ്ങര, തൊട്ടിപ്പാൾ മഹാവിഷ്ണു, തൃക്കണ്ഠാപുരം ക്ഷേത്രങ്ങളിലുമാണ് നെയ്യ് സമർപ്പിക്കുന്നത്.

ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളുടെ നേതൃത്വത്തിൽ പതിനാറ് ചെറുസംഘങ്ങളായി വെളുപ്പിന് 4.30ന് പുറപ്പെട്ട് 8 മണിക്കുള്ളിൽ എല്ലാ ക്ഷേത്രങ്ങളിലും നെയ്യ് സമർപ്പിക്കും.

ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് മാർച്ച് 22ന് വൈകുന്നേരമുള്ള ചുറ്റുവിളക്ക് ദേശക്കാരുടെ വഴിപാടായി സമ്പൂർണ്ണ നെയ് വിളക്കോടെയാണ് നടത്തുന്നത്.

വിളക്കുമാടത്തിലെ അയ്യായിരത്തോളം ഓട്ടുചെരാതുകളുൾപ്പടെ ക്ഷേത്രത്തിനകത്തും പുറത്തുമുള്ള എല്ലാ വിളക്കുകളിലും രണ്ട് ദീപ സ്തംഭങ്ങളിലും നെയ്യ് മാത്രമേ ഉപയോഗിക്കുകയുള്ളൂ.

പ്രദക്ഷിണ വഴിയിലും ചുറ്റിനകത്തും മൺചെരാതുകളിൽ എള്ള് തിരിയാണ് കത്തിക്കുന്നത്. നൂറ് കണക്കിന് ഭക്തർ സമ്പൂർണ്ണ നെയ് വിളക്കിൽ പങ്കാളികളാകും.

ക്രൈസ്റ്റ് കോളെജിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിൽ കൊമേഴ്സ്, ഫ്രഞ്ച്, കെമിസ്ട്രി, ഇംഗ്ലീഷ്, ഹോട്ടൽ മാനേജ്മെൻ്റ്, ഫിസിക്സ്, സൈക്കോളജി, ഹിസ്റ്ററി, മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, ബോട്ടണി, മലയാളം, ജിയോളജി, സ്റ്റാറ്റിസ്റ്റിക്സ്, ഫുഡ് ടെക്നോളജി, സംസ്കൃതം, സോഷ്യൽ വർക്ക്, ഹിന്ദി, എക്കണോമിക്സ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകർക്കായി അപേക്ഷ ക്ഷണിച്ചു.

മാർച്ച് 27 മുതൽ ആരംഭിക്കുന്ന കൂടിക്കാഴ്ചയുടെ വിശദവിവരങ്ങളും തിയ്യതികളും കോളെജ് വെബ് സൈറ്റിൽ ലഭ്യമാണ്.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം നിശ്ചിത ദിവസങ്ങളിൽ കോളെജ് ഓഫീസിൽ ഹാജരാകേണ്ടതാണ്.

തിരഞ്ഞെടുക്കപ്പെടുന്നവരിൽ പി.എച്ച്.ഡി. യോഗ്യതയുള്ളവർക്ക് അടിസ്ഥാന ശമ്പളം 35000 രൂപ.

കൂടുതൽ വിവരങ്ങൾക്ക്: 0480-2825258 വെബ്സൈറ്റ്: www.christcollegeijk.edu.in

ആറാട്ടുപുഴ ക്ഷേത്രത്തിൽ നെയ് സമർപ്പണം തുടങ്ങി

ഇരിങ്ങാലക്കുട : ആറാട്ടുപുഴ ക്ഷേത്രത്തിൽ 1444 -ാമത് പൂരത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾ ആരംഭിച്ചു.

നിർമാല്യ ദർശനത്തിന് ശേഷം ശാസ്താവിന് 108 കരിക്കഭിഷേകം നടന്നു. 5.15 ന് ചുറ്റുവിളക്ക് ആരംഭിച്ചു.

നടപ്പുരയിൽ ഒരുക്കി വെച്ചിട്ടുള്ള വലിയ ഓട്ട് ചരക്കിൽ നിരവധി ഭക്തർ ശാസ്താവിന് നെയ്യ് സമർപ്പിച്ചു. സമ്പൂർണ്ണ നെയ് വിളക്കിൽ ഭാഗഭാക്കാവുന്നതിനുള്ള നെയ് സമർപ്പണത്തിൽ വിവിധ ദേശങ്ങളിലുള്ള നൂറുക്കണക്കിന് ഭക്തർ പങ്കെടുത്തു.

കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. രവീന്ദ്രൻ, അംഗം അഡ്വ. കെ.പി. അജയൻ, സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്താ, പെരുവനം – ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് എ.എ. കുമാരൻ, ആറാട്ടുപുഴ ദേവസ്വം ഓഫീസർ യു. അനിൽകുമാർ, ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് മനോജ് മംഗലത്ത്, വൈസ് പ്രസിഡന്റ് കെ. മുരളീധരൻ, സെക്രട്ടറി പി. മനോജ്, ജോയിന്റ് സെക്രട്ടറി സജീവ് കിയ്യത്ത്, ഓഡിറ്റർ ദിലീപ് കുമാർ തുടങ്ങിയവർ ശാസ്താവിന് നെയ്യ് സമർപ്പിച്ചു.

ഗ്രാമബലി വരെയുള്ള പതിമൂന്ന് ദിവസങ്ങളിൽ ശ്രീലകത്തും ചുറ്റിലും ഉള്ള എല്ലാ വിളക്കുകളിലും നെയ്തിരിയാണ് തെളിയുക.

പൂരം വരെയുള്ള ദിവസങ്ങളിൽ ഭക്തവത്സലനായ ശാസ്താവിന്റെ തിരുനടയിൽ ഭക്തജനങ്ങൾക്ക് നെയ്യ് സമർപ്പിക്കാനുള്ള സൗകര്യം ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി ഏർപ്പെടുത്തിയിട്ടുണ്ട്.

ആറാട്ടുപുഴ പൂരം : കൊച്ചിൻ ദേവസ്വം ബോർഡ് ധനസഹായം വിതരണം ചെയ്തു

ഇരിങ്ങാലക്കുട : ആറാട്ടുപുഴ പൂരത്തിലെ പങ്കാളി ക്ഷേത്രങ്ങൾക്ക് കൊച്ചിൻ ദേവസ്വം ബോർഡിന്റെ പൂരത്തിനുള്ള ധനസഹായ വിതരണം ആറാട്ടുപുഴ ക്ഷേത്ര നടപ്പുരയിൽ വെച്ച് നടന്നു.

രാവിലെ 11 മണിക്ക് ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. രവീന്ദ്രൻ ഭദ്രദീപം കൊളുത്തി ചടങ്ങിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

എടക്കുന്നി ഭഗവതിക്ഷേത്രത്തിന് വേണ്ടി കെ. മാധവന് ആദ്യ ചെക്ക് ബോർഡ്‌ പ്രസിഡൻ്റ് കെ. രവീന്ദ്രൻ കൈമാറി.

ദേവസ്വം ബോർഡ് അംഗം അഡ്വ. കെ.പി. അജയൻ, സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്താ, പെരുവനം – ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് എ. എ. കുമാരൻ, ആറാട്ടുപുഴ പൂരം കോർഡിനേറ്റർ എം. രാജേന്ദ്രൻ,
ആറാട്ടുപുഴ ദേവസ്വം ഓഫീസർ യു. അനിൽ കുമാർ, ഊരകം ദേവസ്വം ഓഫീസർ എം. സുധീർ, പെരുവനം ദേവസ്വം ഓഫീസർ രാജ്കുമാർ, അന്തിക്കാട് ദേവസ്വം ഓഫീസർ കെ. ബാബുരാജ്, ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് മനോജ് മംഗലത്ത്, വൈസ് പ്രസിഡന്റ് കെ. മുരളീധരൻ, സെക്രട്ടറി പി. മനോജ്, ജോ. സെക്രട്ടറി സജീവ് കിയ്യത്ത്, ഓഡിറ്റർ ദിലീപ് കുമാർ, വിവിധ ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

മാർ ജെയിംസ് പഴയാറ്റിൽ സ്മാരക അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് : നാലാം ദിനത്തിൽ യൂണിവേഴ്സൽ ബിൽഡേഴ്സ് ഇടപ്പള്ളി ജേതാക്കൾ

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ അഖില കേരള കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തുന്ന അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ നാലാം ദിനം ക്രൈസ്റ്റ് കോളെജ് മാനേജർ ഫാ.ജോയ് പിണിക്ക പറമ്പിൽ ഉദ്ഘാടനം ചെയ്തു.

എ.കെ.സി.സി. വൈസ് പ്രസിഡന്റ് ഷാജു കണ്ടം കുളത്തി അധ്യക്ഷത വഹിച്ചു.

മുൻ മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി മുഖ്യാതിഥിയായിരുന്നു.

പ്രശസ്ത ഫുട്ബോളർ ഇരിങ്ങാലക്കുട സ്വദേശി എ.ടി. വർഗീസിനെ ചടങ്ങിൽ ആദരിച്ചു.

മുനിസിപ്പൽ പ്രതിപക്ഷ നേതാവ് പി.വി. ശിവകുമാർ, എ.കെ.സി.സി. പ്രസിഡന്റ് സാബു കൂനൻ, ജനറൽ കൺവീനർ രഞ്ചി അക്കരക്കാരൻ, ചെയർമാൻ ഷാജു കണ്ടംകുളത്തി, സെക്രട്ടറി റോബി കാളിയങ്കര, ട്രഷറർ ഡേവിസ് ചക്കാലക്കൽ, പ്രോഗ്രാം കോർഡിനേറ്റർ ടെൽസൺ കോട്ടോളി, ജോയിന്റ് കൺവീനർമാരായ ഷാജു പാറേക്കാടൻ, അഡ്വ. ഹോബി ജോളി, വർഗീസ് ജോൺ എന്നിവർ പ്രസംഗിച്ചു.

നാലാം ദിന മൽസരത്തിൽ യൂണിവേഴ്സൽ ബിൽഡേഴ്സ് ഇടപ്പള്ളി സോക്കർ സെവൻസ് ആലുവയെ ഒന്നിനെ തിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി.

മുൻ പ്രസിഡന്റ് വിൻസൻ കോമ്പാറക്കാരൻ സ്വാഗതവും ടീം കോർഡിനേറ്റർ ജോസ് മാമ്പിള്ളി നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനിയിലെ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വൈകിട്ട് 7 മണിക്കാണ് മൽസരങ്ങൾ നടക്കുന്നത്. 22 ന് ഞായാറാഴ്ച നടക്കുന്ന ഫൈനൽ മൽസരത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു സമ്മാനദാനം നിർവ്വഹിക്കും.

ഇന്ന് (വ്യാഴാഴ്ച) മുതൽ സെമി മൽസരങ്ങൾ ആരംഭിക്കും. ആദ്യ സെമി കാളിദാസ എഫ്. സി. തൃശൂരും ഓർബിറ്റ് പഞ്ചവടി ടീംസ് മലപ്പുറവും തമ്മിലായിരിക്കും.

ആറാട്ടുപുഴ ക്ഷേത്രത്തിൽ കളഭാഭിഷേകം 20ന് ; ഉദയാസ്തമന പൂജ 21ന്

ഇരിങ്ങാലക്കുട : ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിൽ പൂരത്തിന് മുമ്പുള്ള കളഭാഭിഷേകം മാർച്ച് 20 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് നടക്കും.

ചന്ദനം, ഗോരോചനം, കുങ്കുമപ്പൂവ്, പച്ചകർപ്പൂരം, പനിനീർ തുടങ്ങിയ സുഗന്ധദ്രവ്യങ്ങളുടെ കൂട്ടാണ് ശാസ്താവിന്  കളഭാട്ടത്തിനായി ഉപയോഗിക്കുന്നത്.

സപരിവാര പൂജയായാണ് കളഭപൂജ നടത്തുന്നത്.

ഉരുളിയിൽ തയ്യാറാക്കിവച്ചിരിക്കുന്ന കളഭം ജലദ്രോണി പൂജക്കുശേഷം താളമേളങ്ങളുടെ അകമ്പടിയോടെ ശംഖിലെടുത്ത് കലശക്കുടത്തിൽ നിറയ്ക്കും.

പൂജാവിധികളാൽ ചൈതന്യപൂർണ്ണമാക്കിയ കളഭം രാവിലെ 9 മണിക്ക് പാണികൊട്ടി ശ്രീലകത്തേക്ക് എഴുന്നെള്ളിച്ച് ശാസ്താപ്രതിഷ്ഠയിൽ അഭിഷേകം ചെയ്യും. 
തുടർന്ന് ശാസ്താവിന്  കടുംമധുരപ്പായസം നിവേദിക്കും. ഈ സമയം ദർശനത്തിന് ശ്രേഷ്ഠമാണ്.

നമസ്കാരമണ്ഡപത്തിൽ വെച്ചാണ് പൂജകൾ നടത്തുക. ഇതോടനുബന്ധിച്ച് നവകം, പഞ്ചഗവ്യം എന്നീ അഭിഷേകങ്ങളും ശാസ്താവിന് നടത്തും.

തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും.

ആറാട്ടുപുഴ പൂരത്തിൻ്റെ ഭാഗമായി ആറാട്ടുപുഴ ക്ഷേത്രത്തിൽ മാർച്ച് 21ന് ഉദയാസ്തമന പൂജ നടക്കും.

വെളുപ്പിന് 5ന് നിർമ്മാല്യദർശനം, അഭിഷേകം, മലർനിവേദ്യം, ഉഷപൂജ എന്നിവയ്ക്ക് ശേഷം ഉദയാസ്തമന പൂജയുടെ പതിനെട്ട് പൂജകൾ ആരംഭിക്കും. പതിനെട്ടാമത്തെ പൂജയാണ് ഉച്ചപൂജ. ഇതിന്റെ ഭാഗമായി നവകം, പഞ്ചഗവ്യം എന്നീ പൂജകളും അഭിഷേകങ്ങളും ഉണ്ടായിരിക്കും.

സോപാനസംഗീതത്തോടുകൂടിയാണ് ഉച്ചപൂജ. തുടർന്ന് ശ്രീഭൂതബലി.

കേരളത്തിനോട് കേന്ദ്രം കാണിക്കുന്നത് ചിറ്റമ്മ നയം : മന്ത്രി കെ. രാജൻ

ഇരിങ്ങാലക്കുട : കേരളത്തിനോട് കേന്ദ്രം കാണിക്കുന്നത് ചിറ്റമ്മ നയമാണെന്നും രാഷ്ട്രീയ പക പോക്കലാണ് വയനാട് ദുരന്തമുഖത്തും കേന്ദ്രം കാണിച്ചതെന്നും റവന്യൂ മന്ത്രി കെ. രാജൻ ആരോപിച്ചു.

സിപിഐ നേതാവും പടിയൂർ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.സി. ബിജു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. മണി അധ്യക്ഷത വഹിച്ചു.

സിപിഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ അനുസ്മരണ പ്രഭാഷണം നടത്തി.

സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ.കെ. വത്സരാജ്, മുതിർന്ന നേതാവ് കെ. ശ്രീകുമാർ, സംസ്ഥാന കൗൺസിൽ അംഗം ടി.കെ. സുധീഷ്, സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ്, എഐവൈഎഫ് ജില്ലാ പ്രസിഡൻ്റ് ബിനോയ് ഷബീർ, എഐഎസ്എഫ് ജില്ലാ സെക്രട്ടറി മിഥുൻ പോട്ടക്കാരൻ, കെ.വി. രാമകൃഷ്ണൻ, കെ.പി. കണ്ണൻ, മുരളി മണക്കാട്ടുംപടി, വി.ആർ. രമേഷ്, ടി.വി. വിബിൻ എന്നിവർ പ്രസംഗിച്ചു.

രാവിലെ സിപിഐ മണ്ഡലം കമ്മിറ്റി ഓഫീസിലും ലോക്കൽ കമ്മിറ്റി ഓഫീസിലും ബ്രാഞ്ച് കമ്മിറ്റികളിലും അനുസ്മരണവും പുഷ്പാർച്ചനയും നടന്നു.

നിര്യാതനായി

വിശ്വംഭരൻ

ഇരിങ്ങാലക്കുട : തൊമ്മാന ചെങ്ങാറ്റുമുറി
രാമന്ത്ര വിശ്വംഭരൻ (88) നിര്യാതനായി.

സംസ്കാരം ഇന്ന് (വ്യാഴാഴ്ച) ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ : ഹേമലത

മക്കൾ : ജിജി, ജിഷ, ജിമ്മി

മരുമക്കൾ : രാജൻ, ജയദാസ്, അഞ്ജു

വാഹനാപകടത്തിൽ ഒരാൾ മരണപ്പെട്ട കേസിൽ കോടതി ശിക്ഷിച്ച ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ

ഇരിങ്ങാലക്കുട : പടിയൂരിൽ വെച്ച് സൈക്കിൾ യാത്രക്കാരൻ വാഹനാപകടത്തിൽ മരിച്ച കേസിൽ കോടതി ശിക്ഷിച്ചിട്ടും ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.

ഇരിങ്ങാലക്കുട വെസ്റ്റ് കോമ്പാറ സ്വദേശി പയ്യപ്പിള്ളി വീട്ടിൽ ശ്രീജിത്ത് (30) എന്നയാളെയാണ് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

2014 മാർച്ച് 14ന് വൈകീട്ട് 6.30ഓടെ എടതിരിഞ്ഞി – പടിയൂർ റോഡിലായിരുന്നു അപകടം നടന്നത്. പടിയൂരിൽ വെച്ച് കോതകുളം സ്വദേശി സഞ്ചരിച്ചിരുന്ന സൈക്കിളിൽ ശ്രീജിത്ത് ഓടിച്ചിരുന്ന മോട്ടോർ സൈക്കിൾ ഇടിക്കുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈക്കിൾ യാത്രക്കാരൻ പിന്നീട് മരണപ്പെട്ടു. ഈ കേസിൽ കോടതി പ്രതിയെ ശിക്ഷിച്ചെങ്കിലും ശിക്ഷാവിധി നടപ്പിലാക്കാൻ അനുവദിക്കാതെ ഇയാൾ ഒളിവിൽ പോയതിനെ തുടർന്ന് ഇയാളെ പിടികൂടുന്നതിനായി കോടതി ശിക്ഷാ വിധി വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.

നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കാട്ടൂർ സ്റ്റേഷൻ എസ്എച്ച്ഒ പി.എം. ഷെമീർ, ജിഎസ്‌സിപിഒ ജി.എസ്. രഞ്ജിത്ത്, സിപിഒ കെ.വി. വിപിൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ആളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നേഴ്സ് തസ്തികയിൽ ഒഴിവ്

ഇരിങ്ങാലക്കുട : ആളൂർ പഞ്ചായത്ത് 2026- 27 വർഷത്തെ വാർഷിക പ്രോജക്ടിൽ ഉൾപ്പെടുത്തിയ ആളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ 2026 ഏപ്രിൽ മുതൽ 2027 മാർച്ച് 31 വരെയുള്ള കാലയളവിൽ ജോലി ചെയ്യാൻ താല്പര്യമുള്ള നേഴ്സുമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

ഉദ്യോഗാർത്ഥി സർക്കാർ അംഗീകൃത കോളെജുകളിൽ നിന്നും ജിഎൻഎം/ ബിഎസ്‌സി നേഴ്സ് പൂർത്തിയാക്കിയിട്ടുള്ളവരും കേരള നേഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവരും ആയിരിക്കണം.

അപേക്ഷകർക്ക് 40 വയസ്സ് കവിയാൻ പാടില്ല.

താല്പര്യമുള്ളവർ മാർച്ച് 17ന് ഉച്ചയ്ക്ക് 1 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളും ഓരോ ഫോട്ടോ കോപ്പിയും സഹിതം ആളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നേരിട്ട് ഹാജരാകേണ്ടതാണെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി സമയങ്ങളിൽ എഫ്എച്ച്സി ആളൂർ ഓഫീസിൽ ബന്ധപ്പെടുക.