ഇരിങ്ങാലക്കുടയിൽ യുദ്ധ വിരുദ്ധ സംഗമവുമായി സിപിഐ

ഇരിങ്ങാലക്കുട : യുദ്ധം അവസാനിപ്പിക്കുക, മോദി – ട്രംപ് – നെത്യനാഹു കൂട്ടുകെട്ട് അവസാനിപ്പിക്കുക,
ലോകസമാധാനം ഉറപ്പ് വരുത്തുക,
അമേരിക്ക – ഇസ്രായേൽ സഖ്യം ഇറാനിൽ നടത്തുന്ന കൂട്ടക്കുരുതിയിൽ പ്രതിഷേധിക്കുക, സയണിസ്റ്റ് ഇസ്രായേൽ ഇറാനു മേൽ നടത്തിയ ആക്രമണത്തിലും സാമ്രാജ്യത്വ ഗൂഢാലോചനയിലും പ്രതിഷേധിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ സംഗമം നടത്തി.

സിപിഐ സംസ്ഥാന കൗൺസിൽ അംഗം ടി.കെ. സുധീഷ് സംഗമം ഉദ്ഘാടനം ചെയ്തു.

ജില്ലാ കൺസിൽ അംഗം പി. മണി അധ്യക്ഷത വഹിച്ചു.

മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ്, സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.കെ. ശിവൻ, എ.ജെ. ബേബി, കെ.എസ്. പ്രസാദ് എന്നിവർ പ്രസംഗിച്ചു.

സുമതി തിലകൻ, ബെന്നി വിൻസെന്റ്, മുരളി മണക്കാട്ടുപടി, പി.ആർ. സുന്ദരൻ, വി.എസ്. ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

ഠാണാവിൽ കുടിവെള്ള പൈപ്പിന് ചോർച്ച : ഹൈലെവൽ ഭാഗത്തേക്കുള്ള ജലവിതരണം നിർത്തിവച്ചു

ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂർ – ഷൊർണൂർ റോഡിൽ കെ.എസ്.ടി.പി. റോഡ് നിർമ്മാണത്തിനിടെ ഠാണാ ജംഗ്ഷനിൽ പൈപ്പ് ലീക്ക് ആയതിനാൽ ഇരിങ്ങാലക്കുട ഹൈ ലെവൽ ഭാഗത്തേക്കുള്ള ജലവിതരണം വാട്ടർ അതോറിറ്റി നിർത്തി വെച്ചു.

പണി പൂർത്തീകരിച്ചതിനു ശേഷം മാത്രമേ ജലവിതരണം പുനരാരംഭിക്കുകയുള്ളൂ എന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

സ്മിത മേനോൻ കിഴുവീട്ടിലിന്റെ ‘ദ ഹൗസ് ഓഫ് ഡ്രാഗൺഫ്ലൈസ്’ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : സ്മിത മേനോൻ കിഴുവീട്ടിലിന്റെ ‘ദ ഹൗസ് ഓഫ് ഡ്രാഗൺഫ്ലൈസ്’ എന്ന ആംഗലേയ നോവൽ കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്‌ അശോകൻ ചെരുവിൽ പ്രകാശനം ചെയ്തു.

തൃശൂർ സബ് കളക്ടർ അഖിൽ വി. മേനോൻ പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി.

കേരളത്തിന്റെ തനതായ സംസ്കാരത്തെയും കുടുംബജീവിതത്തെയും പ്രത്യേകിച്ച് സവിശേഷമായ സ്ത്രീ ജീവിതത്തെയും ആഗോളതലത്തിൽ ചിതറിക്കിടക്കുന്ന മലയാളികളുൾപ്പെടെയുള്ള ലോക സമൂഹത്തെ അറിയിക്കാൻ പര്യാപ്തമായ പുസ്തകമാണ് ‘ദ ഹൗസ് ഓഫ് ഡ്രാഗൺഫ്ലൈസ്’ എന്ന് അശോകൻ ചെരുവിൽ അഭിപ്രായപ്പെട്ടു.

ജീവിത യാഥാർത്ഥ്യങ്ങളെ സത്യസന്ധമായി പ്രതിഫലിപ്പിക്കുന്ന ഈ കൃതി ഒരു വായനക്കാരൻ എന്ന നിലയിൽ തന്നിലുണ്ടാക്കിയ ചിന്തകളെക്കുറിച്ച്‌ സബ് കളക്ടർ അഖിൽ വി. മേനോനും പറഞ്ഞു.

സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ പി.കെ. ഭരതൻ അധ്യക്ഷത വഹിച്ചു.

ഡോ. എം. പുഷ്പാംഗദൻ സ്വാഗതം പറഞ്ഞു.

ഡോ. കവിത ബാലകൃഷ്ണൻ പുസ്തക പരിചയവും, മേരി ഫ്രാൻസിസ്, നിഷ ജോർജ്ജ് തുടങ്ങിയവർ പുസ്തകാവലോകനവും നടത്തി.

കെ. വിശ്വനാഥൻ, കെ. ഹരിനാരായണൻ, ഉമ കാട്ടിൽ, സഹദേവൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

ഭാഷയ്ക്കതീതമായ ഇന്ദ്രിയാനുഭൂതികൾ നൽകുന്ന കഥാകഥനരീതി അവലംബിച്ചു കൊണ്ട്, ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ ജീവിതത്തിലെ അസ്ഥിരതകളെ വരച്ചു കാട്ടുകയാണ് ഗ്രന്ഥകാരി ചെയ്യുന്നതെന്ന്, പുസ്തക പരിചയം നടത്തിയ ഡോ. കവിത ബാലകൃഷ്ണൻ പറഞ്ഞു.

എഡിറ്റർ തന്മയ് ദൂബേയുടെ സന്ദേശത്തിന് ശേഷം, ഗ്രന്ഥകാരി സ്മിത മേനോൻ കിഴുവീട്ടിൽ തന്റെ രചനാനുഭങ്ങൾ പങ്കു വച്ച് നന്ദി പറഞ്ഞു.

“വാഗ്മിത” മൂന്നാംദിനം സുഭദ്രാർജ്ജുന സംവാദം കൊണ്ട് ശ്രദ്ധേയമായി

ഇരിങ്ങാലക്കുട : വാഗ്മിതയുടെ മൂന്നാം ദിനം സുഭദ്രാർജ്ജുന സംവാദം കൊണ്ട് ശ്രദ്ധേയമായി.

മേൽപ്പത്തൂരിൻ്റെ പ്രസിദ്ധമായ സുഭദ്രാഹരണം ചമ്പുവിൽ സന്യാസവേഷം ധരിച്ച അർജ്ജുനൻ സുഭദ്രയിങ്കൽ അനുരാഗ വിവശനായിരിക്കെ, തോഴിമാരുമായി ഉദ്യാനത്തിലെ ക്രീഡയ്ക്കിടയിൽ സുഭ്രദയ്ക്ക് തന്നോട് പ്രണയമുണ്ടെന്ന് സഖിമാരുമായുള്ള സംഭാഷണത്തിലൂടെ തിരിച്ചറിഞ്ഞ് സ്വയം സമാശ്വാസിതനാകുന്നു. തുടർന്ന് സുഭദ്ര തൻ്റെ സംശയത്തെ ദൂരികരിക്കാനായി സന്യാസി വേഷധാരിയോട് ഇന്ദ്രപ്രസ്ഥ വാർത്തകളെയും അർജ്ജുനനെയും കുറിച്ച് ചോദിക്കുന്നു. മറുപടിയായി കുന്തിയെയും ധർമ്മപുത്രാദികളെയും പറ്റി പറയുകയും, തുടർന്ന് അർജ്ജുനൻ കപട സന്യാസവേഷധാരിയായി സുഭദ്രയെ കാംക്ഷിച്ചുകൊണ്ട് ദ്വാരകയിൽ ഇതാ മുന്നിൽതന്നെ ഇരിക്കുന്നതായി ലജ്ജയോടെ പറഞ്ഞ് പരസ്പരം സന്തോഷവാന്മാരാകുന്ന ഭാഗമായിരുന്നു “വാഗ്മിത”യുടെ മൂന്നാം ദിവസത്തെ മുഖ്യാകർഷണം.

കൂടിയാട്ടാചാര്യൻ അമ്മന്നൂർ കുട്ടൻ ചാക്യാർ അവതരിപ്പിക്കുന്ന “സുഭദ്രാഹരണം” ചാക്യാർകൂത്തിൽ മിഴാവിൽ കലാമണ്ഡലം നാരായണൻ നമ്പ്യാർ, താളത്തിൽ സരിത കൃഷ്ണകുമാർ എന്നിവർ അകമ്പടിയേകി.

നിര്യാതനായി

മണി

ഇരിങ്ങാലക്കുട : സിപിഎം കണ്ടാരംതറ മുൻ ബ്രാഞ്ച് സെക്രട്ടറിയും കെട്ടിട നിർമാണ തൊഴിലാളി യൂണിയൻ പൊറത്തിശ്ശേരി പഞ്ചായത്ത് കമ്മിറ്റി അംഗവും യൂണിയൻ സ്ഥാപക കാല പ്രവർത്തകനുമായിരുന്ന കൂത്തുപാലക്കൽ വീട്ടിൽ വി.എം. മണി (74) നിര്യാതനായി.

സംസ്കാരം ഞായറാഴ്ച (ഫെബ്രുവരി 22) രാവിലെ 9.30ന് മുക്തിസ്ഥാനിൽ.

ഭാര്യ : വിജയ

മക്കൾ : സിന്തിൽ, ലത, സിന്ധു

മരുമക്കൾ : വിനീത, ഉദയൻ, സന്ദീപ്

ഫ്യൂഷൻ ഓഫ് അടയ്ക്കാപന്തൽ ലൈബ്രറിയുടെ ഉദ്ഘാടനം 22ന്

ഇരിങ്ങാലക്കുട : ഫ്യൂഷൻ ഓഫ് അടയ്ക്കാപന്തൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ലൈബ്രറിയുടെ ഉദ്ഘാടനവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അവാർഡ് ജേതാക്കളെ ആദരിക്കലും ഫെബ്രുവരി 22ന് വൈകീട്ട് 4 മണിക്ക് നോർത്ത് കിഴുത്താണി ജംഗ്ഷൻ ക്ലബ്ബ് ഓഫീസിൽ നടക്കും.

സംസ്ഥാന ഫോട്ടോഗ്രഫി മത്സരത്തിൽ ഒന്നാം സ്ഥാനം നേടി മുഖ്യമന്ത്രിയിൽ നിന്നും അവാർഡ് ലഭിച്ച ക്ലബ്‌ മെമ്പർ സുരേഷ്, കേരളോത്സവം ജില്ലാതല മൃദംഗ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ രാഹുൽ എന്നിവരെ ചടങ്ങിൽ ആദരിക്കും.

ഫോക്‌ലോർ അക്കാദമി ഫെലോഷിപ്പ് ലഭിച്ച കെ.ആർ. കൊച്ചു നാരായണനെ ആദരിച്ചു

ഇരിങ്ങാലക്കുട : കേരള ഫോക്‌ലോർ അക്കാദമിയുടെ ഫെലോഷിപ്പ് ലഭിച്ച കളമെഴുത്തു കലാകാരൻ കെ.ആർ. കൊച്ചു നാരായണനെ പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കമ്മിറ്റി സംഘടപ്പിച്ച ചടങ്ങിൽ മന്ത്രി ഡോ. ആർ. ബിന്ദു ഉപഹാരം നൽകി ആദരിച്ചു.

ഖാദർ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വത്സല ബാബു, വേളൂക്കര പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ഉണ്ണികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം ഗ്രീഷ്മ സലീഷ്, പഞ്ചായത്തംഗം പ്രേമ നൈഷാദ്, ഡോ. കെ. രാജേന്ദ്രൻ, ഉദിമാനം അയ്യപ്പക്കുട്ടി, പി.എൻ. ലക്ഷ്മണൻ തുടങ്ങിയവർ പ്രസംഗിച്ചു.

കഴിഞ്ഞ മുപ്പതിൽപ്പരം വർഷങ്ങളായി കളമെഴുത്തു കലയിലും കളമെഴുത്ത് പാട്ടിലും നിലയുറപ്പിച്ചിട്ടുള്ള കൊച്ചുനാരായണൻ കേരളത്തിനകത്തും പുറത്തുമായി നൂറുകണക്കിന് ക്ഷേത്രാങ്കണങ്ങളിൽ തൻ്റെ കലാമികവ് പ്രകടിപ്പിച്ചിട്ടുണ്ട്.

ഈ അനുഷ്ഠാന കല അന്യം നിന്നു പോകാതിരിക്കാൻ പുതുതലമുറയെ അഭ്യസിപ്പിക്കുന്നതിൽ ബദ്ധശ്രദ്ധനാണ് കൊച്ചു നാരായണൻ. നിലവിൽ മുപ്പതോളം ശിഷ്യന്മാർ കൊച്ചു നാരായണനിൽ നിന്നും കളമെഴുത്തു കല പരിശീലിക്കുന്നുണ്ട്.

നടീല്‍ വസ്തുക്കളുടെ വിതരണം നടത്തി

ഇരിങ്ങാലക്കുട : മുകുന്ദപുരം ഫാര്‍മേഴ്സ് പ്രൊഡ്യൂസിങ് കമ്പനി, ഐ.സി.എ.ആര്‍. ഗോവ എന്നിവര്‍ സംയുക്തമായി തിരഞ്ഞെടുത്ത പട്ടികജാതി – പട്ടിക വര്‍ഗ വിഭാഗം കര്‍ഷകര്‍ക്കായി കുംഭമാസ നടീല്‍ വസ്തുക്കളുടെ സൗജന്യ വിതരണം നടത്തി.

ചടങ്ങില്‍ വെള്ളാങ്ങല്ലൂര്‍ എഡിഎ സ്മിത അധ്യക്ഷയായി.

ഗോവ ഐ.സി.എ.ആര്‍. ശാസ്ത്ര ഗവേഷകര്‍ ഡോ. ശ്രീകാന്ത്, ഡോ. ലത തുടങ്ങിയവര്‍ പദ്ധതി വിശദീകരണം നടത്തി.

ചേന, ചേമ്പ്, മഞ്ഞള്‍, ഇഞ്ചി, കാച്ചില്‍, പച്ചക്കറി വിത്തുകളാണ് വിതരണം ചെയ്തത്.

കമ്പനി ചെയര്‍മാന്‍ ഒ.എന്‍. ജയന്‍, എംഡി അജിത്‌, ഡയറക്ടര്‍ ശ്രീരാമന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മന്ദാരം കടവ് ശിവരാത്രി പുരസ്കാരം വി.പി. കണ്ണന്

ഇരിങ്ങാലക്കുട : ആറാട്ടുപുഴ മന്ദാരം കടവ് ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് നൽകി വരുന്ന ശിവരാത്രി പുരസ്കാരം ശ്രീകൃഷ്ണ ലൈറ്റ് & സൗണ്ട് ഉടമ വി.പി. കണ്ണന് സമ്മാനിക്കും.

ക്യാഷ് അവാർഡും കീർത്തി മുദ്രയും പ്രശസ്തിപത്രവും പൊന്നാടയും ഉൾപ്പെടുന്നതാണ് പുരസ്കാരം.

ശിവരാത്രി ദിവസം (ഫെബ്രുവരി 15) വൈകുന്നേരം 6.30ന് ആറാട്ടുപുഴ ക്ഷേത്രാങ്കണത്തിൽ വെച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ച് പുരസ്കാരം സമ്മാനിക്കും.

25 വർഷത്തിലേറെയായി ആറാട്ടുപുഴ മന്ദാരം കടവ് ശിവരാത്രി ആഘോഷ സമിതിയുമായി സഹകരിച്ച് നടത്തിയ മികച്ച സേവനമാണ് വി.പി. കണ്ണനെ പുരസ്കാരത്തിനർഹനാക്കിയത്.

പൊതുരംഗത്ത് സേവനം നടത്തി വരുന്ന പ്രഗത്ഭമതികളെ ആദരിക്കുന്നതിനുവേണ്ടി ആറാട്ടുപുഴ മന്ദാരം കടവ് ശിവരാത്രി ആഘോഷ സമിതി ഏർപ്പെടുത്തിയതാണ് ഈ പുരസ്കാരം.

ഓപ്പറേഷൻ പ്രോ പബ്ലികോ : 898 പ്രതികളെക്കൊണ്ട് ‘’നല്ല നടപ്പിന്’’ ജാമ്യം എടുപ്പിച്ച് റൂറൽ ജില്ലാ പൊലീസ്

ഇരിങ്ങാലക്കുട : ജില്ലയിൽ ക്രമസമാധാനവും പൊതുജന സുരക്ഷയും കർശനമായി ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി തൃശൂർ റൂറൽ പൊലീസ് 898 പ്രതികളെക്കൊണ്ട് ‘നല്ല നടപ്പിന്’ ജാമ്യം എടുപ്പിച്ചു.

സംസ്ഥാന പൊലീസ് മേധാവി റാവഡ ആസാദ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ സമൂഹത്തിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കാനുള്ള കർശനമായ നടപടികളുടെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങളിലാണ് തൃശൂർ റൂറൽ പൊലീസ് സംസ്ഥാനത്ത് മികച്ച നേട്ടം കൈവരിച്ചത്.

സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും കുറ്റകൃത്യങ്ങളിൽ ആവർത്തിച്ച് ഉൾപ്പെടുന്നവരുമായ പ്രതികളെക്കൊണ്ടാണ് വരും ദിവസങ്ങളിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടില്ലെന്ന വ്യവസ്ഥയിൽ (നല്ല നടപ്പിന്) ജാമ്യം എടുപ്പിച്ചത്.

നിരന്തരം പൊതുസമാധാനം തകർക്കുന്ന രീതിയിലുള്ള ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഒരാളെ അതിൽ നിന്നും തടയുന്നതിനായി സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതി ഇയാളിൽ നിന്ന് നാഗരിക സുരക്ഷാ സംഹിത 2023ലെ വകുപ്പ് 126/129 പ്രകാരം ബോണ്ട് വാങ്ങുന്നു. ഈ ബോണ്ടിൽ ആ വ്യക്തി നിശ്ചിത കാലയളവിലേക്ക് ക്രിമിനൽ പ്രവൃത്തികളിൽ ഏർപ്പെടുകയില്ലെന്ന് സ്വന്തം ജാമ്യത്തിലോ മറ്റ് രണ്ട് പേരുടെ ജാമ്യക്കാരോടൊപ്പമോ ഉറപ്പുനൽകണം. ഈ പ്രക്രിയയെ ആണ് ‘നല്ല നടപ്പിന് ജാമ്യം എടുക്കുക’ എന്ന് പറയുന്നത്.

കുറ്റകൃത്യങ്ങൾ ചെയ്തതിന് ശേഷമുള്ള ശിക്ഷ എന്നതിലുപരി, ഭാവിയിൽ കുറ്റകൃത്യങ്ങൾ തടയുക എന്ന മുൻകരുതൽ നടപടിയെടുത്ത് ഒരു വ്യക്തി വീണ്ടും കുറ്റകൃത്യങ്ങളിലേക്ക് കടക്കാതിരിക്കാൻ നിയമപരമായ സമ്മർദ്ദം ചെലുത്തുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യമെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ അറിയിച്ചു.

ഭാരതീയ നാഗരിക് സുരക്ഷാ സംഹിത വകുപ്പ് 126 പ്രകാരം പൊതുസമാധാനത്തിന് ഭംഗം വരുത്താൻ സാധ്യതയുള്ളവർക്കെതിരെ 896 റിപ്പോർട്ടുകളാണ് സമർപ്പിച്ചത്.

ഇതിൽ 588 കേസുകളിൽ ഒരു വർഷം വരെ സമാധാനം പാലിക്കുമെന്ന് ഉറപ്പുനൽകുന്ന മജിസ്‌ട്രേറ്റ് ഉത്തരവ് പ്രകാരം എഴുതി വാങ്ങി.

അക്രമസംഭവങ്ങൾ തടയുന്നതിനും സമാധാന അന്തരീക്ഷം നിലനിർത്തുന്നതിനും ഈ നടപടി സഹായകരമാകും.

ഭാരതീയ നാഗരിക് സുരക്ഷാ സംഹിത വകുപ്പ് 129 പ്രകാരം സ്ഥിരം കുറ്റവാളികളായ മോഷണം, പിടിച്ചുപറി, ലഹരി മരുന്ന് കടത്ത്, മറ്റ് ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ 590 റിപ്പോർട്ടുകൾ നൽകി.

ഇതിൽ 310 പേർക്കെതിരെ പരമാവധി മൂന്ന് വർഷം വരെ കാലാവധിയുള്ള നല്ല നടപ്പിനുള്ള ജാമ്യം ഉത്തരവായിട്ടുണ്ട്.

സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കാനും അവർ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് തടയാനും ഈ നിയമം പൊലീസിന് വലിയ കരുത്ത് നൽകും.

ഉത്തരവ് ലംഘിച്ച് വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ ജാമ്യം റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികളും സ്വീകരിക്കുന്നുണ്ട്.