ചെന്നൈയിലെ ഡാൻസ് ഫോർ ഡാൻസ് ഫെസ്റ്റിവലിൻ്റെ മനം നിറച്ച് സൂരജ് നമ്പ്യാരുടെ ‘യയാതി’

ഇരിങ്ങാലക്കുട : കൂടിയാട്ടം കലാകാരനായ സൂരജ് നമ്പ്യാർ സംവിധാനം ചെയ്ത് അവതരിപ്പിച്ച ഏകാഹാര്യകൂടിയാട്ടാവതരണം ‘യയാതി’ ചെന്നൈയിലെ ഡാൻസ് ഫോർ ഡാൻസ് ഫെസ്റ്റിവലിൽ അരങ്ങേറി.

കലാവാഹിനി സംഘടിപ്പിക്കുന്ന ഈ ഫെസ്റ്റിവൽ ക്യൂറേറ്റ് ചെയ്തത് വിഖ്യാത നർത്തകി മാളവിക സരൂക്കായ് ആണ്.

കലാവാഹിനിയുടെ 2025ലെ സീനിയർ ഫെല്ലോഷിപ്പിന് അർഹനായ സൂരജ് നമ്പ്യാരുടെ ഈ വർഷത്തെ രണ്ടാമത്തെ ചിട്ടപ്പെടുത്തലാണ് യയാതി.

മഹാഭാരതത്തിൽ നിന്നും വി.എസ്. ഖാണ്ഡേക്കറുടെ നോവലിൽ നിന്നും ഗിരീഷ് കർണാടിൻ്റെ നാടകത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് യയാതി കൂടിയാട്ടത്തിൽ ചിട്ടപ്പെടുത്തിയത്.

പകർന്നാട്ടത്തിന് വളരെ സാധ്യതകളുള്ള രീതിയിലാണ് ഈ അവതരണം രൂപകല്പന ചെയ്തിട്ടുള്ളത്.

ചെന്നൈയിലെ ഭാരതീയ വിദ്യാഭവനിൽ നടന്ന അവതരണത്തിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം വിജയ്, കലാനിലയം ഉണ്ണികൃഷ്ണൻ, ആതിര ഹരിഹരൻ എന്നിവർ പശ്ചാത്തലമേളത്തിലും കലാമണ്ഡലം വൈശാഖ് ചുട്ടിയിലും അവതരണത്തിനു മിഴിവേകി.

ത്രിപുടിയാണ് ‘യയാതി’യുടെ നിർമ്മാണ നിർവഹണം ചെയ്തത്.

ഗോൾകീപ്പർ അൽക്കേഷ് രാജിന് എഐവൈഎഫിൻ്റെ ആദരം

ഇരിങ്ങാലക്കുട : കായിക ഭൂപടത്തിൽ എടതിരിഞ്ഞിയുടെ പേര് വജ്രശോഭയോടെ എഴുതി ചേർത്ത അൽക്കേഷ് രാജിനെ ആദരിച്ച് എഐവൈഎഫ്.

കഴിഞ്ഞ സന്തോഷ് ട്രോഫിയിൽ കേരളത്തിൻ്റെ ഗോൾ വല കാത്ത് കേരളത്തിന് കിരീടം നേടിയെടുക്കാനും കഴിഞ്ഞ ദിവസം അവസാനിച്ച സുപ്പർ ലീഗ് കേരളയിൽ താൻ പ്രതിനിധീകരിക്കുന്ന കണ്ണൂർ ടീമിന് കിരീടം നേടി കൊടുക്കാനും സാധിച്ചത് അൽക്കേഷിൻ്റെ കരിയറിലെ സുവർണനിമിഷങ്ങളാണ്.

എടതിരിഞ്ഞി കാക്കാത്തിരുത്തി സ്വദേശി വിജയരാജൻ്റെയും ഓമനയുടെയും മകനായ അൽക്കേഷ് രാജ് സാധാരണ കുടുംബ സാഹചര്യങ്ങളിൽ നിന്ന് കളിച്ചു വളർന്ന് നിരന്തര പരിശ്രമവും കഠിനാദ്ധ്വാനവും കൊണ്ടാണ് ഫുട്ബോളിലെ തൻ്റെ ഇഷ്‌ട മേഖലയിൽ വിജയം കൈവരിച്ചത്.

തൻ്റെ നാട്ടിലെ വളർന്ന് വരുന്ന കായിക പ്രതിഭകളെ പിന്തുണ കൊടുത്ത് പ്രോത്സാഹിപ്പിക്കാനും അൽക്കേഷ് മനസ് കാണിക്കാറുള്ളത് കായികതാരമെന്ന നിലയിൽ അൽക്കേഷിൻ്റെ ആത്മാർഥതയുടെ പ്രതികമായാണ് നോക്കിക്കാണുന്നത് എന്നും കൂടുതൽ ഉയരങ്ങളിലേക്ക് വിജയ പതാക പാറിച്ച് അൽക്കേഷിൻ്റെ കായിക ജീവിതം മഹനീയമാകട്ടെ എന്നും എഐവൈഎഫ് എടതിരിഞ്ഞി മേഖല ഭാരവാഹികൾ പറഞ്ഞു.

മേഖല കമ്മിറ്റിയുടെ ഉപഹാരം പാർട്ടി ലോക്കൽ സെക്രട്ടറി ഇൻ ചാർജ്ജ് മുരളി മണക്കാട്ടുംപടി അൽക്കേഷിന് സമ്മാനിച്ചു.

15-ാം വാർഡ് മെമ്പർ സംഗീത സുരേഷ് പൊന്നാട അണിയിച്ചു.

വി.ആർ. രമേഷ്, കെ.പി. കണ്ണൻ, വി.ആർ. അഭിജിത്ത്, പി.എസ്. കൃഷ്ണദാസ്, വിഷ്ണു ശങ്കർ, ഇ.എസ്. അഭിമന്യു, വി.പി. ബിനേഷ്, ഗിൽഡ, സുധാകരൻ കൈമപറമ്പിൽ, പി.സി. സുരേഷ്, വി.ഡി. യാദവ്, അൻഷാദ്, അൽക്കേഷിൻ്റെ സഹോദരൻ അമൽരാജ് എന്നിവർ നേതൃത്വം നൽകി.

കാറളത്ത് തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ നടന്ന സംഘർഷം: രണ്ട് പേർക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതികൾ പിടിയിൽ

ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടയിൽ ഉണ്ടായ സംഘർഷത്തിൽ രണ്ടുപേർക്ക് പരിക്കേറ്റ സംഭവത്തിലെ പ്രതികൾ പിടിയിൽ.

ഞായറാഴ്ച വൈകീട്ട് 5 മണിയോടെ കാറളം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിനു സമീപം ഇരിക്കുകയായിരുന്ന കാറളം സൗത്ത് എഴുത്തച്ചൻ നഗർ സ്വദേശി പുതിയമഠത്തിൽ വീട്ടിൽ ദീപേഷ് (33) എന്നയാളെ പ്രകടനത്തിൽ പങ്കെടുത്ത് വരികയായിരുന്ന സ്റ്റേഷൻ റൗഡി കാറളം പള്ളം സ്വദേശി അയ്യേരി വീട്ടിൽ വിഷ്ണു (30) എന്നയാൾ ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. തുടർന്ന് വിഷ്ണു വിജയാഹ്ലാദ പ്രകടനത്തിൽ പങ്കെടുത്ത് മുന്നോട്ട് പോവുകയും ചെയ്തു.

പ്രകടനം പുല്ലത്തറ സി.എച്ച്.സി.ക്ക് സമീപം എത്തിനിൽക്കവേ ദീപേഷിനെ അടിച്ചു പരിക്കേൽപ്പിച്ചതിലുള്ള വൈരാഗ്യത്താൽ കാറളം സ്വദേശി വിളയാട്ടിൽ വീട്ടിൽ ഷിബു (43) എന്നയാൾ വിഷ്ണുവിനെ വയറിൽ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

ഷിബുവിനെ കാട്ടൂർ പൊലീസ് സംഭവ സ്ഥലത്ത് നിന്ന് തന്നെ കസ്റ്റഡിയിൽ എടുത്തു.

ഷിബുവിനെ പ്രതിയാക്കി കൊലപാതകശ്രമത്തിനുള്ള വകുപ്പ് ചേർത്ത് കേസെടുത്തു.

നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

ദീപേഷിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിന് ദീപേഷിന്റെ പരാതിയിൽ വിഷ്ണുവിനെതിരെയും കാട്ടൂർ സ്റ്റേഷനിൽ കുറ്റകരമായ നരഹത്യാശ്രമത്തിനുള്ള വകുപ്പ് കൂട്ടിച്ചേർത്ത് കേസെടുത്തിട്ടുണ്ട്.

ഈ കേസ്സിലെ പ്രതിയായ വിഷ്ണു തൃശൂർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പൊലീസിന്റെ കർശന നീരീക്ഷണത്തിലാണ്.

കാട്ടൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസ്സുകളും ഇരിങ്ങാലക്കുട ഡിവൈഎസ്പി സി.എൽ. ഷാജുവിന്റെ നേതൃത്വത്തിൽ കാട്ടൂർ സ്റ്റേഷൻ എസ്എച്ച്ഒ കെ.സി. ബൈജു ആണ് അന്വേഷിക്കുന്നത്.

രണ്ട് കേസുകളിലും കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണ്.

വിഷ്ണു കാട്ടൂർ സ്റ്റേഷൻ പരിധിയിലെ ഒരു കൊലപാതക കേസിലും, ഒരു കൊലപാതകശ്രമ കേസിലും, ഒരു അടിപിടി കേസിലും ഉൾപ്പെടെ എട്ട് ക്രമിനൽ കേസുകളിൽ പ്രതിയാണ്.

ഷിബു കാട്ടൂർ സ്റ്റേഷനിൽ പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ച രണ്ട് കേസുകളിലെ പ്രതിയാണ്.