സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം : ഭാരതീയ വിദ്യാഭവന് തിളക്കമാർന്ന വിജയം

ഇരിങ്ങാലക്കുട : സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് തിളക്കമാർന്ന വിജയം.

ആകെ പരീക്ഷയെഴുതിയ 116 കുട്ടികളിൽ 67 പേർ ഡിസ്റ്റിങ്ഷനും 38 പേർ ഫസ്റ്റ് ക്ലാസും നേടി.

സയൻസ് വിഭാഗത്തിൽ 95.6% മാർക്കോടെ ഉണ്ണിമായ ജി. മേനോൻ, കോമേഴ്സ് വിഭാഗത്തിൽ 95% മാർക്കോടെ ലക്ഷ്മി വിനോദ്, എഫ്എംഎം വിഭാഗത്തിൽ 92% മാർക്കോടെ ടി.എസ്. ഹൃദിക എന്നിവർ ഒന്നാമതെത്തി.

സയൻസ് വിഭാഗത്തിൽ ശിവ്ന സ്‌നോഷ്, അനികേത് വിനോദ്, കൊമേഴ്സ് വിഭാഗത്തിൽ ദിയ പ്രദീപ്കുമാർ, ദ്യുംന ബിജോയ്‌, എഫ്എംഎം വിഭാഗത്തിൽ എയ്ഞ്ചൽ മരിയ ബിനോയ്‌, ആദിത്യ കണ്ണൻ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ഭക്തിനിർഭരമായി പറപ്പൂക്കര വിശുദ്ധ ജോൺ നെപുംസിയാൻ ഫൊറോന പള്ളിയിലെ തിരുനാൾ

ഇരിങ്ങാലക്കുട : മദ്ധ്യ കേരളത്തിലെ പൗരാണികവും പ്രശസ്തവുമായ പതിനാറാം ശതോത്തര രജതജൂബിലി ആഘോഷിച്ച പറപ്പൂക്കര വിശുദ്ധ ജോൺ നെപുംസിയാൻ ഫൊറോന പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് വിശുദ്ധനെ കൂട്ടിൽ നിന്നിറക്കി പള്ളി ചുറ്റി പ്രദക്ഷിണവും വിശുദ്ധൻ്റെ മുടിയെഴുന്നളിപ്പും നാനാജാതി മതസ്ഥരായ അനേകം ആളുകളുടെ സാന്നിധ്യത്തിൽ നടന്നു.

ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ്റെ മുഖ്യ കാർമികത്വത്തിൽ നടന്ന ചടങ്ങുകൾക്ക് ഫൊറോന വികാരി റവ. ഫാ. റാഫേൽ പഞ്ഞിക്കാരൻ, സഹ വികാരി വിനോയ് തെറ്റയിൽ, ജനറൽ കൺവീനർ & ട്രസ്റ്റി റെജിൻ പാലത്തിങ്കൽ, ട്രസ്റ്റിമാരായ ആൻ്റോ പുല്ലോക്കാരൻ, സിജോ പൊന്തോക്കൻ, ആഘോഷ കമ്മിറ്റി സെക്രട്ടറി ജോൺ ചിറയത്ത്, 100 അംഗ കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

വിവിധ യൂണിറ്റുകളിൽ നിന്നെത്തിച്ചേർന്ന അഞ്ചോളം ആനകൾ അണിനിരന്ന അമ്പ് എഴുന്നള്ളിപ്പിന് ശേഷം ഭക്തർക്ക് നേർച്ച കാഴ്ചകൾ അർപ്പിക്കുവാനും പുണ്യവാനെ വണങ്ങുവാനുമായി പ്രതിഷ്ഠിച്ചുകൊണ്ട് തിരുനാളിന് സമാപനം കുറിച്ചു.

കെ.കെ. അഭിമന്യു അനുസ്മരണ ദിനാചരണം

ഇരിങ്ങാലക്കുട : പഴയകാല കമ്മ്യൂണിസ്റ്റ് നേതാവും വിവിധ ട്രേഡ് യൂണിയനുകളുടെ മികച്ച സംഘാടകനും കാട്ടൂർ പ്രദേശത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് നിർണ്ണായക പങ്കുവഹിച്ച പോരാളിയുമായ കെ.കെ. അഭിമന്യുവിൻ്റെ 26-ാം ചരമ വാർഷികദിനം സിപിഐ കാട്ടൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു.

പൊഞ്ഞനത്ത് അഭിമന്യു സ്മാരകത്തിൽ നടന്ന അനുസ്മരണയോഗവും,പുഷ്പാർച്ചനയും സിപിഐ ഇരിങ്ങാലക്കുട
മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു.

സെക്രട്ടേറിയറ്റ് അംഗം
എ.ജെ. ബേബി അധ്യക്ഷത വഹിച്ചു.

ലോക്കൽ കമ്മിറ്റി സെക്രട്ടറി
ജോജോ തട്ടിൽ, പൊഞ്ഞനം ബ്രാഞ്ച് സെക്രട്ടറി വിനോദൻ എന്നിവർ പ്രസംഗിച്ചു.

സംഗമേശൻ്റെ ഇല്ലം നിറയ്ക്കുള്ള വിത്ത് വിതച്ചു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ ഇല്ലംനിറയ്ക്ക് ആവശ്യമായ നെൽക്കതിർ ഉത്പാദിപ്പിക്കുന്നതിന്റെ വിത്തിടൽ ചടങ്ങ് ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി ഉദ്ഘാടനം ചെയ്തു.

ആഗസ്റ്റ് 16നാണ് ഇപ്രാവശ്യം ഇല്ലം നിറ.

2018 മുതൽ സംഗമേശന്റെ ഇല്ലം നിറയ്ക്കുള്ള നെല്ല് ദേവസ്വം പറമ്പിൽ തന്നെയാണ് ഉൽപ്പാദിപ്പിക്കുന്നത്.

90 ദിവസം കൊണ്ട് വിളവെടുക്കാവുന്ന കേരള കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത അത്യുൽപാദനശേഷിയുള്ള ‘മനുരത്ന’ എന്ന ഇനം വിത്താണ് കൊട്ടിലാക്കൽ പറമ്പിൽ വിതച്ചിരിക്കുന്നത്.

പടിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. കണ്ണൻ, നഗരസഭ കൗൺസിലർ പി.വി. ശിവകുമാർ, ദേവസ്വം ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ, ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു

ഇരിങ്ങാലക്കുട : എടതിരിഞ്ഞി പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ വാട്ടർ ടാങ്കിന് സമീപം നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് പോസ്റ്റ് ഒടിഞ്ഞു.

കാറിൽ സഞ്ചരിച്ചിരുന്നവരെ ആശുപത്രിയിലേക്ക് മാറ്റി.

ഉണ്ണിയാടന് സ്വീകരണം 17ന്

ഇരിങ്ങാലക്കുട : കെ.എസ്.ആർ.ടി.സി. സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നിയുക്ത എം.എൽ.എ. അഡ്വ. തോമസ് ഉണ്ണിയാടന് ഞായറാഴ്ച്ച രാവിലെ 10 മണിക്ക് സ്വീകരണം നൽകും.

കണ്ഠേശ്വരത്തുള്ള കെ.എസ്.ആർ.ടി.സി. ഓപ്പറേറ്റിങ് സെൻ്ററിലെ മീറ്റിങ്ങ് ഹാളിൽ ചേരുന്ന യോഗം നഗരസഭാ ചെയർമാൻ എം.പി. ജാക്സൺ ഉദ്ഘാടനം ചെയ്യുമെന്ന് സമിതി ചെയർമാൻ രാജീവ് മുല്ലപ്പിള്ളി, ജനറൽ കൺവീനർ എം.കെ. സേതുമാധവൻ എന്നിവർ അറിയിച്ചു.

“ഉയരെ” അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജി.എൽ.പി. സ്കൂളിൽ കുട്ടികൾക്കായി “ഉയരെ” അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു.

വിജ്ഞാനവും വിനോദവും നിറഞ്ഞ ക്യാമ്പ് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രവീൺസ് ഞാറ്റുവെട്ടി ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡൻ്റ് സി.കെ. സുനിൽകുമാർ അധ്യക്ഷത വഹിച്ചു.

ബിപിസി കെ.ആർ. സത്യപാലൻ, സ്കൂൾ ലീഡർ എം.ആർ. ആഞ്ജനേയ്, പി.ടി.എ. മെമ്പർ ഭക്തവൽസലൻ, യോഗ ഇൻസ്ട്രക്ടർ രാജലക്ഷ്മി എന്നിവർ ആശംസകൾ നേർന്നു.

ഹെഡ്മിസ്ട്രസ്സ് പി.ബി. അസീന സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് ടി.എൻ. നിത്യ നന്ദിയും പറഞ്ഞു.

തുടർന്ന് യോഗ, ആരോഗ്യശീലങ്ങൾ, ഒറിഗാമി, ഫുട്ബോൾ തുടങ്ങിയവയിൽ വിദഗ്ധർ പരിശീലനം നൽകി.

മർച്ചന്റ് അസോസിയേഷൻ വാർഷിക പൊതുയോഗം

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ മർച്ചന്റ് അസോസിയേഷൻ 45-ാം വാർഷിക പൊതുയോഗം സംഘടിപ്പിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ്കുമാർ ഉദ്ഘാടനം ചയ്തു.

സംഘടന പ്രസിഡന്റ് ടി.എ. ബഷീർ അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി കെ.ഐ. നജഗ് മുഖ്യപ്രഭാഷണം നടത്തി.

യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് വിനോദ് കാക്കറ, വനിത വിംഗ് ജില്ലാ പ്രസിഡന്റ് സി.സി. അനിത, സംഘടന ജോയിന്റ് സെക്രട്ടറി കെ.വി. ജോമോൻ എന്നിവർ ആശംസകൾ നേർന്നു.

സംഘടന സെക്രട്ടറി ജോൺസൺ ജോസഫ് വാർഷിക റിപ്പോർട്ടും ട്രഷറർ സതീഷ്കുമാർ കണക്കും അവതരിപ്പിച്ചു.

വർക്കിങ് പ്രസിഡന്റ് പി.പി. ജോസ് സ്വാഗതവും വൈസ് പ്രസിഡന്റ് എം.കെ. ഈനാംശു നന്ദിയും പറഞ്ഞു.

അടുത്ത 2 വർഷത്തേക്കുള്ള പുതിയ ഭരണസമിതി അംഗങ്ങളായി ടി.എ. ബഷീർ (പ്രസിഡന്റ്), എം.കെ. ഈനാംശു (സെക്രട്ടറി), സണ്ണി ചെറിയാൻ (ട്രഷറർ) എന്നിവരെയും 18 അംഗ ഭരണസമതിയെയും തിരഞ്ഞെടുത്തു.

തൊമ്മാന പാടശേഖരത്ത് അവശേഷിച്ച വൈക്കോൽ കെട്ടുകൾ വേനൽ മഴയിൽ നശിക്കുന്നു

ഇരിങ്ങാലക്കുട : വേനൽമഴ കനത്തതോടെ പാടശേഖരങ്ങളിൽ അവശേഷിച്ച വൈക്കോൽ കെട്ടുകളും നാശത്തിലേക്ക്.

വില കൂടുമെന്ന പ്രതീക്ഷയിൽ പാടത്ത് സൂക്ഷിച്ചിരുന്ന വൈക്കോൽ കെട്ടുകളാണ് ശക്തമായ മഴയിൽ കുതിർന്ന് നശിക്കുന്നത്. മഴ തുടരുന്ന സാഹചര്യത്തിൽ പൂപ്പൽ ബാധിച്ച് കേടു വരുന്ന വൈക്കോൽ കെട്ടുകൾ ഇനി വിൽക്കാനും കഴിയില്ലെന്ന വിഷമത്തിലാണ് പുല്ലൂർ തൊമ്മാന പാടശേഖരങ്ങളിലെ കർഷകർ.

ഒരു കാലത്ത് എല്ലാ നെൽകർഷകരുടെയും വീടുകളിൽ പശുക്കൾ ഒരു സ്ഥിരം കാഴ്ചയായിരുന്നെങ്കിലും അധ്വാനത്തിനനുസരിച്ച് ആദായം ലഭിക്കാത്തതിനാൽ ഇന്ന് കർഷകർ പശു വളർത്തലിൽ നിന്ന് പിന്മാറുന്നത് പതിവായിരിക്കുകയാണ്. അതിനാൽ തന്നെ വൈക്കോൽ അന്വേഷിച്ച് എത്തുന്ന ക്ഷീര കർഷകർക്ക് പാടത്ത് അവശേഷിക്കുന്ന വൈക്കോൽ വിൽക്കുകയാണ് പതിവ്.

ഇപ്പോൾ വൈക്കോൽ വാങ്ങാൻ എത്തുന്നവരും കുറവാണ്. വിലയും തുച്ഛം. അതുകൊണ്ടാണ് വില വർദ്ധിക്കും എന്ന പ്രതീക്ഷയിൽ കർഷകർ വൈക്കോൽ കാത്തു വെച്ചത്. എന്നാൽ മഴയിൽ കുതിർന്ന വൈക്കോലുകൾ ഇനി വിൽക്കാൻ കഴിയാത്ത അവസ്ഥയിലാണെന്ന് അവർ കണ്ണീരോടെ പറഞ്ഞു.

വേനൽമഴയിൽ തന്നെ രാമഞ്ചിറ തോടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞത് ആശങ്കയുയർത്തുന്നു

ഇരിങ്ങാലക്കുട : പേഷ്ക്കാര്‍ റോഡിൽ നിന്ന് കൂടൽമാണിക്യം തെക്കേ നടയിലേക്കുള്ള ഉണ്ണായിവാര്യർ കലാനിലയം റോഡിനോട് ചേർന്നുള്ള രാമഞ്ചിറ തോടിന്റെ സംരക്ഷണഭിത്തിയുടെ ഒരു ഭാഗം ഇടിഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയെ തുടർന്നാണ് സംരക്ഷണഭിത്തി ഇടിഞ്ഞത്. റോഡിൻ്റെ പല ഭാഗത്തും സംരക്ഷണഭിത്തി അപകട ഭീഷണിയിലാണ്.

നഗരത്തിലെ പ്രധാന തോടായ രാമഞ്ചിറ തോട് മഴ ശക്തമാകുന്നതോടെ നിറഞ്ഞു കവിഞ്ഞ് ഒഴുകാറുണ്ട്. ഈ സമയം സംരക്ഷണഭിത്തി പൂർണമായും ഇടിഞ്ഞു വീഴാൻ സാധ്യതയുണ്ടെന്നും റോഡിൻ്റെ അരിക് തിരിച്ചറിയാൻ സാധിക്കാതെ യാത്രക്കാർ അപകടത്തിലാവാനുള്ള സാഹചര്യം കൂടുതലാണെന്നും പ്രദേശവാസികൾ ആശങ്ക അറിയിച്ചു.

അതിനാൽ മഴ ശക്തമാക്കുന്നതിനു മുൻപായി തോടിന്റെ അരികുകെട്ടി അപകടാവസ്ഥ ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.