ചേലൂർ കൊല്ലാട്ടുപറമ്പ് അഭയാരമ്മൻ ക്ഷേത്രത്തിലെ അമ്മൻകൊട മഹോത്സവം 27, 28, 29 തിയ്യതികളിൽ

ഇരിങ്ങാലക്കുട : ചേലൂർ കൊല്ലാട്ടുപറമ്പ് അഭയാരമ്മൻ ക്ഷേത്രത്തിലെ അമ്മൻകൊട മഹോത്സവം 27, 28, 29 തിയ്യതികളിൽ ആഘോഷിക്കും.

27ന് 6.30ന് ദീപാരാധന, ചുറ്റുവിളക്ക് തുടർന്ന് കൊടിയേറ്റം (തൃക്കല്യാണം കാൽനാട്ടുകർമ്മം), ഉടുക്ക് പാട്ട്, നാദസ്വരക്കച്ചേരി എന്നിവ നടക്കും.

7.30ന് ചേലൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ നിന്നും കരകം നിറച്ച് വാദ്യമേളങ്ങളോടു കൂടി കിഴക്കേ നടവഴി എടക്കുളം റോഡിൽ പ്രവേശിച്ച് കാക്കാത്തുരുത്തി റോഡ് വഴി ക്ഷേത്രത്തിൽ എത്തിച്ചേരും. കരകം നിറച്ച് വരുന്ന വഴി റോഡരികിൽ പറ നിറയ്ക്കാൻ സൗകര്യമുണ്ടായിരിക്കും. അഗ്നി കരകവും ഉണ്ടായിരിക്കും.

രാത്രി 11 മണിക്ക് വിശേഷാൽ പൂജ കുടി അഴൈപ്പ്, ദേവിയുടെയും പരിവാരങ്ങളുടെയും കൂട്ടിയിഴുന്നള്ളത്ത് എന്നിവ നടക്കും.

28ന് വൈകിട്ട് 6.30ന് ദീപാരാധന, ചുറ്റുവിളക്ക്, ഉടുക്ക് പാട്ട്, നാദസ്വര കച്ചേരി എന്നിവ ഉണ്ടായിരിക്കും.

8 മണിക്കാണ് സത്യകരകം. കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ നിന്നും സത്യകരകം നിറച്ച് വാദ്യമേളങ്ങളോടുകൂടി ബസ് സ്റ്റാൻഡ്, ടൗൺഹാൾ റോഡിലൂടെ ചെട്ടിപ്പറമ്പ് – കാക്കാതുരുത്തി റോഡിൽ പ്രവേശിച്ച് ക്ഷേത്രത്തിൽ അഗ്നി പ്രവേശനം ചെയ്തു പ്രവേശിക്കും. കരകം നിറച്ച് വരുന്ന വഴി റോഡരികിൽ പറ നിറയ്ക്കുവാൻ സൗകര്യം ഉണ്ടായിരിക്കും.

താലം എടുക്കുവാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി കമ്മിറ്റിയെ അറിയിക്കേണ്ടതാണ്.

വെളുപ്പിന് 3 മണിക്ക് പൊങ്കൽ, തുടർന്ന് മാവിളക്ക് എഴുന്നള്ളിപ്പ് എന്നിവയും ഉണ്ടായിരിക്കും.

29ന് രാവിലെ മഞ്ഞൾ നീരാട്ട്, ഉച്ചയ്ക്ക് 12 മണിക്ക് ചേലൂർക്കാവ് ഭഗവതി ക്ഷേത്രക്കുളത്തിൽ ആറാട്ട്, തുടർന്ന് 12.30ന് അന്നദാനം എന്നിവ നടക്കും.

പത്രപ്രവർത്തനത്തോടും സമൂഹത്തോടും അഗാധമായ പ്രതിബദ്ധത പുലർത്തിയ വ്യക്തിയാണ് മൂർക്കനാട് സേവ്യർ : ഡോ സദനം കൃഷ്ണൻകുട്ടി

ഇരിങ്ങാലക്കുട : ആധുനിക സാങ്കേതികവിദ്യയുടെ സൗകര്യങ്ങൾ ഇല്ലാത്ത കാലത്തും പത്രപ്രവർത്തനത്തോടും സമൂഹത്തോടും അഗാധമായ പ്രതിബദ്ധത പുലർത്തിയ വ്യക്തി ആയിരുന്നു മൂർക്കനാട് സേവ്യറെന്ന് കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടി അഭിപ്രായപ്പെട്ടു.

ഇരിങ്ങാലക്കുട പ്രസ്സ് ക്ലബിൻ്റെ നേതൃത്വത്തിൽ ശക്തി സാംസ്കാരിക വേദിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച 18-ാമത് മൂർക്കനാട് സേവ്യർ അനുസ്മരണ യോഗത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാർത്താ ശേഖരണത്തിനായി മൂർക്കനാട് സേവ്യർ നടത്തിയ ശ്രമങ്ങളും ത്യാഗങ്ങളും പുതിയ തലമുറ തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രസ്സ് ക്ലബിൽ നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് പി ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു.

ശക്തി സാംസ്കാരിക വേദി പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കിഴുത്താണി, പി കെ ഭരതൻ മാസ്റ്റർ , ഡോ സി കെ രവി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

കെ ഹരി, കാറളം രാമചന്ദ്രൻ നമ്പ്യാർ, ജോസ് മഞ്ഞില, വി ആർ രഞ്ജിത്ത് മാസ്റ്റർ, എം എസ് ദാസൻ തുടങ്ങിയവർ പ്രസംഗിച്ചു.

ക്ലബ് സെക്രട്ടറി നവീൻ ഭഗീരഥൻ സ്വാഗതവും ജോയിൻ്റ് സെക്രട്ടറി മൂലയിൽ വിജയകുമാർ നന്ദിയും പറഞ്ഞു.

”സംതൃപ്ത പരിചരണം എല്ലാവരുടെയും അവകാശം” : പാലിയേറ്റീവ് ദിനം ആചരിച്ച് നഗരസഭ

ഇരിങ്ങാലക്കുട : ”സംതൃപ്ത പരിചരണം എല്ലാവരുടെയും അവകാശം” എന്ന മുദ്രാവാക്യമുയർത്തി ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിനം ആചരിച്ചു.

ഇതോടനുബന്ധിച്ച് നഗരസഭ ടൗൺ ഹാളിൽ സംഘടിപ്പിച്ച പാലിയേറ്റീവ് രോഗികളുടെയും ബന്ധുജനങ്ങളുടെയും സുമസ്സുകളുടെയും സ്നേഹ സംഗമം ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു.

വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുട ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ എം ജി ശിവദാസ് റിപ്പോർട്ട് അവതരിപ്പിച്ചു.

വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫെനി എബിൻ വെള്ളാനിക്കാരൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി സി ഷിബിൻ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ, കൗൺസിലർമാരായ സോണിയ ഗിരി, പി ടി ജോർജ്ജ്, അൽഫോൺസ തോമസ്, ഷെല്ലി വിൽസൺ എന്നിവർ ആശംസകൾ നേർന്നു.

ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത് സ്വാഗതവും പൊറത്തിശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ മുഹമ്മദ് ഫാരിസ് സലാം നന്ദിയും പറഞ്ഞു.

തുടർന്ന് കലാപരിപാടികളും സ്നേഹവിരുന്നും അരങ്ങേറി.

“ബഡ്ഡിംഗ് റൈറ്റേഴ്സ്” ശില്പശാല

ഇരിങ്ങാലക്കുട : സമഗ്രശിക്ഷ കേരള ഇരിങ്ങാലക്കുട ബി ആർ സിയുടെ നേതൃത്വത്തിൽ കുട്ടികളിലെ എഴുത്തുകാരെ കണ്ടെത്തുന്ന ബഡ്ഡിംഗ് റൈറ്റേഴ്സ് എന്ന ഏകദിന അധ്യാപക ശില്പശാല നടന്നു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ ഉദ്ഘാടനം ചെയ്തു.

എഴുത്തുകാരൻ സാംസൺ കെ വി മുഖ്യാതിഥിയായി.

ഇരിങ്ങാലക്കുട, മാള, വെള്ളാങ്ങല്ലൂർ ബി ആർ സി പരിധിയിലെ അധ്യാപകർ പങ്കെടുത്തു.

വി എസ് സിജി, എം എസ് വൈശാഖ് എന്നിവർ ക്ലാസുകൾ നയിച്ചു.

ഡോളി നന്ദൻ ആമുഖ പ്രഭാഷണം നടത്തി.

ബിപിസി കെ ആർ സത്യപാലൻ സ്വാഗതവും
രാജി നന്ദിയും രേഖപ്പെടുത്തി.

കൊലപാതകം : പ്രതിയെ റിമാൻഡ് ചെയ്തു

ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം മാള വലിയപറമ്പിൽ ചക്കാട്ടിൽ തോമസി(55)നെ അടിച്ചു കൊന്ന കേസ്സിലെ പ്രതി വടാശ്ശേരി പ്രമോദി(35)നെ കോടതി റിമാൻഡ് ചെയ്തു.

തിങ്കളാഴ്ച രാത്രി രക്ഷപ്പെടുവാൻ ശ്രമിച്ച പ്രതിയെ വലിയപറമ്പ് ജംഗ്ഷനിൽ നിന്നുമാണ് മാള പൊലീസ് പിടികൂടിയത്.

തുടർന്ന് ചൊവ്വാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു.

പൊടിയിൽ മുങ്ങി കരുവന്നൂർ :കെഎസ്ടിപി, പിഡബ്ല്യുഡി, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ നടത്തുന്നത് മനുഷ്യാവകാശ ലംഘനമെന്ന് അഡ്വ സതീഷ് വിമലൻ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട : കരുവന്നൂരിൽ റോഡ് പൊളിച്ച് വാട്ടർ അതോറിറ്റിയുടെ വലിയ പൈപ്പുകൾ സ്ഥാപിക്കുന്നതിനായി എടുത്ത കുഴിയിലെ മണ്ണ് റോഡിനോട് ചേർന്ന് കൂട്ടിയിട്ട് തുടരുന്ന രൂക്ഷമായ പൊടി ശല്യത്തിന് പരിഹാരം കാണാതെ കെഎസ്ടിപി, പിഡബ്ല്യുഡി, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ നടത്തുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി അഡ്വ സതീഷ് വിമലൻ.

മണ്ണ് കൂട്ടിയിട്ടതു മൂലമുള്ള രൂക്ഷമായ പൊടി ശല്യത്തെ തുടർന്ന് പൊറത്തിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കരുവന്നൂർ വാട്ടർ അതോറിറ്റിക്ക് മുമ്പിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ എസ് ടി പി യുടെ റോഡ് കോൺക്രീറ്റിംഗ് ആരംഭിക്കുന്നതിന് മുമ്പ് ഇരിങ്ങാലക്കുടയിലെ കുടിവെള്ള വിതരണം സുഗമമാക്കുന്നതിൻ്റെ ഭാഗമായി കരുവന്നൂർ ജല അതോറിറ്റി പമ്പ് സ്റ്റേഷനിൽ നിന്ന് ഇരിങ്ങാലക്കുട മങ്ങാടിക്കുന്നിൽ പ്രവർത്തിക്കുന്ന ജലസംഭരണിയിലേക്ക് വെള്ളം എത്തിക്കാൻ ആരംഭിച്ച പൈപ്പിടൽ എങ്ങുമെത്താതെ പാതിവഴിയിലായ സ്ഥിതിയിലാണ്.

നിലവിലെ ടാറിംഗ് റോഡ് പൊളിച്ചാണ് പൈപ്പ് ഇടാനായി കുഴി എടുത്തിരിക്കുന്നത്. കരവന്നൂർ കോൺവെൻ്റ് സ്കൂൾ വരെയെത്തിയ പ്രവർത്തി നിലച്ചിട്ട് ഒരു മാസത്തോളമായതായി പ്രദേശവാസികൾ പറയുന്നു.

കുഴിയെടുത്തപ്പോഴുള്ള മണ്ണ് പ്രദേശത്തുനിന്ന് നീക്കം ചെയ്യാതെ ഗതാഗത തിരക്കുള്ള തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയോട് ചേർന്ന് കൂട്ടിയിട്ടിരിക്കുന്നതിനാൽ മാസങ്ങളായി സമീപവാസികളും യാത്രക്കാരും സ്കൂൾ വിദ്യാർഥികളും ദുരിതത്തിലാണ്.

രാവിലെ മുതൽ രാത്രി വരെയും പൊടി ശ്വസിച്ച് സ്കൂളിൽ കഴിയേണ്ട അവസ്ഥയിലാണ് കരുവന്നൂർ കോൺവെന്റ് സ്കൂളിലെ കുട്ടികൾ.

പൊടി ശല്യം മൂലവും കുഴിയെടുത്തത് മൂടിയതിലെ അപാകതയായാലും പ്രദേശത്ത് അപകടങ്ങളും പതിവാകുന്നതായി കോൺഗ്രസ് പ്രവർത്തകർ ചൂണ്ടിക്കാട്ടി.

മൺകൂനകൾ മാറ്റുന്നതിനും റോഡ് പൊളിച്ച ഭാഗത്ത് താൽക്കാലികമായി മെറ്റലിംഗ് നടത്തി പൊടി ശല്യം ഇല്ലായ്മ ചെയ്യുന്നതിനും കെ എസ് ടി പി, പിഡബ്ല്യുഡി, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ മനുഷ്യാവകാശ ലംഘനത്തിന് നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് അഡ്വ സതീഷ് വിമലൻ കൂട്ടിച്ചേർത്തു.

മണ്ഡലം പ്രസിഡൻ്റ് പി കെ ഭാസി, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ജോബി തെക്കൂടൻ, സെക്രട്ടറിമാരായ കെ സി ജെയിംസ്, കെ കെ അബ്ദുള്ളക്കുട്ടി, ടി എ പോൾ, പി എ ഷഹീർ, പി ബി സത്യൻ, ടി ചന്ദ്രശേഖരൻ, കെ ശിവരാമൻ നായർ, കെ ബി ശ്രീധരൻ, അബ്ദുൾ ബഷീർ, സന്തോഷ് വില്ലടം, എ കെ വർഗീസ്, അഖിൽ കാഞ്ഞാണിക്കാരൻ, എൻ കെ ഗണേശ്, സി ജി ജോസഫ്, പി ഐ രാജൻ എന്നിവർ പ്രസംഗിച്ചു.

കെഎസ്ടിഎ മെമ്പർഷിപ്പ് ക്യാമ്പയിൻ

ഇരിങ്ങാലക്കുട : “കെഎസ്ടിഎ യിൽ അംഗമാകൂ…പൊതു വിദ്യാഭ്യാസത്തിൻ്റെ കാവലാളാകൂ…” എന്ന മുദ്രാവാക്യം ഉയർത്തിയുള്ള സംഘടനയുടെ ഉപജില്ല മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു.

മെമ്പർഷിപ്പിന്റെ വിതരണ ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം ദീപ ആന്റണി നിർവഹിച്ചു.

ഉപജില്ലാ സെക്രട്ടറി കെ ആർ സത്യപാലൻ സ്വാഗതം പറഞ്ഞു.

ജില്ലാ ജോയിന്റ് സെക്രട്ടറി ടി എസ് സജീവൻ, ജില്ല എക്സി അംഗം കെ കെ താജുദീൻ എന്നിവർ സംസാരിച്ചു.

ജനുവരി 13 മുതൽ 27 വരെയാണ് ക്യാമ്പയിൻ.

ഫാ (ഡോ) ജോൺസൺ ജി ആലപ്പാട്ട് അന്തരിച്ചു

ഇരിങ്ങാലക്കുട : രൂപതാംഗമായ ഫാ (ഡോ) ജോൺസൺ ജി ആലപ്പാട്ട് (59) നിര്യാതനായി. തിങ്കളാഴ്ച്ച രാവിലെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

1965 മെയ് 7ന് ആലപ്പാട്ട് തെക്കേത്തല ജോർജ്ജ് – ലൂസി ദമ്പതികളുടെ മകനായി പറപ്പൂക്കരയിലാണ് ജോൺസൺ ജി ആലപ്പാട്ടിൻ്റെ ജനനം. തൃശൂർ തോപ്പ് സെൻ്റ് മേരീസ് മൈനർ സെമിനാരി, കോട്ടയം സെൻ്റ് തോമസ് അപ്പോസ്തോലിക് സെമിനാരി, പൂന പേപ്പൽ സെമിനാരി എന്നിവിടങ്ങളിൽ വൈദിക പരിശീലനം നടത്തിയ ജോൺസണച്ചൻ അഭിവന്ദ്യ മാർ ജെയിംസ് പഴയാറ്റിൽ പിതാവിൽ നിന്നും വൈദിക പട്ടം സ്വീകരിച്ചു. 1990 ഡിസംബർ 27ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം അമ്പഴക്കാട് ഫൊറോന, ഇരിങ്ങാലക്കുട കത്തീഡ്രൽ എന്നിവിടങ്ങളിൽ അസ്തേന്തിയായും, ലൂർദ്ദ്പുരം, മുരിക്കുങ്ങൽ, കൊടുങ്ങ, അമ്പനോളി, കൂടപ്പുഴ, കൊറ്റനല്ലൂർ, കുതിരത്തടം, മാരാങ്കോട്, സൗത്ത് മാരാങ്കോട്, പുത്തൻവേലിക്കര (സെൻ്റ് ജോർജ്ജ്), ചായ്പ്പൻകുഴി, കല്ലൂർ, കൊടകര ഫൊറോന, കൊന്നക്കുഴി, പാറക്കടവ്, തിരുമുകുളം എന്നിവിടങ്ങളിൽ വികാരിയായും സേവനമനുഷ്ഠിച്ചു. രൂപത കെ സി വൈ എം യുവജന സംഘടനയുടെ ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പരേതൻ്റെ ഭൗതിക ശരീരം ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണി മുതൽ 5 മണി വരെ ചാലക്കുടി സെൻ്റ് ജെയിംസ് ഹോസ്പിറ്റലിനോട് ചേർന്നുള്ള സെൻ്റ് ജോസഫ് വൈദിക ഭവനിലും, തുടർന്ന് വൈകീട്ട് 5.30 മുതൽ പറപ്പൂക്കരയിലുള്ള സഹോദരൻ ഡോ പീറ്റർ ആലപ്പാട്ടിന്റെ ഭവനത്തിലും പൊതുദർശനത്തിനു വെയ്ക്കും.

മൃതസംസ്കാര ശുശ്രൂഷാകർമ്മങ്ങൾ വ്യാഴാഴ്ച്ച രാവിലെ 11.30ന് പ്രസ്തുത ഭവനത്തിൽ ആരംഭിക്കും. തുടർന്ന് 12.30 മുതൽ 2 മണി വരെ പറപ്പൂക്കര സെൻ്റ് ജോൺ നെപുംസ്യാൻ ഫൊറോന ദൈവാലയത്തിൽ അന്ത്യോപചാരമർപ്പിക്കുന്നതിനു വെയ്ക്കും. ദൈവാലയത്തിൽ ഉച്ചകഴിഞ്ഞ് 2 മണിക്കുള്ള വിശുദ്ധ കുർബാനയ്ക്കും മറ്റു തിരുക്കർമ്മങ്ങൾക്കും ശേഷം പറപ്പൂക്കര, സെൻ്റ് ജോൺ നെപുംസ്യാൻ ഫൊറോന പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിക്കും.

അഭിവന്ദ്യ പിതാക്കന്മാരായ മാർ പോളി കണ്ണൂക്കാടൻ, മാർ ജോയ് ആലപ്പാട്ട് , മാർ വിൻസെന്റ് നെല്ലായിപറമ്പിൽ, മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിൽ, മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവർ മൃതസംസ്കാര ശുശ്രൂഷകർമ്മങ്ങൾക്ക് നേതൃത്വം നൽകും.

റവ ഫാ ആൻ്റോ ജി ആലപ്പാട്ട്, റവ സിസ്റ്റർ മെറിറ്റ എസ് ജെ എസ് എം, റോസിലി ജോണി, റാണി ആൻ്റോ, പരേതനായ ജോസഫ്, വർഗ്ഗീസ് ഡോ പീറ്റർ എന്നിവർ സഹോദരങ്ങളാണ്.

സ്ത്രീധന പീഡന കേസിലെ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട : സ്ത്രീധന പീഡന കേസിലെ പ്രതിയെ പോലീസിൻ്റെ പിടിയിൽ.

കാട്ടൂർ കരാഞ്ചിറ നായരുപറമ്പിൽ വീട്ടിൽ ഗോപിയുടെ മകൻ വിഷ്ണുവിനെ (31) ആണ് സ്ത്രീധന പീഡനത്തിൻ്റെ പേരിൽ കാട്ടൂർ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ഇ ആർ ബൈജു അറസ്റ്റ് ചെയ്തത്.

പ്രതി ഭാര്യയായ മീനുവിനെ കഴിഞ്ഞ 3 വർഷമായി സ്ത്രീധനത്തിന്റെ പേരിലും ജനിച്ച കുട്ടി പെൺകുട്ടി ആയെന്ന പേരിലും നിരന്തരം ശാരീരികമായും മാനസികവുമായും പീഡിപ്പിച്ചു വരികയായിരുന്നു. ഭാര്യയുടെ സ്വർണ്ണം മുഴുവനും പ്രതി സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചു.

കഴിഞ്ഞ ഡിസംബർ 31ന് രാത്രി പ്രതി ഭാര്യയെ ക്രൂരമായി മർദ്ദിക്കുകയും, അതിനിടയിൽ കരഞ്ഞ കുട്ടിയുടെ ചുണ്ടിൽ അടിക്കുകയും ചെയ്തു. ചുണ്ട് മുറിഞ്ഞു ചോര വന്ന കുട്ടിയെ കരാഞ്ചിറ ആശുപത്രിയിൽ കൊണ്ട് പോയപ്പോൾ എലൈറ്റ് ആശുപത്രിയിൽ കൊണ്ട് പോകാൻ ഡോക്ടർ പറഞ്ഞെങ്കിലും പ്രതി കൂട്ടാക്കിയില്ല. ശാരീരിക പീഡനവും മാനസിക പീഡനവും ഭാര്യയെ ഉപദ്രവിക്കലും തീരെ സഹിക്കാൻ കഴിയാതെ വന്നപ്പോൾ കാട്ടൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരിന്നു.

കാട്ടൂർ സർക്കിൾ ഇൻസ്‌പെക്ടർ ഇ ആർ ബൈജു എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യുകയും ചെയ്തു.

അന്വേഷണ സംഘത്തിൽ സബ്ബ് ഇൻസ്‌പെക്ടർ തോമസ്,സീനിയർ സിവിൽ പോലീസ് ഓഫീസർ അജേഷ്, കിരൺ എന്നിവരും ഉണ്ടായിരുന്നു.

നിര്യാതനായി

ജോണി

ഇരിങ്ങാലക്കുട : പുല്ലൂർ തെക്കിനിയേടത്ത് പൗലോസ് മകൻ ജോണി (86) നിര്യാതനായി.

സംസ്ക്കാരകർമ്മം ജനുവരി 14 (ചൊവ്വാഴ്‌ച) രാവിലെ 10 മണിക്ക് പുല്ലൂർ സെന്റ് സേവിയേഴ്‌സ് ദേവാലയ സെമിത്തേരിയിൽ.

ഭാര്യ : സെലീന

മക്കൾ : ബെറ്റിസൻ, ബീന, ബെന്നി, ബിജു, ബേബി

മരുമക്കൾ : സുബി, വർഗീസ്, മീറ്റി, ജെൻസി, അമ്പിളി