ഇരിങ്ങാലക്കുട : ഒരു പതിറ്റാണ്ടു കാലത്തെ കണ്ണീരും കാത്തിരിപ്പും പ്രാര്‍ഥനയും ഫലം കണ്ടു. യെമനിലെ യുദ്ധഭൂമിയില്‍ കുടുങ്ങിയ ഇരിങ്ങാലക്കുട സ്വദേശി ദിനേശൻ നാട്ടിലെത്തി.
പൂമംഗലം പഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ താമസിച്ചിരുന്ന കുണ്ടൂര്‍ വീട്ടില്‍ പരേതനായ കൃഷ്ണന്‍കുട്ടിയുടെ മകന്‍ ദിനേശന്‍ (49) ആണ് പത്തു വര്‍ഷത്തിനു ശേഷം നാട്ടിലെത്തിത്.
സാമ്പത്തിക പ്രയാസത്തെ തുടര്‍ന്ന് ജീവിതം കരയ്ക്കടുപ്പിക്കാന്‍ 2014 നവംബറിലാണ് ദിനേശന്‍ യെമനിലേക്ക് ടൈല്‍സ് ജോലിക്കായി പോയത്.
യെമനില്‍ എത്തി ആറാം മാസം അവിടെ ആഭ്യന്തര യുദ്ധം പൊട്ടി പുറപ്പെട്ടു. യുദ്ധഭീതിക്കിടയില്‍ ജീവന്‍ പണയം വച്ച് ജീവിക്കുകയായിരുന്ന ദിനേശന് അവിടെ കടുത്ത ദുരിതങ്ങളാണ് നേരിടേണ്ടിവന്നത്.
ഇതിനിടയില്‍ സ്‌പോണ്‍സറുടെ കൈയ്യില്‍ ദിനേശന്റെ പാസ്‌പോര്‍ട്ട് അകപ്പെട്ടു. പിന്നീട് സ്‌പോണ്‍സര്‍ മുങ്ങുകയും അയാളുടെ കയ്യിലുണ്ടായിരുന്ന പാസ്‌പോര്‍ട്ട് നഷ്ടപ്പെടുകയും ചെയ്തു.
നാട്ടിലെ വീട് കടക്കെണിയില്‍ മുങ്ങി. ഭാര്യ അനിതയും മക്കളും വാടക വീടുകളിലേക്ക് മാറി.
കുറേ നാളുകള്‍ ദിനേശനെ കുറിച്ച് വിവരം ഒന്നും ഉണ്ടായില്ല. തിരിച്ചുകൊണ്ടുവരാന്‍ ദിനേശന്റെ ഭാര്യ അനിതയും സുഹൃത്തുക്കളും പലരെയും സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. പ്രതീക്ഷകളെല്ലാം അസ്തമിച്ച അവസ്ഥയായിരുന്നു കുടുംബത്തിന്റേത്.
കടബാധ്യത മൂലം പത്തു സെന്റ് സ്ഥലവും വീടും സഹകരണ ബാങ്കിന്റെ ജപ്തിയിലായി.
മകനെ അവസാനമായി ഒരു നോക്കു കാണാന്‍ ആഗ്രഹിച്ചിരുന്ന അമ്മ കല്യാണി 2015ല്‍ മരണമടഞ്ഞു. ജീവിതം മുന്നോട്ടു കൊണ്ടുപോകുവാന്‍ അനിത തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിക്ക് പ്രവേശിച്ചു.
വീട് ജപ്തിയായതോടെ അനിതയും രണ്ടു കുഞ്ഞുമക്കളും സഹോദരന്‍ അനിലിന്റെ പറപ്പൂക്കര നെടുമ്പാളിലുള്ള വീട്ടിലേക്ക് താമസം മാറ്റി.
ഇതിനിടെയാണ് വിഷയം എടക്കുളം സ്വദേശിയായ ഉണ്ണി പൂമംഗലം പൊതുപ്രവര്‍ത്തകനായ വിപിന്‍ പാറമേക്കാട്ടിലിനോട് അവതരിപ്പിച്ചത്.
19 വര്‍ഷം പ്രവാസിയായിരുന്ന വിപിന്‍ തന്റെ ഗള്‍ഫിലുള്ള ബന്ധങ്ങള്‍ ഉപയോഗിച്ച് ദിനേശനെ കണ്ടുപിടിക്കാന്‍ ശ്രമം ആരംഭിച്ചു.
ജീവിക്കുന്ന പ്രദേശം കണ്ടെത്തിയതിനെത്തുടര്‍ന്ന് തിരികെയെത്തിക്കാനുള്ള ശ്രമവും തുടങ്ങി.
പാസ്‌പോര്‍ട്ട് ഇല്ലാത്തതും പ്രദേശത്തെ യുദ്ധസമാന അന്തരീക്ഷവും വലിയ വെല്ലുവിളിയായി. ഇന്ത്യന്‍ എംബസിയുമായും പ്രധാനമന്ത്രിയുടെ ഓഫീസുമായും വിപിന്‍ നടത്തിയ ഇടപെടലുകള്‍ക്ക് ഒപ്പം വലിയ തുക വിടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി യെമനിലേക്ക് അയച്ച് നല്‍കി.
ഇതോടെയാണ് ദിനേശന് നാട്ടിലെത്താനുള്ള വഴിയൊരുങ്ങിയത്.
കോട്ടയം സ്വദേശി ഷിജു ജോസഫ്, നിമിഷപ്രിയയുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം എന്നിവരും ഇക്കാര്യത്തില്‍ ഇടപെട്ടു.
യെമനിലെ ഇന്ത്യന്‍ എംബസിയിലെ ഒരു ഉദ്യോഗസ്ഥനെ ദിനേശന്റെ മോചനത്തിനായി സര്‍ക്കാര്‍ ചുമതലപ്പെടുത്തി.
പാസ്‌പോര്‍ട്ടിനുള്ള പണവും പാസ്‌പോര്‍ട്ട് ഇല്ലാതെ താമസിച്ചതിനുള്ള പിഴയും അടക്കം വലിയ ഒരു തുക അയച്ചു നല്‍കി. വിമാന ടിക്കറ്റും വിപിന്‍ തന്നെയാണ് എടുത്തു നല്‍കിയത്.
നാട്ടിലെത്തിയ ദിനേശൻ പൂമംഗലത്തെ കാടുപിടിച്ചു ജപ്തിയില്‍ കിടക്കുന്ന വീട്ടിലെത്തിയ ശേഷമാണ് ഭാര്യയും മക്കളും ഇപ്പോള്‍ താമസിക്കുന്ന നെടുമ്പാളിലേക്ക് പോയത്.
ഏറെ നാളത്തെ പ്രാര്‍ഥനകള്‍ക്കൊടുവില്‍ അച്ഛനെ കണ്ട സന്തോഷത്തിലാണ് മക്കളായ പറപ്പൂക്കര പി വി എസ് സ്‌കൂളിലെ 8-ാം ക്ലാസ് വിദ്യാര്‍ഥിനി കൃഷ്ണവേണിയും തൊട്ടിപ്പാള്‍ ഗവ യുപി സ്‌കൂളിലെ 6-ാം ക്ലാസ് വിദ്യാര്‍ഥി സായ് കൃഷണയും ഭാര്യ അനിതയും.