നിര്യാതയായി

ബേബി

ഇരിങ്ങാലക്കുട : കൊരുമ്പിശ്ശേരി മഞ്ഞളി മാന്ത്ര ജോസഫ് ഭാര്യ ബേബി (78) നിര്യാതയായി.

സംസ്കാരകർമ്മം ജനുവരി 23 (വ്യാഴാഴ്ച) വൈകിട്ട് 4 മണിക്ക് ഇരിങ്ങാലക്കുട വെസ്റ്റ് ഔർ ലേഡി ഓഫ് ഡോളേർസ് ദേവാലയ സെമിത്തേരിയിൽ.

മക്കൾ : ഷാജി, ജോജി

മരുമക്കൾ : ഐറിൻ, ബിൻസി

ഹജ്ജ് യാത്ര നിരക്ക്ഏകീകരിക്കണം : എം ഇ എസ്

ഇരിങ്ങാലക്കുട : കരിപ്പൂർ എയർപോർട്ടിൽ നിന്നുള്ള ഹാജിമാരുടെ യാത്രാ നിരക്ക്, കൊച്ചി, കണ്ണൂർ എയർപോർട്ടിൽ നിന്നുള്ള നിരക്ക് പോലെ ആക്കണമെന്ന് എം ഇ എസ് മുകുന്ദപുരം താലൂക്ക് പൊതുയോഗം ആവശ്യപ്പെട്ടു.

കരിപ്പൂർ ഹജ്ജ്
എംബാർക്കേഷൻ പോയിന്റിൽ നിന്നുള്ള അമിതമായ വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിൽ എയർ ഇന്ത്യ ഉടൻ തീരുമാനം എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന സമിതി അംഗം സലിം അറക്കൽ യോഗം ഉദ്ഘാടനം ചെയ്തു.

ജില്ല എക്സിക്യൂട്ടീവ് മെമ്പർ അയൂബ് കരൂപ്പടന്ന ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

താലൂക്ക് പ്രസിഡന്റ്‌ ബഷീർ തോപ്പിൽ അധ്യക്ഷത വഹിച്ചു.

മുഹമ്മദ്‌ അലി മാതിരപ്പള്ളി, ഹുസൈൻ ഹാജി, മജീദ് ഇടപ്പുള്ളി, അബ്ദുൾ ഹാജി, അൽ അറഫ അബൂബക്കർ, സി കെ ഷംസുദ്ദീൻ എന്നിവർ പ്രസംഗിച്ചു.

താലൂക്ക് കമ്മിറ്റി പുതിയ ഭാരവാഹികളായി
ബഷീർ തോപ്പിൽ (പ്രസിഡന്റ്‌), എ ബി സിയാവുദ്ദീൻ (വൈസ് പ്രസിഡന്റ്‌), എം എം അബ്ദുൾ നിസാർ (സെക്രട്ടറി), ബാബു സുരാജ് (ജോയിന്റ് സെക്രട്ടറി), സി കെ അബ്ദുൾ സലാം (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.

അബ്ദുൾ നിസാർ സ്വാഗതവും, സി കെ അബ്ദുൾ സലാം നന്ദിയും പറഞ്ഞു.

നിര്യാതയായി

റോസ

ഇരിങ്ങാലക്കുട : പയ്യപ്പിള്ളി തൊടുപറമ്പിൽ പരേതനായ കൊച്ചപ്പൻ ഭാര്യ റോസ (94) നിര്യാതയായി.

സംസ്കാരം വ്യാഴാഴ്ച (ജനുവരി 23) ഉച്ചതിരിഞ്ഞ് 4 മണിക്ക് വല്ലക്കുന്ന് സെന്റ് അൽഫോൻസ ദൈവാലയത്തിലെ ശുശ്രൂഷകൾക്കു ശേഷം കല്ലേറ്റുംകര ഉണ്ണിമിശിഹാ ദൈവാലയ സെമിത്തേരിയിൽ.

മക്കൾ : മേരി, ആനി, സിസിലി, വർഗീസ്, ജോണി, ഡേവീസ്, അല്ലി, ഷീല, പോളി

മരുമക്കൾ : ദേവസ്സി, പരേതനായ തോമസ്, പരേതനായ ജോസ്, ഷീല, ലാലി, ജിജി, ജോസ്, ജോസ്, സീമ

അവധികാല ഉല്ലാസ യാത്രകളുമായി ഇരിങ്ങാലക്കുട കെ എസ് ആര്‍ ടി സി

ഇരിങ്ങാലക്കുട : ബസ്സുകളുടേയും ജീവനക്കാരുടെയും കുറവു മൂലം നിര്‍ത്തി വെച്ചിരുന്ന അവധിക്കാല ഉല്ലാസയാത്രകള്‍ വീണ്ടും ആരംഭിക്കാൻ ഇരിങ്ങാലക്കുട കെ എസ് ആർ ടി സി.

രണ്ടു ദിവസത്തെ വയനാട് യാത്രയടക്കം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ നിരവധി യാത്രകളാണ് നിശ്ചയിച്ചിരിക്കുന്നത്.

പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പൊതു അവധി ദിവസങ്ങളിലാണ് ഉല്ലാസയാത്രകള്‍.

തിരുവൈരാണിക്കുളം ഒരാള്‍ക്ക് 350 രൂപയും നെല്ലിയാമ്പതിക്ക് 660 രൂപ, സൈന്റ് വാലിയിലേക്ക് 1720 രൂപ, ഗവിയിലേക്ക് 2350 രൂപ, മാമലക്കണ്ടം, മൂന്നാര്‍ ജംഗിള്‍ സഫാരിക്ക് 1020 രൂപ, മലക്കപ്പാറയിലേക്ക് 570 രൂപ,മാംഗോ മെഡോസിലേക്ക് 1610 രൂപ, മറയൂര്‍, കാന്തല്ലൂര്‍ എന്നിവിടങ്ങളിലേക്ക് 1410 രൂപ, വയനാട് 2 ദിവസത്തെ യാത്രയ്ക്ക് 3340 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്.

വയനാട് പാക്കേജില്‍ രാത്രിയില്‍ സ്റ്റേ സൗകര്യം, ഭക്ഷണം എന്നിവയടക്കമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഡോര്‍മെട്രി സംവിധാനം അല്ലെങ്കില്‍ ബസ്സിലുള്ള സ്‌റ്റേ എന്നിവയാണ് നല്‍കുന്നത്.

ഹോട്ടല്‍ വേണ്ടവര്‍ സ്വന്തം ചെലവില്‍ റൂമെടുക്കേണ്ടി വരും.

ഫെബ്രുവരി 5ന് മാംഗോമെഡോസിലേക്കും, 23ന് പുലര്‍ച്ചെ 3.30ന് സൈലന്റ്‌വാലി, 25 പുലര്‍ച്ചെ 2ന് ഗവി, ഫെബ്രുവരി 1, 8, 15, 28 തിയ്യതികളില്‍ രാവിലെ 5.30ന് മാമലക്കണ്ടം, മൂന്നാര്‍ ജംഗിള്‍ സഫാരി, 9നും 23നും രാവിലെ 6.30ന് മലക്കപ്പാറ, 2നും 16നും രാവിലെ 6.30ന് നെല്ലിയാമ്പതി, 16ന് രാവിലെ 5 മണിക്ക് മാംഗോമെഡോസ്, 26ന് രാവിലെ 5 മണിക്ക് മറയൂര്‍ കാന്തല്ലൂര്‍, 22ന് പുലര്‍ച്ചെ 2 മണിക്ക് ഗവി എന്നിങ്ങനെയാണ് യാത്ര നിശ്ചയിച്ചിരിക്കുന്നത്. 5 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ഫുള്‍ ടിക്കറ്റ് വേണം.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും 0480 2823990, 9633979681 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

ജീവനക്കാരും അദ്ധ്യാപകരും പണിമുടക്കി

ഇരിങ്ങാലക്കുട : അദ്ധ്യാപക സർവ്വീസ് സംഘടന സമര സമിതിയുടെ നേതൃത്വത്തിൽ മേഖലയിലെ സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും പണിമുടക്കി.

പങ്കാളിത്ത പെൻഷൻ പിൻവലിക്കുക,
ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, കുടിശിക ക്ഷാമബത്ത അനുവദിക്കുക, കേന്ദ്ര സർക്കാരിൻ്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ്‌ പണിമുടക്ക് നടത്തിയത്.

പണിമുടക്കിയ ജീവനക്കാർ ഇരിങ്ങാലക്കുട സിവിൽസ്റ്റേഷന് മുന്നിൽ പ്രകടനവും പൊതുയോഗവും നടത്തി.

കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ താലൂക്ക് സെക്രട്ടറി ഡോ എം ജി സജേഷ് അധ്യക്ഷത വഹിച്ചു.

ജോയിന്റ് കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി എ എം നൗഷാദ്
ഉദ്ഘാടനം ചെയ്തു.

എ കെ എസ് ടി യു ജില്ലാ സെക്രട്ടറി സി വി സ്വപ്ന,
ജോയിന്റ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം ജി പ്രസീത, എസ് ഭാനുശാലിനി, പി കെ ഉണ്ണികൃഷ്ണൻ, പി ബി മനോജ്‌കുമാർ എന്നിവർ പ്രസംഗിച്ചു.

പ്രകടനത്തിന് ജി കണ്ണൻ, സി വി സവിത, ഇ എ ആശ, എം ആർ രാജിമോൾ, ഡോ കിരൺമേനോൻ എന്നിവർ നേതൃത്വം നൽകി.

എം കെ ഉണ്ണി സ്വാഗതവും ഇ ജി റാണി നന്ദിയും പറഞ്ഞു.

എടതിരിഞ്ഞിയിലെ ഭൂമിയുടെ ഫെയർ വാല്യൂ കുറച്ച് സർക്കാർ ഉത്തരവിറക്കണം : പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി കോൺഗ്രസ്

ഇരിങ്ങാലക്കുട : എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ ഫെയർ വാല്യൂ കുറച്ച് സർക്കാർ ഉത്തരവിറക്കണം എന്നാവശ്യപ്പെട്ട് പടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടതിരിഞ്ഞി പോസ്റ്റ് ഓഫീസ് സെൻ്ററിൽ നിന്ന് ചെട്ടിയാൽ സെൻ്ററിലുള്ള എടതിരിഞ്ഞി വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.

എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ ഫെയർ വാല്യൂ സമീപ വില്ലേജുകളെയും ഇരിങ്ങാലക്കുട നഗരസഭയേക്കാളും പതിന്മടങ്ങ് കൂടുതലായതിനാൽ ഭൂമി കൈമാറ്റം ചെയ്യാൻ സാധിക്കാതെ മക്കളുടെ വിവാഹം, വിദ്യഭ്യാസം, ചികിത്സ, ഭവന നിർമ്മാണം എന്നിവ നടത്താൻ കഴിയാതെ വില്ലേജിലെ മുഴുവൻ ജനങ്ങളും ദുരിതത്തിലാണ്.

കാലങ്ങളായി ഈ ആവശ്യം ഉന്നയിച്ച് ബന്ധപ്പെട്ട അധികാരികളെ സമീപിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നിരിക്കെ ഇപ്പോൾ പ്രത്യേക അപേക്ഷയും ഫീസും പ്രമാണങ്ങളും നൽകി അദാലത്ത് നടത്താൻ പോകുന്നത് ജനങ്ങളെ വീണ്ടും ഓഫീസുകൾ കയറ്റിയിറക്കി നട്ടം തിരിക്കാനാണെന്നും അതിനു പകരം സർക്കാർ ഉത്തരവിറക്കി പ്രശ്നം പരിഹരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ ഐ സിദ്ധാർത്ഥൻ അധ്യക്ഷത വഹിച്ചു.

പ്രതിഷേധ ധർണ്ണ ഡിസിസി സെക്രട്ടറി ഡിസിസി പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു.

ഡിസിസി സെക്രട്ടറി ശോഭ സുബിൻ മുഖ്യാതിഥിയായി.

കാട്ടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷാറ്റോ കുര്യൻ, പൂമംഗലം പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ ജോസ് മൂഞ്ഞേലി, കാട്ടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ കെ ഷൗക്കത്തലി, മുൻ മണ്ഡലം പ്രസിഡന്റ് കെ ആർ പ്രഭാകരൻ, മണ്ഡലം സെക്രട്ടറി കെ ആർ ഔസേഫ്, മുൻ മണ്ഡലം പ്രസിഡന്റ് ബിജു ചാണാശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു.

പ്രതിഷേധ മാർച്ചിന് ഒ എൻ ഹരിദാസ്, വി കെ നൗഷാദ്, കണ്ണൻ മാടത്തിങ്കൽ, ഉണ്ണികൃഷ്ണൻ, സുനന്ദ ഉണ്ണികൃഷ്ണൻ, ഹാജിറ റഷീദ്, ടി ഡി ദശോബ് , എം സി നീലാംബരൻ, ബാബു അറക്കൽ, സുനന്ദ ശേഖർ, ഉഷ രാമചന്ദ്രൻ, സതി പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.

കൊടുങ്ങല്ലൂർ താലപ്പൊലിയോടനുബന്ധിച്ച് നടന്ന ആക്രമണം : പ്രതികൾ പിടിയിൽ

ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂർ താലപ്പൊലിയോടനുബന്ധിച്ച് ജനുവരി 17ന് കോടതിയുടെ പുറകു വശത്ത് ബാറിലേക്കുളള വഴിയിൽ വെച്ചും തുടർന്ന് കൊടുങ്ങല്ലൂർ ബൈപ്പാസ് റോഡിൽ വെച്ചും മുൻ വൈരാഗ്യത്തെ തുടർന്ന് കൊടുങ്ങല്ലൂർ കാട്ടാകുളത്തുള്ള തോട്ടാശ്ശേരി അജയൻ മകൻ സൈജിത്തിനെ ചവിട്ടിയും കരിങ്കല്ല് കൊണ്ട് തലയിലടിച്ചും മാരകമായി ദേഹോപദ്രവം എൽപ്പിച്ച കേസിലെ പ്രതികൾ പിടിയിൽ.

സംഭവത്തിൽ സൈജിത്തിൻ്റെ അനുജൻ സാഹുൽജിത്തിനെയും പ്രതികൾ ദേഹോപദ്രവം ഏൽപ്പിച്ചിരുന്നു.

വെമ്പല്ലൂർ സ്വദേശികളായ ചളളിയിൽ വീട്ടിൽ ഉണ്ണികൃഷ്ണൻ മകൻ ബൈജു, മുല്ലേഴത്ത് വീട്ടിൽ രാജേഷ് മകൻ റോഹിത്, ചള്ളിയിൽ വീട്ടിൽ ശ്രീനിവാസൻ മകൻ സംഗീത് എന്നിവരെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

സൈജിത്തിൻ്റെ പരാതിയിൽ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവെയാണ് പ്രതികൾ അറസ്റ്റിലായത്.

കൊടുങ്ങല്ലൂർ പൊലീസ് ഇൻസ്പെക്ടർ ബി കെ അരുണിൻ്റെ നേതൃത്വത്തിൽ, എസ് ഐ സാലീം, എസ് ഐ വൈഷ്ണവ്, ഉദ്യോഗസ്ഥരായ ഷമീർ, ഗോപേഷ്, വിഷ്ണു എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

കാത്തിരിപ്പിന് വിരാമം : 10 വർഷത്തിനുശേഷം യമനിൽ കുടുങ്ങിയ ഇരിങ്ങാലക്കുട സ്വദേശി ദിനേശൻ നാട്ടിലെത്തി

ഇരിങ്ങാലക്കുട : ഒരു പതിറ്റാണ്ടു കാലത്തെ കണ്ണീരും കാത്തിരിപ്പും പ്രാര്‍ഥനയും ഫലം കണ്ടു. യെമനിലെ യുദ്ധഭൂമിയില്‍ കുടുങ്ങിയ ഇരിങ്ങാലക്കുട സ്വദേശി ദിനേശൻ നാട്ടിലെത്തി.

പൂമംഗലം പഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ താമസിച്ചിരുന്ന കുണ്ടൂര്‍ വീട്ടില്‍ പരേതനായ കൃഷ്ണന്‍കുട്ടിയുടെ മകന്‍ ദിനേശന്‍ (49) ആണ് പത്തു വര്‍ഷത്തിനു ശേഷം നാട്ടിലെത്തിത്.

സാമ്പത്തിക പ്രയാസത്തെ തുടര്‍ന്ന് ജീവിതം കരയ്ക്കടുപ്പിക്കാന്‍ 2014 നവംബറിലാണ് ദിനേശന്‍ യെമനിലേക്ക് ടൈല്‍സ് ജോലിക്കായി പോയത്.

യെമനില്‍ എത്തി ആറാം മാസം അവിടെ ആഭ്യന്തര യുദ്ധം പൊട്ടി പുറപ്പെട്ടു. യുദ്ധഭീതിക്കിടയില്‍ ജീവന്‍ പണയം വച്ച് ജീവിക്കുകയായിരുന്ന ദിനേശന് അവിടെ കടുത്ത ദുരിതങ്ങളാണ് നേരിടേണ്ടിവന്നത്.

ഇതിനിടയില്‍ സ്‌പോണ്‍സറുടെ കൈയ്യില്‍ ദിനേശന്റെ പാസ്‌പോര്‍ട്ട് അകപ്പെട്ടു. പിന്നീട് സ്‌പോണ്‍സര്‍ മുങ്ങുകയും അയാളുടെ കയ്യിലുണ്ടായിരുന്ന പാസ്‌പോര്‍ട്ട് നഷ്ടപ്പെടുകയും ചെയ്തു.

നാട്ടിലെ വീട് കടക്കെണിയില്‍ മുങ്ങി. ഭാര്യ അനിതയും മക്കളും വാടക വീടുകളിലേക്ക് മാറി.

കുറേ നാളുകള്‍ ദിനേശനെ കുറിച്ച് വിവരം ഒന്നും ഉണ്ടായില്ല. തിരിച്ചുകൊണ്ടുവരാന്‍ ദിനേശന്റെ ഭാര്യ അനിതയും സുഹൃത്തുക്കളും പലരെയും സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. പ്രതീക്ഷകളെല്ലാം അസ്തമിച്ച അവസ്ഥയായിരുന്നു കുടുംബത്തിന്റേത്.

കടബാധ്യത മൂലം പത്തു സെന്റ് സ്ഥലവും വീടും സഹകരണ ബാങ്കിന്റെ ജപ്തിയിലായി.

മകനെ അവസാനമായി ഒരു നോക്കു കാണാന്‍ ആഗ്രഹിച്ചിരുന്ന അമ്മ കല്യാണി 2015ല്‍ മരണമടഞ്ഞു. ജീവിതം മുന്നോട്ടു കൊണ്ടുപോകുവാന്‍ അനിത തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിക്ക് പ്രവേശിച്ചു.

വീട് ജപ്തിയായതോടെ അനിതയും രണ്ടു കുഞ്ഞുമക്കളും സഹോദരന്‍ അനിലിന്റെ പറപ്പൂക്കര നെടുമ്പാളിലുള്ള വീട്ടിലേക്ക് താമസം മാറ്റി.

ഇതിനിടെയാണ് വിഷയം എടക്കുളം സ്വദേശിയായ ഉണ്ണി പൂമംഗലം പൊതുപ്രവര്‍ത്തകനായ വിപിന്‍ പാറമേക്കാട്ടിലിനോട് അവതരിപ്പിച്ചത്.

19 വര്‍ഷം പ്രവാസിയായിരുന്ന വിപിന്‍ തന്റെ ഗള്‍ഫിലുള്ള ബന്ധങ്ങള്‍ ഉപയോഗിച്ച് ദിനേശനെ കണ്ടുപിടിക്കാന്‍ ശ്രമം ആരംഭിച്ചു.

ജീവിക്കുന്ന പ്രദേശം കണ്ടെത്തിയതിനെത്തുടര്‍ന്ന് തിരികെയെത്തിക്കാനുള്ള ശ്രമവും തുടങ്ങി.

പാസ്‌പോര്‍ട്ട് ഇല്ലാത്തതും പ്രദേശത്തെ യുദ്ധസമാന അന്തരീക്ഷവും വലിയ വെല്ലുവിളിയായി. ഇന്ത്യന്‍ എംബസിയുമായും പ്രധാനമന്ത്രിയുടെ ഓഫീസുമായും വിപിന്‍ നടത്തിയ ഇടപെടലുകള്‍ക്ക് ഒപ്പം വലിയ തുക വിടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി യെമനിലേക്ക് അയച്ച് നല്‍കി.

ഇതോടെയാണ് ദിനേശന് നാട്ടിലെത്താനുള്ള വഴിയൊരുങ്ങിയത്.

കോട്ടയം സ്വദേശി ഷിജു ജോസഫ്, നിമിഷപ്രിയയുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം എന്നിവരും ഇക്കാര്യത്തില്‍ ഇടപെട്ടു.

യെമനിലെ ഇന്ത്യന്‍ എംബസിയിലെ ഒരു ഉദ്യോഗസ്ഥനെ ദിനേശന്റെ മോചനത്തിനായി സര്‍ക്കാര്‍ ചുമതലപ്പെടുത്തി.

പാസ്‌പോര്‍ട്ടിനുള്ള പണവും പാസ്‌പോര്‍ട്ട് ഇല്ലാതെ താമസിച്ചതിനുള്ള പിഴയും അടക്കം വലിയ ഒരു തുക അയച്ചു നല്‍കി. വിമാന ടിക്കറ്റും വിപിന്‍ തന്നെയാണ് എടുത്തു നല്‍കിയത്.

നാട്ടിലെത്തിയ ദിനേശൻ പൂമംഗലത്തെ കാടുപിടിച്ചു ജപ്തിയില്‍ കിടക്കുന്ന വീട്ടിലെത്തിയ ശേഷമാണ് ഭാര്യയും മക്കളും ഇപ്പോള്‍ താമസിക്കുന്ന നെടുമ്പാളിലേക്ക് പോയത്.

ഏറെ നാളത്തെ പ്രാര്‍ഥനകള്‍ക്കൊടുവില്‍ അച്ഛനെ കണ്ട സന്തോഷത്തിലാണ് മക്കളായ പറപ്പൂക്കര പി വി എസ് സ്‌കൂളിലെ 8-ാം ക്ലാസ് വിദ്യാര്‍ഥിനി കൃഷ്ണവേണിയും തൊട്ടിപ്പാള്‍ ഗവ യുപി സ്‌കൂളിലെ 6-ാം ക്ലാസ് വിദ്യാര്‍ഥി സായ് കൃഷണയും ഭാര്യ അനിതയും.

ആളൂര്‍ പഞ്ചായത്തില്‍ ആധുനിക വാതക ശ്മശാനത്തിന് തറക്കല്ലിട്ടു

ഇരിങ്ങാലക്കുട : ആളൂര്‍ പഞ്ചായത്തില്‍ ആധുനിക വാതക ശ്മശാനത്തിന് മന്ത്രി ഡോ ആര്‍ ബിന്ദു ശിലാസ്ഥാപനം നടത്തി.

പ്രസിഡന്റ് കെ ആര്‍ ജോജോ അധ്യക്ഷത വഹിച്ചു.

ജില്ല പഞ്ചായത്ത് അംഗം പി കെ ഡേവിസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, ജോസ് മാഞ്ഞൂരാന്‍, ബിന്ദു ഷാജു, ദിപിന്‍ പാപ്പച്ചന്‍, അഡ്വ എം എസ് വിനയന്‍, ഷൈനി തിലകന്‍, സന്ധ്യ നൈസന്‍, പ്രഭ കൃഷ്ണനുള്ളി, റെയ്ഡ്‌കൊ ചാലക്കുടി മാനേജര്‍ ഷാജു, എം സി സന്ദീപ് എന്നിവര്‍ സംസാരിച്ചു.

കരുവന്നൂർ ബാങ്കിൽ പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി

ഇരിങ്ങാലക്കുട : കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചുമതലയേറ്റു.

അഴിമതിയെ തുടർന്ന് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടതിനുശേഷം ചുമതല ഏൽക്കുന്ന മൂന്നാമത്തെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണിത്.

ആർ എൽ ശ്രീലാൽ (കൺവീനർ), പി കെ വത്സലൻ, കെ ജെ ജോൺസൺ (അഡ്മിനിസ്ട്രേറ്റർ) എന്നിവരാണ് പുതിയ കമ്മിറ്റിയിൽ ഉള്ളത്.

2018 – 19 ൽ ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ബാങ്കിലെ അഴിമതിക്കെതിരെ പരാതികൾ ഉയർന്നു തുടങ്ങിയത്. തുടർന്ന് സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ അന്വേഷണം നടത്തി 2020 ഒക്ടോബർ 10ന് റിപ്പോർട്ട് സമർപ്പിച്ചു.

2021 ജൂലൈ 14ന് ബാങ്കിന്റെ ചുമതലയുള്ള അന്നത്തെ സെക്രട്ടറി ഇ എസ് ശ്രീകല ഇരിങ്ങാലക്കുട പൊലീസിൽ നൽകിയ പരാതിക്ക് ശേഷം ഇ ഡി അന്വേഷണം ഏറ്റെടുത്തു.

അനധികൃതമായി വായ്പകൾ നൽകി ജീവനക്കാരുടെ സംഘം 100 കോടിയോളം രൂപ ബാങ്കിൽ നിന്ന് തട്ടിയെടുത്തു എന്നായിരുന്നു പരാതി.

പരാതിയെ തുടർന്നുണ്ടായ അന്വേഷണത്തിൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ ആയതോടെ 2021 ജൂണിലാണ് അഡ്മിനിസ്ട്രേറ്റർ ഭരണം ആരംഭിച്ചത്.

2023 ഡിസംബറിൽ മൂന്ന് അംഗങ്ങൾ ഉള്ള രണ്ടാമത്തെ കമ്മിറ്റി ചാർജ്ജ് ഏറ്റെടുത്തു. ഇവർ ഒരു വർഷവും ഒരു മാസവും പിന്നിട്ടതോടെയാണ് 3 അംഗങ്ങളുള്ള പുതിയ കമ്മിറ്റി ചുമതല ഏറ്റെടുത്തിരിക്കുന്നത്.