

ഇരിങ്ങാലക്കുട : ആകെയുള്ള 43 സീറ്റുകളിൽ 22 സീറ്റുകൾ കരസ്ഥമാക്കിയ യു ഡി എഫ് വീണ്ടും ഇരിങ്ങാലക്കുട നഗരസഭയുടെ ഭരണ സാരഥ്യം ഏറ്റെടുക്കും.
കഴിഞ്ഞ 25 വർഷമായി യു ഡി എഫാണ് നഗരസഭ ഭരിക്കുന്നത്.
മുൻ നഗരസഭാ ചെയർമാനും, മുൻ കെ പി സി സി ജനറൽ സെക്രട്ടറിയുമായ എം പി ജാക്സൻ നഗരസഭാ ചെയർമാനാവാനാണ് സാധ്യത.
ഇരിങ്ങാലക്കുട നഗരസഭയിലെ അവസാന കക്ഷിനില ഇപ്രകാരമാണ്.
മൊത്തം സീറ്റ് – 43
യു ഡി എഫ് – 22
എൽ ഡി എഫ് – 12
എൻ ഡി എ – 06
സ്വതന്ത്രന്മാർ – 03
സ്വതന്ത്രന്മാരിൽ ഒരാൾ എൽ ഡി എഫ് സ്വതന്ത്രനാണ്. മറ്റു രണ്ടു സ്വതന്ത്രന്മാരും യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കാനാണ് സാധ്യത.

കാഞ്ചന
ഇരിങ്ങാലക്കുട : പുല്ലൂർ ഗൾഫ് മൂലയിൽ ചേലകുളത്ത് കളരിക്കൽ വീട്ടിൽ സുരേന്ദ്രൻ ഭാര്യ കാഞ്ചന (65) കുഴഞ്ഞു വീണു മരിച്ചു.
സിപിഎം പുല്ലൂർ മിഷ്യൻ ബ്രാഞ്ച് അംഗമാണ്.
സംസ്കാരം നടത്തി.
മക്കൾ : സുനീഷ്, പരേതനായ സുമേഷ്

ഇരിങ്ങാലക്കുട : മൊത്തം 55,117 വോട്ടർമാരുള്ള ഇരിങ്ങാലക്കുട നഗരസഭയിൽ 39,513 പേർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. 71.69 ആണ് പോളിംഗ് ശതമാനം.
ആകെയുള്ള 25,527 പുരുഷ വോട്ടർമാരിൽ 17,987 പേരും വോട്ട് രേഖപ്പെടുത്തി. ആകെയുള്ള 29,590 സ്ത്രീ വോട്ടർമാരിൽ 21,526 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
വാർഡുകൾ തിരിച്ചുള്ള കണക്കുകൾ നോക്കാം.

ഇരിങ്ങാലക്കുട : നഗരസഭയിലെ 43 വാർഡുകളിലായി സജ്ജമാക്കിയ 49 പോളിംഗ് ബൂത്തുകളിലും രാവിലെ 7 മണി മുതൽ തന്നെ വോട്ടർമാർ വോട്ടു രേഖപ്പെടുത്താന്‍ എത്തിയിരുന്നു.
49 പോളിംഗ് ബൂത്തുകളിലും പോളിംഗ് പ്രക്രിയ പൊതുവേ സമാധാനപരമായാണ് പര്യവസാനിച്ചത്.
മൊത്തം 54,905 വോട്ടർമാരുള്ളതിൽ 70.25% പേർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചതായി പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നു.
രാവിലെ മുതൽ ജനങ്ങൾ പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയെത്തിയിരുന്നെങ്കിലും പലയിടത്തും പോളിംഗ് മന്ദഗതിയിലായത് വോട്ടർമാരെ വലച്ചു. പല ബൂത്തുകളിലും മണിക്കൂറുകളോളം വോട്ട് രേഖപ്പെടുത്താൻ വരിനിൽക്കേണ്ട അവസ്ഥയിലായി വോട്ടർമാർ.
കണ്ഠേശ്വരം 25-ാം വാർഡിൽ കൊരുമ്പിശ്ശേരി ലയൺസ് ക്ലബ്ബ് ഹാളിൽ വോട്ടു ചെയ്യാൻ എത്തിയ വോട്ടർമാരിൽ പലർക്കും വോട്ടു ചെയ്യാൻ ഒന്നര മണിക്കൂർ വരെ വരി നിൽക്കേണ്ടി വന്നു.
കാട്ടൂരിൽ മഹിളാ സമാജം വാർഡിൽ 5-ാം നമ്പർ ബൂത്തിൽ പോളിംഗ് ഒരു മണിക്കൂറോളമായി മെഷീൻ കംപ്ലയിൻ്റായി വോട്ടിംഗ് തടസ്സപ്പെട്ടു. പിന്നീട് പുതിയ മെഷീൻ പുന:സ്ഥാപിച്ചിട്ടാണ് പോളിംഗ് പുനരാരംഭിച്ചത്.
നമ്പ്യാങ്കാവ് 8-ാം വാർഡിലെ ഹോളി ഫാമിലി എൽ.പി. സ്കൂളിലെ പോളിംഗ് ബൂത്തിൽ മരിച്ചുപോയ വ്യക്തിയുടെ പേരിൽ കള്ളവോട്ട് ചെയ്യാനുള്ള ശ്രമം എതിർ പാർട്ടിക്കാർ തടഞ്ഞതായി വാർത്തയുണ്ട്.
മരിച്ചുപോയ വൃദ്ധയുടെ പേരിൽ മറ്റൊരു വൃദ്ധയെ കൊണ്ടുവന്ന വോട്ട് ചെയ്യിക്കാനുള്ള ശ്രമമാണ് തടഞ്ഞത്. പരാതിയെ തുടർന്ന് പ്രിസൈഡിങ് ഓഫീസർ വൃദ്ധയെ വോട്ട് ചെയ്യാൻ അനുവദിക്കാതെ തിരിച്ചയച്ചു.
ചലച്ചിത്ര താരങ്ങളായ ടോവിനോ തോമസും ഇടവേള ബാബുവും ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും, അനുപമ പരമേശ്വരൻ ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിലും വോട്ട് രേഖപ്പെടുത്തി.
മുൻ കെപിസിസി ജനറൽ സെക്രട്ടറിയും മുൻ നഗരസഭ ചെയർമാനുമായിരുന്ന എം.പി. ജാക്സൺ എസ്.എൻ. സ്കൂളിലെ ബൂത്തിലും, സിനിമാതാരം ജൂനിയർ ഇന്നസെൻ്റ്, നഗരസഭാ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് എന്നിവർ ഡോൺബോസ്കോ സ്കൂളിലെ ബൂത്തിലും, ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ലിറ്റിൽ ഫ്ലവർ കോൺവെൻ്റ് സ്കൂളിലും, മുൻ ഗവ. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ ടൗൺ ഹാളിലെ ബൂത്തിലും വോട്ട് രേഖപ്പെടുത്തി.
പോളിംഗ് അവസാനിച്ചതിനു ശേഷമുള്ള നടപടി ക്രമങ്ങൾക്കു ശേഷം പോളിംഗ് സാമഗ്രികൾ ഉദ്യോഗസ്ഥർ ഇരിങ്ങാലക്കുട നഗരസഭയിലെ പോളിംഗ് സാമഗ്രികളുടെ വിതരണ, സ്വീകരണ കേന്ദ്രമായ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളെജിലേക്ക് തിരികെ എത്തിച്ചു.
13ന് ഇവിടെ വെച്ചാണ് നഗരസഭയുടെ വോട്ടെണ്ണൽ നടക്കുക.

ഇരിങ്ങാലക്കുട : എടമുട്ടം മാരാത്ത് വേലായുധൻ മകൻ പ്രേംകുമാർ (77) എറണാകുളം ആസ്റ്റർ ഹോസ്പിറ്റലിൽ വച്ച് നിര്യാതനായി.
സമുദായം, ഇന്ദ്രപ്രസ്ഥം തുടങ്ങിയ മലയാള സിനിമകളുടെ നിർമാതാവായിരുന്നു.
സംസ്കാര ചടങ്ങ് ഡിസംബർ 12 (വെള്ളിയാഴ്ച) രാവിലെ 10.30ന് എടമുട്ടത്തുള്ള വീട്ടുവളപ്പിൽ.
ഭാര്യ : സുധർമ്മ. (റിട്ട അധ്യാപിക, എസ് എൻ വിദ്യാഭവൻ)
മക്കൾ : ജെന്നി, ജീന

ഇരിങ്ങാലക്കുട : സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച “രജത നിറവ് സുകൃതം 2025” രൂപതാ കോർപ്പറേറ്റ് മാനേജർ ഫാ സീജോ ഇരിമ്പൻ ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ റവ.ഫാ.ഡോ. ലാസർ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ പ്രിൻസിപ്പൽ പി ആൻസൻ ഡൊമിനിക്, കത്തീഡ്രൽ ട്രസ്റ്റി സാബു ജോർജ്ജ്, പി.ടി.എ. പ്രസിഡന്റ് ഷാജു ജോസ് ചിറയത്ത്, പ്രോഗ്രാം കൺവീനർ ടെൽസൺ കോട്ടോളി, മുൻ പി.ടി.എ.പ്രസിഡന്റ് ഡേവിസ് കണ്ണമ്പിള്ളി, സ്റ്റാഫ് സെക്രട്ടറി എ ടി ഷാലി എന്നിവർ പ്രസംഗിച്ചു.
സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിലെ റിട്ടയർ ചെയ്ത അധ്യാപകരേയും, മുൻ കോർപ്പറേറ്റ് മാനേജർമാരേയും മുൻ സ്കൂൾ മാനേജർമാരേയും, സ്കൂളിൽ നിന്ന് പഠിച്ച് വൈദികരാകാൻ പോകുന്ന ഡിക്കൻമാരേയും, വൈദികരായി ശുശ്രൂഷ ചെയ്യുന്നവരേയും ചടങ്ങിൽ ആദരിച്ചു.
മുൻ കോർപ്പറേറ്റ് മാനേജർമാരായ ഫാ.ജോസ് മഞ്ഞളി, ഫാ.സെബാസ്റ്റ്യൻ മാളിയേക്കൽ, ഫാ.ജോജോ തൊടു പറമ്പിൽ, ഫാ. ജോയ് പാലിയേക്കര, ഫാ.ജോസഫ് തെക്കേത്തല, മുൻ പ്രിൻസിപ്പൽമാരായ പോൾ, ഭരതൻ, ബിജു, റെക്ടി എന്നിവർ പഴയ കാല അനുഭവങ്ങൾ പങ്കുവെച്ചു.
കത്തീഡ്രൽ ദേവാലയത്തിൽ കൃതജ്ഞതാബലിയും ഉണ്ടായിരുന്നു.