ചാലക്കുടി പുഴയ്ക്ക് കുറുകെയുള്ള പഴയ പാലത്തിലൂടെയുള്ള ഗതാഗതം ഇന്ന് രാത്രി 9 മണി മുതൽ 6 ദിവസത്തേക്ക് പൂർണ്ണമായും നിരോധിച്ചു

കൊരട്ടി : നാഷണൽ ഹൈവേ 544ൽ മുരിങ്ങൂർ- കൊരട്ടി- ചിറങ്ങര അടിപ്പാതയുടെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും അറ്റകുറ്റപണികൾക്കും ഭാരപരിശോധന നടത്തുന്നതിനുമായി ഇന്ന് (ഏപ്രിൽ 18) രാത്രി 9 മണി മുതൽ തുടർച്ചയായി 6 ദിവസത്തേക്ക് ചാലക്കുടി പുഴയ്ക്ക് കുറുകെയുള്ള പടിഞ്ഞാറു വശത്തെ പഴയ പാലത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിരോധിക്കുകയും പകരം കിഴക്കു ഭാഗത്തുള്ള പാലത്തിലൂടെ ഇരുവശത്തേക്കും വാഹനങ്ങൾ ഓരോ വരി വീതം കടത്തിവിടുകയും ചെയ്യും.

ഇതിൻ്റെ പശ്ചാത്തലത്തിൽ കൊരട്ടി മേഖലയിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി തൃശൂർ റൂറൽ പൊലീസ് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

ഗതാഗതക്കുരുക്ക് ഒഴിവാക്കാനും വാഹനങ്ങൾ സുഗമമായി കടന്നുപോകാനുമാണ് ഗതാഗത ക്രമീകരണങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.

തൃശൂർ ഭാഗത്തുനിന്നും എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളെ കോട്ടമുറിയിൽ നിന്നും തിരിഞ്ഞ് സാജോ നഗർ, പാറക്കൂട്ടം, കിൻഫ്ര, കോനൂർ, പെരുമ്പി വഴി ദേശീയപാതയിലേക്ക് തിരിച്ചു വിടും.

എറണാകുളം ഭാഗത്തുനിന്നും തൃശൂരിലേക്ക് വരുന്ന വാഹനങ്ങളെ ചിറങ്ങര മേൽപ്പാലം വഴി തിരിഞ്ഞ് ദേവമാത, കൊരട്ടി പള്ളി, കാടുകുറ്റി, മുരിങ്ങൂർ വഴി ദേശീയപാതയിലേക്ക് തിരിച്ചു വിടും.

തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിൻ്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി പി.എച്ച്. ഇബ്രാഹിമിൻ്റെ നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

ഗതാഗത നിയന്ത്രണത്തിനായി വിപുലമായ സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്.

24 മണിക്കൂറും ചാലക്കുടി ഡിവൈഎസ്പി ഓഫീസിൽ പ്രവർത്തിച്ചു വരുന്ന കൺട്രോൾ റൂമിന് പുറമെ ഗതാഗത ക്രമീകരണങ്ങൾക്കായി കൊരട്ടി എസ്എച്ച്ഒ ഹബീബുള്ള അടക്കം 10 പൊലീസ് ഉദ്യോഗസ്ഥരെയും 10 ട്രാഫിക് വാർഡൻമാരെയും 5 സായുധ പൊലീസ് സേനാംഗങ്ങൾ, 2 ഹോം ഗാർഡുകൾ എന്നിവരെയും ഗതാഗതം സുഗമമാക്കാൻ നിയോഗിച്ചിട്ടുണ്ട്.

കൂടാതെ ഹൈവേ പൊലീസിൻ്റെ പ്രത്യേക നിരീക്ഷണവും സ്ഥലത്തുണ്ടാകും.

കുട്ടൻകുളം നികത്തി സ്മാരകം പണിയുന്നതിൽ നിന്ന് പിന്മാറണം : കൂടൽമാണിക്യം അഡ്മിനിസ്ട്രേറ്റർക്ക് നിവേദനം നൽകി ബിജെപി

ഇരിങ്ങാലക്കുട : കുട്ടൻകുളം നികത്തിയുള്ള സമര സ്മാരക നിർമ്മാണം
ഉപേക്ഷിക്കണമെന്നും, ക്ഷേത്രോത്സവ ചടങ്ങുകൾക്ക് മാറ്റം ആവശ്യമെങ്കിൽ തന്ത്രിമാർ, ദേവജ്ഞർ, ഭക്തജനങ്ങൾ എന്നിവരുമായി ചർച്ച ചെയ്തു മാത്രമേ നടപ്പിലാക്കാവൂ എന്നും ആവശ്യപ്പെട്ടു കൊണ്ട് ഭാരതീയ ജനതാ പാർട്ടി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി കൂടൽമാണിക്യം ക്ഷേത്രം അഡ്മിനിസ്ട്രേറ്റർക്ക് നിവേദനം നൽകി.

കുട്ടന്‍കുളം നവീകരണം നടക്കുന്നതിന്റെ ഭാഗമായി കുട്ടൻകുളത്തിന്റെ കിഴക്കുവശം മണ്ണിട്ട് നികത്തി രാഷ്ട്രീയ സ്മാരകം നിർമ്മിക്കുന്നതിനുള്ള ദേവസ്വത്തിന്റെ നീക്കം അപലപനീയമാണ്. ക്ഷേത്ര നട മറച്ചു കൊണ്ടും, വാസ്തുപരമായ കണക്കുകൾ തെറ്റിച്ചു കൊണ്ടും, തണ്ണീർത്തട നിയമം ലംഘിച്ചു കൊണ്ടും നടത്തുന്ന ഇത്തരം പ്രവൃത്തികൾ ഭക്തർക്ക് അങ്ങേയറ്റം മനോവ്യഥ ഉണ്ടാക്കുന്നതാണെന്നും,
ക്ഷേത്രോത്സവ ചടങ്ങുകളിൽ നിലവിലെ ആചാരാനുഷ്ഠാന ക്രമങ്ങൾക്ക് മാറ്റം വരുത്തുവാനുള്ള നീക്കം അങ്ങേയറ്റം അപലനീയമാണെന്നും ബിജെപി ചൂണ്ടിക്കാട്ടി.

മണ്ഡലം പ്രസിഡൻ്റ് ആർച്ച അനീഷ്കുമാർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി.സി. രമേഷ്, മണ്ഡലം വൈസ് പ്രസിഡൻ്റ് രമേഷ് അയ്യർ, ടൗൺ ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി കെ.എം. ബാബുരാജ്, യുവമോർച്ച മണ്ഡലം വൈസ് പ്രസിഡൻ്റ് സന്തോഷ് പിഷാരടി, സൗമ്യ മനോജ് എന്നിവരാണ് നിവേദനം നൽകിയ സംഘത്തിൽ ഉണ്ടായിരുന്നത്.

മെത്രാഭിഷേകത്തിന്റെ 16-ാം വാർഷികം : ഇരിങ്ങാലക്കുട രൂപതാ മെത്രാൻ മാർ പോളി കണ്ണൂക്കാടന് പ്രാർത്ഥനാ മംഗളങ്ങൾ നേർന്ന് ഇടവക

ഇരിങ്ങാലക്കുട : മെത്രാഭിഷേകത്തിന്റെ 16-ാം വാർഷികദിനത്തിൽ ഇരിങ്ങാലക്കുട രൂപതാ മെത്രാൻ മാർ പോളി കണ്ണൂക്കാടന് സെന്റ് തോമസ് കത്തീഡ്രൽ ഇടവക സമൂഹം പ്രാർത്ഥനാ മംഗളങ്ങൾ നേർന്നു.

വികാരി ഫാ. ഡോ. ലാസർ കുറ്റിക്കാടൻ, അസിസ്റ്റന്റ് വികാരിമാരായ ഫാ. ലിന്റോ കാരേക്കാടൻ, ഫാ. ക്രിസ്‌റ്റോൺ കൈനാടത്തുപറമ്പിൽ, ഫാ. ജസ്റ്റിൻ കളർപാറ, കൈക്കാരന്മാരായ പി.ടി. ജോർജ്ജ്, സാബു ജോർജ്ജ്, തോമസ് തൊകലത്ത്, അഡ്വ. എം.എം. ഷാജൻ എന്നിവർ ആശംസകൾ നേർന്നു.

തുടർന്ന് മാർ പോളി കണ്ണൂക്കാടൻ പിതാവ് കൃതജ്ഞതാ ദിവ്യബലി അർപ്പിച്ചു.

നിര്യാതനായി

ജോസഫ്

ഇരിങ്ങാലക്കുട : കോമ്പാറ തൈവളപ്പിൽ കുഞ്ഞുവറീത് മകൻ ജോസഫ് (കൊച്ചാപ്പു – 86)നിര്യാതനായി.

സംസ്‌കാരകർമ്മം ഏപ്രിൽ 20(തിങ്കളാഴ്‌ച) ഉച്ചകഴിഞ്ഞ് 4.30 ന് വെളയനാട് സെൻ്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.

ഭാര്യ : ത്രേസ്യാമ്മ

മക്കൾ : ജിജോ, ജിബി, അനൂപ്

മരുമക്കൾ : റിജി, സിയ, ഫ്രിൻസി

നിര്യാതനായി

വിൻസെന്റ്

ഇരിങ്ങാലക്കുട : ബ്രഹ്മകുളത്ത് പൊക്കത്ത് ദേവസ്സി മകൻ വിൻസെൻ്റ് (67) നിര്യാതനായി.

സംസ്കാരം ശനിയാഴ്ച (ഏപ്രിൽ 18) രാവിലെ 9.30ന് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ.

ഭാര്യ : മെറീന വിൻസെൻ്റ്

മക്കൾ : മഞ്ജു, വിനു, മനു

മരുമകൻ : ജോണി

നേത്ര- എല്ലുരോഗ ജനറൽ മെഡിക്കൽ ക്യാമ്പ് 19ന്

ഇരിങ്ങാലക്കുട : സേവാഭാരതി ആരോഗ്യ വിഭാഗവും കൊമ്പൊടിഞ്ഞാമാക്കൽ ലയൺ ക്ലബ്ബും, മെട്രോ ഹെൽത്ത് കെയറും, മെട്രോ ഐ കെയർ ഇരിങ്ങാലക്കുടയും സംയുക്തമായി ഏപ്രിൽ 19ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ ഇരിങ്ങാലക്കുട കനാൽ ബേസിലുള്ള പട്ട്യാര സമുദായം ഹാളിൽ വച്ച് സൗജന്യ നേത്ര – എല്ലുരോഗ ജനറൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും.

ഇരിങ്ങാലക്കുട സേവാഭാരതിയുടെ നേതൃത്വത്തിൽ നടക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പിൽ പ്രശസ്ത ജനറൽ മെഡിസിൻ വിഭാഗം ഡോ. എം.ആർ. രാജീവ്, ഡോ. രജനി, ഡോ. കെ.പി. ജയകുമാർ തുടങ്ങിയവർ പങ്കെടുക്കും.

പട്ട്യാര സമുദായം സെക്രട്ടറി വി. സുകുമാരൻ ഉദ്ഘാടനം നിർവഹിക്കും.

ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് മെഡിക്കൽ ക്യാമ്പ് കോർഡിനേറ്റർ ജോൺസൺ കോലങ്കണ്ണി മുഖ്യാതിഥിയാകും.

ക്യാമ്പിൽ സൗജന്യമായി ബിഎംഡി ടെസ്റ്റും ക്രിയാറ്റിൻ ടെസ്റ്റും നടത്താനുള്ള സൗകര്യം ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് 9497624692 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

പുസ്തക പ്രകാശനം നടത്തി

ഇരിങ്ങാലക്കുട : സെൻ്റ് ജോസഫ്‌സ് കോളെജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി ഡോ. റാണി ജോയ് രചിച്ച ‘നിറമൊഴുകിപ്പടർന്ന ചിന്തകൾ’ എന്ന പുസ്തകത്തിൻ്റെ പ്രകാശനകർമ്മം ഫൈൻ ആർട്‌സ് കോളെജ് അധ്യാപികയും ചിത്രകാരി, ചരിത്രകാരി, ചിത്രകല ക്യൂറേറ്റർ, എഴുത്തുകാരി എന്ന നിലയിൽ പ്രശസ്തയുമായ ഡോ. കവിത ബാലകൃഷ്ണൻ നിർവ്വഹിച്ചു.

ഗ്രീൻ ബുക്സ് ആണ് പുസ്തകത്തിൻ്റെ പ്രസാധകർ.

സെൻ്റ് ജോസഫ്‌സ് കോളെജ് പ്രിൻസിപ്പൽ സി. ഡോ. ബ്ലെസ്സി അധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുട ബിഷപ്പ്
മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു.

രൂപതാ ചാൻസ‌ലറായ ഫാ. ഡോ. കിരൺ തട്ട്ല ആദ്യ പ്രതി സ്വീകരിച്ചു.

കത്തീഡ്രൽ മുഖ്യവികാരി ഫാ. ഡോ. പ്രൊഫ. ലാസർ കുറ്റിക്കാടൻ ആശംസകൾ നേർന്നു.

പ്രൊഫ. സാവിത്രി ലക്ഷ്മണൻ, പ്രൊഫ. എ.ഡി. പോൾ പൂത്തോക്കാരൻ, സി. ഡോ. ഇസബെൽ, ഡോ. മാത്യു പോൾ ഊക്കൻ, ഡോ. രാധ മുരളീധരൻ, ഡോ. അഞ്ജു ആൻ്റണി, ഡോ. റാണി ജോയ് എന്നിവർ പ്രസംഗിച്ചു.

പ്രായപൂർത്തിയാവാത്ത അതിജീവിതയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 28 വർഷം കഠിനതടവും പിഴയും

ഇരിങ്ങാലക്കുട : 2018 മെയ് മാസത്തിൽ പ്രായപൂർത്തിയാവാത്ത അതിജീവിതയെ ലൈംഗീകമായി പീഡിപ്പിച്ച കേസ്സിൽ വലപ്പാട് പൊലീസ് സ്റ്റേഷനിലെടുത്ത കേസിൽ പ്രതിക്ക് 28 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജ് വിവീജ സേതുമോഹൻ.

തൃശൂർ പെരിഞ്ഞനം സ്വദേശിയായ പുത്തുപുരക്കൽ സായൂജി(31)നെയാണ് ശിക്ഷിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം 28 വർഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയും പിഴയൊടുക്കാതിരുന്നാൽ 7 മാസത്തെ കഠിനതടവിനുമാണ് ശിക്ഷിച്ചത്.

പ്രതിയെ തൃശൂർ ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തു.

വലപ്പാട് സബ്ബ് ഇൻസ്പെക്‌ടർ ആയിരുന്ന ടി.കെ. ഷൈജു ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

എസ്ഐ കെ.എസ്. സുശാന്തും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 19 സാക്ഷികളെയും 22 രേഖകളും 3 തൊണ്ടിമുതലുകളും പ്രതിഭാഗത്തുനിന്ന് ഒരു സാക്ഷിയെയും 2 രേഖകളും ഹാജരാക്കിയിരുന്നു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷാവിധി.

പിഴ ഈടാക്കിയാൽ ആയത് അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നൽകുവാനും വിധിയിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. കൂടാതെ, അതിജീവിതയ്ക്ക് മതിയായ നഷ്ടപരിഹാരം നൽകുവാൻ ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിക്ക് നിർദ്ദേശം നൽകിയിട്ടുമുണ്ട്.

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി.

ലെയ്‌സൺ ഓഫീസർ ടി.ആർ. രജിനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

ഊരകം പള്ളിയിൽ അമ്പു തിരുനാളിന് കൊടിയേറി

ഇരിങ്ങാലക്കുട : ഊരകം സെന്റ് ജോസഫ്സ് പള്ളിയിൽ അമ്പുതിരുനാളിന് കൊടിയേറി. ഫാ. ജോസ് പുല്ലൂപ്പറമ്പിൽ കൊടിയേറ്റം നിർവഹിച്ചു.

നവനാളിനോടനുബന്ധിച്ച് 24 വരെ രാവിലെ 6.30ന് നടക്കുന്ന ലദീഞ്ഞ്, നൊവേന, ദിവ്യബലി എന്നിവയ്ക്ക് ഫാ. ബിനോയ് പൊഴോലിപറമ്പിൽ, ഫാ. ഗ്ലസിൻ പയസ് കൂള, ഫാ. ജോർജ്ജ് പാലമറ്റം, ഫാ. തോമസ് നട്ടേക്കാടൻ, ഫാ. സീജോ ഇരിമ്പൻ, ഫാ. ജോയ് കടമ്പാട്ട്, ഫാ. സിബു കള്ളാപറമ്പിൽ, ഫാ. പോളി കണ്ണൂക്കാടൻ എന്നിവർ കാർമികത്വം വഹിക്കും.

24ന് വൈകീട്ട് 7ന് ദീപാലങ്കാരം സ്വിച്ച് ഓൺ ചെയ്യും.

25ന് അമ്പു തിരുനാൾ ദിനത്തിൽ രാവിലെ 6.30ന് നടക്കുന്ന ലദീഞ്ഞ്, നൊവേന, ദിവ്യബലി എന്നിവക്ക് ഫാ. ജോസഫ് മാളിയേക്കൽ കാർമികത്വം വഹിക്കും.

തുടർന്ന് പ്രസുദേന്തി വാഴ്ച്ച, കൂടുതുറക്കൽ, പന്തലിലേക്ക് രൂപം എഴുന്നള്ളിപ്പ്, അമ്പ്, വള, വെഞ്ചിരിപ്പ് എന്നിവ നടക്കും.

ഉച്ചതിരിഞ്ഞ് 3 മണിക്ക് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ് ആരംഭിക്കും. രാത്രി 9 മണിക്ക് പള്ളിയിൽ സമാപിക്കും. തുടർന്ന് ബാൻഡ് വാദ്യം.

26ന് തിരുനാൾ ദിനത്തിൽ രാവിലെ 7ന് ദിവ്യബലി. 10 മണിക്ക് നടക്കുന്ന തിരുനാൾ ദിവ്യബലിക്ക് ഫാ. സിബിൻ വാഴപ്പിള്ളി മുഖ്യകാർമികത്വം വഹിക്കും.

റവ. ഡോ. പോളി പടയാട്ടി സന്ദേശം നൽകും. വൈകീട്ട് 3.30ന് ദിവ്യബലി. തുടർന്ന് പ്രദക്ഷിണം. വൈകീട്ട് 7 മണിക്ക് തിരുമുറ്റമേളം.

27ന് പൂർവികരുടെ സ്മരണ. രാവിലെ 6.30ന് ദിവ്യബലി, സെമിത്തേരിയിൽ പൊതു ഒപ്പീസ്. മെയ് 3ന് എട്ടാമിട തിരുനാൾ, നേർച്ചയൂട്ട് എന്നിവയും ഉണ്ടാകും.

കുട്ടന്‍കുളം സമരത്തിന്‍റെ സ്മരണക്കായി സ്മാരകം നിര്‍മ്മിക്കുന്നത് ഇരിങ്ങാലക്കുട നഗരസഭയുമായും കൂടല്‍മാണിക്യം ദേവസ്വവുമായി ചര്‍ച്ച ചെയ്തുവേണമെന്ന് നഗരസഭ ചെയര്‍മാന്‍ എം.പി. ജാക്സണ്‍

ഇരിങ്ങാലക്കുട : കുട്ടന്‍കുളം സമരത്തിന്‍റെ സ്മരണക്കായി സ്മാരകം നിര്‍മ്മിക്കുന്നത് ഇരിങ്ങാലക്കുട നഗരസഭയുമായും കൂടല്‍മാണിക്യം ദേവസ്വവുമായും ചര്‍ച്ച ചെയ്തുവേണമെന്ന് നഗരസഭ ചെയര്‍മാന്‍ എം.പി. ജാക്സണ്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സ്മാരക നിർമ്മാണവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നാട്ടിലെ സമാധാനാന്തരീക്ഷം നിലനിർത്തുവാനുള്ള നടപടികളാണാവശ്യം.

റവന്യൂ ഭൂമിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളായാലും നഗരസഭയുടെ കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ ബാധകമാണ്. സ്മാരക നിര്‍മാണവുമായി ബന്ധപ്പെട്ട് കുളത്തിന്‍റെ വിസ്തൃതി കുറയ്ക്കുന്നത് കുളത്തിന്‍റെ വാസ്തുശാസ്ത്രപരമായ പ്രത്യേകതകളെ തകര്‍ക്കുമെന്ന വാദവും ഉയരുന്നുണ്ട്.

പള്ളിവേട്ട ആല്‍ത്തറക്കല്‍ നിന്നും കൂടല്‍മാണിക്യം ക്ഷേത്രം കാണാവുന്ന രീതിയിലാണ് ഇവിടത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. സ്മാരക നിര്‍മാണം ക്ഷേത്രത്തിന്‍റെ കാഴ്ചയെ മറക്കുമോയെന്ന ആശങ്കയും പൊതു സമൂഹത്തിലുണ്ട്.

ഇത്തരമൊരു സാഹചര്യത്തില്‍ കൂട്ടായ ചര്‍ച്ചയിലൂടെ മാത്രമേ സ്മാരക നിര്‍മാണവുമായി മുന്‍പോട്ട് പോകാവൂവെന്ന് നഗരസഭ ചെയര്‍മാന്‍ എം.പി. ജാക്സണ്‍ ആവശ്യപ്പെട്ടു.