ആർടിഒ ചലാൻ എ.പി.കെ. ഫയൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് 9,90,000 രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ ഹരിയാനയിൽ നിന്നും അറസ്റ്റ് ചെയ്തു

ഇരിങ്ങാലക്കുട : മേത്തല കോട്ടപ്പുറം സ്വദേശിയുടെ മൊബൈൽ ഫോണിലേക്ക് വന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത സമയം ഫോണിൽ ആർടിഒ ചലാൻ എപികെ ഫയൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ടതു വഴി തോമസ് ലാലന്റെ ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്ന 9,90,000 രൂപ പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫറായി തട്ടിപ്പ് നടത്തിയ കേസിൽ ഹരിയാന ഫരിദാബാദ് സ്വദേശി മനീഷ് കുമാർ (23) എന്നയാളെ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഹരിയാനയിൽ നിന്ന് അറസ്റ്റ് ചെയ്തു.

പരാതിക്കാരന് കൺസ്ട്രക്ഷൻ വർക്ക് ആണ്. ബിസിനസ്സ് സംബന്ധമായ ആവശ്യത്തിനായി പണം എടുക്കുന്നതിനായി ബാങ്കിൽ ചെന്നപ്പോൾ ബാങ്ക് മാനേജർ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് വിവരം അറിയുന്നത്. 

പരാതിക്കാരന്റെ എച്ച്.ഡി.എഫ്.സി. ശൃംഗപുരം ബ്രാഞ്ചിലുള്ള ബാങ്ക് അക്കൗണ്ടിൽ നിന്നും സെപ്തംബർ 29ന് മൂന്ന് തവണകളായാണ് 9,90,000 രൂപ ഓൺലൈൻ ആയി ട്രാൻസ്ഫർ ചെയ്യപ്പെട്ടത്. 

ഇതിൽ ബാങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റായി ഇട്ടിരുന്ന പണവും ഉൾപ്പെട്ടിരുന്നു.

തുടർന്ന് പരാതിക്കാരൻ സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്തതിനുശേഷം ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിലെ ജില്ലാ പൊലീസ് ആസ്ഥാനത്തുള്ള തൃശൂർ റൂറൽ സൈബർ പൊലീസ് സ്റ്റേഷനിൽ എത്തി ഫോൺ പരിശോധിപ്പിച്ചതിലാണ് ഫോണിൽ വന്ന ഏതോ ലിങ്കിൽ ക്ലിക്ക് ചെയ്തതിനെ തുടർന്നാണ് ഫോണിൽ ആർടിഒ ചലാൻ എന്ന എ.പി.കെ. ഫയൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ടിരുന്നെന്നും അതുവഴി ഫോൺ ഹാക്ക് ചെയ്താണ് അക്കൗണ്ടിൽ നിന്നും പണം ട്രാൻസ്ഫർ ചെയ്തതെന്നും അറിഞ്ഞത്. 

തുടർന്ന് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തത് പ്രകാരം കേസെടുക്കുകയായിരുന്നു.

ഈ കേസിലെ പ്രതിയെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘം പരാതിക്കാരനിൽ നിന്നും നഷ്ടപ്പെട്ട പണം പോയിരിക്കുന്നത് ഹരിയാനയിലുള്ള ഒരു ബാങ്ക് അക്കൗണ്ടിലേക്കാണെന്ന് കണ്ടെത്തുകയായിരുന്നു. 

തുടർന്ന് അന്വേഷണ സംഘം ഹരിയാനയിൽ ചെന്ന് അന്വേഷണം നടത്തിയതിൽ പണം ക്രെഡിറ്റ് ആയ അക്കൗണ്ട് വ്യാജമായ വിലാസത്തിലെടുത്തതാണെന്ന് മനസിലാക്കി. ബാങ്ക് അക്കൗണ്ട് ഉടമയായ ഹരിയാന ഫരിദാബാദ് സ്വദേശി ലക്ഷ്മി (23) എന്ന യുവതിയെ മുമ്പ് കണ്ടെത്തിയിരുന്നു. ഇവരെ സെപ്തംബർ 13ന് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. 

ലക്ഷ്മിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ചെക്ക് മുഖേന പിൻവലിച്ച 9,90,000 രൂപ വാങ്ങിക്കൊണ്ട് പോയത് ഹരിയാന ഫരിദാബാദ് സ്വദേശി മനീഷ് കുമാർ ആണെന്ന് കണ്ടെത്തുകയും ആയതിന്റെ ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ചതിന് ശേഷം ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

പ്രതിയെ കൊടുങ്ങല്ലൂർ സ്റ്റേഷനിൽ എത്തിച്ചു. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

കൊടുങ്ങല്ലൂർ സ്റ്റേഷൻ എസ്എച്ച്ഒ ബി.കെ. അരുൺ, എസ്ഐ മാരായ കെ. സാലിം, മനു ചെറിയാൻ, ജിഎസ്ഐ തോമസ്, ജി എസ് സി പി ഒ ധനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *