ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപത കാര്യാലയത്തിൽ മൈഗ്രേഷൻ മിഷൻ നേതൃത്വയോഗം സംഘടിപ്പിച്ചു.
വിദേശരാജ്യങ്ങളിൽ പോകുന്നവരിൽ പലർക്കും അവരുടെ ലക്ഷ്യം കണ്ടെത്താൻ പറ്റാതെ കടുത്ത മാനസിക സമ്മർദ്ദം ഉണ്ടാകുന്നതും പലരും മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്നതും പതിവാകുന്നുണ്ട്. കൂടാതെ ഇതിൽ പലരും വീട് പണയപ്പെടുത്തിയും വായ്പ്പകൾ എടുത്തുമാണ് വിദേശത്തേക്ക്
കുടിയേറുന്നത്. അതിനാൽ തന്നെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടും വിസ പ്രശ്നങ്ങളും വായ്പകൾ തിരിച്ചടക്കാനുള്ള ബുദ്ധിമുട്ടും ഓർത്ത് നാട്ടിലേക്ക് തിരിച്ചുവരാനാകാത്ത വിധം അവർ പ്രതിസന്ധിയിലാവുന്നുണ്ട്. അത്തരക്കാരെ കണ്ടെത്തി അവർക്കുവേണ്ട മാർഗ്ഗനിർദ്ദേശങ്ങളും സഹായങ്ങളും ചെയ്യേണ്ടത് മൈഗ്രേഷൻ മിഷന്റെ പ്രഥമ ലക്ഷ്യമാണെന്ന് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ പറഞ്ഞു.
അതാത് രാജ്യങ്ങളിലെ കോർഡിനേഷൻ കമ്മിറ്റികൾ ഇതിനുവേണ്ടി സജീവമായി രംഗത്തുവരണമെന്നും മിഷന്റെ യൂണിറ്റുകൾ ഇല്ലാത്ത രാജ്യങ്ങളിൽ പുതിയ യൂണിറ്റുകൾ സ്ഥാപിക്കുവാനും അദ്ദേഹം നിർദ്ദേശിച്ചു.
രൂപത പ്രസിഡന്റ് ഷാജു വാലപ്പൻ അധ്യക്ഷത വഹിച്ചു.
സൗദി അറേബ്യ കോർഡിനേറ്റർ ഡേവിഡ് മാങ്ങൻ, മേഖല പ്രസിഡന്റ് ജോസ് മാമ്പിള്ളി, സെക്രട്ടറി വർഗ്ഗീസ് പന്തല്ലൂക്കാരൻ, വൈസ് പ്രസിഡന്റ് സന്ധ്യ സെബി, ട്രഷറർ വിൻസെന്റ് തെക്കേത്തല, ചാലക്കുടി മേഖല ഭാരവാഹികളായ അഡ്വ. വർഗ്ഗീസ് മണവാളൻ എന്നിവർ പ്രസംഗിച്ചു.
ജോയിന്റ് സെക്രട്ടറി ലെജിൻ പോൾ മഞ്ഞളി നന്ദി പറഞ്ഞു.
ജൂലൈ 5ന് നടക്കുന്ന
ഇരിങ്ങാലക്കുട
രൂപതയിലെ എല്ലാ ഇടവകകളിലും നിന്നുള്ള 8000ൽ അധികം വരുന്ന കുടുംബ സമ്മേളന ഭാരവാഹികളുടെ പ്രതിനിധി സമ്മേളനത്തിന്റെ പ്രവർത്തനങ്ങളിലേക്ക് മൈഗ്രേഷൻ മിഷന്റെ സംഭാവനയായി ഒരു ലക്ഷം രൂപയുടെ ചെക്ക് ബിഷപ്പ് മാർ പോളി കണ്ണൂക്കാടന് ഷാജു വാലപ്പൻ കൈമാറി.












Leave a Reply