ഇരിങ്ങാലക്കുട : അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന രംഗകലകളെ തിരിച്ചു കൊണ്ടു വരാനുള്ള ശ്രമങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്ന് നടനകൈരളി ഡയറക്ടറും പ്രശസ്ത കൂടിയാട്ടം കലാകാരനുമായ വേണുജി അഭിപ്രായപ്പെട്ടു.
സെന്റ് ജോസഫ്സ് കോളേജ് സംഘടിപ്പിക്കുന്ന രണ്ടാമത് “ഋതു” അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ്, ഫെസ്റ്റിവൽ ബാഗ് എന്നിവയുടെ വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഠനത്തോടൊപ്പം തന്നെ അപൂർവ്വമായ കലകളെ സംരക്ഷിക്കാനും പരിഗണന നൽകാനും വിദ്യാർഥി സമൂഹം ശ്രദ്ധിക്കണമെന്നും വേണുജി പറഞ്ഞു.
കോളേജ് റിസർച്ച് ആൻ്റ് സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ “ഋതു” ഫിലിം ഫെസ്റ്റ് ചെയർമാനും കോളേജ് പ്രിൻസിപ്പലുമായ ഡോ. സി. ബ്ലെസി അധ്യക്ഷത വഹിച്ചു.
ഹോളി ഫാമിലി സന്യാസ സഭ മദർ ജനറൽ ഡോ. സി. ആനി കുര്യാക്കോസ്, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി പ്രസിഡണ്ട് മനീഷ് അരീക്കാട്ട്, ഋതു ഫിലിം ഫെസ്റ്റ് പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷിബിത ഇമ്മാനുവൽ, ഋതു ഫിലിം ഫെസ്റ്റ് കോർ കമ്മിറ്റി കോർഡിനേറ്റർ ശ്രുതി ദീപക്, ഋതു ഫിലിം ഫെസ്റ്റിവൽ കൺവീനർ പി വി അരവിന്ദ് എന്നിവർ സംസാരിച്ചു.