നിര്യാതയായി

ലക്ഷ്മിക്കുട്ടി അമ്മ

കോണത്തുകുന്ന് : മനക്കലപ്പടി നാഞ്ചേരി വീട്ടിൽ മാണിക്യൻകുട്ടി നായർ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (77) നിര്യാതയായി.

സംസ്കാരം വ്യാഴാഴ്ച്ച (ജനുവരി 30) ഉച്ചയ്ക്ക് 12.30ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

മക്കൾ : ഉണ്ണികൃഷ്ണൻ, രാമചന്ദ്രൻ, ആശ, സിന്ധു

മരുമക്കൾ : ഗോപാലകൃഷ്ണൻ, കൃഷ്ണകുമാർ, ശെൽവി, ലതാദേവി

വീട്ടിൽ അതിക്രമിച്ച് കടന്ന് ഗൃഹനാഥനെ കമ്പിവടി കൊണ്ട് തലക്കടിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

ഇരിങ്ങാലക്കുട : കരൂപ്പടന്നയിൽ ഗൃഹനാഥൻ്റെ മുഖത്ത് മുളകുപൊടി എറിഞ്ഞ് കമ്പിവടി കൊണ്ട് തലക്കടിച്ച് ആക്രമിച്ച കേസിലെ 2 പ്രതികൾ അറസ്റ്റിലായി.

മതിലകം സ്വദേശി കൊതുവിൽ വീട്ടിൽ താജുദ്ദീൻ (39), മണ്ണുത്തി സ്വദേശി പണിക്കവീട്ടിൽ നൗഫീൽ (24) എന്നിവരെയാണ് തൃശൂർ റൂറൽ എസ്പി ബി കുഷ്ണകുമാറിൻ്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ ജി സുരേഷ്, ഇൻസ്പെക്ടർ അനീഷ് കരീം എന്നിവരുടെ സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 20നാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്.

കരൂപ്പടന്നയിൽ വാടകയ്ക്ക് താമസിക്കുന്ന താമസിക്കുന്ന തളിക്കുളം സ്വദേശി കല്ലിപറമ്പിൽ വീട്ടിൽ സാദിഖിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.

പുലർച്ചെ കോളിംഗ് ബെൽ ശബ്ദം കേട്ട് വാതിൽ തുറന്ന സാദിഖിൻ്റെ മുഖത്തേക്ക് മുളക് പൊടിയെറിഞ്ഞ സംഘം കമ്പിവടി കൊണ്ട് തലയ്ക്കും കൈകാലിലും അടിച്ചു വീഴ്ത്തുകയായിരുന്നു.

സാദിഖ് ബഹളം വച്ചതോടെ സംഘം ബൈക്കിൽ രക്ഷപ്പെട്ടു.

വ്യക്തി വൈരാഗ്യം തീർക്കാൻ താജുദ്ദീൻ തയ്യാറാക്കിയ പദ്ധതിയായിരുന്നു മുളകുപൊടി ആക്രമണം. ദിവസങ്ങൾക്ക് മുൻപേ പ്രതികൾ ഇവിടെ എത്തി സാദിഖിൻ്റെ വീടും പരിസരവും നിരീക്ഷിച്ചിരുന്നു.

ഒന്നാം പ്രതി നൗഫീലിനെ കാളത്തോട് നിന്നും എറണാകുളം കൂനമ്മാവിൽ രഹസ്യമായി താമസിച്ചിരുന്ന താജുദ്ദീനെ വൈറ്റില ഹബ്ബിൽ വച്ച് കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ബസ്സിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്.

തിരുവനന്തപുരത്തേക്ക് കടക്കാൻ ശ്രമിച്ച ഇയാളെ പൊലീസ് മഫ്തിയിൽ പിന്തുടർന്നെത്തി പിടികൂടുകയായിരുന്നു.

മണ്ണുത്തി സ്റ്റേഷനിലും ഒല്ലൂരിലും രജിസ്റ്റർ ചെയ്ത കൊലപാതക ശ്രമക്കേസ്സുകളിൽ ഉൾപ്പെടെ എട്ടോളം ക്രിമനൽ കേസ്സുകളിൽ പ്രതിയാണ് നൗഫീൽ.

താജുദ്ദീൻ 2006ൽ മതിലകം സ്റ്റേഷൻ പരിധിയിൽ ഉണ്ടായ അടിപിടി കേസ്സിലെ പ്രതിയാണ്.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.

ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ ജി സുരേഷ്, ഇൻസ്പെക്ടർ അനീഷ് കരീം, എസ് ഐമാരായ സി എം ക്ലീറ്റസ്, പി ജയകൃഷ്ണൻ, എ എസ് ഐ സൂരജ് വി ദേവ്, സീനിയർ സി പി ഒമാരായ ഇ എസ് ജീവൻ, എം ആർ രഞ്ജിത്ത്, എ കെ രാഹുൽ, സി പി ഒ മാരായ കെ എസ് ഉമേഷ്, കെ ജെ ഷിൻ്റോ, വിപിൻ ഗോപി, സൈബർ സെൽ വിദഗ്ദ്ധൻ പി വി രജീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

കുപ്രസിദ്ധ ബൈക്ക് മോഷ്ടാവ് ഭഗവാൻ ശരത് അറസ്റ്റിൽ

കൊടുങ്ങല്ലൂർ : കുപ്രസിദ്ധ ബൈക്ക് മോഷ്ടാവ് പറവൂർ ചെറുപറമ്പിൽ വീട്ടിൽ ശശി മകൻ ഭഗവാൻ ശരത്ത് എന്നറിയപ്പെടുന്ന ശരത്തിനെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു.

കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തില്‍ താലപ്പൊലി കാണുവാന്‍ വന്ന മേത്തല സ്വദേശി അഭയ് എന്നയാളുടെ ബൈക്ക് മോഷണം പോയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഭഗവാൻ ശരത്ത് പിടിയിലായത്.

തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നിർദേശപ്രകാരം ബൈക്ക് മോഷണം നടത്തുന്നവരെ കേന്ദ്രീകരിച്ചും, സമീപ പ്രദേശങ്ങളിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചും നടത്തിയ അന്വേഷണത്തെ തുടർന്നാണ് ഭഗവാൻ ശരത് പിടിയിലായത്.

2020ൽ ഒരു ബൈക്ക് മോഷണ കേസിലും, 2022ൽ പുതുക്കാട് സ്റ്റേഷനിൽ 2 ബൈക്ക് മോഷണ കേസിലും, 2023ൽ കൊടുങ്ങല്ലൂർ സ്റ്റേഷനിൽ വീടും ഫ്രൂട്ട്സ് കടയും കുത്തിപ്പൊളിച്ച് മോഷണം നടത്തിയ 2 കേസിലും, 2024ൽ ഇരിങ്ങാലക്കുട സ്റ്റേഷനിൽ മീൻകട കുത്തിപ്പൊളിച്ച് മോഷണം നടത്തിയ കേസിലും പ്രതിയാണ് ഇയാൾ.

കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ ബി കെ അരുൺ, എസ് ഐ സജിൽ, എസ് ഐമാരായ വൈഷ്ണവ് രാമചന്ദ്രന്‍, ജഗദീഷ്, ഉദ്യോഗസ്ഥരായ ഷമീർ, അനസ്, അഖിൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

പട്ടികജാതി വിദ്യാർഥികൾക്ക് മേശയും കസേരയും : പദ്ധതി നടപ്പിലാക്കി ഇരിങ്ങാലക്കുട നഗരസഭ

ഇരിങ്ങാലക്കുട : ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി “പട്ടികജാതി വിദ്യാർഥികൾക്ക് മേശയും കസേരയും” വിതരണം ചെയ്ത് ഇരിങ്ങാലക്കുട നഗരസഭ.

നഗരസഭയുടെ പട്ടികജാതി വികസന ഫണ്ടിൽ നിന്നും 9 ലക്ഷം രൂപയോളം വിനിയോഗിച്ചുകൊണ്ട് 196 വിദ്യാർഥികൾക്കാണ് മേശയും കസേരയും വിതരണം ചെയ്തത്.

വിതരണോദ്ഘാടനം ഇരിങ്ങാലക്കുട ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് നിർവഹിച്ചു.

വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.

ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ, സ്കൂൾ ഹെഡ്മിസ്ട്രസ് കെ എസ് സുഷ എന്നിവർ ആശംസകൾ അർപ്പിച്ചു.

കൗൺസിലർമാരായ സതി സുബ്രഹ്മണ്യൻ, രാജി കൃഷ്ണകുമാർ, സി എം സാനി എന്നിവർ സന്നിഹിതരായിരുന്നു.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫെനി എബിൻ വെള്ളാനിക്കാരൻ സ്വാഗതവും പട്ടികജാതി വികസന ഓഫീസർ പി യു ചൈത്ര നന്ദിയും പറഞ്ഞു.

റേഷൻ കടകളിലെ ഭക്ഷ്യധാന്യക്ഷാമം ഉടൻ പരിഹരിക്കണം : ധർണ്ണ നടത്തി കോൺഗ്രസ്

ഇരിങ്ങാലക്കുട : സംസ്ഥാനത്തെ റേഷൻ കടകളിൽ ഭക്ഷ്യധാന്യങ്ങൾ ഇല്ലാതെ പൊതുജനങ്ങൾ വന്ന് മടങ്ങിപ്പോകുന്ന അവസ്ഥ ഇല്ലാതാക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന്റെ അനാസ്ഥയ്ക്കെതിരെ ഇരിങ്ങാലക്കുട മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പിലുള്ള ജോജോയുടെ റേഷൻ കടയ്ക്ക് മുൻപിൽ സംഘടിപ്പിച്ച ധർണ്ണ ബ്ലോക്ക് പ്രസിഡന്റ് സോമൻ ചിറ്റേത്ത് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ്‌ സി എസ് അബ്ദുൾ ഹഖ് അധ്യക്ഷത വഹിച്ചു.

മുൻ ബ്ലോക്ക്‌ പ്രസിഡന്റ്‌ ടി വി ചാർളി മുഖ്യപ്രഭാഷണം നടത്തി.

ബ്ലോക്ക്‌ ഭാരവാഹികളായ ജോസഫ് ചാക്കോ, വി സി വർഗീസ്, അസറുദ്ദീൻ കളക്കാട്ട്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ, മണ്ഡലം പ്രസിഡന്റ് ജോമോൻ, മണ്ഡലം ഭാരവാഹികളായ സിജു യോഹന്നാൻ, ജോസ് മാമ്പള്ളി, തോമസ് കോട്ടോളി, കുര്യൻ ജോസഫ്, സത്യൻ തേനാഴികുളം, കൗൺസിലർമാരായ ജസ്റ്റിൻ ജോൺ, ബിജു പോൾ അക്കരക്കാരൻ, ഒ എസ് അവിനാഷ്, സന്തോഷ് ആലുക്കൽ, കെ കെ ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

ജയിലിലേക്ക് ലഹരിപ്പൊതിയേറ് : വിഷ്ണു അകത്തായി

തൃശൂർ : കഴിഞ്ഞദിവസം വിയ്യൂർ ജയിലിൽ കഴിയുന്ന സുഹൃത്തിന് ലഹരിപ്പൊതി എറിഞ്ഞു നൽകാൻ ജയിൽ പരിസരത്തെത്തിയ വിഷ്ണു ചെന്നു പെട്ടത് തോക്കുധാരിയുടെ മുന്നിൽ. അകത്തേക്ക് കടക്കാതെ പൊതി അകത്തെത്തിക്കാൻ നോക്കിയ വിഷ്ണുവും അങ്ങനെ അപ്രതീക്ഷിതമായി അകത്തായി.

ലഹരിപ്പൊതിയുമായി തക്കംപാർത്ത് ജയിലിന് പുറത്ത് പതുങ്ങി ഇരിക്കുകയായിരുന്ന വിഷ്ണു പുറം സെക്യൂരിറ്റി ഐ ആർ ബി പൊലീസിന്റെ മുന്നിൽ ചെന്ന് പെടുകയായിരുന്നു.

ജയിലിൽ കഴിയുന്ന സുഹൃത്തിനെ കാണാൻ വന്നതാണെന്നും പെട്ടെന്ന് മലമൂത്രവിസർജ്ജനത്തിനായി കാട്ടിൽ പതുങ്ങിയതാണെന്നൊക്കെ പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പന്തികേട് തോന്നിയ ഉദ്യോഗസ്ഥൻ ദേഹപരിശോധന നടത്തിയതോടെ കള്ളി വെളിച്ചത്തായി.

വിയ്യൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി ജില്ലാ ജയിലിലേക്ക് റിമാൻഡും ചെയ്തു.

തിരുവന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായ വിഷ്ണു (32) പലതവണ ജയിലിൽ കിടന്നിട്ടുള്ളയാളാണ്.

ഇനി വിഷ്ണുവിന് ലഹരി എത്തിക്കാൻ എത്തുന്ന അടുത്ത ചങ്ങാതിക്കായുള്ള കാത്തിരിപ്പിലാണ് ജയിൽ ഉദ്യോഗസ്ഥർ.

പടിയൂര്‍ മേഖലയില്‍ കാട്ടുപന്നിശല്യം രൂക്ഷം : നാട്ടുകാര്‍ ആശങ്കയില്‍

ഇരിങ്ങാലക്കുട : പടിയൂര്‍ പഞ്ചായത്തിലെ ജനവാസ മേഖലയില്‍ കാട്ടുപന്നിശല്യം രൂക്ഷമായി. കൂട്ടമായി എത്തുന്ന പന്നികള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടു.

ചെട്ടിയാല്‍ മരോട്ടിക്കല്‍ ഭാഗത്ത് തെക്കേത്തലയ്ക്കല്‍ നീലാംബരന്‍, തെക്കേത്തലയ്ക്കല്‍ ബിന്ദു, എടച്ചാലി വേലായുധന്‍ എന്നിവരുടെ കൃഷിയിടങ്ങളിലെ തെങ്ങിന്‍ തൈകളും കപ്പയും പന്നിക്കൂട്ടം നശിപ്പിച്ചു.

എട്ടോളം പന്നികളെ കഴിഞ്ഞ 3 ദിവസമായി മേഖലയില്‍ കാണുന്നതായി നാട്ടുകാര്‍ പറഞ്ഞു.

പടിയൂര്‍ നിലംപതി ഭാഗത്താണ് ആദ്യം ഇവയെ കണ്ടത്. പിന്നീട് എച്ച് ഡി പി സ്‌കൂള്‍ പരിസരത്ത് കണ്ടിരുന്നു. കാടുകയറി കിടക്കുന്ന പറമ്പുകളില്‍ തമ്പടിക്കുന്ന ഇവ രാത്രിയാണ് കൂട്ടത്തോടെ ഇറങ്ങി കൃഷി നശിപ്പിക്കുന്നത്.

രാത്രി ജനവാസമേഖലയില്‍ ഇറങ്ങുന്ന ഇവ ആളുകളെ ആക്രമിക്കുമോയെന്ന ആശങ്കയിലാണ് പരിസരവാസികൾ.

കൃഷിനാശം സംഭവിച്ച സ്ഥലങ്ങളില്‍ കൃഷി ഓഫീസര്‍ ഉള്‍പ്പടെയുള്ളവര്‍ സന്ദര്‍ശനം നടത്തി.

പന്നികളെ തുരത്താന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വല്ലക്കുന്നിലെ വാടക നല്‍കാതെ പ്രവര്‍ത്തനം തുടര്‍ന്നിരുന്ന കെട്ടിടമുറികള്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് പിടിച്ചെടുത്ത് ചെണ്ട കൊട്ടി പരസ്യപ്പെടുത്തി

ഇരിങ്ങാലക്കുട : വര്‍ഷങ്ങളായി വാടക നല്‍കാതെ പ്രവര്‍ത്തനം തുടര്‍ന്നിരുന്ന വല്ലക്കുന്നിലെ കെട്ടിടമുറികള്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് ആമീന്‍മാരുടെ നേതൃത്വത്തില്‍ പിടിച്ചെടുത്ത് ചെണ്ട കൊട്ടി പരസ്യപ്പെടുത്തി.

വല്ലക്കുന്ന് സെന്ററിന് അടുത്തുള്ള പൊട്ടത്തുപറമ്പില്‍ പോളി ഭാര്യ സിസിലി, മക്കളായ സംഗീത, കവിത എന്നിവരില്‍ നിന്നും എഴ് വര്‍ഷം മുമ്പ് ഫര്‍ണീച്ചര്‍ വ്യാപാരത്തിനായി വെള്ളിക്കുളങ്ങര സ്വദേശി ജിന്റോ ജോണ്‍ മൂന്ന് മുറികള്‍ വാടകയ്ക്ക് എടുത്തിരുന്നു.

ആദ്യത്തെ 5 മാസത്തിന് ശേഷം വാടക കൊടുക്കാനോ മുറികള്‍ ഒഴിയാനോ തയ്യാറാകാതെ വന്നപ്പോഴാണ് കെട്ടിട ഉടമസ്ഥര്‍ കോടതിയെ സമീപിച്ചത്.

ഇതിനകം വാടക ബാക്കി പതിനൊന്ന് ലക്ഷം രൂപയായി ഉയര്‍ന്നിരുന്നു. മുറികള്‍ ഒഴിയാന്‍ ഇരിങ്ങാലക്കുട മുന്‍സിഫ് കോടതി 3 വര്‍ഷം മുമ്പ് ഉത്തരവിട്ടിരുന്നു.

ഇതിനെതിരെ വാടകക്കാരന്‍ മേല്‍ക്കോടതികളെ സമീപിച്ചെങ്കിലും ഹര്‍ജികള്‍ തള്ളുകയായിരുന്നു.

കെട്ടിടമുറികള്‍ ഒഴിയാന്‍ 2024 നവംബറില്‍ ഹൈക്കോടതി ഉത്തരവായി.

ഇന്നലെ ഉച്ചയോടെ കോടതി ആമീന്‍മാരുടെ നേതൃത്വത്തില്‍ മുറികളുടെ പൂട്ട് പൊളിച്ച് ഉടമസ്ഥന് കൈമാറുകയായിരുന്നു. തുടര്‍ന്ന് കോടതി നടപടി ചെണ്ട കൊട്ടി പരസ്യപ്പെടുത്തി.

ആളൂര്‍ പൊലീസും സ്ഥലത്തുണ്ടായിരുന്നു.

എ പ്ലസ് ഗ്രേഡ് നിലനിർത്തി ഇരിങ്ങാലക്കുട മഹാത്മാഗാന്ധി റീഡിംഗ് റൂം ആൻഡ് ലൈബ്രറി

ഇരിങ്ങാലക്കുട : പ്രവർത്തന മികവിനുള്ള സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ അംഗീകാരമായ എ പ്ലസ് ഗ്രേഡ് നിലനിർത്തി മഹാത്മാഗാന്ധി റീഡിംഗ് റൂം ആൻഡ് ലൈബ്രറി.

2018- 19ൽ തൃശ്ശൂർ ജില്ലയിൽ മൂന്ന് ലൈബ്രറികൾക്ക് എ പ്ലസ് ഗ്രേഡ് ലഭിച്ചതിൽ ഒന്ന് ഇരിങ്ങാലക്കുട മഹാത്മാഗാന്ധി റീഡിംഗ് റൂം ആൻഡ് ലൈബ്രറി ആയിരുന്നു. തുടർന്നുള്ള എല്ലാ വർഷവും എ പ്ലസ് ഗ്രേഡ് നിലനിർത്തുവാൻ ലൈബ്രറിക്ക് കഴിഞ്ഞു.

ബാലവേദി, വനിതാവേദി, യുവത, വയോജന വിഭാഗം, കലാസാംസ്കാരിക വിഭാഗം, കായിക വിഭാഗം, ലഹരി വിരുദ്ധ ക്ലബ്ബ്, അക്ഷര സേന തുടങ്ങിയവയുടെ സജീവ പ്രവർത്തനം, വായന മത്സരങ്ങൾ, സർഗോത്സവങ്ങൾ എന്നിവയിലെ സ്ഥിരം സാന്നിധ്യം, താലൂക്ക്, ജില്ല, സംസ്ഥാന ലൈബ്രറി കൗൺസിലുകളുടെ എല്ലാ നിർദ്ദേശങ്ങളും പരിപാടികളും ഭംഗിയായും സമയബന്ധിതമായും നടപ്പാക്കുക എന്നിവ മികവിന്റെ ഘടകങ്ങളായി.

എല്ലാ വർഷവും വ്യക്തിത്വ വികസന ക്യാമ്പുകൾ, പരിസ്ഥിതി ദിനാചരണം, സ്വാതന്ത്ര്യദിനാഘോഷം, വായനാദിന പരിപാടികൾ, കേരളപ്പിറവി ആഘോഷം, ശിശുദിനാഘോഷം, പതാകദിനാഘോഷം, സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, അക്ഷരശ്ലോകം, ചലച്ചിത്ര ഗാനം, ചിത്രരചന, ചെസ്സ് മത്സരങ്ങൾ തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിക്കുകയും ജൈവ പച്ചക്കറി കൃഷി, സോപ്പ് നിർമ്മാണം, എൽഇഡി ബൾബ് നിർമാണ പരിശീലനം, ഫാഷൻ ഡിസൈനിങ്, ബ്യൂട്ടീഷൻ കോഴ്സുകൾ, നൃത്ത പരിശീലനം, കരാട്ടെ, കളരി, യോഗ, കീബോർഡ് ക്ലാസുകൾ, പി എസ് സി പരീക്ഷ പരിശീലന ക്ലാസുകൾ എന്നിവയും ലൈബ്രറിയോടനുബന്ധിച്ച് നടത്തിവരുന്നുണ്ട്.

എ പ്ലസ് ഗ്രേഡ് ലഭിച്ച മുകുന്ദപുരം താലൂക്കിലെ ഏക ലൈബ്രറിയും മഹാത്മാഗാന്ധി റീഡിങ് റൂം ആൻഡ് ലൈബ്രറിയാണ്.

1889ൽ സ്ഥാപിതമായ മഹാത്മാഗാന്ധി റീഡിംഗ് റൂം ആൻഡ് ലൈബ്രറി 137-ാം വാർഷികാഘോഷത്തിലേക്ക് കടക്കുമ്പോൾ ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത് പ്രസിഡന്റ് പി സി ആശ, സെക്രട്ടറി അഡ്വ കെ ജി അജയ് കുമാർ എന്നിവർ ഉൾപ്പെട്ട 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ്.

വനിതകൾക്കുള്ള ഏകദിന സ്വയംതൊഴിൽ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : മുസ്ലിം സർവീസ് സൊസൈറ്റി വെള്ളാങ്ങല്ലൂർ യൂണിറ്റും ഗാന്ധി & വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷനും അസോസിയേറ്റ് മുസരീസ് ഗൃഹദീപം ട്രെയിനിംഗ് സെന്ററും സംയുക്തമായി വനിതകൾക്കുള്ള ഏകദിന സ്വയംതൊഴിൽ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

എം എസ് എസ് വെള്ളാങ്ങല്ലൂർ യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ ഹാജി അധ്യക്ഷത വഹിച്ചു.

വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷ ഷാജി ഉദ്ഘാടനം നിർവഹിച്ചു.

എം എസ് എസ് ജില്ലാ വൈസ് പ്രസിഡന്റ് എൻ എ ഗുലാം മുഹമ്മദ്, സംസ്ഥാന നിർവാഹക സമിതി അംഗം പി എ സീതി മാസ്റ്റർ, ലേഡീസ് വിംഗ് ജില്ലാ ട്രഷറർ ബീന കാട്ടകത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.

ലേഡീസ് വിംഗ് ജില്ലാ സെക്രട്ടറി ജുമൈല ജസീൽ സ്വാഗതവും യൂണിറ്റ് ജോയിന്റ് സെക്രട്ടറി ഹസീന ഷംസുദ്ദീൻ നന്ദിയും പറഞ്ഞു.