മഹാത്മാഗാന്ധി അനുസ്മരണവും വിജ്ഞാന സദസ്സും നടത്തി

ഇരിങ്ങാലക്കുട : ഗാന്ധി ദർശൻ വേദി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയും സബർമതി സാംസ്കാരിക വേദി പടിയൂരും സംയുക്തമായി പടിയൂർ സെൻ്റ് സെബാസ്റ്റ്യൻ ആംഗ്ലോ ഇന്ത്യൻ സ്കൂളിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 77-ാം രക്തസാക്ഷിദിന അനുസ്മരണവും പുഷ്പാർച്ചനയും വിജ്ഞാനസദസ്സും സംഘടിപ്പിച്ചു.

നിയോജക മണ്ഡലം പ്രസിഡന്റ് യു ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.

ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ പ്രൊഫ വി എ വർഗീസ് ഉദ്ഘാടനം ചെയ്തു.

പഠന ക്ലാസ്സ്, ക്വിസ് മത്സരം, വായനാ മത്സരം എന്നിവയ്ക്ക് ഗാന്ധി ദർശൻ വേദി ജില്ലാ വൈസ് ചെയർമാൻ പി കെ ജിനൻ നേതൃത്വം നൽകി.

ഗാന്ധി ദർശൻ വേദി ജില്ലാ സെക്രട്ടറി എം സനൽകുമാർ, ടി എസ് പവിത്രൻ, സ്കൂൾ മാനേജർ മാർട്ടിൻ പെരേര, സബർമതി ഭാരവാഹികളായ കെ കെ ഷൗക്കത്തലി, ഒ എൻ ഹരിദാസ്, വി കെ നൗഷാദ്, ജോയ്സി ആൻ്റണി, ഹാജിറ റഷീദ്, ഗാന്ധി ദർശൻ സ്കൂൾ ചാർജ് ലാലി ദേവസ്സി എന്നിവർ പ്രസംഗിച്ചു.

സബർമതി പ്രസിഡന്റ് ബിജു ചാണാശ്ശേരി സ്വാഗതവും അധ്യാപിക വിൻജു നന്ദിയും പറഞ്ഞു.

ജില്ലാ തലത്തിൽ ഗാന്ധിയൻ ക്വിസ് മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ സി എസ് ആദിലക്ഷ്മിക്കും, ക്വിസ് – വായനാ മത്സരത്തിൽ വിജയികളായവർക്കും പ്രത്യേകം സമ്മാനം നൽകി.

പങ്കെടുത്ത എല്ലാ കുട്ടികൾക്കും പഠനോപകരണങ്ങളും വിതരണം ചെയ്തു.

ലക്ഷങ്ങൾ വില മതിക്കുന്ന രാസലഹരിയുമായി കിങ്ങിണി ഷിജോ പോലീസിൻ്റെ പിടിയിൽ

ഇരിങ്ങാലക്കുട : ലഹരിമരുന്നുമായി ബന്ധപ്പെട്ട നിരവധി കേസുകളിൽ പിടിക്കപ്പെട്ട് ജയിലിലാവുകയും, പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയും ചെയ്ത യുവാവിനെ ലക്ഷക്കണക്കിനു രൂപ വില മതിക്കുന്ന രാസലഹരിയുമായി പോലീസ് പിടികൂടി.

റൂറൽ ജില്ലാ .പോലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നിർദ്ദേശ പ്രകാരം ചാലക്കുടി ഡി വൈ എസ് പി കെ സുമേഷിൻ്റെ നേതൃത്വത്തിൽ നടത്തിയ രാത്രികാല പട്രോളിങ്ങിനിടയിൽ ചില്ലറ വിപണിയിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന അൻപത് ഗ്രാമോളം മാരക രാസലഹരി വസ്തുക്കളുമായി പീച്ചി വില്ലേജിൽ ആശാരിക്കാട് ചേരുംകുഴി സ്വദേശി തെക്കയിൽ വീട്ടിൽ ഷിജോ ജോസഫ് (30) ആണ് പോലീസിൻ്റെ പിടിയിലായത്. “കിങ്ങിണി” എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഇയാൾ കുപ്രസിദ്ധ ലഹരിക്കടത്തുകാരനാണ്.

അടുത്തയിടെ റൂറൽ ജില്ലയിൽ മയക്കു മരുന്നിനടിമകളായവർ ഉൾപ്പെടുന്ന ക്രിമിനൽ കേസുകൾ വർദ്ധിച്ചതോടെ ജില്ലാ പോലീസ് മേധാവി ആവിഷ്കരിച്ച രാത്രികാല പരിശോധനക്കിടെ താരതമ്യേന ആൾസഞ്ചാരം കുറഞ്ഞ നെല്ലായി – മുരിയാട് റോഡിൽ നെല്ലായി വൃന്ദാവൻ സ്റ്റോപ്പിനു സമീപം വെച്ച് പുലർച്ചെ മൂന്നേ കാൽ മണിയോടെ സംശയാസ്പദമായ സാഹചര്യത്തിൽ ഷിജോയെ കണ്ട് പോലീസ് വാഹനം നിർത്തി ചോദ്യം ചെയ്തതോടെ ഇയാൾ രക്ഷപ്പെടാൻ ശ്രമിക്കുകയും തുടർന്ന് കൊടകര പോലീസും ഡാൻസാഫ് ടീമും ചേർന്ന് സാഹസികമായി പിടികൂടുകയുമാണ് ഉണ്ടായത്.

ബാംഗ്ലൂരിൽ നിന്നും ജോലി കഴിഞ്ഞ് വരികയാണെന്നും മറ്റും പരസ്പര വിരുദ്ധമായി സംസാരിച്ചതിനാൽ രാത്രികാല പട്രോളിങ്ങ് ടീമുകളെ പരിശോധിക്കാൻ നിയുക്തനായിരുന്ന ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ അനീഷ് കരീം വിശദമായി ദേഹപരിശോധന നടത്തിയാണ് ഭദ്രമായി പൊതിഞ്ഞു വസ്ത്രത്തിനുള്ളിൽ സൂക്ഷിച്ചു വെച്ചിരിക്കുകയായിരുന്ന രാസലഹരി മരുന്ന് കണ്ടെടുത്തത്.

ഇയാളെയും തണ്ടേക്കാട് സ്വദേശി ബിലാൽ എന്ന് വിളിക്കുന്ന ബിനുവിനെയും 2020ൽ ഉണക്കമീൻ കച്ചവടത്തിന്‍റെ മറവിൽ കഞ്ചാവ് വിറ്റതിന് പാലക്കാട്ടുതാഴത്ത് നിന്നും പെരുമ്പാവൂർ എക്സൈസ് പിടികൂടിയിരുന്നു. ഇവരിൽ നിന്നും 16 കിലോ കഞ്ചാവും അന്ന് പിടിച്ചെടുത്തിരുന്നു.

കൂടാതെ അതേ വർഷം തന്നെ മാള പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട പുത്തൻചിറയിലെ ഇയാളുടെ വാടക വീടിനു പിറകിൽ കുഴിച്ചിട്ട നിലയിൽ മുപ്പത് കിലോയോളം കഞ്ചാവും മാള പോലീസ് പിടികൂടിയിരുന്നു.

തൃശർ സിറ്റിയിലെ ഈസ്റ്റ് പോലീസ് സ്റ്റേഷനിലും നെടുപുഴയിലും വയനാട് , മലപ്പുറം, പാലക്കാട് ജില്ലകളിലും സമാനമായ കേസുകൾ ഉള്ള ഷിജോ പീച്ചി പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ്.

2019ൽ ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കൊമ്പിടിയിൽ സ്ഥിതി ചെയ്യുന്ന സ്റ്റേറ്റ് ബാങ്കിൻ്റെ എ ടി എം മുഖംമൂടി ധരിച്ചെത്തി കുത്തിപ്പൊളിച്ച് പണം മോഷ്ടിക്കാൻ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണ്.

ഷിജോയെ പിടികൂടി മയക്കുമരുന്ന് കണ്ടെടുത്ത സംഘത്തിൽ കൊടകര സർക്കിൾ ഇൻസ്പെക്ടർ പി കെ ദാസ്, സബ്ബ് ഇൻസ്പെക്ടർ ഇ എ സുരേഷ്, ഡാൻസാഫ് അംഗങ്ങളായ വി ജി സ്റ്റീഫൻ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി എം മൂസ, വി യു സിൽജോ, എ യു റെജി, എം ജെ ബിനു, ഷിജോ തോമസ്, സൈബർ സെൽ ഉദ്യോഗസ്ഥനായ ലാലു പ്രസാദ്, കൊടകര സ്റ്റേഷനിലെ അഡീഷണൽ എസ് ഐ ദിലീപ്, ഷീബ അശോകൻ, അനിത, സീനിയർ സിവിൽ പോലീസ് ഓഫീസർ ടി എസ് സഹദ്, ഇരിങ്ങാലക്കുട സ്റ്റേഷനിലെ എ.കെ രാഹുൽ എന്നിവരാണ് ഉണ്ടായിരുന്നത്.

ചോദ്യം ചെയ്യലിൽ പരസ്പരവിരുദ്ധമായി സംസാരിക്കുന്ന ഷിജോ താൻ സുഹൃത്തിനെ കാണാനാണ് ആ സമയത്ത് അവിടെ വന്നതെന്നും നെല്ലായിൽ ബസ് ഇറങ്ങി സുഹൃത്തിൻ്റെ വീട്ടിലേക്ക് നടക്കുകയായിരുന്നുവെന്നും ബാംഗ്ലൂരിലെ ചിക്പേട്ടിൽ വച്ച് പരിചയപ്പെട്ട ഒരാളിൽ നിന്നും ഒരു ലക്ഷം രൂപയോളം നൽകിയാണ് ലഹരി വസ്തു വാങ്ങിയതെന്നും പറഞ്ഞതിനാൽ വിശദമായ അന്വേഷണം നടത്തുമെന്ന് ചാലക്കുടി ഡി വൈ എസ് പി കെ സുമേഷ് വ്യക്തമാക്കി.

ഡി സോൺ കലോത്സവത്തിനിടയിലെ എസ് എഫ് ഐ – കെ എസ് യു സംഘർഷം : സാധാരണ വിദ്യാർഥികൾക്ക് സംരക്ഷണമൊരുക്കുമെന്ന് ബി ജെ പി

ഇരിങ്ങാലക്കുട : മാളയിൽ നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ കലോത്സവത്തിനിടയിൽ നടന്ന എസ്എഫ്ഐ- കെ എസ് യു സംഘർഷത്തിനിടയിൽ പെട്ട സാധാരണ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സംരക്ഷണമൊരുക്കുമെന്ന് ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ ആർ ശ്രീകുമാർ പറഞ്ഞു.

പൊലീസ് ശക്തമായ നടപടികൾ എടുക്കണമെന്നും കലോത്സവവേദി കെ എസ് യു – എസ് എഫ് ഐ സംഘർഷത്തിൽ കലാപഭൂമിയാക്കാനുള്ള ശ്രമം അവസാനിപ്പിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

ഇവരുടെ മാടമ്പിത്തരം കാരണം സാധാരണ വിദ്യാർഥികളും രക്ഷിതാക്കളും ഭയവിഹ്വലരാണെന്നും ആവശ്യമെങ്കിൽ ഇവർക്ക് പൂർണ്ണ സംരക്ഷണം കൊടുക്കാൻ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു.

ഇരിങ്ങാലക്കുട കലാക്ഷേത്രയിൽ നടന്ന സൗത്ത് ജില്ലാ നേതൃയോഗത്തിൽ പ്രസിഡന്റ് എ ആർ ശ്രീകുമാർ അധ്യക്ഷത വഹിച്ചു.

പാർട്ടി നേതാക്കളായ സന്തോഷ് ചെറാക്കുളം, കൃപേഷ് ചെമ്മണ്ട, കെ പി ഉണ്ണികൃഷ്ണൻ, കെ പി അനിൽകുമാർ, കെ ആർ സുരേഷ്, ലോചനൻ അമ്പാട്ട്, കവിത ബിജു എന്നിവർ പ്രസംഗിച്ചു.

മതിലകം സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടകളെ കാപ്പ ചുമത്തി തടങ്കലിലാക്കി

ഇരിങ്ങാലക്കുട : മതിലകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടകളായ കൂളിമുട്ടം ഭജനമഠം സ്വദേശികളായ ഇളയാരം പുരക്കല്‍ വീട്ടില്‍ രാഹുല്‍രാജ് (31), കൂരമ്പത്ത് വീട്ടില്‍ അഖില്‍ (31) എന്നിവരെ കാപ്പ ചുമത്തി തടങ്കലിലാക്കി.

രാഹുല്‍രാജിന് 2019ല്‍ കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു വധശ്രമ കേസ്സും, മതിലകം സ്റ്റേഷന്‍ പരിധിയില്‍ 2021, 2023, 2024 എന്നീ വര്‍ഷങ്ങളില്‍ മൂന്ന് വധശ്രമ കേസ്സുകളും, കൈപ്പമംഗലം സ്റ്റേഷനിൽ 2022ലും 2024ലും രണ്ട് വധശ്രമ കേസ്സുകളും, 2024ല്‍ മാനന്തവാടി സ്റ്റേഷന്‍ പരിധിയില്‍ ഒരു വധശ്രമ കേസ്സും, 2017, 2018, 2019 വര്‍ഷങ്ങളില്‍ മതിലകം സ്റ്റേഷന്‍ പരിധിയിൽ 8 അടിപിടി കേസ്സും ഉള്‍പ്പെടെ 17 ഓളം ക്രിമിനല്‍ കേസ്സുകളിലെ പ്രതിയാണ്.

മതിലകത്തെ വധശ്രമക്കേസ്സില്‍ ജാമ്യത്തില്‍ ഇറങ്ങാനിരിക്കെയാണ് കാപ്പ ചുമത്തിയത്.

അഖില്‍ മതിലകം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 2023, 2024 വര്‍ഷങ്ങളില്‍ മൂന്ന് വധശ്രമ കേസ്സുകളും, കൈപ്പമംഗലം സ്റ്റേഷന്‍ ലിമിറ്റില്‍ 2022ല്‍ ഒരു വധശ്രമ കേസ്സും, മതിലകം സ്റ്റേഷന്‍ പരിധിയില്‍ 2011, 2023, 2024 വര്‍ഷങ്ങളില്‍ 3 അടിപിടി കേസ്സും ഉള്‍പ്പെടെ 7 ഓളം ക്രിമിനല്‍ കേസ്സുകളിലെ പ്രതിയാണ്. മതിലകത്തെ വധശ്രമ കേസ്സില്‍ ജാമ്യത്തില്‍ ഇറങ്ങാനിരിക്കെയാണ് കാപ്പ ചുമത്തിയത്.

തൃശ്ശൂര്‍ റൂറല്‍ ജില്ല പൊലീസ് മേധാവി ബി കൃഷ്ണ കുമാര്‍ ഐപിഎസ് നൽകിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തൃശ്ശൂർ ജില്ലാ കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ഐഎഎസ് ആണ് രാഹുല്‍രാജിനെ ഒരു വര്‍ഷത്തേക്കും, അഖിലിനെ 6 മാസത്തേക്കും കാപ്പ ചുമത്തി ഉത്തരവ് പുറപ്പെടുവിച്ചത്.

മതിലകം പൊലീസ് ഇന്‍സ്പെക്ടര്‍ എം കെ ഷാജി, എ എസ് ഐ മാരായ വിന്‍സി, തോമസ്, സജീഷ് എന്നിവര്‍ കാപ്പ ചുമത്തുന്നതിലും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിലും പ്രധാന പങ്ക് വഹിച്ചു.

എൽ ഇ പി പ്രൊജക്റ്റ് അവതരണം

ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷ കേരള ഇരിങ്ങാലക്കുട ബി ആർ സി യുടെ പരിധിയിലുള്ള സ്കൂളുകളിലെ അക്കാദമിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അധ്യാപകർ പ്രൊജക്റ്റ് അവതരണം നടത്തി.

ബിപിസി കെ ആർ സത്യപാലൻ അധ്യക്ഷത വഹിച്ചു.

സൈക്കോളജിസ്റ്റ് ഡോ എ വി രാജേഷ് മോഡറേറ്ററായി പ്രൊജക്റ്റിന്റെ മെച്ചപ്പെടുത്തലുകളെ കുറിച്ച് ആവശ്യമായ നിർദ്ദേശം നൽകി.

ഹയർസെക്കൻഡറി, ഹൈസ്കൂൾ, യുപി വിഭാഗത്തിൽ 40 വിദ്യാലയങ്ങളിൽ നിന്നും അവതരണം നടത്തി.

സി ആർ സി സി കോർഡിനേറ്റർ സി ഡി ഡോളി ആമുഖ പ്രഭാഷണം നടത്തി.

തെരഞ്ഞെടുക്കപ്പെട്ട പ്രൊജക്റ്റുകൾ ജില്ലയിൽ അവതരിപ്പിക്കും.

സി ആർ സി സി കോർഡിനേറ്റർമാർ പരിപാടികൾക്ക്‌ നേതൃത്വം നൽകി.

എടതിരിഞ്ഞിയിൽ രാഷ്ട്രപിതാവിൻ്റെ രക്തസാക്ഷിദിനം ആചരിച്ച് കോൺഗ്രസ്

ഇരിങ്ങാലക്കുട : എടതിരിഞ്ഞി പോസ്റ്റോഫീസ് സെൻ്ററിൽ പടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 77-ാം രക്തസാക്ഷിദിനത്തോടനുബന്ധിച്ച് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.

മണ്ഡലം പ്രസിഡന്റ് എ ഐ സിദ്ധാർത്ഥൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ ബ്ലോക്ക് മണ്ഡലം ഭാരവാഹികളായ കെ കെ ഷൗക്കത്തലി, ബിജു ചാണാശ്ശേരി, ഒ എൻ ഹരിദാസ്, വി കെ നൗഷാദ്, എ എം അശോകൻ, സുബ്രഹ്മണ്യൻ, ബാഹുലേയൻ, സി കെ ജമാൽ തുടങ്ങിയവർ പ്രസംഗിച്ചു.

ഇരിങ്ങാലക്കുടയിൽ മഹാത്മാഗാന്ധി രക്തസാക്ഷി ദിനം ആചരിച്ച് മണ്ഡലം കോൺഗ്രസ്

ഇരിങ്ങാലക്കുട : മണ്ഡലം കോൺഗ്രസിന്റെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ 77-ാം രക്തസാക്ഷിദിനം ആചരിച്ചു.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം നിർവഹിച്ചു.

മണ്ഡലം പ്രസിഡന്റ് സി എസ് അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ചു.

യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ജോസഫ് ചാക്കോ, അസറുദ്ദീൻ കളക്കാട്, സതീഷ് പുളിയത്ത്, യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് ജോമോൻ, കൗൺസിലർമാരായ സുജ സഞ്ജീവ്കുമാർ, ജസ്റ്റിൻ ജോൺ, മിനി ജോസ് ചാക്കോള, മണ്ഡലം ട്രഷറർ ധർമ്മരാജൻ, കുര്യൻ ജോസഫ്, ജോസ് മാമ്പിള്ളി, എ സി സുരേഷ് എന്നിവർ നേതൃത്വം നൽകി.

നിര്യാതനായി

പ്രദീപ് കുമാർ

ഇരിങ്ങാലക്കുട : കാക്കാത്തുരുത്തി തണ്ടാശ്ശേരി പരേതനായ സുകുമാരൻ മകൻ പ്രദീപ് കുമാർ (56) നിര്യാതനായി.

സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ.

ഭാര്യ : സിന്ധു

മക്കൾ : ഉണ്ണിമായ, ഉദയ് കുമാർ

സഹോദരങ്ങൾ : ജയകുമാർ, സുജാത, ലത, രാജി

നിര്യാതനായി

പ്രദീപ് കുമാർ

ഇരിങ്ങാലക്കുട : കാക്കാത്തുരുത്തി തണ്ടാശ്ശേരി പരേതനായ സുകുമാരൻ മകൻ പ്രദീപ് കുമാർ (56) നിര്യാതനായി.

സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ.

ഭാര്യ : സിന്ധു

മക്കൾ : ഉണ്ണിമായ, ഉദയ് കുമാർ

സഹോദരങ്ങൾ : ജയകുമാർ, സുജാത, ലത, രാജി

മുകുന്ദപുരം താലൂക്ക് ജീവനക്കാരുടെ സുവനീർ “പച്ച” പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്കിൻ്റെ ചരിത്രവും ജീവനക്കാരുടെ രചനകളും ചേർത്ത് 14 വർഷങ്ങൾക്ക് ശേഷം ജീവനക്കാരുടെ കൂട്ടായ്മ “പച്ച” എന്ന പേരിൽ പ്രസിദ്ധീകരിച്ച സുവനീർ റവന്യൂ മന്ത്രി അഡ്വ കെ രാജൻ പ്രകാശനം ചെയ്തു.

തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി എസ് പ്രിൻസ്, ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല അജയഘോഷ്, സുവനീർ ചീഫ് എഡിറ്റർ പ്രസീത ഗോപിനാഥ്, എഡിറ്റർ എം എ അഖിൽ, അലക്സ് ജോസ് കവലക്കാട്ട് എന്നിവർ പങ്കെടുത്തു.

സുവനീറിൻ്റെ മുഖചിത്രവും രചനകൾക്ക് ആവശ്യമായ ചിത്രങ്ങളുമെല്ലാം ജീവനക്കാരുടെ തന്നെ സൃഷ്ടികളാണ്.