എടതിരിഞ്ഞിയിലെ ഭൂമിയുടെ ഫെയർ വാല്യൂ കുറച്ച് സർക്കാർ ഉത്തരവിറക്കണം : പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി കോൺഗ്രസ്

ഇരിങ്ങാലക്കുട : എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ ഫെയർ വാല്യൂ കുറച്ച് സർക്കാർ ഉത്തരവിറക്കണം എന്നാവശ്യപ്പെട്ട് പടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടതിരിഞ്ഞി പോസ്റ്റ് ഓഫീസ് സെൻ്ററിൽ നിന്ന് ചെട്ടിയാൽ സെൻ്ററിലുള്ള എടതിരിഞ്ഞി വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.

എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ ഫെയർ വാല്യൂ സമീപ വില്ലേജുകളെയും ഇരിങ്ങാലക്കുട നഗരസഭയേക്കാളും പതിന്മടങ്ങ് കൂടുതലായതിനാൽ ഭൂമി കൈമാറ്റം ചെയ്യാൻ സാധിക്കാതെ മക്കളുടെ വിവാഹം, വിദ്യഭ്യാസം, ചികിത്സ, ഭവന നിർമ്മാണം എന്നിവ നടത്താൻ കഴിയാതെ വില്ലേജിലെ മുഴുവൻ ജനങ്ങളും ദുരിതത്തിലാണ്.

കാലങ്ങളായി ഈ ആവശ്യം ഉന്നയിച്ച് ബന്ധപ്പെട്ട അധികാരികളെ സമീപിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നിരിക്കെ ഇപ്പോൾ പ്രത്യേക അപേക്ഷയും ഫീസും പ്രമാണങ്ങളും നൽകി അദാലത്ത് നടത്താൻ പോകുന്നത് ജനങ്ങളെ വീണ്ടും ഓഫീസുകൾ കയറ്റിയിറക്കി നട്ടം തിരിക്കാനാണെന്നും അതിനു പകരം സർക്കാർ ഉത്തരവിറക്കി പ്രശ്നം പരിഹരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ ഐ സിദ്ധാർത്ഥൻ അധ്യക്ഷത വഹിച്ചു.

പ്രതിഷേധ ധർണ്ണ ഡിസിസി സെക്രട്ടറി ഡിസിസി പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു.

ഡിസിസി സെക്രട്ടറി ശോഭ സുബിൻ മുഖ്യാതിഥിയായി.

കാട്ടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷാറ്റോ കുര്യൻ, പൂമംഗലം പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ ജോസ് മൂഞ്ഞേലി, കാട്ടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ കെ ഷൗക്കത്തലി, മുൻ മണ്ഡലം പ്രസിഡന്റ് കെ ആർ പ്രഭാകരൻ, മണ്ഡലം സെക്രട്ടറി കെ ആർ ഔസേഫ്, മുൻ മണ്ഡലം പ്രസിഡന്റ് ബിജു ചാണാശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു.

പ്രതിഷേധ മാർച്ചിന് ഒ എൻ ഹരിദാസ്, വി കെ നൗഷാദ്, കണ്ണൻ മാടത്തിങ്കൽ, ഉണ്ണികൃഷ്ണൻ, സുനന്ദ ഉണ്ണികൃഷ്ണൻ, ഹാജിറ റഷീദ്, ടി ഡി ദശോബ് , എം സി നീലാംബരൻ, ബാബു അറക്കൽ, സുനന്ദ ശേഖർ, ഉഷ രാമചന്ദ്രൻ, സതി പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.

കൊടുങ്ങല്ലൂർ താലപ്പൊലിയോടനുബന്ധിച്ച് നടന്ന ആക്രമണം : പ്രതികൾ പിടിയിൽ

ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂർ താലപ്പൊലിയോടനുബന്ധിച്ച് ജനുവരി 17ന് കോടതിയുടെ പുറകു വശത്ത് ബാറിലേക്കുളള വഴിയിൽ വെച്ചും തുടർന്ന് കൊടുങ്ങല്ലൂർ ബൈപ്പാസ് റോഡിൽ വെച്ചും മുൻ വൈരാഗ്യത്തെ തുടർന്ന് കൊടുങ്ങല്ലൂർ കാട്ടാകുളത്തുള്ള തോട്ടാശ്ശേരി അജയൻ മകൻ സൈജിത്തിനെ ചവിട്ടിയും കരിങ്കല്ല് കൊണ്ട് തലയിലടിച്ചും മാരകമായി ദേഹോപദ്രവം എൽപ്പിച്ച കേസിലെ പ്രതികൾ പിടിയിൽ.

സംഭവത്തിൽ സൈജിത്തിൻ്റെ അനുജൻ സാഹുൽജിത്തിനെയും പ്രതികൾ ദേഹോപദ്രവം ഏൽപ്പിച്ചിരുന്നു.

വെമ്പല്ലൂർ സ്വദേശികളായ ചളളിയിൽ വീട്ടിൽ ഉണ്ണികൃഷ്ണൻ മകൻ ബൈജു, മുല്ലേഴത്ത് വീട്ടിൽ രാജേഷ് മകൻ റോഹിത്, ചള്ളിയിൽ വീട്ടിൽ ശ്രീനിവാസൻ മകൻ സംഗീത് എന്നിവരെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

സൈജിത്തിൻ്റെ പരാതിയിൽ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവെയാണ് പ്രതികൾ അറസ്റ്റിലായത്.

കൊടുങ്ങല്ലൂർ പൊലീസ് ഇൻസ്പെക്ടർ ബി കെ അരുണിൻ്റെ നേതൃത്വത്തിൽ, എസ് ഐ സാലീം, എസ് ഐ വൈഷ്ണവ്, ഉദ്യോഗസ്ഥരായ ഷമീർ, ഗോപേഷ്, വിഷ്ണു എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

കാത്തിരിപ്പിന് വിരാമം : 10 വർഷത്തിനുശേഷം യമനിൽ കുടുങ്ങിയ ഇരിങ്ങാലക്കുട സ്വദേശി ദിനേശൻ നാട്ടിലെത്തി

ഇരിങ്ങാലക്കുട : ഒരു പതിറ്റാണ്ടു കാലത്തെ കണ്ണീരും കാത്തിരിപ്പും പ്രാര്‍ഥനയും ഫലം കണ്ടു. യെമനിലെ യുദ്ധഭൂമിയില്‍ കുടുങ്ങിയ ഇരിങ്ങാലക്കുട സ്വദേശി ദിനേശൻ നാട്ടിലെത്തി.

പൂമംഗലം പഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ താമസിച്ചിരുന്ന കുണ്ടൂര്‍ വീട്ടില്‍ പരേതനായ കൃഷ്ണന്‍കുട്ടിയുടെ മകന്‍ ദിനേശന്‍ (49) ആണ് പത്തു വര്‍ഷത്തിനു ശേഷം നാട്ടിലെത്തിത്.

സാമ്പത്തിക പ്രയാസത്തെ തുടര്‍ന്ന് ജീവിതം കരയ്ക്കടുപ്പിക്കാന്‍ 2014 നവംബറിലാണ് ദിനേശന്‍ യെമനിലേക്ക് ടൈല്‍സ് ജോലിക്കായി പോയത്.

യെമനില്‍ എത്തി ആറാം മാസം അവിടെ ആഭ്യന്തര യുദ്ധം പൊട്ടി പുറപ്പെട്ടു. യുദ്ധഭീതിക്കിടയില്‍ ജീവന്‍ പണയം വച്ച് ജീവിക്കുകയായിരുന്ന ദിനേശന് അവിടെ കടുത്ത ദുരിതങ്ങളാണ് നേരിടേണ്ടിവന്നത്.

ഇതിനിടയില്‍ സ്‌പോണ്‍സറുടെ കൈയ്യില്‍ ദിനേശന്റെ പാസ്‌പോര്‍ട്ട് അകപ്പെട്ടു. പിന്നീട് സ്‌പോണ്‍സര്‍ മുങ്ങുകയും അയാളുടെ കയ്യിലുണ്ടായിരുന്ന പാസ്‌പോര്‍ട്ട് നഷ്ടപ്പെടുകയും ചെയ്തു.

നാട്ടിലെ വീട് കടക്കെണിയില്‍ മുങ്ങി. ഭാര്യ അനിതയും മക്കളും വാടക വീടുകളിലേക്ക് മാറി.

കുറേ നാളുകള്‍ ദിനേശനെ കുറിച്ച് വിവരം ഒന്നും ഉണ്ടായില്ല. തിരിച്ചുകൊണ്ടുവരാന്‍ ദിനേശന്റെ ഭാര്യ അനിതയും സുഹൃത്തുക്കളും പലരെയും സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. പ്രതീക്ഷകളെല്ലാം അസ്തമിച്ച അവസ്ഥയായിരുന്നു കുടുംബത്തിന്റേത്.

കടബാധ്യത മൂലം പത്തു സെന്റ് സ്ഥലവും വീടും സഹകരണ ബാങ്കിന്റെ ജപ്തിയിലായി.

മകനെ അവസാനമായി ഒരു നോക്കു കാണാന്‍ ആഗ്രഹിച്ചിരുന്ന അമ്മ കല്യാണി 2015ല്‍ മരണമടഞ്ഞു. ജീവിതം മുന്നോട്ടു കൊണ്ടുപോകുവാന്‍ അനിത തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിക്ക് പ്രവേശിച്ചു.

വീട് ജപ്തിയായതോടെ അനിതയും രണ്ടു കുഞ്ഞുമക്കളും സഹോദരന്‍ അനിലിന്റെ പറപ്പൂക്കര നെടുമ്പാളിലുള്ള വീട്ടിലേക്ക് താമസം മാറ്റി.

ഇതിനിടെയാണ് വിഷയം എടക്കുളം സ്വദേശിയായ ഉണ്ണി പൂമംഗലം പൊതുപ്രവര്‍ത്തകനായ വിപിന്‍ പാറമേക്കാട്ടിലിനോട് അവതരിപ്പിച്ചത്.

19 വര്‍ഷം പ്രവാസിയായിരുന്ന വിപിന്‍ തന്റെ ഗള്‍ഫിലുള്ള ബന്ധങ്ങള്‍ ഉപയോഗിച്ച് ദിനേശനെ കണ്ടുപിടിക്കാന്‍ ശ്രമം ആരംഭിച്ചു.

ജീവിക്കുന്ന പ്രദേശം കണ്ടെത്തിയതിനെത്തുടര്‍ന്ന് തിരികെയെത്തിക്കാനുള്ള ശ്രമവും തുടങ്ങി.

പാസ്‌പോര്‍ട്ട് ഇല്ലാത്തതും പ്രദേശത്തെ യുദ്ധസമാന അന്തരീക്ഷവും വലിയ വെല്ലുവിളിയായി. ഇന്ത്യന്‍ എംബസിയുമായും പ്രധാനമന്ത്രിയുടെ ഓഫീസുമായും വിപിന്‍ നടത്തിയ ഇടപെടലുകള്‍ക്ക് ഒപ്പം വലിയ തുക വിടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി യെമനിലേക്ക് അയച്ച് നല്‍കി.

ഇതോടെയാണ് ദിനേശന് നാട്ടിലെത്താനുള്ള വഴിയൊരുങ്ങിയത്.

കോട്ടയം സ്വദേശി ഷിജു ജോസഫ്, നിമിഷപ്രിയയുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം എന്നിവരും ഇക്കാര്യത്തില്‍ ഇടപെട്ടു.

യെമനിലെ ഇന്ത്യന്‍ എംബസിയിലെ ഒരു ഉദ്യോഗസ്ഥനെ ദിനേശന്റെ മോചനത്തിനായി സര്‍ക്കാര്‍ ചുമതലപ്പെടുത്തി.

പാസ്‌പോര്‍ട്ടിനുള്ള പണവും പാസ്‌പോര്‍ട്ട് ഇല്ലാതെ താമസിച്ചതിനുള്ള പിഴയും അടക്കം വലിയ ഒരു തുക അയച്ചു നല്‍കി. വിമാന ടിക്കറ്റും വിപിന്‍ തന്നെയാണ് എടുത്തു നല്‍കിയത്.

നാട്ടിലെത്തിയ ദിനേശൻ പൂമംഗലത്തെ കാടുപിടിച്ചു ജപ്തിയില്‍ കിടക്കുന്ന വീട്ടിലെത്തിയ ശേഷമാണ് ഭാര്യയും മക്കളും ഇപ്പോള്‍ താമസിക്കുന്ന നെടുമ്പാളിലേക്ക് പോയത്.

ഏറെ നാളത്തെ പ്രാര്‍ഥനകള്‍ക്കൊടുവില്‍ അച്ഛനെ കണ്ട സന്തോഷത്തിലാണ് മക്കളായ പറപ്പൂക്കര പി വി എസ് സ്‌കൂളിലെ 8-ാം ക്ലാസ് വിദ്യാര്‍ഥിനി കൃഷ്ണവേണിയും തൊട്ടിപ്പാള്‍ ഗവ യുപി സ്‌കൂളിലെ 6-ാം ക്ലാസ് വിദ്യാര്‍ഥി സായ് കൃഷണയും ഭാര്യ അനിതയും.

ആളൂര്‍ പഞ്ചായത്തില്‍ ആധുനിക വാതക ശ്മശാനത്തിന് തറക്കല്ലിട്ടു

ഇരിങ്ങാലക്കുട : ആളൂര്‍ പഞ്ചായത്തില്‍ ആധുനിക വാതക ശ്മശാനത്തിന് മന്ത്രി ഡോ ആര്‍ ബിന്ദു ശിലാസ്ഥാപനം നടത്തി.

പ്രസിഡന്റ് കെ ആര്‍ ജോജോ അധ്യക്ഷത വഹിച്ചു.

ജില്ല പഞ്ചായത്ത് അംഗം പി കെ ഡേവിസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, ജോസ് മാഞ്ഞൂരാന്‍, ബിന്ദു ഷാജു, ദിപിന്‍ പാപ്പച്ചന്‍, അഡ്വ എം എസ് വിനയന്‍, ഷൈനി തിലകന്‍, സന്ധ്യ നൈസന്‍, പ്രഭ കൃഷ്ണനുള്ളി, റെയ്ഡ്‌കൊ ചാലക്കുടി മാനേജര്‍ ഷാജു, എം സി സന്ദീപ് എന്നിവര്‍ സംസാരിച്ചു.

കരുവന്നൂർ ബാങ്കിൽ പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി

ഇരിങ്ങാലക്കുട : കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചുമതലയേറ്റു.

അഴിമതിയെ തുടർന്ന് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടതിനുശേഷം ചുമതല ഏൽക്കുന്ന മൂന്നാമത്തെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണിത്.

ആർ എൽ ശ്രീലാൽ (കൺവീനർ), പി കെ വത്സലൻ, കെ ജെ ജോൺസൺ (അഡ്മിനിസ്ട്രേറ്റർ) എന്നിവരാണ് പുതിയ കമ്മിറ്റിയിൽ ഉള്ളത്.

2018 – 19 ൽ ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ബാങ്കിലെ അഴിമതിക്കെതിരെ പരാതികൾ ഉയർന്നു തുടങ്ങിയത്. തുടർന്ന് സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ അന്വേഷണം നടത്തി 2020 ഒക്ടോബർ 10ന് റിപ്പോർട്ട് സമർപ്പിച്ചു.

2021 ജൂലൈ 14ന് ബാങ്കിന്റെ ചുമതലയുള്ള അന്നത്തെ സെക്രട്ടറി ഇ എസ് ശ്രീകല ഇരിങ്ങാലക്കുട പൊലീസിൽ നൽകിയ പരാതിക്ക് ശേഷം ഇ ഡി അന്വേഷണം ഏറ്റെടുത്തു.

അനധികൃതമായി വായ്പകൾ നൽകി ജീവനക്കാരുടെ സംഘം 100 കോടിയോളം രൂപ ബാങ്കിൽ നിന്ന് തട്ടിയെടുത്തു എന്നായിരുന്നു പരാതി.

പരാതിയെ തുടർന്നുണ്ടായ അന്വേഷണത്തിൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ ആയതോടെ 2021 ജൂണിലാണ് അഡ്മിനിസ്ട്രേറ്റർ ഭരണം ആരംഭിച്ചത്.

2023 ഡിസംബറിൽ മൂന്ന് അംഗങ്ങൾ ഉള്ള രണ്ടാമത്തെ കമ്മിറ്റി ചാർജ്ജ് ഏറ്റെടുത്തു. ഇവർ ഒരു വർഷവും ഒരു മാസവും പിന്നിട്ടതോടെയാണ് 3 അംഗങ്ങളുള്ള പുതിയ കമ്മിറ്റി ചുമതല ഏറ്റെടുത്തിരിക്കുന്നത്.

”കൂട്ടുകാരിക്കൊരു കരുതല്‍” പദ്ധതിയുമായി ബോയ്‌സ് സ്കൂളിലെ എന്‍ എസ് എസ് വൊളൻ്റിയർമാർ

ഇരിങ്ങാലക്കുട : ഗവ മോഡല്‍ ബോയ്‌സ് വി എച്ച് എസ് ഇ വിഭാഗം നാഷണല്‍ സര്‍വീസ് സ്‌കീമിന്‍റെ ആഭിമുഖ്യത്തില്‍ ”കൂട്ടുകാരിക്കൊരു കരുതല്‍” പരിപാടിയുടെ ഭാഗമായി നിര്‍ധന കുടുംബത്തിന് തയ്യല്‍ മെഷീൻ കെെമാറി.

സാന്ത്വന സ്പര്‍ശം പരിപാടിയുടെ ഭാഗമായി ഇരിങ്ങാലക്കുട ആല്‍ഫ പെയിന്‍ ആന്‍ഡ് പാലിയേറ്റീവിന് വാക്കറും നൽകി.

പരിപാടിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ മേരിക്കുട്ടി ജോയ് നിര്‍വഹിച്ചു.

പിടിഎ പ്രസിഡന്‍റ് ഭക്തവത്സലന്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ആര്‍ രാജലക്ഷ്മി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എം എ ലസീദ, ആല്‍ഫ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് നഴ്‌സ് ഷൈനി, സുബിത, വൊളൻ്റിയർ ലീഡര്‍ എം എസ് അനന്യ എന്നിവര്‍ പ്രസംഗിച്ചു.

എന്‍എസ്എസ് വൊളൻ്റിയർമാർ റെഗുലര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ”സാന്ത്വന കുടുക്ക” പദ്ധതി, ഭക്ഷ്യമേള, ഐസ്‌ക്രീം, ന്യൂസ് പേപ്പര്‍, ദോത്തി, ഉപ്പേരി, ബിരിയാണി, ഹാന്‍ഡ് വാഷ് എന്നിങ്ങനെ വിവിധ ചലഞ്ചുകൾ നടത്തിയാണ് തയ്യല്‍ മെഷീനും വാക്കറും വാങ്ങാനുള്ള തുക സമാഹരിച്ചത്.

ഒട്ടേറേ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ വൊളൻ്റിയർമാർ ഈ വര്‍ഷം നടപ്പിലാക്കി.

ഡോ എ പി ജെ അബ്ദുള്‍ കലാം ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 2024ലെ ജീവകാരുണ്യം, പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഏറ്റവും മികച്ച സ്‌കൂളിനും മികച്ച പ്രോഗ്രാം ഓഫീസര്‍ക്കുമുള്ള അവാര്‍ഡുകൾ വിഎച്ച്എസ്ഇ വിഭാഗം എന്‍എസ്എസ് യൂണിറ്റിന് ലഭിച്ചു.

തുമ്പൂര്‍ എ യു പി സ്‌കൂളില്‍ സമ്പൂര്‍ണ നീന്തല്‍ പരിശീലനം ആരംഭിച്ചു

ഇരിങ്ങാലക്കുട : തുമ്പൂര്‍ എ യു പി സ്‌കൂളില്‍ സമ്പൂര്‍ണ നീന്തല്‍പരിശീലനം ആരംഭിച്ചു.

മഷിക്കുളത്തില്‍ സംഘടിപ്പിക്കുന്ന പരിശീലനം ആർ കെ ജയരാജ് ഉദ്ഘാടനം ചെയ്തു.

ഹരിലാല്‍ മുത്തേടത്താണ് പരിശീലകന്‍.

10 ദിവസത്തെ പരിശീലനത്തില്‍ 30 ആണ്‍കുട്ടികളും 37 പെണ്‍കുട്ടികളും പങ്കെടുക്കും.

കാട്ടൂര്‍ പൊട്ടക്കടവില്‍ സ്ലൂയിസ് തകരാറിൽ : കൃഷിസ്ഥലങ്ങളിലേക്ക് ഓരുവെള്ളം കയറുന്നു ; പ്രതിഷേധവുമായി കര്‍ഷകർ

ഇരിങ്ങാലക്കുട : കാട്ടൂര്‍ പൊട്ടക്കടവ് പാലത്തിന് സമീപമുള്ള സ്ലൂയിസ് തകരാറിലായതിനെ തുടര്‍ന്ന് കനോലി കനാലില്‍ നിന്ന് ഓരുവെള്ളം കൃഷിസ്ഥലങ്ങളിലേക്ക് കയറാന്‍ തുടങ്ങിയതോടെ പ്രതിഷേധവുമായി കര്‍ഷകര്‍ രംഗത്തെത്തി.

കര്‍ഷകസംഘം കാട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കര്‍ഷകര്‍ പ്രതിഷേധവുമായി സ്ഥലത്തെത്തിയത്.

ഒരു വര്‍ഷം മുന്‍പ് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മിച്ച സ്ലൂയിസാണ് കഴിഞ്ഞ ദിവസം തകരാറിലായത്.

വേലിയേറ്റ സമയമായതു കൊണ്ട് വലിയ തോതിലുള്ള ഉപ്പുവെള്ളമാണ് കനാലില്‍ നിന്ന് ചെമ്പന്‍ചാല്‍, താണിച്ചിറ തുടങ്ങിയ കാര്‍ഷിക മേഖലയിലേക്ക് കയറുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു.

ഈ പ്രദേശങ്ങളിലെ ശുദ്ധജല സ്രോതസുകളിലും ഉപ്പുവെള്ളമെത്താന്‍ സാധ്യതയുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.

സ്ലൂയിസ് അറ്റകുറ്റപ്പണികള്‍ നടത്തി തകരാര്‍ ഉടന്‍ പരിഹരിക്കണമെന്ന് കര്‍ഷകസംഘം ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

കര്‍ഷകസംഘം പ്രസിഡന്‍റ് ഇ സി ജോണ്‍സന്‍, സെക്രട്ടറി ഇ വി അരവിന്ദാക്ഷന്‍, ഭാനുമതി ബാലന്‍, ഒ കെ ഭാസി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രതിഷേധത്തിനു പിന്നാലെ സ്ലൂയിസിന്റെ തകരാര്‍ പരിഹരിക്കാനുള്ള അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു.

അറ്റകുറ്റപ്പണികള്‍ വിലയിരുത്താന്‍ കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ടി വി ലത, ബ്ലോക്ക് അംഗം വി എ ബഷീര്‍, പഞ്ചായത്തംഗം രമാഭായ് എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.

തകരാര്‍ സംഭവിച്ച സ്ലൂയിസ് കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.

സ്ലൂയിസ് നിര്‍മ്മാണത്തില്‍ അഴിമതിയുണ്ടെന്നും എത്രയും പെട്ടെന്ന് അറ്റകുറ്റപ്പണികള്‍ നടത്തി സ്ലൂയിസിലെ കേടുപാടുകള്‍ പരിഹരിക്കണമെന്നും കര്‍ഷകരുടെ ആശങ്ക അകറ്റണമെന്നും മണ്ഡലം പ്രസിഡന്‍റ് എ പി വില്‍സണ്‍, ബ്ലോക്ക് വൈസ് പ്രസിഡന്‍റ് രഞ്ചില്‍ തേക്കാനത്ത്, പഞ്ചായത്തംഗം അംബുജം രാജന്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.

എടത്താട്ടിൽ മാധവനെ അനുസ്മരിച്ച് സർവ്വകക്ഷി യോഗം

ഇരിങ്ങാലക്കുട : ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാവും എ കെ എസ് ടി യു സ്ഥാപക നേതാവുമായിരുന്ന എടത്താട്ടിൽ മാധവൻ മാസ്റ്ററുടെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുസ്മരണ യോഗം സംഘടിപ്പിച്ചു.

സംസ്ഥാന കൗൺസിൽ അംഗം അഡ്വ വി എസ് സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.

മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എം ബി ലത്തീഫ് അധ്യക്ഷത വഹിച്ചു.

ജില്ലാ കൗൺസിൽ അംഗം ബിനോയ് ഷബീർ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.

ജില്ലാ എക്സിക്യൂട്ടീവ് കെ എസ് ജയ, മുതിർന്ന നേതാവ് കെ ശ്രീകുമാർ, സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി കെ ഡേവിസ്, സി പി ഐ ജില്ലാ കൗൺസിൽ അംഗം എൻ കെ ഉദയപ്രകാശ്, സി പി എം ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ, ടി കെ സന്തോഷ്, കെ കെ സുധാകരൻ മാസ്റ്റർ, പി സി ഉണ്ണിച്ചെക്കൻ, കെ ആർ ജോജോ, ഡെന്നീസ് കണ്ണൻകുന്നി, സോമൻ ചിറ്റേത്ത് എന്നിവർ സംസാരിച്ചു.

ടി സി അർജുനൻ സ്വാഗതവും, സി യു ശശിധരൻ നന്ദിയും പറഞ്ഞു.

തദ്ദേശ റോഡ് പുനരുദ്ധാരണം :  ഇരിങ്ങാലക്കുടയിൽ 30 റോഡുകൾക്കായി  8.39 കോടി രൂപ അനുവദിച്ചതായി മന്ത്രി ബിന്ദു

ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാരിന്റെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ 30 റോഡുകളുടെ  നവീകരണത്തിനായി 8.39 കോടി രൂപ അനുവദിച്ച് ഭരണാനുമതി  ലഭ്യമായതായി മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു. 

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന മുഴുവൻ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലുമായാണ് വിവിധ റോഡുകളുടെ നവീകരണത്തിനായി തുക അനുവദിച്ചിരിക്കുന്നത്.

സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഉടൻ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ജനശക്തി റോഡിന് 15 ലക്ഷം രൂപ, എ കെ ജി പുഞ്ചപ്പാടം  റോഡിന് 16 ലക്ഷം രൂപ, കോടംകുളം പുളിക്കച്ചിറ റോഡിന് 45 ലക്ഷം രൂപ, മുരിയാട് അണ്ടിക്കമ്പനി മഠം കപ്പേള റോഡ് ആരംഭ നഗറിന് 20 ലക്ഷം രൂപ, ആശാനിലയം റോഡിന് 38 ലക്ഷം രൂപ, പാര്‍ക്ക് വ്യൂ റോഡിന് 45 ലക്ഷം രൂപ, സെന്‍റ് ആന്‍റണീസ് റോഡിന് 28 ലക്ഷം രൂപ, പായമ്മല്‍ റോഡിന് 40 ലക്ഷം രൂപ, ഇല്ലിക്കാട് ഡെയ്ഞ്ചര്‍ മൂല റോഡിന് 45 ലക്ഷം രൂപ, ഐ എച്ച് ഡി പി കോളനി റോഡിന് 20 ലക്ഷം രൂപ, ഐശ്വര്യ റോഡിന് 38.28 ലക്ഷം രൂപ, തുറവന്‍കാട് ഗാന്ധിഗ്രാം റോഡിന് 30 ലക്ഷം രൂപ, എസ് എന്‍ നഗര്‍ റോഡിന് 20 ലക്ഷം രൂപ, ഇരിങ്ങാലക്കുട ബ്ലോക്ക് സാന്ത്വന സദന്‍ ലിങ്ക് റോഡിന് 31.3 ലക്ഷം രൂപ, കോലോത്തുംപടി ഐക്കരക്കുന്ന് റോഡിന് 28 ലക്ഷം രൂപ, പേഷ്ക്കാര്‍ റോഡിന്  45 ലക്ഷം രൂപ, മധുരംപിള്ളി മാവുംവളവ് ലിങ്ക് റോഡിന് 25 ലക്ഷം രൂപ, ചെമ്മണ്ട കോളനി റോഡിന് 15  ലക്ഷം രൂപ, തളിയക്കോണം സ്റ്റേഡിയം കിണര്‍ റോഡിന് 36.4 ലക്ഷം രൂപ, മനപ്പടി വെട്ടിക്കര റോഡിന് 17 ലക്ഷം രൂപ, ഹെല്‍ത്ത് സബ് സെന്‍റര്‍ താണിശ്ശേരി റോഡിന്  15 ലക്ഷം രൂപ, കൂത്തുമാക്കല്‍ റോഡിന് 24 ലക്ഷം രൂപ, വായനശാല കലി റോഡ് പൊറത്തൂര്‍ അമ്പലം വരെ 42.1 ലക്ഷം രൂപ, കര്‍ളിപ്പാടം താരാ മഹിളാ സമാജം ഊത്തുറുമ്പിക്കുളം റോഡിന് 22 ലക്ഷം രൂപ, മഴുവഞ്ചേരിതുരുത്ത് റോഡിന് 21.88 ലക്ഷം രൂപ, റെയില്‍വേ ഗേറ്റ് 

പെരടിപാടം റോഡിന് 15 ലക്ഷം രൂപ, പാറക്കുളം റോഡ് ഗാന്ധിഗ്രാം ഗ്രൗണ്ട് റോഡിന് 28 ലക്ഷം രൂപ, വടക്കേക്കുന്ന് റോഡിന് 20 ലക്ഷം രൂപ, കണ്ണിക്കര അത്ഭുതകുളങ്ങര അമ്പലം റോഡിന് 31 ലക്ഷം രൂപ, കണ്ണിക്കര കപ്പേള എരണപ്പാടം റോഡിന് 22 ലക്ഷം രൂപ എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്നത്.