സ്റ്റേഷൻ റൗഡി ജിഷ്ണുവിനെ അറസ്റ്റ് ചെയ്തു

ഇരിങ്ങാലക്കുട : മയക്കുമരുന്നുകളും ലഹരിവസ്തുക്കളും വിൽപ്പന നടത്തുന്ന ആളുകളെ പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം തടങ്കലിലാക്കുന്നതിന്റെ ഭാഗമായി രണ്ട് മയക്കുമരുന്ന് കടത്ത് കേസുകളിലെ പ്രതിയായ എട്ടുമന തരിശ് സ്വദേശി പുതിയേടത്ത് വീട്ടിൽ ജിഷ്ണു (31) എന്നയാളെ അറസ്റ്റ് ചെയ്തു.

റൂറൽ ജില്ലയിൽ മയക്കുമരുന്ന് വിപണനത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ സമർപ്പിച്ച റിപ്പോർട്ടിന്മേൽ പ്രതിക്കെതിരെ ഒരു വർഷത്തെ തടങ്കൽ ഉത്തരവാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ എത്തിച്ച് ഉത്തരവ് നടപ്പിലാക്കും.

2025 മുതൽ റൂറൽ ജില്ലയിൽ പിറ്റ് എൻഡിപിഎസ് നിയമപ്രകാരം പുറപ്പെടുവിച്ച പതിനൊന്നാമത്തെ കരുതൽ തടങ്കൽ ഉത്തരവാണിത്.

മയക്കുമരുന്ന് ലഹരിക്കേസുകളിൽ ഒന്നിലേറെ തവണ അറസ്റ്റിലാകുന്നവരെയും ഇവരെ സാമ്പത്തികയായി സഹായിക്കുന്നവരെയും വിചാരണ കൂടാതെ ജയിലിൽ കരുതൽ തടങ്കലിൽ വയ്ക്കാവുന്നതിനുമുള്ള നിയമമാണ് പിറ്റ് എൻഡിപിഎസ്.

ജിഷ്ണു 2016ൽ ചേർപ്പ് സ്റ്റേഷൻ പരിധിയിൽ 88.5 ഗ്രാം കഞ്ചാവുമായി അറസ്റ്റിലായ കേസ്സിലും, 2025ൽ ചേർപ്പ് സ്റ്റേഷൻ പരിധിയിൽ മാരക രാസലഹരിയായ 11.650 ഗ്രാം മെത്താഫിറ്റമിനുമായി അറസ്റ്റിലായ കേസ്സിലും അടക്കം രണ്ട് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.

ചേർപ്പ് സ്റ്റേഷൻ എസ്എച്ച്ഒ കെ.എൻ. മനോജ്, എസ്ഐ കെ. ഷിജു, ജിഎഎസ്ഐ എ.എ. ജ്യോതിഷ് കുമാർ, ജിഎസ്‌സിപിഒ സി.ഡി. ധനേഷ് എന്നിവർ പ്രതികളെ പിടികൂടുന്നതിലും പിറ്റ് എൻഡിപിഎസ് പ്രകാരമുള്ള നടപടികൾ ചെയ്യുന്നതിലും പ്രധാന പങ്കുവഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *