ഇരിങ്ങാലക്കുട : കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കാനുള്ള വിജ്ഞാപനം ഇറങ്ങി.
ഇതു പ്രകാരം 13 അംഗ ഭരണസമിതിയാണ് നിലവിൽ വരിക. ഫെബ്രുവരി 6 വരെ നാമനിർദ്ദേശപത്രിക നൽകാം. ഫെബ്രുവരി 22നാണ് തെരഞ്ഞെടുപ്പ്.
കോടികളുടെ തട്ടിപ്പ് നടന്നതിനെ തുടർന്ന് പ്രതിസന്ധിയിലായ സിപിഎം നേതൃത്വത്തിലുള്ള കരുവന്നൂർ ബാങ്കിൽ 5 വർഷമായി അഡ്മിനിസ്ട്രേറ്റീവ് ഭരണമായിരുന്നു. 2021ലാണ് ബാങ്കിൽ 100 കോടിയുടെ തട്ടിപ്പ് നടന്നതായുള്ള ബാങ്ക് സെക്രട്ടറിയുടെ പരാതിയിൽ പൊലീസ് കേസെടുക്കുന്നത്.
തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിലേക്കും പിന്നാലെ ഇ.ഡി.ക്കും കൈമാറി. ഇതോടെ 232 കോടിയുടെ തട്ടിപ്പും കള്ളപ്പണമിടപാടും നടന്നതായി ഇ.ഡി. കണ്ടെത്തി.
ധാരാളം നിക്ഷേപകരുള്ള ഈ ബാങ്കിലെ നിക്ഷേപകരുടെ പണം ആവശ്യമുള്ള സമയത്ത് തിരികെ നൽകാനാകാതെ പ്രതിസന്ധിയിലായ കരുവന്നൂർ ബാങ്ക് നിലവിൽ തിരിച്ചു വരവിൻ്റെ പാതയിലാണെന്നാണ് ബന്ധപ്പെട്ടവർ അവകാശപ്പെടുന്നത്.












Leave a Reply