ഇരിങ്ങാലക്കുട : ശ്രീനാരായണപുരം മുതൽ എങ്ങണ്ടിയൂർ വരെയുള്ള പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ നിർദ്ദേശങ്ങൾ സമർപ്പിക്കണമെന്നുള്ള ഹൈക്കോടതി ഉത്തരവിനെ തുടർന്ന് വാട്ടർ അതോറിറ്റി ഇതുവരെ സ്വീകരിച്ച നടപടികൾ മാനേജിംഗ് ഡയറക്ടർ ഹൈക്കോടതിയിൽ സമർപ്പിച്ചു.
2017 മുതൽ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നിരുന്നെങ്കിലും തുടർനടപടികൾക്കിടയിൽ ഇത് ചുവപ്പു നാടയിൽ കുടുങ്ങി മുന്നോട്ടു പോകാതെ വന്നപ്പോഴാണ് പൊതു പ്രവർത്തകരായ പി.എ. സീതിമാസ്റ്ററും കെ.എ. ധർമ്മരാജനും മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ഷാനവാസ് കാട്ടകത്ത് മുഖേന ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ഇതേ തുടർന്നാണ് തീരദേശ മേഖലാ നിവാസികളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്ന നീക്കം ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്.
10 പഞ്ചായത്ത് പ്രദേശങ്ങളിലേക്ക് കുടിവെള്ളം പമ്പു ചെയ്യുന്നത് വെള്ളാനിയിൽ നിന്നാണ്. അവിടെ പുതുതായി കൂടുതൽ വെള്ളം സംഭരിക്കാൻ പറ്റുന്ന വലിയ റിസർവ്വോയർ നിർമ്മിക്കാനും, അതോടനുബന്ധിച്ച് ജലശുദ്ധീകരണശാല പണിയാനും, വെള്ളം പമ്പു ചെയ്യാൻ ഉയർന്ന ശേഷിയുള്ള പുതിയ മോട്ടോറുകൾ സ്ഥാപിക്കാനുമായി കിഫ്ബി ഫണ്ടിൽനിന്ന് 88 കോടി രൂപ അനുവദിച്ചതായി എം.ഡി. രേഖാമൂലം കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
അതോടൊപ്പം നിലവിലുള്ള ജലശുദ്ധീകരണ ശാലയുടെ ശേഷി വർധിപ്പിക്കാനും, വൈദ്യുതി തടസ്സങ്ങൾ ഇല്ലാതിരിക്കാൻ 500 കെ.വി. ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കാനും വേണ്ടിയുള്ള നടപടികൾ കൂടി ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയതായി റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. അതോടൊപ്പം ഇപ്പോൾ നാഷണൽ ഹൈവേയിൽ ഇടക്കിടെ പൊട്ടിപ്പോകുന്ന പഴയ കോൺക്രീറ്റ് പൈപ്പുകൾ മാറ്റി എങ്ങണ്ടിയൂർ മുതൽ മതിലകം വരെ 500മില്ലിമീറ്റർ, 700 മില്ലി മീറ്റർ വ്യാസമുള്ള ഉയർന്ന കപ്പാസിറ്റിയുള്ള വലിയ അയേൺ പൈപ്പുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിച്ചതായും ഇതിന്റെ ചിലവിലേക്ക് കിഫ്ബി 47 കോടി രൂപ പ്രത്യേകമായി അനുവദിച്ചതായും വാട്ടർ അതോറിറ്റിയുടെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
പണി തുടങ്ങി ഒരു വർഷത്തിനുള്ളിൽ പണി പൂർത്തീകരിക്കുമെന്ന് വാട്ടർ അതോറിറ്റി എം.ഡി. രേഖാമൂലം കോടതിയിൽ ഉറപ്പുനൽകി.
പദ്ധതി നടപ്പാക്കാൻ ടെൻഡർ നടപടിക്രമങ്ങൾ അടിയന്തിരമായി പൂർത്തിയാക്കുമെന്ന് അഭിഭാഷകൻ മുഖേനെ വാട്ടർ അതോറിറ്റി കോടതിയെ അറിയിച്ചിട്ടുണ്ട്.
Leave a Reply