ഡൽഹി പൊലീസ് ചമഞ്ഞ് 12¼ ലക്ഷം രൂപ തട്ടിയെടുത്തു : പ്രതിയെ കൽപ്പറ്റയിൽ നിന്നും അറസ്റ്റ് ചെയ്തു

ഇരിങ്ങാലക്കുട : മതിലകം എസ്.എൻ. പുരം സ്വദേശിയിൽ നിന്ന് ഡൽഹി പൊലീസ് ചമഞ്ഞ് 12¼ ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ വയനാട് കൽപ്പറ്റ സ്വദേശി ഷെബീന മൻസിൽ വീട്ടിൽ മുഹമ്മദ് ഷബാബ് (25) എന്നയാളെ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

തട്ടിപ്പ് നടത്തിയ പണം കൈമാറ്റം ചെയ്യുന്നതിനായി ബാങ്ക് അക്കൗണ്ട് ഉള്ളയാളുകളെ പരിചയപ്പെടുത്തിക്കൊടുത്ത് കമ്മീഷൻ കൈപ്പറ്റി തട്ടിപ്പ് സംഘത്തിലുൾപ്പെട്ടതിനാണ് മുഹമ്മദ് ഷബാബിനെ കേസിൽ പ്രതി ചേർത്ത് അറസ്റ്റ് ചെയ്തത്.

എസ്.എൻ. പുരം സ്വദേശിയെ പൊലീസ് യൂണിഫോമിൽ വീഡിയോ കോളിൽ വിളിച്ച പ്രതി ഡൽഹി ക്രൈം ഡിപ്പാർട്ട്മെന്റിൽ നിന്നും ആണെന്നും പരാതിക്കാരന്റെ ആധാർ കാർഡ് ഉപയോഗിച്ച് ഒരാൾ ഒരു കോടിയിലധികം രൂപ ലോൺ എടുത്തു എന്നും പരാതിക്കാരനെ ഡൽഹി പൊലീസ് ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. ഇത് നാഷണൽ സീക്രട്ട് ആണെന്നും ആരോടും പറയരുതെന്നും മറ്റും പറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്ന് വാട്ട്സ് ആപ്പിലൂടെ സുപ്രീംകോടതിയുടെ വ്യാജ ലെറ്റർ പാഡിൽ ലെറ്റർ അയച്ച് പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടിലുള്ള പണം വെരിഫൈ ചെയ്യുന്നതിനായി നോട്ടറി ഡിപ്പാർട്ട്മെന്റിന്റെ അക്കൗണ്ടിലേക്കാണെന്ന് പറഞ്ഞ് ഓൺലൈനായി മൂന്ന് തവണകളായി പരാതിക്കാരന്റെ അക്കൗണ്ടിൽ നിന്ന് പ്രതി 12,25,000 രൂപ തട്ടിയെടുത്തു. അടുത്ത ദിവസം തന്നെ ഈ പണം അക്കൗണ്ടിൽ തിരിച്ചുവരുമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.

ഈ കേസ്സിലെ മറ്റൊരു പ്രതിയായ വയനാട് സുൽത്താൻ ബത്തേരി മൈതാനിക്കുന്ന് സ്വദേശി മച്ചിങ്ങാതൊടിയിൽ വീട്ടിൽ മുഹമ്മദ് ഫസൽ (23) എന്നയാളെ നേരത്തെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു.

മതിലകം സ്റ്റേഷന്‍ എസ്എച്ച്ഒ വിമോദ്, എസ്ഐ വിശാഖ്, ജിഎഎസ്ഐ വഹാബ്, ജി.എസ്.സി.പി.ഒ. ഷനിൽ, സിപിഒ മുഹമ്മദ് ഷൻസിൽ എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *