ഇരിങ്ങാലക്കുട : തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആവേശത്തോടെ മുന്നോട്ടു പോകുമ്പോൾ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിനായി വെള്ളാങ്ങല്ലൂർ, മുരിയാട്, കാട്ടൂർ ഡിവിഷനുകളിൽ നടക്കുന്നത് കടുത്ത ത്രികോണ മത്സരം.
42 വാർഡുകളുള്ള വെള്ളാങ്ങല്ലൂർ ഡിവിഷനിൽ 31 വർഷത്തെ അധ്യാപന ജീവിതത്തിൽ നിന്ന് വിരമിച്ച് പൊതുപ്രവർത്തന രംഗത്തേക്ക് ഇറങ്ങിയ, മികച്ച അധ്യാപകയ്ക്കുള്ള 2013ലെ സംസ്ഥാന അവാർഡും 2016ലെ ദേശീയ അവാർഡും സ്വന്തമാക്കിയ സി.ബി. ഷക്കീലയെയാണ് എൽഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്.
ഒട്ടും പിന്നിലേക്ക് പോകാതെ സാമൂഹ്യ പ്രവർത്തന രംഗത്തെ സജീവ സാന്നിധ്യങ്ങൾ തന്നെയാണ് എതിരാളികളും.
വെള്ളാങ്ങല്ലൂർ സിഡിഎസ് ചെയർപേഴ്സണും, മഹിളാ കോൺഗ്രസ് വെള്ളാങ്ങല്ലൂർ, കൊടുങ്ങല്ലൂർ മണ്ഡലങ്ങളിലെ മുൻ പ്രസിഡൻ്റും, നിലവിൽ മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റുമായ റസിയ അബുവാണ് യുഡിഎഫിനു വേണ്ടി ജനവിധി തേടുന്നത്.
ഭാരതീയ അഭിഭാഷക പരിഷത്ത് കൊടുങ്ങല്ലൂർ യൂണിറ്റ് സെക്രട്ടറിയായ അഡ്വ. സജിനി സന്തോഷാണ് എൻഡിഎ സ്ഥാനാർഥി.
45 വാർഡുകൾ ഉൾപ്പെടുന്ന മുരിയാട് ഡിവിഷനിലെ മൂന്ന് സ്ഥാനാർത്ഥികളും വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ വളർന്നു വന്ന് രാഷ്ട്രീയ മേഖലയിൽ തിളങ്ങി നിൽക്കുന്നവരാണ്.
മുരിയാട് പഞ്ചായത്ത് പ്രസിഡൻ്റായ ജോസ് ജെ. ചിറ്റിലപ്പിള്ളി തന്നെയാണ് എൽഡിഎഫിന്റെ മുരിയാട് ഡിവിഷൻ സ്ഥാനാർത്ഥി.
കഴിഞ്ഞ പ്രവർത്തന കാലയളവിൽ മുരിയാട് പഞ്ചായത്തിൽ മുന്നോട്ടു വെച്ച വികസനങ്ങളുടെ നീണ്ട പട്ടികയുമായാണ് ജോസ് ജെ. ചിറ്റിലപ്പിള്ളി പ്രചരണ രംഗത്തെ നിറസാന്നിധ്യമാകുന്നത്.
എതിരാളിയായ യുഡിഎഫിന്റെ ശശികുമാർ ഇടപ്പുഴ അഞ്ചു വർഷമായി വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് അംഗമാണ്. പ്രവർത്തന കാലയളവിൽ ലഭിച്ച മുഴുവൻ ഓണറേറിയവും സാമൂഹ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ച ശശികുമാർ ഇടപ്പുഴയും ജനഹൃദയങ്ങളിൽ വേരുറപ്പിച്ച വ്യക്തിയാണ്.
ബിജെപിയുടെ എൻ.ആർ. റോഷൻ്റെ കന്നിയങ്കമാണിത്. കേരളവർമ്മ കോളെജിലെ എബിവിപി യൂണിറ്റ് സെക്രട്ടറിയായി രാഷ്ട്രീയ രംഗത്തേക്ക് ചുവടു വെച്ച ആളാണ് റോഷൻ.
39 വാർഡുകൾ ഉൾപ്പെടുന്ന ആളൂർ ഡിവിഷനിൽ എൽഡിഎഫ് തങ്ങളുടെ പാരമ്പര്യം ഉറപ്പിക്കാനുള്ള തേരോട്ടത്തിലാണ്. എന്നാൽ ഇക്കുറി വിട്ടു കൊടുക്കില്ലെന്ന വാശിയിൽ പ്രചരണ രംഗത്തെ ചൂടുപിടിപ്പിച്ച് യുഡിഎഫും എൻഡിഎയും ഒപ്പത്തിനൊപ്പമുണ്ട്.
ശക്തമായ ത്രികോണ മത്സരം നടക്കുന്ന ആളൂരിൽ സിപിഎം അംഗവും സിഡിഎസ് ചെയർപേഴ്സനും കൂടിയായ രാഗി ശ്രീനിവാസനാണ് എൽഡിഎഫ് സ്ഥാനാർത്ഥി.
നിയമ വിദ്യാർത്ഥിനിയായ കാവ്യ രഞ്ജിത്താണ് യുഡിഎഫ് സ്ഥാനാർത്ഥി.
17 വർഷമായി ആശാപ്രവർത്തകയായി പ്രവർത്തിക്കുന്ന സജിനി സന്തോഷിനെയാണ് എൻഡിഎ രംഗത്തിറക്കിയിരിക്കുന്നത്.
കാട്ടൂർ ഡിവിഷനിലും കടുത്ത പോരാട്ടമാണ് ഇക്കുറി.
സാധാരണ എൽഡിഎഫും യുഡിഎഫും മാത്രമാണ് ഇവിടെ മത്സരരംഗത്ത് ഉണ്ടാകാറുള്ളത്. എന്നാൽ ഇപ്രാവശ്യം കാട്ടൂർ ഡിവിഷൻ അഭിമുഖീകരിക്കുന്നത് ശക്തമായ ത്രികോണ മത്സരം തന്നെയാണ്.
ഡിവിഷൻ രൂപീകരിച്ചതിനു ശേഷം ഇതുവരെയും എൽഡിഎഫ് കോട്ടയായാണ് കാട്ടൂർ അറിയപ്പെടുന്നത്. 53 വാർഡുകളുള്ള കാട്ടൂർ ഡിവിഷനിൽ ഇരുപതിനായിരത്തിൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് തങ്ങളുടെ സീറ്റ് നിലനിർത്തി പോരാറുള്ളത്. എന്നാൽ ഇക്കുറി ത്രികോണ മത്സരത്തിലെ മൂന്ന് സ്ഥാനാർത്ഥികളും ജനങ്ങൾക്ക് ഒരുപോലെ സുപരിചിതരും പ്രിയപ്പെട്ടവരുമാണ് എന്നത് അങ്കത്തട്ടിലെ പോരാട്ടവീര്യം കൂട്ടും.
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡൻ്റും മുൻ കാറളം പഞ്ചായത്ത് പ്രസിഡൻ്റും നിലവിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗവുമായ ടി.കെ. സുധീഷാണ് ഇവിടെ ഇടതുപക്ഷ മുന്നണിക്കു വേണ്ടി അങ്കത്തട്ടിൽ ഇറങ്ങിയിട്ടുള്ളത്.
ബിജെപി തൃശൂർ സൗത്ത് ജില്ലാ ജനറൽ സെക്രട്ടറിയും താലൂക്ക് വികസന സമിതിയിലെ എംപി പ്രതിനിധിയുമായ കൃപേഷ് ചെമ്മണ്ടയാണ് ബിജെപി സ്ഥാനാർഥി.
യുഡിഎഫിന്റെ ഘടക കക്ഷിയായ ഫോർവേഡ് ബ്ലോക്കിലെ വിനീഷ് സുകുമാരനാണ് യുഡിഎഫിനു വേണ്ടി ജനവിധി തേടുന്നത്. വിനീഷ് ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്കിന്റെ യുവജന വിഭാഗമായ എ.ഐ.വൈ.എൽ.ന്റെ സംസ്ഥാന പ്രസിഡൻ്റാണ്.
കാട്ടൂരിലെ രൂക്ഷമായ കുടിവെള്ള മലിനീകരണ പ്രശ്നം തന്നെയാണ് എൽഡിഎഫിൻ്റെ കുത്തക അവസാനിപ്പിച്ച് ചരിത്രം തിരുത്തി കുറിക്കാനുള്ള പ്രധാന ആയുധമായി എതിർ സ്ഥാനാർത്ഥികൾ മുന്നോട്ടു വെയ്ക്കുന്നത്.
ഇക്കുറി ഇവിടെ വിജയം ആരുടെ പക്ഷത്തു നിൽക്കും എന്നത് കണ്ടുതന്നെ അറിയണം.












Leave a Reply