ഇരിങ്ങാലക്കുട : കാട്ടൂർ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പരിസരത്തെ ജല മലിനീകരണ വിഷയത്തിൽ ആശങ്ക വേണ്ടെന്നും മണ്ണിന്റെ പരിശോധനാ ഫലം വരുന്നത് വരെ രണ്ട് കമ്പനികളുടെയും പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാൻ നിർദ്ദേശം നൽകുമെന്നും മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.
മന്ത്രി വിളിച്ചു ചേർത്ത പ്രത്യേക യോഗത്തെത്തുടർന്നാണ് നിർദ്ദേശം നൽകിയത്.
കാട്ടൂർ മിനി എസ്റ്റേറ്റ് പരിസരത്ത് മലിനീകരണമുണ്ടോ എന്ന് പഠിക്കാൻ
തൃശൂർ ഗവ. എൻജിനീയറിങ് കോളെജിനും ശാസ്ത്രീയ ജല പരിശോധനക്കായി സി.ഡബ്ല്യു.ആർ.ഡി.എം. കോഴിക്കോടിനും മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ അധ്യക്ഷതയിൽ നേരത്തേ ചേർന്നിരുന്ന യോഗങ്ങളിൽ നിർദേശം നൽകിയിരുന്നു.
കോഴിക്കോട് ജലഗവേഷണ കേന്ദ്രം ഈ പ്രദേശത്തെ കിണറുകളിൽ നിന്നും ശേഖരിച്ച കുടിവെള്ള സാമ്പിളുകളുടെ പരിശോധനാ ഫലങ്ങളിൽ അമിത ലോഹസാന്നിധ്യമോ മറ്റ് അപകടകരമായ രാസ സാന്നിധ്യമോ കുടിവെള്ളത്തിന് നിഷ്കർച്ചിട്ടുള്ള അനുവദനീയമായ പരിധി ലംഘിച്ചതായി കാണുന്നില്ലെന്നതിനാൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നത് വ്യക്തമാണ്. എന്നാൽ കിണർ വെള്ളത്തിൽ കാണുന്ന കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കാണുന്നത് മറ്റു കാരണങ്ങൾ കൊണ്ടാണെന്നുള്ളതിനാൽ കുടിവെള്ളം ശുദ്ധീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ നിർദ്ദേശിച്ചു.
കോഴിക്കോട് സി.ഡബ്ല്യു.ആർ.ഡി.എം. പഞ്ചായത്തിന് കൈമാറിയ ജലപരിശോധനാ ഫലത്തിൽ ട്രീറ്റഡ് എ ഫ്ലുവെന്റിൽ സിങ്ക്, കെമിക്കൽ ഓക്സിജൻ ഡിമാൻഡ് എന്നീ ഘടകങ്ങൾ കൂടുതലായി കാണുന്നുണ്ട്. അതിൻ്റെ കൃത്യമായ സ്രോതസ്സും കാരണവും ശാസ്ത്രീയമായി കണ്ടെത്താനാണ് ഫോറൻസിക് പരിശോധന നടത്താനും ഫലം വരുംവരെ ആരോപണവിധേയമായ രണ്ടു സ്ഥാപനങ്ങൾ താൽക്കാലികമായി പ്രവർത്തനം നിർത്തി വെക്കാനും നടപടികൾ സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു.
ഈ രണ്ടു കമ്പനികൾക്ക് നോട്ടീസ് നൽകാനും പ്രശ്നപരിഹാരത്തിന് വ്യവസായ വകുപ്പിനും സിഡ്കോയ്ക്കും കത്ത് നൽകാനും മന്ത്രി ഡോ. ബിന്ദു ഗ്രാമപഞ്ചായത്തിന് നിർദ്ദേശം നൽകി. സ്ഥലം എംഎൽഎ എന്ന നിലയിൽ മന്ത്രിയും കത്ത് നൽകും.
വേഗത്തിൽ മണ്ണ് പരിശോധനാ ഫലം ലഭ്യമാക്കി കാട്ടൂർ ഗ്രാമവാസികളുടെ ആശങ്കയകറ്റാനും ശാസ്ത്രീയ പരിശോധനകൾ നടത്തി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും താൻ കൂടെയുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.
മലിനീകരണ ബോർഡിന്റെ നിബന്ധനകൾക്ക് അനുസൃതമായി കൃത്യമായ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഈ കമ്പനികളിൽ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ബന്ധപ്പെട്ട വകുപ്പുകളുടെ സംയോജിത പരിശോധന നടത്താനും മന്ത്രി നിർദ്ദേശം നൽകി.
കക്ഷിരാഷ്ട്രീയ ഭേദമെന്യേ വിഷയത്തിൽ എല്ലാവരും ഒരുമയോടെ നിൽക്കണമെന്നും ജനങ്ങളിൽ അനാവശ്യ പരിഭ്രാന്തി പരത്തുന്ന തെറ്റായ പ്രചരണങ്ങൾ പാടെ ഒഴിവാക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി. ലത, മാലിന്യ സംസ്കരണത്തിന്റെ ചുമതലയുള്ള അഡീഷണൽ പഞ്ചായത്ത് ഡയറക്ടർ ബിന്ദു പരമേശ്വരൻ, പഞ്ചായത്ത് സെക്രട്ടറി വി.എ. ഉണ്ണികൃഷ്ണൻ, തൃശൂർ ഗവ. എൻജിനീയറിങ് കോളെജ് അസോസിയേറ്റ് പ്രൊഫ. ഡോ. എ.ജി. ബിന്ദു, മലിനീകരണ നിയന്ത്രണ ബോർഡ് ഉൾപ്പടെ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.












Leave a Reply