കാടുപിടിച്ച് റോഡരികുകൾ : 43 വാർഡുകൾക്കുമായി നഗരസഭയ്ക്ക് ആകെയുള്ളത് ഒരേയൊരു പുല്ലുവെട്ടി യന്ത്രം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിലെ പലഭാഗങ്ങളിലും കാടുപിടിച്ച റോഡരികുകൾ യാത്രക്കാർക്ക് ഭീഷണിയാവുകയാണ്.

പരാതിയുമായി നഗരസഭയിൽ ചെന്നാലോ അവിടെ 43 വാർഡുകൾക്കുമായി ആകെയുള്ളത് ഒരേയൊരു പുല്ലുവെട്ടി യന്ത്രമാണ്. ഇതോടെ തങ്ങളുടെ യാത്രകൾ ദുരിത പൂർണ്ണമാവുകയാണെന്ന് ഓരോ പ്രദേശത്തെയും ജനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

പലയിടത്തും വളവുകളിൽ എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ കാണാൻ പോലും കഴിയാത്ത വിധം പുല്ലും കാടും വളർന്ന് റോഡിലേക്ക് ചാഞ്ഞ് നിൽക്കുകയാണ്.

കാൽനടയാത്രക്കാർക്കും നടന്നു പോകാനും വാഹനങ്ങൾ വരുമ്പോൾ ഒതുങ്ങി നിൽക്കാനും ഇടമില്ല. 

യാത്ര അപകടകരമാകുമ്പോൾ ആരോടാണ് പരാതിപ്പെടേണ്ടതെന്ന ആശങ്കയിലാണ് ജനങ്ങൾ.

പലപ്പോഴും തങ്ങൾ തന്നെ പണം നൽകി പുറത്തുനിന്ന് ആളെ വെച്ച് പുല്ലുവെട്ടിക്കുകയാണ് പതിവെന്ന് മുൻപത്തെ കൗൺസിലർമാരും ചൂണ്ടിക്കാട്ടുന്നു.

അപകടങ്ങൾക്ക് കാത്തു നിൽക്കാതെ പ്രശ്നത്തിന് എത്രയും വേഗം ശാശ്വത പരിഹാരം കണ്ടെത്തണമെന്നും അപകടകരമായ വളർന്നുനിൽക്കുന്ന റോഡരികുകളിലെ പുല്ലും കാടും വെട്ടി നീക്കി യാത്രകൾ സുഗമവും സുരക്ഷിതവുമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *