ഇരിങ്ങാലക്കുട : സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനും, സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പങ്കാളികളായി രാജ്യവ്യാപകമായി തട്ടിപ്പ് നടത്തിയവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനുമായി വ്യാഴാഴ്ച തൃശൂർ റൂറൽ പൊലീസ് ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധികളിൽ നടത്തിയ റെയ്ഡിൽ 22 പ്രതികളെ അറസ്റ്റു ചെയ്തു. 26 കേസുകൾ രജിസ്റ്റർ ചെയ്തു. 9 പ്രതികൾക്ക് നോട്ടീസ് നൽകി നിരീക്ഷണത്തിൽ വിട്ടയക്കുകയും ചെയ്തു.
പ്രതികൾ സൈബർ തട്ടിപ്പിനായി ഉപയോഗിച്ച 121 ഉപകരണങ്ങളും പണവും പിടിച്ചെടുത്തു.
പണം എണ്ണുന്ന മെഷീൻ, സൈബർ തട്ടിപ്പിലൂടെ സമ്പാദിച്ച 35100 രൂപ, 30 മൊബൈൽ ഫോണുകൾ, 34 ബാങ്ക് പാസ് ബുക്കുകൾ, 20 ചെക്ക് ബുക്കുകൾ, ഐപോഡ്, ഐവാച്ച്, സിം കാർഡ് തുടങ്ങിയവയാണ് പിടിച്ചെടുത്തത്.
സംസ്ഥാന പൊലീസ് മേധാവി & ഡിജിപി റവാഡാ ആസാദ് ചന്ദ്രശേഖറിന്റെ നിർദ്ദേശാനുസരണം സൈബർ ഓപ്പറേഷൻസ് എസ്പി അങ്കിത് അശോകൻ്റെ മേൽനോട്ടത്തിൽ ഓപ്പറേഷൻ ‘സൈ ഹണ്ട്’ എന്ന പേരിൽ സംസ്ഥാനത്തുടനീളം റെയ്ഡുകൾ നടത്തിയതിന്റെ ഭാഗമായാണ് റൂറൽ ജില്ലയിൽ തൃശൂർ റേഞ്ച് ഡിഐജി ടി. നാരായണൻ, ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിൽ റൂറൽ സൈബർ പൊലീസും വിവിധ സ്റ്റേഷനിലെ ഉദ്ദ്യോഗസ്ഥരും ചേർന്ന് റെയ്ഡ് നടത്തിയത്.
പ്രതികൾ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് തട്ടിയെടുക്കുന്ന പണം സ്വന്തം ബാങ്ക് അക്കൗണ്ടിലൂടെ നിയമ വിരുദ്ധമായി ട്രാൻസാക്ഷൻ നടത്തി സാമ്പത്തിക കുറ്റകൃത്യത്തിൽ ഏർപ്പെട്ട് വരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.
ഇരിങ്ങാലക്കുട (2), കൊടുങ്ങല്ലൂർ (6), സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ (1), ചാലക്കുടി (2), വെള്ളിക്കുളങ്ങര (1), കൊരട്ടി (1), കൈപ്പമംഗലം (5), ചേർപ്പ് (1), കൊടകര (1), വാടാനപ്പിള്ളി (2), മാള (1), പുതുക്കാട് (1), വലപ്പാട് (2) എന്നിങ്ങനെയാണ് 26 കേസ്സുകൾ രജിസ്റ്റർ ചെയ്തത്.
തങ്ങളുടെ അറിവില്ലാതെ സൈബർ കുറ്റകൃത്യങ്ങൾക്കായി ഉപയോഗിക്കപ്പെട്ടതായി കണ്ടെത്തിയ അക്കൗണ്ടുകളുടെ ഉടമകൾ, സൈബർ തട്ടിപ്പിൽ ഉൾപ്പെട്ട പണമാണെന്ന് അറിയാതെ ഇത്തരത്തിലുള്ള പണം ബാങ്ക് അക്കൗണ്ടിലേക്ക് ഓൺലൈനായി സ്വീകരിച്ചവർ, സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ നേരിട്ട് ബന്ധമില്ലാത്തതായി ബോധ്യപ്പെട്ടവർ എന്നിവരെയാണ് നോട്ടീസ് നൽകി നിരീക്ഷണത്തിൽ വിട്ടയച്ചിട്ടുള്ളത്.
രാജ്യവ്യാപകമായി സൈബർ സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പങ്കാളികളാവുകയും, എ.ടി.എം., ചെക്കുകൾ എന്നിവ ഉപയോഗിച്ച് പണമിടപാടുകൾ നടത്തി അനധികൃത സാമ്പത്തിക നേട്ടം ഉണ്ടാക്കിയവരെയും ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകി കമ്മീഷൻ കൈപ്പറ്റിയവരെയുമാണ് ഓപ്പറേഷൻ ‘സൈ ഹണ്ടി’ന്റെ ഭാഗമായി അറസ്റ്റ് ചെയ്തിട്ടുള്ളത്.
ഇവരെ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധപ്പെട്ട കോടതികളിൽ ഹാജരാക്കും.
സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പങ്കാളികളായ ഇവർ രാജ്യവ്യാപകമായി നടത്തിയിട്ടുള്ള തട്ടിപ്പുകളെപ്പറ്റി കൂടുതലായി അന്വേഷണം നടത്തി വരികയാണ്. മറ്റു സംസ്ഥാനങ്ങളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളവരെ അതാത് സംസ്ഥാനങ്ങളുടെ സഹകരണത്തോടെ അറസ്റ്റ് ചെയ്യുന്ന നടപടികളുമായി മുന്നോട്ട് പോകും.












Leave a Reply