ഇരിങ്ങാലക്കുട : എറണാകുളം തുറവൂർ സ്വദേശിയെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കൊടുങ്ങല്ലൂരിൽ കണ്ടെത്തിയ കേസിൽ കൊലപാതക ശ്രമത്തിനുള്ള വകുപ്പ് കൂട്ടിച്ചേർത്ത് കേസിലെ പ്രതികളായ എറണാകുളം കൂനമ്മാവിലെ ആശ്രമ ഉടമയടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
എറണാകുളം കൂനമ്മാവിൽ പ്രവർത്തിക്കുന്ന മാനസിക വെല്ലുവിളി നേരിടുന്നവരെ താമസിപ്പിക്കുന്ന ആശ്രമത്തിന്റെ ഉടമയായ ബ്രദർ അമൽ എന്നറിയപ്പെടുന്ന എറണാകുളം കൂനമ്മാവ് സ്വദേശി ചെറുതുരുത്തി വീട്ടിൽ അമൽ ഫ്രാൻസിസ് (65), ഇയാളുടെ വളർത്തു മകൻ ആരോമൽ (23), കോട്ടക്കൽ വീട്ടിൽ നിധിൻ (35) എന്നിവരെയാണ് തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ഒക്ടോബർ 21ന് രാവിലെ 7.30 ഓടെയാണ് ആലപ്പുഴ അരൂർ സ്വദേശി മഞ്ഞന്ത്ര വീട്ടിൽ സുദർശനൻ (42) എന്നയാളെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിക്ക് സമീപമുള്ള റോഡരികിൽ ആയുധം കൊണ്ട് ശരീരത്തിന്റെ പല ഭാഗത്തും മുറിവേൽപ്പിച്ച നിലയിൽ കാണപ്പെട്ടത്. ഇയാളെ ആദ്യം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളെജിലും പ്രവേശിപ്പിച്ചിരുന്നു. ഈ സംഭവത്തിന് കൊടുങ്ങല്ലൂർ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
പ്രതികൾ സുദർശനനെ കൊടുങ്ങല്ലൂരിലെത്തിക്കാൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ വാഹനം കോടതിയിൽ ഹാജരാക്കും.
നിലവിൽ തൃശ്ശൂർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ഓപ്പറേഷൻ കഴിഞ്ഞ് വെന്റിലേറ്ററിൽ ചികിത്സയിലാണ് സുദർശനൻ.
ഈ കേസിന്റെ അന്വേഷണത്തിനായി റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒക്ടോബർ 18ന് പുലർച്ചെയോടെ എറണാകുളം സെൻട്രൽ സ്റ്റേഷൻ പരിധിയിൽ സുദർശനൻ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നതായി പൊലീസിന്റെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് വൈദ്യപരിശോധന നടത്തിയതിന് ശേഷം സുദർശനനെ അമൽ ഫ്രാൻസിസിനെ സ്ഥാപനത്തിൽ എത്തിച്ചതായി കണ്ടെത്തിയത്.
തുടർന്ന് എറണാകുളം കൂനമ്മാവിലെ ആശ്രമത്തിൽ കഴിഞ്ഞു വരവെ ഉണ്ടായ ആക്രമണത്തെ തുടർന്നാണ് സുദർശനന് ഗുരുതരമായ പരിക്കേൽക്കുന്നത്. തുടർന്ന് സുദർശനനെ ആശുപത്രിയിൽ എത്തിക്കാതെ ആശ്രമ ഉടമ അമൽ ഫ്രാൻസിസിന്റെ നിർദ്ദേശപ്രകാരം ആരോമലും നിധിനും ചേർന്ന് സ്ഥാപനത്തിന്റെ വാഹനത്തിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിക്ക് സമീപം എത്തിച്ച് വഴിയരികിൽ ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു.
സുദർശനന് ഗുരുതരമായി പരിക്കേൽക്കാൻ ഇടയായ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണ്.
സംഭവം നടന്നത് വരാപ്പുഴ സ്റ്റേഷൻ പരിധിയിലായതിനാൽ പ്രാഥമികാന്വേഷണങ്ങൾക്ക് ശേഷം കേസ് എറണാകുളം വരാപ്പുഴ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും.












Leave a Reply