ഇരിങ്ങാലക്കുട : തീർത്ഥാടനത്തിന്റെ ഭാഗമായി സേലത്തു നിന്നുള്ള 19 പേരടങ്ങുന്ന ഭക്തസംഘം ആറാട്ടുപുഴ ക്ഷേത്രത്തിലെത്തി. എല്ലാ വർഷവും ആറാട്ടുപുഴ പൂരത്തിന് മുമ്പാണ് ഇവർ എത്താറുള്ളത്.
ക്ഷേത്രവും അനുബന്ധ സാധന സാമഗ്രികളും വൃത്തിയാക്കി ദേവന് സമർപ്പിക്കുന്നതാണ് ഇവരുടെ തീർത്ഥാടന ലക്ഷ്യം. രണ്ടു ദിവസത്തെ സേവനമാണ് അവരുടെ സമർപ്പണം.
ഭക്തസംഘം ക്ഷേത്രത്തിലെ വിവിധ തരത്തിലുള്ള വിളക്കുകൾ, പറകൾ, ദീപസ്തംഭങ്ങൾ, കലശകുടങ്ങൾ, കുത്തുവിളക്കുകൾ, ആലിലവിളക്ക്, സോപാനം, നമസ്കാര മണ്ഡലത്തിലെ തൂണുകൾ, പിച്ചള പൊതിഞ്ഞ വിളക്കുമാടം, ഓട്ടുചെരാതുകൾ, ഗോപുരത്തിലെ തൂണുകൾ, തൃപ്പടികൾ, ചുറ്റമ്പല വാതിലുകൾ, തുടങ്ങിയവ വൃത്തിയാക്കി സ്വർണ്ണവർണ്ണമാക്കി.
ചുറ്റമ്പല നടവഴിയും വിളക്കുമാടത്തറയും നടപ്പുരയും മനോഹരമാക്കിയിട്ടുണ്ട്.
അധ്യാപകർ, സർക്കാർ ജീവനക്കാർ, വ്യവസായികൾ, സർവ്വീസിൽ നിന്നും വിരമിച്ചവർ എന്നിവരടങ്ങുന്ന സംഘത്തിൽ 9 സ്ത്രീകളും 10 പുരുഷന്മാരുമുണ്ട്.
സേലം സ്വദേശിയായ രഞ്ജിനി പാർത്ഥസാരഥിയുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തികൾ നടന്നത്. ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി ഭക്തർക്ക് ഓണപ്പുടവകൾ
സമ്മാനിച്ചു.












Leave a Reply