കേരളത്തിൽ പൊലീസ് രാജ് അനുവദിക്കില്ല : അഡ്വ. തോമസ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട : കേരളത്തിൽ പൊലീസ് രാജ് അനുവദിക്കില്ലെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ.

കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരളത്തിൽ ഒട്ടാകെ നടത്തുന്ന പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമായി ഇരിങ്ങാലക്കുടയിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിനേറ്റ ക്രൂരമായ പൊലീസ് മർദ്ദനം പുറത്തു വന്നതോടെ കേരളത്തിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ അകാരണമായി പോലീസ് പീഡനമേറ്റ ഒട്ടനവധി സംഭവങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന പിണറായി വിജയൻ ഇക്കാര്യത്തിൽ പൂർണ്ണ പരാജയമാണെന്നും അദ്ദേഹം ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും തോമസ് ഉണ്ണിയാടൻ ആവശ്യപ്പെട്ടു.

കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം റോക്കി ആളൂക്കാരൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ ജനറൽ സെക്രട്ടറിമാരായ സേതുമാധവൻ പറയംവളപ്പിൽ, പി.ടി. ജോർജ്ജ്, ജില്ലാ സ്റ്റിയറിങ് കമ്മിറ്റി അംഗം സതീഷ് കാട്ടൂർ, ഭാരവാഹികളായ ശങ്കർ പഴയാറ്റിൽ, മാഗി വിൻസന്റ്, നൈജു ജോസഫ്, ഫിലിപ്പ് ഓളാട്ടുപുറം, അഷ്റഫ് പാലിയത്താഴത്ത്, എ.ഡി. ഫ്രാൻസിസ്, എൻ.ഡി. പോൾ, വിനോദ് ചേലൂക്കാരൻ, അനിൽ കുഞ്ഞിലിക്കാട്ടിൽ, എ.കെ. ജോസ്, എബിൻ വെള്ളാനിക്കാരൻ, ശ്രീധരൻ മുതിരപ്പറമ്പിൽ, ലിംസി ഡാർവിൻ, ലില്ലി തോമസ്, മേരി മത്തായി, വത്സ ആന്റു, സിജോയിൻ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

ജന്മാഷ്ടമി ആഘോഷം നടത്തി ഭാരതീയ വിദ്യാഭവൻ

ഇരിങ്ങാലക്കുട : ഫലം ഇച്ഛിക്കാതെ സ്വന്തം കർമങ്ങൾ വേണ്ടവിധം നിർവഹിക്കുക എന്ന ഭഗവദ്ഗീതാ സന്ദേശം ഉൾക്കൊണ്ടുകൊണ്ട് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ ജന്മാഷ്ടമി ആഘോഷങ്ങൾ നടന്നു.

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന നിറപ്പകിട്ടാർന്ന ചടങ്ങിൽ ചെയർമാൻ ടി. അപ്പുക്കുട്ടൻ നായർ ഉദ്ഘാടനം നിർവഹിച്ചു.

സെക്രട്ടറി വി. രാജൻ മേനോൻ, മാനേജ്മെന്റ് കമ്മിറ്റി അംഗം ശോഭ ശിവാനന്ദരാജൻ, പ്രിൻസിപ്പൽ ബിജു ഗീവർഗ്ഗീസ്, വൈസ് പ്രിൻസിപ്പൽ സുജാത രാമനാഥൻ എന്നിവർ സന്നിഹിതരായിരുന്നു.

കൃഷ്ണന്റെയും രാധയുടെയും വേഷം ധരിച്ചെത്തിയ പ്രൈമറി വിദ്യാർഥികൾ ചടങ്ങിനെ വർണ്ണാഭമാക്കി.

ദ്വാരകയിൽ വച്ച് കുചേലനും ശ്രീകൃഷ്ണനും കണ്ടുമുട്ടുന്ന സന്ദർഭം കുട്ടികൾ നൃത്തശില്പമായി അവതരിപ്പിച്ചത് ഏറെ ശ്രദ്ധേയമായി.

നൃത്തങ്ങൾ, ഗാനപരിപാടികൾ, ഗീതാപാരായണം, ഘോഷയാത്ര തുടങ്ങിയവയും ഉണ്ടായിരുന്നു.

അധ്യാപകരായ അനിത ജിനപാൽ, സവിത മേനോൻ, ബാലചന്ദ്രിക, ശ്രീകല, പ്രൈമറി അധ്യാപകർ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്.

റോഡിന് നടുവിലെ വൈദ്യുതി പോസ്റ്റ് മാറ്റാത്തതിൽ പ്രതിഷേധം അറിയിച്ച് സിപിഐ

ഇരിങ്ങാലക്കുട : തകർന്ന് തരിപ്പണമായ ഇരിങ്ങാലക്കുട എ.കെ.പി. ജംഗ്ഷൻ റോഡ് പ്രതിഷേധങ്ങൾക്കൊടുവിൽ നഗരസഭ അധികൃതർ ടൈൽസ് വിരിച്ച് തുടങ്ങിയെങ്കിലും റോഡിന് നടുവിലെ വൈദ്യുതി പോസ്റ്റ് മാറ്റാതെയാണ് ടൈൽസ് വിരിക്കുന്ന പ്രവർത്തി പുരോഗമിക്കുന്നത്.

വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കാൻ വേണ്ടി കെ.എസ്.ഇ.ബി.ക്ക് പണം അടയ്ക്കാൻ വേണ്ടിയുള്ള മറ്റു നടപടിക്രമങ്ങൾ സമയബന്ധിതമായി നടത്താത്തതാണ് ഇതിനു കാരണം എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

പോസ്റ്റ് മാറ്റി സ്ഥാപിച്ചില്ലെങ്കിൽ നിരവധി അപകടങ്ങൾ നടക്കുമെന്നും വഴി യാത്രക്കാർ ഉൾപ്പെടെയുള്ളവർക്ക് അപായങ്ങൾ ഉണ്ടാകുമെന്നും സിപിഐ മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ് സ്ഥലം സന്ദർശിച്ച് അഭിപ്രായം രേഖപ്പെടുത്തി.

നഗരസഭ അധികൃതരുടെ അനാസ്ഥയും അലംഭാവവും കെ.എസ്.ഇ.ബി.യുടെ തലയിൽ ചാരാനുള്ള നഗരസഭയുടെ നീക്കം പൊതുസമൂഹത്തിന്റെ കണ്ണിൽ പൊടിയിടുന്ന സമീപനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമയബന്ധിതമായി പോസ്റ്റ് മാറ്റി സ്ഥാപിച്ചില്ലെങ്കിൽ തുടർസമരത്തിലേക്ക് പോകുമെന്നും എൻ.കെ. ഉദയപ്രകാശ് അറിയിച്ചു.

സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ.എസ്. പ്രസാദ്, കമ്മിറ്റി അംഗങ്ങളായ ബാബു ചിങ്ങാരത്ത്, അൽഫോൻസ തോമസ്, മിഥുൻ പോട്ടക്കാരൻ, വി.എസ്. ഉണ്ണികൃഷ്ണൻ എന്നിവർ സ്ഥലം സന്ദർശിച്ചു.

മാപ്രാണം പള്ളി തിരുന്നാൾ : ഒരുക്കങ്ങൾ പൂർത്തിയായി ; ദീപാലങ്കാരത്തിൻ്റെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു

ഇരിങ്ങാലക്കുട : വി. കുരിശിൻ്റെ പുകഴ്ച്ചയുടെ തിരുനാൾ ആഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾ മാപ്രാണം പള്ളിയിൽ പൂർത്തിയായി.

വെള്ളിയാഴ്ച്ച വൈകീട്ട് 5.30ന് കുരിശിൻ്റെ കപ്പേളയിൽ നവനാളിലെ 9-ാമത്തെ വി. കുരിശിൻ്റെ നൊവേനയ്ക്ക് പ്രസിദ്ധ വചന പ്രഘോഷകൻ റവ ഡോ. ജിസൻ പോൾ വേങ്ങാശ്ശേരി കാർമ്മികത്വം വഹിച്ചു.

കുരിശു കപ്പേളയ്ക്കു സമീപം ഉയർത്തിയ ബഹുനില പന്തലിൻ്റെ സ്വിച്ചോൺ കർമ്മം തൃശൂർ റൂറൽ അഡീഷണൽ എസ്‌ പി ടി എസ് സിനോജ് നിർവ്വഹിച്ചു.

ഉണ്ണിമിശിഹാ കപ്പേളയുടെ മുന്നിൽ ഉയർത്തിയ ബഹുനില പന്തലിൻ്റേയും, പള്ളി ദീപാലങ്കാരത്തിൻ്റെയും സ്വിച്ച് ഓൺ കർമ്മം തഹസിൽദാർ സിമീഷ് സാഹു നിർവ്വഹിച്ചു.

പള്ളിയങ്കണത്തിൽ വികാരിയും റെക്ടറുമായ ഫാ ജോണി മേനാച്ചേരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പബ്ലിസിറ്റി കൺവീനർ സെബി കള്ളാപറമ്പിൽ സ്വാഗതം പറഞ്ഞു.

അസി. വികാരി ഫാ. ഡിക്‌സൻ കാഞ്ഞൂക്കാരൻ ആശംസകൾ നേർന്നു.

ആഘോഷ കമ്മിറ്റി ജനറൽ കൺവീനറും, ട്രസ്റ്റിയുമായ ജോൺ പള്ളിത്തറ നന്ദി പറഞ്ഞു.

കണ്ണഞ്ചിക്കുന്ന വർണ്ണങ്ങളാൽ അലംകൃതമായ പള്ളിയുടെ ഭംഗി ആസ്വദിക്കുവാൻ നിരവധി ജനങ്ങളാണ് പള്ളിയിലും കപ്പേളകളിലും എത്തിച്ചേർന്നത്.

നിര്യാതനായി

ശ്രീധരൻ

ഇരിങ്ങാലക്കുട : എസ് എൻ ബി എസ് സമാജം മുൻ പ്രസിഡണ്ട് ഇരിങ്ങാലക്കുട കൈസ്റ്റ് കോളേജ് റോഡിൽ മുക്കുളം കറപ്പൻ മകൻ ശ്രീധരൻ (89) നിര്യാതയായി.

സംസ്കാരം നടത്തി.

ഭാര്യ : വത്സല

മക്കൾ : മനോജ്, മിനി

മരുമക്കൾ : സിജു, സഹജൻ

നിര്യാതയായി

കോമളം

ഇരിങ്ങാലക്കുട : മാപ്രാണം കാക്കനാടൻ കുട്ടൻ ഭാര്യ കോമളം (67) നിര്യാതയായി.

സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് വീട്ടുവളപ്പിൽ.

മക്കൾ : രാജേഷ്, രേഖ, കണ്ണൻ

മരുമക്കൾ : ശശി, ശിഖ, രജിത

നിര്യാതയായി

ഏല്യ

ഇരിങ്ങാലക്കുട : ചിറ്റിലപ്പിള്ളി കോക്കാട്ട് കൊച്ചു പൈലോത് ഭാര്യ ഏല്യ (85) നിര്യാതയായി.

സംസ്കാരം നടത്തി.

മകൻ : ജെയ്സൻ

മരുമകൾ : നിമ്മി ജെയ്സൻ

കൂടൽമാണിക്യത്തിലെ കഴക നിയമനം : തർക്കങ്ങൾ പരിഹരിക്കേണ്ടത് സിവിൽ കോടതിയിലെന്ന് ഹൈക്കോടതി ; അനുരാഗിനുള്ള അഡ്വൈസ് മെമ്മോ ഉടൻ അയക്കുമെന്ന് ദേവസ്വം ചെയർമാൻ

ഇരിങ്ങാലക്കുട : ഏറെ വിവാദമായ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക നിയമനവുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കേണ്ടത് സിവിൽ കോടതിയിലെന്ന് ഹൈക്കോടതി.

ഇതോടെ ഈഴവ സമുദായാംഗമായ കെ.എസ്. അനുരാഗിന്റെ നിയമനത്തിനുള്ള തടസ്സവും ഹൈക്കോടതി നീക്കിയതായി കൂടൽമാണിക്യം ദേവസ്വം ഭരണസമിതി വ്യക്തമാക്കി.

അനുരാഗിനെ കഴകം തസ്തികയിലേക്ക് നിയമിക്കുന്നതിനായുള്ള അഡ്വൈസ് മെമ്മോ ഉടൻ അയക്കുമെന്ന് ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി അറിയിച്ചു.

ഹൈക്കോടതി വിധിയെ തുടർന്ന് ശനിയാഴ്ച്ച ചേർന്ന അടിയന്തിര ദേവസ്വം ഭരണസമിതി യോഗത്തിലാണ് തീരുമാനം.

കൂടൽമാണിക്യത്തിലെ കഴക നിയമനം പാരമ്പര്യ അവകാശമാണോ, ആചാരപരമായ പ്രവൃത്തിയാണോ തുടങ്ങിയ വിഷയങ്ങളെല്ലാം തെളിവുകളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചു തീരുമാനിക്കേണ്ടത് സിവിൽ കോടതിയുടെ പരിധിയിലാണ് വരുന്നത്. അതിനാൽ തന്നെ വിഷയത്തിന്റെ വിപുലമായ നിയമവശങ്ങളിലേക്ക് കടക്കുന്നില്ലെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇതു സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ ഹർജിക്കാർക്ക് സിവിൽ കോടതിയെ സമീപിക്കാവുന്നതാണെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.

പാരമ്പര്യ അവകാശികളായ തെക്കേ വാരിയത്ത് ടി.വി. ഹരികൃഷ്ണൻ നൽകിയതുൾപ്പെടെയുള്ള ഹർജികൾ തീർപ്പാക്കിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.

ക്ഷേത്രത്തിൽ തന്ത്രിമാരുടെ കടുത്ത എതിർപ്പിനെ തുടർന്ന് ആദ്യം നിയമിതനായ റാങ്ക് ലിസ്റ്റിലെ ഒന്നാം പേരുകാരനായ ബി.എ. ബാലു രാജിവെച്ച ഒഴിവിലായിരുന്നു ചേർത്തല സ്വദേശി കെ.എസ്. അനുരാഗിന് അവസരം ലഭിച്ചത്.

എന്നാൽ അഡ്വൈസ് മെമ്മോ ലഭിച്ചിട്ടും കേസ് ഹൈക്കോടതി പരിഗണനയിൽ ആയിരുന്നതിനാൽ ഇപ്പോഴും നിയമനം കാത്തിരിക്കുകയാണ് അനുരാഗ്.

അതേസമയം അനുരാഗിന്റെ നിയമനം സിവിൽ കോടതിയുടെ വിധിക്ക് വിധേയമാകുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുമുണ്ട്.

എന്നാൽ പരാതിക്കാർ സിവിൽ കോടതിയെ സമീപിച്ചാലും നിലവിൽ അനുരാഗിന്റെ നിയമനത്തെ അത് ബാധിക്കില്ലെന്നാണ് കൂടൽമാണിക്യം ദേവസ്വം ഭരണസമിതി അംഗങ്ങളുടെ വിശദീകരണം.

അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ തൃശൂർ റൂറൽ പൊലീസിന് 6.16 കോടി രൂപയുടെ ഭരണാനുമതി

ഇരിങ്ങാലക്കുട : സ്റ്റേറ്റ് പ്ലാൻ സ്കീം 2025–26 പ്രകാരം തൃശൂർ റൂറൽ പൊലീസിന്റെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി 6,16,00,000 രൂപയുടെ ഭരണാനുമതി നൽകി സംസ്ഥാന സർക്കാർ.

ഇരിങ്ങാലക്കുട നഗരമധ്യത്തിലെ ഠാണാ ജംഗ്ഷനിൽ പുതിയ കെട്ടിടം നിർമ്മിച്ച് തൃശൂർ റൂറൽ സൈബർ പൊലീസ് സ്റ്റേഷൻ, അടിയന്തര പ്രതികരണ സംവിധാനം പ്രവർത്തിക്കുന്ന കൺട്രോൾ റൂം എന്നിവ മാറ്റി സ്ഥാപിക്കുന്നതിന് 5,68,00,000 രൂപയും, പകുതിയോളം പൂർത്തിയായ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നതിന് 48,00,000 രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.

ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് സെപ്തംബർ 8ന് പുറത്തിറങ്ങി.

അടിയന്തര പ്രതികരണ സംവിധാനം 112 ഹെൽപ്പ് ലൈൻ നമ്പർ മുഖേന പൊതുജനങ്ങൾക്ക് പൊലീസ്, ഫയർ ഫോഴ്സ്, ആംബുലൻസ് തുടങ്ങിയ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായി രൂപീകരിച്ചതാണ്. നിലവിൽ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിലുള്ള തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലാണ് ഈ കൺട്രോൾ റൂം പ്രവർത്തിക്കുന്നത്.

എന്നാൽ, പൊതുജനങ്ങൾക്ക് കൂടുതൽ വേഗതയോടെയും കാര്യക്ഷമതയോടെയും സേവനം നൽകുന്നതിനായി അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടെ പുതിയ കൺട്രോൾ റൂം സ്ഥാപിക്കും.

ദിനംപ്രതി വർദ്ധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കുന്നതിനായി, ഇരിങ്ങാലക്കുട നഗരമധ്യത്തിലുള്ള ഠാണാ ജംഗ്ഷനിൽ ഏറ്റവും പുതിയ സാങ്കേതിക സംവിധാനങ്ങളോടുകൂടിയ സൈബർ പൊലീസ് സ്റ്റേഷനും നിർമ്മിക്കും.

ഓൺലൈൻ തട്ടിപ്പുകൾ, ഫിഷിംഗ്, ഹാക്കിംഗ് തുടങ്ങിയ കേസുകൾ എന്നിവ നിരീക്ഷിച്ച് തടയുന്നതിനുള്ള ഡിജിറ്റൽ ട്രാക്കിംഗ് സംവിധാനങ്ങളും, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്‌ ഡെസ്കും, വിദഗ്ധരുടെ നേതൃത്വത്തിലുള്ള സാങ്കേതിക സഹായ സംവിധാനങ്ങളും ഇവിടെ ഒരുക്കും.

സൈബർ കുറ്റവാളികൾ അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നടത്തുന്ന കുറ്റകൃത്യങ്ങൾക്ക് ശക്തമായ മറുപടി നൽകുന്നതിനും, പൊതുജനങ്ങളുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുന്നതിനുമായി പുതിയ പദ്ധതികൾ വഴി തൃശൂർ റൂറൽ പൊലീസ് മുന്നോട്ടുപോകുന്നതായി ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസ് അറിയിച്ചു.

അതേസമയം ഠാണാ ജംഗ്ഷനിലെ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ച ഭൂമി കൂടൽമാണിക്യം ദേവസ്വത്തിന്റേതാണോ റൂറൽ ജില്ലാ പൊലീസിൻ്റെ അധീനതയിലുള്ള ഭൂമിയാണോ എന്നതിൻ്റെ തർക്കം തുടരുകയാണ്. കാലങ്ങളായി ആ ഭൂമിയിലെ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കുന്നതിനും മറ്റുമുള്ള കത്തുകൾ ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വത്തിനാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതെല്ലാം ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ കേസും നടക്കുന്നുണ്ട്. അതിനാൽ തന്നെ കേസിലിരിക്കുന്ന ഭൂമിയിൽ നിർമ്മാണങ്ങൾ ഒന്നും തൽക്കാലം നടത്താൻ സാധിക്കില്ലെന്ന് ദേവസ്വം ഭരണസമിതി അംഗം അഡ്വ. കെ.ജി. അജയ്കുമാർ പറഞ്ഞു.