കാറളം വെള്ളാനിയിൽ ബസ്സ് ജീവനക്കാരെ ആക്രമിച്ച 3 പേർ പിടിയിൽ

ഇരിങ്ങാലക്കുട : കാറളം വെള്ളാനിയിൽ വച്ച് ബസ്സ് കണ്ടക്ടറെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ഡ്രൈവറെ ആക്രമിച്ച് പരിക്കൽപ്പിക്കുകയും ചെയ്ത കേസിലെ 3 പ്രതികൾ പിടിയിൽ.

കാറളം വെള്ളാനി സ്വദേശികളായ കൊല്ലായിൽ വീട്ടിൽ സേതു (29), കുറുവത്ത് വീട്ടിൽ ബബീഷ് (42), പുല്ലത്ത് വീട്ടിൽ സബിൽ (25) എന്നിവരെയാണ് കാട്ടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

നടപടിക്രമങ്ങൾക്ക് ശേഷം ഇവരെ കോടതിയിൽ ഹാജരാക്കും.

ഞായറാഴ്ച വൈകീട്ട് 7 മണിയോടെ കാറളം നന്തിയിൽ നിന്നും ഇരിങ്ങാലക്കുടയിലേക്ക് ലാസ്റ്റ് ട്രിപ്പ് പോയിരുന്ന മംഗലത്ത് ബസ്സ് വെള്ളാനി യൂണിയൻ ഓഫീസിന് സമീപത്തു വച്ച് മോട്ടോർ സൈക്കിളിന് സൈഡ് കൊടുത്തില്ല എന്ന് പറഞ്ഞ് മോട്ടോർസൈക്കിൾ വട്ടം വെച്ച് തടഞ്ഞ് നിർത്തി ബസ്സിനുള്ളിലേക്ക് കയറി കണ്ടക്ടർ ആയ താണിശ്ശേരി സ്വദേശി പ്ലാശ്ശേരി വീട്ടിൽ റെനീതി(42)നെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ഡ്രൈവറായ മാള സ്വദേശി ഒറവന്തുരുത്തി വീട്ടിൽ വിനോദി(48)നെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ബസ്സിന്റെ ചില്ല് കല്ലെറിഞ്ഞ് തകർക്കുകയും ചെയ്ത സംഭവത്തിനാണ് കാട്ടൂർ പൊലീസ് സ്റ്റേഷനിൽ പ്രതികൾക്കെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്.

സേതു കാട്ടൂർ പൊലീസ് സ്റ്റേഷനിലെ റൗഡിയും രണ്ട് അടിപിടിക്കേസിലും, ലഹരിക്കടിമപ്പെട്ട് പൊതുജനശല്യമുണ്ടാക്കിയ കേസിലും, ചേർപ്പ് സ്റ്റേഷനിലെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിലെയും പ്രതിയാണ്.

ബബീഷ് കാട്ടൂർ പൊലീസ് സ്റ്റേഷനിലെ റൗഡിയും, 2 വധശ്രമക്കേസിലും, 5 അടിപിടിക്കേസിലും, ഒരു സ്ത്രീധന പീഡനക്കേസിലും, ലഹരി ഉപയോഗിച്ച് പൊതുജനശല്യമുണ്ടാക്കിയ 3 കേസിലും, അശ്രദ്ധമായി വാഹനമോടിച്ച് മറ്റൊരാൾക്ക് ഗുരുതര പരിക്കുണ്ടാക്കിയ കേസിലും പ്രതിയാണ്.

സബിൽ കാട്ടൂർ പൊലീസ് സ്റ്റേഷനിൽ കഞ്ചാവ് ബീഡി വലിച്ചതിനുള്ള രണ്ട് കേസിലും, ലഹരിക്കടിമപ്പെട്ട് പൊതുജനശല്യമുണ്ടാക്കിയ ഒരു കേസിലും പ്രതിയാണ്.

കാട്ടൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇ.ആർ. ബൈജു, സബ് ഇൻസ്പെക്ടർമാരായ ബാബു ജോർജ്ജ്, തോമസ്, എസ്.സി.പി.ഒ. ധനേഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

ഉത്സവം കൊടിയിറങ്ങി : കൂടൽമാണിക്യം ക്ഷേത്രപരിസരവും റോഡുകളും ശുചീകരിച്ച് നഗരസഭ

ഇരിങ്ങാലക്കുട : 10 ദിവസം നീണ്ടുനിന്ന കൂടൽമാണിക്യം തിരുവുത്സവം കൊടിയിറങ്ങിയതിന് പിന്നാലെ ക്ഷേത്രപരിസരവും പൊതുറോഡുകളും ശുചീകരിച്ച് ഇരിങ്ങാലക്കുട നഗരസഭ.

ക്ഷേത്രോത്സവം ആരംഭിച്ച മെയ് 8 മുതൽ 18 വരെ ദിവസവും 11 ശുചീകരണ ജീവനക്കാർ 24 മണിക്കൂറും ക്ഷേത്രപരിസരം വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭ ആരോഗ്യവിഭാഗം ഹെൽത്ത് ഇൻസ്പെക്ടർമാരുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചിരുന്നു.

18ന് പുലർച്ചെ മുതൽ 20 ശുചീകരണ ജീവനക്കാർ ചേർന്ന് ആറാട്ട് പോകുന്ന വഴികളും ക്ഷേത്രത്തിന് നാലു വശമുള്ള റോഡുകളും മെയിൻ റോഡ് മുതൽ ഠാണാ ജംഗ്ഷൻ വരെയും വൃത്തിയാക്കി.

തിങ്കളാഴ്ച 25 ജീവനക്കാർ ചേർന്ന് ക്ഷേത്ര പരിസരം മുഴുവൻ വൃത്തിയാക്കി മാലിന്യങ്ങൾ ചാക്കിലാക്കി നഗരസഭാ വാഹനങ്ങളിൽ കയറ്റി മാലിന്യസംസ്കരണ പ്ലാന്റായ ഹിൽപാർക്കിലേക്ക് സംസ്കരണത്തിനായി അയച്ചു.

ഉത്സവത്തിന്റെ എട്ടു ദിവസങ്ങളിൽ നഗരസഭയുടെ നേതൃത്വത്തിൽ ക്ഷേത്രപരിസരത്ത് സംഭാര വിതരണവും നടത്തിയിരുന്നു.

“പ്രഭാതങ്ങൾ ജാഗ്രതൈ” പുസ്തകം പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : സംസ്കാര സാഹിതി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതാപ് സിംഗ് എഴുതിയ “പ്രഭാതങ്ങൾ ജാഗ്രതൈ” എന്ന കഥാസമാഹാരം പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനുമായ എം.പി. സുരേന്ദ്രൻ മുൻ നഗരസഭാധ്യക്ഷ സോണിയ ഗിരിക്ക് നൽകി പ്രകാശനം ചെയ്തു.

നിയോജക മണ്ഡലം കമ്മറ്റി ചെയർമാൻ അരുൺ ഗാന്ധിഗ്രാം അധ്യക്ഷത വഹിച്ചു.

കഥാകൃത്ത് പി.കെ. ഭരതൻമാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.

കാട്ടൂർ രാമചന്ദ്രൻ പുസ്തകം പരിചയപ്പെടുത്തി.

സംസ്കാരസാഹിതി ജില്ലാ കമ്മിറ്റി മെമ്പർ എ.സി. സുരേഷ്, പ്രൊഫ. സാവിത്രി ലക്ഷ്മണൻ, ബാലകൃഷ്ണൻ അഞ്ചത്ത്, രാധാകൃഷ്ണൻ വെട്ടത്ത്, പി.എൻ. സുനിൽ എന്നിവർ പ്രസംഗിച്ചു.

ഓൾ കേരള വുമൺസ് ബാഡ്മിൻ്റൺ ലീഗ് : എവനീർ ഏവിയേഷൻസ് ചാമ്പ്യന്മാർ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് അക്വാറ്റിക് ഷട്ടിൽ അക്കാദമിയിൽ നടന്ന ഓൾ കേരള വുമൺസ് ബാഡ്മിന്റൺ ലീഗിൽ എറണാകുളം എവനീർ ഏവിയേഷൻസ്, ഇരിങ്ങാലക്കുട ലയൺസ് ഷട്ടിൽ ക്ലബ്ബിനെ 2-1ന് പരാജയപ്പെടുത്തി ചാമ്പ്യന്മാരായി.

പെൺകുട്ടികളുടെ വിഭാഗത്തിൽ ലയൺസ് ഷട്ടിൽ ക്ലബ്ബിലെ മീര എസ്. നായർ – അപർണ സഖ്യം 15-10,15-5 എന്ന സ്കോറിന് എവനീർ ഏവിയേഷൻ എറണാകുളത്തെ പരാജയപ്പെടുത്തി ലീഡ് നേടി.

35 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ എവനീർ ഏവിയേഷന്റെ ഹിമ വിവേകാനന്ദൻ – നിള സഖ്യം 15-9,15-12 എന്ന സ്കോറിന് ലയൺസ് ഷട്ടിൽ ക്ലബ്ബിന്റെ ഷേബ – മായശ്രീ സഖ്യത്തെ പരാജയപ്പെടുത്തി ഒപ്പം എത്തി.

നിർണായകമായ 45 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ വാശിയേറിയ മത്സരത്തിലൂടെ ഏവിയേഷന്റെ മിനി രാജൻ നായർ – വിജയ് ലക്ഷ്മി സഖ്യം 14-15, 10-15, 15-9 എന്ന സ്കോറിന് ലയൺ ഷട്ടിൽ ക്ലബ്ബിന്റെ ആശ – ജെസ്സി സഖ്യത്തെ പരാജയപ്പെടുത്തി ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.

തൃശൂർ ജില്ലാ ബാഡ്മിന്റൺ അസോസിയേഷൻ ട്രഷറർ ജോയ് കെ. ആന്റണി സമ്മാനങ്ങൾ വിതരണം ചെയ്തു.

ക്രൈസ്റ്റ് അക്വാറ്റിക് ഷട്ടിൽ അക്കാദമി സെക്രട്ടറി പീറ്റർ ജോസഫ്, ടൂർണമെന്റ് കൺവീനർ ആൾജോ ജോസഫ്, അബ്രഹാം പഞ്ഞിക്കാരൻ എന്നിവർ നേതൃത്വം നൽകി.

സ്വാതന്ത്ര്യ സമരസേനാനി എം.കെ. തയ്യിലിന്റെ മകൻ ശശികുമാർ അന്തരിച്ചു

ഇരിങ്ങാലക്കുട : സ്വാതന്ത്ര്യ സമര സേനാനിയും ഇടതുപക്ഷ പ്രസ്ഥാനം ഇരിങ്ങാലക്കുടയിൽ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിക്കുകയും ചെയ്ത എം.കെ. തയ്യിലിന്റെ മകൻ ശശികുമാർ (65) നിര്യാതനായി.

ആരോഗ്യ വകുപ്പിൽ മുൻ നേഴ്സിംഗ് അസിസ്റ്റന്റായിരുന്നു.

മരിച്ച ശശികുമാറിൻ്റെ കണ്ണുകൾ അങ്കമാലി ലിറ്റിൽ ഫ്ലവർ കണ്ണാശുപത്രിയിലെ റിസർച്ച് സെന്റർ വിഭാഗത്തിന് കൈമാറി.

സംസ്കാരം ശനിയാഴ്ച (മെയ് 17) വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പിൽ.

അമ്മ : പരേതയായ കൗസല്യ

ഭാര്യ : ശോഭന

മക്കൾ : ലിഖിൽ, നിഖിൻ (സിപിഎം തറയിലക്കാട് ബ്രാഞ്ച് അംഗം)

സഹോദരൻ : സുരേഷ് ബാബു (സിപിഎം വെള്ളിലംകുന്ന് ബ്രാഞ്ച് സെക്രട്ടറി)

കൂടൽമാണിക്യം ഉത്സവത്തിനിടയിൽ പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തിയ 2 യുവാക്കൾ പിടിയിൽ

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ഉത്സവത്തിനിടയിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയ 2 യുവാക്കൾ പിടിയിൽ.

നന്തിക്കര സ്വദേശികളായ തേവർമഠത്തിൽ വീട്ടിൽ ഗോപകുമാർ (34), കിഴുത്താണി വീട്ടിൽ അഭിജിത്ത് (26) എന്നിവരെയാണ് പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ഡ്യൂട്ടി തടസപ്പെടുത്തിയതിന് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച പുലർച്ചെ 1 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കോമ്പൗണ്ടിനകത്ത് കിഴക്കേനടയിൽ വലിയവിളക്ക് എഴുന്നള്ളിപ്പ് നടക്കവേ മേളക്കാരെയും, ഭക്തജനങ്ങളെയും ശല്യം ചെയ്ത യുവാക്കളെ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർമാരായ ഇരിങ്ങാലക്കുട സ്റ്റേഷനിലെ ഉമേഷ് കൃഷ്ണൻ, മാള സ്റ്റേഷനിലെ ഹരികൃഷ്ണൻ എന്നിവർ ചേർന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചതിലുള്ള വൈരാഗ്യത്താലാണ് ഇവർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയത്.

ക്ഷേത്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് പൊലീസ് ഉദ്യോഗസ്ഥർ കൂടി എത്തിയാണ് പ്രതികളെ കീഴ്പ്പെടുത്തിയത്.

തുടർന്ന് പ്രതികൾക്കെതിരെ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു.

നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

അഭിജിത്ത്, കൊടകര പൊലീസ് സ്റ്റേഷനിൽ 2021ൽ ഒരു വധശ്രമക്കേസിലും, പുതുക്കാട് സ്റ്റേഷനിൽ 2025ൽ ഒരു അടിപിടിക്കേസിലും പ്രതിയാണ്.

ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജിജേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ ഫ്രെഡി റോയ്, ഷിബു വാസു എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കേരള വുമൺസ് ബാഡ്മിന്റൺ ലീഗ് 2025

ഇരിങ്ങാലക്കുട : കേരള ബാഡ്മിന്റൺ ചരിത്രത്തിൽ ആദ്യമായി വനിതകൾ മാത്രം മത്സരിക്കുന്ന കേരള വുമൺസ് ബാഡ്മിന്റൺ ലീഗ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് അക്വാറ്റിക് ഷട്ടിൽ അക്കാദമിയിൽ നടക്കും.

മെയ് പതിനെട്ടാം തീയതി നടക്കുന്ന ലീഗ് മത്സരങ്ങളിൽ ഇന്ത്യക്ക് വേണ്ടിയും സംസ്ഥാനത്തിന് വേണ്ടിയും കളിച്ചിട്ടുള്ള മികച്ച താരങ്ങൾ പങ്കെടുക്കും.

വിജയികൾക്ക് ട്രോഫികളും ക്യാഷ് അവാർഡുകളും സമ്മാനിക്കും.

35 വയസ്സിന് താഴെയുള്ളവരുടെ വിഭാഗം, 35 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗം, 45 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങൾ നടക്കുക.

കൊച്ചിൻ സ്മാഷേഴ്സ്, അവനീർ ഏവിയേഷൻസ് എറണാകുളം, ലയൻസ് ഷട്ടിൽ ക്ലബ് ഇരിങ്ങാലക്കുട, ഡേവിസ് ബാഡ്മിന്റൺ അക്കാദമി തൃശൂർ എന്നീ ഫ്രാഞ്ചൈസികൾ ആണ് മത്സരങ്ങളിൽ പങ്കെടുക്കുക.

ഇവരുടെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിലായി മത്സരങ്ങളിൽ ഉള്ള ഒരുക്കങ്ങൾ നടന്നുവരുന്നു.

ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകരായ ക്രൈസ്റ്റ് അക്വാറ്റിക് അക്കാദമി
പ്രസിഡണ്ട് സ്റ്റാൻലി ലാസർ, സെക്രട്ടറി പീറ്റർ ജോസഫ്, ട്രഷറർ ടോമി മാത്യു എന്നിവർ അറിയിച്ചു.

മുകുന്ദപുരം പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച സമ്മർ ക്യാമ്പ് സമാപിച്ചു

ഇരിങ്ങാലക്കുട : മണപ്പുറം ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന മുകുന്ദപുരം പബ്ലിക് സ്കൂളിൽ ഏപ്രിൽ 1 മുതൽ മെയ് 16 വരെ നീണ്ടുനിന്ന സമ്മർ ക്യാമ്പ് സമാപിച്ചു.

സമാപന സമ്മേളനം പ്രശസ്ത കലാകാരനും കലാമണ്ഡലം നൃത്ത അധ്യാപകനും മുകുന്ദപുരം പബ്ലിക് സ്കൂൾ അഡ്വൈസറി കമ്മിറ്റി അംഗവുമായ ഡോ. ആർ.എൽ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ ജിജി കൃഷ്ണ അധ്യക്ഷത വഹിച്ചു.

അധ്യാപിക പി.എസ്. ശ്രീകല സ്വാഗതം പറഞ്ഞു.

നൃത്തത്തിന്റെ വിവിധ തലങ്ങൾ, പ്രാധാന്യം, അനന്തസാധ്യതകൾ എന്നിവയെക്കുറിച്ച് ചരിത്രത്തെ മുൻനിർത്തി മുദ്രകളിലൂടെയും നൃത്തച്ചുവടുകളിലൂടെയും ഡോ. ആർ.എൽ.വി. രാമകൃഷ്ണൻ നയിച്ച നൃത്തശിൽപ്പശാല കുട്ടികൾക്ക് കൂടുതൽ ആസ്വാദ്യകരമായി.

തുടർന്ന് കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി.

സ്കൂൾ അഡ്മിനിസ്ട്രേറ്റർ വി. ലളിത, പി.ടി.എ. പ്രസിഡന്റ് വിനോദ് മേനോൻ, ക്യാമ്പ് കോർഡിനേറ്റർമാരായ രേഖ പ്രദീപ്, എ.എക്സ്. ഷീബ, കെ.ജി. സിനി, പി.ടി. ഭവ്യ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ട്രോഫിയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

101 പറകളുമായി പറയെടുപ്പിനൊരുങ്ങി ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് കമ്പനി

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ആറാട്ട് എഴുന്നള്ളിപ്പിന് 101 പറകളുമായി പറയെടുപ്പിന് ഒരുങ്ങി ഐ.സി.എല്‍ ഫിന്‍കോര്‍പ്പ്.

ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള ആറാട്ട് എഴുന്നള്ളിപ്പില്‍ എല്ലാ വര്‍ഷവും ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ ഓഫീസിനു മുമ്പില്‍ പറയെടുപ്പ് നടക്കാറുണ്ട്. ഈ വര്‍ഷം 101 പറകളുമായാണ് പറയെടുപ്പ് സംഘടിപ്പിക്കുന്നത്.

ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അഡ്വ. കെ. ജി അനില്‍കുമാറിന്റെയും, ഹോള്‍ടൈം ഡയറക്ടര്‍
ഉമ അനില്‍കുമാറിന്റെയും നേതൃത്വത്തിലാണ് ഐ.സി.എല്‍ ഫിന്‍കോര്‍പ്പിലെ മുഴുവന്‍ ജീവനക്കാരും ചേര്‍ന്ന് പറയെടുപ്പ് ഒരുക്കുന്നത്.

രാപ്പാള്‍ ആറാട്ട് കടവില്‍ ആറാട്ടിനു ശേഷം ഭഗവാൻ തിരിച്ച് കൂടല്‍മാണിക്യം ക്ഷേത്രത്തിലേക്ക് എഴുന്നള്ളുമ്പോഴാണ് പറയെടുപ്പ്.

സംഗമേശ സന്നിധി പുഷ്പാലംകൃതമാക്കി ഐ സി എൽ ഫിൻകോർപ്പ്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം തിരുവുത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന്റെ കിഴക്കേ നട പുഷ്പങ്ങളാൽ അലങ്കരിച്ച് ഐസിഎൽ ഫിൻകോർപ്പ്.

മഞ്ഞയും ഓറഞ്ചും നിറങ്ങളിലെ ചെണ്ടുമല്ലി പൂക്കൾ ഭംഗിയിൽ കോർത്ത് പല ഡിസൈനുകളിൽ തൂക്കി അലങ്കരിച്ച സംഗമേശ സന്നിധിയിലെ കിഴക്കേ നട കണ്ണഞ്ചിപ്പിക്കുന്ന മനോഹാരിതയിൽ ഒരുങ്ങി നിൽക്കുകയാണ്.

ഇതുവഴിയുള്ള ഗജവീരന്മാരുടെ വരവും ഏറെ മനോഹരമാണ്.