ഇരിങ്ങാലക്കുട : കാറളം വെള്ളാനിയിൽ വച്ച് ബസ്സ് കണ്ടക്ടറെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ഡ്രൈവറെ ആക്രമിച്ച് പരിക്കൽപ്പിക്കുകയും ചെയ്ത കേസിലെ 3 പ്രതികൾ പിടിയിൽ.
കാറളം വെള്ളാനി സ്വദേശികളായ കൊല്ലായിൽ വീട്ടിൽ സേതു (29), കുറുവത്ത് വീട്ടിൽ ബബീഷ് (42), പുല്ലത്ത് വീട്ടിൽ സബിൽ (25) എന്നിവരെയാണ് കാട്ടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
നടപടിക്രമങ്ങൾക്ക് ശേഷം ഇവരെ കോടതിയിൽ ഹാജരാക്കും.
ഞായറാഴ്ച വൈകീട്ട് 7 മണിയോടെ കാറളം നന്തിയിൽ നിന്നും ഇരിങ്ങാലക്കുടയിലേക്ക് ലാസ്റ്റ് ട്രിപ്പ് പോയിരുന്ന മംഗലത്ത് ബസ്സ് വെള്ളാനി യൂണിയൻ ഓഫീസിന് സമീപത്തു വച്ച് മോട്ടോർ സൈക്കിളിന് സൈഡ് കൊടുത്തില്ല എന്ന് പറഞ്ഞ് മോട്ടോർസൈക്കിൾ വട്ടം വെച്ച് തടഞ്ഞ് നിർത്തി ബസ്സിനുള്ളിലേക്ക് കയറി കണ്ടക്ടർ ആയ താണിശ്ശേരി സ്വദേശി പ്ലാശ്ശേരി വീട്ടിൽ റെനീതി(42)നെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ഡ്രൈവറായ മാള സ്വദേശി ഒറവന്തുരുത്തി വീട്ടിൽ വിനോദി(48)നെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ബസ്സിന്റെ ചില്ല് കല്ലെറിഞ്ഞ് തകർക്കുകയും ചെയ്ത സംഭവത്തിനാണ് കാട്ടൂർ പൊലീസ് സ്റ്റേഷനിൽ പ്രതികൾക്കെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്.
സേതു കാട്ടൂർ പൊലീസ് സ്റ്റേഷനിലെ റൗഡിയും രണ്ട് അടിപിടിക്കേസിലും, ലഹരിക്കടിമപ്പെട്ട് പൊതുജനശല്യമുണ്ടാക്കിയ കേസിലും, ചേർപ്പ് സ്റ്റേഷനിലെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിലെയും പ്രതിയാണ്.
ബബീഷ് കാട്ടൂർ പൊലീസ് സ്റ്റേഷനിലെ റൗഡിയും, 2 വധശ്രമക്കേസിലും, 5 അടിപിടിക്കേസിലും, ഒരു സ്ത്രീധന പീഡനക്കേസിലും, ലഹരി ഉപയോഗിച്ച് പൊതുജനശല്യമുണ്ടാക്കിയ 3 കേസിലും, അശ്രദ്ധമായി വാഹനമോടിച്ച് മറ്റൊരാൾക്ക് ഗുരുതര പരിക്കുണ്ടാക്കിയ കേസിലും പ്രതിയാണ്.
സബിൽ കാട്ടൂർ പൊലീസ് സ്റ്റേഷനിൽ കഞ്ചാവ് ബീഡി വലിച്ചതിനുള്ള രണ്ട് കേസിലും, ലഹരിക്കടിമപ്പെട്ട് പൊതുജനശല്യമുണ്ടാക്കിയ ഒരു കേസിലും പ്രതിയാണ്.
കാട്ടൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇ.ആർ. ബൈജു, സബ് ഇൻസ്പെക്ടർമാരായ ബാബു ജോർജ്ജ്, തോമസ്, എസ്.സി.പി.ഒ. ധനേഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.