ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ പ്രഥമ മൊബൈൽ ക്രിമിറ്റോറിയംമുരിയാട്

ഇരിങ്ങാലക്കുട : മുരിയാടുകാർക്ക് ഇനി മുതൽ ക്രിമിറ്റോറിയം അന്വേഷിച്ച് മറ്റിടങ്ങളിലേക്ക് പോകേണ്ടതില്ല, ക്രിമിറ്റോറിയം വീട്ടുമുറ്റത്തെത്തും.

പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇരിങ്ങാലക്കുട നിയോജകമണ്ഡത്തിലെ തന്നെ ആദ്യത്തെ മൊബൈൽ ക്രിമിറ്റോറിയം യാഥാർത്ഥ്യമാക്കിയത്.

ക്രിമിറ്റോറിയം, മൊബൈൽ ഫ്രീസർ, അത് കൊണ്ടുപോകുന്നതിനുള്ള മഹീന്ദ്ര വിരോ വാഹനം എന്നിവയ്ക്കായി 20 ലക്ഷം രൂപയോളം വരുന്ന പ്രോജക്ട് ആണ് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്.

ഇതുപ്രകാരം വാഹനവും മൊബൈൽ ഫ്രീസറും ക്രിമിറ്റോറിയവും പഞ്ചായത്തിൽ എത്തിക്കഴിഞ്ഞു.

വാഹനത്തിൻ്റെ ബോഡി കെട്ടുന്ന പ്രവർത്തനം പൂർത്തീകരിച്ചാൽ ഏതാനും ദിവസങ്ങൾക്കകം ക്രിമിറ്റോറിയത്തിന്റെ സേവനം പൊതുജനങ്ങൾക്ക് ലഭ്യമാകും.

ഇരിങ്ങാലക്കുട മണ്ഡലത്തിലെ ആദ്യത്തേതും തൃശൂർ ജില്ലയിലെ മൂന്നാമത്തേതുമായ പഞ്ചായത്താണ് മൊബൈൽ ക്രിമിറ്റോറിയം എന്ന ആശയം നടപ്പിലാക്കുന്നത്.

പഞ്ചായത്ത് അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, സെക്രട്ടറി എം. ശാലിനി എന്നിവരുടെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേർന്ന് മൊബൈൽ ക്രിമിറ്റോറിയത്തിന്റെയും ഫ്രീസറിന്റെയും മഹീന്ദ്ര വീരോ വാഹനത്തിന്റെയും താക്കോലുകൾ ഏറ്റുവാങ്ങി.

ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രതി ഗോപി, ക്ഷേമകാര്യ സമിതി ചെയർപേഴ്സൺ സരിത സുരേഷ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.യു. വിജയൻ, ഭരണസമിതി അംഗം തോമസ് തൊകലത്ത്, അസിസ്റ്റൻ്റ് സെക്രട്ടറി മനോജ് മുകുന്ദൻ തുടങ്ങിയവരും പഞ്ചായത്ത് അംഗങ്ങളും ഹരിത കർമ്മസേനാ കൺസോർഷ്യം ഭാരവാഹികളും ജീവനക്കാരും പങ്കെടുത്തു.

ഹരിത കർമ്മസേനക്കാണ് മൊബൈൽ ക്രിമിറ്റോറിയത്തിൻ്റെ നടത്തിപ്പ് ചുമതല.