നിര്യാതയായി

ഏല്യ

ഇരിങ്ങാലക്കുട : ചിറ്റിലപ്പിള്ളി കോക്കാട്ട് കൊച്ചു പൈലോത് ഭാര്യ ഏല്യ (85) നിര്യാതയായി.

സംസ്കാരം നടത്തി.

മകൻ : ജെയ്സൻ

മരുമകൾ : നിമ്മി ജെയ്സൻ

കൂടൽമാണിക്യത്തിലെ കഴക നിയമനം : തർക്കങ്ങൾ പരിഹരിക്കേണ്ടത് സിവിൽ കോടതിയിലെന്ന് ഹൈക്കോടതി ; അനുരാഗിനുള്ള അഡ്വൈസ് മെമ്മോ ഉടൻ അയക്കുമെന്ന് ദേവസ്വം ചെയർമാൻ

ഇരിങ്ങാലക്കുട : ഏറെ വിവാദമായ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക നിയമനവുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കേണ്ടത് സിവിൽ കോടതിയിലെന്ന് ഹൈക്കോടതി.

ഇതോടെ ഈഴവ സമുദായാംഗമായ കെ.എസ്. അനുരാഗിന്റെ നിയമനത്തിനുള്ള തടസ്സവും ഹൈക്കോടതി നീക്കിയതായി കൂടൽമാണിക്യം ദേവസ്വം ഭരണസമിതി വ്യക്തമാക്കി.

അനുരാഗിനെ കഴകം തസ്തികയിലേക്ക് നിയമിക്കുന്നതിനായുള്ള അഡ്വൈസ് മെമ്മോ ഉടൻ അയക്കുമെന്ന് ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി അറിയിച്ചു.

ഹൈക്കോടതി വിധിയെ തുടർന്ന് ശനിയാഴ്ച്ച ചേർന്ന അടിയന്തിര ദേവസ്വം ഭരണസമിതി യോഗത്തിലാണ് തീരുമാനം.

കൂടൽമാണിക്യത്തിലെ കഴക നിയമനം പാരമ്പര്യ അവകാശമാണോ, ആചാരപരമായ പ്രവൃത്തിയാണോ തുടങ്ങിയ വിഷയങ്ങളെല്ലാം തെളിവുകളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചു തീരുമാനിക്കേണ്ടത് സിവിൽ കോടതിയുടെ പരിധിയിലാണ് വരുന്നത്. അതിനാൽ തന്നെ വിഷയത്തിന്റെ വിപുലമായ നിയമവശങ്ങളിലേക്ക് കടക്കുന്നില്ലെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇതു സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ ഹർജിക്കാർക്ക് സിവിൽ കോടതിയെ സമീപിക്കാവുന്നതാണെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.

പാരമ്പര്യ അവകാശികളായ തെക്കേ വാരിയത്ത് ടി.വി. ഹരികൃഷ്ണൻ നൽകിയതുൾപ്പെടെയുള്ള ഹർജികൾ തീർപ്പാക്കിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.

ക്ഷേത്രത്തിൽ തന്ത്രിമാരുടെ കടുത്ത എതിർപ്പിനെ തുടർന്ന് ആദ്യം നിയമിതനായ റാങ്ക് ലിസ്റ്റിലെ ഒന്നാം പേരുകാരനായ ബി.എ. ബാലു രാജിവെച്ച ഒഴിവിലായിരുന്നു ചേർത്തല സ്വദേശി കെ.എസ്. അനുരാഗിന് അവസരം ലഭിച്ചത്.

എന്നാൽ അഡ്വൈസ് മെമ്മോ ലഭിച്ചിട്ടും കേസ് ഹൈക്കോടതി പരിഗണനയിൽ ആയിരുന്നതിനാൽ ഇപ്പോഴും നിയമനം കാത്തിരിക്കുകയാണ് അനുരാഗ്.

അതേസമയം അനുരാഗിന്റെ നിയമനം സിവിൽ കോടതിയുടെ വിധിക്ക് വിധേയമാകുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുമുണ്ട്.

എന്നാൽ പരാതിക്കാർ സിവിൽ കോടതിയെ സമീപിച്ചാലും നിലവിൽ അനുരാഗിന്റെ നിയമനത്തെ അത് ബാധിക്കില്ലെന്നാണ് കൂടൽമാണിക്യം ദേവസ്വം ഭരണസമിതി അംഗങ്ങളുടെ വിശദീകരണം.

അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ തൃശൂർ റൂറൽ പൊലീസിന് 6.16 കോടി രൂപയുടെ ഭരണാനുമതി

ഇരിങ്ങാലക്കുട : സ്റ്റേറ്റ് പ്ലാൻ സ്കീം 2025–26 പ്രകാരം തൃശൂർ റൂറൽ പൊലീസിന്റെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി 6,16,00,000 രൂപയുടെ ഭരണാനുമതി നൽകി സംസ്ഥാന സർക്കാർ.

ഇരിങ്ങാലക്കുട നഗരമധ്യത്തിലെ ഠാണാ ജംഗ്ഷനിൽ പുതിയ കെട്ടിടം നിർമ്മിച്ച് തൃശൂർ റൂറൽ സൈബർ പൊലീസ് സ്റ്റേഷൻ, അടിയന്തര പ്രതികരണ സംവിധാനം പ്രവർത്തിക്കുന്ന കൺട്രോൾ റൂം എന്നിവ മാറ്റി സ്ഥാപിക്കുന്നതിന് 5,68,00,000 രൂപയും, പകുതിയോളം പൂർത്തിയായ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നതിന് 48,00,000 രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.

ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് സെപ്തംബർ 8ന് പുറത്തിറങ്ങി.

അടിയന്തര പ്രതികരണ സംവിധാനം 112 ഹെൽപ്പ് ലൈൻ നമ്പർ മുഖേന പൊതുജനങ്ങൾക്ക് പൊലീസ്, ഫയർ ഫോഴ്സ്, ആംബുലൻസ് തുടങ്ങിയ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായി രൂപീകരിച്ചതാണ്. നിലവിൽ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിലുള്ള തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലാണ് ഈ കൺട്രോൾ റൂം പ്രവർത്തിക്കുന്നത്.

എന്നാൽ, പൊതുജനങ്ങൾക്ക് കൂടുതൽ വേഗതയോടെയും കാര്യക്ഷമതയോടെയും സേവനം നൽകുന്നതിനായി അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടെ പുതിയ കൺട്രോൾ റൂം സ്ഥാപിക്കും.

ദിനംപ്രതി വർദ്ധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കുന്നതിനായി, ഇരിങ്ങാലക്കുട നഗരമധ്യത്തിലുള്ള ഠാണാ ജംഗ്ഷനിൽ ഏറ്റവും പുതിയ സാങ്കേതിക സംവിധാനങ്ങളോടുകൂടിയ സൈബർ പൊലീസ് സ്റ്റേഷനും നിർമ്മിക്കും.

ഓൺലൈൻ തട്ടിപ്പുകൾ, ഫിഷിംഗ്, ഹാക്കിംഗ് തുടങ്ങിയ കേസുകൾ എന്നിവ നിരീക്ഷിച്ച് തടയുന്നതിനുള്ള ഡിജിറ്റൽ ട്രാക്കിംഗ് സംവിധാനങ്ങളും, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്‌ ഡെസ്കും, വിദഗ്ധരുടെ നേതൃത്വത്തിലുള്ള സാങ്കേതിക സഹായ സംവിധാനങ്ങളും ഇവിടെ ഒരുക്കും.

സൈബർ കുറ്റവാളികൾ അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നടത്തുന്ന കുറ്റകൃത്യങ്ങൾക്ക് ശക്തമായ മറുപടി നൽകുന്നതിനും, പൊതുജനങ്ങളുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുന്നതിനുമായി പുതിയ പദ്ധതികൾ വഴി തൃശൂർ റൂറൽ പൊലീസ് മുന്നോട്ടുപോകുന്നതായി ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസ് അറിയിച്ചു.

അതേസമയം ഠാണാ ജംഗ്ഷനിലെ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ച ഭൂമി കൂടൽമാണിക്യം ദേവസ്വത്തിന്റേതാണോ റൂറൽ ജില്ലാ പൊലീസിൻ്റെ അധീനതയിലുള്ള ഭൂമിയാണോ എന്നതിൻ്റെ തർക്കം തുടരുകയാണ്. കാലങ്ങളായി ആ ഭൂമിയിലെ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കുന്നതിനും മറ്റുമുള്ള കത്തുകൾ ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വത്തിനാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതെല്ലാം ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ കേസും നടക്കുന്നുണ്ട്. അതിനാൽ തന്നെ കേസിലിരിക്കുന്ന ഭൂമിയിൽ നിർമ്മാണങ്ങൾ ഒന്നും തൽക്കാലം നടത്താൻ സാധിക്കില്ലെന്ന് ദേവസ്വം ഭരണസമിതി അംഗം അഡ്വ. കെ.ജി. അജയ്കുമാർ പറഞ്ഞു.

കാലത്തിൻ്റെ അടയാളങ്ങൾ ക്രൈസ്‌തവ സമൂഹം തിരിച്ചറിയണം : ഡോ. അംബ്രോസ് പുത്തൻവീട്ടിൽ

ഇരിങ്ങാലക്കുട : കാലത്തിൻ്റെ അടയാളങ്ങൾ തിരിച്ചറിയണമെന്നും അതിനനുസരിച്ചു മാറ്റങ്ങൾ വരുത്താൻ ക്രൈസ്‌തവർ പഠിക്കണമെന്നും കോട്ടപ്പുറം ബിഷപ്പ് റവ. ഡോ. അംബ്രോസ് പുത്തൻവീട്ടിൽ.

ഇരിങ്ങാലക്കുട രൂപത 48-ാം രൂപതാദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കത്തോലിക്കാ സഭയെ തകർക്കാനും തളർത്താനും പലകാലത്തും ശ്രമങ്ങൾ നടന്നിട്ടുണ്ട്, ഇപ്പോഴും നടക്കുന്നുമുണ്ട്. ഇതിനെതിരെ വിശ്വാസികളും വൈദികരും സഭാപിതാക്കന്മാരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഞ്ചു പതിറ്റാണ്ടുകാലം ഇരിങ്ങാലക്കുട രൂപത ആത്മീയ, സാമൂഹിക, ആതുരശുശ്രൂഷ, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ വിശ്വസ്‌തതയോടെ സുവിശേഷ മൂല്യങ്ങൾക്ക് സാക്ഷ്യം വഹിച്ചുവെന്നും ആ വിശ്വസ്‌തതയുടെ കഥയാണ് ഇന്നലെകളിലെ രൂപതയുടെ ചരിത്രമെന്നും ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ചൂണ്ടിക്കാട്ടി.

ഈ യത്നത്തിൽ രൂപതയുടെ ശിൽപ്പിയും പ്രഥമ ബിഷപ്പുമായ മാർ ജെയിംസ് പഴയാറ്റിലും അദ്ദേഹത്തിന്റെ സഹപ്രവർത്തകരായി വിവിധ കാലങ്ങളിൽ പ്രവർത്തിച്ച വൈദികരും സന്യസ്തരും അൽമായ സഹോദരങ്ങളും ത്യാഗനിർഭരമായ സേവനമാണ് കാഴ്‌ചവച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1978ൽ സ്ഥാപിതമായ ഇരിങ്ങാലക്കുട രൂപത, വൈദികരുടെയും സന്യസ്‌തരുടെയും വിശ്വാസി സമൂഹത്തിന്റെയും കൂട്ടായ്‌മയുടെയും പങ്കാളിത്തത്തിൻ്റെയും ഫലമായി സമൂഹത്തിലെ സമസ്‌ത ജനവിഭാഗങ്ങൾക്കും വേണ്ടി നടത്തിയ വിവിധ പ്രവർത്തനങ്ങൾ അഭിനന്ദാർഹമാണ്. സുവർണ ജൂബിലി ആഘോഷിക്കാൻ ഇരിങ്ങാലക്കുട രൂപത ഒരുങ്ങുന്ന വേളയിൽ കൂട്ടായ്‌മയുടെ ചൈതന്യത്തിൽ ഇനിയും നമുക്ക് മുന്നേറാനുണ്ടെന്ന് മാർ പോളി കണ്ണൂക്കാടൻ പറഞ്ഞു.

രൂപതയുടെ സുവർണ ജൂബിലിക്ക് മുന്നോടിയായി 2025 സെപ്തംബർ 10 മുതൽ 2026 സെപ്തംബർ 10 വരെ ഇരിങ്ങാലക്കുട രൂപതയിൽ ക്രിസ്‌തീയ കുടുംബവർഷാചരണം നടത്തുമെന്ന് മാർ പോളി കണ്ണൂക്കാടൻ അറിയിച്ചു.

സെൻ്റ് തോമസ് കത്തീഡ്രലിൽ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ്റെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലി മധ്യേ കുടുംബ വർഷാചരണത്തിൻ്റെ ലോഗോ പ്രകാശനം കോട്ടപ്പുറം ബിഷപ്പ് റവ. ഡോ. അംബ്രോസ് പുത്തൻവീട്ടിലിനൊപ്പം അദ്ദേഹം നിർവഹിച്ചു.

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിനു സമീപമുള്ള സ്‌പിരിച്വാലിറ്റി സെൻ്ററിൽ രൂപതയുടെ പൈതൃക മ്യൂസിയവും ആളൂർ ബിഎൽഎമ്മിനോടു ചേർന്നുള്ള രൂപത ലഹരി വിമുക്ത കേന്ദ്രമായ ‘നവചൈതന്യ’യുടെ നവീകരിച്ച കെട്ടിടവും മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു.

ആഘോഷ പരിപാടികളിൽ വികാരി ജനറൽമാരായ മോൺ. ജോസ് മാളിയേക്കൽ, മോൺ. വിൽസൻ ഈരത്തറ, മോൺ. ജോളി വടക്കൻ, കുടുംബ വർഷാചരണ കൺവീനർ റവ. ഡോ. ഫ്രീജോ പാറയ്ക്കൽ, സനീഷ്‌കുമാർ ജോസഫ് എംഎൽഎ, ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് തുടങ്ങിയവരും മറ്റു ജനപ്രതിനിധികളും പ്രസംഗിച്ചു.

രൂപതയിലെ 141 ഇടവകകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും വൈദികരും സന്യസ്തരും വിശിഷ്‌ടാതിഥികളും ചടങ്ങുകളിൽ പങ്കെടുത്തു.

ജനങ്ങൾ പോലീസുമായി കൈകോർക്കുന്നതിൽ സന്തോഷം : ഡി വൈ എസ് പി പി ആർ ബിജോയ്

ഇരിങ്ങാലക്കുട : സി സി ടി വി ക്യാമറകൾ സ്ഥാപിക്കുക വഴി കുറ്റകൃത്യങ്ങൾ തടയാനും, കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും ജനങ്ങൾ പോലീസുമായി കൈകോർക്കുന്നത് ഏറെ സന്തോഷം പകരുന്നുവെന്ന് തൃശൂർ റൂറൽ ജില്ല സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി പി ആർ ബിജോയ് വ്യക്തമാക്കി.

കൊരുമ്പിശ്ശേരി റെസിഡൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ വിന്നേഴ്സ് ക്ലബ്ബ് ജംഗ്ഷനിൽ സ്ഥാപിച്ച മൂന്ന് സി സി ടി വി ക്യാമറകളുടേയും, റോഡ് സുരക്ഷാ കോൺവെക്സ് മിററുകളുടേയും ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ അസോസിയേഷൻ പ്രസിഡൻ്റ് രാജീവ് മുല്ലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.

വാർഡ് കൗൺസിലർ അമ്പിളി ജയൻ ആശംസകൾ നേർന്നു.

സെക്രട്ടറി ഗിരിജ ഗോകുൽനാഥ് സ്വാഗതവും, ട്രഷറർ ബിന്ദു ജിനൻ നന്ദിയും പറഞ്ഞു.

സെന്റ് തോമസ് കത്തീഡ്രൽ ഇടവകയിൽ വി. കുരിശിന്റെ പുകഴ്‌ചയുടെ തിരുനാൾ കൊടിയേറി

ഇരിങ്ങാലക്കുട : സെൻ്റ് തോമസ് കത്തീഡ്രൽ ഇടവകയിൽ വി. കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാളും പ്രധന കവാടത്തിൽ പണിത കപ്പേളകളുടെ വെഞ്ചിരിപ്പും സംയുക്തമായി സെപ്തംബർ 14 ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് 5 മണിക്ക് നടക്കുന്ന വി. കുർബാനയോടൊപ്പം കൊണ്ടാടും.

വി. കുരിശിൻ്റെ പുകഴ്ച്ചയുടെ തിരുനാൾ കൊടിയേറ്റം വികാരി റവ. ഫാ. ഡോ. പ്രൊഫ. ലാസർ കുറ്റിക്കാടൻ നിർവ്വഹിച്ചു.

അസിസ്റ്റന്റ് വികാരിമാരായ റവ. ഫാ. ഓസ്റ്റിൻ പാറയ്ക്കൽ, റവ. ഫാ. ബെൽഫിൻ കോപ്പുള്ളി, റവ. ഫാ. ആൻ്റണി നമ്പളം, കൈക്കാരന്മാരായ പി.ടി. ജോർജ്ജ് പള്ളൻ, സാബു ജോർജ്ജ് ചെറിയാടൻ, തോമസ് തൊകലത്ത്, അഡ്വ. എം.എം. ഷാജൻ മാണിക്കത്തുപറമ്പിൽ, തിരുനാൾ പ്രസുദേന്തി ബിജോയ് പൗലോസ് ചക്കാലമറ്റത്ത് ചെമ്പോട്ടി, കേന്ദ്രസമിതി പ്രസിഡൻ്റ് ജോബി അക്കരക്കാരൻ, ജോമി ചേറ്റുപുഴക്കാരൻ, പള്ളികമ്മറ്റി അംഗങ്ങൾ, യൂണിറ്റ് ഭാരവാഹികൾ, ഇടവകാംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

തിരുനാളിനൊരുക്കമായി സെപ്തംബർ 11, 12, 13 തിയ്യതികളിൽ വൈകീട്ട് 5 മണിക്ക് ത്രിദുവും ലദീഞ്ഞ്, വി. കുർബാന, കുരിശിൻ്റെ വഴി എന്നിവയും ഉണ്ടായിരിക്കും.

സെപ്തംബർ 14ന് 5 മണിക്ക് ആഘോഷമായ തിരുനാൾ കുർബാന, പ്രദക്ഷിണം, വി. കുരിശിൻ്റെ തിരുശേഷിപ്പ് വന്ദനം എന്നിവ ഉണ്ടായിരിക്കും. 6.30ന് കപ്പേളകളുടെ വെഞ്ചിരിപ്പ് കർമ്മം ബിഷപ്പ് പോളി കണ്ണൂക്കാടൻ പിതാവ് നിർവ്വഹിക്കും.

തിരുനാൾ ദിനത്തിൽ കുരിശുസമർപ്പണ നേർച്ച നടത്തുവാൻ സൗകര്യം ഉണ്ടായിരിക്കും.

ഓൺലൈൻ ഷെയർ ട്രേഡിംഗ് : കല്ലേറ്റുംകര സ്വദേശിയിൽ നിന്ന് ഒരു കോടിയിലധികം രൂപ തട്ടിയ പ്രതിയെ കോയമ്പത്തൂരിൽ നിന്നും പിടികൂടി

ഇരിങ്ങാലക്കുട : ഓൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പിലൂടെ കല്ലേറ്റുംകര സ്വദേശിയിൽ നിന്ന് ഒരു കോടിയിലധികം രൂപ തട്ടിയ സംഘത്തിലെ കോയമ്പത്തൂർ മരുതം നഗർ സ്വദേശി എസ്. സഞ്ജയ് (26) എന്നയാളെ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള റൂറൽ സൈബർ പൊലീസ് സംഘം കോയമ്പത്തൂരിൽ നിന്നും പിടികൂടി.

കല്ലേറ്റുംകര സ്വദേശിയായ പരാതിക്കാരൻ ട്രേഡിങ്ങിനെ സംബന്ധിച്ച് ഗൂഗിളിൽ സർച്ച് ചെയ്തപ്പോൾ കണ്ട ഉയർന്ന ലാഭവിഹിതം തരുന്ന ഒരു പരസ്യത്തിൽ ഉണ്ടായിരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തതിനെ തുടർന്നാണ് തട്ടിപ്പിൻ്റെ തുടക്കം.

ലിങ്കിൽ ക്ലിക്ക് ചെയ്ത ഉടൻ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയും ഈ ഗ്രൂപ്പിലൂടെയും വിവിധ മൊബൈൽ നമ്പറുകളിലൂടെയും വിളിച്ച് ഐപിഒ സ്റ്റോക്ക് ട്രേഡിങ്ങിലൂടെ വൻ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ച് ട്രേഡിങ് നടത്തുന്നതിന് വേണ്ടി ഫൈവ് പിസിഎൽ03 എന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിച്ച് ട്രേഡിങ് നടത്തിച്ച് ജനുവരി 8 മുതൽ ഫെബ്രുവരി 14 വരെയുള്ള കാലയളവിൽ കല്ലേറ്റുംകര സ്വദേശിയുടെ ചാലക്കുടിയിലുള്ള ബാങ്ക് അക്കൗണ്ടിൽ നിന്നും പല തവണകളായി 1,06,75,000 രൂപ ഇൻവെസ്റ്റ് ചെയ്യിപ്പിക്കുകയായിരുന്നു.

ഇൻവെസ്റ്റ് ചെയ്ത പണത്തിൻ്റെ ലാഭവിഹിതം പിൻവലിക്കാനായി ശ്രമിച്ചപ്പോൾ സർവീസ് ചാർജ് ഇനത്തിൽ വീണ്ടും പണം ആവശ്യപ്പെട്ടു.

നിക്ഷേപിച്ച പണം തിരികെ ലഭിക്കാതായപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലാക്കി പരാതി നൽകിയത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പരാതിക്കാരനിൽ നിന്നും തട്ടിയെടുത്ത പണത്തിൽ നിന്നും 21,52,000 രൂപ സ്വന്തം അക്കൗണ്ടിലേക്ക് അയച്ച് വാങ്ങി പ്രതികൾക്ക് എടുത്തുനൽകി കമ്മീഷൻ കൈപ്പറ്റിയതിനാണ് സഞ്ജയിനെ അറസ്റ്റ് ചെയ്തത്.

സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.എസ്. സുജിത്ത്, സബ്ബ് ഇൻസ്പെക്ടർ ജെസ്റ്റിൻ വർഗ്ഗീസ്, സിവിൽ പൊലീസ് ഓഫീസർ ശ്രീയേഷ്, ടെലി കമ്മ്യൂണിക്കേഷൻ സിവിൽ പൊലീസ് ഓഫീസർ ടി.പി. ശ്രീനാഥ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

എം.ഇ.എസ്. ഓണം സൗഹൃദ സദസ്സ് നടത്തി

ഇരിങ്ങാലക്കുട : എം.ഇ.എസ്. മുകുന്ദപുരം താലൂക്ക് കമ്മിറ്റി വെളിച്ചം അഗതി മന്ദിരത്തിൽ സൗഹൃദ സദസ്സ് സംഘടിപ്പിച്ചു.

സദസ്സ് ടി.കെ. ഗീത ഉദ്ഘാടനം നിർവഹിച്ചു.

പ്രസിഡന്റ്‌ ബഷീർ തോപ്പിൽ അധ്യക്ഷത വഹിച്ചു.

വാർഡ് കൗൺസിലർ ബീന ശിവദാസൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൽസി പോൾ, എം.ഇ.എസ്. ജില്ല പ്രസിഡന്റ്‌ മുഹമ്മദ്‌ ഷമീർ, സെക്രട്ടറി അബ്ദുൽ ജമാൽ, സലിം അറക്കൽ, മുഷ്ത്താക് മൊയ്‌ദീൻ, ബാബു വേടിയിൽ, അബ്ദുൽ നിസാർ, ഷാഹിം ഷാഹുൽ, ബാബു സുരാജ്, അബ്ദുൽ സലാം, അബ്ദുൽ ഹാജി, ഹുസൈൻ ഹാജി എന്നിവർ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട ഹിൽപാർക്ക് ഇനി മാലിന്യമുക്തം : ബയോമൈനിംഗ് ലഗസി ഡബ്‌സൈറ്റ് റെമഡിയേഷൻ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : നഗരസഭ 32-ാം വാർഡിലെ ബയോമൈനിങ് ലഗസി ഡബ്സൈറ്റ് റെമഡിയേഷൻ പ്രവൃത്തിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് നിർവഹിച്ചു.

ഹിൽപാർക്കിൽ വർഷങ്ങളായി നിക്ഷേപിക്കപ്പെട്ടിട്ടുള്ള പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ലെഗസി മാലിന്യങ്ങൾ സ്വച്ച് ഭാരത് മിഷൻ 2.0യിൽ ഉൾപ്പെടുത്തി 1 കോടി 8 ലക്ഷം രൂപ ഉപയോഗിച്ചാണ് ബയോമൈനിങ് എന്ന നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് വിവിധതരത്തിലുള്ള അജൈവമാലിന്യങ്ങളെ വേർതിരിച്ച് പുന:ചംക്രമണത്തിന് വിധേയമാക്കുകയും 100% മാലിന്യമുക്തമാക്കി സ്ഥലം ഉപയോഗയോഗ്യമാക്കി തിരിച്ചെടുക്കുകയും ചെയ്യുന്ന പ്രവർത്തിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.

നഗരസഭ എൻജിനീയർ ആർ. സന്തോഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജെയ്സൺ പാറേക്കാടൻ, ഫെനി എബിൻ വെള്ളാനിക്കാരൻ, അംബിക പള്ളിപ്പുറത്ത്, കൗൺസിലർമാരായ സോണിയ ഗിരി, അഡ്വ. കെ.ആർ. വിജയ, നഗരസഭ സെക്രട്ടറി എം.എച്ച്. ഷാജിക്, പ്രോഗ്രാം ഓഫീസർ രജനീഷ് രാജൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ജിഷ ജോബി സ്വാഗതവും ക്ലീൻ സിറ്റി മാനേജർ എസ്. ബേബി നന്ദിയും പറഞ്ഞു.

വല്ലച്ചിറ ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണങ്ങൾ മോഷ്ടിച്ച മുൻ പൂജാരിയെ വയനാട് നിന്നും അറസ്റ്റ് ചെയ്തു

ഇരിങ്ങാലക്കുട : വല്ലച്ചിറയിലുള്ള തെട്ടിപറമ്പിൽ ഭഗവതി കുടുംബ ക്ഷേത്രത്തിലെ ശ്രീകോവിലിലെ പ്രതിഷ്ഠയിൽ ധരിപ്പിച്ചിരുന്ന 20ഗ്രാം തൂക്കം വരുന്ന സ്വർണ്ണ തിരുവാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ക്ഷേത്രത്തിലെ മുൻ പൂജാരി വയനാട് കൃഷ്ണഗിരി സ്വദേശി പട്ടാശ്ശേരി വീട്ടിൽ ബിപിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു.

ആഗസ്റ്റ് 5ന് പുലർച്ചെ ഇപ്പോഴത്തെ പൂജാരി ക്ഷേത്രം തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്.

മോഷണ ശേഷം ശ്രീകോവിലിന്റെ വാതിലുകളിലും പടികളിലും പരിസരങ്ങളിലും മഞ്ഞൾ പൊടി വിതറിയാണ് മോഷ്ടാവ് രക്ഷപ്പെട്ടത്.

പൊലീസ് നടത്തിയ അന്വേഷണത്തിൽ ശ്രീകോവിലിന്റെ പൂട്ടു പൊളിക്കാതെ താക്കോൽ ഉപയോഗിച്ചു തുറന്നാണ് മോഷണം നടത്തിയിക്കുന്നതെന്നും ക്ഷേത്രത്തെക്കുറിച്ച് വ്യക്തമായി അറിയാവുന്നവരാണ് മോഷണം നടത്തിയതെന്നും മനസിലാക്കിയിരുന്നു.

ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം വയനാട്ടിലെത്തിയ പ്രത്യേക അന്വേഷണ സംഘം മീനങ്ങാടി പൊലീസിന്റെ കൂടി സഹായത്തോടെയാണ് മീനങ്ങാടിയിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.

നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

ഇരിങ്ങാലക്കുട ഡിവൈഎസ്പി സി.എൽ. ഷാജി, മുൻ ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷ്, ചേർപ്പ് എസ്എച്ച്ഒ എം.എസ്. ഷാജൻ, എസ്ഐ-മാരായ കെ.എസ്. സുബിന്ത്, സജിപാൽ, എഎസ്ഐ ജോയ് തോമസ്, സീനിയർ സിപിഒ-മാരായ ഇ.എസ്. ജീവൻ, സിൻ്റി, ജിയോ, ഇ.എച്ച്. ആരിഫ്, ടി.ബി. അനീഷ്, സിപിഒ കെ.എസ്. ഉമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.