ഭാരതി
ഇരിങ്ങാലക്കുട : പുല്ലൂർ പരേതനായ വെളുത്തേടത്ത് പറമ്പിൽ ഭാസ്കരൻ ഭാര്യ ഭാരതി (92) നിര്യാതയായി.
സംസ്കാരകർമ്മം ഇന്ന് (വ്യാഴാഴ്ച) ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്വവസതിയിൽ കർമ്മങ്ങൾക്ക് ശേഷം ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

ഭാരതി
ഇരിങ്ങാലക്കുട : പുല്ലൂർ പരേതനായ വെളുത്തേടത്ത് പറമ്പിൽ ഭാസ്കരൻ ഭാര്യ ഭാരതി (92) നിര്യാതയായി.
സംസ്കാരകർമ്മം ഇന്ന് (വ്യാഴാഴ്ച) ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്വവസതിയിൽ കർമ്മങ്ങൾക്ക് ശേഷം ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

തൃശൂർ : തൃശൂർ – എറണാകുളം റൂട്ടിൽ എറണാകുളം ഭാഗത്തേക്ക് പോകുമ്പോൾ പേരാമ്പ്ര പെട്രോൾ പമ്പ് കഴിഞ്ഞ് 100 മീറ്റർ കഴിയുമ്പോൾ ഒരു തടി ലോറി ഓഫ് റോഡ് ആയിട്ടുണ്ട്.
ഹൈവേയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് കൊടകര പാലത്തിനടിയിലൂടെ ആളൂർ വഴി മാള ഭാഗത്തേക്ക് സഞ്ചരിച്ചാൽ ബ്ലോക്ക് ഒഴിവായി പോകാവുന്നതാണ്.

ഫ്രാൻസിസ്
ഇരിങ്ങാലക്കുട : ചീനാത്ത് തോമക്കുട്ടി മകൻ ഫ്രാൻസിസ്(81) നിര്യാതനായി.
സംസ്കാരകർമ്മം നാളെ (ഒക്ടോബർ 03) വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3മണിക്ക്
സെന്റ് തോമസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ.

ഇരിങ്ങാലക്കുട : വാർദ്ധക്യം സ്നേഹിക്കപ്പെടേണ്ടതാണെന്ന് മുൻ സർക്കാർ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ പറഞ്ഞു.
വയോജന ദിനാചരണത്തോടനുബന്ധിച്ച് ആശാഭവനിൽ നീഡ്സ് സംഘടിപ്പിച്ച സ്നേഹകൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിത സായാഹ്നത്തിൽ എത്തിനിൽക്കുന്നവർ മറ്റുള്ളവരിൽ നിന്നും സ്നേഹം ആഗ്രഹിക്കുന്നവരാണ്. അവർക്ക് സ്നേഹവും കരുതലും നൽകാൻ സമൂഹത്തിനും നാടിനും കടമയുണ്ടെന്നും ഉണ്ണിയാടൻ പറഞ്ഞു.
വൈസ് പ്രസിഡന്റ് ഡോ. എസ്. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
സിസ്റ്റർ സോബൽ, എൻ.എ. ഗുലാം മുഹമ്മദ്, കെ.പി. ദേവദാസ്, എം.എൻ. തമ്പാൻ, റോക്കി ആളൂക്കാരൻ, എസ്. ബോസ്കുമാർ, കലാഭവൻ നൗഷാദ്, പി.ടി.ആർ. സമദ് എന്നിവർ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട : ഡ്രൈഡേയോട് അനുബന്ധിച്ച് നടത്തിയ പരിശോധനയിൽ അനധികൃതമായി വിൽപ്പനയ്ക്കായി സൂക്ഷിച്ച 15 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി മുരിയാട് സ്വദേശി പിടിയിൽ.
മുരിയാട് പാലിശ്ശേരി വീട്ടിൽ ജോർജ്ജ് മകൻ ലൈജു (48) എന്നയാളെയാണ് ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.ആർ. അനുകുമാറും സംഘവും പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർമാരായ (ഗ്രേഡ്) പി.എം. ബാബു, ഇ.പി. ദിബോസ്, സി.കെ. ചന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർ കെ.യു. മഹേഷ്, ഡ്രൈവർ കെ.കെ. സുധീർ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.

ഇരിങ്ങാലക്കുട : ഠാണാവിൽ നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ്സ് പ്രദേശത്ത് ലോട്ടറി വിൽപ്പന നടത്തിയിരുന്ന ആളെ ഇടിച്ചു തെറിപ്പിച്ച് തൊട്ടടുത്ത അൽ അമീൻ ഷോപ്പിംഗ് കോംപ്ലക്സിലേക്ക് ഇടിച്ചു കയറി.
രാവിലെ 7 മണിയോടെയാണ് അപകടം നടന്നത്.
ഇരിങ്ങാലക്കുട മാള റൂട്ടിൽ ഓടുന്ന ചീനിക്കാസ് ബസ്സാണ് അപകടത്തിൽ പെട്ടത്.
മാളയിൽ നിന്ന് ഇരിങ്ങാലക്കുടയിലേക്ക് വന്നു കൊണ്ടിരുന്ന ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് പറയുന്നു.
പരിക്കേറ്റ ലോട്ടറി വില്പനക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി സിവിൽ സ്റ്റേഷനടുത്ത് പ്രവർത്തിക്കുന്ന സെറാജം ലൈഫ് ടെക് ഹെൽത്ത് കെയർ എന്ന സ്ഥാപനത്തിൽ തീപിടുത്തം. അഗ്നിരക്ഷാ സേനാംഗങ്ങളെത്തി തീ പൂർണ്ണമായും അണച്ചു.
രാവിലെ 6.30ഓടെ പുക ഉയരുന്നതായി കണ്ട നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് ഇരിങ്ങാലക്കുട അഗ്നി രക്ഷാസേനാംഗങ്ങൾ സംഭവസ്ഥലത്ത് എത്തിയത്.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം.എൻ. സുധന്റെ നേതൃത്വത്തിൽ സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ എം.ആർ. അരുൺ മോഹൻ, ഡ്രൈവർ കെ.കെ. രാധാകൃഷ്ണൻ, ഓഫീസർമാരായ കെ.സി. ദിലീപ്, എ.വി. കൃഷ്ണരാജ്, ഉല്ലാസ് എം. ഉണ്ണികൃഷ്ണൻ, കെ.എസ്. സജിത്ത് എന്നിവർ ചേർന്നാണ് തീ അണച്ചത്.
കാട്ടുങ്ങച്ചിറ സ്വദേശി സാജിതയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.
കെട്ടിടത്തിലെ ഒന്നാം നിലയിലാണ് സെറാജം ലൈഫ് ടെക് ഹെൽത്ത് കെയർ സ്ഥാപനം പ്രവർത്തിക്കുന്നത്.
സാധനങ്ങൾ സ്റ്റോക്ക് ചെയ്തിരുന്ന മുറിയിൽ ഷോർട്ട് സർക്യൂട്ട് മൂലം തീ പിടിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം.
ഉദ്ദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കപ്പെടുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ഐ ബെൽറ്റ് കോയിൽ, ഫാൻ, ടിവി, പ്യൂരിഫയർ ഫിൽട്ടറുകൾ, മെഷീൻ പാർട്സ്, അക്കൗണ്ട് ഡോക്യുമെൻ്റ്സ്, വയറിങ്, ടൈൽസ്, ഭിത്തി എന്നിവ മൊത്തം കത്തി നശിച്ചു.

ഇരിങ്ങാലക്കുട : കഥകളി രംഗത്തെ നിസ്തുലമായ പ്രവർത്തനങ്ങൾ, കൂത്ത്, കൂടിയാട്ടം തുടങ്ങിയ മറ്റ് രംഗകലകളുടെ പ്രചാരത്തിന് നടത്തിയ പ്രയത്നങ്ങൾ, കഥകളിയെ കുറിച്ച് വിജ്ഞാന പ്രദമായ ഗ്രന്ഥങ്ങളുടെ രചന തുടങ്ങി കലകളേയും, കലാകാരന്മാരേയും സമൂഹവുമായി ബന്ധിപ്പിക്കുന്നതിനുതകുന്ന അശ്രാന്ത പരിശ്രമങ്ങൾ പരിഗണിച്ച് “ചന്ദ്രപ്രഭ” പുരസ്കാരം പള്ളം ചന്ദ്രനെന്ന ടി എസ് ചന്ദ്രശേഖരൻ പിള്ളക്ക് നൽകുമെന്ന് ഡോ
കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് പ്രസിഡണ്ട് രമേശൻ നമ്പീശൻ, സെക്രട്ടറി രാജേഷ് തമ്പാൻ എന്നിവർ അറിയിച്ചു.
കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോ ടി കെ നാരായണൻ (ചെയർമാൻ), പദ്മശ്രീ പെരുവനം കുട്ടൻമാരാർ (മുഖ്യ ഉപദേഷ്ടാവ്), ഡോ നാരായണൻ പിഷാരടി, അനിയൻ മംഗലശ്ശേരി, രമേശൻ നമ്പീശൻ, അഡ്വ രാജേഷ് തമ്പാൻ, ടി നന്ദകുമാർ എന്നിവരടങ്ങുന്ന പുരസ്കാര നിർണ്ണയ സമിതിയാണ് ഏകകണ്ഠമായി പള്ളം ചന്ദ്രൻ്റെ പേര് നിർദ്ദേശിച്ചത്.
പതിനയ്യായിരം രൂപയും, ഫലകവും, കീർത്തി പത്രവും, അംഗവസ്ത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ഏഴര പതിറ്റാണ്ടിലേറെയായി കഥകളി രംഗത്ത് കാലദേശശൈലീ ഭേദമെന്യേ സർവ്വരും ആദരിക്കുന്ന പള്ളം ചന്ദ്രൻ മദ്ധ്യ തിരുവിതാംകൂറിലെ സാംസ്കാരിക രംഗത്ത്
നവതി പിന്നിട്ട വേളയിലും സജീവ സാന്നിദ്ധ്യമായി നിറഞ്ഞു നിൽക്കുന്നു. കോട്ടയം “കളിയരങ്ങ്” എന്ന കലാസ്ഥാപനത്തിന്റെ സ്ഥാപക സെക്രട്ടറിയായി നാലര പതിറ്റാണ്ടിലേറെ കാലമായി പ്രവർത്തിക്കുന്ന അദ്ദേഹം ഇപ്പോഴും അതിൻ്റെ പ്രവർത്തക സമിതിയിൽ തുടരുന്നു.
കേരള കലാമണ്ഡലത്തിൻ്റെ എം കെ കെ നായർ സ്മാരക സമഗ്ര സംഭാവനാ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കഥകളി കലാകാരനായിരുന്ന പള്ളം മാതുപിള്ളയുടെ ചെറുമകനാണ്.
ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിൻ്റെ ആരംഭകാലം മുതൽക്കേ സർവ്വസ്വമായി വർത്തിച്ച്, സമൂഹത്തിൻ്റെ എല്ലാ തുറയിലും സമർപ്പിത ജീവിതത്തിൻ്റെ നേർ സാക്ഷ്യമായിരുന്ന കെ വി ചന്ദ്രൻ്റെ സ്മരണ നിത്യദീപ്തമായി നിലനിർത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് കഥകളി ക്ലബ്ബ് ഈ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.
2022ലെ മഹാനവമി ദിവസമാണ് കെ വി ചന്ദ്രൻ വാരിയർ ഇഹലോകവാസം വെടിഞ്ഞത്. എല്ലാ വർഷവും മഹാനവമി ദിവസം പുരസ്കാരം പ്രഖ്യാപിക്കുകയും, ക്ലബ്ബിൻ്റെ വാർഷിക ദിനത്തിൽ സമർപ്പിക്കുകയും ചെയ്യുക എന്നതാണ് ക്ലബ്ബിൻ്റെ നയം.
2026 ജനുവരി 24, 25, 26 തിയ്യതികളിലായി നടക്കുന്ന ക്ലബ്ബിൻ്റെ 51-ാമത് വാർഷികാഘോഷ ചടങ്ങിൽ വെച്ചായിരിക്കും പുരസ്കാര സമർപ്പണം.

ഇരിങ്ങാലക്കുട : അറിവിന്റെയും ഹൃദയശുദ്ധിയുടെയും സ്ത്രീശക്തിയുടെയും പ്രാധാന്യം വിളിച്ചോതി ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ നവരാത്രി ആഘോഷം സംഘടിപ്പിച്ചു.
ചെയർമാൻ ടി. അപ്പുക്കുട്ടൻ നായർ ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർമാൻ സി. നന്ദകുമാർ, സെക്രട്ടറി രാജൻ മേനോൻ, മാനേജ്മെന്റ് കമ്മിറ്റി അംഗം ശോഭ ശിവാനന്ദരാജൻ, പ്രിൻസിപ്പൽ ബിജു ഗീവർഗ്ഗീസ്, വൈസ് പ്രിൻസിപ്പൽ സുജാത രാമനാഥൻ, പി.ടി.എ. ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.
തുടർന്ന് രക്ഷിതാക്കൾ, വിദ്യാർഥികൾ തുടങ്ങിയവർ അവതരിപ്പിച്ച നൃത്തപരിപാടികൾ, സംഗീതാർച്ചന, ഉപകരണസംഗീതം തുടങ്ങിയ പരിപാടികൾ അരങ്ങേറി.
ഓഡിറ്റോറിയത്തിൽ ഭക്തിസാന്ദ്രമായ ബൊമ്മക്കൊലുവും ഒരുക്കിയിരുന്നു.
നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് രംഗോലി മത്സരം, സരസ്വതി മണ്ഡപത്തിൽ കോലമെഴുതൽ, ഐതിഹ്യകഥനം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചിരുന്നു.

ഇരിങ്ങാലക്കുട : തിരുവുള്ളക്കാവ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ മഹാനവമി – വിജയദശമി ആഘോഷം പ്രമാണിച്ച് ബുധനാഴ്ച്ച വൈകീട്ട് 5 മണി മുതൽ ഗതാഗത നിയന്ത്രണവും പാർക്കിംഗ് ക്രമീകരണവും ഏർപ്പെടുത്തി.
തൃശൂർ ഭാഗത്തു നിന്നും ഇരിങ്ങാലക്കുടയിലേക്ക് പോകുന്ന വാഹനങ്ങൾ പാലയ്ക്കലിൽ നിന്നു ഇടത്തോട്ട് തിരിഞ്ഞ് ആനക്കല്ല് വഴി പൂച്ചിന്നിപ്പാടത്ത് എത്തി നേരെ പോകേണ്ടതാണ്.
പെരുമ്പിള്ളിശ്ശേരി, ചേർപ്പ്, കോനിക്കര വഴി ഊരകം എത്തി വലത്തോട്ട് തിരിഞ്ഞ് പോകാം.
ഇരിങ്ങാലക്കുട, പുതുക്കാട് ഭാഗത്ത് നിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പൂച്ചിന്നിപ്പാടത്ത് നിന്നും ആനക്കല്ല് – പാലയ്ക്കൽ വഴി തൃശൂർ ഭാഗത്തേക്ക് പോകേണ്ടതാണ്.
ഊരകത്തു നിന്ന് ഇടത്തോട്ട് തിരിഞ്ഞ് കോനിക്കര ചേർപ്പ് വഴി പൂച്ചിന്നിപ്പാടത്ത് എത്തി നേരെ പോകാം.
തൃപ്രയാർ ഭാഗത്ത് നിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചേർപ്പിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പൂത്തറയ്ക്കൽ, അമ്മാടം വഴി പാലയ്ക്കൽ എത്തി തൃശൂർ ഭാഗത്തേക്ക് പോകേണ്ടതാണ്.
തൃശൂരിൽ നിന്ന് തൃപ്രയാർ പോകുന്ന വാഹനങ്ങൾക്ക് പാലയ്ക്കലിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് അമ്മാടം, ചേർപ്പ് വഴി പോകാം.
വാഹനങ്ങൾ പാർക്ക് ചെയ്യേണ്ട സ്ഥലങ്ങൾ
അമ്മാടം ഭാഗത്ത് നിന്നും ക്ഷേത്രത്തിലേക്ക് വരുന്നവർ വാഹനങ്ങൾ തൃപ്രയാർ ജി.വി.എച്ച്.എസ്.എസ്. സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്ത് കാൽനടയായി ക്ഷേത്രത്തിലേക്ക് പോകണം.
തൃശൂർ ഭാഗത്ത് നിന്നും ക്ഷേത്രത്തിലേക്ക് വരുന്നവർ വാഹനങ്ങൾ ഖാദി ഗ്രൗണ്ടിൽ പാർക്ക് ചെയ്ത് കാൽനടയായി ക്ഷേത്രത്തിലേക്ക് പോകണം.
പൂച്ചിന്നിപ്പാടം, ഒല്ലൂർ ഭാഗത്തു നിന്നും ക്ഷേത്രത്തിലേക്ക് വരുന്നവർ വാഹനങ്ങൾ പൂച്ചിന്നിപ്പാടം ഡ്രൈവിങ്ങ് സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്ത് കാൽനടയായി ക്ഷേത്രത്തിലേക്ക് പോകണം.
ഇരിങ്ങാലക്കുട ഭാഗത്തു നിന്നും ക്ഷേത്രത്തിലേക്ക് വരുന്നവർ വാഹനങ്ങൾ എം.കെ. ടിമ്പേഴ്സ് യാർഡ് കിഴക്കെ നടയ്ക്ക് സമീപം തയ്യാറാക്കിയ ഗ്രൗണ്ടിൽ പാർക്ക് ചെയ്ത് കാൽനടയായി ക്ഷേത്രത്തിലേക്ക് പോകണം.