ദേശീയ ആയുർവേദ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : പൂമംഗലം ഗവ. ആയുർവേദ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ ഭാരതീയ ചികിത്സ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, പൂമംഗലം പഞ്ചായത്ത് എന്നിവർ സംയുക്തമായി 10 ദിവസമായി ആചരിച്ചുവന്നിരുന്ന ദേശീയ ആയുർവേദ ദിനാചരണ പരിപാടികളുടെ സമാപന സമ്മേളനവും പഞ്ചായത്തിൻ്റെ 2025 -26 സാമ്പത്തിക വർഷത്തെ “വനിതകളുടെ സൗജന്യ യോഗ പരിശീലന പദ്ധതി”യും പൂമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. തമ്പി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കവിത സുരേഷ് അധ്യക്ഷത വഹിച്ചു.

സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ടി. രജിത ആയുർവേദ ദിന സന്ദേശവും 10 ദിവസമായി നടത്തി വന്നിരുന്ന ആയുർവേദ ദിനാചരണ പ്രവർത്തനങ്ങളുടെ റിപ്പോർട്ടും അവതരിപ്പിച്ചു.

ദേശീയ ആയുർവേദ ദിനത്തിൽ വടക്കുംകര ഗവ. യു.പി. സ്കൂളിൽ നിന്ന് ആരംഭിച്ച വിളംബര ജാഥയുടെ ഫ്ലാഗ് ഓഫ് കർമ്മവും ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. തമ്പി “ആയുർവേദം മാനവരാശിക്കും ഭൂമിയ്ക്കും” എന്ന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് അപരാജിത ധൂപനം നടത്തി നിർവഹിച്ചു.

പഞ്ചായത്തിലെ എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകളിലും തുടർ പ്രവർത്തനങ്ങൾക്കായി ആയുഷ് ക്ലബ്ബുകൾ രൂപീകരിച്ച് ഔഷധസസ്യ ദ്രവ്യ പ്രദർശനവും ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിച്ചു.

സ്കൂൾ വിദ്യാർഥികൾക്കും അംഗനവാടി കുട്ടികൾക്കുമായി ആയുർവേദ സംബന്ധിയായ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.

പഞ്ചായത്തിലെ
ഐ.സി.ഡി.എസ്., സി.ഡി.എസ്., ഹരിത കർമ്മ സേന, ആശ വർക്കർമാർ, കർഷകർ, ക്ഷീരകർഷകർ, യോഗ വിദ്യാർഥികൾ, തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾ, പൊതുജനങ്ങൾ എന്നീ വിഭാഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടും വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.എ. സന്തോഷ്, മെമ്പർമാരായ ലത വിജയൻ, ജൂലി ജോയ്, ലാലി വർഗ്ഗീസ്, കെ.എൻ. ജയരാജ്, എ.എം.എ.ഐ. ഇരിങ്ങാലക്കുട പ്രതിനിധി ഡോ. പൂജ, പൂമംഗലം കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം. അനിൽകുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

തുടർന്ന് യോഗ പരിശീലകരായ പി. പ്രീത, ഗീതു എന്നിവർ യോഗ ബോധവൽക്കരണവും മാസ് യോഗ പരിശീലനവും നൽകി.

പഞ്ചായത്തിലെ വിവിധ സ്കൂളുകൾക്കും പൊതുജനങ്ങൾക്കും ഔഷധത്തോട്ട നിർമ്മാണത്തിനായി ഔഷധസസ്യങ്ങൾ വിതരണം ചെയ്തു.

ഔഷധസസ്യം, ദ്രവ്യം, ഔഷധ പൂച്ചെണ്ട് തുടങ്ങിയവയുടെ പ്രദർശനങ്ങളും ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.

പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ എന്‍.സി.ഡി. സ്ക്രീനിംഗ് നടത്തി.

ശീലിച്ച് നടപ്പിൽ വരുത്താൻ ശ്രമകരമെങ്കിലും മധുരമായ ഫലപ്രാപ്തി പ്രദാനം ചെയ്യുന്ന ആയുർവേദ തത്വങ്ങളെ ഓർമിപ്പിച്ചു കൊണ്ട് “ആദ്യം കയ്ക്കുമെങ്കിലും പിന്നീട് മധുരിക്കുന്ന” നിത്യോപയോഗ യോഗ്യമായ നെല്ലിക്കയും ഔഷധ കാപ്പിയും ലഘു ഭക്ഷണവും ചടങ്ങിനെത്തിയവർക്ക് വിതരണം ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കത്രീന ജോർജ്ജ് സ്വാഗതവും പഞ്ചായത്ത് ഉദ്യോഗസ്ഥൻ വിപിൻ നന്ദിയും പറഞ്ഞു.

കാലിക്കറ്റ് സർവകലാശാല എൻ.എസ്.എസ്. പുരസ്കാരങ്ങൾ ഏറ്റുവാങ്ങി ക്രൈസ്റ്റ് കോളെജ്

ഇരിങ്ങാലക്കുട : ക്രൈസ്സ് കോളെജ് എൻ.എസ്.എസ്. യൂണിറ്റുകൾ സാമൂഹ്യ സേവനത്തിന് ബെസ്റ്റ് എൻ.എസ്.എസ്. യൂണിറ്റ്, ബെസ്റ്റ് പ്രോഗ്രാം ഓഫീസർ, ബെസ്റ്റ് വൊളൻ്റിയർ എന്നീ പുരസ്കാരങ്ങൾ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും ഏറ്റുവാങ്ങി.

ബെസ്റ്റ് പ്രോഗ്രാം ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ടത് ക്രൈസ്റ്റ് കോളെജ് ഹിസ്റ്ററി വിഭാഗം പ്രൊഫ. ജിൻസിയും ബെസ്റ്റ് വൊളൻ്റിയറായി തെരഞ്ഞെടുക്കപ്പെട്ടത് കൃഷ്ണാഞ്ജലിയുമാണ്.

ഹോളിക്രോസ് സ്കൂളിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : മാപ്രാണം ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂളിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് (റോവർ ആൻഡ് റേഞ്ചർ) യൂണിറ്റ് നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ സ്കൗട്ട്സ്, ഗൈഡ്സ് വിഭാഗങ്ങളിലെ പ്രമുഖർ സന്നിഹിതരായിരുന്നു.

പി.ടി.എ. പ്രസിഡൻ്റ് ജോഷി കൂനൻ അധ്യക്ഷത വഹിച്ചു.

ഹൈസ്കൂൾ പി.ടി.എ. പ്രസിഡൻ്റ് ജ്യോതി രാമകൃഷ്ണൻ, ജില്ലാ സെക്രട്ടറി ഡൊമനിക്ക് പാറേക്കാട്ട്, ഡിസ്ട്രിക്റ്റ് അസോസിയേഷൻ ഫസ്റ്റ് എച്ച്.ഡബ്ല്യു.ബി. ഹോൾഡർ എ. സിനി പോൾ, ഫസ്റ്റ് അസിസ്റ്റൻ്റ് സുഭാഷ് എ. പാനികുളം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

പ്രിൻസിപ്പൽ പി.എ. ബാബു സ്വാഗതവും ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് സി.ജെ. മഞ്ജു നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രോത്സവത്തിന് ബുധനാഴ്ച തുടക്കമാകും

ഇരിങ്ങാലക്കുട : വിദ്യാർഥികളുടെ നവീന ആശയങ്ങളെയും കഴിവുകളെയും വരവേൽക്കുന്ന ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രോത്സവത്തിന് ബുധനാഴ്ച തുടക്കമാകും.

8ന് രാവിലെ 10 മണിക്ക് മന്ത്രി ഡോ. ആർ. ബിന്ദു ശാസ്ത്രമേള ഉദ്ഘാടനം ചെയ്യും.

ഇരിങ്ങാലക്കുട എഇഒ എം.എസ്. രാജീവ് പതാക ഉയർത്തും.

പൂമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിക്കും.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുധ ദിലീപ് മുഖ്യാതിഥിയാകും.

ഒക്ടോബർ 8, 9, 10 തിയ്യതികളിലായി ബി.വി.എം.എച്ച്.എസ്.എസ്. കൽപ്പറമ്പ്, ജി.യു.പി.എസ്. വടക്കുംകര, എച്ച്.സി.സി.എൽ.പി.എസ്. കൽപ്പറമ്പ് എന്നീ സ്കൂളുകളിലായാണ് മേള നടക്കുന്നത്.

ഒന്നാം ദിനം ഗണിത- ഐ.ടി മേളകൾ ബി.വി.എം.വി.എച്ച്.എസ്. സ്കൂളിലും, സാമൂഹ്യമേള ജി.യു.പി.എസ്. വടക്കുംകര, എച്ച്.സി.സി.എൽ.പി.എസ്. കൽപ്പറമ്പ് എന്നീ സ്കൂളുകളിലുമായാണ് നടക്കുക.

രണ്ടാം ദിനം ഐ.ടി. മേള കൽപ്പറമ്പ് ബി.വി.എം.എച്ച്.എസ്. സ്കൂളിലും പ്രവൃത്തി പരിചയമേള മൂന്ന് സ്കൂളുകളിലുമായി നടക്കുന്നതായിരിക്കും.

മൂന്നാം ദിനം ശാസ്ത്രമേള ബി.വി.എം.എച്ച്.എസ് സ്കൂൾ കൽപ്പറമ്പ്, എച്ച്.സി.സി.എൽ.പി.എസ്. കൽപ്പറമ്പ് എന്നീ സ്കൂളുകളിലും, പ്രവൃത്തി പരിചയമേള ജി.യു.പി.എസ്. വടക്കുംകര എന്നീ സ്കൂളുകളിലുമായി നടക്കുന്നതാണ്.

എല്ലാ ദിവസവും രാവിലെ 9.30ന് മേളയുടെ ഇനങ്ങൾ തുടങ്ങുന്നതായിരിക്കും.

ഠാണാ പൂതംകുളം മുതൽ നടവരമ്പ് അണ്ടാണിക്കുളം വരെയുള്ള കെ.എസ്.ടി.പി. നിർമ്മാണ പ്രവൃത്തികൾ ബുധനാഴ്ച്ച ആരംഭിക്കും : പുതിയ ഗതാഗത നിയന്ത്രണം ഇങ്ങനെ

ഇരിങ്ങാലക്കുട : തൃശൂർ – കൊടുങ്ങല്ലൂർ റോഡിൽ നടന്നു വരുന്ന കെ.എസ്.ടി.പി. റോഡ് നിർമ്മാണ പ്രവൃത്തികളുടെ ഭാഗമായി കൂർക്കഞ്ചേരി മുതൽ ഇരിങ്ങാലക്കുട പൂതംകുളം വരെയുള്ള നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കി ബുധനാഴ്ച മുതൽ ഠാണാ – ചന്തക്കുന്ന് ജംഗ്ഷൻ വികസനം ഉൾപ്പെടുന്ന അണ്ടാണിക്കുളം മുതൽ പൂതംകുളം വരെയുള്ള റീച്ചിൽ നിർമ്മാണം ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.

ഠാണാ – ചന്തക്കുന്ന് ജംഗ്ഷൻ വികസനത്തിന്റെ ഭാഗമായ കാനയുടെ നിർമ്മാണം ഈ റോഡിൽ പുരോഗമിക്കുകയാണ്.

ചന്തക്കുന്നിൽ നിന്നും അണ്ടാണിക്കുളം ഭാഗത്തേക്ക് നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ പുതിയ ഗതാഗത നിയന്ത്രണവും ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

കൊടുങ്ങല്ലൂരിൽ നിന്ന് തൃശൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ വെള്ളാങ്ങല്ലൂരിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് അരിപ്പാലം സെന്ററിൽ എത്തി അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ് എടക്കുളം റോഡ് വഴി ചേലൂർ സെന്ററിൽ എത്തി വലത്തോട്ട് തിരിഞ്ഞ് ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് പരിസരത്ത് എത്തി തൃശൂർ ഭാഗത്തേക്ക് പോകേണ്ടതാണ്.

തൃശൂരിൽ നിന്നും കൊടുങ്ങല്ലൂരിലേക്ക് പോകുന്ന വാഹനങ്ങൾക്ക് നിലവിലെ ഗതാഗതം അനുസരിച്ച് റോഡിന്റെ ഇടതുവശത്ത് കൂടി കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകാവുന്നതാണ്.

സമയബന്ധിതമായി നിർമ്മാണം പൂർത്തീകരിച്ച് 2026 ഫെബ്രുവരി അവസാനത്തോടെ തൃശൂർ കൊടുങ്ങല്ലൂർ റോഡും ഠാണാ – ചന്തക്കുന്ന് ജംഗ്ഷനും പൂർണ്ണമായും സഞ്ചാര യോഗ്യമാകും എന്നും മന്ത്രി വ്യക്തമാക്കി.

പേർഷ്യൻ പൂച്ചയെ കാണ്മാനില്ല

ഇരിങ്ങാലക്കുട : അഞ്ച് മാസം പ്രായമുള്ള ആഷ് കളർ പേർഷ്യൻ പൂച്ചയെ (കല്ലു) തിങ്കളാഴ്ച്ച രാവിലെ മുതൽ പുല്ലൂർ മുല്ലക്കാട് നിന്നും കാണ്മാനില്ല.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ 8848803614 (ആശ്രിത്) എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൽ ഗുരുസ്മരണ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൽ സംഘടിപ്പിച്ച ഗുരുസ്മരണ ദിനം കലാനിലയം പ്രസിഡൻ്റ് എം. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡൻ്റ് കെ.കെ. കൃഷ്ണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു.

കലാനിലയം എസ്. അപ്പുമാരാർ സ്മാരക സുവർണ്ണ മുദ്ര പുരസ്കാരം വേഷം വിദ്യാർത്ഥി കലാനിലയം സൂരജിന് മുൻ പ്രിൻസിപ്പാൾ കലാമണ്ഡലം ഹരിദാസ് സമർപ്പിച്ചു.

പള്ളിപ്പുറം ഗോപാലൻ നായർ ആശാൻ അവാർഡ് ജേതാവ് പരമേശ്വരൻ ആശാനെ അഡ്വ. സതീഷ് വിമലൻ ആദരിച്ചു.

മരുത്തോർവട്ടം ധന്വന്തരി ക്ഷേത്രം പ്രസിഡൻ്റ് ജി. സജികുമാറിനെ എം. ശ്രീകുമാർ ആദരിച്ചു.

കലാനിലയം ജോയിൻ്റ് സെക്രട്ടറി തങ്കപ്പൻ പാറയിൽ, ട്രഷറർ റോയ് ജോസ് പൊറത്തൂക്കാരൻ എന്നിവർ എൻഡോമെന്റ് വിതരണം നിർവഹിച്ചു.

സെക്രട്ടറി അഡ്വ. സതീഷ് വിമലൻ സ്വാഗതവും പ്രിൻസിപ്പൽ ഇൻചാർജ് കലാനിലയം പ്രശാന്ത് നന്ദിയും പറഞ്ഞു.

തുടർന്ന് ടി. വേണുഗോപാൽ, കലാനിലയം വാസുദേവ പണിക്കർ എന്നിവർ കഥകളി ഡെമോൺസ്ട്രേഷൻ അവതരിപ്പിച്ചു.

ശേഷം പൂതനാമോക്ഷം കഥകളി അരങ്ങേറി.

മൂന്നു വർഷമായി മുരിയാടിന്റെ മുടിച്ചിറ മുടിഞ്ഞു തന്നെ ; കോൺഗ്രസ്സ് പ്രക്ഷോഭത്തിലേക്ക്

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിന്റെ അഭിമാന പദ്ധതിയെന്ന്‌ കൊട്ടിഘോഷിക്കപ്പെട്ട തുറവൻകാട് മുടിച്ചിറയുടെ സംരക്ഷണ ഭിത്തി തകർന്നിട്ട് മൂന്ന് വർഷം പിന്നിട്ടെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത്.

2022 മെയ് 14ന് ഉണ്ടായ മഴയിലാണ് മുടിച്ചിറയുടെ നിർമ്മാണത്തിലിരുന്ന സംരക്ഷണ ഭിത്തി തകർന്നത്.

പഞ്ചായത്തിലെ 13, 14, 15, 16 വാർഡുകളിലെ പ്രധാന ജലസ്രോതസ്സാണ് തുറവൻകാട് മുടിച്ചിറ. മുൻ വർഷവും ഈ ചിറയുടെ റോഡിനോട് ചേർന്നുള്ള സംരക്ഷണ ഭിത്തി ഇടിഞ്ഞതിനെ തുടർന്ന് റോഡ്‌ ഗതാഗതം തടസപ്പെട്ടിരുന്നു.

നാലു വശവും ഇടിഞ്ഞ് വർഷങ്ങളോളം ചെളി നിറഞ്ഞു കിടന്നിരുന്ന രണ്ടേക്കറോളം വരുന്ന ഈ ചിറയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് 2019- 20 കാലഘട്ടത്തിലാണ് ഫണ്ട് അനുവദിച്ചത്.

2021 ഏപ്രിൽ മാസത്തോടെ പണികൾ ആരംഭിച്ചെങ്കിലും വർഷക്കാലമായതോടെ ചിറയുടെ റോഡിനോട് ചേർന്ന ഭാഗം ഇടിയുകയായിരുന്നു.

തുറവൻകാടിനെ പുല്ലൂരിനോട് ബന്ധിപ്പിക്കുന്ന പ്രധാന റോഡിലൂടെയുള്ള ഗതാഗതം ഇതോടെ മാസങ്ങളോളം തടസ്സപ്പെട്ടു. പിന്നീട് പണികൾ പുനരാരംഭിച്ചെങ്കിലും പൂർത്തീകരിക്കാൻ സാധിച്ചിരുന്നില്ല.

തകർന്ന സംരക്ഷണ ഭിത്തിയോട് ചേർന്നുള്ള ഭാഗത്ത് ആവശ്യത്തിന് മണ്ണിട്ടുയർത്തിയില്ലെന്ന പരാതി ഉയർന്നിരുന്നു. എന്നിട്ടും ചിറ ആഴം കൂട്ടുന്നതിന്റെ ഭാഗമായി ചിറയിൽ നിന്നും കോരിയെടുത്ത മണ്ണ് സ്വകാര്യ വ്യക്തിക്ക് നിലം നികത്തുന്നതിന് നൽകിയത് വീണ്ടും പരാതിക്കിടയാക്കി. തുടർന്ന് ആ പരാതി തേഞ്ഞു മാഞ്ഞു പോയതായി കോൺഗ്രസ് ആരോപിച്ചു.

മണ്ണിട്ടുയർത്താത്ത വശത്ത് വെള്ളം ഇറങ്ങിയതാണ് സംരക്ഷണ ഭിത്തി തകരുന്നതിനു കാരണമായതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. നൂറ്റമ്പതോളം മീറ്റർ നീളമുള്ള കോൺക്രീറ്റ് ഭിത്തിയാണ് തകർന്ന് ചിറയിലേക്കു മറിഞ്ഞു വീണത്. ഇത്രയും നീളവും ഉയരവുമുള്ള ഭിത്തി നിർമ്മിക്കുമ്പോൾ ഉണ്ടാകേണ്ട യാതൊരു തരത്തിലുമുള്ള ശാസ്ത്രീയ വശങ്ങളും ഇവിടെ പാലിച്ചിട്ടില്ല.
അശാസ്ത്രീയമായ നിർമ്മാണവും കെടുകാര്യസ്ഥതയുമാണ് ഇതിന്റെ തകർച്ചക്ക് കാരണമെന്ന് കോൺഗ്രസ്സ് പതിനാലാം വാർഡ് യോഗം ആരോപിച്ചു.

ചെറിയ തോടുകൾ കെട്ടുന്ന ലാഘവത്തോടെ ഇത്രയും വലിയ ചിറ കെട്ടാൻ തുനിഞ്ഞതിനു പിന്നിൽ വൻ സാമ്പത്തിക അഴിമതി നടന്നിട്ടുണ്ടെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

തുറവൻകാട് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനു രണ്ടു ദിവസം മുൻപാണ് ചിറ തകർന്നത്. അന്ന് സ്ഥലത്തെത്തിയ അധികാരികളും കളക്ടറടക്കമുള്ള ഉദ്യോഗസ്ഥരും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും നിർമ്മാണം എത്രയും വേഗം പൂർത്തീകരിക്കുമെന്നും ഉറപ്പു നൽകിയിരുന്നെങ്കിലും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാനോ, നിർമ്മാണം പൂർത്തികരിക്കാനോ സാധിച്ചില്ലെന്ന് മാത്രമല്ല ഇതിനായി ചെലവഴിച്ച മുൻ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള 35 ലക്ഷം രൂപയും ജലസേചന വകുപ്പിന്റെ നഗരസഞ്ചയിക പദ്ധതിപ്രകാരമുള്ള 39 ലക്ഷം രൂപയും ഉൾപ്പെടെ 74 ലക്ഷം രൂപ തിരിച്ചു പിടിക്കാനോ സാധിച്ചില്ല.

നിർമ്മാണം തുടങ്ങിയ നാളുകളിൽ ഇത് പഞ്ചായത്തിന്റെ അഭിമാന പദ്ധതിയെന്ന്‌ മുഴുവൻ വാർഡ് സഭകളിലും അവകാശവാദമുന്നയിച്ച പഞ്ചായത്ത് പ്രസിഡന്റും കൂട്ടരും ചിറ ഇടിഞ്ഞതോടെ ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും പിന്മാറുകയും അത് മറ്റുള്ളവരുടെ തലയിൽ കെട്ടി വയ്ക്കുകയുമായിരുന്നു എന്ന് യോഗം വ്യക്തമാക്കി.

കോൺഗ്രസ്സിന്റെയും നാട്ടുകാരുടെയും നിരന്തര സമരങ്ങൾക്ക് പിന്നാലെ കഴിഞ്ഞ വർഷം ഈ പദ്ധതിക്ക് വേണ്ടി വീണ്ടും 36 ലക്ഷം രൂപ അനുവദിച്ചു എന്ന പ്രഖ്യാപനം നടത്തി. 2017 -18 വർഷത്തിലെ അന്നത്തെ എംഎൽഎയുടെ ആസ്തിവികസന ഫണ്ടുപയോഗിച്ച് നടത്തിയ പ്രവർത്തികളിൽ ടെണ്ടർ സേവിംഗ്സ് വന്ന തുകയിൽ നിന്നുമാണ് ഈ തുക അനുവദിച്ചതെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ വർഷം ഒന്നായിട്ടും ചിറ കാടുമൂടി കിടക്കുന്നതല്ലാതെ ഈ കാര്യത്തിലും ഒരു നടപടിയും ഇന്ന് വരെ നടന്നിട്ടില്ലെന്നും യോഗം കുറ്റപ്പെടുത്തി.

പഞ്ചായത്തിലെ ചില പ്രദേശങ്ങളിൽ വികസനം എന്ന പേരിൽ കാട്ടിക്കൂട്ടലുകൾ ചെയ്യുമ്പോൾ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഉപകാരപ്രദമാകുന്ന ഈ ചിറയെ അവഗണിക്കുന്നത് ഈ പ്രദേശത്തുള്ള ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.

പഞ്ചായത്ത് ഈ മേഖലയെ തുടർച്ചയായി അവഗണിക്കുന്നതിനെതിരെ പ്രക്ഷോഭം നടത്താനും യോഗം തീരുമാനിച്ചിട്ടുണ്ട്.

മണ്ഡലം പ്രസിഡന്റ് സാജു പാറേക്കാടൻ യോഗം ഉദ്‌ഘാടനം ചെയ്തു.

പ്രസിഡന്റ് ബൈജു കൂനൻ അധ്യക്ഷത വഹിച്ചു.

മണ്ഡലം ഭാരവാഹികളായ കെ.കെ. വിശ്വനാഥൻ, പി.ആർ. ബാബു, പി.എ. യേശുദാസ് എന്നിവർ പ്രസംഗിച്ചു.

വിശുദ്ധ എവുപ്രാസ്യയുടെ ജന്മദിന തിരുനാൾ 8 മുതൽ 17 വരെ

ഇരിങ്ങാലക്കുട : വിശുദ്ധ എവുപ്രാസ്യയുടെ 148-ാം ജന്മദിനതിരുനാൾ ഒക്ടോബർ 8 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ കാട്ടൂർ ജന്മഗൃഹത്തിൽ ആഘോഷിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.

8ന് വൈകീട്ട് 5 മണിക്ക് റവ. ജോസ് മാളിയേക്കൽ കൊടിയേറ്റം നിർവ്വഹിക്കും.

9 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ എല്ലാ ദിവസവും 5 മണിക്ക് ലദീഞ്ഞ്, ദിവ്യബലി, നൊവേന, തിരുശേഷിപ്പ് വണക്കം എന്നിവ ഉണ്ടായിരിക്കും.

തിരുനാൾദിനമായ 17ന് 5 മണിക്ക് നടക്കുന്ന വിശുദ്ധ കുർബാന, പ്രദക്ഷിണം എന്നിവയ്ക്ക് മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമ്മികത്വം വഹിക്കും.

റവ. ഫാ. ജിൽസൺ പയ്യപ്പിള്ളി, റവ. ഫാ. ജോർജ്ജി ചെറിയാൻ തേലപ്പിള്ളി എന്നിവർ സഹകാർമ്മികത്വം വഹിക്കും.

എടത്തുരുത്തി കർമലമാത ഫൊറോന ചർച്ച് വികാരി ഫാ. ജോഷി പാല്യേക്കര, ഇരിങ്ങാലക്കുട ഉദയ പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ധന്യ, ജനറൽ കൺവീനർ ലോനച്ചൻ ഉറുവത്ത്, ജോയിൻ്റ് കൺവീനർ രാജു താടിക്കാരൻ, ഡയറക്ടർ സിസ്റ്റർ ഷീബ, പ്രൊവിൻഷ്യൽ സെക്രട്ടറി സിസ്റ്റർ അർപ്പിത എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

കൂടൽമാണിക്യത്തിൽ അഷ്ടമംഗല പ്രശ്നം 8ന്

ഇരിങ്ങാലക്കുട : ക്ഷേത്ര ചൈതന്യ വർദ്ധനവിനും ദേശാഭിവൃദ്ധിക്കും വേണ്ടി കൂടൽമാണിക്യം ക്ഷേത്രത്തിൽ ഒക്ടോബർ 8ന് രാവിലെ 8.30ന് ക്ഷേത്രത്തിനകത്ത് നടക്കുന്ന രാശിപൂജയ്ക്ക് ശേഷം ക്ഷേത്രത്തിൻ്റെ പടിഞ്ഞാറെ ഊട്ടുപുരയിൽ വെച്ച് പ്രശ്നചിന്തയോടെ അഷ്ടമംഗല പ്രശ്നം നടത്തുമെന്ന് ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി പത്രസമ്മേളനത്തിൽ അറിയിച്ചു.

17 വർഷങ്ങൾക്ക് ശേഷമാണ് ക്ഷേത്രത്തിൽ അഷ്ടമംഗല പ്രശ്നം നടക്കുന്നത്. 2008 സെപ്തംബർ 4നാണ് ഇവിടെ അവസാനമായി അഷ്ടമംഗല പ്രശ്നം നടന്നത്.

ഉപസ്ഥാനങ്ങളിലേതുൾപ്പെടെ 12ഓളം വിഷയങ്ങളുടെ പ്രശ്ന ചിന്തകളാണ് അഷ്ടമംഗല പ്രശ്നത്തിൽ വരുക.

ആമയൂർ വേണുഗോപാല പണിക്കർ, കൂറ്റനാട് രാവുണ്ണി പണിക്കർ, വെങ്ങാശ്ശേരി മോഹനൻ പണിക്കർ, പാടൂർ പ്രമോദ് പണിക്കർ, മറ്റം ജയകൃഷ്ണ പണിക്കർ എന്നീ ദൈവജ്ഞരുടെ നേതൃത്വത്തിലാണ് അഷ്ടമംഗല പ്രശ്നം നടത്തുന്നത്.

മുമ്പ് അഷ്ടമംഗല പ്രശ്നത്തിൽ വരുന്ന പ്രശ്നചിന്തകൾ ശാസനങ്ങളായും ഓലകളായും മറ്റും എഴുതി സൂക്ഷിച്ചിരുന്നതിന് പകരം കാലോചിതമായ മാറ്റം എന്ന നിലയിൽ ഇപ്രാവശ്യത്തെ അഷ്ടമംഗല പ്രശ്നം വരും തലമുറയ്ക്ക് ഉപകാരപ്പെടും വിധം പൂർണമായും റെക്കോർഡ് ചെയ്തു സൂക്ഷിക്കുമെന്ന് ഭരണസമിതി അംഗങ്ങളായ ഡോ. മുരളി ഹരിതം, രാഘവൻ മുളങ്ങാടൻ, അഡ്മിനിസ്ട്രേറ്റർ രാധേഷ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.