ഇരിങ്ങാലക്കുട നഗരസഭയിൽ 70.25% പോളിംഗ് : തെരഞ്ഞെടുപ്പ് പൊതുവെ സമാധാനപരം

ഇരിങ്ങാലക്കുട : നഗരസഭയിലെ 43 വാർഡുകളിലായി സജ്ജമാക്കിയ 49 പോളിംഗ് ബൂത്തുകളിലും രാവിലെ 7 മണി മുതൽ തന്നെ വോട്ടർമാർ വോട്ടു രേഖപ്പെടുത്താന്‍ എത്തിയിരുന്നു.

49 പോളിംഗ് ബൂത്തുകളിലും പോളിംഗ് പ്രക്രിയ പൊതുവേ സമാധാനപരമായാണ് പര്യവസാനിച്ചത്.

മൊത്തം 54,905 വോട്ടർമാരുള്ളതിൽ 70.25% പേർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചതായി പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നു.

രാവിലെ മുതൽ ജനങ്ങൾ പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയെത്തിയിരുന്നെങ്കിലും പലയിടത്തും പോളിംഗ് മന്ദഗതിയിലായത് വോട്ടർമാരെ വലച്ചു. പല ബൂത്തുകളിലും മണിക്കൂറുകളോളം വോട്ട് രേഖപ്പെടുത്താൻ വരിനിൽക്കേണ്ട അവസ്ഥയിലായി വോട്ടർമാർ.

കണ്ഠേശ്വരം 25-ാം വാർഡിൽ കൊരുമ്പിശ്ശേരി ലയൺസ് ക്ലബ്ബ് ഹാളിൽ വോട്ടു ചെയ്യാൻ എത്തിയ വോട്ടർമാരിൽ പലർക്കും വോട്ടു ചെയ്യാൻ ഒന്നര മണിക്കൂർ വരെ വരി നിൽക്കേണ്ടി വന്നു.

കാട്ടൂരിൽ മഹിളാ സമാജം വാർഡിൽ 5-ാം നമ്പർ ബൂത്തിൽ പോളിംഗ് ഒരു മണിക്കൂറോളമായി മെഷീൻ കംപ്ലയിൻ്റായി വോട്ടിംഗ് തടസ്സപ്പെട്ടു. പിന്നീട് പുതിയ മെഷീൻ പുന:സ്ഥാപിച്ചിട്ടാണ് പോളിംഗ് പുനരാരംഭിച്ചത്.

നമ്പ്യാങ്കാവ് 8-ാം വാർഡിലെ ഹോളി ഫാമിലി എൽ.പി. സ്കൂളിലെ പോളിംഗ് ബൂത്തിൽ മരിച്ചുപോയ വ്യക്തിയുടെ പേരിൽ കള്ളവോട്ട് ചെയ്യാനുള്ള ശ്രമം എതിർ പാർട്ടിക്കാർ തടഞ്ഞതായി വാർത്തയുണ്ട്.

മരിച്ചുപോയ വൃദ്ധയുടെ പേരിൽ മറ്റൊരു വൃദ്ധയെ കൊണ്ടുവന്ന വോട്ട് ചെയ്യിക്കാനുള്ള ശ്രമമാണ് തടഞ്ഞത്. പരാതിയെ തുടർന്ന് പ്രിസൈഡിങ് ഓഫീസർ വൃദ്ധയെ വോട്ട് ചെയ്യാൻ അനുവദിക്കാതെ തിരിച്ചയച്ചു.

ചലച്ചിത്ര താരങ്ങളായ ടോവിനോ തോമസും ഇടവേള ബാബുവും ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും, അനുപമ പരമേശ്വരൻ ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിലും വോട്ട് രേഖപ്പെടുത്തി.

മുൻ കെപിസിസി ജനറൽ സെക്രട്ടറിയും മുൻ നഗരസഭ ചെയർമാനുമായിരുന്ന എം.പി. ജാക്സൺ എസ്.എൻ. സ്കൂളിലെ ബൂത്തിലും, സിനിമാതാരം ജൂനിയർ ഇന്നസെൻ്റ്, നഗരസഭാ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് എന്നിവർ ഡോൺബോസ്കോ സ്കൂളിലെ ബൂത്തിലും, ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ലിറ്റിൽ ഫ്ലവർ കോൺവെൻ്റ് സ്കൂളിലും, മുൻ ഗവ. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ ടൗൺ ഹാളിലെ ബൂത്തിലും വോട്ട് രേഖപ്പെടുത്തി.

പോളിംഗ് അവസാനിച്ചതിനു ശേഷമുള്ള നടപടി ക്രമങ്ങൾക്കു ശേഷം പോളിംഗ് സാമഗ്രികൾ ഉദ്യോഗസ്ഥർ ഇരിങ്ങാലക്കുട നഗരസഭയിലെ പോളിംഗ് സാമഗ്രികളുടെ വിതരണ, സ്വീകരണ കേന്ദ്രമായ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളെജിലേക്ക് തിരികെ എത്തിച്ചു.

13ന് ഇവിടെ വെച്ചാണ് നഗരസഭയുടെ വോട്ടെണ്ണൽ നടക്കുക.

നിര്യാതനായി

ജോണി സെബാസ്റ്റ്യൻ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് ചർച്ച് വ്യൂ റോഡിൽ താമസിക്കുന്ന
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് ഇക്കണോമിക്സ് വിഭാഗം റിട്ട. അധ്യാപകനും, കേരള കോൺഗ്രസ്‌ (ജേക്കബ്) സംസ്ഥാന വൈസ് ചെയർമാനുമായ ഉണ്ണിപ്പിള്ളിൽ തൊമ്മൻ ദേവസ്യ മകൻ ജോണി സെബാസ്റ്റ്യൻ (66) നിര്യാതനായി.

സംസ്കാരം വെള്ളിയാഴ്ച (ഡിസംബർ 12) ഉച്ചതിരിഞ്ഞ് 3.30ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ.

ഭാര്യ : ബിയാട്രീസ് ജോണി (കല്ലറക്കൽ വട്ടക്കാവുങ്ങൽ കുടുംബാഗം)

മക്കൾ : സ്റ്റെഫി ജോണി (എഞ്ചിനീയർ), സ്നേഹ ജോണി (ഗവേഷക വിദ്യാർഥി)

മരുമകൻ : ജിൻസൻ ഇഗ്‌നേഷ്യസ് തൈക്കാട്ടിൽ

സെൻ്റ് മേരീസ് സ്കൂളിൽ ക്രിസ്തുമസ് ആഘോഷം

ഇരിങ്ങാലക്കുട : സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമഭാവനയുടെയും സന്ദേശം ഉണർത്തുന്ന ക്രിസ്തുമസ് ഓർമകൾക്ക് സുഗന്ധവും കാഴ്ചകൾക്ക് തിളക്കവും സമ്മാനിച്ച് ഇരിങ്ങാലക്കുട സെൻ്റ് മേരീസ് വിദ്യാലയത്തിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു.

സ്കൂൾ മാനേജർ റവ. ഫാ. ഡോ. പ്രൊഫ. ലാസർ കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡന്റ് അജോ ജോൺ, കത്തീഡ്രൽ ട്രസ്റ്റി ഷാബു എന്നിവർ ആശംസകൾ അർപ്പിച്ചു.

വിദ്യാർഥികൾ നിർമ്മിച്ച നക്ഷത്രങ്ങളും തോരണങ്ങളും കൊണ്ട് സ്കൂൾ അങ്കണം പൂർവ്വാധികം ശോഭിച്ചു. ക്രിസ്തുമസ് പാപ്പമാരും മാലാഖമാരും സ്വർഗീയാനുഭൂതി സമ്മാനിച്ചു.

ആഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക് വേണ്ടി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.

ചടങ്ങിൽ റവന്യൂ ജില്ലാ കലോത്സവത്തിൽ ഉന്നത സ്ഥാനം കൈവരിച്ച വിദ്യാർഥികൾക്ക് സമ്മാനങ്ങൾ നൽകി.

ഹെഡ്മിസ്ട്രസ് റീജ ജോസ് സ്വാഗതവും പ്രോഗ്രാം കൺവീനർ മെൽവിൻ ഡേവിസ് നന്ദിയും പറഞ്ഞു.

സുകുമാർ അഴീക്കോട് ജന്മശതാബ്ദി സ്മാരക മലയാള പ്രസംഗ മത്സരം 28ന്

തൃശൂർ : സുകുമാർ അഴീക്കോട് സ്മാരക സമിതിയുടെ നേതൃത്വത്തിൽ സുകുമാർ അഴീക്കോട് ജന്മശതാബ്ദി സ്മാരക മലയാള പ്രസംഗ മത്സരം 28ന് തൃശൂർ പ്രസ് ക്ലബ്ബ് ഹാളിൽ സംഘടിപ്പിക്കും.

“കക്ഷിരാഷ്ട്രീയ ഇടങ്ങളിലെ മാലിന്യനിർമാർജനവും അഴീക്കോട് വിചാരവും” എന്ന വിഷയത്തിലാണ് മത്സരം നടക്കുക.

മത്സരാർത്ഥികൾ 100 രൂപ സ്മാരക സമിതി ട്രഷററുടെ (9447151741) നമ്പറിൽ രജിസ്റ്റർ ഫീസ് ആയി ഏതെങ്കിലും യുപിഎ മാർഗ്ഗത്തിൽ അടച്ച രസീതും പേരും മേൽവിലാസവും വാട്സപ്പ് നമ്പറും സഹിതം സ്മാരക സമിതി സെക്രട്ടറിക്ക് 8281314141 എന്ന നമ്പറിൽ ഡിസംബർ 12ന് മുൻപായി വാട്സപ്പ് ചെയ്യണം.

കൂടുതൽ വിവരങ്ങൾക്ക് : 8075572727 (സ്മാരകസമിതി ചെയർമാൻ), 9995321010 (സംഘാടകസമിതി കൺവീനർ)

പ്രേംകുമാർ മാരാത്ത് നിര്യാതനായി

ഇരിങ്ങാലക്കുട : എടമുട്ടം മാരാത്ത് വേലായുധൻ മകൻ പ്രേംകുമാർ (77) എറണാകുളം ആസ്റ്റർ ഹോസ്പിറ്റലിൽ വച്ച് നിര്യാതനായി.

സമുദായം, ഇന്ദ്രപ്രസ്ഥം തുടങ്ങിയ മലയാള സിനിമകളുടെ നിർമാതാവായിരുന്നു.

സംസ്കാര ചടങ്ങ് ഡിസംബർ 12 (വെള്ളിയാഴ്ച) രാവിലെ 10.30ന് എടമുട്ടത്തുള്ള വീട്ടുവളപ്പിൽ.

ഭാര്യ : സുധർമ്മ. (റിട്ട അധ്യാപിക, എസ് എൻ വിദ്യാഭവൻ)

മക്കൾ : ജെന്നി, ജീന

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച ഡ്രൈ ഡേയിൽ വില്പനയ്ക്കായി മദ്യം സൂക്ഷിച്ചയാൾ പിടിയിൽ

ഇരിങ്ങാലക്കുട :
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച ഡ്രൈ ഡേയിൽ വിൽപനയ്ക്കായി പുല്ലൂരിൽ മദ്യം സൂക്ഷിച്ചയാൾ പിടിയിൽ.

10 ലിറ്റർ മദ്യം സൂക്ഷിച്ച കുറ്റത്തിന് പുത്തൻതോട് കോക്കാടൻ വീട്ടിൽ ബാലൻ മകൻ ലാലുവിനെയാണ് ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അനുകുമാറും സംഘവും പിടികൂടിയത്.

എഇഐ (ഗ്രേഡ്) സന്തോഷ്, സി.കെ. ചന്ദ്രൻ, പി.എ. ജെയ്സൻ, സിഇഒ കെ.യു. മഹേഷ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.

വീണാമോൾ ബസ് സർവ്വീസ് ഉടമ ഡോ. ഇ.പി. ജനാർദ്ദനൻ അന്തരിച്ചു

ഇരിങ്ങാലക്കുട : വീണാമോൾ ബസ് സർവ്വീസ് ഉടമയും വ്യവസായ പ്രമുഖനുമായ പെരിഞ്ഞനം “വീണ ഭവനി”ൽ ഡോ. ഇ.പി. ജനാർദ്ദനൻ (87) അന്തരിച്ചു.

ഇരിങ്ങാലക്കുട നൂറ്റൊന്നംഗ സഭയുടെ മുൻ ചെയർമാൻ, പഴനി സുബ്രഹ്മണ്യം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് കോളെജ് മുൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

സംസ്കാരം ബുധനാഴ്ച (ഡിസംബർ 10) വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ : യശോദ

മകൾ : പ്രവീണ (വീണാസ് കറി വേൾഡ് യൂട്യൂബ് ചാനൽ ഉടമ)

മരുമകൻ : ജാൻജോഷി

കുട്ടംകുളം നവീകരണം പുരോഗമിക്കുന്നു : ചുറ്റുമതിൽ പൊളിച്ചു നീക്കുന്ന പ്രവർത്തിക്ക് തുടക്കമായി

ഇരിങ്ങാലക്കുട : സംസ്ഥാന ബജറ്റിൽ തുക വകയിരുത്തി നിർമ്മാണം ആരംഭിച്ച കുട്ടംകുളം നവീകരണ പ്രവർത്തികൾ പുരോഗമിക്കുന്നു.

കുളത്തിന്റെ വടക്കേ ഭാഗത്തെ മതിലിനോട് ചേർന്ന് മരങ്ങളും കുറ്റിക്കാടുകളും വൃത്തിയാക്കി പഴയ ബലക്ഷയം സംഭവിച്ച മതിൽക്കെട്ട് പൊളിച്ചു മാറ്റുന്ന പ്രവർത്തികൾ പുരോഗമിക്കുകയാണ്.

തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കുളത്തിന്റെ തെക്ക് വടക്കുഭാഗങ്ങളിലെ മതിലുകൾ പൊളിച്ചു മാറ്റുന്ന പ്രവർത്തികൾ ആരംഭിക്കും. ഇതിന്റെ ഭാഗമായി ഗതാഗത നിയന്ത്രണവും ഉണ്ടാകും.

ഊരാളുങ്കൽ ലേബർ കോ- ഓപ്പറേറ്റിവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന നിർമ്മാണ പ്രവർത്തികൾ വരുന്ന മാർച്ച്‌ മാസത്തിന് മുൻപായി തീർക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.

ദേവിക പ്രതാപന്റെ കവിതാസമാഹാരം “ഇവിടം” പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിലെ ഒന്നാംവർഷ എംകോം വിദ്യാർഥിനി ദേവിക പ്രതാപൻ രചിച്ച രണ്ടാമത് കവിതാസമാഹാരം “ഇവിടം” പ്രകാശനം ചെയ്തു.

ചാവറ ഹാളിൽ നടന്ന പരിപാടിയിൽ കഥാകൃത്തും നോവലിസ്റ്റും തൃശൂർ ലിറ്റററി ഫോറം പ്രസിഡൻ്റുമായ കെ. ഉണ്ണികൃഷ്ണൻ പുസ്തകം പ്രകാശനം ചെയ്തു.

കൊമേഴ്സ് വിഭാഗം മേധാവി പ്രൊഫ. ഷൈൻ പോൾ പുസ്തകം ഏറ്റുവാങ്ങി.

വൈസ് പ്രിൻസിപ്പൽ ഡോ. കെ.ജെ. വർഗ്ഗീസ് അധ്യക്ഷത വഹിച്ചു.

സംസ്കൃത വിഭാഗം മേധാവി ഡോ. വിനീത ജയകൃഷ്ണൻ പുസ്തകപരിചയം നടത്തി.

റീഡേഴ്സ് ക്ലബ്ബ് കോർഡിനേറ്റർ എ.എസ്. വിഷ്ണു കുമാർ സ്വാഗതം പറഞ്ഞു.

ഇരിങ്ങാലക്കുട സംഗമസാഹിതി സെക്രട്ടറിയും കവിയും സാഹിത്യകാരനുമായ അരുൺ ഗാന്ധിഗ്രാം, എഴുത്തുകാരനും ശാസ്ത്രപ്രചാരകനുമായ റഷീദ് കാറളം, കൊമേഴ്സ് വിഭാഗം പ്രൊഫ. മൂവീഷ് മുരളി എന്നിവർ ആശംസകൾ അർപ്പിച്ചു.

“അമ്മ” ആയിരുന്നു ദേവിക പ്രതാപന്റെ ആദ്യത്തെ കവിതാ സമാഹാരം.

ഒല്ലൂപറമ്പിൽ പ്രതാപന്റെയും സീമയുടെയും മകളായി പൊറത്തിശ്ശേരിയിലാണ് ദേവികയുടെ ജനനം.

സഹോദരൻ ധീരജ് ക്രൈസ്റ്റ് കോളേജിലെ തന്നെ ഒന്നാം വർഷ ബിസിഎ വിദ്യാർഥിയാണ്.