ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോടുള്ള കടുത്ത അവഗണന : കൂട്ടായ പ്രക്ഷോഭം അനിവാര്യമെന്ന് അഡ്വ തോമസ് ഉണ്ണിയാടൻ

കല്ലേറ്റുംകര : അനേക വർഷങ്ങളുടെ പഴക്കമുള്ളതും പ്രതിവർഷം 16 ലക്ഷത്തോളം യാത്രക്കാരും 6 കോടിയോളം രൂപ വരുമാനവുമുള്ള ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ കടുത്ത അവഗണനയിലാണെന്ന് കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ തോമസ് ഉണ്ണിയാടൻ പ്രസ്താവിച്ചു.

ഇത്രയും അവഗണന നേരിടുന്ന സ്റ്റേഷൻ കേരളത്തിൽ വേറെ ഇല്ലെന്നും റെയിൽവേയുടെയും കേന്ദ്രസർക്കാരിന്റെയും
കണ്ണ് തുറപ്പിക്കാൻ കൂട്ടായ പ്രക്ഷോഭം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

റെയിൽവേയുടെ അവഗണനക്കെതിരെ കേരള കോൺഗ്രസ്‌ ആളൂർ മണ്ഡലം കമ്മിറ്റി റെയിൽവേ സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ സ്റ്റോപ്പുകൾ അനുവദിക്കുന്നില്ലെന്നു മാത്രമല്ല നിലവിലുണ്ടായിരുന്ന 5 ട്രെയിനുകളുടെ സ്റ്റോപ്പുകൾ നിർത്തലാക്കുകയും ചെയ്തു. ഈ റെയിൽവേ സ്റ്റേഷനിൽ വിശ്രമമുറി, ബാത്ത്റൂം, കാന്റീൻ, ഇരിപ്പിടങ്ങൾ, മേൽക്കൂര, ലൈറ്റുകൾ, വാഹനങ്ങൾ സുരക്ഷിതമായി പാർക്ക്‌ ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ എന്നിവ ഒന്നും തന്നെയില്ല.

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോടുള്ള ഈ കടുത്ത അവഗണനക്കെതിരെ തുടർ സമരങ്ങൾക്ക് പാർട്ടി രൂപം നൽകുമെന്നും
തോമസ് ഉണ്ണിയാടൻ മുന്നറിയിപ്പു നൽകി.

പാർട്ടി ആളൂർ മണ്ഡലം പ്രസിഡന്റ്‌ ഡെന്നിസ് കണ്ണംകുന്നി അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി.

നിയോജക മണ്ഡലം പ്രസിഡന്റ്‌ റോക്കി ആളൂക്കാരൻ, ജില്ലാ ജനറൽ സെക്രട്ടറി സേതുമാധവൻ, ജോസ് അരിക്കാട്ട്, ജോബി മംഗലൻ, എൻ. കെ. കൊച്ചുവാറു, നൈജു ജോസഫ്, ഷീല ഡേവിസ്, നെൽസൺ മാവേലി, ഷോളി അരിക്കാട്ട്, ബാബു വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോടുള്ള അവഗണന : കേരള കോൺഗ്രസ് സമരത്തിലേക്ക്

ഇരിങ്ങാലക്കുട : റെയിൽവേ സ്റ്റേഷനോടുള്ള അവഗണയിൽ പ്രതിഷേധിച്ച്‌ കേരള കോൺഗ്രസ് ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമര പരമ്പര നടത്താൻ തീരുമാനിച്ച് മണ്ഡലം നേതൃയോഗം. ചൊവ്വാഴ്ച്ച ആദ്യ സമരം നടക്കും.

യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മുന്നിലായിരുന്ന ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ 100 വർഷത്തിലധികം പഴക്കമുള്ള കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ്. എന്നിട്ടും പുതിയ സ്റ്റോപ്പുകൾ അനുവദിച്ചില്ല എന്ന് മാത്രമല്ല നിലവിലുണ്ടായിരുന്ന മിക്ക സ്റ്റോപ്പുകളും നിർത്തലാക്കി. അമൃത് പദ്ധതിയിൽ ഉൾപെടുത്താമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടില്ല. കേന്ദ്ര സർക്കാരും റെയിൽവേയും കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ഡെപ്യൂട്ടി ചെയർമാൻ അഡ്വ തോമസ് ഉണ്ണിയാടൻ നേതൃയോഗം ഉദ്‌ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് ഡെന്നീസ് കണ്ണംകുന്നി അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരൻ, വൈസ് പ്രസിഡന്റ് ജോസ് അരിക്കാട്ട്, മണ്ഡലം ഭാരവാഹികളായ എൻ കെ കൊച്ചുവാറു, ജോബി മംഗലൻ, ജോജോ മാടവന, ഷോളി അരിക്കാട്ട്, നൈജു ജോസഫ്, ബാബു വർഗീസ് വടക്കേപീടിക, ഷീല ഡേവിസ് ആളൂക്കാരൻ, നെൽസൻ മാവേലി എന്നിവർ പ്രസംഗിച്ചു.

”മുനയം പാലം എവിടെ?” -താൽക്കാലിക ബണ്ടിൽ നിൽപ്പ് സമരവുമായി കേരള കോൺഗ്രസ്

ഇരിങ്ങാലക്കുട : കാട്ടൂർ മുനയത്ത് റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കാത്തതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേതാക്കൾ മുനയത്തെ താൽക്കാലിക ബണ്ടിൽ നിൽപ്പ് സമരം നടത്തി.

പാലം നിർമ്മാണത്തിന് ആവശ്യമായ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിക്കുകയും ടെണ്ടർ നടപടി പൂർത്തീകരിക്കുകയും ചെയ്തിട്ട് 8 വർഷത്തിലധികമായിട്ടും ബണ്ട് നിർമ്മിക്കാതെ വർഷം തോറും താൽക്കാലിക ബണ്ട് നിർമ്മാണം മാത്രമാണ് നടക്കുന്നത്.

നാടിനോടുള്ള അനീതിയും ജനങ്ങളോടുള്ള വെല്ലുവിളിയുമാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് കേരള കോൺഗ്രസ് ആരോപിച്ചു.

യു ഡി എഫ് സർക്കാരിന്റെ കാലത്ത് നടപടികൾ പൂർത്തീകരിച്ച ഈ പദ്ധതിയാണ് ഇപ്പോൾ ഉപേക്ഷിക്കപ്പെട്ട നിലയിലായിരിക്കുന്നത്.

പദ്ധതിയുടെ പൂർത്തീകരണം
ആവശ്യപ്പെട്ട് കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റി തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന പ്രക്ഷോഭ പരിപാടികളുടെ രണ്ടാം ഘട്ടമായാണ് നിൽപ്പ് സമരം സംഘടിപ്പിച്ചത്.

കാട്ടൂർ – താന്യം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുനയം ബണ്ട് കം ബ്രിഡ്ജ് നിർമ്മിക്കുന്നത് വരെ കേരള കോൺഗ്രസ് സമരം നടത്തുമെന്ന് നിൽപ്പ് സമരം ഉദ്‌ഘാടനം ചെയ്ത് ഡെപ്യൂട്ടി ചെയർമാൻ അഡ്വ തോമസ് ഉണ്ണിയാടൻ പറഞ്ഞു.

പ്രസിഡന്റ് അഷ്റഫ് പാലിയത്താഴത്ത് അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി മിനി മോഹൻദാസ്, നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരൻ, വൈസ് പ്രസിഡന്റ് കെ സതീഷ്, മണ്ഡലം ഭാരവാഹികളായ എഡ്വേർഡ് ആന്റണി, ലിജോ ചാലിശ്ശേരി, അശോകൻ ഷാരടി, സി ബി മുജീബ് റഹ്‌മാൻ എന്നിവർ പ്രസംഗിച്ചു.