മണിലാലിന്റെ ”ഭാരതപ്പുഴ”യ്ക്ക് ചലച്ചിത്ര മേളയിൽ അഭിനന്ദന പ്രവാഹം

ഇരിങ്ങാലക്കുട : ലൈംഗിക തൊഴിലാളിയായ സുഗന്ധി എന്ന കേന്ദ്ര കഥാപാത്രത്തിലൂടെ സ്ത്രീയുടെ സ്വതന്ത്ര സഞ്ചാരങ്ങളേയും, തൃശൂർ നഗരത്തേയും, തൃശൂരിലെ സാംസ്കാരിക മുഖങ്ങളെയും അടയാളപ്പെടുത്തിയ “ഭാരതപ്പുഴ”യ്ക്ക് ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ രണ്ടാം ദിനത്തിൽ അഭിനന്ദന പ്രവാഹം.

നിരവധി ഡോക്യമെൻ്ററികളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള മണിലാൽ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം സംസ്ഥാന അവാർഡുകളും കരസ്ഥമാക്കിയിരുന്നു.

പ്രദർശനത്തിനു ശേഷം നടന്ന ചടങ്ങിൽ സംവിധായകൻ മണിലാൽ, സുഗന്ധിയായി വേഷമിട്ട സിജി പ്രദീപ്, നടൻ ദിനേഷ് എങ്ങൂർ, നടി അനുപമ ജ്യോതി, എഡിറ്റർ വിനു ജോയ്, അസോ. ഡയറക്ടർ നിധിൻ വിശ്വംഭരൻ എന്നിവരെ ഇരിങ്ങാലക്കുട നഗരസഭ സെക്രട്ടറി എം.എച്ച്. ഷാജിക് ആദരിച്ചു.

കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻ്റ് ആർട്ട്സ് ഡയറക്ടർ പി.ആർ. ജിജോയ്, ഗ്രാമിക സാംസ്കാരിക വേദി പ്രസിഡന്റ് പി.കെ. കിട്ടൻ മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.

തുടർന്ന് ജോൺ എബ്രഹാം പുരസ്കാരം നേടിയ “ഫാമിലി”യും, ഇറാനിയൻ ചിത്രമായ “മൈ ഫേവറിറ്റ് കേക്കും” പ്രദർശിപ്പിച്ചു.

ചലച്ചിത്രമേളയുടെ മൂന്നാം ദിനമായ മാർച്ച് 10ന് രാവിലെ 10 മണിക്ക് വിട പറഞ്ഞ ഭാവഗായകൻ പി. ജയചന്ദ്രൻ്റെ സംഗീത യാത്രകളെക്കുറിച്ച് നിർമ്മിച്ച ഡോക്യുമെന്ററി “ഒരു കാവ്യപുസ്തകം”,12 മണിക്ക് കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ നിർമ്മിച്ച ഷോർട്ട് ഫിലിമുകൾ, വൈകീട്ട് 6 മണിക്ക് ഓർമ്മ ഹാളിൽ ഫ്രഞ്ച് ചിത്രമായ “ദി നൈറ്റ് ബിലോങ്സ് ടു ലവേഴ്സ്” എന്നിവയും പ്രദർശിപ്പിക്കും.