ഓണ കാർഡുകളിലൊളിഞ്ഞ സ്നേഹവും പ്രത്യാശയും; പ്രിയപ്പെട്ട മന്ത്രിക്ക് സ്‌നേഹസമ്മാനവുമായി നിപ്മറിലെ വിദ്യാർഥികൾ

ഇരിങ്ങാലക്കുട : മന്ത്രി ഡോ. ആർ. ബിന്ദുവിന് ഓണാശംസകളറിയിക്കാൻ മനോഹരമായ കാർഡുകൾ തയ്യാറാക്കി നിപ്മറിലെ ഭിന്നശേഷി വിദ്യാർഥികൾ.

ചണം, വർണ്ണക്കടലാസുകൾ, മുത്തുമണികൾ എന്നിവ ഉപയോഗിച്ച് നിപ്മറിലെ എം-വൊക്ക് വിദ്യാർഥികളാണ് 1000 ആശംസാ കാർഡുകൾ മന്ത്രി ഡോ. ആർ. ബിന്ദുവിന് സ്നേഹത്തോടെ ഒരുക്കി നൽകിയത്.

ഭിന്നശേഷിക്കാരായ കുട്ടികളെ തൊഴിൽ പരിശീലനം നൽകി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുന്ന പദ്ധതിയാണ് എമ്പവർമെന്റ് ത്രൂ വൊക്കേഷണലൈസേഷൻ. അതിലെ സർഗ്ഗാവിഷ്കാരമാണ് വിദ്യാർഥികളൊരുക്കിയ സുന്ദരങ്ങളായ കാർഡുകൾ. കുട്ടികളുടെ സമ്മാനം ഏറ്റുവാങ്ങിയ മന്ത്രി അഭിനന്ദനവും ആശംസയും നേർന്നു. കുട്ടികളുടെ കൈകളിൽ നിന്നും ജനിച്ച ഓണാശംസാകാർഡുകൾ ഒരുപാട് സന്തോഷവും പ്രത്യാശയുമാണ് സമൂഹത്തിന് സമ്മാനിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

കുട്ടികളിലെ എല്ലാത്തരം വൈവിധ്യങ്ങളെയും ചേർത്തുപിടിച്ച് ഓരോരുത്തരുടെയും വ്യത്യസ്തമായ കഴിവുകളെ കണ്ടെത്തി വളർത്തുമ്പോഴേ യഥാർത്ഥ സമൃദ്ധിയിലേക്ക് നാം വളരുകയുള്ളൂ എന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ ദേശീയ ടേബിൾ ടെന്നീസ് ടൂർണമെൻ്റ് 1, 2, 3 തിയ്യതികളിൽ

ഇരിങ്ങാലക്കുട : കൗൺസിൽ ഫോർ ഇന്ത്യ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ സംഘടിപ്പിക്കുന്ന ദേശീയ ടേബിൾ ടെന്നീസ് ടൂർണമെൻ്റ് 1, 2, 3 തിയ്യതികളിലായി ഡോൺബോസ്കോ സെൻട്രൽ സ്കൂളിൽ വച്ച് സംഘടിപ്പിക്കുമെന്ന് സ്കൂൾ മാനേജർ ഫാ. ഇമ്മാനുവേൽ വട്ടക്കുന്നേൽ പത്രസമ്മേളനത്തിൽ അറിയിച്ചു.

മത്സരങ്ങൾ ദിവസവും രാവിലെ 8 മണിക്ക് ആരംഭിക്കും.

തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കുന്ന ഔദ്യോഗിക ഉദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും.

ഈ വർഷത്തെ ടൂർണ്ണമെൻ്റ് നമ്മുടെ രാജ്യത്തെയും യുണൈറ്റഡ് അറബ് എമിറേറ്റ്സിൻ്റെയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച പ്രതിഭകളെ ഒരുമിപ്പിക്കുന്ന കായിക മഹോത്സവമാണ്.

വിജയികൾക്ക് സി.ഐ.എസ്.സി.യെ പ്രതിനിധീകരിച്ച് എസ്.ജി.എഫ്.ഐ. ദേശീയ സ്കൂൾ ഗെയിംസിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും.

സി.ഐ.എസ്.സി. കേരള റീജിണൽ സ്പോർട്സ് കോർഡിനേറ്റർ ഫാ. ഷിനോ കളപ്പുരക്കൽ, പ്രിൻസിപ്പൽ ഫാ. ജിതിൻ മൈക്കിൾ, സ്പോർട്സ് കോർഡിനേറ്റർ ബിന്ദു ബാബു, പി.ടി.എ. പ്രസിഡൻ്റ് അഡ്വ. ഹോബി ജോളി, മുൻ പി.ടി.എ. പ്രസിഡൻ്റ് ശിവപ്രസാദ് ശ്രീധരൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

മാപ്രാണം ഹോളിക്രോസ് തീർത്ഥാടന ദൈവാലയത്തിൽ കുരിശുമുത്തപ്പന്റെ തിരുനാൾ 13നും 14നും

ഇരിങ്ങാലക്കുട : മാപ്രാണം ഹോളിക്രോസ് തീർത്ഥാടന ദൈവാലയത്തിലെ കുരിശുമുത്തപ്പന്റെ തിരുനാൾ സെപ്തംബർ 13, 14 തിയ്യതികളിൽ സംഘടിപ്പിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.

സെപ്തംബർ 4ന് രാവിലെ 6.30ന് കോട്ടപ്പുറം രൂപത മെത്രാൻ റവ. ഡോ. അംബ്രോസ് പുത്തൻവീട്ടിൽ കൊടിയേറ്റം നിർവഹിക്കും. തുടർന്ന് ലാറ്റിൻ റീത്തിൽ കുർബാനയും ഉണ്ടാകും.

അന്നേദിവസം മുതൽ 12 വരെ തിരുനാളിന്റെ നവനാൾ ആചരിക്കും.

തിരുനാൾ ആഘോഷത്തിന്റെ ഭാഗമായുള്ള പള്ളിയുടെയും ബഹുനില പന്തലുകളുടെയും സ്വിച്ച് ഓൺ കർമ്മം 12ന് വൈകീട്ട് 7 മണിക്ക് നടക്കും.

13ന് രാവിലെ കുർബാനയ്ക്കു ശേഷം തിരുഹൃദയപ്രദക്ഷിണവും തിരുസ്വരൂപങ്ങൾ എഴുന്നള്ളിച്ചു വയ്ക്കലും ഉണ്ടായിരിക്കും.

വൈകീട്ട് 7.30ന് പുഷ്പ കുരിശ് എഴുന്നള്ളിപ്പ് ആരംഭിക്കും.

തിരുനാൾ ദിനമായ 14ന് വൈകീട്ട് 3 മണിക്കുള്ള കുർബാനയെ തുടർന്ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം അരങ്ങേറും.

21ന് നടത്തുന്ന എട്ടാമിടത്തോടനുബന്ധിച്ച് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ സ്നേഹാഞ്ജലി ഹാളിൽ കുരിശുമുത്തപ്പന്റെ നേർച്ച ഊട്ട് ഉണ്ടായിരിക്കും.

15ന് രാത്രി 7 മണിക്ക് “എൻ്റെ പിഴ” എന്ന നാടകവും 21ന് രാത്രി 7 മണിക്ക് മെഗാഷോയും ഉണ്ടായിരിക്കും.

വികാരി റവ. ഫാ. ജോണി മേനാച്ചേരി, ജനറൽ കൺവീനർ ജോൺ പള്ളിത്തറ, പബ്ലിസിറ്റി കൺവീനർ സെബി കള്ളാപറമ്പിൽ, അസിസ്റ്റൻ്റ് വികാരി ഫാ. ഡിക്സൺ കാഞ്ഞൂക്കാരൻ, കൈക്കാരന്മാരായ ആന്റണി കള്ളാപറമ്പിൽ, പോളി പള്ളായി, ബിജു തെക്കേത്തല എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

കാലിക്കറ്റ് സർവ്വകലാശാലയുടെ കായിക കിരീടം ഒൻപതാം തവണയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിന്

ഇരിങ്ങാലക്കുട : കാലിക്കറ്റ് സർവ്വകലാശാലയുടെ കായിക കിരീടം ഈ വർഷവും സ്വന്തമാക്കി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ്.

തുടർച്ചയായി ഒൻപതാം തവണയാണ് ക്രൈസ്റ്റ് കോളെജ് കായിക മികവിൻ്റെ ഈ കിരീടം സ്വന്തമാക്കുന്നത്. 2981 പോയിൻ്റുകൾ നേടി വ്യക്തമായ അധിപത്യത്തിലൂടെയാണ് ക്രൈസ്റ്റ് കോളെജ് ഒന്നാമതെത്തിയത്.

പുരുഷ, വനിതാ വിഭാഗങ്ങളിൽ ഒന്നാമതെത്തിയതും ക്രൈസ്റ്റ് കോളെജ് തന്നെയാണ്.

ആരോഗ്യമുള്ള ഒരു യുവതയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കോളെജ് മാനേജ്മെൻ്റിൻ്റെയും പരിശീലകരുടെയും വിദ്യാർഥികളുടെയും ഒത്തൊരുമിച്ചുള്ള പരിശ്രമമാണ് ക്രൈസ്റ്റ് കോളെജിനെ കായിക രംഗത്ത് തുടർച്ചയായി ഒന്നാം സ്ഥാനത്ത് നിലനിർത്തുന്നതെന്ന് പ്രിൻസിപ്പൽ ഡോ. ജോളി ആൻഡ്രൂസ് പറഞ്ഞു.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കായികരംഗത്ത് തുല്യപ്രാധാന്യത്തോടെ നൽകുന്ന പരിശീലനമാണ് ഇരുവിഭാഗങ്ങളും മികച്ച് നിൽക്കാൻ ക്രൈസ്റ്റിനെ സഹായിക്കുന്നതെന്നും പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു.

കാലിക്കറ്റ് സർവ്വകലാശാല ആസ്ഥാനത്ത് നടന്ന പരിപാടിയിൽ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാനിൽ നിന്നും കോളെജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിലും അധ്യാപകരും വിദ്യാർഥികളും ചേർന്ന് കിരീടം ഏറ്റുവാങ്ങി.

നിര്യാതയായി

അന്നമ്മ

ഇരിങ്ങാലക്കുട : കൊരുമ്പിശ്ശേരി തട്ടിൽ തൃത്താണി റാഫേൽ ഭാര്യ അന്നമ്മ (93) നിര്യാതയായി.

സംസ്കാരം ഞായറാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് ഇരിങ്ങാലക്കുട വെസ്റ്റ് ഡോളേഴ്സ് പള്ളി സെമിത്തേരിയിൽ.

മക്കൾ : ജോസഫ്, തോമസ്, ജോർജ്ജ്, ജോൺ

മരുമക്കൾ : ഹെൻസ, ലിൻഡ, ആൽഫി, ബിനി

കിഴുത്താണിയിൽ സൗപർണിക അംഗൻവാടിക്ക് തറക്കല്ലിട്ടു

ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിലെ കിഴുത്താണി 8-ാം വാർഡിൽ സൗപർണിക അംഗൻവാടിയുടെ അടിത്തറയ്ക്ക് ബലക്ഷയം കണ്ടെത്തിയതിനെ തുടർന്ന് പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു.

മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപയാണ് 2 നിലകളിലായി കെട്ടിടം നിർമ്മിക്കുന്നതിന് അനുവദിച്ചിട്ടുള്ളത്.

തറക്കല്ലിട്ട് മന്ത്രി ഡോ. ആർ. ബിന്ദു നിർമ്മാണോദ്ഘാടനം നിർവഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു പ്രദീപ്‌ അധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്റ് ലളിത ബാലൻ, വൈസ് പ്രസിഡന്റ്‌ കെ.എസ്. രമേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സുനിൽ മാലാന്ത്ര, മുൻ വൈസ് പ്രസിഡന്റ്‌ മോഹനൻ വലിയാട്ടിൽ, വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ അമ്പിളി റെനിൽ, ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ബീന സുബ്രഹ്മണ്യൻ, മുൻ പ്രസിഡന്റ്‌ സീമ പ്രേംരാജ്, എന്നിവർ പ്രസംഗിച്ചു.

വാർഡ് മെമ്പർ വൃന്ദ അജിത്ത്കുമാർ സ്വാഗതവും ഐ.സി.ഡി.എസ്. സൂപ്പർവൈസർ നന്ദിയും പറഞ്ഞു.

വര്‍ണ്ണക്കുട സ്പെഷ്യല്‍ എഡിഷൻ : ഇരിങ്ങാലക്കുടയിൽ ‘മധുരം ജീവിതം’ ലഹരി വിരുദ്ധ ഓണാഘോഷം സെപ്തംബര്‍ 1നും 2നും

ഇരിങ്ങാലക്കുട : വര്‍ണ്ണക്കുട സ്പെഷ്യല്‍ എഡിഷനായി ‘മധുരം ജീവിതം’ ലഹരി വിരുദ്ധ ഓണാഘോഷ പരിപാടികള്‍ സെപ്തംബര്‍ 1, 2 തിയ്യതികളില്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പത്രസമ്മേളനത്തിൽ അറിയിച്ചു.

ഇരിങ്ങാലക്കുട മണ്ഡലത്തിലെ മുഴുവന്‍ വിഭാഗം ജനങ്ങളെയും കോര്‍ത്തിണക്കിക്കൊണ്ടാണ് ലഹരിവിരുദ്ധ സന്ദേശം ഉയര്‍ത്തിക്കൊണ്ട് ഈ വര്‍ഷത്തെ ഓണാഘോഷം സംഘടിപ്പിക്കുന്നത്.

18 ടീമുകള്‍ അണിനിരക്കുന്ന ഓണക്കളി മത്സരമാണ് ആഘോഷത്തിലെ പ്രധാന ഇനം. പൊറത്തിശ്ശേരി കണ്ടാരംതറ മൈതാനിയില്‍ സെപ്തംബര്‍ 2ന് ഉച്ചതിരിഞ്ഞ് 2 മണിക്കാണ് മത്സരം അരങ്ങേറുക. പ്രശസ്ത ടീമുകൾ മത്സരത്തില്‍ അണിനിരക്കും.

അന്നേദിവസം രാവിലെ 9 മണിക്ക് ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ നാടൻപാട്ട് മത്സരം അരങ്ങേറും. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ക്ലബ്ബുകള്‍, കുടുംബശ്രീ സംഘങ്ങള്‍, പഞ്ചായത്ത്തല സംഘങ്ങള്‍ തുടങ്ങിയവര്‍ നാടൻപാട്ട് മത്സരത്തില്‍ മാറ്റുരയ്ക്കും.

കഴിഞ്ഞ ദിവസങ്ങളിലായി വിദ്യാഭ്യാസ സ്ഥാപന അടിസ്ഥാനത്തില്‍ നടന്നുവന്ന സാഹിത്യമത്സരങ്ങളുടെ ഫൈനല്‍ റൗണ്ട് മത്സരം സെപ്തംബര്‍ 1ന് സെന്റ് ജോസഫ്സ് കോളെജില്‍ നടക്കും.

ചിത്രരചന, കഥാരചന, കവിതാരചന, ഉപന്യാസരചന, പ്രസംഗം എന്നിങ്ങനെയാണ് മത്സരങ്ങള്‍ നടന്നത്. ഇതില്‍ വിജയികളായവര്‍ സെന്റ് ജോസഫ് കോളെജില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കും.

എല്‍.പി., യു.പി., ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി, കോളെജ് എന്നീ തലങ്ങളിലും പൊതുജനങ്ങള്‍ക്കായി ജനറല്‍തലത്തിലും മത്സരം നടക്കും. ജനറല്‍ വിഭാഗത്തില്‍ മത്സരിക്കുന്നവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷന്‍ ഉണ്ടാകും. രാവിലെ 8.30ന് സെന്റ് ജോസഫ്സ് കോളെജില്‍ എത്തിയാൽ സ്പോട്ട് രജിസ്ട്രേഷന്‍ നടത്തി പരിപാടിയില്‍ പങ്കെടുക്കാം.

ഇരിങ്ങാലക്കുട മണ്ഡലത്തിലെ ‘മധുരം ജീവിതം ലഹരി വിരുദ്ധ സ്പെഷ്യൽ ബോധവൽക്കരണ ക്യാമ്പയിൻ’ ഓണാഘോഷത്തിന്റെ ഭാഗമായി 0480- കലാസാംസ്കാരിക സംഘടനയുമായി ചേർന്ന് ‘പൂക്കാലം- ബ്ലൂം എഗൈൻസ്റ്റ് ഡ്രഗ്സ്’ എന്ന പേരിൽ വ്യത്യസ്തമായ ക്യാമ്പയിനും ആഗസ്റ്റ് 31ന് സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി രാസലഹരിക്കെതിരെ വീടുകളിൽ പൂക്കളങ്ങൾ ഒരുക്കും.
ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ ഇരുപതിനായിരത്തിലധികം കുടുംബങ്ങളാണ് ഈ ബൃഹത്തായ സന്ദേശത്തോട് കൈകോർക്കുന്നത്.

അതുപോലെ ഓണക്കാലത്ത് വിവിധ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്ന വിവിധ ക്ലബ്ബുകളും സംഘടനകളും ഓണാഘോഷങ്ങളിൽ “മധുരം ജീവിതം ലഹരി വിരുദ്ധ ക്യാമ്പയിൻ സന്ദേശങ്ങൾ” പ്രചരിപ്പിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

വാർത്താസമ്മേളനത്തിൽ ജനറൽ കൺവീനർ ഡോ. കേസരി, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുധ ദിലീപ്, ഇരിങ്ങാലക്കുട ബിപിസി കെ.ആർ. സത്യപാലൻ, ജീവൻലാൽ എന്നിവരും പങ്കെടുത്തു.

ആയുർ റിവർ വ്യൂ റിസോർട്ട് പദ്ധതിയുടെ പേരിൽ 60 ലക്ഷം രൂപയുടെ തട്ടിപ്പ് : ചിലന്തി ജയശ്രീ പിടിയിൽ

ഇരിങ്ങാലക്കുട : തിരുവില്വാമലയിൽ ആയുർ റിവർ വ്യൂ റിസോർട്ട് എന്ന പേരിൽ ഒരു പ്രൊജക്റ്റ് ആരംഭിക്കുന്നുണ്ടെന്നും അതിൽ പണം നിക്ഷേപിച്ചാൽ വളരെയധികം സാമ്പത്തിക നേട്ടമുണ്ടാക്കാമെന്നും വിശ്വസിപ്പിച്ച് പുത്തൻചിറ സ്വദേശിയിൽ നിന്ന് 60 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി ചിലന്തി ജയശ്രീ എന്നറിയപ്പെടുന്ന വരന്തരപ്പിള്ളി വേലൂപ്പാടം സ്വദേശി കുറുവത്ത് വീട്ടിൽ ജയശ്രീ (61) പിടിയിൽ.

2022 ജനുവരി 28ന് പുത്തൻചിറ സ്വദേശിയിൽ നിന്ന് 10 ലക്ഷം രൂപ വാങ്ങുകയും തുടർന്ന് അക്കൗണ്ട് വഴിയും നേരിട്ടും 50 ലക്ഷം രൂപ കൂടി വാങ്ങി ആകെ 60 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പരാതി.

നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ജയശ്രീയുടെ പേരിൽ വടക്കാഞ്ചേരി, തൃശൂർ ഈസ്റ്റ്, പാലക്കാട് കോട്ടായി സ്റ്റേഷൻ പരിധികളിലായി 9 തട്ടിപ്പ് കേസുകളും ഒരു അടിപിടിക്കേസും ഉണ്ട്.

ഇരിങ്ങാലക്കുട ഡിവൈഎസ്പി സി.എൽ. ഷാജു, വനിതാ സ്റ്റേഷൻ എസ്എച്ച്ഒ ഇൻ ചാർജ് എസ്ഐ സൗമ്യ, എഎസ്ഐ സീമ, എസ്ഐമാരായ പ്രസാദ്, സുമൽ, സീനിയർ സിപിഒ മാരായ ഉമേഷ്, ജീവൻ, അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

നഗരസഭാ പരിധികളിലെ പ്രവൃത്തികൾ കൃത്യമായി നടക്കുന്നില്ല ; കരാറുകാരുടെ യഥാർത്ഥ പ്രശ്നം പരിശോധിക്കണമെന്ന് കൗൺസിലർമാർ

ഇരിങ്ങാലക്കുട : നഗരസഭയിലെ 41 വാർഡുകളിലും ടെൻഡർ കഴിഞ്ഞ പ്രവൃത്തികൾ പാതിവഴിയിൽ കിടക്കുന്നതിന്റെ യഥാർത്ഥ കാരണം അന്വേഷിക്കണമെന്ന് കൗൺസിൽ യോഗത്തിൽ കൗൺസിലർമാർ ആവശ്യപ്പെട്ടു.

കരാറുകാരോട് ചോദിക്കുമ്പോൾ ബില്ല് പാസായി പണം കിട്ടാത്തതാണ് പ്രശ്നമെന്ന് പറയുന്നുണ്ടെങ്കിലും അതല്ലാതെ മറ്റെന്തെങ്കിലും കാരണം ഉണ്ടോയെന്നും പ്രവൃത്തികൾ താമസിപ്പിക്കുന്നതിന്റെ യഥാർത്ഥ കാരണം ബന്ധപ്പെട്ടവർ കണ്ടെത്തണമെന്നും സി.സി. ഷിബിൻ ആവശ്യപ്പെട്ടു.

നിലവിലെ കൗൺസിലിന്റെ കാലാവധി പൂർത്തീകരിക്കുന്നതിന് മുൻപേ തന്നെ തുടങ്ങിയ പ്രവൃത്തികൾ പൂർത്തീകരിക്കാനും പുതിയ പ്രവർത്തികൾ തുടങ്ങിവയ്ക്കാനുമുള്ള നടപടികൾ ദ്രുതഗതിയിൽ സ്വീകരിക്കണമെന്നും അതിനായി നഗരസഭ എൻജിനീയർമാർക്ക് ആവശ്യമായ സമയം നീക്കിവെക്കാൻ അനുവാദം നൽകണമെന്നും അഡ്വ. കെ.ആർ. വിജയയും ആവശ്യപ്പെട്ടു.

നിലവിൽ കരാറുകാരുടെ 15 ബില്ലുകൾ കൊടുത്തിട്ടുണ്ടെന്നും 18 ബില്ലുകൾ തൊട്ടടുത്ത ദിവസം തന്നെ കൊടുക്കുമെന്നും അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു.

കരാറുകാർ പലയിടത്തും മനപ്പൂർവ്വം പ്രവൃത്തികൾ വൈകിപ്പിക്കുന്നുണ്ടെന്നും മഴയുണ്ടെങ്കിലും ചെയ്യാൻ കഴിയുന്ന പ്രവൃത്തികൾ പോലും നിരവധി തവണ ആവശ്യപ്പെട്ടിട്ടും ചെയ്യുന്നില്ലെന്നും സി.സി. ഷിബിൻ ചൂണ്ടിക്കാട്ടി.

നിരവധി പരാതികൾ ലഭിച്ചുകൊണ്ടിരിക്കുന്ന കരാറുകാരെ എന്തിനാണ് നമ്മൾ ചുമക്കുന്നതെന്ന് സന്തോഷ് ബോബനും ചോദ്യമുയർത്തി.

റെജുവിനേഷൻ ഓഫ് വാട്ടർ ബോഡീസ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്ന കാട്ടാമ്പള്ളിക്കുളം നവീകരണം, കൊല്ലംകുളം നവീകരണം, ശാരദകുളം നവീകരണം എന്നിവയ്ക്ക് ഭരണാനുമതി ലഭിക്കാത്തതിനാൽ പദ്ധതി പണം നഷ്ടപ്പെടാതിരിക്കാൻ പകരം വാർഡ് 5ലെ കണക്കൻ കുളം, വാർഡ് 35 തുറുകായ്കുളം എന്നീ കുളങ്ങൾ ഉൾപ്പെടുത്താമെന്നും കൗൺസിൽ തീരുമാനിച്ചു.

നിലവിൽ പുനരുദ്ധാരണം കഴിഞ്ഞിട്ടുള്ള തുറുകായ്കുളത്തിലെ ചെളി നീക്കം ചെയ്ത് നീന്തൽ പഠിക്കാനുള്ള സൗകര്യം ഉൾപ്പെടെ ഈ പദ്ധതിയിലൂടെ നടപ്പിലാക്കാനാണ് തീരുമാനം.

നിരവധിയാളുകൾ നീന്താൻ വരുന്ന നഗരമധ്യത്തിലെ ഞവരിക്കുളത്തിൻ്റെ കുറുകെ സ്വന്തം ചെലവിൽ കയറുകെട്ടി ബോളുകൾ സ്ഥാപിക്കുന്നതിനുള്ള അനുമതിക്കായി സെക്രട്ടറിക്ക് കത്ത് നൽകിയിട്ട് മൂന്ന് മാസം പിന്നിട്ടിട്ടും കൗൺസിലിൽ അജണ്ടയായി വരാത്തതിൽ കൗൺസിലർ മാർട്ടിൻ ആലേങ്ങാടൻ പ്രതിഷേധം അറിയിച്ചു.

അടിയന്തിര നടപടി വേണ്ട വിഷയമായതിനാൽ നേരിട്ട് അനുമതി നൽകാനുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് സെക്രട്ടറി എം.എച്ച്. ഷാജിക്ക് മറുപടി നൽകി.

15 അജണ്ടകളുമായി ചേർന്ന കൗൺസിൽ യോഗത്തിൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.