“രാത്രിയും പൊലീസ് കൂടെയുണ്ട്; ഇനി നിർഭയമായി യാത്ര ചെയ്യാം” ; റൂറൽ ജില്ലാതല നിർഭയ നിശ പദ്ധതിക്ക് പ്രൗഢോജ്ജ്വല തുടക്കമിട്ട് ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട : സ്ത്രീസുരക്ഷയ്ക്ക് കാവലായി അന്താരാഷ്ട്ര വനിതാ ദിനത്തിൽ ‘നിർഭയ നിശ’ പദ്ധതിയുടെ റൂറൽ ജില്ലാതല ഉദ്ഘാടനവും, കൂട്ടനടത്തവും പട്രോളിംഗ് വാഹനങ്ങളുടെ ഫ്ലാഗ് ഓഫും മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.

വനിതാദിനത്തിൽ സംസ്‌ഥാനത്തെ 14 ജില്ലകളിലും നിർഭയ നിശ പദ്ധതിയുടെ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതിക്ക് റൂറൽ ജില്ലാതലത്തിലും തുടക്കം കുറിച്ചത്.  

ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ്സ് സ്റ്റാന്റിൽ വെച്ച് നടന്ന ചടങ്ങിൽ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.

ജോലി, പഠനം, ചികിത്സ തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് പൂർണ്ണ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേരള പൊലീസ് ആവിഷ്കരിച്ച പദ്ധതിയാണ് ‘നിർഭയ നിശ’.

രാത്രി 9 മണി മുതൽ രാവിലെ 5 മണിവരെ സ്ത്രീകൾക്ക് കുടുംബപരവും വ്യക്തിപരവുമായ ആവശ്യങ്ങൾക്കായി പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിച്ച് യാത്ര ചെയ്യുമ്പോൾ നേരിടേണ്ടി വരുന്ന സുരക്ഷാ വെല്ലുവിളികൾക്ക് പൊലീസിന്റെ അടിയന്തര സഹായം ലഭ്യമാക്കാനും, സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ ഉടനടി പരിഹരിക്കാനും, കുറ്റവാളികൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാനും ഈ പദ്ധതി പ്രത്യേക ഊന്നൽ നൽകും. 

രാത്രിയാത്രകളിൽ സ്ത്രീകളുടെ അന്തസ്സും സുരക്ഷയും ബഹുമാനവും ഉറപ്പാക്കി അവരെ സുരക്ഷിതമാക്കുകയാണ് ഈ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

സഹായം ആവശ്യമായ സ്ത്രീകൾക്ക് കേരള പൊലീസിന്റെ ‘പോൽ ആപ്പി’ലെ എസ്.ഒ.എസ്. ബട്ടൺ പ്രവർത്തിപ്പിച്ചോ, എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റം കൺട്രോൾ റൂമിന്റെ ഹെൽപ്പ് ലൈൻ നമ്പറായ 112ൽ വിളിച്ചോ, അപരാജിത ഹെൽപ്പ് ലൈൻ നമ്പറായ 9497999955ൽ വിളിച്ചോ സഹായം ആവശ്യപ്പെടാവുന്നതാണ്.

സഹായം ആവശ്യപ്പെട്ട് നിർഭയ നിശ പദ്ധതിയിലേക്ക് വരുന്ന സഹായ അഭ്യർത്ഥനകളോട് പൊലീസ് സംവിധാനം എങ്ങനെ പ്രതികരിക്കുന്നു എന്നത് ചടങ്ങിൽ ഡെമോ ആയി കാണിച്ചു. ഒരു വനിത സഹായം അഭ്യർത്ഥിച്ച് തിരുവനന്തപുരത്തെ കേന്ദ്രീകൃത കൺട്രോൾ റൂമിലേക്ക് വിളിക്കുകയും നിമിഷങ്ങൾക്കകം ആ വിവരം റൂറൽ പൊലീസിന്റെ ഇരിങ്ങാലക്കുട കൺട്രോൾ റൂമിലേക്ക് കൈമാറുകയും ചെയ്തു. തുടർന്ന് നിർഭയ നിശ ഡ്യൂട്ടിയിലുണ്ടായിരുന്ന പിങ്ക് പട്രോളിംഗ് വാഹനത്തിന് സന്ദേശം ലഭിക്കുകയും, വനിതാ ഓഫീസർ ഉടൻ തന്നെ സഹായം ആവശ്യപ്പെട്ട വ്യക്തിയെ ഫോണിൽ ബന്ധപ്പെടുകയും ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡിലെത്തി അവരെ കണ്ടെത്തുകയും ചെയ്തു. 

ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ കമ്മ്യൂണിറ്റി പൊലീസ് അഡ്വസൈർ ആതിര ഉണ്ണികൃഷ്ണൻ പ്രാർത്ഥന ചൊല്ലി.  

മുൻ നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, കൗൺസിലർ ഡെലി സിജു യോഹന്നാൻ, ഡാൻസ് പെർഫോർമർ & ആർട്ടിസ്റ്റ് വൈഗ കെ. സജീവ്, മ്യൂസിക് പ്രൊഡ്യൂസർ വിഷ്ണു സി. ശർമ്മ എന്നിവർ ആശംസകൾ അർപ്പിച്ചു. 

കെ.പി.ഒ.എ. മെമ്പർ പി.എ. മിനി, കെപിഎ മെമ്പർ വി.ആർ. ചിത്തിര, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി എൻ.എസ്. സലീഷ്, ഇരിങ്ങാലക്കുട ഡിവൈഎസ്പി എം. സന്തോഷ് കുമാർ, നാർക്കോട്ടിക് സെൽ & ജെന്റർ ജസ്റ്റിസ് ഡിവൈഎസ്പി കെ.എ. അബ്ദുൾ സലാം എന്നിവരും പങ്കെടുത്തു. 

തൃശൂർ റൂറൽ അഡീഷണൽ പൊലീസ് സൂപ്രണ്ട് വി.എ. കൃഷ്ണദാസ് സ്വാഗതവും തൃശൂർ റൂറൽ വനിതാ സ്റ്റേഷൻ എസ്ഐ അനു ജോസ് നന്ദിയും പറഞ്ഞു. 

ചടങ്ങിന് മാറ്റ് കൂട്ടി റൂറൽ ജില്ലാ പൊലീസ് ഓഫീസിലെ മിനിസ്റ്റീരിയൽ സ്റ്റാഫ് മഞ്ജുളയും സംഘവും അവതരിപ്പിച്ച കോൽക്കളിയും അരങ്ങേറി. 

തുടർന്ന്പിങ്ക് പട്രോളിംഗ് വാഹനങ്ങളുടെ ഫ്ലാഗ് ഓഫിന് ശേഷം പരിപാടിയിൽ പങ്കെടുത്തവർ എല്ലാവരും ചേർന്നുള്ള കൂട്ടനടത്തവും നടത്തി.

നടനകൈരളിയിലെത്തി നവാസുദ്ദീൻ സിദ്ദിഖി

ഇരിങ്ങാലക്കുട : നടനകൈരളിയിൽ നടന്ന 131-ാമത് നവരസ സാധന ശില്പശാലയുടെ സമാപനത്തിൽ മുഖ്യാഥിതിയായി എത്തിയ വിഖ്യാത ഹിന്ദി ചലച്ചിത്ര താരം നവാസുദ്ദീൻ സിദ്ദിഖി രണ്ടുദിവസം ശില്പശാല നിരീക്ഷിച്ചു. 

പാശ്ചാത്യ അഭിനയ സങ്കേതങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ത്യൻ പാരമ്പര്യ സങ്കേതങ്ങളിലൂന്നിയുള്ള അഭിനയ പരിശീലനമാണ് നവരസ സാധനയിൽ കാണാൻ കഴിഞ്ഞതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

ന്യൂഡൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ പൂർവവിദ്യാർഥി കൂടിയായ നവാസുദ്ദീനെ ശില്പശാലയിലെ അഭിനയ ഗുരു വേണുജി നടനകൈരളി പ്രസിദ്ധീകരിച്ച ‘മുദ്ര’ എന്ന ബൃഹദ് ഗ്രന്ഥം നൽകി ആദരിച്ചു.

കുഴിക്കാട്ടുകോണത്ത് ലഹരിക്കെതിരെ ജനകീയ ക്യാമ്പയിൻ

ഇരിങ്ങാലക്കുട : നഗരസഭ വാർഡ് 8 നമ്പ്യാങ്കാവിൽ കുഴിക്കാട്ടുകോണം ഹോളി ഫാമിലി സ്കൂളുമായി സഹകരിച്ച് ലഹരിക്കെതിരെ ജനകീയ ക്യാമ്പയിൻ സംഘടിപ്പിച്ചു. 

വാർഡ് കൗൺസിലർ സി.സി. ഷിബിൻ അധ്യക്ഷത വഹിച്ചു. 

ഇരിങ്ങാലക്കുട എക്സൈസ് അസിസ്റ്റൻ്റ് ഓഫീസർ സി.കെ. ചന്ദ്രൻ ലഹരി വിരുദ്ധ ക്ലാസ്സ്‌ നയിച്ചു.

ലഹരി ഉപയോഗം വീടുകളിൽ നിന്നു തന്നെ കണ്ടെത്തി കുട്ടികളെ അതിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള പരിഹാരമാർഗ്ഗങ്ങളും അദ്ദേഹം അവതരിപ്പിച്ചു.

ഈ പ്രദേശങ്ങളിൽ കുട്ടികളുടെ ലഹരി ഉപയോഗം വർധിച്ചു വരുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്.  

വാർഡിൽ നിന്നും ലഹരി ഉപയോഗം ജനകീയ പങ്കാളിത്തത്തോടെ തന്നെ തുടച്ചു മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ഇനിയും തുടരുമെന്ന് കൗൺസിലർ സി.സി. ഷിബിൻ പറഞ്ഞു.

കൂടാതെ കുട്ടികളുടെ നേതൃത്വത്തിൽ ലഹരിക്കെതിരെയുള്ള പോസ്റ്റർ നിർമ്മാണവും നടത്തി. ഈ പോസ്റ്ററുകളുമേന്തി വാർഡിൽ കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ പ്രചരണവും നടത്തി. 

ഹോളി ഫാമിലി സ്കൂൾ പ്രധാന അധ്യാപിക സിസ്റ്റർ സെലിൻ മരിയ സ്വാഗതവും എം.പി.ടി.എ. പ്രസിഡൻ്റ് ജെനി നന്ദിയും പറഞ്ഞു.

ആശാ വർക്കർമാരായ ശാന്താമണി, ബിന്ദു ഉദയൻ, അംഗനവാടി അധ്യാപകരായ സ്നേഹപ്രഭ, സുഭദ്ര, വയോജന ക്ലബ്ബ്‌ ഭാരവാഹികളായ നാരായണൻകുട്ടി, പുഷ്പ മോഹനൻ, ക്ലബ്ബ്‌ പ്രതിനിധി രേഷ്മ നവീൻ എന്നിവർ നേതൃത്വം നൽകി.

ഭാരത്‌ സേവക് സമാജിന്റെ ദേശീയ അവാർഡ് ജോസ് മാമ്പിള്ളിക്ക്

ഇരിങ്ങാലക്കുട : ഇന്ത്യൻ പ്ലാനിംഗ് കമ്മീഷൻ 1952ൽ സ്ഥാപിച്ച ദേശീയ വികസന ഏജൻസിയായ ഭാരത്‌ സേവക് സമാജിന്റെ ഈ വർഷത്തെ ദേശീയ അവാർഡ് ഇരിങ്ങാലക്കുട സ്വദേശിയായ ജോസ്
മാമ്പിള്ളിക്ക് ലഭിച്ചതായി തിരുവനന്തപുരത്തുള്ള ബി.എസ്.എസ്. കാര്യാലയം അറിയിച്ചു.

മാർച്ച്‌ 12ന് ഉച്ചയ്ക്ക് 1.30ന് തിരുവനന്തപുരം കവടിയാറിലുള്ള ബി.എസ്.എസ്. ആസ്ഥാനത്ത് വെച്ച് നടക്കുന്ന പൊതു ചടങ്ങിൽ നാഷണൽ ചെയർമാൻ
ഡോ. പി.എസ്. ബാലചന്ദ്രൻ, ജോസ് മാമ്പിള്ളിക്ക് അവാർഡ് സമ്മാനിക്കും.

രാജ്യത്തിന്റെ ഉന്നമനത്തിനും അഭിവൃദ്ധിക്കും വേണ്ടി കലാസാംസ്കാരിക, കായിക, സാമൂഹ്യ, വിദ്യാഭ്യാസ രംഗങ്ങളിലും മറ്റ് വ്യത്യസ്ത മേഖലകളിലും തങ്ങളുടേതായ സംഭാവനകൾ കാഴ്ചവെക്കുന്ന പ്രമുഖ വ്യക്തികൾക്കാണ് ഭാരത് സേവക് സമാജ് ഓരോ വർഷവും ദേശീയ അവാർഡ് നൽകി വരുന്നത്.

നിര്യാതനായി

പുഷ്പൻ

ഇരിങ്ങാലക്കുട : വെള്ളാനി
കുട്ടശ്ശാംവീട്ടിൽ പുഷ്പൻ (82) നിര്യാതനായി.

സംസ്‌കാരം ഇന്ന് (തിങ്കളാഴ്ച) ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ : സരസ്വതി

മക്കൾ : രാജേഷ്, ശാലിനി, സതീഷ്

മരുമക്കൾ : ജീന, അജയൻ, മൃദുല

ആറാട്ടുപുഴയിൽ തേവർ പന്തലുകൾക്ക് കാൽനാട്ടി

ഇരിങ്ങാലക്കുട : ആറാട്ടുപുഴ പൂരത്തിന് നെടുനായകത്വം വഹിക്കുന്ന തൃപ്രയാർ തേവർക്ക് നിലകൊള്ളാൻ കൈതവളപ്പിന് സമീപം ഉയർത്തുന്ന തേവർ പന്തലിനും ആറാട്ടുപുഴ ക്ഷേത്ര പത്തായപ്പുരയ്ക്ക് സമീപം ഒരുക്കുന്ന തേവർ സ്വീകരണ പന്തലിനും കാൽനാട്ടി.

ക്ഷേത്രം മേൽശാന്തി കൂറ്റമ്പിള്ളി പത്മനാഭൻ നമ്പൂതിരിയുടെ ഭൂമിപൂജയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.

ആലിലകളും മാവിലകളും ചാർത്തിയ കവുങ്ങ് കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ അഡ്വ. കെ.പി. അജയൻ, ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്താ, വല്ലച്ചിറ പഞ്ചായത്ത് പ്രസിഡൻ്റ് രിമ പ്രകാശൻ, വൈസ് പ്രസിഡൻ്റ് തിലകൻ മാലിപറമ്പിൽ, പെരുവനം – ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് എ.എ. കുമാരൻ, ആറാട്ടുപുഴ പൂരം കോർഡിനേറ്റർ എം. രാജേന്ദ്രൻ, മേളപ്രമാണി പെരുവനം സതീശൻ മാരാർ, തിരുവഞ്ചിക്കുളം ഗ്രൂപ്പ് അസി. കമ്മീഷണർ എം.ആർ. മിനി, ക്ഷേത്രം ഊരാളൻ മാടമ്പ് ഹരിദാസൻ നമ്പൂതിരി, രശ്മി സുരേന്ദ്രൻ, സജിത ജിജേഷ്, വിശ്വൻ ചക്കോത്ത്, സുജിത സുനിൽ, സിജോ ഇടപ്പള്ളി, സൗമ്യ രജനീഷ്, ആറാട്ടുപുഴ ദേവസ്വം ഓഫീസർ യു. അനിൽകുമാർ, ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് മനോജ് മംഗലത്ത്, വൈസ് പ്രസിഡന്റ് കെ. മുരളീധരൻ, സെക്രട്ടറി പി. മനോജ്, ജോ. സെക്രട്ടറി സജീവ് കിയ്യത്ത്, ഓഡിറ്റർ ദിലീപ് കുമാർ, സമിതി അംഗങ്ങൾ, ഭക്തജനങ്ങൾ, ദേശക്കാർ, പൂരം പങ്കാളി ക്ഷേത്ര ഭാരവാഹികൾ എന്നിവർ ചേർന്നാണ് കാൽ നാട്ടിയത്.

ആറാട്ടുപുഴ പൂരം കൊടിയേറ്റം മാർച്ച് 24നും, തിരുവാതിര വിളക്ക് മാർച്ച് 26 വെളുപ്പിനും, പെരുവനം പൂരം മാർച്ച് 27നും, ആറാട്ടുപുഴ തറക്കൽ പൂരം മാർച്ച് 29നും, ആറാട്ടുപുഴ പൂരം മാർച്ച് 30നും, ഗ്രാമബലി മാർച്ച് 31നും ആണ്.

കത്തോലിക്ക കോൺഗ്രസിന്റെ “ലഹരിക്കെതിരെ ഒരു ഗോൾ”

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ അഖില കേരള കത്തോലിക്ക കോൺഗ്രസ് എ.കെ.സി.സി.യുടെ നേതൃത്വത്തിൽ കത്തീഡ്രൽ പള്ളിയങ്കണത്തിൽ വെച്ച് ലഹരിക്കെതിരെ നടത്തുന്ന ബോധവൽക്കരണത്തിന്റെ ഭാഗമായും മാർച്ച് 15 മുതൽ 22 വരെ ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനിയിൽ നടത്തുന്ന 3-ാമത് മാർ ജെയിംസ് പഴയാറ്റിൽ സ്മാരക അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് മുന്നോടിയായും “ലഹരിക്കെതിരെ ഒരു ഗോൾ” എന്ന പരിപാടി സംഘടിപ്പിച്ചു.

കത്തീഡ്രൽ വികാരി റവ. ഡോ. ഫാ. ലാസർ കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു.

കത്തീഡ്രൽ എ.കെ.സി.സി. പ്രസിഡന്റ് സാബു കൂനൻ അധ്യക്ഷത വഹിച്ചു.

പൊലീസ് ഓഫീസർ മണി മുഖ്യപ്രഭാഷണം നടത്തി.

ജനറൽ കൺവീനർ രഞ്ജി അക്കരക്കാരൻ, ചെയർമാൻ ഷാജു കണ്ടംകുളത്തി, സെക്രട്ടറി റോബി കാളിയങ്കര, ട്രഷറർ ഡേവിസ് ചക്കാലക്കൽ, പ്രോഗ്രാം കോർഡിനേറ്റർ ടെൽസൺ കോട്ടോളി, ജോയിൻ്റ് കൺവീനർമാരായ ഷാജു പാറേക്കാടൻ, അഡ്വ. ഹോബി ജോളി, വർഗ്ഗീസ് ജോൺ, ട്രസ്റ്റിമാരായ പി.ടി. ജോർജ്ജ്, തോമസ് തൊകലത്ത്, കേന്ദ്ര സമിതി പ്രസിഡന്റ് ജോബി അക്കരക്കാരൻ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് എല്ലാവരും ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തു.

സിനിമ സീരിയൽ നടനും നാടക പ്രവർത്തകനുമായിരുന്ന അശോകനുണ്ണി അന്തരിച്ചു

ഇരിങ്ങാലക്കുട : സിനിമ സീരിയൽ നടനും നാടക പ്രവർത്തകനുമായിരുന്ന അശോകനുണ്ണി (79) അന്തരിച്ചു.

പടിയൂർ ചെട്ടിപ്പറമ്പിൽ പുല്ലാനി ഉണ്ണിയുടെയും കമലാക്ഷിയുടെയും മകനായി 1948ൽ ജനിച്ചു.

രാഷ്ട്രപതിയുടെ പുരസ്കാരം നേടിയ രാമു കാര്യാട്ട് സംവിധാനം ചെയ്ത ചെമ്മീൻ എന്ന സിനിമയിൽ ചെമ്പൻ കുഞ്ഞിൻ്റെ രണ്ടാം ഭാര്യയുടെ മകനായി അശോകനുണ്ണി അഭിനയിച്ചു.

അച്ഛനും ബാപ്പയും, മയിലാടുംകുന്ന്, ബ്രഹ്മചാരി, ആയുഷ്ക്കാലം എന്നീ സിനിമകളിലും കെ.കെ. രാജീവ് സംവിധാനം ചെയ്ത അവിചാരിതം, പൊരുത്തം എന്നീ സീരിയലുകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

സിനിമയിൽ അസിസ്റ്റൻ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്.

സംസ്കാരം നടത്തി.

ഭാര്യ : രാജാമണി

മക്കൾ : ലക്ഷ്മി, പൗർണ്ണമി

മരുമക്കൾ : സന്തോഷ്, പ്രദീപ്

വോട്ടിംഗ് രീതി പഠിപ്പിക്കാൻ ക്രൈസ്റ്റ് കോളെജിൽ വോട്ട് വണ്ടി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് എൻ.എസ്.എസ്. യൂണിറ്റിൻ്റെ നേതൃത്വത്തിൽ
കോളെജ് അങ്കണത്തിൽ
വോട്ട് വണ്ടിക്ക് സ്വീകരണം നൽകി.

ഒരു വോട്ടർ പോലും തിരഞ്ഞെടുപ്പിൽ നിന്ന് ഒഴിവാക്കപ്പെടരുത് എന്ന സന്ദേശവുമായി ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ച വോട്ട് വണ്ടി യാത്രയിലൂടെ വോട്ട് രേഖപ്പെടുത്തുന്ന പ്രക്രിയ, ബട്ടൺ അമർത്തിയതിന് ശേഷം വിവി പാറ്റിൽ സ്ലിപ്പ് എങ്ങനെ പ്രദർശിപ്പിക്കപ്പെടുന്നു എന്നിവ വിദ്യാർഥികൾക്കായി ഇരിങ്ങാലക്കുട തഹസിൽദാർ ബാലകൃഷ്ണൻ, ഡെപ്യൂട്ടി തഹസിൽദാർ രേഖ എന്നിവർ ചേർന്ന് വിശദീകരിച്ചു.

യുവജനങ്ങളിൽ തെരഞ്ഞെടുപ്പ് അവബോധം സൃഷ്ടിക്കാനും വോട്ടിംഗ് പ്രക്രിയയെക്കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കാനുമാണ് ഈ പ്രചരണ പരിപാടി സംഘടിപ്പിക്കുന്നത്.

ക്രൈസ്റ്റ് കോളെജ് വൈസ് പ്രിൻസിപ്പൽ ഡോ. സേവ്യർ ജോസഫ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ഡോ. അനുഷ മാത്യു, ഡോ. സുബിൻ കെ. ജോസ് എന്നിവർ പ്രസംഗിച്ചു.

തൃശൂർ – കൊടുങ്ങല്ലൂർ റോഡ് നിർമ്മാണം : മാർച്ച് 30നുള്ളിൽ പൂർത്തിയാക്കുമെന്ന് കെ.എസ്.ടി.പി. ഹൈക്കോടതിയിൽ

ഇരിങ്ങാലക്കുട : തൃശൂർ – കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ കരൂപ്പടന്ന മുതൽ കൂർക്കഞ്ചേരി വരെയുള്ള നിർമ്മാണം മാർച്ച് 30നുളളിൽ പൂർത്തിയാക്കുമെന്ന് കെ.എസ്.ടി.പി. എക്സിക്യൂട്ടീവ് എഞ്ചിനീയർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഉറപ്പു നൽകി.

കരൂപ്പടന്ന മുതൽ കൊടുങ്ങല്ലൂർ വരെയുള്ള ടാറിംഗ് നിർമ്മാണം വേറെ കോൺട്രാക്ടർ നടത്തുമെന്നും ദ്രുതഗതിയിൽ അനുബന്ധ നടപടികൾ നടക്കുകയാണെന്നുമാണ് കെ.എസ്.ടി.പി. വ്യക്തമാക്കിയത്.

ഫെബ്രുവരി 28നുള്ളിൽ ഈ വർക്ക് പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് നേരത്തേ ഹൈക്കോടതി കെ.എസ്.ടി.പി. പ്രോജക്ട് ഡയറക്ടർക്ക് ഉത്തരവു നൽകിയ സാഹചര്യത്തിലാണ് ഒരു മാസംകൂടി വേണമെന്ന് കെ.എസ്.ടി.പി. ആവശ്യപ്പെട്ടിട്ടുള്ളത്.

എന്നാൽ റോഡിൻ്റെ ഗുണനിലവാരവും ഇതുവരെയുള്ള വർക്കിൻ്റെ റിപ്പോർട്ടും സമർപ്പിക്കാൻ ധനകാര്യവകുപ്പിൻ്റെ കീഴിലുള്ള ചീഫ് ടെക്കനിക്കൽ എക്സാമിനറെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാരുടെ അഭിഭാഷകൻ അഡ്വ. ഷാനവാസ് കാട്ടകത്ത് കോടതിയിൽ ഇടക്കാല ഹർജി സമർപ്പിച്ചിട്ടുണ്ട്.

സമയബന്ധിതമായി റോഡ് നിർമ്മാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ ആറു പ്രാവശ്യം കെ.എസ്.ടി.പി.ക്ക് നോട്ടീസ് അയച്ചതായി ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.

സോഷ്യൽ മൂവ്മെന്റ് ഫോർ ജസ്റ്റിസ് പ്രവർത്തകരായ പി.എ. സീതിമാസ്റ്റർ, പി.എ. കരുണാകരൻ എന്നിവരാണ് ഹർജി സമർപ്പിച്ചത്.