കേരളത്തിൽ നിന്ന്  9 ഇനം ഏകചാരി തേനീച്ചകളെ കണ്ടെത്തി 

‎ഇരിങ്ങാലക്കുട : കേരളത്തിൻ്റെ ജൈവവൈവിധ്യത്തിനു തെളിവായി 9 ഇനം ഏകചാരി തേനീച്ചകളെ കൂടി കണ്ടെത്തി ക്രൈസ്റ്റ് കോളെജിലെ ഷഡ്‌പദ എൻ്റമോളജി റിസർച്ച് ലാബിലെ ഗവേഷകർ. 

ആദ്യമായാണ് ഇവയെ സംസ്ഥാനത്ത് ശാസ്ത്രീയമായി രേഖപ്പെടുത്തുന്നത്. 

‎പരിസ്ഥിതി സന്തുലനം  നിലനിർത്തുന്നതിലും  കാർഷികവിളകളുടെ ഉൽപാദനത്തിലും  നിർണ്ണായക പങ്കുവഹിക്കുന്ന തേനീച്ചകളിൽ ഒന്നിച്ച് കൂട്ടമായി  താമസിക്കുന്നവരും ഒറ്റയ്ക്ക് മണ്ണിൽ കൂടുണ്ടാക്കി ജീവിക്കുന്നവരും ഉണ്ട്. 

തനിയെ ജീവിക്കുന്ന തേനീച്ചകൾ  ‘ഏകചാരി തേനീച്ചകൾ’ എന്നാണ് പൊതുവിൽ അറിയപ്പെടുന്നത്.

‘ഹാലിക്റ്റിഡേ’ കുടുംബത്തിലെ ‘നോമിയിനേ’ ഉപകുടുംബത്തിൽപ്പെടുന്ന ഏകചാരി തേനീച്ചകളെ തൃശൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്. 

ഓസ്‌ട്രോണമിയ ക്യാപ്പിറ്ററ്റ, ഓസ്‌ട്രോണമിയ ഗൊനിയോഗ്നാഥ, ഓസ്‌ട്രോണമിയ ഉസ്‌റ്റൂല, ഗ്നാതോനോമിയ അർജൻ്റിയോബാൾട്ടീറ്റ, ഹോപ്‌ളോനോമിയ ഇൻസെർട്ട, ലിപോട്രിച്ചസ് ടോറിഡ, ലിപോട്രിച്ചസ് എക്‌സാജൻസ്, ലിപോട്രിച്ചസ് മിനുറ്റുല, ലിപോട്രിച്ചസ് പൾക്രിവെൻട്രിസ് എന്നീ ഏകചാരി തേനീച്ചകളെയാണ് ഇപ്പോൾ കേരളത്തിൽനിന്ന് ആദ്യമായി കണ്ടെത്തി രേഖപ്പെടുത്തിയിരിക്കുന്നത്. 

എൻ്റോമോളജിക്കൽ സൊസൈറ്റി ഓഫ് ഇറാൻ്റെ സഹകരണത്തോടെ ടാർബിയറ്റ് മോദാരെസ് യൂണിവേഴ്സിറ്റി പ്രസ്സ് പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര ജേണൽ ആയ ‘ജേണൽ ഓഫ് ഇൻസെക്റ്റ് ബയോഡൈവേഴ്സിറ്റി ആൻഡ് സിസ്റ്റമാറ്റിക്സ്’-ൻ്റെ ജൂലൈ ലക്കത്തിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

ഈ ഗവേഷണഫലം പുറത്തുവന്നതോടുകൂടി ഇന്ത്യയിൽ നിന്നും രേഖപ്പെടുത്തിയിട്ടുള്ള  മൊത്തം നോമിയിനേ ഉപകുടുംബത്തിൽ ഉൾപ്പെടുന്ന തേനീച്ചകളുടെ 50.6 ശതമാനവും ദക്ഷിണേന്ത്യയിലെ 87.7 ശതമാനവും കേരളത്തിൽ കാണപ്പെടുന്നവയാണെന്ന്  മനസ്സിലാക്കാൻ സാധിച്ചു. 

‎മണ്ണിൽ ചെറിയ തുരങ്കങ്ങൾ പോലെ അതേസമയം  സങ്കീർണ്ണമായ ഘടനയോടുകൂടിയ കൂടുകൾ നിർമിക്കുന്നതിൽ വിദഗ്ധരാണ് ഇവ.  ഈ പ്രവൃത്തി മണ്ണിൻ്റെ ഘടനയെ  മെച്ചപ്പെടുത്തുന്നതിൽ വളരെയധികം പങ്കുവഹിക്കുന്നു. കട്ടിയുള്ള മണ്ണ് മൃദുവാക്കപ്പെടുകയും, മണ്ണിലെ വായുസഞ്ചാരം മെച്ചപ്പെടുകയും, വെള്ളം മണ്ണിൽ ഇറങ്ങി ജലാംശത്തിന്റെ അളവ്   വർദ്ധിക്കുകയും ചെയ്യുന്നു.  

കൂടാതെ ഇവയുടെ ലാർവകൾക്ക് ഭക്ഷിക്കാനായി കൂട്ടിൽ ശേഖരിക്കുന്ന പൂമ്പൊടിയും പൂന്തേനും മണ്ണിലെ കാർബൺ, നൈട്രജൻ തുടങ്ങിയ മൂലകങ്ങളുടെ അളവ് ഉയർത്തുകയും മണ്ണിൻ്റെ ഗുണസമ്പത്ത്  മെച്ചപ്പെടുത്തുകയും ചെയ്യുന്നു. 

‎ക്രൈസ്റ്റ് കോളെജിലെ ഷഡ്‌പദ എൻ്റമോളജി റിസർച്ച് ലാബിലെ ഗവേഷകരായ സി. അതുൽ ശങ്കർ, എ.വി. വിഷ്ണു, അഞ്ജു സാറ പ്രകാശ്, ക്രൈസ്റ്റ് കോളെജിലെ അസിസ്റ്റൻ്റ് പ്രൊഫസറും ലാബ് മേധാവിയുമായ ഡോ. സി. ബിജോയ്, പുല്ലൂറ്റ് കെ.കെ.ടി.എം. ഗവ. കോളെജിലെ പ്രൊഫസറും സുവോളജി വിഭാഗം മേധാവിയുമായ ഡോ. ഇ.എം. ഷാജി എന്നിവരാണ് പ്രസ്തുത പഠനം നടത്തിയത്. 

കേരള സംസ്ഥാന ശാസ്ത്ര- സാങ്കേതിക പരിസ്ഥിതി കൗൺസിൽ, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ എന്നീ ഏജൻസികളുടെ സാമ്പത്തിക സഹായത്തോടെ നടത്തപ്പെട്ട ഈ  ഗവേഷണത്തിലെ കണ്ടെത്തലുകൾ കേരളത്തിലെ  ജൈവവൈവിധ്യ സംരക്ഷണത്തിനും പരിസ്ഥിതി പഠനത്തിനും സഹായകരമാകുമെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു.

തോമസ് ഉണ്ണിയാടനെതിരെ ബിജെപി ഉന്നയിച്ച തെറ്റായ ആരോപണം പിൻവലിക്കണം : കേരള കോൺഗ്രസ്‌

ഇരിങ്ങാലക്കുട : മുൻ എംഎൽഎയും മുൻ ഗവ. ചീഫ് വിപ്പുമായ കേരള കോൺഗ്രസ്‌ ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടനെതിരെ ബിജെപി ഉന്നയിച്ച തെറ്റായ ആരോപണം പിൻവലിക്കണമെന്ന് കേരള കോൺഗ്രസ്‌ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

വോട്ടർ പട്ടികയിൽ ഉദ്യോഗസ്ഥരുടെ ശ്രദ്ധക്കുറവുമൂലം വീടുകളുടെ നമ്പർ എഴുതിയപ്പോൾ ഉണ്ണിയാടന്റെ അയൽവാസിയായ ചക്കാലമുറ്റത്ത് ചെമ്പോട്ടിൽ വർഗ്ഗീസിന്റെ വീട്ട് നമ്പർ “438 എ” എഴുതേണ്ടതിന് പകരം 438 എന്ന് മാത്രം എഴുതിയപ്പോൾ അതേ വീട്ടുനമ്പറുള്ള തോമസ് ഉണ്ണിയാടന്റെ വീട് തന്നെയാണെന്ന് വ്യാഖ്യാനിച്ചു കൊണ്ടാണ് കൂടുതൽ വോട്ടർമാർ ഉണ്ണിയാടന്റെ വീട്ടുനമ്പറിലുണ്ടെന്ന് ബിജെപി തെറ്റായ ആരോപണം ഉന്നയിച്ചതെന്നും തോമസ് ഉണ്ണിയാടന്റെ വീട്ടുപേർ  ‘ഉണ്ണിയാടത്ത് ‘എന്നും അയൽവാസിയുടേത്  ‘ചക്കാലമുറ്റത്ത് ചെമ്പോട്ടിൽ’ എന്നും വോട്ടർ പട്ടികയിൽ കൃത്യമായി എഴുതിയിട്ടുണ്ടെന്നും വീട്ടു നികുതി അടച്ചിട്ടുള്ള രശീതുകളിൽ രണ്ടും വ്യത്യസ്ത വീടുകളാണെന്നും പാർട്ടിയുടെ അന്വേഷണത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞതായി കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റി അറിയിച്ചു.

തോമസ് ഉണ്ണിയാടന്റെ ഭാഗത്ത് യാതൊരു തെറ്റും സംഭവിച്ചിട്ടില്ല. സാങ്കേതിക പിശക് കൊണ്ട് മാത്രം സംഭവിച്ച ഈ വിഷയം ഗൂഢ ഉദ്ദേശത്തോടെയാണ് ബിജെപി പ്രചരിപ്പിച്ചതെന്ന് യോഗം കുറ്റപ്പെടുത്തി.

യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരൻ അധ്യക്ഷത വഹിച്ചു. 

സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, ഭാരവാഹികളായ സേതുമാധവൻ പറയംവളപ്പിൽ, സിജോയ് തോമസ്, പി.ടി. ജോർജ്ജ്, ജോസ് ചെമ്പകശ്ശേരി, സതീഷ് കാട്ടൂർ, മാഗി വിൻസെന്റ്, തുഷാര ബിന്ദു ഷിജിൻ, അജിത സദാനന്ദൻ, ഫെനി എബിൻ, എം.എസ്. ശ്രീധരൻ മുതിരപ്പറമ്പിൽ, എ.കെ. ജോസ് അരിക്കാട്ട്, എബിൻ വെള്ളാനിക്കാരൻ, പി.വി. നോബിൾ, ഡെന്നിസ് കണ്ണംകുന്നി, ഒ.എസ്. ടോമി, ടോം ജോസ് അഞ്ചേരി, ശിവരാമൻ കൊല്ലംപറമ്പിൽ, മണ്ഡലം പ്രസിഡന്റുമാരായ ഫിലിപ്പ് ഓളാട്ടുപുറം, നൈജു ജോസഫ് ഊക്കൻ, അഡ്വ. ഷൈനി ജോജോ, എൻ.ഡി. പോൾ നെരേപ്പറമ്പിൽ, അഷ്റഫ് പാലിയത്താഴത്ത്, എ.ഡി. ഫ്രാൻസിസ് ആഴ്ചങ്ങാട്ടിൽ, ജോമോൻ ജോൺസൻ ചേലേക്കാട്ടുപറമ്പിൽ, വിനോദ് ചേലൂക്കാരൻ എന്നിവർ പ്രസംഗിച്ചു.

ഐടിയു ബാങ്കിനെതിരായ പ്രമേയം കൗൺസിലിൽ അവതരിപ്പിക്കാൻ അനുമതി നിഷേധിച്ച് ചെയർപേഴ്സൺ : പ്രതിഷേധത്തിൽ മുങ്ങി കൗൺസിൽ യോഗം

ഇരിങ്ങാലക്കുട : കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ടൗൺ ബാങ്ക് വിഷയവുമായി ബന്ധപ്പെട്ട് ബിജെപി സമർപ്പിച്ച പ്രമേയം അജണ്ടകൾക്ക് മുൻപേ കൗൺസിലിൽ അവതരിപ്പിക്കാൻ ചെയർപേഴ്സൺ അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിഷേധത്തിൽ മുങ്ങി കൗൺസിൽ യോഗം.

ഒരു ഭാഗത്ത് കരുവന്നൂരും മറുഭാഗത്ത് ഇരിങ്ങാലക്കുടയും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിഷയത്തിൽ അന്വേഷണം വേണമെന്നും തങ്ങൾ സമർപ്പിച്ച പ്രമേയം കൗൺസിൽ അംഗീകരിക്കണമെന്നും ബിജെപി കൗൺസിലർമാർ ആവശ്യപ്പെട്ടു.

എന്നാൽ മുനിസിപ്പൽ ആക്ട് പ്രകാരം 7 ദിവസം മുൻപെങ്കിലും പ്രമേയം സമർപ്പിക്കണം എന്നാണ് നിയമം. ബിജെപിയുടെ പ്രമേയം കഴിഞ്ഞ ദിവസമാണ് തനിക്ക് ലഭിച്ചതെന്നും നമ്മുടെ അധികാരപരിധിയിൽ പെടുന്ന വിഷയമല്ലാത്തതിനാൽ ചെയർപേഴ്സന്റെ വിവേചനാധികാരം ഉപയോഗിച്ച് പ്രമേയം അംഗീകരിക്കുന്നില്ലെന്നും ചെയർപേഴ്സൺ അറിയിക്കുകയായിരുന്നു.

ഇതിനിടയിൽ പൊതുകാര്യപ്രസക്തമായ പ്രമേയം അവതരിപ്പിക്കാൻ അനുവദിക്കണമെന്ന് എൽഡിഎഫ് കൗൺസിലർമാരും ആവശ്യപ്പെട്ടു.

കരുവന്നൂർ സഹകരണ ബാങ്ക് വിഷയത്തിൽ ഭരണപക്ഷം ഇത്തരമൊരു നിലപാടല്ലല്ലോ എടുത്തത് എന്നതിനെ ചൊല്ലി മാർട്ടിൻ ആലേങ്ങാടനും രംഗത്തെത്തി.

ബഹളത്തിനിടയിൽ തന്നെ അജണ്ടകൾ വായിക്കുകയും പാസാക്കുകയും ചെയ്തു.

നഗരസഭ എൻജിനീയറിങ് വിഭാഗം സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ 10 ലക്ഷം രൂപയുടെ സി.എസ്.ആർ. ഫണ്ട് ഉപയോഗിച്ച് നഗരസഭ മുൻസിപ്പൽ പാർക്കിൽ ഓപ്പൺ ജിം സ്ഥാപിക്കുന്നത് സംബന്ധിച്ച അജണ്ട കൗൺസിൽ അംഗീകാരം നേടി.

നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഷീ ലോഡ്ജിന്റെ നടത്തിപ്പ് 3 വർഷത്തേക്ക് 18 ലക്ഷം രൂപയ്ക്ക് ഡെസിൻ സണ്ണി ചിറ്റിലപ്പിള്ളി എന്നയാൾ ഏറ്റെടുത്തു. എന്നാൽ ഈ തുക 3 ഗഡുക്കളായാണ് നഗരസഭയ്ക്ക് നൽകുക എന്നത് സംബന്ധിച്ച് എൽഡിഎഫ് പ്രതിഷേധം അറിയിച്ചു. 

ടേക്ക് എ ബ്രേക്കിന്റെ സ്ഥിതി തന്നെയാകും ഷീ ലോഡ്ജിനും എന്നും ഗഡുക്കളായി പണം വാങ്ങുന്നതിനാൽ ലാഭകരമല്ലെങ്കിൽ കക്ഷികൾ നടത്തിപ്പ് ഉപേക്ഷിക്കാൻ സാധ്യതയുണ്ടെന്നും നഗരസഭ തന്നെ നേരിട്ട് നടത്തുന്നതാണ് നല്ലതെന്നും പ്രതിപക്ഷ നേതാവ് അഡ്വ. കെ.ആർ. വിജയ പറഞ്ഞു.

3 വർഷവും വർഷത്തിന്റെ തുടക്കം തന്നെ പണം വാങ്ങുന്ന രീതിയിൽ കൃത്യമായ കരാർ പ്രകാരമാണ് നടത്തിപ്പുകാർക്ക് ഷീ ലോഡ്ജ് വിട്ടുനൽകുന്നതെന്ന് ചെയർപേഴ്സനും വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടനും മറുപടി നൽകി.

നഗരസഭ 4, 38, 22 വാർഡുകളിലെ റോഡുകളുടെ റീ ടാറിങ് നടത്തിയതിനു പിന്നാലെ ടാറിങ് മഴയിൽ പൊളിഞ്ഞു പോയതിൽ നാട്ടുകാർ ശക്തമായ പ്രതിഷേധത്തിലാണെന്നും അന്വേഷണം വേണമെന്നും കൗൺസിലർമാർക്കെതിരെ ശക്തമായ അഴിമതി ആരോപണങ്ങൾ ഉയരുന്നുണ്ടെന്നും പ്രസ്തുത വാർഡുകളിലെ കൗൺസിലർമാരായ കെ.ആർ. ലേഖ, അൽഫോൻസ തോമസ്, അവിനാഷ് എന്നിവർ പറഞ്ഞു.

പലയിടത്തും നിർമ്മാണത്തെ തുടർന്ന് റോഡ് ഉയർന്നു നിൽക്കുന്നതിനാൽ വെള്ളക്കെട്ട് രൂക്ഷമാകുന്നതിന് കാരണം നഗരസഭയാണ് എന്ന ആരോപണവും ശക്തമാണെന്ന് സുജ സഞ്ജീവ്കുമാർ ചൂണ്ടിക്കാട്ടി.

മെയ് 20ന് ശേഷം പല വാർഡുകളിലും നിർത്തിവച്ചിരിക്കുന്ന നിർമ്മാണ പ്രവർത്തികൾ പുനരാരംഭിച്ചിട്ടില്ലെന്നും വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്നും സുജ സഞ്ജീവ്കുമാർ ആവശ്യപ്പെട്ടു.

മഴക്കാലമാണെങ്കിലും ചെയ്യാൻ പറ്റുന്ന ടൈൽ വർക്ക്, സൈഡ് വാൾ നിർമ്മാണം, കാന നിർമ്മാണം തുടങ്ങിയവ തുടരണമെന്നും പല കോൺട്രാക്ടർമാരും വിളിച്ചാൽ പ്രതികരിക്കുന്നില്ലെന്നും സി.സി. ഷിബിൻ ആരോപിച്ചു.

അമൃത് പദ്ധതി പ്രകാരം പൊളിച്ച റോഡുകൾ എന്ന് റീടാറിംഗ് നടത്തുമെന്ന വിഷയത്തിൽ ചെയർപേഴ്സൺ ഇടപെടണമെന്ന് അഡ്വ. ജിഷ ജോബിയും ആവശ്യപ്പെട്ടു.

17 അജണ്ടകളുമായി ചേർന്ന കൗൺസിൽ യോഗത്തിൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.

സർക്കാർ സ്കൂളുകളിൽ നിന്ന് പഠിച്ചിറങ്ങിയവർ നാളത്തെ സമൂഹത്തെ കരുതലോടെ നയിക്കും : മന്ത്രി ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട : സർക്കാർ സ്കൂളുകളിൽ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാർഥികളാണ് നാളത്തെ സമൂഹത്തെ കരുതലോടെ നയിക്കുക എന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. 

ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബ് സംഘടിപ്പിച്ച സർക്കാർ വിദ്യാലങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സ്കൂളിൽ പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് തെളിയിച്ച ഒരു വിദ്യാർഥിയെ അധികൃതർ തിരഞ്ഞെടുത്ത് നൽകിയാൽ സ്റ്റുഡൻ്റ് ഓഫ് ദി ഇയർ പുരസ്കാരം നൽകി ആദരിക്കുമെന്ന് മന്ത്രി വേദിയിൽ വെച്ച് പ്രഖ്യാപിച്ചു.

പ്രസ്സ് ക്ലബ്ബ് പ്രസിഡൻ്റ് ഷോബി കെ. പോള്‍ അധ്യക്ഷത വഹിച്ചു.  

ഹയര്‍ സെക്കണ്ടറി ടോപ്പ് സ്‌കോറര്‍ ഇവാന ജെറിന്‍, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ടോപ്പ് സ്‌കോറര്‍ അലീന വില്‍സ, ഹൈസ്‌കൂള്‍ ടോപ്പ് സ്‌കോറര്‍ വി.എസ്. ശ്രീബാല എന്നിവര്‍ക്ക് മന്ത്രി ഡോ. ആര്‍. ബിന്ദു ഉപഹാരങ്ങള്‍ സമ്മാനിച്ചു. 

ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിന്ദു പി. ജോൺ, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ആര്‍. ഹേന, ഹൈസ്‌കൂള്‍ പ്രധാനധ്യാപിക കെ.എസ്. സുഷ, പി.ടി.എ. പ്രസിഡണ്ട് പി.കെ. അനില്‍കുമാര്‍, പ്രോഗ്രാം കൺവീനര്‍ വി.ആര്‍. സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു. 

പ്രസ്സ് ക്ലബ്ബ് സെക്രട്ടറി അഞ്ചുമോൻ വെള്ളാനിക്കാരന്‍ സ്വാഗതവും ട്രഷറര്‍ സി.കെ. രാഗേഷ് നന്ദിയും പറഞ്ഞു.

പൊറത്തിശ്ശേരി മഹാത്മാ യു.പി. സ്കൂളിൻ്റെ ഡൈനിങ് ഹാളിന് തറക്കല്ലിട്ടു

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി മഹാത്മാ യു.പി. സ്കൂളിന്റെ ഡൈനിങ് ഹാൾ നിർമ്മാണോദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു തറക്കല്ലിട്ട് നിർവ്വഹിച്ചു. 

2023ൽ സ്കൂളിന് ആധുനിക കിച്ചൻ പണിയുവാൻ സർക്കാരിൽ നിന്നും 8.5 ലക്ഷം രൂപ ലഭിക്കുകയും നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തിരുന്നു. അന്ന് ഉദ്ഘാടനത്തിനെത്തിയ മന്ത്രി ബിന്ദു കുട്ടികൾക്ക് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുവാനുള്ള ഹാൾ നൽകാമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്നാണ് മന്ത്രിയുടെ പ്രത്യേക വികസന നിധിയിൽ നിന്നും ഡൈനിങ് ഹാളിനായി 10 ലക്ഷം രൂപ അനുവദിച്ചത്. 

കുട്ടികളുടെ പഠനത്തിലും വളർച്ചയിലും ശ്രദ്ധിക്കണമെന്ന് അധ്യാപകരോടും മാതാപിതാക്കളോടും മന്ത്രി സൂചിപ്പിച്ചു.

ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. 

നഗരസഭ അസിസ്റ്റന്റ് എഞ്ചിനീയർ ബിനു റിപ്പോർട്ട്‌ അവതരിപ്പിച്ചു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ഫെനി  എബിൻ വെള്ളനിക്കാരൻ, ജെയ്സൺ പാറേക്കാടൻ, മഹാത്മാ എഡ്യുക്കേഷൻ ട്രസ്റ്റ് ചെയർമാൻ വി.എം. സുശിതാംബരൻ, മുൻ പ്രധാന അധ്യാപിക ലിനി, അസിസ്റ്റന്റ് രജിനി, നഗരസഭ കൗൺസിലർമാർ, പി.ടി.എ. പ്രസിഡൻ്റ് കാർത്തിക സന്തോഷ്‌, എം.പി.ടി.എ. അംഗങ്ങൾ എന്നിവർ ആശംസകൾ നേർന്നു.

വാർഡ് കൗൺസിലർ സി.സി. ഷിബിൻ സ്വാഗതവും പ്രധാന അധ്യാപിക ബിന്ദു നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിക്ക് പുതിയ മതിലും ഗേറ്റ് വേയും ഒരുങ്ങുന്നു

ഇരിങ്ങാലക്കുട : ജനറല്‍ ആശുപത്രിയുടെ മുന്‍വശത്തെ മതിലിന്റെയും ഗേറ്റ് വേയുടെയും നിര്‍മാണോദ്ഘാടനം മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിച്ചു. 

മന്ത്രിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 16 ലക്ഷം രൂപ വിനിയോഗിച്ചാണ് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയുടെ മുന്‍വശത്തെ മതിലും ഗേറ്റ് വേയും നിര്‍മിക്കുന്നത്. 

24 മീറ്റര്‍ നീളത്തില്‍ മതിലും 6 മീറ്റര്‍ വീതിയുള്ള ഗേറ്റ് വേയുമാണ് ഈ പ്രവൃത്തിയില്‍ ഉള്‍പ്പെടുന്നത്.

നഗരസഭ ചെയര്‍പേഴ്‌സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. 

നഗരസഭ വൈസ് ചെയര്‍മാൻ ബൈജു കുറ്റിക്കാടന്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അംബിക പള്ളിപ്പുറത്ത്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫെനി എബിന്‍ വെള്ളാനിക്കാരന്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ ജെയ്‌സണ്‍ പാറേക്കാടന്‍, വാര്‍ഡ് കൗണ്‍സിലര്‍ പി.ടി. ജോർജ്ജ്‍, ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി. ശിവദാസ്, പി.ഡബ്ല്യു.ഡി. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നിമേഷ് പുഷ്പന്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ സുജേഷ് എന്നിവര്‍ പങ്കെടുത്തു.

ദേശീയ വ്യാപാരിദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുല്ലൂർ- അവിട്ടത്തൂർ – തൊമ്മാന യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദേശീയ വ്യാപാരി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

പ്രസിഡന്റ് ബൈജു മുക്കുളം പതാക ഉയർത്തി.

സെക്രട്ടറി ബെന്നി അമ്പഴക്കാടൻ, ട്രഷറർ ഷിബു കാച്ചപ്പിള്ളി, എ.എസ്. ഷാജി, എൻ.എസ്‌. പ്രസാദ് എന്നിവർ പ്രസംഗിച്ചു.

ഭക്തിസാന്ദ്രമായി വിശ്വനാഥപുരം ക്ഷേത്രത്തിലെ മഹാഗണപതി ഹോമവും ആനയൂട്ടും

ഇരിങ്ങാലക്കുട : എസ്.എൻ.ബി.എസ്. സമാജം വിശ്വനാഥപുരം ക്ഷേത്രത്തിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമവും തുടർന്ന് നടന്ന ആനയൂട്ടും ഭക്തിസാന്ദ്രമായി. 

ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി മണി, അഖിൽ ശാന്തി, അനീഷ് ശാന്തി,  എസ്.എൻ.ബി.എസ്. സമാജം പ്രസിഡൻ്റ് കിഷോർ കുമാർ, സെക്രട്ടറി എം.കെ. വിശ്വംഭരൻ, ട്രഷറർ വേണു തോട്ടുങ്ങൽ, മുകുന്ദപുരം എസ്എൻഡിപി യൂണിയൻ പ്രസിഡൻ്റ് സന്തോഷ് ചെറാക്കുളം, സെക്രട്ടറി കെ.കെ. ചന്ദ്രൻ, ഷിജിൻ തവരങ്ങാട്ടിൽ, ദിനേഷ് എളന്തോളി, മാതൃസംഘം പ്രസിഡൻ്റ് ഷൈജ രാഘവൻ, സെക്രട്ടറി ഹേമ ആനന്ദ്, ട്രഷറർ അജിത രമേഷ്, എസ്.എൻ.ബി.എസ്. സമാജം ഭരണസമിതിയംഗങ്ങൾ, എസ്.എൻ.വൈ.എസ്. ഭരണസമിതിയംഗങ്ങൾ, മാതൃസംഘം പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.

വെളയനാട് പഴയപള്ളി റോഡ് ശോചനീയാവസ്ഥയിൽ : ജനകീയ പ്രതിഷേധവുമായി കോൺഗ്രസ്

ഇരിങ്ങാലക്കുട : വേളൂക്കര പഞ്ചായത്ത് 14-ാം വാർഡ് വെളയനാട് പഴയപള്ളി റോഡിൻ്റെ ശോചനീയാവസ്ഥയ്ക്ക് കാരണക്കാരായ പഞ്ചായത്ത് പ്രസിഡൻ്റിനും ബിജെപി വാർഡ് മെമ്പർക്കുമെതിരെ കോൺഗ്രസ് പട്ടേപ്പാടം മേഖല കമ്മിറ്റി ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. 

വാർഡ് പ്രസിഡൻ്റ് ജോഷി കാനാട്ടിൽ അധ്യക്ഷത വഹിച്ചു. 

മണ്ഡലം പ്രസിഡൻ്റ് അഡ്വ. ശശികുമാർ ഇടപ്പുഴ ഉദ്ഘാടനം ചെയ്തു. 

വാർഡ് മെമ്പർ യൂസഫ് കൊടകര പറമ്പിൽ, തുമ്പൂർ സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻ്റ് ജോണി കാച്ചപ്പിള്ളി എന്നിവർ പ്രസംഗിച്ചു. 

മണ്ഡലം സെക്രട്ടറി ശ്രീകുമാർ ചക്കമ്പത്ത് സ്വാഗതവും വാർഡ് പ്രസിഡൻ്റ് ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

കാട്ടൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സിദ്ദീഖ് പെരുമ്പിലായി, മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ ഷജീർ കൊടകരപറമ്പിൽ, പ്രേമൻ പൂവ്വത്തുംകടവിൽ, മനോജ് വില്വമംഗലത്ത്, മണ്ഡലം സെക്രട്ടറിമാരായ റാഫി മൂശ്ശേരിപറമ്പിൽ, ഷിൻ്റോ വാതുക്കാടൻ, ഷംല ഷാനവാസ്, സീനിയർ കോൺഗ്രസ് നേതാവ് പി.ഐ. ജോസ്, പാർട്ടി പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

വിയോഗം

അരവിന്ദാക്ഷൻ

ഇരിങ്ങാലക്കുട : ഊരകം പടിഞ്ഞാറുവീട്ടിൽ അരവിന്ദാക്ഷൻ (76) അന്തരിച്ചു. 

സംസ്കാരം നടത്തി.

ഭാര്യ : പരേതയായ സുധ അരവിന്ദ് 

മക്കൾ : അരുൺ, അനീഷ് 

മരുമകൾ : ശ്രുതി അരുൺ