ഇരിങ്ങാലക്കുടയിൽ നിന്നുംകോയമ്പത്തൂരിലേക്ക്കെ.എസ്.ആർ.ടി.സി.യുടെ പുതിയ ഫാസ്റ്റ് പാസഞ്ചർ ബസ്സ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ നിന്നും കോയമ്പത്തൂരിലേക്കുള്ള കെ.എസ്.ആർ.ടി.സി. സർവ്വീസിന് അനുവദിച്ച പുതിയ ഫാസ്റ്റ് പാസഞ്ചർ ബസ്സിൻ്റെ ഫ്ലാഗ് ഓഫ് മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിച്ചു.

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സർവീസിന് മന്ത്രിയുടെ പ്രത്യേക ഇടപെടലിലൂടെയാണ് കാലപ്പഴക്കം സംഭവിച്ച ബസ്സിന്‌ പകരമായി പുതിയ ബസ്സ് അനുവദിക്കപ്പെട്ടത്.

കോയമ്പത്തൂർ സർവീസ് ഇരിങ്ങാലക്കുടയിൽ നിന്നും രാവിലെ 5.45ന് പുറപ്പെടും. തൃശൂർ, വടക്കുംഞ്ചേരി, പാലക്കാട്‌, വാളയാർ വഴി 10.05ന് കോയമ്പത്തൂരിൽ എത്തും.

കോയമ്പത്തൂരിൽ നിന്നും തിരികെ 10.35ന് പുറപ്പെടുന്ന ബസ്സ് ഇതേ റൂട്ടിലൂടെ ഉച്ചതിരിഞ്ഞ് 3 മണിക്ക് ഇരിങ്ങാലക്കുടയിലെത്തും.

തുടർന്ന് 3.30ന് ഇരിങ്ങാലക്കുടയിൽ നിന്നും പുറപ്പെടുന്ന ബസ്സ് രാത്രി 7.55ന് കോയമ്പത്തൂരിൽ എത്തിച്ചേരുകയും രാത്രി 8.25ന് തിരികെ പുറപ്പെട്ട് അർദ്ധരാതി 12.40ന് ഇരിങ്ങാലക്കുടയിൽ സർവീസ് അവസാനിപ്പിക്കുകയും ചെയ്യും.

കരാഞ്ചിറ സെന്റ് സേവിയേഴ്സ് ഹൈസ്കൂളിലെ ക്ലാസ് റൂമുകൾ സ്മാർട്ടായി

ഇരിങ്ങാലക്കുട : കരാഞ്ചിറ സെന്റ് സേവിയേഴ്സ് ഹൈസ്കൂളിൽ ഒരുക്കിയ സ്മാർട്ട് ക്ലാസ് റൂമുകൾ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ നിയോജകമണ്ഡലം വികസന ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്മാർട്ട് ക്ലാസ് റൂമുകൾ തയ്യാറാക്കിയത്.

പത്ത് കമ്പ്യൂട്ടറുകളും രണ്ട് പ്രൊജക്ടറുകളും സ്കൂളിൽ സജ്ജമാക്കി.

സ്കൂൾ മാനേജർ ഫാ. ജെയിംസ് പള്ളിപ്പാട്ട് അധ്യക്ഷത വഹിച്ചു.

കാട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.എസ്. മനു മുഖ്യാതിഥിയായിരുന്നു.

ഹീര ഫ്രാൻസിസ് ആലപ്പാട്ട്, ഫാ. വിൽസൺ ഈരത്തറ, ഫാ. സിജോ ഇരുമ്പൻ, ആന്റോ പി. തട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.

ചേലൂരിൽ ബസ്സ് കണ്ടക്ടറെ ആക്രമിച്ച് ബസ്സിന്റെ ചില്ല് തകർത്ത കേസിൽ രണ്ട് പേർ പിടിയിൽ

ഇരിങ്ങാലക്കുട : ചേലൂർ സെന്ററിൽ ബസ്സ് കണ്ടക്ടറെ ആക്രമിക്കാൻ ശ്രമിക്കുകയും ബസ്സിന്റെ ചില്ല് തകർക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് പേരെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.

മനവലശ്ശേരി സ്വദേശി തോപ്പിൽ വീട്ടിൽ ഷാജു (51), ബിഹാർ സ്വദേശി സിക്കന്ദർകുമാർ എന്ന് വിളിക്കുന്ന സുരേന്ദ്രബിൻ (23) എന്നിവരെയാണ് പിടികൂടിയത്.

പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ജനുവരി 30ന് രാവിലെ 8.55 ഓടെയായിരുന്നു സംഭവം.

തൃശൂർ- കൊടുങ്ങല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന ‘സുമംഗലി’ ബസ്സിലെ കണ്ടക്ടറായ കാളത്തോട് സ്വദേശി അഷ്റഫിന് (25) നേരെയാണ് ആക്രമണമുണ്ടായത്.

ചേലൂർ സെന്ററിൽ ഗതാഗത തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ സ്കൂട്ടർ പാർക്ക് ചെയ്തതിനെ ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.

പ്രതികൾ അസഭ്യം പറഞ്ഞ് ബസ്സിന്റെ ഡോറിൽ നിൽക്കുകയായിരുന്ന കണ്ടക്ടറെ റോഡിലേക്ക് വലിച്ചിട്ട് ഇരുമ്പ് ദണ്ഡ് കൊണ്ടടിക്കാൻ ശ്രമിച്ചപ്പോൾ അഷ്റഫ് ഒഴിഞ്ഞുമാറിയതിനാൽ അടി ബസ്സിന്റെ ക്വാട്ടർ ഗ്ലാസിൽ കൊള്ളുകയായിരുന്നു.

അക്രമത്തിൽ ബസ്സിന്റെ ഗ്ലാസ് തകരുകയും ഏകദേശം 5,000 രൂപയുടെ നഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾക്ക് പുറമെ, സ്വകാര്യ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ സ്വത്ത് നശിപ്പിക്കുന്നത് തടയുന്നതിനായുള്ള വകുപ്പുകൾ കൂടി ചേർത്താണ് കേസെടുത്തിരിക്കുന്നത്.

ഇരിങ്ങാലക്കുട സ്റ്റേഷൻ എസ്എച്ച്ഒ എം.കെ. ഷാജി, എസ്ഐ മാരായ ഇ.യു. സൗമ്യ, ടി.ഡി. അനിൽ, ജിഎസ്ഐ പ്രീജു, സിപിഒ മാരായ പ്രദീപ്, കിഷോർ, അഭിലാഷ്, സുജിത്ത് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

നേത്ര തിമിര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സേവാഭാരതിയും കൊച്ചിൻ ഐ ഫൗണ്ടേഷനും കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര തിമിര പരിശോധനാ ക്യാമ്പ് കൗൺസിലർ രമീള സതീശൻ ഉദ്ഘാടനം ചെയ്തു.

സേവാഭാരതി വൈസ് പ്രസിഡൻ്റ് സുധാകരൻ സമീര അധ്യക്ഷത വഹിച്ചു.

ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ക്യാമ്പ് കോർഡിനേറ്ററും സാമൂഹ്യ പ്രവർത്തകനുമായ ജോൺസൻ കോലങ്കണ്ണി ആശംസകൾ അർപ്പിച്ചു.

ഇരിങ്ങാലക്കുട സേവാഭാരതി എക്സിക്യൂട്ടീവ് അംഗം ഹരികുമാർ തളിയക്കാട്ടിൽ സ്വാഗതവും ആരോഗ്യ ആയാം വിഭാഗം കൺവീനർ ജഗദീശ് പണിക്കവീട്ടിൽ നന്ദിയും പറഞ്ഞു.

സേവാഭാരതി വൈസ് പ്രസിഡൻ്റ് പ്രകാശൻ കൈമാപ്പറമ്പിൽ, ജോയിൻ്റ് സെക്രട്ടറി ഗോപിനാഥൻ പീടികപ്പറമ്പിൽ, മെഡിസെൽ പ്രസിഡൻ്റ് മിനി സുരേഷ്, മണിമോൾ മുരളീധരൻ, കവിത ലീലാധരൻ, മണികണ്ഠൻ ചൂണ്ടാണി, സംഗീത ബാബുരാജ്, സൗമ്യ സംഗീത്, മോഹിത് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ഗവ. ബോയ്സ് സ്കൂളിന് ഒരു കോടി രൂപയുടെ പുതിയ കെട്ടിടം ; മന്ത്രി ഡോ. ആർ. ബിന്ദു നിർമ്മാണോദ്ഘാടനം നിർവഹിച്ചു

ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ട് ഉപയോഗപ്പെടുത്തി ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മിക്കുന്ന ലാബ് കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.

2023 – 24 വർഷത്തെ പ്ലാൻ ഫണ്ടിൽ നിന്നും മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ പ്രത്യേക ഇടപെടലിലൂടെയാണ് സ്കൂളിന് ലാബ് കെട്ടിടം നിർമ്മിക്കുന്നതിനുള്ള ഒരു കോടി രൂപ അനുവദിച്ചത്.

പൊതുവിദ്യാഭ്യാസ
രംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിക്കൊണ്ട് മുന്നേറുന്ന നവ കേരളത്തോടൊപ്പം ഇരിങ്ങാലക്കുടയും മുന്നേറുകയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രവീൺസ് ഞാറ്റുവെട്ടി അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ എം.കെ. മുരളി, ഡെലി സിജു യോഹന്നാൻ, വി. ഭക്തവത്സലൻ, സൂരജ് ശങ്കർ, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നിമേഷ് പുഷ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.

സിയോൺ കൂടാര തിരുനാൾ സമാപിച്ചു

ഇരിങ്ങാലക്കുട : ലോകമെമ്പാടുമുള്ള എംപറർ ഇമ്മാനുവൽ
ചർച്ച് (സിയോൺ ) വിശ്വാസികളുടെ മുഖ്യ തീർത്ഥാടന കേന്ദ്രമായ മുരിയാട് സീയോനിലെ ഈ വർഷത്തെ കൂടാര തിരുനാൾ സമാപിച്ചു.

ഈ മാസം 18ന് തിരുനാൾ ആരംഭിച്ചതു മുതൽ പതിനായിരക്കണക്കിന് വിശ്വാസികൾ എല്ലാ ദിവസവും സിയോനിൽ എത്തിയിരുന്നതായി ഭാരവാഹികൾ അറിയിച്ചു.

സമാപന ദിവസം സഭാ അധ്യക്ഷൻ മോസ്റ്റ് റവ. ബിനോയ് മണ്ഡപത്തിലിന്റെ മുഖ്യ കാർമ്മികത്വത്തിൽ കുർബാനയും വചന പ്രഘോഷണവും നടന്നു.

തുടർന്ന് സിയോൺ പതാകകളും കുരുത്തോലയും വഹിച്ചുകൊണ്ട് ദേവാലയത്തിന് ചുറ്റും നടത്തിയ പ്രദക്ഷിണം ഭക്തിനിർഭരവും ആകർഷകവുമായി.

കുടുംബ സമേതം തിരുനാളിൽ പങ്കെടുത്ത എല്ലാ വിശ്വാസികളും വെള്ള വസ്ത്രങ്ങളും സിയോൺ തൊപ്പിയുമാണ് ധരിച്ചിരുന്നത്.

സമാപന ചടങ്ങിൽ ജനപ്രതിനിധികളും രാഷ്ട്രീയ – സാമൂഹിക മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖ വ്യക്തികളും പങ്കെടുത്തു.

എടക്കുളം സെൻ്റ് സെബാസ്റ്റ്യൻസ് ദൈവാലയ തിരുനാൾ ഫെബ്രുവരി 1ന്

ഇരിങ്ങാലക്കുട : എടക്കുളം സെൻ്റ് സെബാസ്റ്റ്യൻസ് ദൈവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പു തിരുനാൾ ഫെബ്രുവരി 1ന് അരങ്ങേറും.

തിരുനാൾ കൊടിയേറ്റം ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ നിർവഹിച്ചു.

തിരുനാൾ ദിനമായ ഫെബ്രുവരി 1ന് നടക്കുന്ന ആഘോഷമായ തിരുനാൾ പാട്ട് കുർബാനയ്ക്ക് റവ. ഫാ. സിബിൻ വാഴപ്പിള്ളി മുഖ്യകാർമികത്വം വഹിക്കും.

ഫാ. ജെയ്സൺ വടക്കുംഞ്ചേരി സന്ദേശം നൽകും.

വൈകീട്ട് 4.30ന് ആരംഭിക്കുന്ന തിരുനാൾ പ്രദക്ഷിണം ദേവാലയത്തിൽ നിന്ന് ആദ്യം തെക്കേ കപ്പേളയിലേക്കും തുടർന്ന് വടക്കേ കപ്പേളയിലേക്കും പോയി 7 മണിക്ക് പള്ളിയിൽ സമാപിക്കും.

7.45ന് ന്യൂക്ലിയർ മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന ഫ്യൂഷൻ പ്രോഗ്രാമും തുടർന്ന് മഴവിൽ മനോരമ ആർട്ടിസ്റ്റ് അവതരിപ്പിക്കുന്ന മാജിക് ഡാൻസും അരങ്ങേറും.

മഹാത്മാഗാന്ധി സ്മൃതിസംഗമം നടത്തി 

ഇരിങ്ങാലക്കുട : കോൺഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ പുഷ്പാർച്ചനയും ഗാന്ധിസ്മൃതി സംഗമവും നടത്തി. 

രാജീവ്ഗാന്ധി മന്ദിരത്തിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ എം.പി. ജാക്സൺ ഉദ്ഘാടനം നിർവ്വഹിച്ചു.  

മണ്ഡലം പ്രസിഡൻ്റ് സി.എസ്. അബ്ദുൾ ഹഖ് അധ്യക്ഷത വഹിച്ചു.  

ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് സോമൻ ചിറ്റേത്ത്, നഗരസഭ വൈസ് ചെയർപേഴ്സൺ ചിന്ത ധർമ്മരാജൻ, അഡ്വ. വി.ഡി. വർഗ്ഗീസ്, ടി.വി. ചാർളി, ജോസഫ് ചാക്കോ, സുജ സഞ്ജീവ്കുമാർ, മിനി ജോസ് ചാക്കോള, സനൽ കല്ലൂക്കാരൻ, വിജയൻ എളേടത്ത്, നഗരസഭ കൗൺസിലർമാർ, ബ്ലോക്ക് – മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

ഡോ. സെബാസ്റ്റ്യൻ ജോസഫ് രചനാനൈപുണി സംസ്ഥാനതല പുരസ്കാരം എൻ.എസ്. സംഘമിത്രക്ക്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് മലയാള വിഭാഗം അധ്യക്ഷനായി വിരമിച്ച ഡോ. സെബാസ്റ്റ്യൻ ജോസഫിന്റെ ബഹുമാനാർത്ഥം ക്രൈസ്റ്റ് കോളെജ് ഏർപ്പെടുത്തിയ സംസ്ഥാനതല പുരസ്കാരമായ ഡോ. സെബാസ്റ്റ്യൻ ജോസഫ് രചനാനൈപുണി പുരസ്കാരത്തിന് ശ്രീ കേരളവർമ്മ കോളെജ് മലയാളവിഭാഗം വിദ്യാർഥിനി എൻ.എസ്. സംഘമിത്ര അർഹയായതായി പുരസ്കാരസമിതി ചെയർമാനും പ്രിൻസിപ്പലുമായ ഫാ. ഡോ. ജോളി ആൻഡ്രൂസ്, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. സിൻ്റോ കോങ്കോത്ത് എന്നിവർ അറിയിച്ചു.

ക്രൈസ്റ്റ് കോളെജിലെ മികച്ച മലയാള പ്രബന്ധത്തിന് നൽകുന്ന പുരസ്കാരത്തിന് പി.വി. ദേവറസിനെ തെരഞ്ഞെടുത്തു.

സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളെജുകളിൽ മലയാളം ബി.എ. പഠനത്തിൻ്റെ ഭാഗമായി തയ്യാറാക്കുന്ന മികച്ച പ്രബന്ധത്തിന് നൽകുന്ന 5001 രൂപയും പ്രശസ്തിപത്രവും ഫെബ്രുവരി 3 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സെമിനാർ ഹാളിൽ ചേരുന്ന യോഗത്തിൽ വെച്ച് യാത്രികയും സഞ്ചാരസാഹിത്യകാരിയുമായ ഡോ. മിത്ര സതീഷ് സമർപ്പിക്കും.

ഡോ. സി. ആദർശിൻ്റെ മാർഗ്ഗനിർദ്ദേശത്തിൽ സംഘമിത്ര തയ്യാറാക്കിയ ആത്മകഥകളിലെ സ്ത്രീ : മലയാളത്തിലെ സ്ത്രീ ആത്മകഥകളെ മുൻനിർത്തിയുള്ള അന്വേഷണം എന്ന പ്രബന്ധമാണ് പുരസ്കാരസമിതി മികച്ച പ്രബന്ധമായി തെരഞ്ഞെടുത്തത്.

ഡോ. അജു കെ. നാരായണൻ
(എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സ്), ഡോ. കെ.വി. ശശി (മലയാളം സർവ്വകലാശാല) ഡോ. അനു പാപ്പച്ചൻ (വിമല കോളെജ് തൃശൂർ) എന്നിവർ പുരസ്കാര സമിതി അംഗങ്ങൾ ആയിരുന്നു.

അവിട്ടത്തൂർ ഉത്സവം സമാപിച്ചു       

ഇരിങ്ങാലക്കുട : പത്തു ദിവസം നീണ്ടുനിന്ന അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവം സമാപിച്ചു. 

ക്ഷേത്രകുളമായ അയ്യൻച്ചിറയിൽ നടന്ന ആറാട്ടിന് തന്ത്രി തെക്കെടത്ത് പെരുമ്പടപ്പ് ദാമോദരൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. 

ആറാട്ടിനു ശേഷം ക്ഷേത്രമതിൽക്കകത്ത് 13 പ്രദക്ഷിണത്തിനു ശേഷം കൊടിയിറങ്ങി. 

തുടർന്ന് കൊടിക്കൽ പറ, ആറാട്ടു കഞ്ഞി വിതരണം എന്നിവ നടന്നു.