റംസാൻ റിലീഫ് വിതരണവും സമൂഹ നോമ്പുതുറയും നടത്തി എംഇഎസ്

ഇരിങ്ങാലക്കുട : എംഇഎസ് മുകുന്ദപുരം താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റംസാൻ റിലീഫ് വിതരണവും സമൂഹ നോമ്പുതുറയും വെള്ളാങ്ങല്ലൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുലേഖ അബ്ദുല്ലക്കുട്ടി ഉദ്ഘാടനം ചെയ്തു. 

താലൂക്ക് പ്രസിഡന്റ്‌ ബഷീർ തോപ്പിൽ അധ്യക്ഷത വഹിച്ചു. 

ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ അയൂബ് കരൂപ്പടന്ന ആമുഖപ്രഭാഷണം നടത്തി. 

റേഞ്ച് പ്രസിഡന്റ്‌ മുഹമ്മദ്‌ ഫൈസി റംസാൻ സന്ദേശം നൽകി.

റംസാൻ കിറ്റ് വിതരണം എംഇഎസ് ജില്ലാ പ്രസിഡന്റ്‌ പി.കെ. മുഹമ്മദ്‌ ഷമീർ, മഹല്ല് പ്രസിഡന്റ്‌ അബ്ദുൽ ഗഫാറിനു നൽകി ഉദ്ഘാടനം ചെയ്തു. 

പുതുവസ്ത്ര വിതരണം മഹല്ല് ഭാരവാഹി അറക്കൽ അബ്ദുലുവിന്, മുൻ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കൂടിയായ ജില്ലാ പഞ്ചായത്ത് മെമ്പർ ഷക്കീല ടീച്ചർ നൽകി.

ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആലീസ് തോമസ്‌, ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ രമേശ് മാടത്തിങ്കൽ, വാർഡ് മെമ്പർ എ.എ. മുസമ്മിൽ, വി. മോഹൻദാസ്, ജില്ലാ സെക്രട്ടറി കെ.എം. അബ്ദുൽ ജമാൽ, സംസ്ഥാന സമിതി അംഗങ്ങളായ അഡ്വ. നവാസ്, വി.എം. ഷൈൻ, യൂത്ത് വിംഗ് പ്രസിഡന്റ്‌ നസീർ കാതിയാളം, ഷഹീം ഷാഹുൽ, മുഹമ്മദ്‌ അലി മാതിരപ്പിള്ളി, അബ്ദുൽ സലാം, അബ്ദുൽ ഗഫൂർ പുത്തൻകാട്ടിൽ, ഹുസൈൻ, അബൂബക്കർ എന്നിവർ പ്രസംഗിച്ചു.

കോർഡിനേറ്റർ സലിം അറക്കൽ സ്വാഗതവും സെക്രട്ടറി എം.എം. അബ്ദുൽ നിസാർ നന്ദിയും പറഞ്ഞു.

പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര ഗവൺമെൻ്റും പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയും മുന്നോട്ട് വരണം : കേരള മഹിളാസംഘം

ഇരിങ്ങാലക്കുട : സംസ്ഥാനത്തുടനീളം വർദ്ധിച്ചു വരുന്ന പാചകവാതക ക്ഷാമവും വില വർദ്ധനയും തുടർന്നുള്ള കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും മൂലം വീട്ടമ്മമാർ, കുഞ്ഞുങ്ങളുടെ സ്കൂൾ ഉച്ചക്കഞ്ഞി വിതരണ സംവിധാനം, ഹോട്ടൽ, തട്ടുകടകൾ, ഗവ. ആശുപത്രി കാന്റീനുകൾ, സിവിൽ സർവ്വീസ് കാന്റീനുകൾ ഉൾപ്പെടെ മലയാളികളുടെ സമസ്ത ഭക്ഷ്യ ലഭ്യതാ സംവിധാനങ്ങളും ദിനംപ്രതി കൂടുതൽ കൂടുതൽ താറുമാറായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര ഗവൺമെന്റും പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയും മുന്നോട്ട് വരണമെന്ന് കേരള മഹിളാസംഘം ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം. സ്വർണ്ണലത ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് സുമതി തിലകൻ അധ്യക്ഷത വഹിച്ചു.

സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. മണി, മണ്ഡലം സെക്രട്ടറി ഉദയപ്രകാശ്, സംസ്ഥാന കമ്മറ്റി അംഗം ജയന്തി സുരേന്ദ്രൻ, മഹിളാസംഘം മണ്ഡലം സെക്രട്ടറി അൽഫോൻസ തോമസ്, പ്രിയ സുനിൽ എന്നിവർ പ്രസംഗിച്ചു.

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ശ്രീ സംഗമേശ്വര റസിഡൻ്റ്സ് അസോസിയേഷനും മാകെയർ വെൽനെസ് ക്ലിനിക്കും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 

ക്യാമ്പ് കൗൺസിലർ സ്മിത കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.

ശ്രീ സംഗമേശ്വര റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഹരികുമാർ തളിയക്കാട്ടിൽ അധ്യക്ഷത വഹിച്ചു. 

സെക്രട്ടറി മണി മേനോൻ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം കെ. മോഹൻ നന്ദിയും പറഞ്ഞു.

ക്രൈസ്തവരുടെ പ്രശ്‌നങ്ങളോട് രാഷ്ട്രീയകക്ഷികള്‍ നിസ്സംഗത വെടിയണം: മാര്‍ പോളി കണ്ണൂക്കാടന്‍

ഇരിങ്ങാലക്കുട: ക്രൈസ്തവ സമൂഹത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങളോടും ആവശ്യങ്ങളോടും രാഷ്ട്രീയ കക്ഷികള്‍ സ്വീകരിച്ചിട്ടുള്ള നിസ്സംഗനാ മനോഭാവം തിരുത്തണമെന്ന് ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍. 

ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാര്‍ പോളി കണ്ണൂക്കാടന്‍. 

അധികാരത്തിലേറിയാല്‍ ഇത്തരം പ്രശ്‌നങ്ങളില്‍ എന്ത് നടപടികളെടുക്കുമെന്ന് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ ഘട്ടത്തിലെങ്കിലും നേതാക്കള്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പൊതുസമൂഹത്തിന്റെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുള്ള സത്യസന്ധരായ ജനപ്രതിനിധികള്‍ മുന്നോട്ട് വരാന്‍ വിവേകപൂര്‍വ്വം വോട്ടവകാശം വിനിയോഗിക്കണമെന്നും എല്ലാ ഇടവകകളിലും കത്തോലിക്ക കോണ്‍ഗ്രസിന്റെ യൂണിറ്റുകള്‍ ആരംഭിക്കണമെന്നും മാര്‍ പോളി കണ്ണൂക്കാടന്‍ ആഹ്വാനം ചെയ്തു. 

”ക്രൈസ്തവ സമുദായ ശാക്തീകരണം നല്ലൊരു നാളേയ്ക്കായ്” എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയ്ക്ക് കെ.സി.ബി.സി. ജാഗ്രത കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. മൈക്കിള്‍ പുളിക്കൻ, മൂവാറ്റുപുഴ മുൻസിപ്പാലിറ്റി ചെയര്‍പേഴ്‌സണും സംരംഭകയുമായ ജോയ്‌സ് മേരി ആന്റണി, ചങ്ങനാശ്ശേരി അതിരൂപത പി.ആര്‍.ഒ. അഡ്വ. ജോജി ചിറയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

അഡ്വ. ഷൈനി ജോജോ ചിറ്റിലപ്പിള്ളി മോഡറേറ്ററായി.

വികാരി ജനറല്‍മാരായ ആന്റു ആലപ്പാടന്‍, ജോസ് മാളിയേക്കല്‍, വില്‍സണ്‍ ഈരത്തറ, പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി റവ. ഡോ. റിജോയ് പഴയാറ്റില്‍, സെക്രട്ടറിമാരായ ജിയോ ജോസ്, അഡ്വ. ആന്‍ലിന്‍ ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു. 

തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയികളായ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളെ ആദരിക്കുകയും, തുടര്‍ന്ന് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ് നേടിയ രൂപത മാതൃവേദിക്കുള്ള ആദരവും, മിഷന്‍ ഞായറിന്റെ സമ്മാന പ്രഖ്യാപനവും സമ്മാനദാനവും നടത്തി. 

അതോടൊപ്പം ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ സമയബന്ധിതമായി നടപ്പാക്കാനുള്ള ഇച്ഛാശക്തി ഇനിയും പ്രകടമാകേണ്ടിയിരിക്കുന്നുവെന്നും, ക്രൈസ്തവ വിദ്യാലയങ്ങള്‍ക്കും ആശുപത്രികള്‍ക്കും നേരെ കക്ഷിഭേദമെന്യേ കാലാകാലങ്ങളായി സ്വീകരിച്ചുപോരുന്ന വിവേചനവും ചിറ്റമ്മനയം തുടരുന്നതില്‍ ആശങ്കയും ഖേദവും പ്രകടിപ്പിച്ചുകൊണ്ട് ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ പ്രമേയം അവതരിപ്പിച്ചു.

നിര്യാതനായി

അശോകൻ

ഇരിങ്ങാലക്കുട : തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി.

മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡൻ്റും കോൺഗ്രസ്‌ (എസ്) മുൻ ജില്ലാ ജനറൽ സെക്രട്ടറിയുമാണ്.

സംസ്കാരം വൈകീട്ട് 7 മണിക്ക് വീട്ടുവളപ്പിൽ.

മക്കൾ : ബീന, ലിജി, സീന, ജീജ

മരുമക്കൾ : സുരേഷ്, പരേതനായ ലോഹിതാക്ഷൻ, ഷാജി, രാധാകൃഷ്ണൻ

ഠാണാ – ചന്തക്കുന്ന് റോഡ് മാർച്ച് 20ന് ഭാഗികമായി ഗതാഗതത്തിന് തുറന്നു കൊടുക്കും : മന്ത്രി ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട : മാർച്ച് 20 മുതൽ ഠാണാ ജംഗ്ഷൻ ഭാഗികമായി ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു.

ഠാണാ – ചന്തക്കുന്ന് വികസനത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി നടത്തിയ സന്ദർശന വേളയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇതോടെ മാർച്ച് 20 മുതൽ കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് ഠാണാവിലൂടെ റോഡിൻ്റെ വലതുവശം ചേർന്ന് പോകാൻ സാധിക്കുമെന്നും മന്ത്രി അറിയിച്ചു. 

മറുഭാഗത്തെ നിർമ്മാണ പ്രവർത്തികൾ മാർച്ച് 20ഓടെ പൂർത്തീകരിച്ച് 12 ദിവസത്തിനു ശേഷം ഇരുഭാഗവും ഗതാഗതത്തിനായി തുറന്നു നൽകാൻ സാധിക്കുമെന്നും ഒപ്പം ചന്തക്കുന്ന് ജംഗ്ഷന്റെ നിർമ്മാണ പ്രവർത്തിയും പൂർത്തീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

52 കോടി രൂപ ചിലവഴിച്ചാണ് ഠാണാ- ചന്തക്കുന്ന് വികസനം യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുന്നത്.

സമയബന്ധിതമായി എല്ലാ നടപടിക്രമങ്ങളും വളരെ വേഗത്തിൽ പൂർത്തീകരിക്കാൻ സാധിച്ചിട്ടുണ്ടെന്നും ഠാണാ- ചന്തക്കുന്ന് വികസനം ഈ സർക്കാരിൻ്റെ കാലഘട്ടത്തിൽ തന്നെ പൂർത്തീകരിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പ്രവർത്തിയുമായി ബന്ധപ്പെട്ട എല്ലാ ഇരിങ്ങാലക്കുട നിവാസികളുടെയും സഹകരണം ഉണ്ടായിട്ടുണ്ടെന്നും വികസന യാഥാർത്ഥ്യത്തിനായി ഒപ്പം നിന്ന എല്ലാവരോടും നന്ദി രേഖപ്പെടുത്തുന്നതായും മന്ത്രി അറിയിച്ചു.

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ ഇനിയും ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ അനുവദിക്കണം : വർഗ്ഗീസ് തൊടുപറമ്പിൽ

ഇരിങ്ങാലക്കുട : ആഴ്ചയിൽ ഒരിക്കൽ മാത്രം ഓടുന്ന കൊല്ലം – വിശാഖപട്ടണം പ്രതിവാര ട്രെയിന് പരീക്ഷണാടിസ്ഥാനത്തിൽ ഇരിങ്ങാലക്കുടയിൽ സ്റ്റോപ്പേജ് അനുവദിച്ചതുകൊണ്ട് ഇപ്പോഴുള്ള യാത്രാക്ലേശം പരിഹരിക്കാൻ കഴിയില്ലെന്നും ഇനിയും ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ അനുവദിക്കണമെന്നും ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസന സമര സമിതി മുഖ്യ സംഘാടകൻ വർഗ്ഗീസ് തൊടുപറമ്പിൽ പറഞ്ഞു.

ഒരു പ്രതിവാര വണ്ടിക്ക് സ്റ്റോപ്പേജ് അനുവദിച്ചാൽ കാര്യമായ വരുമാനം ഇരിങ്ങാലക്കുട സ്റ്റേഷനിൽ നിന്നും ലഭിക്കാൻ സാധ്യതയില്ലെന്നും മറ്റു പ്രതിവാര വണ്ടികൾക്കും സ്റ്റോപ്പേജ് അനുവദിക്കുകയാണെങ്കിൽ ആഴ്ചയിൽ എല്ലാ ദിവസവും ഇരിങ്ങാലക്കുടയിൽ നിന്നുള്ള യാത്രക്കാർക്ക് ഗുണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാത്രമല്ല, റെയിൽവേ മന്ത്രിക്കും മറ്റും സമർപ്പിച്ച നിവേദനത്തിൽ സ്റ്റോപ്പേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ പ്രതിദിന വണ്ടികൾക്ക് ഇനി ഇരിങ്ങാലക്കുടയിൽ സ്റ്റോപ്പേജ് അനുവദിക്കാതിരിക്കാൻ ഈയൊരു വണ്ടിയുടെ വരുമാനക്കുറവ് ചൂണ്ടിക്കാട്ടി റെയിൽവേ തടസ്സവാദം ഉന്നയിക്കുമോ എന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.

ഫിസിക്സിൽ പിഎച്ച്ഡി നേടിയ ദേവപ്രിയയെ അനുമോദിച്ചു

ഇരിങ്ങാലക്കുട : ഹൈദരാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഫിസിക്സിൽ പിഎച്ച്ഡി നേടിയ ദേവപ്രിയയെ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു.

കെഎസ്എസ്പിഎ നിയോജക മണ്ഡലം കമ്മിറ്റി മെമ്പർ എം.ജെ. ഷാജി മാസ്റ്ററുടെയും ബീന ടീച്ചറുടെയും മകളാണ് ദേവപ്രിയ.

നിയോജക മണ്ഡലം പ്രസിഡൻ്റ് പ്രസിഡന്റ് കെ. കമലം ഉപഹാരം നൽകി.

സെക്രട്ടറി വി.കെ. മണി, സംസ്ഥാന കൗൺസിലർ എം. മൂർഷിദ്, ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ കെ. വേലായുധൻ, ജില്ലാ കമ്മിറ്റിയംഗം എ.സി. സുരേഷ്, ട്രഷറർ പി. സരള, മുൻ നിയോജകമണ്ഡലം പ്രസിഡന്റ് കെ.പി. മുരളീധരൻ എന്നിവർ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ റോഡിൻ്റെ ദുർവിധി :

 _ഒരു ഭാഗത്ത് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ ; മറുഭാഗത്ത് അനധികൃത പാർക്കിംഗ് ; ഒപ്പം തെരുവുനായ ശല്യവും_ 

ഇരിങ്ങാലക്കുട : കല്ലേറ്റുംകരയിലെ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ്റെ രണ്ടാമത്തെ ഫ്ലാറ്റ് ഫോം മുതൽ ആളൂർ പഞ്ചായത്ത് ഓഫീസ് വരെയുള്ള റോഡിൻ്റെ ചിത്രം യാത്രക്കാരുടെ ദുരിത യാത്രയുടെ നേർക്കാഴ്ച്ചയാണ്. 

റോഡിൻ്റെ ഒരു ഭാഗത്ത് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ, മറുഭാഗത്ത് ഓട്ടോറിക്ഷ പാർക്കിംഗും, അനധികൃത ബൈക്ക് പാർക്കിംഗും സ്വകാര്യ കാറുകളുടെ പാർക്കിംഗും. അതിനിടയിലാവട്ടെ തെരുവുനായകളുടെ ശല്യവും. ഇതാണ് ഈ റോഡിൻ്റെ നേർചിത്രം. 

ട്രെയിൻ ഇറങ്ങി വരുന്നവരും ട്രെയിൻ കയറാൻ പോകുന്നവരുമായ നൂറു കണക്കിന് യാത്രക്കാർ, പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു വരുന്നവർ, കല്ലേറ്റുംകര സൊസൈറ്റിയിലേക്ക് പോകുന്നവർ, മറ്റു സർക്കാർ സ്ഥാപനങ്ങളിലേക്ക് വരുന്നവർ, പോളിടെക്നിക്കിലേക്ക് വരുന്ന അധ്യാപകരും വിദ്യാർഥികളുമെല്ലാം ആശ്രയിക്കുന്നത് ഈ റോഡിനെയാണ്. 

ഇത്രയും തിരക്കുള്ള റോഡിൽ അനധികൃതമായ പാർക്കിംഗ് ഒരിക്കലും അനുവദിച്ചു കൂടാത്തതാണ്. 

ഇതിന് ഒരു ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടേയും യാത്രക്കാരുടേയും ആവശ്യം.

പാചക വാതക പ്രതിസന്ധിക്ക് പരിഹാരം കാണണം : പ്രതിഷേധവുമായി സിപിഐ

ഇരിങ്ങാലക്കുട : പാചക വാതക പ്രതിസന്ധിക്ക് പരിഹാരം കാണണം എന്നാവശ്യപ്പെട്ടുകൊണ്ട് സിപിഐ കാറളം ലോക്കൽ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

പ്രതിഷേധ യോഗം സിപിഐ മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം കെ.എസ്. ബൈജു അധ്യക്ഷത വഹിച്ചു.

സിപിഐ മുൻ സംസ്ഥാന കൗൺസിൽ അംഗം കെ. ശ്രീകുമാർ, എഐടിയുസി മണ്ഡലം പ്രസിഡന്റ് റഷീദ് കാറളം, ലോക്കൽ കമ്മിറ്റി അംഗം ബിന്ദു പ്രദീപ് എന്നിവർ പ്രസംഗിച്ചു.

ലോക്കൽ സെക്രട്ടറി എം. സുധീർദാസ് സ്വാഗതവും അസിസ്റ്റൻ്റ് സെക്രട്ടറി സി.കെ. ആരോമൽ നന്ദിയും പറഞ്ഞു.

ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ നേതൃത്വം നൽകി.