ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെപ്രദർശനങ്ങൾ മുന്നൂറിൽ എത്തുമ്പോൾ…..

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ വെള്ളിയാഴ്ച തോറുമുള്ള പ്രദർശനങ്ങൾ മൂന്നൂറിലേക്ക്

അടിയന്തരാവസ്ഥക്ക് ശേഷം 1976ൽ ആരംഭിച്ച് 1990 വരെ നീളുന്നതാണ് ഇരിങ്ങാലക്കുടയിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിൻ്റെ ആദ്യഘട്ടം. വിട പറഞ്ഞ ക്രൈസ്റ്റ് കോളേജ് അധ്യാപകൻ പ്രൊഫ എം കെ ചന്ദ്രൻ്റെ നേതൃത്വത്തിൽ പ്രഭാത് തീയേറ്റർ, ക്രൈസ്റ്റ് കോളേജ്, ബോയ്സ് ഹൈസ്കൂൾ തുടങ്ങി വിവിധ വേദികളിലായി ക്ലാസ്സിക്കുകൾ ഉൾപ്പെടെ 200 ഓളം ചലച്ചിത്രങ്ങൾ പ്രദർശിപ്പിച്ചതായിട്ടാണ് അന്നത്തെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിന്നവർ തരുന്ന സൂചനകൾ.

2017 ജൂൺ ന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ ചേർന്ന മാധ്യമ പ്രവർത്തകരുടെയും ചലച്ചിത്ര ആസ്വാദകരുടെയും യോഗമാണ് ഇരിങ്ങാലക്കുടയിൽ ഫിലിം സൊസൈറ്റി പ്രസ്ഥാനം വീണ്ടും സജീവമാക്കാനുള്ള തീരുമാനമെടുത്തത്. 2017 ജൂലൈ 15 ന് ചേർന്ന യോഗം പ്രൊഫ എം കെ ചന്ദ്രൻ, പി കെ ഭരതൻ മാസ്റ്റർ എന്നിവർ രക്ഷാധികാരികളായി പതിനഞ്ച് അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. 2017 ജൂലൈ 18ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ വെള്ളിയാഴ്ച തോറുമുള്ള പ്രദർശനങ്ങൾ ആരംഭിച്ചു.

വിവിധ ഭാഷകളിലായി ദേശീയ, അന്തർദേശീയ അംഗീകാരങ്ങൾ ലഭിച്ചതും അന്തർദേശീയ ചലച്ചിത്രമേളകളിൽ ഇടം പിടിച്ചതുമായ 299 ചിത്രങ്ങളാണ് കഴിഞ്ഞ ഇതിനകം പ്രദർശിപ്പിച്ചിട്ടുള്ളത്. ചലച്ചിത്ര അക്കാദമി, തൃശൂർ ചലച്ചിത്രകേന്ദ്ര എന്നിവയുടെ സഹകരണത്തോടെ 2019 മാർച്ച് 16, 17, 18 തീയതികളിൽ മാസ് മൂവീസിൽ സംഘടിപ്പിച്ച ഇരിങ്ങാലക്കുട അന്താരാഷ്ട ചലച്ചിത്ര മേളയിൽ ആറ് ചിത്രങ്ങൾ പ്രദർശിപ്പിച്ചു.

2020, 2022, 2023 വർഷങ്ങളിൽ നടന്ന ചലച്ചിത്ര മേളയുടെ അടുത്ത പതിപ്പുകളിലായി മാസ് മൂവീസിലും ഓർമ്മ ഹാളിലുമായി പതിനഞ്ച് ചിത്രങ്ങൾ വീതമാണ് പ്രദർശിപ്പിച്ചത്. 2024 മാർച്ചിൽ നടത്തിയ അഞ്ചാമത് ഇരിങ്ങാലക്കുട അന്തർദേശീയ ചലച്ചിത്രമേളയുടെ ഭാഗമായി ഇതേ വേദികളിലായി 21 ചിത്രങ്ങൾ പ്രദർശിപ്പിച്ചു. 2025 മാർച്ച് 8 മുതൽ 16 വരെയുള്ള ഒൻപത് ദിവസങ്ങളിലായി ആറാമത് ചലച്ചിത്ര മേളയിൽ 24 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.

ലേഖനമൽസരം, നവാഗത സംവിധായകനുള്ള സി ആർ കേശവൻ വൈദ്യർ പുരസ്കാരം എന്നിവ ആറാമത് മേളയുടെ സവിശേഷതകളാണ്. ചിത്രങ്ങളുടെ സംവിധായകർ, സാങ്കേതിക വിദഗ്ധർ, നടീനടൻമാർ, നിർമ്മാതാക്കൾ എന്നിവർ മേളകളുടെ സാന്നിധ്യങ്ങളായി. സംവാദങ്ങൾക്ക് ശേഷം നടന്ന ചടങ്ങുകളിൽ ജനപ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ, കലാനിരൂപകർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവർ ഇവരെ ആദരിക്കുന്ന ചടങ്ങുകളിൽ പങ്കെടുത്തു.

ഫിലിം സൊസൈറ്റി മുൻകൈ എടുത്ത് സെക്സി ദുർഗ്ഗ, രാംദാസ് കടവല്ലൂരിൻ്റെ ഡോക്യുമെൻ്ററി Beyond Hatred and Power , We keep singing , ഒരു ജാതി പിള്ളേരിഷ്ടാ എന്നിവയുടെ പ്രദർശനങ്ങളും ചെമ്പകശേരി മൂവീസിലും മാസ് മൂവീസിലുമായി സംഘടിപ്പിച്ചിരുന്നു.

വാർഷിക യോഗങ്ങൾക്ക് പുറമേ മൃണാൾ സെൻ അനുസ്മരണം, ഇന്നസെൻ്റ് അനുസ്മരണം, മോഹൻ അനുസ്മരണം എന്നിവയും സംഘടിപ്പിച്ചിരുന്നു. സെൻ്റ് ജോസഫ്സ് കോളേജിൽ ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ ഇരിങ്ങാലക്കുടയിൽ ആദ്യത്തെ അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേള (ഋതു) 2024, 2025 വർഷങ്ങളിൽ അരങ്ങേറി.

പ്രളയഘട്ടത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 10000 രൂപയും കോവിഡ്, വയനാട് ദുരന്തം എന്നീ ഘട്ടങ്ങളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 25000 രൂപ വീതവും ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി പ്രവർത്തകർ കൈമാറി. മുൻ എംഎൽഎ പ്രൊഫ കെ യു അരുണൻ , ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു എന്നിവരാണ് ഫണ്ടുകൾ എറ്റു വാങ്ങിയത്.

വെള്ളിയാഴ്ച തോറുമുള്ള പ്രദർശനങ്ങൾ 300 ലേക്ക് കടക്കുമ്പോൾ ആധുനിക സാങ്കേതിക സൗകര്യങ്ങളോടെ 2025 ആഗസ്റ്റ് 15 മുതൽ റോട്ടറി മിനി എസി ഹാളിലേക്ക് മാറ്റിയിട്ടുണ്ട്. പ്രവർത്തനങ്ങൾ വിപുലപ്പെടുത്താനും വിദ്യാർഥികളെയും യുവജനങ്ങളെയും സൊസൈറ്റിയുടെ കാഴ്ചകളിലേക്ക് എത്തിക്കാനുള്ള പദ്ധതികളും ഭാവി പരിപാടികളുടെ ആലോചനകളിലുണ്ട്.

സംസ്ഥാന സർക്കാർ, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ നേത്യത്വത്തിൽ നഗരസഭയുടെയും ഫിലിം സൊസൈറ്റിയുടെയും സഹകരണത്തോടെ സ്കൂൾ വിദ്യാർഥികൾക്കായി ലിറ്റിൽ ഫ്ലവർ സ്കൂളിൽ സംഘടിപ്പിച്ച ചലച്ചിത്രാസ്വാദന ശില്പശാലയിൽ 130 ഓളം പേർ പങ്കെടുത്തു.

പി കെ ഭരതൻ മാസ്റ്റർ (രക്ഷാധികാരി) മനീഷ് അരീക്കാട്ട് (പ്രസിഡണ്ട്), ടി ജി സിബിൻ ( വൈസ് പ്രസിഡണ്ട്), നവീൻ ഭഗീരഥൻ ( സെക്രട്ടറി) , ജോസ് മാമ്പിള്ളി ( ജോയിൻ്റ് സെക്രട്ടറി) , രാജീവ് മുല്ലപ്പിള്ളി (ട്രഷറർ), ടി ജി സച്ചിത്ത്, വി എസ് വസന്തൻ, എം എസ് ദാസൻ, എം ആർ സനോജ്, രാധാകൃഷ്ണൻ വെട്ടത്ത്, വർധനൻ പുളിക്കൽ, സുരേഷ് കോവിലകം, അൻവർ അലി, കെ വേണുഗോപാൽ, ബിനു ശാർങ്ഗധരൻ (ഭരണ സമിതി അംഗങ്ങൾ) എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

മൂന്നാറാമത്തെ ചിത്രമായി അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ ജോർജിയൻ ചിത്രം “ഏപ്രിൽ” ഒക്ടോബർ 10ന് പ്രദർശിപ്പിക്കും.

പാചക വാതക ക്ഷാമം പരിഹരിക്കണം : ഇരിങ്ങാലക്കുടയിലെ ഗ്യാസ് ഏജൻസിക്ക് മുൻപിൽ ഒറ്റയാൾ സമരവുമായി നഗരസഭാ കൗൺസിലർ ടി.കെ. ഷാജു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ ഗ്യാസ് ക്ഷാമം പരിഹരിക്കുക, ജോ ഏജൻസി നീതി പാലിക്കുക, സെയിൽസ് ഓഫീസറുടെ ഇരട്ടത്താപ്പ് അവസാനിപ്പിക്കുക, കരിഞ്ചന്ത പൂഴ്ത്തിവെപ്പ് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇരിങ്ങാലക്കുടയിലെ ജോ ഗ്യാസ് ഏജൻസിക്ക് മുൻപിൽ ഒറ്റയാൾ സമരവുമായി കൗൺസിലർ ടി.കെ. ഷാജു.

പാചക വാതക വിതരണം കാര്യക്ഷമമല്ലാതായതോടെ ഓരോ വീട്ടുകാരും പ്രതിസന്ധിയിലാണെന്നും ഷാജു ചൂണ്ടിക്കാട്ടി.

സമരത്തെ തുടർന്നുള്ള ചർച്ചയിൽ നാളെ രാവിലെ എസ്.എൻ.ഡി.പി. പരിസരത്ത് ഗ്യാസ് വിതരണം ഉണ്ടാകുമെന്ന് ഏജൻസിക്കാർ അറിയിച്ചതായി ടി.കെ. ഷാജു പറഞ്ഞു.

കഴിഞ്ഞ മാസം ബുക്ക്‌ ചെയ്ത 50 പേർക്കുള്ള ഗ്യാസ് നാളെ വിതരണം ചെയ്യും. ആവശ്യക്കാർ കസ്റ്റമർ കാർഡും 830 രൂപയും കൊണ്ടു വരേണ്ടതാണെന്നും കൗൺസിലർ അറിയിച്ചു.

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളെജിൽ പുതിയ യൂണിയൻ ഭാരവാഹികൾ

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളെജിൽ പുതിയ യൂണിയൻ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ചെയർപേഴ്സൺ ആയി മൂന്നാം വർഷ ഇംഗ്ലീഷ്‌ ബിരുദ വിദ്യാർഥിനി എ. അഫ്‌ല സിമിൻ തെരഞ്ഞെടുക്കപ്പെട്ടു.

വൈസ് ചെയർപേഴ്സണായി മൂന്നാം വർഷ മാത്‍സ് വിദ്യാർഥിനി അഞ്ജന ഷാജു, ജനറൽ സെക്രട്ടറിയായി ബി.എസ്.ഡബ്ല്യൂ വിദ്യാർഥിനി ദേവിക എൻ. നമ്പൂതിരി, ജോയിന്റ് സെക്രട്ടറിയായി ബിബിഎ വിദ്യാർഥിനി എ.ജെ. അമൃത, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരായി രണ്ടാം വർഷ ബോട്ടണി ബിരുദ വിദ്യാർഥിനി സി.യു. അരുണിമ, രണ്ടാം വർഷ ഇംഗ്ലീഷ്‌ ബിരുദ വിദ്യാർഥിനി രഞ്ജന അനിൽകുമാർ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

രണ്ടാം വർഷ ബിരുദ വിദ്യാർഥിനി റേച്ചൽ റോസ് ആണ് ഫൈൻ ആർട്സ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.

മാഗസിൻ എഡിറ്ററായി ഒന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർഥിനി സന സാബു തട്ടിലും ജനറൽ ക്യാപ്റ്റനായി മൂന്നാം വർഷ സൈക്കോളജി വിദ്യാർഥിനി അനുപം കൃഷ്ണയും വിജയിച്ചു.

വിജയികളെ പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസ്സി അഭിനന്ദിച്ചു.

ഇരിങ്ങാലക്കുട സേവാഭാരതി ഓഫീസിൽ ശനിയാഴ്ച സൗജന്യ കാൻസർ നിർണയ ക്യാമ്പ്

ഇരിങ്ങാലക്കുട : സേവാഭാരതി, റീജിയണൽ കാൻസർ സെന്റർ തിരുവനന്തപുരം, ട്രിനിറ്റി ട്രാവൽസ് മുംബൈ, കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ കാൻസർ നിർണയ ക്യാമ്പ് ശനിയാഴ്ച (ഒക്ടോബർ 11) രാവിലെ 9.30 മുതൽ ഇരിങ്ങാലക്കുട സേവാഭാരതി ഓഫീസിൽ വച്ച് സംഘടിപ്പിക്കും.

ഇരിങ്ങാലക്കുട നഗരസഭയെ കാൻസർ വിമുക്തമാക്കുക എന്ന മഹത്തായ ലക്ഷ്യവുമായി സംഘടിപ്പിക്കുന്ന ക്യാമ്പിൽ തിരുവനന്തപുരം ആർസിസിയിലെ വിദഗ്ധ ഡോക്ടർമാരും വിദഗ്ധസംഘവുമാണ് കാൻസർ നിർണയം നടത്തുന്നത്.

സേവാഭാരതി പ്രസിഡൻ്റ് നളിൻ ബാബു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കൊമ്പൊടിഞ്ഞാമക്കൽ ലയൺസ് ക്ലബ്‌ കോർഡിനേറ്റർ ജോൺസൺ കോലാങ്കണ്ണി ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കും.

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിലേക്കുള്ള പ്രവേശനം തടയൽ : ജനങ്ങളെ ബുദ്ധിമുട്ടിക്കലല്ല, സൗകര്യമൊരുക്കലാണ് വേണ്ടത് : മന്ത്രി ഡോ. ബിന്ദു

ഇരിങ്ങാലക്കുട : കല്ലേറ്റുംകരയിലുള്ള ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പ്രവേശനം ഗേറ്റ് സ്ഥാപിച്ച് തടഞ്ഞ നടപടി അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് മന്ത്രി ഡോ ആർ ബിന്ദു റെയിൽവേ അധികൃതരോട് ആവശ്യപ്പെട്ടു.

പൊതുജനങ്ങൾക്കുള്ള സൗകര്യങ്ങൾ ആവശ്യാനുസരണം ഒരുക്കുന്നതിനു പകരം ഉപദ്രവകരമായ നടപടികളെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

അടിസ്ഥാന പശ്ചാത്തല സൗകര്യങ്ങൾ സ്ഥാപിക്കുക, നിർത്തിയ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കുക, ആവശ്യപ്പെട്ട പുതിയ സ്റ്റോപ്പുകൾ അനുവദിക്കുക, ഇരിങ്ങാലക്കുടയെ ജില്ലയിലെ രണ്ടാമത്തെ മുഖ്യ സ്റ്റേഷനാക്കി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയുള്ള വലിയ ജനകീയ പ്രക്ഷോഭങ്ങളാണ് റെയിൽവേയ്ക്കെതിരെ ഉയർന്നു തുടങ്ങിയിട്ടുള്ളത്. ഇവയ്ക്ക് തെല്ലും വില കൽപ്പിക്കാതെ ജനകീയ ആവശ്യങ്ങളെ അവഗണിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന സമീപനമാണ് പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പ്രവേശനം ഗേറ്റ് സ്ഥാപിച്ച് തടഞ്ഞ നടപടിയിൽ ഉള്ളത്. ജനവിരുദ്ധ നടപടികളല്ല ജനകീയാവശ്യങ്ങൾ അംഗീകരിക്കലാണ് ഉണ്ടാവേണ്ടത്. ജനകീയ ആവശ്യങ്ങൾ നിരന്തരമായി ഉന്നയിച്ചു കൊണ്ടിരിക്കുന്ന ജനപ്രതിനിധിയെന്ന നിലയ്ക്ക് ഈ പ്രക്ഷോഭങ്ങളുടെ മുൻനിരയിൽ എക്കാലത്തും താനുണ്ടാകുമെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

കാട്ടൂർ ലക്ഷ്മി കൊലക്കേസ് : പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും 3 ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു

ഇരിങ്ങാലക്കുട : കാട്ടൂർകടവ് നന്താനത്തുപറമ്പിൽ ഹരീഷിൻ്റെ ഭാര്യ ലക്ഷ്മി(43)യെ തോട്ടയെറിഞ്ഞു വീഴ്ത്തി വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കാട്ടൂർകടവ് നന്തിലത്തു പറമ്പിൽ വീട്ടിൽ ദർശൻ കുമാർ (35), കരാഞ്ചിറ ചെമ്പാപ്പുള്ളി വീട്ടിൽ നിഖിൽ ദാസ് (35), ഒളരി നങ്ങേലി വീട്ടിൽ ശരത്ത് (36), ചൊവ്വൂർ പാറക്കോവിൽ കള്ളിയത്ത് വീട്ടിൽ രാകേഷ് (32) എന്നിവരെ കുറ്റക്കാരെന്ന് കണ്ട് ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ് എൻ. വിനോദ് കുമാർ ജീവപര്യന്തം കഠിന തടവിനും 1 ലക്ഷം രൂപ വീതം പിഴ ഒടുക്കുന്നതിനും പിഴ ഒടുക്കാത്ത പക്ഷം 1 വർഷം അധിക തടവിനും ഐപിസി 308 വകുപ്പ് പ്രകാരം 3 വർഷം കഠിന തടവിനും സെക്ഷൻ 3 (എ) എക്സ്പ്ലോസീവ് ആക്ട് പ്രകാരം 10 വർഷം കഠിന തടവിനും 1 ലക്ഷം രൂപ വീതം പിഴ ഒടുക്കുന്നതിനും പിഴ ഒടുക്കാത്ത പക്ഷം 6 മാസം അധിക കഠിന തടവിനും സെക്ഷൻ 27 ഓഫ് ആംസ് ആക്ട് പ്രകാരം 5 വർഷം കഠിന തടവിനും 1 ലക്ഷം രൂപ വീതം പിഴ ഒടുക്കുന്നതിനും പിഴ ഒടുക്കാത്ത പക്ഷം 6 മാസം അധിക കഠിന തടവിനും ശിക്ഷ വിധിച്ചു.

പിഴ തുകയിൽ നിന്ന് 2 ലക്ഷം രൂപ കൊല്ലപ്പെട്ട ലക്ഷ്‌മിയുടെ ഭർത്താവിനും മക്കൾക്കും നഷ്ടപരിഹാരമായി നൽകുന്നതിനും കോടതി ഉത്തരവായി.

കാട്ടൂർ പൊലീസ് സ്റ്റേഷനിൽ ഗുണ്ടാ ലിസ്റ്റിലുള്ളയാളാണ് കൊല്ലപ്പെട്ട ലക്ഷ്മിയുടെ ഭർത്താവ് ഹരീഷ്. 2021 ഫെബ്രുവരി 14ന് രാത്രി 10.30ഓടെയാണ് ലക്ഷ്മി കൊല്ലപ്പെട്ടത്.

ദർശൻകുമാർ കാട്ടൂർ സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ പേരുള്ളയാളും കാട്ടൂർ, അന്തിക്കാട്, വലപ്പാട്, ഇരിങ്ങാലക്കുട സ്റ്റേഷൻ പരിധികളിലായി രണ്ട് വധശ്രമക്കേസുകളിൽ ഉൾപ്പെടെ പതിനഞ്ച് ക്രമിനൽക്കേസുകളിലെ പ്രതിയുമാണ്.

രാകേഷ് ചേർപ്പ് സ്റ്റേഷൻ പരിധിയിലെ റൗഡി ലിസ്റ്റിൽ പേരുള്ളയാളും കൊലപാതകം ഉൾപ്പെടെ ഏഴ് ക്രിമിനൽക്കേസുകളിലെ പ്രതിയുമാണ്.

ഇൻസ്പെക്ടർമാരായ വി.വി. അനിൽകുമാർ, അനീഷ് കരീം, ടി.വി. ഷിബു, സി.ബി. അരുൺ, പി. ജ്യോതീന്ദ്രകുമാർ, എസ്.ഐ.മാരായ ആർ. രാജേഷ്, കെ. സുഹൈൽ, ജസ്റ്റിൻ, രഞ്ജിത്ത്, ജിനുമോൻ തച്ചേത്ത്, എ.എസ്.ഐ. പി. ജയകൃഷ്ണ‌ൻ, സീനിയർ സി.പി.ഒ.മാരായ പ്രസാദ്, ഇ.എസ്. ജീവൻ, കെ.എസ്. ഉമേഷ്, കെ.വി. ഫെബിൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

ഇൻസ്പെക്ടർ വി.വി. അനിൽകുമാർ ആണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 59 സാക്ഷികളെ വിസ്തരിക്കുകയും 39 തൊണ്ടി മുതലുകളും 176 രേഖകളും മാർക്ക് ചെയ്യുകയും ചെയ്തു.

പ്രതിഭാഗത്തു നിന്നും 3 സാക്ഷികളെ വിസ്തരിക്കുകയും 5 രേഖകൾ മാർക്ക് ചെയ്യുകയും ചെയ്തു.

പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോജി ജോർജ്ജ്, മുൻ പ്രോസിക്യൂട്ടർ ആയിരുന്ന അഡ്വ. പി.ജെ. ജോബി, അഡ്വ. എബിൽ ഗോപുരൻ, അഡ്വ. പി.എസ്. സൗമ്യ എന്നിവർ ഹാജരായി.

ലെയ്‌സൺ ഓഫീസർ സിപിഒ കെ.വി. വിനീഷ് പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

നിര്യാതയായി

ആമിന

ഇരിങ്ങാലക്കുട : കോണത്തുകുന്ന് മുടവൻകാട്ടിൽ പരേതനായ കോയ ഭാര്യ ആമിന നിര്യാതയായി.

ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8 മണിക്ക് കരൂപ്പടന്ന മഹല്ല് ഖബറിസ്ഥാനിൽ.

മക്കൾ : സലീം, അബ്ദുൽ അസീസ്, ബഷീർ, ഷൈലാബി, നൗഷാദ്, സിയാദ്, ഷമീർ, ഫൈസൽ

മരുമക്കൾ : റഫീഖ, റംല, മിസ്‌രിയ, ഷാജഹാൻ, ബുഷ്റ, ഷക്കീല, അനീറ, ജാസ്മിൻ

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്കെതിരെ ഉണ്ടായ ആക്രമണം : മെട്രോ ആശുപത്രിയിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോ. വിപിൻ ആക്രമണത്തിന് ഇരയായതിനെതിരെ ഐ.എം.എ.യുടെ ആഹ്വാനപ്രകാരം മെട്രൊ ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും പ്രതിഷേധയോഗം സംഘടിപ്പിച്ചു.

ഐഎംഎ ഇമേജ് ജില്ലാ കോർഡിനേറ്റർ ഡോ. ഹരീന്ദ്രനാഥ്, ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ. എം.ആർ. രാജീവ്, ഡോ. ഉഷാകുമാരി, മാനേജർ മുരളിദത്തൻ, പ്രേമ അജിത്കുമാർ, അൽഫോൺസ ഷാജൻ എന്നിവർ പ്രസംഗിച്ചു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം : ഇരിങ്ങാലക്കുട ഗാന്ധിഗ്രാം സ്വദേശി പിടിയിൽ

ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ഇരിങ്ങാലക്കുട ഗാന്ധിഗ്രാം സ്വദേശി കണ്ടംകുളത്തി വീട്ടിൽ അലൻ കെ. ലാൽസൺ (18) എന്ന യുവാവിനെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.

ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ കെ.ജെ. ജിനേഷ്, എസ്ഐ എം.ആർ. കൃഷ്ണപ്രസാദ്, ഗ്രേഡ് എഎസ്ഐ എൻ.സി. സ്വപ്ന, ഗ്രേഡ് സീനിയർ സിപി ഓമാരായ എം.ആർ. രഞ്ജിത്ത്, എം.ആർ. കൃഷ്ണദാസ്, ദേവേഷ്, ഡ്രൈവർ സിപിഒ എം.ആർ. അഖിൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

അധ്യാപകരുടെ ജോലി സുരക്ഷയും ആനുകൂല്യങ്ങളും തടസപ്പെടുത്തുന്ന നിലപാടിൽ നിന്ന് സർക്കാർ പിന്മാറണം : എൻ.ടി.യു.

ഇരിങ്ങാലക്കുട : അധ്യാപകരുടെ ജോലി സുരക്ഷയും ആനുകൂല്യങ്ങളും തടസപ്പെടുത്തുന്ന നിലപാടിൽ നിന്ന് സർക്കാർ പിന്മാറണം എന്ന മുദ്രാവാക്യവുമായി ദേശീയ അധ്യാപക പരിഷത്ത് ഇരിങ്ങാലക്കുട ജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച സായാഹ്ന ധർണ്ണ എൻ.ടി.യു. ജില്ലാ പ്രസിഡന്റ് എം.കെ. പ്രസാദ് ഉദ്ഘാടനം ചെയ്തു.

അധ്യാപകരെ ശത്രുതാ മനോഭാവത്തോടെ കാണുകയും ദീർഘകാലമായി ലഭിച്ചു കൊണ്ടിരുന്ന സർവീസ് ആനുകൂല്യങ്ങൾ നിഷേധിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളിൽ നിന്നും വിദ്യാഭ്യാസ വകുപ്പ് പിന്മാറുക, കെ-ടെറ്റ് വിധിക്കെതിരെ കേരള സർക്കാർ റിവ്യൂ ഹർജി നൽകുക, ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് എൻ.എസ്.എസ്. നേടിയ സുപ്രീംകോടതി വിധി എല്ലാവർക്കും ബാധകമാക്കുക, 2015ന് ശേഷമുള്ള അധ്യാപകർക്ക് ജോലി സംരക്ഷണം നൽകുക എന്നീ ആവശ്യങ്ങളാണ് ധർണ്ണയിൽ ഉന്നയിച്ചത്.

ഇരിങ്ങാലക്കുട ഉപജില്ല പ്രഭാരി ശ്യാം പ്രസാദ് അധ്യക്ഷത വഹിച്ചു.

ജില്ലാസമിതിയംഗം ജി. സതീഷ്, ചാലക്കുടി ഉപജില്ലാ സെക്രട്ടറി രേവതി എന്നിവർ ആശംസകൾ നേർന്നു.

ഉപജില്ലാ സെക്രട്ടറി സി.ജി. അനൂപ് സ്വാഗതവും ഇരിങ്ങാലക്കുട മുൻ പ്രസിഡന്റ് വിനോദ് വാര്യർ നന്ദിയും പറഞ്ഞു.