നിര്യാതയായി

ഉഷ

കൊടുങ്ങല്ലൂർ : പുല്ലൂറ്റ് പരിയാടത്ത് നന്ദകുമാറിൻ്റെ ഭാര്യ ഉഷ (73) നിര്യാതയായി.

കാക്കനാട്ട് ആർട്ടിസ്റ്റ് നാരായണൻകുട്ടി മേനോന്റെയും തോട്ടത്തിൽ തങ്കമണിയമ്മയുടെയും മകളാണ്.

സംസ്കാരം ഞായറാഴ്ച്ച (ജനുവരി 26) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

മക്കൾ : ശ്യാംസുന്ദർ, സോംസുന്ദർ

മരുമക്കൾ : ധന്യ, ശ്യാമ

കരൂപ്പടന്ന സ്കൂളിൽ ഓഫീസ് അറ്റൻഡന്റ് ഒഴിവ്

ഇരിങ്ങാലക്കുട : കരൂപ്പടന്ന ജി എച്ച് എസ് സ്കൂളിൽ ഓഫീസ് അറ്റൻഡൻ്റ് തസ്തികയിൽ ഒരു മാസത്തെ താൽക്കാലിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

പത്താം ക്ലാസ് ജയിച്ച് ഡിഗ്രി യോഗ്യതയില്ലാത്ത ഉദ്യോഗാർത്ഥികൾ മതിയായ രേഖകളുമായി ജനുവരി 27 (തിങ്കളാഴ്ച) രാവിലെ 10.30 ന് ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്.

കെ കെ ടി എം കോളെജിൽ മെഡിക്കൽ കോഡിങ്ങിനെ കുറിച്ച് ബോധവൽക്കരണ ക്ലാസ്

ഇരിങ്ങാലക്കുട : പുല്ലൂറ്റ് ഗവ കെ കെ ടി എം കോളെജിലെ സുവോളജി വകുപ്പ്, റിസർച്ച് കമ്മിറ്റി, ഐ ക്യു എ സി എന്നിവയുടെ നേതൃത്വത്തിൽ അങ്കമാലി ആന്റൺസ് മെഡികോഡുമായി സഹകരിച്ച് “മെഡിക്കൽ കോഡിംഗ്, ബില്ലിംഗ്, ആശുപത്രി ഭരണ നിർവ്വഹണം, മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ, മെഡിക്കൽ സ്ക്രൈബിംഗ് എന്നീ മേഖലകളിലെ ഭാവി സാധ്യതകൾ” എന്ന വിഷയത്തെ ആധാരമാക്കി അവബോധ പരിപാടി സംഘടിപ്പിച്ചു.

പ്രിൻസിപ്പൽ പ്രൊഫ ഡോ ടി കെ ബിന്ദു ശർമിള ഉദ്ഘാടനം നിർവഹിച്ചു.

സുവോളജി വകുപ്പ് മേധാവി പ്രൊഫ ഡോ ഇ എം ഷാജി അധ്യക്ഷത വഹിച്ചു.

അസി പ്രൊഫ ഡോ സീമ മേനോൻ സ്വാഗതവും അസി പ്രൊഫ ഡോ എസ് നിജ നന്ദിയും പറഞ്ഞു.

തുടർന്ന് ആന്റൺസ് മെഡികോഡ് എം ഡി നീതു വർഗീസ് വിഷയാവതരണം നടത്തി.

ഓരോ മേഖലയും ഉൾക്കൊള്ളുന്ന കൃത്യമായ പ്രവർത്തനങ്ങൾ, യോഗ്യതാ മാനദണ്ഡങ്ങൾ, വളർച്ചാ സാധ്യതകൾ എന്നിവയെക്കുറിച്ച് വിശദീകരിച്ചു.

ഇരുന്നൂറിലധികം വിദ്യാർഥികളും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.

നിര്യാതയായി

മറിയാമ്മ

ഇരിങ്ങാലക്കുട : അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന വീട്ടിൽ ജോയ് ഭാര്യ മറിയാമ്മ (79) നിര്യാതയായി.

സംസ്കാരം ശനിയാഴ്ച (ജനുവരി 25) ഉച്ചതിരിഞ്ഞ് 3 മണിക്ക് അവിട്ടത്തൂർ തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ.

മക്കൾ : ജിമ്മി, ജിന്നി, ജൂലി

മരുമക്കൾ : ജെന്നി, കെ ടി വർഗീസ് (ജോയ് മോൻ), ജോർജ് മാത്യു

മാലിന്യമുക്ത നവകേരളം : ഇരിങ്ങാലക്കുടയിൽ പൊതു ഇടങ്ങളിലേക്കുള്ള ട്വിൻ ബിന്നുകൾ ഒരുങ്ങി

ഇരിങ്ങാലക്കുട : സ്വച്ഛ് സർവേക്ഷൻ, മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ എന്നിവയുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയിലെ പൊതു ഇടങ്ങളിൽ സ്ഥാപിക്കേണ്ട ട്വിൻ ബിന്നുകളുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് നിർവഹിച്ചു.

വരും ദിവസങ്ങളിൽ പൊതുസ്ഥലങ്ങളായ ബസ് സ്റ്റാൻഡ്, മാർക്കറ്റ്, ജംഗ്ഷനുകൾ, മുനിസിപ്പൽ പാർക്ക്, കൂടൽമാണിക്യം ക്ഷേത്രം എന്നിവിടങ്ങളിൽ ബിന്നുകൾ സ്ഥാപിക്കും.

ജൈവ – അജൈവ മാലിന്യങ്ങൾ തരംതിരിച്ചു തന്നെ ബിന്നുകളിൽ നിക്ഷേപിക്കണമെന്ന് ചെയർപേഴ്സൺ പറഞ്ഞു.

പൊതു ഇടങ്ങളിലും മറ്റും അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ തക്കതായ പിഴയും ശിക്ഷാ നടപടികളും സ്വീകരിക്കുമെന്ന് നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു.

പബ്ലിക് ടോയ്‌ലറ്റ് കെയർ ടേക്കർമാരെ അനുമോദിച്ച് ഇരിങ്ങാലക്കുട നഗരസഭ

ഇരിങ്ങാലക്കുട : സ്വച്ഛ് സർവേക്ഷൻ, മാലിന്യമുക്ത നവകേരളം, ക്ലീൻ ടോയ്‌ലറ്റ് ക്യാമ്പയിൻ എന്നിവയുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയിലെ പബ്ലിക് ടോയ്‌ലറ്റുകളുടെ കെയർ ടേക്കർമാരെ അനുമോദിച്ചു.

നഗരസഭയിലെ പ്രധാന ടോയ്ലറ്റുകളായ മാർക്കറ്റ്, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലെ കെയർ ടേക്കർമാരായ മുജീബ്, ജോഷി എന്നിവരെയാണ് ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് പൊന്നാടയണിയിച്ച് ഫലകം നൽകി അനുമോദിച്ചത്.

കൂടാതെ 23-ാം വാർഡിലെ വ്യാപാരസ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച അജൈവമാലിന്യത്തിന്റെ കൂടെ ലഭിച്ച സ്വർണ്ണക്കമ്മൽ സ്ഥാപനത്തിലെ ജീവനക്കാരിക്ക് തിരിച്ചു നൽകി മാതൃകയായ ഹരിതകർമ സേനാംഗം അനിത സുനിലിനെയും ചടങ്ങിൽ ആദരിച്ചു.

ഇരിങ്ങാലക്കുട നഗരസഭ സ്വാപ്പ് ഷോപ് ”R R R” സെന്റർ പ്രവർത്തനം ആരംഭിച്ചു

ഇരിങ്ങാലക്കുട : നഗരസഭയിൽ സ്വച്ഛ് സർവേക്ഷന്റെ ഭാഗമായി ”R R R” (റീയൂസ്, റെഡ്യൂസ്, റീസൈക്കിൾ) സെന്റർ പ്രവർത്തനം ആരംഭിച്ചു.

നഗരസഭ കസ്തൂർബ ഷോപ്പിംഗ് കോംപ്ലക്സിൽ നടന്ന ചടങ്ങിൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് പദ്ധതി ഉദ്ഘടാനം ചെയ്തു.

RRR സെന്ററിലേക്ക് നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത് ഉപയോഗപ്രദമായ സാധനങ്ങൾ സംഭാവന ചെയ്തു.

ക്ലീൻ സിറ്റി മാനേജർ എസ് ബേബി സ്വാഗതം പറഞ്ഞു.

വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും നിലവിൽ ഉപയോഗിക്കാത്തതും എന്നാൽ പുനരുപയോഗ്യവുമായ വീട്ടുപകരണങ്ങൾ, ഫർണീച്ചറുകൾ, കളിപ്പാട്ടങ്ങൾ, ബാഗുകൾ, ചെരുപ്പുകൾ, ഇലക്ട്രോണിക് സാമഗ്രികൾ തുടങ്ങി എല്ലാവിധ സാധനങ്ങളും ശേഖരിച്ച് നഗരസഭയിലെ റെഡ്യൂസ്- റീയൂസ്- റീസൈക്കിൾ സെൻ്ററിൽ ശേഖരിക്കുകയും ഇവ നഗരസഭയിലെ അർഹരായ ഗുണഭോക്താക്കൾക്ക് നൽകി പുനരുപയോഗ സാധ്യത വർദ്ധിപ്പിക്കുകയുമാണ് പദ്ധതി വഴി നടപ്പാക്കുന്നത്.

പൊതുജനങ്ങൾ വിവിധങ്ങളായ പുനരുപയോഗ വസ്തുക്കൾ RRR സെന്ററിലേക്ക് സംഭാവന ചെയ്തുകൊണ്ട് മാലിന്യപരിപാലന സംസ്കരണ രംഗത്ത് ഒന്നിച്ചു നിൽക്കണമെന്ന് ചെയർപേഴ്സൺ അറിയിച്ചു.

പെരിഞ്ഞനത്ത് യുവതിയെ തട്ടിക്കൊണ്ടുപോയ ഓട്ടോറിക്ഷ ഡ്രൈവർ പിടിയിൽ

ഇരിങ്ങാലക്കുട : കയ്പമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെന്ത്രാപ്പിന്നിയിൽ താമസിക്കുന്ന യുവതിയെ തട്ടിക്കൊണ്ടുപോയ ഓട്ടോറിക്ഷ ഡ്രൈവർ പിടിയിൽ.

വീടുകളിൽ കയറിയിറങ്ങി ഡയറക്ട് മാർക്കറ്റിംഗ് നടത്തുന്ന തിരൂർ സ്വദേശിയായ യുവതിയെ വ്യാഴാഴ്ച പെരിഞ്ഞനം ദുർഗ്ഗാനഗറിൽ വെച്ച് ബലം പ്രയോഗിച്ച് ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടു പോവുകയും ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതി പാലക്കാട് കണ്ണമ്പ്ര പരുവശ്ശേരി സ്വദേശി ചമപറമ്പ് വീട്ടിൽ അപ്പുണ്ണി മകൻ സന്തോഷി(45)നെയാണ് അറസ്റ്റ് ചെയ്തത്.

ഉപദ്രവിക്കാൻ ശ്രമിക്കുന്നതിനിടെ തന്ത്രപൂർവ്വം ഓട്ടോറിക്ഷയിൽ നിന്നും ചാടി രക്ഷപ്പെട്ട യുവതി കയ്പമംഗലം പൊലീസിൽ പരാതി നൽകുകയായിരുന്നു.

പ്രതി ‘ആദർശ്’ എന്ന് പേരുള്ള പ്രൈവറ്റ് ഓട്ടോറിക്ഷയിലാണ് എത്തിയതെന്ന് യുവതി മൊഴി നൽകിയിരുന്നു. തുടർന്ന് ഓട്ടോറിക്ഷ സ്റ്റാൻ്റുകളും, മെക്കാനിക്കുകളെയും, സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പാലക്കാട് രജിസ്ട്രേഷനിലുള്ള ഒരു പ്രൈവറ്റ് ഓട്ടോറിക്ഷയിൽ ഒരാൾ ജംഗ്ഷനുകൾ തോറും ഫിനോയിൽ വില്പനയുമായി എത്തുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചു.

ഇതിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ റൂറൽ ജില്ലയിലെ പ്രധാന ജംഗ്ഷനുകളിൽ ഇത്തരത്തിലുള്ള ഫിനോയിൽ വിൽപ്പന നടത്തുന്ന ഓട്ടോയെ കണ്ടെത്തുന്നതിനായി റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാർ ഐപിഎസിന്റെ നിർദ്ദേശാനുസരണം നടത്തിയ കോമ്പിങ്ങ് ഓപ്പറേഷനൊടുവിലാണ് പ്രതിയെ കോതപറമ്പിൽ വെച്ച് പിടികൂടിയത്.

സന്തോഷ് ഉപയോഗിച്ചിരുന്ന ആദർശ് എന്ന് പേരുള്ള KL- 9 P- 4899 നമ്പർ ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി കെ രാജുവിൻ്റെ നേതൃത്വത്തിൽ കയ്പമംഗലം ഇൻസ്പെക്ടർ ഷാജഹാൻ, സബ്ബ് ഇൻസ്പെക്ടർമാരായ സൂരജ്, പ്രദീപ്, ജെയ്സൻ, എ എസ് ഐ ലിജു ഇയ്യാനി, എ എസ് ഐ നിഷി, ഉദ്യോഗസ്ഥരായ ബിജു, നിഷാന്ത്, ഷിജു, അനന്തുമോൻ, പ്രിയ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

കേരള ഗവണ്മെന്റിന്റെ വനമിത്ര പുരസ്‌കാരം ഷീബ രാധാകൃഷ്ണന്

ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാരിന്റെ വനമിത്ര പുരസ്കാരം ചേർപ്പ് – ഊരകം സ്വദേശിനി ഷീബ രാധാകൃഷ്ണന്.

ഊരകം മാവിൻചുവടിലെ വീടിനോട് ചേർന്നുള്ള 72 സെന്റ് ഭൂമിയിൽ വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളടക്കം 400 ഓളം ഔഷധസസ്യങ്ങൾ, ”വൃന്ദാവൻ ഔഷധോദ്യാനം” എന്ന പേരിൽ ഷീബ സംരക്ഷിച്ചു വരുന്നു.

ക്ഷേത്രങ്ങളിൽ കാവുകളും, വിദ്യാലയങ്ങളിൽ ഔഷധ ഉദ്യാനങ്ങളും ഒക്കെയായി പ്രകൃതിയെ ചേർത്ത് പിടിക്കുന്ന പ്രവർത്തനങ്ങൾ ഷീബയുടെ ജീവിതചര്യയുടെ ഭാഗമാണ്.

പുതുതലമുറയ്ക്ക് പ്രകൃതിയുടെയും, ഔഷധ സസ്യങ്ങളുടെയും പ്രാധാന്യം മനസ്സിലാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷീബയുടെ പ്രവർത്തനങ്ങൾ.

കേരളത്തിൽ നിന്ന് മാത്രമല്ല ഇതര സംസ്ഥാനങ്ങളിൽ നിന്ന് പോലുമുള്ളവർ ഷീബയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി ഊരകത്തുള്ള വൃന്ദാവൻ ഔഷധ ഉദ്യാനം സന്ദർശിക്കാൻ എത്തുന്നുണ്ട്.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് പോലും ശേഖരിച്ച ഔഷധ സസ്യങ്ങൾ ഷീബയുടെ ഉദ്യാനത്തെ കൂടുതൽ മനോഹരമാക്കുന്നു.

വൃന്ദാവൻ ഔഷധോദ്യാനം എന്ന് പേരുള്ള യൂട്യൂബ് ചാനൽ വഴി ദിവസവും ഷീബ ഓരോ സസ്യത്തെയും പരിചയപ്പെടുത്തി അവയുടെ പ്രാധാന്യം വിവരിക്കുന്നുണ്ട്.

നല്ലൊരു നർത്തകി കൂടിയായ ഷീബ തൈക്കാട്ടുശ്ശേരി വൈദ്യരത്നം ഔഷധശാല ജീവനക്കാരിയായിരുന്നു.

പൊതുപ്രവർത്തകനായ ഊരകം സ്വദേശി അയിച്ചിയിൽ രാധാകൃഷ്ണന്റെ സഹധർമ്മിണിയാണ് ഷീബ.

കൊടുങ്ങല്ലൂർ ബൈപ്പാസിലുളള പെട്രോൾ പമ്പിലെ അടിപിടി കേസ് : പ്രതികൾ പിടിയിൽ

ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊടുങ്ങല്ലൂർ ബൈപ്പാസ് റോഡിലുളള പെട്രോൾ പമ്പിൽ വച്ചുണ്ടായ വാക്കുതർക്കത്തെ തുടർന്ന് പഴങ്ങാട്ടുവേലി സ്വദേശി കാണക്കാട്ടുശ്ശേരി വീട്ടിൽ അജീഷിനെ ആക്രമിച്ച കേസ്സിലെ പ്രതികൾ പിടിയിൽ.

എരിശ്ശേരി പാലം കൊട്ടേക്കാട് വീട്ടിൽ ബനേഷ്കുമാർ മകൻ സ്നേഹിൽ, കൊട്ടിക്കൽ കുട്ടോത്ത് വീട്ടിൽ സുനി മകൻ നിഖിൽ, നോർത്ത് പറവൂർ തേവാലിയിൽ വീട്ടിൽ സതീശൻ മകൻ ഹരികൃഷ്ണൻ, കാട്ടാകുളം തേക്കിലക്കാട്ടിൽ സുനി മകൻ പ്രവീൺ എന്നിവരെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

ജനുവരി 19ന് രാത്രി 8.30ഓടെ പടാകുളത്തെ പെട്രോൾ പമ്പിന് സമീപം ബൈപ്പാസ് റോഡിൽ വച്ചാണ് സംഭവം.

രണ്ട് മോട്ടോർ സൈക്കിളിലായി വന്നവർ അജീഷിൻ്റെ തലയിലും ഇടതു കൈയിലും ഇടതു കാലിലും കമ്പി വടി കൊണ്ടും മറ്റും അടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചിരുന്നു.

സമീപപ്രദേശങ്ങളിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ വ്യക്തമായ തെളിവുകൾ ലഭിക്കാതിരുന്നതിനെ തുടർന്ന് പെട്രോൾ പമ്പിലെ ജീവനക്കാരുടെയും സമീപവാസികളുടെയും സാക്ഷിമൊഴികൾ ശേഖരിച്ചിരുന്നു.

രൂപസാദൃശ്യം മനസ്സിലാക്കി സംശയിക്കാവുന്ന വ്യക്തികളെ കേന്ദ്രീകരിച്ചും, ബൈക്കിൻ്റെ സവിശേഷത മനസ്സിലാക്കി വർക്ക്ഷോപ്പുകളിലും സമീപപ്രദേശങ്ങളിലും നടത്തിയ അന്വഷണമാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്.

കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി കെ അരുൺ, എസ് ഐ സാലീം, ഉദ്യോഗസ്ഥരായ മിഥുൻ ആർ കൃഷ്ണ, അബീഷ്, മിഥുൻ, ഷമീർ, ഗോപേഷ്, വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.