നടവരമ്പ് സ്‌കൂളിലെ മൂന്ന് സഹോദരങ്ങളുടെ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കി “സ്നേഹക്കൂട്” പദ്ധതി

ഇരിങ്ങാലക്കുട : വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായ സന്തോഷത്തിലാണ് നടവരമ്പ് സ്‌കൂളിലെ മൂന്ന് സഹോദരങ്ങൾ.

അവർക്കായി ഒരുക്കിയ സ്‌നേഹക്കൂട് വീടിന്റെ ഗൃഹപ്രവേശം മന്ത്രി ഡോ ആര്‍ ബിന്ദു നിര്‍വ്വഹിച്ചു.

“സ്‌നേഹക്കൂട്” ഭവന പദ്ധതിയിലെ നാലാമത്തെ വീടിന്റെ നിർമ്മാണമാണ് ഇതോടെ പൂർത്തിയായത്.

ഏറെ നാളായി സ്വന്തമായി തല ചായ്ക്കാന്‍ വീടില്ലാതെ ബുദ്ധിമുട്ടിയിരുന്ന കുരുന്നുകൾക്ക് കൈത്താങ്ങായിരിക്കുകയാണ് ഇരിങ്ങാലക്കുട എം എൽ എ യും മന്ത്രിയുമായ ഡോ ആർ ബിന്ദു നേതൃത്വം നൽകുന്ന ‘സ്‌നേഹക്കൂട്’ പദ്ധതി.

ഇരിങ്ങാലക്കുട മണ്ഡലത്തിലെ ഭവനരഹിതരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട് വെച്ച് നല്‍കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് സ്‌നേഹക്കൂട്.

നടവരമ്പ് അംബേദ്കര്‍ കോളനിയിലെ പരേതനായ നാടന്‍പാട്ട് കലാകാരനായ സുരേന്ദ്രന്റെ കുടുംബത്തിനാണ് സ്‌നേഹക്കൂടിലൂടെ ആശ്വാസ തണല്‍ ഒരുങ്ങിയത്.

നടവരമ്പ് സ്‌കൂളിലെ വി എച്ച് എസ് ഇ, ഹയര്‍ സെക്കന്ററി, എല്‍ പി എന്നീ ക്ലാസുകളിലാണ് മൂന്ന് സഹോദരങ്ങള്‍ പഠിക്കുന്നത്.

മൂന്ന് കുട്ടികളെയും ഏറെ കഷ്ടപ്പെട്ടാണ് അമ്മയായ സജിനി നോക്കിവരുന്നത്.

ഇരിങ്ങാലക്കുട നടവരമ്പ് ഗവ മോഡല്‍ ഹയര്‍ സെക്കൻ്ററി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് സ്‌നേഹക്കൂട് ഒരുക്കിയത്.

എന്‍ എസ് എസ് വിദ്യാര്‍ഥികള്‍ വിവിധ ചാലഞ്ചുകളിലൂടെ സമാഹരിച്ചതും സുമനസുകളുടെ സഹായങ്ങളും ചേര്‍ത്താണ് സ്‌നേഹക്കൂട് ഭവനം നിര്‍മ്മിച്ചത്.

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണൽ സർവീസ് സ്‌കീമിന്റെ യൂണിറ്റുകളുടെ മുൻകൈയിൽ, പൊതുജനങ്ങളുടെ സഹായങ്ങളും സംയോജിപ്പിച്ചാണ് ഇരിങ്ങാലക്കുട മണ്ഡലത്തിൽ സ്നേഹക്കൂട് പദ്ധതി നടപ്പിലാക്കുന്നത്.

സാങ്കേതിക കാരണങ്ങളാൽ മറ്റു ഭവനനിർമ്മാണ പദ്ധതികളിൽ ഉൾപ്പെടാതെ പോയവർക്ക് വീടെന്ന സ്വപ്‍നം സാക്ഷാത്കരിക്കാൻ സഹായിക്കുകയാണ് സ്നേഹക്കൂട്.

കല്ലംകുന്നിൽ നിർമ്മിച്ച വീടിൻ്റെ ഗൃഹപ്രവേശ ചടങ്ങിൽ വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ധനീഷ് അധ്യക്ഷത വഹിച്ചു.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദീലീപ് മുഖ്യാതിഥിയായിരുന്നു.

ഭവന നിർമ്മാണം ഏറ്റെടുത്ത സുരേഷ് അമ്മനത്തിനെയും ഇംഗ്ലീഷ് അധ്യാപികയും ദീർഘകാലം നടവരമ്പ് സ്കൂളിലെ എൻ എസ് എസ് കോർഡിനേറ്ററുമായിരുന്ന ഷക്കീലയെയും പൊന്നാട അണിയിച്ച് ആദരിച്ചു.

വാർഡ് മെമ്പർ മാത്യു പാറേക്കാടൻ, ജില്ലാ എൻ എസ് എസ് പ്രതിനിധികളായ ഡോ ടി വി ബിനു, ഇ ആർ രേഖ, പി ടി എ പ്രസിഡന്റ് ശ്രീഷ്മ സലീഷ്, ഒ എസ് എ പ്രസിഡന്റ് പ്രദീപ് മേനോൻ, സജീവൻ മാസ്റ്റർ, അരവിന്ദാക്ഷൻ മാസ്റ്റർ, പ്രിൻസിപ്പൽ എം കെ പ്രീതി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ എസ് സുമ എന്നിവർ പ്രസംഗിച്ചു.

കാപ്പ ഉത്തരവ് ലംഘിച്ച വെള്ളിക്കുളങ്ങര സ്വദേശിയെ അറസ്റ്റ് ചെയ്തു

ഇരിങ്ങാലക്കുട : കാപ്പ ഉത്തരവ് ലംഘിച്ച കുപ്രസിദ്ധ ഗുണ്ട വെള്ളിക്കുളങ്ങര അന്നാംപാടം സ്വദേശി നഹാസ് എന്നറിയപ്പെടുന്ന വലിയകത്ത് വീട്ടില്‍ നവാസി(35)നെ വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു.

കാപ്പ ഉത്തരവ് പ്രകാരം എല്ലാ ഞായറാഴ്ചകളിലും വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മുന്‍പാകെ നേരിട്ട് ഹാജരാകണമെന്നുള്ള ഉത്തരവ് ലംഘിച്ചതിനാണ് നവാസിനെ അറസ്റ്റ് ചെയ്തത്.

വെള്ളിക്കുളങ്ങര പൊലീസ് ഇന്‍സ്പെക്ടര്‍ കെ കൃഷ്ണന്‍, സബ് ഇൻസ്‌പെക്ടർ എം അഫ്സൽ, ഗ്രേഡ് എ എസ് ഐ ഷിജു, ഗ്രേഡ് സീനിയർ സിവില്‍ പൊലീസ് ഓഫീസർ ഡേവിസ്, പൊലീസ് ഉദ്യോഗസ്ഥരായ
സൈമൺ, ബിജേഷ്, അജിത്ത് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നവാസിനെ അറസ്റ്റ് ചെയ്തത്.

നവാസ് 2006ൽ ഇരിങ്ങാലക്കുടയില്‍ ഒരു കവര്‍ച്ചാ കേസ്സിലും, 2007 ൽ ഇരിങ്ങാലക്കുടയില്‍ വ്യാജരേഖ ചമച്ച കേസ്സിലും, 2021ൽ കൊടകരയിലും 2024ൽ വെള്ളിക്കുളങ്ങരയിലും വധശ്രമ കേസ്സിലും ഉള്‍പ്പടെ 13ഓളം കേസ്സുകളിലെ പ്രതിയാണ്.

കൊടുങ്ങല്ലൂർ വൈദ്യർ ജംഗ്ഷനിൽ രണ്ടു പേരെ ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ

കൊടുങ്ങല്ലൂർ : എറിയാട് യു ബസാർ വൈദ്യർ ജംഗ്ഷനിൽ പറപ്പിള്ളി സ്വദേശി സുമേഷ് (40), കൂടെയുണ്ടായിരുന്ന ഏറിയാട് സ്വദേശി വിനോദ് (50) എന്നിവരെ ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ.

എറിയാട് സ്വദേശികളായ മാടവന കൊല്ലത്തു വീട്ടിൽ കബീർ മകൻ ഫർസാൻ (20), കുന്നത്ത് വീട്ടിൽ ശ്രീജിത്ത് മകൻ അഭിജിത്ത് (20) എന്നിവരെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

മുമ്പ് തങ്ങളുമായി വഴക്കുണ്ടാക്കിയ ആളുകളാണെന്നുള്ള തെറ്റിദ്ധാരണയിൽ സുമേഷിനെയും വിനോദിനെയും തടഞ്ഞു നിർത്തി തലയ്ക്കും മുഖത്തും കരിങ്കല്ലു കൊണ്ട് അടിച്ചും മറ്റും ഗുരുതര പരിക്കേൽപ്പിക്കുകയായിരുന്നു.

രക്ഷപ്പെടാനായി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ വിനോദിനെ വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറിയാണ് ആക്രമിച്ചത്.

വിനോദിന്റെ തലയ്ക്കും കുപ്പി കൊണ്ടും കരിങ്കല്ലു കൊണ്ടും പ്രഹരമേറ്റ് ഗുരുതര പരിക്കുണ്ട്.

ഇൻസ്‌പെക്ടർ ബി കെ അരുണിൻ്റെ നേതൃത്വത്തിൽ, എസ് ഐ സാലീം, പ്രൊബേഷൻ എസ ഐ വൈഷ്ണവ്, ഉദ്യോഗസ്ഥരായ ഷമീർ, ഗോപേഷ്, വിഷ്ണു എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

പടിയൂർ വൈക്കം ക്ഷേത്രത്തിലെ ഉരുളികൾ കവർന്ന മോഷ്ടാക്കൾ പിടിയിൽ

ഇരിങ്ങാലക്കുട : പടിയൂർ വൈക്കം ക്ഷേത്രത്തിലെ വിലപിടിപ്പുള്ള ഉരുളികൾ കവർന്ന മോഷ്ടാക്കൾ പിടിയിൽ.

ജനുവരി 21നാണ് സംഭവം. ക്ഷേത്ര വാതിൽ പൊളിച്ചാണ് പ്രതികൾ മോഷണം നടത്തിയത്.

സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ആക്രി എടുക്കാൻ വരുന്ന ബംഗാൾ സ്വദേശികളാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തിയിരുന്നു.

പല സ്ഥലങ്ങളിൽ മാറി മാറി താമസിച്ച് മോഷണം നടത്തി ഉൾവഴികളിലൂടെ മോട്ടോർ ഘടിപ്പിച്ച മുച്ചക്ര സൈക്കിളിലൂടെ രക്ഷപ്പെടുന്നതാണ് ഇവരുടെ രീതി.

മതിലകം പള്ളിവളവിലൂടെ പടിയൂർ ഭാഗത്തേക്ക് മറ്റൊരു മോഷണ ഉദ്ദേശവുമായി പോകുകയായിരുന്ന ഇവരെ വളവനങ്ങാടി സെന്ററിൽ വച്ച് പൊലീസ് വളഞ്ഞു പിടിക്കുകയായിരുന്നു.

പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ഇവരെ ബംഗാളിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന് പിന്തുണ നൽകി കളവ് മുതലുകൾ വിൽക്കാൻ സഹായിക്കുന്ന രണ്ടു പേരെ കൂടി അസ്മാബി കോളെജിനു സമീപത്ത് നിന്നും പിടികൂടിയിട്ടുണ്ട്.

ഇവർ വിറ്റ തൊണ്ടിമുതലുകൾ പൊലീസ് കണ്ടെടുത്തു.

പ്രതികളെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.

തൃശൂർ റൂറൽ പൊലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസിൻ്റെ നിർദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി സുരേഷിൻ്റെ നേതൃത്വത്തിൽ കാട്ടൂർ ഇൻപെക്ടർ ഇ ആർ ബൈജു ആണ് പ്രതികളെ പിടികൂടിയത്.

അന്വേഷണ സംഘത്തിൽ എസ് ഐ ബാബു, പ്രൊ എസ് ഐ സനദ്, എസ് ഐ രാധാകൃഷ്ണൻ, എ എസ് ഐ അസാദ്, എസ് സി പി ഒ ധനേഷ്, നിബിൻ, ബിന്നൽ, ശ്രീജിത്ത്‌ എന്നിവരും ഉണ്ടായിരുന്നു.

അനിൽ മാന്തുരുത്തി അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ പഞ്ചായത്ത്‌ മുൻ പ്രസിഡന്റും കോൺഗ്രസ്‌ നേതാവുമായിരുന്ന അനിൽ മാന്തുരുത്തിയുടെ അനുസ്മരണം നടത്തി.

കോൺഗ്രസ്‌ കമ്മിറ്റി വെള്ളാങ്ങല്ലൂരിൽ സംഘടിപ്പിച്ച മൂന്നാം
ചരമ വാർഷിക അനുസ്മരണ സമ്മേളനം മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കമാൽ കാട്ടകത്ത് ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ ബിജു പോൾ അധ്യക്ഷനായി.

ഇ വി സജീവ്, ധർമജൻ വില്ലേടത്ത്, അയൂബ് കരൂപ്പടന്ന, എ ചന്ദ്രൻ, എ എ മുസമ്മിൽ, മായ രാമചന്ദ്രൻ, റസിയ അബു, ജോർജ് തൊമ്മാന, ഹമീദ് എന്നിവർ പ്രസംഗിച്ചു.

കെ കൃഷ്ണകുമാർ, വി മോഹൻദാസ്, സലിം അറക്കൽ, ജാസ്മിൻ ജോയ്, മല്ലിക ആനന്ദൻ എന്നിവർ നേതൃത്വം നൽകി.

മാപ്രാണം ജംഗ്ഷൻ മുതൽ പുത്തൻതോട് വരെയുള്ള കെ എസ് ടി പി റോഡ് നിർമ്മാണം : ഗതാഗത നിയന്ത്രണം തിങ്കളാഴ്ച മുതൽ

ഇരിങ്ങാലക്കുട : ഷൊർണൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലെ കെ എസ് ടി പി യുടെ റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തികൾക്ക് തിങ്കളാഴ്ച തുടക്കമാകും.

മാപ്രാണം ജംഗ്ഷൻ മുതൽ പുത്തൻതോട് വരെയുള്ള റോഡിലാണ് രണ്ടാം ഘട്ടത്തിൽ നിർമ്മാണം നടക്കുക.

നിർമ്മാണത്തിന്റെ ഭാഗമായുള്ള ഗതാഗത നിയന്ത്രണവും തിങ്കളാഴ്ച ആരംഭിക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു.

തൃശൂർ ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ്സുകൾ അടക്കമുള്ള വാഹനങ്ങൾ ബസ്സ് സ്റ്റാന്റിൽ നിന്നും എ കെ പി ജംഗ്ഷൻ വഴി സിവിൽസ്റ്റേഷന് മുൻപിലൂടെ പൊറത്തിശ്ശേരി, ചെമ്മണ്ട, മൂർക്കനാട് വഴി പുത്തൻതോട് ജംഗ്ഷനിൽ നിന്നും തൃശൂർ ഭാഗത്തേക്ക് പോകേണ്ടതാണ്.

റോഡിന്റെ ഒരു വശത്തുമാത്രം നിർമ്മാണ പ്രവർത്തികൾ നടക്കുന്നതിനാൽ തൃശ്ശൂരിൽ നിന്നും കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് നിയന്ത്രണം ഉണ്ടായിരിക്കുന്നതല്ല.

പൊതുജനങ്ങളും യാത്രക്കാരും വ്യാപാരികളും നിർമ്മാണത്തോട് സഹകരിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

നിശ്ചയിച്ച സമയത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിച്ച് അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്നും മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു.

മന്ത്രിയുടെ അധ്യക്ഷതയിൽ ഇരിങ്ങാലക്കുട റെസ്റ്റ് ഹൗസിൽ ചേർന്ന ജനപ്രതിനിധികളുടെയും, കെ എസ് ടി പി ഉദ്യോഗസ്ഥരുടെയും, ബന്ധപ്പെട്ട മറ്റ് വിവിധ സർക്കാർ വകുപ്പ് തല ഉദ്യോഗസ്ഥരുടെയും, ബസ് ഉടമ സംഘടന പ്രതിനിധികളുടെയും യോഗത്തിലാണ് രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തികൾക്ക് തീരുമാനമായത്.

പി പി ഇ കിറ്റ് അഴിമതിക്കാരില്‍ നിന്നും അഴിമതി പണം ഈടാക്കി സര്‍ക്കാരിലേക്ക് മുതല്‍കൂട്ടണം : ആര്‍ എച്ച്‌ ഐ എ

ഇരിങ്ങാലക്കുട : കുറഞ്ഞ വിലക്കുള്ള ടെണ്ടര്‍ ഒഴിവാക്കി ഒന്നിന്റെ വിലയുടെ മൂന്നിരട്ടി വിലയ്ക്ക് പിപിഇ കിറ്റ് വാങ്ങിയവരില്‍ നിന്നും പിഴ ഈടാക്കുകയും, അഴിമതി പണം മുഴുവന്‍ തിരിച്ചു പിടിക്കുകയും, ഇവരെയെല്ലാം സംസ്ഥാന സര്‍വ്വീസില്‍ നിന്നും പുറത്താക്കുകയും, അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് പിപിഇ കിറ്റ് അഴിമതി ആദ്യം പുറത്തുവിട്ട റിട്ടയേര്‍ഡ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടേര്‍സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

കോവിഡ് വാക്‌സിന്‍ എടുത്ത ജനങ്ങളിലുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പഠിക്കുവാനോ അവയ്ക്ക് പരിഹാരം കാണുവാനോ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഇതുവരെ ശ്രമിച്ചിട്ടില്ല എന്നത് അവര്‍ക്ക് ജനങ്ങളോടുള്ള പ്രതിബദ്ധത ഇല്ലായ്മയാണ് കാണിക്കുന്നതെന്നും കമ്മിറ്റി കുറ്റപ്പെടുത്തി.

കോവിഡ് വാക്‌സിന്‍ എടുത്തതിനു ശേഷം മരണപ്പെട്ടവരുടെ കണക്കും അവരുടെ പ്രായവും പരിശോധിക്കുകയും അതില്‍ 30 വയസ്സ് മുതല്‍ 50 വയസ്സ് വരെയുള്ളവരുടെ കണക്കും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ആര്‍ എച്ച്‌ ഐ എ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് യൂണിഫോം അനുവദിക്കുകയും നേരിട്ട് ആരോഗ്യകേന്ദ്രം രസീത് വഴി പിഴ ഈടാക്കുകയും ചെയ്താല്‍ ആ പണം കൊണ്ട് ആരോഗ്യ കേന്ദ്രങ്ങളിലേക്ക് ആവശ്യമായ മരുന്നുകൾ ഉള്‍പ്പെടെ മറ്റ് അത്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യാമെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് ടി എസ് പവിത്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ റാബിയ സലിം ആലപ്പുഴ, പ്രഭാകരന്‍ വയനാട്, സോജന്‍ താമരശേരി, കൃഷ്ണനുണ്ണി പൊയ്യാറ, രാമകൃഷ്ണന്‍ മുല്ലനേഴി, പവിത്ര മോഹന്‍ കണ്ണൂര്‍, നിര്‍മ്മല ഹരി ഇരിങ്ങാലക്കുട, ജമാലുദ്ദീന്‍ കൊല്ലം, കട്ടാക്കട വേലപ്പന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

കെ ബി പ്രേമരാജന്‍ സ്വാഗതവും ആന്‍സി തോമാസ് കൂത്താട്ടുകുളം നന്ദിയും പറഞ്ഞു.

കാപ്പ ലംഘനം : കുപ്രസിദ്ധ ഗുണ്ട ഉണ്ടപ്പൻ രമേഷ് അറസ്റ്റിൽ

ഇരിങ്ങാലക്കുട : കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട ഉണ്ടപ്പൻ എന്നറിയപ്പെടുന്ന കൊടകര പഴമ്പിളളി സ്വദേശി ഇരിങ്ങപ്പിളളി വീട്ടിൽ രമേഷി(36)നെ അറസ്റ്റ് ചെയ്തു.

6 മാസത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിനുള്ള നിയന്ത്രണ ഉത്തരവ് നിലനിൽക്കെ ചാലക്കുടി, പരിയാരം, കൊടകര, എന്നീ സ്ഥലങ്ങളിൽ പ്രവേശിച്ച് കാപ്പ സഞ്ചലന നിയന്ത്രണ ഉത്തരവ് ലംഘിച്ചതിനാലാണ് ഉണ്ടപ്പൻ രമേഷിനെ അറസ്റ്റ് ചെയ്തത്.

കാപ്പ നിയമലംഘനം നടത്തുന്നതായി അറിവ് ലഭിച്ചതിനെ തുടർന്ന് ഇത്തരത്തിൽ നിയമലംഘനം നടത്തുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് തൃശൂർ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാർ ഐപിഎസ് നൽകിയ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ ചാലക്കുടി ഡിവൈഎസ്പി കെ സുമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥർ നിരീക്ഷണം ശക്തമാക്കി കൊണ്ടിരിക്കെയാണ് രമേഷ് നിയലംഘനം നടത്തിയതായി കണ്ടെത്തി കൊടകര പൊലീസ് ഇൻസ്പെക്ടർ പി കെ ദാസ് അറസ്റ്റ് ചെയ്തത്.

അസിസ്റ്റൻ്റ് സബ്ബ് ഇൻസ്പെക്ടർ ബിനു പൗലോസ്, ആഷ്ലിൻ, പൊലീസ് ഉദ്യോഗസ്ഥരായ സഹദ്, ശ്രീജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

രമേഷ് കൊടകരയിൽ 2009ലും 2011ലും വധശ്രമ കേസുകളിലും, 2009ലും 2023ലും കൊടകരയിൽ രണ്ട് അടിപിടി കേസിലും, 2019ൽ ചാലക്കുടിയിൽ ഒരു അടിപിടി കേസിലും, 2022ൽ പുതുക്കാട് പാലിയേക്കരയിൽ ടോൾ പ്ലാസ പൊളിച്ച കേസിലും പ്രതിയാണ്.

2025 ജനുവരി മുതൽ മതിലകം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള അലി അഷ്കർ, സിദ്ദിഖ്, കൈപമംഗലം സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഹസീബ്, അന്തിക്കാട് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഉണ്ണിമോൻ എന്ന രഞ്ജിത്ത് എന്നിവരെ കാപ്പ നിയമപ്രകാരം ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്.

ഇരിങ്ങാലക്കുട സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അനു, ഡാനിയേൽ, കൊടുങ്ങല്ലൂർ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സുൾഫിക്കർ, ആളൂർ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന വിഷ്ണു, ചേർപ്പ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന രജീഷ് എന്നിവർക്ക് കാപ്പ നിയമപ്രകാരം ജില്ലയിൽ സഞ്ചലന നിയന്ത്രണ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.

ചേർപ്പ് സ്റ്റേഷൻ പരിധിയിലെ ശ്രീരാഗ്, മാള സ്റ്റേഷൻ പരിധിയിലെ കരീംഭായ് എന്ന് വിളിക്കുന്ന ജിതേഷ് എന്നിവരെ സഞ്ചലന നിയന്ത്രണവിലക്ക് ഉത്തരവ് ലംഘിച്ച് തൃശൂര്‍ റവന്യൂ ജില്ലയിൽ പ്രവേശിച്ചതിന് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

കണ്ണിക്കര പ്രവാസി അസോസിയേഷന്‍ കാരക്കാട്ട് ചിറയില്‍ 11000 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

ഇരിങ്ങാലക്കുട : ഉള്‍നാടന്‍ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ കണ്ണിക്കര പ്രവാസി അസോസിയേഷനും കേരള ഫിഷറീസ് വകുപ്പും സംയുക്തമായി ആളൂര്‍ പഞ്ചായത്തിലുള്ള താഴെക്കാട് കാരക്കാട്ട് ചിറയില്‍ 11000 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.

ആളൂര്‍ പഞ്ചായത്ത് അംഗം ഷൈനി വര്‍ഗീസ് ഉദ്ഘാടനം നിര്‍വഹിച്ചു.

കണ്ണിക്കര പ്രവാസി അസോസിയേഷന്‍ പ്രസിഡന്റ് പ്രജിത്ത് നടുവത്ര അധ്യക്ഷത വഹിച്ചു.

കേരള ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എം എം ജിബിന, അസോസിയേഷന്‍ സെക്രട്ടറി ദിലീഷ് കുന്നിന്മേല്‍, നീരജ ബാബു, വര്‍ഗീസ് കണ്ണമ്പിള്ളി, റാഫി ഫ്രാന്‍സിസ്, ജോയി കളവത്ത്, ജസ്റ്റിന്‍ കളവത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ദുരാചാരങ്ങള്‍ തകര്‍ക്കപ്പെടണം : പി എ അജയഘോഷ്

ഇരിങ്ങാലക്കുട : ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടന സമ്മേളന വേദിയില്‍ സച്ചിദാനന്ദ സ്വാമികള്‍ ക്ഷേത്രാചാരങ്ങളുടെ ഭാഗമായി മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ ആധുനിക കേരളം ഏറ്റെടുക്കണമെന്ന് കെ പി എം എസ് സംസ്ഥാന പ്രസിഡന്റ് പി എ അജയഘോഷ് പറഞ്ഞു.

ആളൂരില്‍ നടന്ന കെ പി എം എസ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമത്വവും സാഹോദര്യവും പുലര്‍ത്തുന്നതിന് ഗുരു തന്നെ മുന്നോട്ടുവച്ച ദര്‍ശനങ്ങളുടെ തുടര്‍ച്ചയാണ് സച്ചിദാനന്ദ സ്വാമികളിലൂടെ ഉയര്‍ന്നുവന്നിരിക്കുന്നതെന്നും ദുരാചാരങ്ങള്‍ തകര്‍ക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഘാടക പ്രവര്‍ത്തനങ്ങളില്‍ മികച്ച സേവനം നല്‍കിയ മുരിയാട് യൂണിയന്‍ സെക്രട്ടറി പി കെ കുട്ടനെയും കെ പി എം എസ് മീഡിയയുടെ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ടി കെ സുധീഷിനെയും പൊന്നാട അണിയിച്ച് സ്വീകരിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് പി എന്‍ സുരന്‍ അധ്യക്ഷത വഹിച്ചു.

നേതാക്കളായ ശാന്ത ഗോപാലന്‍, ശശി കൊരട്ടി, ടി കെ സുബ്രന്‍, കെ പി ശോഭന, ഷാജു ഏത്താപ്പിള്ളി, ടി കെ സുധീഷ് എന്നിവർ പ്രസംഗിച്ചു.