ആഘോഷമാക്കി ഏക യു എ ഇ കരുവന്നൂരുത്സവം

ഇരിങ്ങാലക്കുട : ഏക യു എ ഇയുടെ കരുവന്നൂരുത്സവം “ഗ്രാൻഡ് ഓണം & ഏകോത്സവം” എന്നിവ സംയുക്തമായി അൽസലാം പ്രൈവറ്റ് സ്കൂൾ ദുബൈയിൽ വെച്ച് ആഘോഷിച്ചു.

ആഘോഷങ്ങളിൽ ആർജെ ഷാബു മുഖ്യാതിഥിയായി.

ചടങ്ങിൽ ഏകയുടെ കഴിഞ്ഞ 10 വർഷത്തെ ഭാരവാഹികളെ പൊന്നാടയും മൊമെന്റോയും നൽകി ആദരിച്ചു.

ഏക സ്നേഹഭവനത്തിന് സംഭാവനകൾ നൽകിയവരെയും, കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും ചടങ്ങിൽ ആദരിച്ചു.

2023- 25 വർഷം ഏകയ്ക്ക് നേതൃത്വം നൽകിയ ബെന്നി തേലപ്പിള്ളി, മുഹമ്മദ് സലീത്, നിധി കമ്പംതോടത്ത് എന്നിവർ സ്ഥാനം ഒഴിയുകയും തുടർന്ന് മുന്നോട്ട് ഏകയെ നയിക്കാൻ തിരഞ്ഞെടുത്ത 37 അംഗ കമ്മറ്റിയിൽ കിഷോർകുമാർ എട്ടുമുന (ചെയർമാൻ), നിമ്മി അച്ചു (സെക്രട്ടറി), നബീൽ ബക്കർ (ട്രഷറർ) എന്നിവർ സ്ഥാനമേൽക്കുകയും ചെയ്തു.

തുടർന്ന് ഏക കുടുംബാംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി.

പ്രോഗ്രാം കൺവീനർമാരായ കിഷോർകുമാർ, ബൈജു അബ്ദുള്ള എന്നിവർ നേതൃത്വം നൽകി.

വനിതാ സാംസ്കാരിക കലാകായിക കേന്ദ്രം നിർമ്മാണോദ്ഘാടനം

ഇരിങ്ങാലക്കുട : വേളൂക്കര പഞ്ചായത്തിലെ തുമ്പൂർ പഴയ വിഇഒ ഓഫീസ് കോമ്പൗണ്ടിൽ വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് നിർമിക്കുന്ന വനിതാ സാംസ്കാരിക കലാകായിക കേന്ദ്രത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുധ ദിലീപ് അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലത ചന്ദ്രൻ, വേളൂക്കര പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. ധനീഷ്, പ്രസന്ന അനിൽകുമാർ, വിജയലക്ഷ്മി വിനയചന്ദ്രൻ, ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ, രഞ്ജിത ഉണ്ണികൃഷ്ണൻ, ടെസ്സി ജോയ് എന്നിവർ പ്രസംഗിച്ചു.

നവീകരണം പൂർത്തീകരിച്ച തുറുകായ്കുളവും പുതിയ റോഡും നാടിന് സമർപ്പിച്ചു

ഇരിങ്ങാലക്കുട : നഗരസഭ 35-ാം വാർഡിലെ 43,16744 രൂപ അടങ്കൽ തുക ചെലവഴിച്ച് നവീകരിച്ച തുറുകായ്കുളവും നിർമ്മാണം പൂർത്തീകരിച്ച പുതിയ ലിങ്ക് റോഡും നാടിന് സമർപ്പിച്ചു.

മുൻ കൗൺസിലർ വത്സല ശശിയാണ് തുറുകായ്കുളം ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തി നവീകരണത്തിന്റെ പ്രാരംഭ നടപടികൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് വാർഡ് കൗൺസിലറായ സി.സി. ഷിബിൻ നിരന്തരമായി നടത്തിയ ഇടപെടലിലൂടെയാണ് 4 വർഷത്തിനിടയിൽ അഞ്ചോളം പ്രോജക്ടുകളിലൂടെ തുറുകായ്കുളം നവീകരണവും പുതിയ കല്ലട ലിങ്ക് റോഡും യാഥാർത്ഥ്യമായത്.

തുറുകായ്കുളം നവീകരണം അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനിടയിലാണ് തൈവളപ്പിൽ ക്ഷേത്ര പരിസരത്തു നിന്നും കല്ലട റോഡിലേക്ക് പ്രവേശിക്കുന്നതിന് ഒരു ലിങ്ക് റോഡ് വേണമെന്ന ആവശ്യമുന്നയിച്ച് നക്ഷത്ര റസിഡൻ്റ്സ് അസോസിയേഷൻ കത്ത് നൽകുന്നത്.

പിന്നീട് നഗരസഭയിൽ നിന്നും റോഡിനുള്ള അനുമതി നേടി വീതി കുറഞ്ഞ റോഡിനരികിലുള്ള തോടിന് കുറുകെ സ്ലാബുകൾ സ്ഥാപിച്ച് തോടരികിലുള്ള ബാക്കി ഭാഗം തൊഴിലുറപ്പുകാരുടെ സഹായത്തോടെയും ബാക്കി കല്ലട റോഡ് വരെയുള്ള ഭാഗം അടുത്ത പ്രോജക്ടിലൂടെയും ടൈൽ വിരിച്ച് നിർമ്മാണം പൂർത്തീകരിക്കുകയായിരുന്നു.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം നിർവഹിച്ചു.

വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.

നഗരസഭ എൻജിനീയർ സന്തോഷ്കുമാർ പദ്ധതി വിശദീകരണം നടത്തി.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫെനി എബിൻ വെള്ളാനിക്കാരൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ, കൗൺസിലർ ലേഖ ഷാജൻ, തൊഴിലുറപ്പ് വിഭാഗം എൻജിനീയർ നിത്യ എന്നിവർ ആശംസകൾ അർപ്പിച്ചു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.സി. ഷിബിൻ സ്വാഗതവും തൊഴിലുറപ്പ് വിഭാഗം എൻജിനീയർ ടി.എസ്. സിജിൻ നന്ദിയും പറഞ്ഞു.

ചടങ്ങിൽ നക്ഷത്ര റസിഡൻ്റ്സ് അസോസിയേഷൻ ഭാരവാഹികൾ സി.സി. ഷിബിനെ ആദരിച്ചു.

തുടർന്ന് തൊഴിലുറപ്പ് തൊഴിലാളി സംഘത്തിൻ്റെ മേറ്റ് രതിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ശേഷം വാർഡിൻ്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് പണി ആയുധങ്ങളും വിതരണം ചെയ്തു.

യുവപ്രതിഭകൾക്കായി ഒരുക്കുന്ന “നവ്യം – യൗവനത്തിൻ കലൈയാട്ടം” നാളെ മുതൽ

ഇരിങ്ങാലക്കുട : പ്രതിഭയും പ്രതിബദ്ധതയുമുള്ള കലാമുകുളങ്ങൾക്കായി ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ “നവ്യം – യൗവനത്തിൻ കലൈയാട്ടം” എന്ന പേരിൽ സംഘടിപ്പിക്കുന്ന വൈവിധ്യമാർന്ന രംഗകലകളുടെ ത്രിദിന അരങ്ങുകൾക്ക് നാളെ തിരി തെളിയും.

യുവനിരയിലെ പ്രയോക്താക്കൾക്ക് അരങ്ങുകൾ നൽകുന്നതോടൊപ്പം പഠിതാക്കൾക്കും കലാസ്വാദകർക്കും കലയുടെ സൗന്ദര്യവശങ്ങളെ കൂടുതൽ അടുത്തറിയുവാൻ ഉതകുന്ന വിധത്തിലാണ് “നവ്യ”ത്തിൻ്റെ ഉള്ളടക്കം വിഭാവനം ചെയ്തിട്ടുള്ളത്.

രംഗാവതരണങ്ങളോടൊപ്പം വിഷയകേന്ദ്രീകൃതമായി പ്രബന്ധാവതരണങ്ങളും, ചർച്ചകളും ഉൾപ്പെടുത്തിക്കൊണ്ട് ഉണ്ണായിവാര്യർ സ്മാരക കലാനിലയം ഹാളിലാണ് ഈ വർഷത്തെ “നവ്യം” അരങ്ങറുക.

ശ്രീഭരതം സ്കൂൾ ഓഫ് ഡാൻസിലെ യുവനർത്തകികൾ രംഗവന്ദനത്തോടെ അരങ്ങുണർത്തിയതിനുശേഷം സുപ്രസിദ്ധ സംഗീതജ്ഞൻ ശ്രീവത്സൻ ജെ. മേനോൻ ഭദ്രദീപം തെളിയിച്ച് “നവ്യ”ത്തിന് സമാരംഭം കുറിക്കും.

‘ബാലിവധം’ കഥകളിയിലെ രാവണവേഷത്തെ അധികരിച്ച് കലാമണ്ഡലം രവികുമാർ പ്രഭാഷണം നടത്തും.

തുടർന്ന് അരങ്ങേറുന്ന ബാലിവധം കഥകളിയിൽ കലാമണ്ഡലം വിശാഖ് രാവണനായും, കലാമണ്ഡലം മിഥുൻ നായർ അകമ്പനും മാരീചനുമായും, കലാമണ്ഡലം ലക്ഷ്മി ഗോപകുമാർ മണ്ഡോദരിയായും വേഷമിടും.

രണ്ടാം ദിവസം കർണ്ണാടക സംഗീത ത്രിമൂർത്തികളിലെ അമൂല്യരത്നമായ മുത്തുസ്വാമി ദീക്ഷിതരുടെ 250-ാം ജന്മവാർഷികത്തിൽ നടത്തുന്ന സംഗീതസദസ്സുകൾ അദ്ദേഹത്തിൻ്റെ ഓർമ്മകൾക്ക് മുൻപിൽ സമർപ്പിക്കും.

രാവിലെ മുത്തുസ്വാമി ദീക്ഷിതരുടെ പഞ്ചലിംഗസ്ഥല കീർത്തനാലാപനം നടത്തും. തുടർന്ന് കമലാംബാ നവാവരണ കൃതികളുടെ പ്രത്യേകതകളെക്കുറിച്ച് ശ്രീലത നമ്പൂതിരിയുടെ പ്രഭാഷണം. ആനന്ദ് കെ. രാജ് നയിക്കുന്ന കർണ്ണാടകസംഗീത കച്ചേരിയിൽ പാലക്കാട് കൈലാസപതി വയലിനിലും വിഷ്ണു ചിന്താമണി മൃദംഗത്തിലും പക്കമേളമൊരുക്കും.

ഉച്ചതിരിഞ്ഞ് സംഗീതജ്ഞൻ കോട്ടയ്ക്കൽ രഞ്ജിത്ത് വാര്യർ
‘കർണ്ണാടക സംഗീതത്തിലെ കാലികമായ ഭാവുകത്വ പരിണാമം’ എന്ന വിഷയത്തിൽ കച്ചേരിയിൽ പങ്കെടുത്ത കലാകാരന്മാരുമായി ചർച്ച നടത്തും.

ഉച്ചതിരിഞ്ഞ് ‘ബാലിവധം കൂടിയാട്ടത്തിന്റെ ഘടനയിൽ ഏകാഹാര്യരംഗാവതരണത്തിലെ സർഗ്ഗാത്മകത’ എന്ന വിഷയത്തിൽ ഡോ. അപർണ്ണ നങ്ങ്യാർ പ്രഭാഷണം നടത്തും.

തുടർന്ന് അമ്മന്നൂർ മാധവ് ചാക്യാർ അവതരിപ്പിക്കുന്ന സുഗ്രീവൻ്റെ നിർവ്വഹണം കൂടിയാട്ടം.

വൈകീട്ട് 6ന് “തായമ്പകയുടെ ഘടനാപരമായ അവതരണങ്ങളിൽ സർഗ്ഗാത്മകതയ്‌ക്കുള്ള സാധ്യതകളും പ്രാധാന്യവും – ഇന്ന്” എന്ന വിഷയത്തിൽ ഇരിങ്ങപ്പുറം ബാബുവിൻ്റെ പ്രഭാഷണം നടക്കും. തുടർന്ന് സന്ധ്യക്ക് മാർഗ്ഗി രഹിത കൃഷ്‌ണദാസിന്റെ തായമ്പക.

മൂന്നാം ദിനത്തിൽ രാവിലെ 9 മണിക്ക് പാഴൂർ ജിതിൻ മാരാരും പെരുമ്പിള്ളി ശ്രീരാഗ് മാരാരും ചേർന്ന് അവതരിപ്പിക്കുന്ന സോപാനസംഗീതവും ഡോ. ഗീത ശിവകുമാറിൻ്റെ പ്രഭാഷണവും അരങ്ങേറും. തുടർന്ന് ഭദ്ര രാജീവ് അവതരിപ്പിക്കുന്ന മോഹിനിയാട്ടം.

ഉച്ചതിരിഞ്ഞ് ഗുരു കലാമണ്ഡലം ചന്ദ്രിക മേനോനുമായി അവന്തിക സ്കൂൾ ഓഫ് ഡാൻസിലെ യുവകലാകാരന്മാർ ‘ദക്ഷിണേന്ത്യൻ നൃത്തകലകളുടെ അരങ്ങും കളരിയും – അന്നും ഇന്നും’ എന്ന വിഷയത്തിൽ നടത്തുന്ന അഭിമുഖം ഉണ്ടായിരിക്കും.

ഉച്ചതിരിഞ്ഞ് കാലൈമാമണി ഡോ. ശ്രീലത വിനോദിൻ്റെ പ്രഭാഷണം. തുടർന്ന് തീർത്ഥ പൊതുവാൾ അവതരിപ്പിക്കുന്ന ഭരതനാട്യം.

വൈകീട്ട് 6ന് നടക്കുന്ന ഗീത പത്മകുമാറിൻ്റെ പ്രഭാഷണത്തെ തുടർന്ന് 6.30ന് ഡോ. സ്നേഹ ശശികുമാറിൻ്റെ കുച്ചിപ്പുടിയോടെ ഈ വർഷത്തെ ‘നവ്യം’ പര്യവസാനിക്കും.

ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പ് : ഒരു കോടിയിലധികം രൂപ തട്ടിയ കേസിലെ പ്രതിയെ തിരുനെൽവേലിയിൽ നിന്ന് പിടികൂടി

ഇരിങ്ങാലക്കുട : ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പിലൂടെ 1,06,75000 രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ തിരുനെൽ വേലിയിൽ നിന്നും അറസ്റ്റ് ചെയ്തു.

തമിഴ്നാട് തിരുനെൽവേലി കരിക്കത്തോപ്പ് സ്വദേശി ഷേയ്ക്ക് മുഹമ്മദ് അലി (29) എന്നയാളെയാണ് തൃശൂർ റൂറൽ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.

കല്ലേറ്റുംകര സ്വദേശി താക്കോൽക്കാരൻ വീട്ടിൽ രാജുവിൽ നിന്ന് ജനുവരി 8 മുതൽ ഫെബ്രുവരി 14 വരെയുള്ള കാലയളവിലാണ് 1,06,75,000 രൂപ തട്ടിയെടുത്തത്.

പരാതിക്കാരൻ ഗൂഗിളിൽ സെർച്ച് ചെയ്ത് ഓൺലൈൻ ട്രേഡിങ് സംബന്ധമായ വീഡിയോകൾ കാണുന്നതിനിടെ ട്രേഡിങ്ങുമായി ബന്ധപ്പെട്ട ഒരു പരസ്യം കാണുകയും അതിലെ വിവിധ സ്റ്റോക്ക് ട്രേഡ് ടിപ്പ്സുകൾ കണ്ട് പരസ്യത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് 5 പൈസ ടെക്നിക്കൽ അനാലിസിസ് എന്ന വാട്സ് ആപ്പ് ഗ്രൂപ്പിൽ ആഡ് ആവുകയും ചെയ്തു.

അതിൽ ട്രേഡിങ് സംബന്ധമായ ടിപ്സുകൾ കാണുകയും കൂടുതൽ ലാഭകരമായ ട്രേഡിങ് നടത്തുന്നതിന് ഗ്രൂപ്പിലെ അഡ്മിനായ പ്രതി പരാതിക്കാരനെ ഫോൺ വിളിച്ച് ഫൈവ് പിസിഎൽ03 ട്രേഡിങ് പ്ലാറ്റ്ഫോം വഴി ഐപിഒ സ്റ്റോക്ക് ട്രേഡിങ്ങിനായി പണം ഇൻവെസ്റ്റ് ചെയ്ത് ലാഭമുണ്ടാക്കാമെന്ന് വാഗ്ദാനം നൽകുകയും തുടർന്ന് വാട്സ് ആപ്പ് വഴി ട്രേഡിങ് ചെയ്യുന്നതിനുള്ള ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള ലിങ്ക് അയച്ച് നൽകുകയും ചെയ്തു. തുടർന്നാണ് പണം ഇൻവെസ്റ്റ് ചെയ്യിപ്പിച്ചത്.

എന്നാൽ ഇൻവെസ്റ്റ് ചെയ്ത പണവും ലാഭവും പിൻവലിക്കാനായി ശ്രമിച്ച പരാതിക്കാരനോട് സർവ്വീസ് ചാർജ് ഇനത്തിൽ കൂടുതൽ തുക ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പാണെന്ന് മനസിലാക്കി പരാതി നൽകിയത്.

പരാതിക്കാരനിൽ നിന്നും തട്ടിയെടുത്ത പണത്തിൽ ഉൾപ്പെട്ട 6,58,000 രൂപ പ്രതിയായ ഷേയ്ക്ക് മുഹമ്മദ് അലിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ച് വാങ്ങി മറ്റ് പ്രതികൾക്ക് പിൻവലിച്ച് നൽകി ആയതിന് 15000 രൂപ കമ്മീഷൻ കൈപ്പറ്റി തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടതിനാണ് ഷേയ്ക്ക് മുഹമ്മദ് അലിയെ അറസ്റ്റ് ചെയ്തത്.

സൈബർ പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ പി.എസ്. സുജിത്ത്, ജി എസ് ഐ കെ.വി. ജെസ്റ്റിൻ, സി പി ഒ മാരായ സി.എസ്. ശ്രീയേഷ്, ആർ. ശബരീനാഥ്, ടി.പി. ശ്രീനാഥ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ പ്രഥമ മൊബൈൽ ക്രിമിറ്റോറിയംമുരിയാട്

ഇരിങ്ങാലക്കുട : മുരിയാടുകാർക്ക് ഇനി മുതൽ ക്രിമിറ്റോറിയം അന്വേഷിച്ച് മറ്റിടങ്ങളിലേക്ക് പോകേണ്ടതില്ല, ക്രിമിറ്റോറിയം വീട്ടുമുറ്റത്തെത്തും.

പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇരിങ്ങാലക്കുട നിയോജകമണ്ഡത്തിലെ തന്നെ ആദ്യത്തെ മൊബൈൽ ക്രിമിറ്റോറിയം യാഥാർത്ഥ്യമാക്കിയത്.

ക്രിമിറ്റോറിയം, മൊബൈൽ ഫ്രീസർ, അത് കൊണ്ടുപോകുന്നതിനുള്ള മഹീന്ദ്ര വിരോ വാഹനം എന്നിവയ്ക്കായി 20 ലക്ഷം രൂപയോളം വരുന്ന പ്രോജക്ട് ആണ് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്.

ഇതുപ്രകാരം വാഹനവും മൊബൈൽ ഫ്രീസറും ക്രിമിറ്റോറിയവും പഞ്ചായത്തിൽ എത്തിക്കഴിഞ്ഞു.

വാഹനത്തിൻ്റെ ബോഡി കെട്ടുന്ന പ്രവർത്തനം പൂർത്തീകരിച്ചാൽ ഏതാനും ദിവസങ്ങൾക്കകം ക്രിമിറ്റോറിയത്തിന്റെ സേവനം പൊതുജനങ്ങൾക്ക് ലഭ്യമാകും.

ഇരിങ്ങാലക്കുട മണ്ഡലത്തിലെ ആദ്യത്തേതും തൃശൂർ ജില്ലയിലെ മൂന്നാമത്തേതുമായ പഞ്ചായത്താണ് മൊബൈൽ ക്രിമിറ്റോറിയം എന്ന ആശയം നടപ്പിലാക്കുന്നത്.

പഞ്ചായത്ത് അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, സെക്രട്ടറി എം. ശാലിനി എന്നിവരുടെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേർന്ന് മൊബൈൽ ക്രിമിറ്റോറിയത്തിന്റെയും ഫ്രീസറിന്റെയും മഹീന്ദ്ര വീരോ വാഹനത്തിന്റെയും താക്കോലുകൾ ഏറ്റുവാങ്ങി.

ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രതി ഗോപി, ക്ഷേമകാര്യ സമിതി ചെയർപേഴ്സൺ സരിത സുരേഷ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.യു. വിജയൻ, ഭരണസമിതി അംഗം തോമസ് തൊകലത്ത്, അസിസ്റ്റൻ്റ് സെക്രട്ടറി മനോജ് മുകുന്ദൻ തുടങ്ങിയവരും പഞ്ചായത്ത് അംഗങ്ങളും ഹരിത കർമ്മസേനാ കൺസോർഷ്യം ഭാരവാഹികളും ജീവനക്കാരും പങ്കെടുത്തു.

ഹരിത കർമ്മസേനക്കാണ് മൊബൈൽ ക്രിമിറ്റോറിയത്തിൻ്റെ നടത്തിപ്പ് ചുമതല.

ഓൺലൈൻ പാർട്ട് ടൈം ജോബ് തട്ടിപ്പ് : 11 ലക്ഷത്തിലധികം രൂപ തട്ടിയ കേസിലെ പ്രതി പിടിയിൽ

ഇരിങ്ങാലക്കുട : ഓൺലൈൻ പാർട്ട് ടൈം ജോബ് തട്ടിപ്പിലൂടെ 11,80933 രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ മണ്ണാർക്കാട് നിന്നും അറസ്റ്റ് ചെയ്തു.

മലപ്പുറം നെല്ലിക്കുത്ത് സ്വദേശി ചക്കിപ്പറമ്പൻ വീട്ടിൽ മുഹമ്മദ്‌ മിഥിലാജ് (21) എന്നയാളെയാണ് തൃശൂർ റൂറൽ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.

ഓൺലൈൻ ജോബ് നൽകുന്ന ഏജൻസി ആണെന്നും ആമസോൺ പാർട്ട് ടൈം പ്രമോഷൻ വർക്കിലൂടെ ഇൻവെസ്റ്റ്മെന്റ് ചെയ്താൽ വൻ ലാഭം ലഭിക്കുമെന്നും വാഗ്ദാനം നൽകി വാട്സ് ആപ്പ്, ടെലിഗ്രാം അക്കൗണ്ടുകൾ മുഖേന ഓൺലൈൻ പാർട്ട് ടൈം ജോബുമായി ബന്ധപ്പെട്ട മെസേജുകൾ അയച്ച് വിശ്വാസം നേടിയെടുത്ത് ആളൂർ മാനാട്ടുകുളം സ്വദേശി സാഫല്യം വീട്ടിൽ ഹരീഷ് രവീന്ദ്രനാഥ് എന്നയാളിൽ നിന്ന് 2024 ജനുവരിയിലാണ് പ്രതി 11 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തത്.

ബാങ്ക് അക്കൗണ്ട് മുഖേന പണം അയച്ച് വാങ്ങിയതിനു ശേഷം ലാഭവിഹിതമോ നിക്ഷേപിച്ച പണമോ തിരികെ ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പ് മനസ്സിലാക്കുന്നത്.

പരാതിക്കാരനിൽ നിന്നും തട്ടിയെടുത്ത പണത്തിൽ ഉൾപ്പെട്ട 50000 രൂപ ട്രാൻസ്ഫർ ചെയ്ത ഒരു ബാങ്ക് അക്കൗണ്ട് ഉൾപ്പടെ 15 പേരെക്കൊണ്ട് വിവിധ ബാങ്കുകളിൽ അക്കൗണ്ട് എടുപ്പിച്ച് ആയതിന്റെ പാസ് ബുക്കുകൾ, എ.ടി.എം. കാർഡുകൾ, ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത സിം കാർഡുകൾ എന്നിവ പ്രതിയായ മുഹമ്മദ് മിഥിലാജ് കൈപ്പറ്റി സൈബർ തട്ടിപ്പുകൾ നടത്തുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

മുഹമ്മദ് മിഥിലാജ് തൃശൂർ റൂറൽ സൈബർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഓൺലൈൻ ജോബ് തട്ടിപ്പിലൂടെ 5 ലക്ഷം രൂപ തട്ടിയ കേസ്സിലും പ്രതിയാണ്. കൂടാതെ ഇയാൾക്കെതിരെ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ പ്രകാരം തമിഴിനാട്ടിലെ ചെന്നൈ സൗത്തിലും, വെസ്റ്റ് ബംഗാൾ പാർക്ക് സ്ട്രീറ്റിലും പരാതികളുണ്ട്.

നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

സൈബർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ പി.എസ്. സുജിത്ത്, എസ്ഐ ആൽബി തോമസ് വർക്കി, ജി എസ് ഐ മാരായ ഗ്ലാഡിൻ ഫ്രാൻസിസ്, ടി.എൻ. അശോകൻ, സി പി ഒ സന്ദീപ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

പൊറത്തിശ്ശേരി മഹാത്മാ സ്കൂളിൽ പുതിയ ഡൈനിങ് ഹാൾ ഒരുങ്ങി

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി മഹാത്മാ എൽ.പി. & യു.പി. സ്കൂളിലെ നിർമ്മാണം പൂർത്തീകരിച്ച ഡൈനിങ് ഹാളിന്റെ ഉദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.

മന്ത്രിയുടെ പ്രത്യേക വികസന നിധിയിൽ നിന്നും പത്ത് ലക്ഷം രൂപ ഉപയോഗിച്ചാണ് പൊറത്തിശ്ശേരി മഹാത്മാ സ്കൂളിലെ ഡൈനിങ് ഹാൾ നിർമ്മാണം പൂർത്തീകരിച്ചത്.

ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.

നഗരസഭ എഞ്ചിനീയർ ആർ. സന്തോഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഫെനി എബിൻ വെള്ളാനിക്കാരൻ, അംബിക പള്ളിപ്പുറത്ത്, ജെയ്സൺ പാറേക്കാടൻ, സി.സി. ഷിബിൻ, കൗൺസിലർ അഡ്വ. കെ.ആർ. വിജയ, നഗരസഭ സെക്രട്ടറി എം.എച്ച്. ഷാജിക്, സ്കൂൾ മാനേജർ വി.എം. സുശിതാംബരൻ, പ്രധാനാധ്യാപിക പി.ജി. ബിന്ദു, പി.ടി.എ. പ്രസിഡൻ്റ് കാർത്തിക സന്തോഷ്, മഹാത്മാ ഓൾഡ് സ്റ്റുഡന്റ്സ് ട്രഷറർ എം.ജെ. ഷാജി മാസ്റ്റർ, ഫസ്റ്റ് അസിസ്റ്റന്റ് രജനി, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

*നിര്യാതയായി*

*റോസി*

ഇരിങ്ങാലക്കുട : ചെട്ടിപ്പറമ്പ് മാണിക്കത്തുപറമ്പിൽ മാത്യു ഭാര്യ റോസി (86) നിര്യാതയായി.

സംസ്കാരം ബുധനാഴ്ച (നവംബർ 5) ഉച്ചതിരിഞ്ഞ് 3.30ന് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ.

മക്കൾ : എം.എം. ജോർജ്ജ്, എം.എം. ജോഷി, ലിസ്സി തോമസ്, ലീന ഉണ്ണി, അഡ്വ. എം.എം. ഷാജൻ

മരുമക്കൾ : സൂസൻ ജോർജ്ജ്, ജെയ്നി ജോഷി, ടി.എഫ്. തോമസ്, കെ. ഉണ്ണി, ഷീന ഷാജൻ