കേരളത്തിലെ പെയിൻ്റ് വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിൽ : ആശങ്ക രേഖപ്പെടുത്തി ആൾ കേരള പെയിൻ്റ് ഡീലേഴ്‌സ് സംസ്ഥാന കമ്മിറ്റി

ഇരിങ്ങാലക്കുട : വ്യാപാരരംഗത്തെ മാന്ദ്യം ഏറ്റവുമധികം ബാധിച്ച പെയിൻ്റ് വിപണന മേഖലയിൽ വ്യാപാരം അവസാനിപ്പിക്കേണ്ടി വരുന്ന അവസ്ഥയിലാണെന്ന് ആൾ കേരള പെയിൻ്റ് ഡീലേഴ്‌സ് സംസ്ഥാന കമ്മിറ്റി യോഗം.

റോഡ് വികസനത്തിൻ്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങൾ മാസങ്ങളോളം അടച്ചിടേണ്ടി വന്ന സാഹചര്യത്തിൽ വ്യാപാരികൾക്കുണ്ടായ കനത്ത നഷ്ടം സർക്കാർ ഇടപെട്ടുകൊണ്ട് പരിഹരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

അടുത്ത കാലത്ത് കേരളത്തിൽ പല ജില്ലകളിലും പെയിൻ്റ് വ്യാപാര സ്ഥാപനങ്ങളിൽ തീപിടുത്തം മൂലം വൻ നാശനഷ്ടം സംഭവിച്ചതിന്റെ അടിസ്ഥാനത്തിൽ സംഘടന മുൻകൈ എടുത്ത് എല്ലാ പെയിൻ്റ് വ്യാപാരികൾക്കും വ്യാപാര ഇൻഷുറൻസ് നൽകുന്നതിന് തീരുമാനിക്കുകയും യുണൈറ്റഡ് ഇന്ത്യ ഇഷുറൻസ് കമ്പനിയുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ 1 ലക്ഷം രൂപയ്ക്ക് 20 രൂപ എന്ന നിരക്കിൽ ഇൻഷുറൻസ് പരിരക്ഷ നടപ്പാക്കുകയും ചെയ്തു‌.

പെയിൻ്റ് വ്യാപാരികളെയും കുടുംബത്തെയും പരിപൂർണ്ണ തോതിൽ സംരക്ഷിക്കുന്നതിനുള്ള പദ്ധതികൾ ആരംഭിക്കുന്നതിനും യോഗം തീരുമാനിച്ചു.

യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് കെ.ഐ. നജാഹ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി പി. പ്രദീപ് സ്വാഗതം പറഞ്ഞു.

സംസ്ഥാന ട്രഷറർ ജോജി പീറ്റർ സംഘടനാ റിപ്പോർട്ടും വരവു ചിലവ് കണക്കും അവതരിപ്പിച്ചു.

മികച്ച സംഘടനാ പ്രവർത്തകരായി തെരഞ്ഞെടുത്ത സംസ്ഥാന വൈസ് പ്രസിഡൻ്റ് ബെന്നിച്ചൻ കുട്ടൻചിറയിലിനെയും സംസ്ഥാന സെക്രട്ടറി ഹമീദ് കോട്ടയിലിനെയും യോഗത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സ്‌മിത്ത് പാലപ്പുറം ആദരിച്ചു.

സംഘടനയുടെ സുവനീർ സംസ്ഥാന പ്രസിഡൻ്റ് പ്രകാശനം ചെയ്തു‌.

ഏറ്റവും മനോഹരമായ രീതിയിൽ സംഘടനയ്ക്ക് വേണ്ടി സുവനീർ തയ്യാറാക്കിയ സംസ്ഥാന ജനറൽ സെക്രട്ടറി പി. പ്രദീപിനെ യോഗം ആദരിച്ചു.

യോഗത്തിൽ സംസ്ഥാന ഭാരവാഹികളായ ബിനോയ് ചെമ്പകശ്ശേരി, അബ്ദുൽ സലാം, ഈരേത്ത് ഇഖ്ബാൽ, ജിതേഷ്, ജോൺസൻ, അമൽ, മധുസൂദനൻ, എബി പൊന്നാട്ട്, ബിനു തോമസ്, ഷെരീഫ് തുടങ്ങിയവർ പ്രസംഗിച്ചു.

ഭാരതീയ വിദ്യാഭവനിൽ മണിപ്പൂരി കലാരൂപം അവതരിപ്പിച്ചു

ഇരിങ്ങാലക്കുട : കേന്ദ്ര സാംസ്കാരിക വകുപ്പും സ്പിക് മാക്കെയും ഗുരുകൃപ ഫൗണ്ടേഷനും സംയുക്തമായി നടത്തുന്ന കലാപൈതൃക പ്രചാരണയജ്ഞത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ മണിപ്പൂരി കലാരൂപമായ ‘പുങ് ചോലം’ അവതരിപ്പിച്ചു.

പ്രസിദ്ധ മണിപ്പൂരി കലാകാരൻ മായൻഗ്ലംബം ശോഭാമണി സിംഗിന്റെ നേതൃത്വത്തിൽ എട്ട് മണിപ്പൂരി കലാകാരന്മാരാണ് കലാരൂപം അവതരിപ്പിച്ചത്.

അസാധാരണമായ മെയ് വഴക്കവും താളബോധവും ഒത്തിണക്കവും പ്രകടമാക്കിയ അവതരണം വിദ്യാർഥികളെ ആവേശഭരിതരാക്കി.

എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സി. നന്ദകുമാർ കലാകാരന്മാരെ പൊന്നാട അണിയിച്ച് ആദരിച്ചു.

സ്പിക്മാക്കെ കേരള കോർഡിനേറ്റർ ഉണ്ണി വാര്യർ, ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ സെക്രട്ടറി വി. രാജൻ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ശോഭ ശിവാനന്ദരാജൻ, അഡ്വ. ജോർഫിൻ പേട്ട, വൈസ് പ്രിൻസിപ്പൽ സുജാത രാമനാഥൻ എന്നിവർ സന്നിഹിതരായിരുന്നു.

അധ്യാപകരായ വിദ്യ സംഗമേശ്വരൻ, ആർ. രേഖ, എ.ഡി. സജു, രമ്യ സുധീഷ് എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.

ഡൽഹി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് പ്രണാമം : അനുസ്മരണം നടത്തി യുവമോർച്ച

ഇരിങ്ങാലക്കുട : ഡൽഹി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് പ്രണാമം അർപ്പിച്ച് യുവമോർച്ച ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം നടത്തി.

തീവ്രവാദി ആക്രമണത്തെ ഭാരതത്തിലെ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് നേരിടണമെന്ന് യുവമോർച്ച ആവശ്യപ്പെട്ടു.

യുവമോർച്ച മണ്ഡലം പ്രസിഡന്റ്‌ രാകേഷ് കൃഷ്ണ അധ്യക്ഷത വഹിച്ചു.

ബിജെപി സൗത്ത് ജില്ല സെക്രട്ടറി അഖിലാഷ് വിശ്വനാഥൻ അനുസ്മരണം ഉദ്ഘാടനം ചെയ്തു.

യുവമോർച്ച ജില്ല നേതാക്കളായ ജിനു ഗിരിജൻ, ആശിഷ ടി. രാജ് എന്നിവർ പ്രസംഗിച്ചു.

സായി കൃഷ്ണ സ്വാഗതവും മണ്ഡലം സെക്രട്ടറി സാരഗ് നന്ദിയും പറഞ്ഞു.

യുവമോർച്ച നേതാക്കളായ നിധീഷ് കുമാർ, രോഹിത്, രൂപക്, വിഷ്ണു, സന്തോഷ്‌ പിഷാരടി, അനുരാഗ്, അരുൺ, വിജയ് എന്നിവർ സന്നിഹിതരായിരുന്നു.

എൻ.എസ്.എസ്. സംയുക്ത മേഖല നേതൃയോഗം

ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്ക് എൻ.എസ്.എസ്. കരയോഗം യൂണിയൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംയുക്ത മേഖല നേതൃയോഗം എൻ.എസ്.എസ്. തളിപ്പറമ്പ് താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ. എം.എം. ഷജിത് ഉദ്ഘാടനം ചെയ്തു.

ചാലക്കുടി സി.കെ.എം. എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്ന യോഗത്തിൽ മുകുന്ദപുരം താലൂക്ക് യൂണിയൻ ചെയർമാൻ അഡ്വ. ഡി. ശങ്കരൻകുട്ടി അധ്യക്ഷത വഹിച്ചു.

കുഴൂർ, അന്നമനട, കൊരട്ടി, ചാലക്കുടി, കൊടകര, കോടാലി മേഖലകളിലെ 74 കരയോഗങ്ങളിലെ പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ഖജാൻജി, യൂണിയൻ പ്രതിനിധികൾ, ഇലക്ട്രറൽ റോൾ മെമ്പർ, വനിതാ സമാജം പ്രസിഡൻ്റ്, സെക്രട്ടറി എന്നിവരാണ് നേതൃയോഗത്തിൽ പങ്കെടുത്തത്.

മേഖലാ പ്രതിനിധികളായ പി.ആർ. അജിത്കുമാർ (കുഴൂർ – അന്നമനട), ആർ. ബാലകൃഷ്ണൻ (കൊരട്ടി), സുനിൽ കെ. മേനോൻ (കോടാലി), ബിന്ദു ജി. മേനോൻ (കൊടകര), വനിതാ യൂണിയൻ പ്രസിഡൻ്റ് ജയശ്രീ അജയ്, എം.എ. അനില (അന്നമനട), മീര ഷാജി (ചാലക്കുടി), സ്മിത ജയകുമാർ (കോടാലി) എന്നിവർ ആശംസകൾ നേർന്നു.

താലൂക്ക് യൂണിയൻ സെക്രട്ടറി കൃഷ്ണകുമാർ സംഘടനാ വിഷയങ്ങൾ വിശദീകരിച്ചു.

ചാലക്കുടി മേഖല പ്രതിനിധി എൻ. ഗോവിന്ദൻകുട്ടി നന്ദി പറഞ്ഞു.

134 വർഷത്തിന് ശേഷം കേരളത്തിൽ നിന്ന് പുതിയ മൂങ്ങവലച്ചിറകനെ കണ്ടെത്തി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിലെ ഗവേഷക സംഘം നടത്തിയ പഠനത്തിൽ കേരളത്തിൽ നിന്ന് പുതിയൊരു മൂങ്ങവലച്ചിറകനെ കണ്ടെത്തി.

മിർമെലിയോണ്ടിഡേ കുടുംബത്തിൽപ്പെടുന്ന ഇവ ന്യൂറോപ്ടെറ ഓർഡറിലാണ് ഉൾപ്പെടുന്നത്.

പ്രോട്ടിഡ്രിസെറസ് ആൽബോകാപിറ്റാറ്റസ് എന്നതാണ് ഈ ജീവജാതിക്ക് നൽകിയ പേര്.

പശ്ചിമഘട്ട ജൈവവൈവിധ്യ ഹോട്ട്സ്പോട്ടിന്റെ ഭാഗമായ മലപ്പുറം ജില്ലയിലെ നെടുങ്കയം വനപ്രദേശങ്ങളിൽ നിന്നാണ് ഈ ജീവിയെ കണ്ടെത്തിയത്. ഈ കണ്ടെത്തൽ ഇന്ത്യയിൽ നിന്ന് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള പ്രോട്ടിഡ്രിസെറസ് ജനുസ്സിലെ വെറും രണ്ടാമത്തെ മാത്രം ജീവജാതി ആണെന്നത് ശ്രദ്ധേയമാണ്. രാജ്യത്ത് ഇതേ ജനുസ്സിൽപ്പെട്ട ആദ്യ സ്പീഷിസ് ആയ പ്രോട്ടിഡ്രിസെറസ് എൽവെസിയെ 1891ൽ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ മക്ലാക്ക്ലൻ ആണ് കണ്ടെത്തി വിവരിച്ചത്.

അതിനാൽ ഈ പുതിയ രേഖപ്പെടുത്തൽ 134 വർഷങ്ങൾക്കുശേഷം ഇന്ത്യയിലെ പ്രോട്ടിഡ്രിസെറസ് ജനുസ്സിന്റെ ചരിത്രത്തിൽ മറ്റൊരു സുപ്രധാന കണ്ടെത്തലായാണ് പരിഗണിക്കപ്പെടുന്നത്.

ആൽബോകാപിറ്റാറ്റസ് എന്ന ജീവജാതിയുടെ പേര് ലാറ്റിൻ വാക്കുകളിൽ നിന്നാണ് സ്വീകരിച്ചത്. ആൽബസ് അഥവാ വെളുപ്പ് എന്നർത്ഥം വരുന്ന പദം, കാപിറ്റാറ്റസ് അഥവാ സ്‌പർശനിയുടെ അഗ്രഭാഗം എന്നിവയെ സൂചിപ്പിച്ചാണ് നാമകരണം.

കണ്ടെത്തലിന്റെ വിശദാംശങ്ങൾ അന്താരാഷ്ട്ര ശാസ്ത്ര മാസികയായ സൂടാക്‌സയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ക്രൈസ്റ്റ് കോളെജിലെ ഷഡ്‌പദ എന്റമോളജി റിസർച്ച് ലാബിലെ ഗവേഷകനും എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളെജിലെ അസിസ്റ്റൻ്റ് പ്രൊഫസറുമായ ഡോ. ടി.ബി. സൂര്യനാരായണൻ, ക്രൈസ്റ്റ് കോളെജിലെ അസിസ്റ്റൻ്റ് പ്രൊഫസറും എസ്.ഇ.ആർ.എൽ. മേധാവിയുമായ ഡോ. സി. ബിജോയ്, ഹംഗേറിയൻ ശാസ്ത്രജ്ഞൻ ഡോ. ലെവിൻഡി എബ്രഹാം, സൂവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞൻ ഡോ. മുഹമ്മദ് ജാഫർ പാലോട് എന്നിവരാണ് കണ്ടെത്തലിനു പിന്നിൽ പ്രവർത്തിച്ചത്.

മൂങ്ങവലച്ചിറകനെ സാധാരണയായി കല്ലൻതുമ്പികളുമായി തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ നീളമേറിയ, മുന്നോട്ടു നീണ്ടു നിൽക്കുന്ന സവിശേഷ സ്‌പർശനികൾ ഉള്ളതാണ് ഇവയെ കല്ലൻതുമ്പികളിൽ നിന്നും വേർതിരിക്കുന്നത്. മുതിർന്ന മൂങ്ങവലച്ചിറകന്മാർക്ക് വലിയ വിഭജിത കണ്ണുകളും സന്ധ്യാസമയങ്ങളിൽ സജീവമാവുന്ന ശീലങ്ങളുമുണ്ട്. അവിടെ നിന്നാണ് “മൂങ്ങവലച്ചിറകൻ” എന്ന പൊതുനാമം വന്നത്.

ഇവ ന്യൂറോപ്ടെറ ഓർഡറിലാണ് ഉൾപ്പെടുന്നത്. ഇവ പൂർണ്ണരൂപാന്തരത്തിലൂടെയാണ് വളരുന്നത്. അതേസമയം സാധാരണ ഇവയുമായി തെറ്റിദ്ധരിക്കപ്പെടുന്ന തുമ്പികൾ ഒഡോനാറ്റ ഓർഡറിലാണ് ഉൾപ്പെടുന്നത്. തുമ്പികൾ അപൂർണ്ണരൂപാന്തരത്തിലൂടെയാണ് വളരുന്നത്.

കേരളത്തിൽ കണ്ടെത്തിയ മൂങ്ങവലച്ചിറകന്റെ എണ്ണം ഇതോടെ അഞ്ച് ആയി. ഇന്ത്യയിലെ ആകെ എണ്ണം 37 ആയി ഉയർന്നു. കൂടുതൽ കേന്ദ്രീകൃതമായ പഠനങ്ങൾ നടത്തി കഴിഞ്ഞാൽ പുതിയ ജീവജാതികളുടെ സാന്നിധ്യം ഇന്ത്യയിൽ പുറത്തുവരാനിടയുണ്ടെന്ന് ടി.ബി. സൂര്യനാരായണൻ വ്യക്തമാക്കി.

കൗൺസിൽ ഫോർ സയന്തിഫിക്ക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR) ഗവേഷണ ഗ്രാന്റ് ഉപയോഗിച്ചാണ് ഈ പഠനം നടത്തിയത്. ക്രൈസ്റ്റ് കോളെജിലെ ഷഡ്‌പദ എന്റമോളജി ഗവേഷണ കേന്ദ്രത്തിൽ ഇത്തരം ജീവികളുടെ ഗവേഷണത്തിന് പ്രത്യേക ഊന്നൽ നൽകുന്നുണ്ട്.

നൃത്തരങ്ങുകളുടെ നിറവിൽ ‘നവ്യം’ പര്യവസാനിച്ചു

ഇരിങ്ങാലക്കുട : പ്രതിഭാധനരായ യുവകലാകാരന്മാർക്കായി ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബ് “നവ്യം – യൗവനത്തിൻ കലൈയാട്ടം” എന്ന പേരിൽ സംഘടിപ്പിച്ച കലാമേള നൃത്തരങ്ങുകളുടെ നിറവിൽ പര്യവസാനിച്ചു.

മൂന്നാം ദിനം രാവിലെ പാഴൂർ ജിതിൻ മാരാരും പെരുമ്പിള്ളി ശ്രീരാഗ് മാരാരും ചേർന്നാലപിച്ച സോപാനസംഗീതം ശുദ്ധമായ കേരളീയ സംഗീത വഴക്കത്തിൻ്റെ നേർസാക്ഷ്യമായിരുന്നു.

ഡോ. ഗീത ശിവകുമാർ പ്രഭാഷണത്തിൽ മോഹിനിയാട്ടത്തിൻ്റെ മാർഗ്ഗം പദ്ധതിയുടെ കെട്ടുറപ്പിൽ നിന്നുകൊണ്ട് സർഗ്ഗാത്മകതയ്ക്ക് ഇടമുണ്ടെന്ന് പ്രതിബാധിച്ചു.

തുടർന്ന് ഭദ്ര രാജീവ് അവതരിപ്പിച്ച മോഹിനിയാട്ടത്തിൽ കനക്റിലേയുടെ ശൈലി മുറ്റിനിന്നു.

ഗുരു കലാമണ്ഡലം ചന്ദ്രിക മേനോനുമായി അവന്തിക സ്കൂൾ ഓഫ് ഡാൻസിലെ യുവകലാകാരന്മാർ ‘ദക്ഷിണേന്ത്യൻ നൃത്തകലകളുടെ അരങ്ങും കളരിയും – അന്നും ഇന്നും’ എന്ന വിഷയത്തിൽ നടത്തിയ അഭിമുഖം അനുവാചകരിൽ പഴയ കലാശീലുകളുടെ ഗൃഹാതുരത്വം ഉണർത്തി.

കാലൈമാമണി ഡോ. ശ്രീലത വിനോദിൻ്റെ പ്രഭാഷണത്തിൽ മാർഗ്ഗം പദ്ധതിയിൽ അവതരിപ്പിക്കുന്ന ഭരതനാട്യം കച്ചേരിയിൽ പഴമയുടെ സൗന്ദര്യം എങ്ങനെ ഇപ്പോഴും തുടരുന്നു എന്ന് വ്യക്തമാക്കി. തുടർന്ന് തീർത്ഥ പൊതുവാൾ അവതരിപ്പിച്ച ഭരതനാട്യം അരങ്ങേറി.
വെമ്പട്ടിചിന്നസത്യത്തിൻ്റെ ശൈലി, കുച്ചിപ്പുടിയുടെ കാലികമായ മാർഗ്ഗം പദ്ധതിയിൽ എങ്ങനെ സ്വാധീനിച്ചിരിക്കുന്നു എന്ന വിഷയത്തിൽ ഗീത പത്മകുമാർ പ്രഭാഷണം നടത്തി.

തുടർന്ന് അരങ്ങേറിയ ഡോ. സ്നേഹ ശശികുമാറിൻ്റെ കുച്ചിപ്പുടിയുടെ രംഗാവിഷ്കാരത്തോടെ ഈ വർഷത്തെ ‘നവ്യം’ പര്യവസാനിച്ചു.

മൂന്നു കോടിയുടെ 25ൽ പരം പദ്ധതികൾ നാടിനു സമർപ്പിച്ച് മുരിയാട് പഞ്ചായത്ത്

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിലെ
2025 -26 വാർഷിക പദ്ധതിയുടെ ഭാഗമായി ഏകദേശം മൂന്ന് കോടി രൂപ വകയിരുത്തിയ 25 പദ്ധതികൾ യാഥാർത്ഥ്യത്തിലേക്ക്.

വെറ്റില മൂല ശാസ്താംകുളം ഫ്രണ്ട്സ് അവന്യൂ റോഡ് പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി നാടിന് സമർപ്പിച്ചു. വാർഡംഗം മനീഷ മനീഷ് അധ്യക്ഷത വഹിച്ചു.

ആനന്ദപുരം ഗവ. യു.പി. സ്കൂൾ സാനിറ്റേഷൻ കോംപ്ലക്സ് നാടിനു സമർപ്പിച്ചു. യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.യു. വിജയൻ അധ്യക്ഷത വഹിച്ചു.

95 ലക്ഷം രൂപ വകയിരുത്തി നിർമ്മിക്കുന്ന പുല്ലൂർ ലിഫ്റ്റ് ഇറിഗേഷൻ്റെ ആദ്യഘട്ടം നാടിനു സമർപ്പിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ സേവ്യർ ആളൂക്കാരൻ അധ്യക്ഷത വഹിച്ചു.

തുറവൻകാട് ആരോഗ്യ കേന്ദ്രത്തിൻ്റെ ഊരകം സബ് സെൻ്ററിലെ വെൽനസ്സ് സെൻ്റർ,
തുറവൻകാട് റോഡ് നവീകരണവും കലുങ്ക് നിർമ്മാണവും, പ്രസിഡൻ്റ്സ് റോഡ് നവീകരണം, കപ്പാറകുളം സംരക്ഷണ പദ്ധതിയും സൗന്ദര്യവൽക്കരണവും, ആനന്ദപുരം അംഗനവാടി നവീകരണം, മുരിയാട് എസ്.എൻ.ഡി.പി. കിണർ പരിസരം ടൈൽ വിരിക്കലും സൈഡ് പ്രൊട്ടക്ഷൻ വർക്കും എന്നിവയും സാക്ഷാൽക്കരിക്കുകയാണ്.

പുല്ലൂർ ലൗലാൻ്റ് റോഡ് നിർമ്മാണോദ്ഘാടനത്തിൽ വാർഡ് അംഗം നിഖിത അനൂപ് അധ്യക്ഷത വഹിച്ചു.

ചേർപ്പുംകുന്ന് ആനുരുളി റോഡ് നവീകരണ നിർമ്മാണോദ്ഘാടനം ബ്ലോക്ക് പഞായത്ത് പ്രസിഡൻ്റ് ലളിത ബാലൻ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.

പഞ്ചായത്തിലെ 15ൽ പരം കേന്ദ്രങ്ങളിൽ മിനിമാസ്റ്റ്, 750ൽ പരം പുതിയ തെരുവുവിളക്കുകൾ എന്നിവയാണ് യാഥാർത്ഥ്യവൽക്കരിച്ച മറ്റു പദ്ധതികൾ.

ഉപജില്ലാ കലോത്സവം : ഇരട്ട നേട്ടവുമായി കാറളം എ.എൽ.പി. സ്കൂൾ

ഇരിങ്ങാലക്കുട : 36-ാമത് ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവത്തിൽ എൽ.പി. വിഭാഗത്തിൽ 65 പോയിൻ്റോടെ ഫസ്റ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി കാറളം എ.എൽ.പി. സ്കൂൾ.

45 പോയിൻ്റോടെ അറബി ഫെസ്റ്റിലും ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിട്ടുണ്ട് കാറളം എ.എൽ.പി. സ്കൂൾ.

ഇരിങ്ങാലക്കുട, കൊടകര, ചാലക്കുടി ബ്ലോക്ക്തല കായിക മേള സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : മേരയുവ ഭാരത് തൃശൂരും ഇരിങ്ങാലക്കുട വിസ്ഡം ക്ലബ്ബും സംയുക്തമായി ക്രൈസ്റ്റ് കോളെജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഇരിങ്ങാലക്കുട, കൊടകര, ചാലക്കുടി ബ്ലോക്ക്തല കായിക മേള കോളെജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ ഉദ്ഘാടനം ചെയ്തു .

മേരയുവ ഭാരത് തൃശൂർ യൂത്ത് കോർഡിനേറ്റർ സി. ബിൻസി അധ്യക്ഷത വഹിച്ചു.

വാർഡ് കൗൺസിലർ ബിജുപോൾ അക്കരക്കാരൻ, രക്ഷാധികാരി വിക്ടറി തൊഴുത്തുംപറമ്പിൽ, പി. ഭരത്കുമാർ, ടി.വൈ. വാസിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.

പ്രസിഡൻ്റ് വേണു തോട്ടുങ്ങൽ സ്വാഗതവും കൺവീനർ ഫിൻ്റോ പോൾസൺ നന്ദിയും പറഞ്ഞു.

തുടർന്ന് സെവൻസ് ഫുട്ബോൾ മത്സരങ്ങളും, വോളിബോൾ മാത്സരങ്ങളും, വടംവലി മത്സരങ്ങളും, 100 മീറ്റർ, 200 മീറ്റർ ഓട്ട മത്സരങ്ങളും, ഷട്ടിൽ ബാഡ്മിൻ്റൺ (സിംഗിൾസ്) മത്സരങ്ങളും വിവിധ വേദികളിൽ നടന്നു.

അനവധി ക്ലബ്ബുകൾ മത്സരങ്ങളിൽ പങ്കെടുത്തു.

വിജയികൾക്കുള്ള സമ്മാനദാനം ജൂനിയർ ഇന്നസെൻ്റ് നിർവഹിച്ചു.

ചടങ്ങിൽ പ്രസിഡൻ്റ് വേണു തോട്ടുങ്ങൽ അധ്യക്ഷത വഹിച്ചു.

കൺവീനർ പി. ഭരത് കുമാർ സ്വാഗതവും സെക്രട്ടറി ജിനേഷ് തൃത്താണി നന്ദിയും പറഞ്ഞു.

മെഡിസെപ്പ് പ്രീമിയം വർധന പിൻവലിക്കണം : പെൻഷനേഴ്സ് അസോസിയേഷൻ

ഇരിങ്ങാലക്കുട : മെഡിസെപ്പ് പ്രീമിയത്തിൽ വരുത്തിയ വർധനവ് പിൻവലിക്കണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.

പുതിയ ശമ്പള കമ്മീഷനെ ഉടൻ നിയമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ.ബി. ശ്രീധരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡൻ്റ് ടി.കെ. ബഷീർ അധ്യക്ഷത വഹിച്ചു.

സംസ്ഥാന കൗൺസിൽ അംഗം എം. മുർഷിദ്, ജില്ലാ കമ്മിറ്റി അംഗം എ.സി. സുരേഷ്, നിയോജക മണ്ഡലം പ്രസിഡൻ്റ് കെ. കമലം, സെക്രട്ടറി വി.കെ. മണി , കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സി.എസ്. അബ്ദുൾ ഹഖ്, കെ. വേണുഗോപാൽ, സി.ജെ. ജോയ്, കെ. ഇന്ദിരാദേവി, ശശികല എന്നിവർ പ്രസംഗിച്ചു.

ഷൈലജ ബീഗം (പ്രസിഡൻ്റ്), പി. ഉണ്ണികൃഷ്ണൻ (സെക്രട്ടറി), വിജയലക്ഷമി (ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.