വിശ്വനാഥപുരം ക്ഷേത്രം കാവടി പൂര മഹോത്സവം : ഇക്കൊല്ലവും സംഭാര വിതരണം നടത്തി സേവാഭാരതി

ഇരിങ്ങാലക്കുട : വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടിപൂര മഹോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട സേവാഭാരതി ഇക്കൊല്ലവും സംഭാര വിതരണം നടത്തി.

എസ്. എൻ. ബി. എസ്. സമാജം പ്രസിഡൻ്റ് എൻ. ബി. കിഷോർ സംഭാരവിതരണം ഉദ്ഘാടനം ചെയ്തു.

സേവാഭാരതി രക്ഷാധികാരി ഭാസ്കരൻ അധ്യക്ഷത വഹിച്ചു.

സേവാഭാരതി അന്നദാന സമിതി പ്രസിഡൻ്റ് രവീന്ദ്രൻ കാക്കര സ്വാഗതവും വൈസ് പ്രസിഡന്റ്‌ ദാസൻ വെട്ടത്ത്‌ നന്ദിയും പറഞ്ഞു.

പൊരിവെയിലില്‍ സംഭാരം വിതരണം ചെയ്ത് ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട : വിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവത്തോടനുബന്ധിച്ച് ദാഹമകറ്റാന്‍ സംഭാര വിതരണവുമായി ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുട.

പൊരിവെയിലില്‍ ഉരുകുന്നവര്‍ക്ക് ആശ്വാസവുമായാണ് ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുട സംഭാര വിതരണം ഒരുക്കിയത്.

ചന്തക്കുന്ന് ജംഗ്ഷനില്‍ സംഘടിപ്പിച്ച സംഭാര വിതരണത്തിന്റെ ഉദ്ഘാടനം മാകെയര്‍ ഇരിങ്ങാലക്കുട അസി. ജനറല്‍ മാനേജര്‍ ഐ. ജെറോം വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ഷാജു പാറേക്കാടന് നല്‍കി നിര്‍വഹിച്ചു.

ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുട പ്രസിഡന്റ് ലിയോ താണിശ്ശേരിക്കാരന്‍ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി നിതീഷ് കാട്ടില്‍, ട്രഷറര്‍ ടി. ആര്‍. ബിബിന്‍, ഷാജന്‍ ചക്കാലക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

സൈഗണ്‍ തയ്യില്‍, എം.എസ് ഷിബിന്‍, ഷിബു ബദറുദ്ദീന്‍, നവീന്‍ ബേബി പള്ളിപ്പാട്ട്, കെ. എച്ച്. മയൂഫ്, എം.വി. സെന്റില്‍, കൃഷ്ണകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മാപ്രാണം – നന്തിക്കര റോഡിലെ ടാറിംഗ് പ്രവർത്തികൾ ഞായറാഴ്ച പുനരാരംഭിക്കും : ഭാഗിക ഗതാഗത നിയന്ത്രണം ഉണ്ടാകും

ഇരിങ്ങാലക്കുട : മാപ്രാണം – നന്തിക്കര റോഡിലെ ബി. എം. ബി. സി. നിലവാരത്തിൽ നടത്തുന്ന ടാറിംഗ് പ്രവർത്തികൾ ഞായറാഴ്ച പുനരാരംഭിക്കും.

ടാറിംഗ് പ്രവർത്തികൾ പൂർത്തിയാകുന്നത് വരെ ഇതുവഴിയുള്ള വാഹന ഗതാഗതത്തിന് ഭാഗികമായി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പിഡബ്ല്യുഡി അറിയിച്ചു.

വാനപ്രസ്ഥാശ്രമത്തിൽ വിദ്യാഗോപാല മന്ത്രാർച്ചന നടത്തി

ഇരിങ്ങാലക്കുട : സേവാഭാരതി വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ സംഗമേശ്വര വാനപ്രസ്ഥാശ്രമത്തിൽ വിദ്യാർഥികൾക്കായി വിദ്യാഗോപാല മന്ത്രാർച്ചന സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട സേവാഭാരതി ദത്തെടുത്ത പിന്നോക്ക ബസ്തിയിൽ നിന്നടക്കം ഏകദേശം എഴുപതോളം കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.

പ്രശസ്ത ഭാഗവതാചാര്യനും ആധ്യാത്മിക പ്രഭാഷകനുമായ കാവനാട് രാമൻ നമ്പൂതിരിയാണ് വിദ്യാഗോപാല മന്ത്രാർച്ചന നടത്തിയത്.

തിരുമേനി ചൊല്ലിക്കൊടുത്ത മന്ത്രങ്ങൾ എല്ലാ കുട്ടികളും ഏറ്റു ചൊല്ലുകയും പൂജ മംഗളാരതിയോടുകൂടി സമാപിക്കുകയും ചെയ്തു.

പൂജക്ക് ശേഷം പ്രശസ്ത മനശാസ്ത്ര വിദഗ്ധയും പ്രഭാഷകയുമായ സിനി രാജേഷ് “പരീക്ഷാഭയം കൂടാതെ പരീക്ഷ എങ്ങനെ നേരിടാം” എന്ന വിഷയത്തെ അധികരിച്ച് കുട്ടികൾക്ക് ക്ലാസ്സ് എടുത്തു.

ഇരിങ്ങാലക്കുട സേവാഭാരതി സെക്രട്ടറി
വി. സായ് റാം, വൈസ് പ്രസിഡൻ്റ് ഗോപിനാഥൻ പീടികപ്പറമ്പിൽ, സേവാഭാരതി വിദ്യാഭ്യാസ സമിതി കോർഡിനേറ്റർ കവിത ലീലാധരൻ, വിദ്യാഭ്യാസ സമിതി പ്രസിഡൻ്റ് രമാദേവി കേശവദാസ്, സെക്രട്ടറി ഷൈലജ ഗോപിനാഥൻ, വിദ്യാഭ്യാസ സമിതി വിദ്യാർഥി പ്രമുഖ് ഭാവന ഹരികുമാർ, സേവാഭാരതി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പ്രകാശൻ കൈമപറമ്പിൽ, ജഗദീശ് പണിക്കവീട്ടിൽ, രാജിലക്ഷ്മി സുരേഷ് ബാബു, ഒ.എൻ. സുരേഷ്, കെ. രാധാകൃഷ്ണൻ, സേവാഭാരതി പ്രവർത്തകരായ സൗമ്യ സംഗീത്, മിനി സുരേഷ്, കല കൃഷ്ണകുമാർ, ഗീത മേനോൻ, ടിൻ്റു സുഭാഷ്, ദാസൻ വെട്ടത്ത്, മിനി ഗോപീകൃഷ്ണൻ, വിദ്യ മുല്ലോത്ത്, നീതു അജീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

ഘണ്ടാകർണ്ണ ക്ഷേത്രത്തിൽ കളമെഴുത്ത് പാട്ട് ആരംഭിച്ചു

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ  പൈങ്ങോട് ഘണ്ടാകർണ്ണ ക്ഷേത്രത്തിൽ കളമെഴുത്ത് പാട്ട് ആരംഭിച്ചു.

ക്ഷേത്രത്തിലെ ദീപാരാധനക്കു ശേഷം അവകാശി ക്ഷേത്ര മണ്ഡപത്തിൽ വിവിധ വർണ്ണപ്പൊടികൾ കൊണ്ട് ഘണ്ടാകർണ്ണൻ്റെയും ഭദ്രകാളിയുടേയും കോലം വരയ്ക്കും.

അത്താഴപൂജക്ക് ശേഷം പൂജാരി മണ്ഡപത്തിൽ പൂജ നടത്തും. ഈ സമയത്ത് ക്ഷേത്രത്തിന്റെ വടക്കു ഭാഗത്ത് വേല സമുദായത്തിൽപ്പെട്ടവർ ചെണ്ട മേളത്തിന്റെ താളത്തിനൊത്ത് ഭദ്ര കാളിയെ കുറിച്ചും ഘണ്ടാകർണ്ണനെ കുറിച്ചും ക്ഷേത്രം ഇവിടെ നിർമ്മിക്കുന്നതിന് കാരണഭൂതനായ ചെറുപറമ്പത്ത് വീട്ടിലെ കാരണവരെ കുറിച്ചും സ്തുതി ഗീതങ്ങൾ പാടും.

പത്താം ദിവസമായ ഫെബ്രുവരി 23നാണ് കൂട്ടി എഴുന്നള്ളിപ്പ്.

മനക്കലപ്പടി പുതിയകാവ് ക്ഷേത്രം, അരിപ്പാലം പതിയാംകുളങ്ങര ദേവീ ക്ഷേത്രം, ഘണ്ടാകർണ്ണ ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലെ ദേവീ ദേവന്മാർ ക്ഷേത്രത്തിൻ്റെ പടിഞ്ഞാറു ഭാഗത്തുള്ള ആൽത്തറയ്ക്ക് സമീപം സംഗമിക്കും. തുടർന്ന് പാഞ്ചാരി മേളം ഉണ്ടാകും.
 

മതിലകത്ത് ഉമ്മയെ ക്രൂരമായി ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ

ഇരിങ്ങാലക്കുട : തറവാട്ട് വീട്ടിലേക്ക് പോകേണ്ടെന്ന് പറഞ്ഞതിലുള്ള വൈരാഗ്യത്തിൽ ഉമ്മയെ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ അറസ്റ്റിൽ.

മതിലകം മുള്ളൻ ബസാർ കറുപ്പംവീട്ടിൽ അസ്ലാം (19) ആണ് അറസ്റ്റിലായത്.

മതിലകം പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യാഴാഴ്ച വൈകുന്നേരം 3 മണിയോടെയാണ് സംഭവം നടന്നത്.

ഈ സമയം ഇയാൾ ലഹരിയിൽ ആയിരുന്നെന്ന് പോലീസ് പറഞ്ഞു.

”വാഗ്മിത”യ്ക്ക് തിരിതെളിഞ്ഞു

ഇരിങ്ങാലക്കുട : വാചികാഭിനയത്തിന് പ്രാധാന്യം നൽകി വർഷാവർഷം ഇരിങ്ങാലക്കുട ഡോ. കെ. എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന ‘വാഗ്മിത’യ്ക്ക് തിരിതെളിഞ്ഞു.

രൈവതക പർവ്വതത്തിൽ ഏകാഹോത്സവത്തിനു ശേഷം വ്യാജ സന്യാസധാരിയായ അർജ്ജുനൻ, കൃഷ്ണാഗമനം പ്രതീക്ഷിച്ച് ഇരിക്കുന്ന ഭാഗം മുതൽക്കാണ് ഈ വർഷത്തെ ‘വാഗ്മിത’യുടെ ഒന്നാം ദിവസം ആരംഭിച്ചത്.

അർജ്ജുനൻ്റെ അടുത്തേക്ക് യാദവരോടൊപ്പമുള്ള ബലരാമൻ്റെ പ്രവേശം, സന്യാസ വേഷധാരിയായ അർജ്ജുനനുമായുള്ള ദർശനം, ശ്രീകൃഷ്ണാഗമനം, തുടർന്ന് ചാതുർമാസ്യാചരണത്തിലേക്കുള്ള ക്ഷണം എന്നീ ഭാഗങ്ങളാണ് പ്രബന്ധക്കൂത്തിൽ ഗുരു അമ്മന്നൂർ കുട്ടൻ ചാക്യാർ രംഗത്ത് അവതരിപ്പിച്ചത്.

തുടർ ദിവസങ്ങളിൽ നാരായണ ഭട്ടതിരിപ്പാട് രചിച്ച സുഭദ്രാഹരണം കഥയുടെ തുടർച്ചയായ ഭാഗങ്ങളാണ് അരങ്ങേറുക.

മിഴാവിൽ കലാമണ്ഡലം എ. എൻ. ഹരിഹരനും താളത്തിൽ ഗുരുകുലം അതുല്ല്യയും അകമ്പടിയേകി.

പുൽവാമ ദുരന്തം: അമർജവാനിൽ പുഷ്പചക്രം സമർപ്പിച്ച് സെൻ്റ് ജോസഫ്സിലെ എൻ സി സി യൂണിറ്റ്

ഇരിങ്ങാലക്കുട : രാജ്യം പുൽവാമ ദുരന്തത്തിൻ്റെ ഓർമ്മയിൽ ബ്ലാക്ക് ഡേ ആചരിക്കുമ്പോൾ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളെജിലെ എൻ സി സി യൂണിറ്റിൻ്റെ നേതൃത്വത്തിൽ കലാലയത്തിലെ അമർജവാനിൽ പുഷ്പചക്രം സമർപ്പിച്ച് പ്രാർത്ഥന നടത്തി.

ഐ.എസ്.ആർ.ഒ. സയൻ്റിസ്റ്റും ചീഫ് ഓഫ് ആർമി സ്റ്റാഫ് കമൻ്റേഷൻ ജേതാവുമായ ഡോ. പി. വി. രാധാദേവി റീത്ത് സമർപ്പിച്ചു.

ഹോളി ഫാമിലി കോൺഗ്രിഗേഷൻ മദർ സുപ്പീരിയറും മുൻ പ്രിൻസിപ്പലുമായ ഡോ. സിസ്റ്റർ ആനി കുര്യാക്കോസ്, വൈസ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ എലൈസ എന്നിവർ പുഷ്പാർച്ചന നടത്തി.

അമർജവാനിൽ പ്രത്യേകം ഓർമ്മയായി നിലകൊള്ളുന്ന പുൽവാമ ദുരന്തത്തിലെ രക്തസാക്ഷികളായ ഹെഡ് കോൺസ്റ്റബിൾമാർ പി. കെ. ഷാഹു, ഹേമരാജ് മീണ, കോൺസ്റ്റബിൾ രമേഷ് യാദവ് എന്നിവരുടെ പേരിലുള്ള മരങ്ങൾ ഇവിടെ പടർന്നു പന്തലിക്കുന്നുണ്ട്.

ക്യാപ്റ്റൻ ലിറ്റി ചാക്കോ, അണ്ടർ ഓഫീസർമാരായ അന്ന കുര്യൻ, ആഗ്നസ് വിത്സൻ എന്നിവർ നേതൃത്വം നൽകി.

വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോത്സവം : ഇരിങ്ങാലക്കുടയിൽ നാളെ ഗതാഗത നിയന്ത്രണം

ഇരിങ്ങാലക്കുട : വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുടയിൽ നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.

തൃശ്ശൂരിൽ നിന്നും കൊടുങ്ങല്ലൂർക്ക് പോകുന്ന വാഹനങ്ങൾ മാപ്രാണം ബ്ലോക്ക് റോഡ് വഴി വലത്തോട്ട് തിരിഞ്ഞ് സിവിൽ സ്റ്റേഷൻ വഴി ബസ്സ് സ്റ്റാൻ്റിൽ എത്തി മുൻസിപ്പൽ ടൗൺ ഹാൾ വഴി ചേലൂർ എത്തി ഇടത്തോട്ട് തിരിഞ്ഞ് എടക്കുളം – വെള്ളാങ്ങല്ലൂർ വഴി പോകേണ്ടതാണ്.

കൊടുങ്ങല്ലൂർ ഭാഗത്തുനിന്നും തൃശ്ശൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ വെള്ളാങ്ങല്ലൂർ സെൻ്ററിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് അരിപ്പാലം, എടക്കുളം വഴി ചേലൂർ എത്തി വലത്തോട്ട് തിരിഞ്ഞ് ടൗൺ ഹാൾ റോഡ് വഴി ബസ് സ്റ്റാൻഡ്, എ കെ പി, സിവിൽ സ്റ്റേഷൻ, ചെമ്മണ്ട, പുത്തൻതോട് വഴി പോകേണ്ടതാണ്.

തൃശ്ശൂരിൽ നിന്നും ചാലക്കുടി, എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മാപ്രാണം സെൻ്ററിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് നന്തിക്കര വഴി പോകേണ്ടതാണ്.

ചാലക്കുടി, ആളൂർ ഭാഗത്തുനിന്നും ഇരിങ്ങാലക്കുടയ്ക്ക് വരുന്നവർ പുല്ലൂർ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് അവിട്ടത്തൂർ വഴി പോകേണ്ടതാണ്. തിരിച്ചും ഈ റൂട്ടിൽ തന്നെ പോകേണ്ടതാണ്.

ചാലക്കുടി ഭാഗത്തുനിന്നും തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വല്ലക്കുന്ന് സെൻ്ററിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് മുരിയാട് വഴി പോകേണ്ടതാണ്.

കൊടുങ്ങല്ലൂർ ഭാഗത്തുനിന്നും ചാലക്കുടി, ആളൂർ, പുല്ലൂർ ഭാഗത്തേക്ക് പോകുന്നവർ വെള്ളാങ്ങല്ലൂർ സെൻ്ററിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് പോകേണ്ടതാണ്.

പശ്ചിമഘട്ടത്തിൽ നിന്ന് രണ്ട് പുതിയ ഇനം തുമ്പികളെ കണ്ടെത്തി ക്രൈസ്റ്റ് കോളെജിലെ ഗവേഷകർ

ഇരിങ്ങാലക്കുട : കേരളത്തിലെയും മഹാരാഷ്ട്രയിലെയും വനാതിർത്തി ഗ്രാമങ്ങളിൽ നിന്ന് പുതിയ രണ്ടിനം കടുവാത്തുമ്പികളെ കണ്ടെത്തി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിലെ ഗവേഷകർ.

കറുത്ത ശരീരത്തിൽ മഞ്ഞ വരകളുള്ള സാമാന്യം വലിയ കല്ലൻത്തുമ്പികളാണ് കടുവാത്തുമ്പി കുടുംബത്തിൽ ഉള്ളത്. ഇതിലെ നീളൻ പിൻകാലുകളുള്ള മീറോഗോമ്ഫസ് (Merogomphus) എന്ന ജനുസ്സിൽ നിന്നാണ് പുതിയ തുമ്പികളെ കണ്ടെത്തിയത്.

പുതിയ തുമ്പികളുടെ ചെറുവാലുകൾ, ജനനേന്ദ്രിയം, ശരീരത്തിലെ പാടുകൾ എന്നിവ മറ്റ് തുമ്പികളിൽ നിന്നും വ്യത്യസ്തമാണെന്ന് ഗവേഷകർ കണ്ടെത്തി. ജനിതക പഠനവും ഇവ പുതിയ ജീവജാതികളാണെന്നത് ശരിവെച്ചു.

ആര്യനാട് പഞ്ചായത്തിലെ മഞ്ചാടിനിന്നവിള എന്ന ഗ്രാമത്തിൽ നിന്നാണ് ഈ വിഭാഗത്തിലെ വലിപ്പം കുറവുള്ള ചെറു ചോലക്കടുവയെ (Merogomphus aryanadensis) കണ്ടെത്തിയത്. കാലവർഷത്തിന്റെ പാരമ്യത്തിൽ മാത്രം കാണപ്പെടുന്ന ഈ തുമ്പിയെ ആദ്യം കാണുന്നത് 2020-ൽ ആണ്. എന്നാൽ ഈ പ്രദേശത്ത് കാട്ടാനകൾ ഇറങ്ങുന്നത് കൊണ്ട് തുടർപഠനങ്ങൾ വൈകുകയായിരുന്നു.

തീരത്ത് ഓട തിങ്ങിവളരുന്ന നീർച്ചാലുകളാണ് ഈ തുമ്പിയുടെ വാസസ്ഥലം. ജൈവവൈവിധ്യത്താൽ സമ്പന്നമായ ആര്യനാടിന്റെ പേരാണ് തുമ്പിയുടെ ശാസ്ത്രനാമത്തിൽ ചേർത്തിരിക്കുന്നത്.

മഹാരാഷ്ട്രയിൽ സിന്ധുദുർഗ് ജില്ലയിലെ ഹാദ്പിട് എന്ന ഗ്രാമത്തിൽ നിന്നുമാണ് ഇരുളൻ ചോലക്കടുവയെ (Merogomphus flavoreductus) കണ്ടെത്തിയത്. ജനുസ്സിലെ മറ്റ് തുമ്പികളെ അപേക്ഷിച്ച് ഈ തുമ്പിക്ക് ശരീരത്തിൽ മഞ്ഞ പാടുകൾ കുറവാണ്. പശ്ചിമഘട്ടത്തിൽ തന്നെ കാണുന്ന മലബാർ പുള്ളിവാലൻ ചോലക്കടുവയുമായി (Merogomphus tamaracherriensis) ഏറെ സാമ്യമുള്ളതിനാലാണ് ഈ തുമ്പി ഇത്രയും കാലം തിരിച്ചറിയപ്പെടാതെ പോയത്. ഇതിനെ മഹാരാഷ്ട്ര മുതൽ കേരളത്തിന്റെ വടക്കൻ ജില്ലകൾ വരെ കാണാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ പറയുന്നു.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിലെ പരിസ്ഥിതിശാസ്ത്ര വിഭാഗത്തിലെ ഗവേഷകരായ വിവേക് ചന്ദ്രൻ, ഡോ. സുബിൻ കെ. ജോസ്, പൗര ശാസ്ത്രജ്ഞനും ഫോട്ടോഗ്രാഫറുമായ റെജി ചന്ദ്രൻ, ബംഗളൂരു നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസസിലെ ഗവേഷകരായ ഡോ. ദത്തപ്രസാദ് സാവന്ത്, ഡോ. കൃഷ്ണമേഖ് കുണ്ടെ, പൂനെ എം ഐ ടി വേൾഡ് പീസ് യൂണിവേഴ്സിറ്റിയിലെ പങ്കജ് കൊപാർഡേ എന്നിവരാണ് ഗവേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

ഗവേഷണഫലങ്ങൾ അന്താരാഷ്ട്ര ജേർണലായ സൂടാക്സയിൽ പ്രസിദ്ധീകരിച്ചു.