വനിതാ ദിനത്തിൽ വനിതാ സംഗമം നടത്തി ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ

ഇരിങ്ങാലക്കുട : അന്താരാഷ്ട്ര വനിതാ ദിനാചരണത്തിൻ്റെ ഭാഗമായി ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ഇരിങ്ങാലക്കുട സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ബാർ അസോസിയേഷനിൽ വനിതാ സംഗമം സംഘടിപ്പിച്ചു.

സബ് കമ്മിറ്റി കൺവീനർ അഡ്വ. സുമ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ മുതിർന്ന അഭിഭാഷകരായ സരസ്വതി രാമൻ, കമലം എന്നിവർ കേക്ക് മുറിച്ചു വനിതാദിനാഘോഷം ഉദ്ഘാടനം ചെയ്തു.

അഡ്വ. ഇന്ദു നീധിഷ് വനിതാദിന സന്ദേശം നൽകി.

അഭിഭാഷകരായ ഗിരിജ ഉണ്ണികൃഷ്ണൻ, ജിഷ മുകുന്ദൻ, ആനന്ദ് അശോക്, ജീന, സിജി, ദീപ്തി, റിൻസ, രേഖ പ്രമോദ്, ദീപ്തി കിഷോർ, ഇന്ദു മുരളി എന്നിവർ നേതൃത്വം നൽകി.

നഗരസഭയിൽ വനിതാ ദിനാഘോഷം

ഇരിങ്ങാലക്കുട : നഗരസഭയുടെ ആഭിമുഖ്യത്തിൽ വനിതാദിനം ആഘോഷിച്ചു.

ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം നിർവഹിച്ചു.

വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, ഉദ്യോഗസ്ഥർ, മറ്റ് കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

തുടർന്ന് വനിതാ അംഗങ്ങൾ അവതരിപ്പിച്ച നൃത്തം അരങ്ങേറി.

വനിത ദിനാഘോഷം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ.) ഇരിങ്ങാലക്കുട മേഖലയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിത ദിനാഘോഷം സംഘടിപ്പിച്ചു.

രാജീവ് ഗാന്ധി മന്ദിരത്തിൽ നടന്ന ആഘോഷ പരിപാടികൾ ഡി.സി.സി. ജനറൽ സെക്രട്ടറി സോണിയ ഗിരി ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ ജില്ലാ കമ്മറ്റി അംഗവും വനിത ഫോറം നിയോജക മണ്ഡലം പ്രസിഡൻ്റുമായ കെ. കമലം അധ്യക്ഷത വഹിച്ചു.

ജില്ല ജോയിന്റ് സെക്രട്ടറി ജയ സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ സെക്രട്ടറി ഡേവിഡ് സ്റ്റീഫൻ, ജില്ല വൈസ് പ്രസിഡന്റ് ജോർജ് ഡി. മാളിയേക്കൽ, ഉദയൻ, എ.സി. സുരേഷ്, കെ.പി. മുരളീധരൻ, എ. വിജയലക്ഷ്മി, പി. സരള എന്നിവർ പ്രസംഗിച്ചു.

ജില്ലാ സമ്മേളനത്തിൽ ആർട്സ് & സ്പോർട്സിൽ വിജയിച്ച മുഫിദയെ ചടങ്ങിൽ ആദരിച്ചു.

തുടർന്ന് വനിതാ അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

നിര്യാതനായി

ഉണ്ണികൃഷ്ണൻ

ഇരിങ്ങാലക്കുട : വാഴപ്പിള്ളി ഗോപുരത്തും വീട്ടിൽ വി.ജി.ഉണ്ണികൃഷ്ണൻ (83) നിര്യാതനായി.

സംസ്കാരം നാളെ(ഞായറാഴ്ച) രാവിലെ 10 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ.

ഭൗതീക ശരീരം രാവിലെ 9 മണിക്ക് വസതിയിൽ നിന്നും എടുക്കും.

ഭാരതീയ വിദ്യാഭവനിൽ അധ്യാപക ഒഴിവുകൾ

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിൽ ഇംഗ്ലീഷ്, ഹിസ്റ്ററി, സ്പെഷ്യൽ എഡ്യൂക്കേറ്റർ വിഭാഗങ്ങളിൽ അധ്യാപക ഒഴിവുകൾ.

ഇംഗ്ലീഷ്, ഹിസ്റ്ററി ഒഴിവുകളിലേക്ക് എംഎ, ബിഎഡ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

സ്പെഷ്യൽ എഡ്യൂക്കേറ്റർ തസ്തികയിലേക്ക് ബിഎഡ്, സ്പെഷ്യൽ എഡ്യൂക്കേഷനിൽ രണ്ടു വർഷത്തെ ഡിപ്ലോമ, അഥവാ പിജിഡിപി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

യോഗ്യരായ ഉദ്യോഗാർത്ഥികൾ principalbhavansschool@gmail.com എന്ന മെയിൽ ഐഡിയിലേക്ക് ഒരാഴ്ചയ്ക്കുള്ളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് 7022380045 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

യുവാവിനെ കരിങ്കല്ലുകൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ

കൊടുങ്ങല്ലൂർ : യുവാവിനെ കരിങ്കല്ലുകൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ.

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ശില്പി ജംഗ്ഷന് അടുത്തുള്ള ഹോട്ടലിന്റെ മുൻവശത്ത് വെച്ച് എറിയാട് കാട്ടാക്കുളം സ്വദേശിയായ ചെമ്പോഴി പറമ്പിൽ വീട്ടിൽ പൃഥിരാജിനെ കരിങ്കല്ലുകൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച എറിയാട് ചേരമാൻ സ്വദേശിയായ കല്ലുങ്ങൽ വീട്ടിൽ ഷിനാസ് (27), അഴീക്കോട് മുനക്കൽ ബീച്ച് സ്വദേശിയായ മുനക്കൽ വീട്ടിൽ മുച്ചു എന്ന് വിളിക്കുന്ന മുഹ്സിൻ (26) എന്നിവരെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ശില്പി ജംഗ്ഷന് അടുത്തുള്ള ബാർ ഹോട്ടലിൽ വെച്ച് പൃഥിരാജിന്റെ സുഹൃത്തായ മിഥുൻ എന്നയാളുമായി മദ്യപാനത്തെ തുടർന്നുണ്ടായ വാക്കു തർക്കത്തിന്റെ വൈരാഗ്യത്താലാണ് പൃഥിരാജിനെ ആക്രമിച്ചത്.

മുഹ്സിനെതിരെ കൊടുങ്ങല്ലൂർ സ്റ്റേഷനിൽ 2019ൽ ഒരു വധശ്രമ കേസും 2020ൽ ഒരു അടിപിടി കേസുമുണ്ട്.

ആറാട്ടുപുഴ ക്ഷേത്രത്തിൽ കളഭാഭിഷേകം 10ന്

ഇരിങ്ങാലക്കുട : ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിൽ പ്രതിഷ്ഠാ നക്ഷത്രത്തിൽ നടത്തി വരുന്ന കളഭാഭിഷേകം മാർച്ച് 10 തിങ്കളാഴ്ച രാവിലെ 9 മണിക്ക്‌.

ചന്ദനം, ഗോരോചനം, കുങ്കുമപ്പുവ്വ്, പച്ചകർപ്പൂരം, പനിനീർ തുടങ്ങിയ സുഗന്ധദ്രവ്യങ്ങളുടെ കൂട്ടാണ് ശാസ്താവിന്  കളഭാട്ടത്തിനായി ഉപയോഗിക്കുന്നത്.

സപരിവാര പൂജയായാണ് കളഭപൂജ നടത്തുന്നത്. ഉരുളിയിൽ തയ്യാറാക്കിവച്ചിരിക്കുന്ന കളഭം ജലദ്രോണി പൂജക്കുശേഷം താളമേളങ്ങളുടെ അകമ്പടിയോടെ ശംഖിലെടുത്ത് കലശക്കുടത്തിൽ നിറക്കും. പൂജാവിധികളാൽ ചൈതന്യപൂർണ്ണമാക്കിയ കളഭം രാവിലെ 9 മണിക്ക്  പാണികൊട്ടി ശ്രീലകത്തേക്ക് എഴുന്നെള്ളിച്ച് ശാസ്താപ്രതിഷ്ഠയിൽ അഭിഷേകം ചെയ്യും. 
തുടർന്ന് ശാസ്താവിന്  കടുംമധുരപ്പായസം നിവേദിക്കും. ഈ സമയം ദർശനത്തിന് ശ്രേഷ്ഠമാണ്.

നമസ്കാരമണ്ഡപത്തിൽ വെച്ചാണ് പൂജകൾ നടത്തുക. ഇതോടനുബന്ധിച്ച് നവകം, പഞ്ചഗവ്യം എന്നീ അഭിഷേകങ്ങളും ശാസ്താവിന് നടത്തും.

തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും.

ഇരിങ്ങാലക്കുടക്കാർക്ക് കുടിവെള്ളം കിട്ടുമോ ? : മാപ്രാണം ബ്ലോക്ക് ജംഗ്ഷനിൽ പൈപ്പിടൽ ആരംഭിച്ചു

ഇരിങ്ങാലക്കുട : പഴയ പൊറത്തിശ്ശേരി പഞ്ചായത്തിൽ ഉൾപ്പെട്ട മൂർക്കനാട്, കരുവന്നൂർ, മാടായിക്കോണം, തളിയക്കോണം, കുഴിക്കാട്ടുകോണം തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള കുടിവെള്ള വിതരണം പുന:സ്ഥാപിക്കാൻ ബ്ലോക്ക് ജംഗ്ഷന്‍ മുതല്‍ മാപ്രാണം സെന്റര്‍ വരെയുള്ള ഭാഗത്ത് കെ.എസ്.ടി.പി.യുടെ നേതൃത്വത്തിൽ പൈപ്പിടല്‍ ആരംഭിച്ചു.

കെ.എസ്.ടി.പി.യുടെ റോഡ് നിർമ്മാണത്തിന്റെ ഭാഗമായി പഴയ പൈപ്പുകൾ പൊട്ടിയതോടെയാണ് ഈ മേഖലകളിലേക്കുള്ള കുടിവെള്ള വിതരണം തടസ്സപ്പെട്ടത്.

പ്രവർത്തികൾ വേഗത്തിലാക്കി കുടിവെള്ള വിതരണം പുന:സ്ഥാപിക്കാൻ പൈപ്പുകൾ സ്ഥലത്തെത്തിച്ച് റോഡരികില്‍ കുഴിയെടുക്കാന്‍ ആരംഭിച്ചെങ്കിലും 50 വര്‍ഷം മുമ്പ് വാട്ടര്‍ അതോറിറ്റി സ്ഥാപിച്ച പഴയ പൈപ്പ് ലൈന്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അതു കണ്ടെത്തി അതിലേക്ക് പുതിയ ലൈന്‍ ബന്ധിപ്പിച്ചാല്‍ മാത്രമേ കുടിവെള്ളം വിതരണം ചെയ്യാന്‍ സാധിക്കുകയുള്ളൂ.

ഒന്നര മാസത്തിലേറെയായി പ്രദേശത്ത് കുടിവെള്ള വിതരണം തടസ്സപ്പെട്ടതിനെതിരെ ഒഴിഞ്ഞ കുടങ്ങളും ബക്കറ്റുകളുമായി ബി ജെ പി കൗൺസിലർമാർ നഗരസഭ കൗൺസിൽ യോഗത്തിലെത്തി പ്രതിഷേധിച്ചിരുന്നു. മറ്റു കൗൺസിലർമാരും ഈ വിഷയത്തിൽ ശക്തമായി പ്രതിഷേധം അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഇതിനായി നഗരസഭ വിളിച്ചുചേര്‍ത്ത യോഗത്തില്‍ കെ.എസ്.ടി.പി. പ്രതിനിധികള്‍ പങ്കെടുക്കാതിരുന്നതും ഏറെ പ്രതിഷേധത്തിനിടയാക്കി.

അടുത്ത തിങ്കളാഴ്ചയോടെ പണികള്‍ പൂർത്തീകരിച്ച് കുടിവെള്ളം വിതരണം ചെയ്യുവാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കെ. എസ്. ടി. പി. ഉദ്യോഗസ്ഥർ അറിയിച്ചു.

കോന്തിപുലം നടുവിലാലിനു ചുറ്റും കെട്ടിപ്പൊക്കിയ കോൺക്രീറ്റ് ഭിത്തി പൊളിച്ചു നീക്കി

ഇരിങ്ങാലക്കുട : മാപ്രാണം നന്തിക്കര റോഡ് നിർമ്മാണത്തിന്റെ ഭാഗമായി പണി തീർത്ത കോന്തിപുലം നടുവിലാലിന് ചുറ്റുമുള്ള നീളൻ സംരക്ഷണ ഭിത്തി പൊളിച്ചു നീക്കി.

റോഡിന് നടുവിലായി നിൽക്കുന്ന ആൽമരത്തിന് ഇരുവശങ്ങളിലൂടെയുമായാണ് കാലങ്ങളായി ഇതിലൂടെയുള്ള വാഹനങ്ങൾ കടന്നുപോകുന്നത്.

ഇതിനിടയിലാണ് റോഡ് നവീകരണത്തിന്റെ ഭാഗമായി ആൽത്തറയ്ക്ക് ചുറ്റും നീളത്തിൽ കോൺക്രീറ്റ് ഭിത്തി കെട്ടിയത്.

ആൽമരത്തെ സംരക്ഷിക്കാനാണ് ഇപ്രകാരം ചെയ്തതെന്ന് അധികൃതർ വിശദീകരിച്ചെങ്കിലും ഇത് വാഹന യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തുമെന്ന് നാട്ടുകാർക്കിടയിൽ ശക്തമായി പരാതി ഉയർന്നിരുന്നു.

മാത്രമല്ല, കോന്തിപുലം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് മാപ്രാണം പള്ളിയുടെ ഭാഗത്തേക്കുള്ള കുന്നുമ്മക്കര റോഡിലേക്ക് തിരിയുന്നതിനും റോഡിന് നടുവിലെ അശാസ്ത്രീയ നിർമ്മാണം തടസ്സമായി.

ഇരുചക്ര വാഹനങ്ങൾ ഒഴികെയുള്ള വാഹനങ്ങൾക്ക് ആദ്യം മുൻപോട്ടു പോയി തിരികെ വീണ്ടും ബാക്ക് എടുത്താൽ മാത്രമേ ഈ വഴിയിലേക്ക് കടക്കാൻ സാധിക്കുകയുള്ളൂ എന്ന സ്ഥിതിയായിരുന്നു.

റോഡിലെ അശാസ്ത്രീയമായ നിർമ്മാണത്തിനൊപ്പം പ്രദേശത്തെ കാനകൾക്കുള്ളിൽ സ്ഥിതിചെയ്യുന്ന വൈദ്യുതി പോസ്റ്റുകൾ കാനകളിൽ തന്നെ നിലനിർത്തി നിർമ്മാണം നടത്തിയതും പരിസരവാസികളിൽ പ്രതിഷേധമുയർത്തിയിരുന്നു.

15 കോടിയോളം രൂപ ചെലവഴിച്ചാണ് മാപ്രാണം – നന്തിക്കര റോഡിൻ്റെ നവീകരണം നടത്തുന്നത്.

റോഡിന് നടുവിലെ അശാസ്ത്രീയ നിർമ്മിതി പൊളിച്ച് പുനർനിർമ്മിക്കാനും കാനയിലെ വൈദ്യുതിപോസ്റ്റുകൾ മാറ്റി സ്ഥാപിക്കാനും നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. പിന്നീട് താലൂക്ക് വികസന സമിതിയിൽ കേരള കോൺഗ്രസ് പ്രതിനിധി സാം തോംസണും ഇക്കാര്യം ഉന്നയിച്ചിരുന്നു.

തുടർന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയതിനും ശേഷം അശാസ്ത്രീയ നിർമ്മാണം പൊളിച്ചു നീക്കുകയായിരുന്നു.

ബ്ലോക്ക് തല പഠനോത്സവം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി മഹാത്മാ എൽ.പി. & യു.പി. സ്കൂളിൽ സംഘടിപ്പിച്ച ബ്ലോക്ക് തല പഠനോത്സവം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. രമേശ് ഉദ്ഘാടനം ചെയ്തു.

സ്കൂൾ മാനേജർ വി.എം. സുശിതാംബരൻ അധ്യക്ഷത വഹിച്ചു.

വാർഡ് കൗൺസിലർ സി.സി. ഷിബിൻ മുഖ്യാതിഥിയായി.

ചടങ്ങിൽ കുട്ടികളുടെ കയ്യെഴുത്ത് മാസികകളുടെ പ്രകാശനം നിർവഹിച്ചു. സംസ്കൃതം സ്കോളർഷിപ്പ് നേടിയ കുട്ടികളെ അനുമോദിച്ചു.

ബി.പി.സി. കെ.ആർ. സത്യപാലൻ പദ്ധതി വിശദീകരണം നടത്തി.

ഹെഡ്മിസ്ട്രസ് പി.ജി. ബിന്ദു സ്വാഗതവും സ്കൂൾ ലീഡർ തെരേസ റോസ് നന്ദിയും പറഞ്ഞു.

കുട്ടികളുടെ പഠന മികവുകളുടെ അവതരണവും പ്രദർശനവും ഉണ്ടായിരുന്നു.

തുടർന്ന് പ്രദേശത്തെ കലാകാരന്മാരുടെ കൂട്ടായ്മയായ നീലിമ ഫോക്ക് ബാൻഡിൻ്റെ നാടൻ പാട്ട് അരങ്ങേറി.