സി.പി.ഐ. ജില്ലാ സമ്മേളനംഇരിങ്ങാലക്കുടയിൽ :സംഘാടക സമിതി രൂപീകരണം 12ന്

ഇരിങ്ങാdലക്കുട : ചരിത്രത്തിലാദ്യമായി സി.പി.ഐ. തൃശൂർ ജില്ലാ സമ്മേളനത്തിന് ഇരിങ്ങാലക്കുട വേദിയാകും.

ജൂലായ് 11, 12, 13 തീയ്യതികളിൽ നടക്കുന്ന സമ്മേളനത്തിൻ്റെ സംഘാടക സമിതി രൂപീകരണ യോഗം ഏപ്രിൽ 12 ശനിയാഴ്ച്ച വൈകീട്ട് 4 മണിക്ക് ടൗൺ ഹാൾ അങ്കണത്തിൽ നടക്കും.

സി.പി.ഐ. ദേശീയ കൗൺസിൽ അംഗവും സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രിയുമായ കെ. രാജൻ യോഗ് ഉദ്ഘാടനം ചെയ്യും.

കെ.പി. രാജേന്ദ്രൻ, സി.എൻ. ജയദേവൻ, രാജാജി മാത്യു തോമസ് തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.

സി.പി.എം. വേളൂക്കര വെസ്റ്റ് ലോക്കല്‍ കമ്മിറ്റി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി

ഇരിങ്ങാലക്കുട : സി.പി.എം. വേളൂക്കര വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടവരമ്പ് സ്‌കൂളിന്റെ മുന്നിലെ റോഡില്‍ ശുചീകരണ പ്രവര്‍ത്തനങ്ങൾ നടത്തി.

ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സി.പി.എം. ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി അംഗം ടി.എസ്. സജീവന്‍ നിർവ്വഹിച്ചു.

ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ.ടി. ശശി അധ്യക്ഷത വഹിച്ചു.

ലോക്കല്‍ കമ്മിറ്റി അംഗം പി.എസ്. സുമിത്ത് സ്വാഗതവും എം.എ. അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

വിജയലക്ഷ്മി വിനയചന്ദ്രന്‍, പി.എന്‍. ലക്ഷ്മണന്‍, സി.ജി. ശിഷിര്‍, കെ.കെ. ഗോപി എന്നിവര്‍ നേതൃത്വം നല്‍കി.

വിശ്വാസത്തിന്റെ തീര്‍ഥാടകരായി പ്രത്യാശയോടെ വര്‍ത്തിക്കുവാന്‍ സാധിക്കണം – മാര്‍ പോളി കണ്ണൂക്കാടന്‍

ഇരിങ്ങാലക്കുട : വിശ്വാസത്തിന്റെ തീര്‍ഥാടകരായി പ്രത്യാശയോടെ വര്‍ത്തിക്കുവാന്‍ സാധിക്കണമെന്ന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍.

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക വിശ്വാസിസമൂഹം അഴീക്കോട് മാര്‍തോമാ തീര്‍ഥാടന കേന്ദ്രത്തിലേക്ക് നടത്തിയ പദയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്.

രാവിലെ 5.30ന് കത്തീഡ്രല്‍ അങ്കണത്തില്‍ ബിഷപ്പ് ജനറല്‍ കണ്‍വീനര്‍ സാബു കൂനന് പേപ്പല്‍ പതാക കൈമാറിക്കൊണ്ടാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.

ഭാരതത്തിന്റെ അപ്പസ്‌തോലനും വിശ്വാസത്തിന്റെ പിതാവുമായ മാര്‍ തോമാശ്ലീഹാ കൊളുത്തിവെച്ച വിശ്വാസത്തിന്റെ ദീപം പ്രോജ്വലിപ്പിക്കാനുള്ള വലിയ തീക്ഷ്ണതയോടെയാണ് തീര്‍ഥാടനം നടത്തുന്നത്. സ്വര്‍ഗമാകുന്ന ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് യാത്ര ചെയ്യുമ്പോള്‍ ജീവിതത്തിലെ ഏതു പ്രതികൂ ലസാഹചര്യങ്ങളെയും തരണം ചെയ്യുവാനുള്ള കരുത്ത് ദൈവം തരുമെന്ന് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

വിശ്വാസത്തിന്റെയും നോമ്പാചരണത്തിന്റെയും കരുത്തില്‍ കടുത്ത ചൂടിനെയും പൊള്ളുന്ന വെയിലിനെയും നേരിട്ട് മുന്നേറിയ അഴീക്കോട് മാര്‍തോമ തീര്‍ഥാടന പദയാത്ര വിശ്വാസ പ്രഘോഷണമായി മാറി.

ക്ഷീണമറിയാതെ, ദൂരമറിയാതെ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക വിശ്വാസിസമൂഹം പദയാത്രയില്‍ അണിനിരന്നു.

കത്തീഡ്രല്‍ ഇടവകയിലെ 78 കുടുംബസമ്മേളന യൂണിറ്റുകളില്‍ നിന്നായി ആയിരത്തോളം പേര്‍ പങ്കെടുത്ത 26-ാമത് പദയാത്ര ക്രൈസ്തവ വിശ്വാസതീക്ഷ്ണതയുടെ സാക്ഷ്യമായി മാറി.

വെള്ളാങ്ങല്ലൂര്‍, കരൂപ്പടന്ന, ചാപ്പാറ കോണ്‍വെന്റ്, കൊടുങ്ങല്ലൂര്‍ ടൗണ്‍ വഴി 11ന് അഴീക്കോട് മാര്‍തോമ തീര്‍ഥാടന കേന്ദ്രത്തില്‍ എത്തിച്ചേര്‍ന്നു. 24 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദയാത്ര അഴീക്കോട് മാര്‍തോമ തീര്‍ഥകേന്ദ്രത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ റെക്ടര്‍ ഫാ. സണ്ണി പുന്നേലിപറമ്പില്‍ സ്വീകരണം നല്‍കി.

വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, അസിസ്റ്റന്റ് വികാരിമാരായ ഫാ. ഓസ്റ്റിന്‍ പാറയ്ക്കല്‍, ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി, ഫാ. ആന്റണി നമ്പളം, കൈക്കാരന്മാരായ തിമോസ് പാറേക്കാടന്‍, സി.എം. പോള്‍ ചാമപറമ്പില്‍, ബാബു ജോസ് പുത്തനങ്ങാടി, ജോമോന്‍ തട്ടില്‍ മണ്ടി ഡേവി, ജോയിന്റ് കണ്‍വീനര്‍മാരായ ഗിഫ്റ്റ്‌സണ്‍ ബിജു അക്കരക്കാരന്‍, ആനി പോള്‍ പൊഴോലിപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ലോക ആരോഗ്യ ദിനാചരണം :സെമിനാർ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ലോകാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് മറ്റേണിറ്റി ആൻഡ് ചൈൽഡ് ഹെൽത്ത് എന്ന വിഷയത്തിൽ ഐ.എം.എ. വനിതാ വിഭാഗമായ ‘വിമ’യുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട മെട്രോ ആശുപത്രിയിൽ സെമിനാർ സംഘടിപ്പിച്ചു.

ഡോ. സിമി ഫാബിയൻ മുഖ്യപ്രഭാഷണം നടത്തി.

വിമ പ്രസിഡന്റ് ഡോ. മഞ്ജു, ഡോ. ആർ.ബി. ഉഷാകുമാരി, ഡോ. ഹരീന്ദ്രനാഥ്, മാനേജർ മുരളിദത്തൻ എന്നിവർ പ്രസംഗിച്ചു.

അന്യായമായ കോർട്ട് ഫീസ് വർധന പിൻവലിക്കണം : ലോയേഴ്സ് കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി

ഇരിങ്ങാലക്കുട : അന്യായമായ കോർട്ട് ഫീസ് വർധന പിൻവലിക്കണം എന്നാവശ്യപ്പെട്ട് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ഇരിങ്ങാലക്കുട യൂണിറ്റിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.

ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനിൽ നടന്ന ധർണ ലോയേഴ്സ് കോൺഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ. പി. ജെ. തോമസ് ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ് അഡ്വ. സാബുരാജ് ചുള്ളിക്കാട്ടിൽ അധ്യക്ഷത വഹിച്ചു.

അഭിഭാഷകരായ സി.ജി. ജനാർദ്ദനൻ, പോളി അരിക്കാട്ട്, കെ.ജെ. ജോൺസൺ, ജോസ് മൂഞ്ഞേലി, എം.എം.ഷാജൻ, അരുൺരാജ്, കെ. ദിലീപ്കുമാർ എന്നിവർ പ്രസംഗിച്ചു.

അഡ്വ. എം.എം. ജോയ് ആശംസകൾ നേർന്നു.

അഡ്വ. ടി.വി. പ്രസാദ് സ്വാഗതവും, അഡ്വ. റൂബി ജോസ് നന്ദിയും പറഞ്ഞു.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇരിങ്ങാലക്കുടയിൽ യൂത്ത് കോൺഗ്രസ്സിന്റെ പ്രതിഷേധ പ്രകടനം

ഇരിങ്ങാലക്കുട : മാസപ്പടി കേസിൽ മകൾ വീണ വിജയനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

നിയോജക മണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് അസറുദ്ദീൻ കളക്കാട്ട് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡൻ്റുമാരായ ജോമോൻ മണാത്ത്, കെ. ശരത് ദാസ്, സഞ്ജയ് ബാബു, നിയോജക മണ്ഡലം ഭാരവാഹികളായ എബിൻ ജോൺ, വിനു ആന്റണി, അജയ് മേനോൻ, അഡ്വ. ഗോകുൽ കർമ്മ, അഖിൽ കാഞ്ഞാണിക്കാരൻ, എൻ.ഒ. ഷാർവിൻ, ഡേവിസ് ഷാജു, ഷിൻസ് വടക്കൻ, അഖിൽ സുനിൽ, അനന്തകൃഷ്ണൻ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം ഭാരവാഹികളായ അസ്‌കർ സുലൈമാൻ, സി.വി. വിജീഷ്, വി.ബി. അമൽ തുടങ്ങിയവർ നേതൃത്വം നൽകി.

വാട്ടർ അതോറിറ്റി അറിയിപ്പ്

ഇരിങ്ങാലക്കുട : ഏപ്രിൽ 9ന് (ബുധനാഴ്‌ച്ച) പടിയൂർ പഞ്ചായത്ത് ഓഫീസിൽ രാവിലെ 10.30 മുതൽ വൈകീട്ട് 3.30 വരെ വാട്ടർ ചാർജ്ജ് നേരിട്ട് അടക്കാനുള്ള അവസരം ഒരുക്കും.

ഉപഭോക്താക്കൾക്ക് ഈ അവസരം പ്രയോജനപ്പെടുത്തി വാട്ടർ ചാർജ്ജ് അടക്കാവുന്നതാണെന്ന് പി എച്ച് സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

പടിയൂർ അമൃതം അംഗൻവാടി നാടിനു സമർപ്പിച്ചു

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിൽ പെട്ട പടിയൂർ ഗ്രാമപഞ്ചായത്ത് 4-ാം വാർഡിലെ അമൃതം അംഗനവാടി രാജ്യസഭാംഗം പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധാ ദിലീപ് അധ്യക്ഷത വഹിച്ചു.

രാജ്യസഭാ എം പിയായ സന്തോഷ് കുമാറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 29.94 ലക്ഷം രൂപ ഉപയോഗിച്ചാണ് അംഗനവാടി നിർമ്മിച്ചിരിക്കുന്നത്.

അംഗനവാടി നിർമ്മിക്കുന്നതിന് എടതിരിഞ്ഞിയിൽ അഞ്ചു സെന്റ് സ്ഥലം നൽകിയത് നാട്ടിലെ സാമൂഹ്യ രാഷ്ട്രീയ മേഖലകളിലെ സജീവ സാന്നിധ്യമായിരുന്ന എടതിരിഞ്ഞി പുളിപറമ്പിൽ പി എസ് സുകുമാരൻ മാസ്റ്ററുടെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ കുടുംബമാണ്.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടി.വി. വിബിൻ, ജയ ശ്രീലാൽ, മെമ്പർമാരായ ലത സഹദേവൻ, കെ.വി. സുകുമാരൻ എന്നിവർ ആശംസകൾ നേർന്നു.

അസി. എക്സിക്യൂട്ടീവ് എൻജിനീയർ എം.പി. സന്തോഷ് റിപ്പോർട്ട് അവതരിപ്പിച്ചു.

പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ് സ്വാഗതവും, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി. എം. ഹസീബ് അലി നന്ദിയും പറഞ്ഞു.

ആറാട്ടുപുഴ പൂരം ഏപ്രിൽ 9ന്

ഇരിങ്ങാലക്കുട : ആയിരത്തി നാനൂറ്റി നാല്പത്തിമൂന്നാമത് ആറാട്ടുപുഴ പൂരം ഏപ്രിൽ 9ന്.

24 ദേവിദേവന്മാർ പങ്കെടുക്കുന്ന ഭൂമിയിലെ ഏറ്റവും വലിയ ദേവമേളയാണ് ആറാട്ടുപുഴ പൂരം. ആദ്യകാലങ്ങളിൽ 108 ക്ഷേത്രങ്ങളിൽ നിന്നും എഴുന്നെള്ളിച്ചുവന്നിരുന്നു. തൃശ്ശൂർ പൂരത്തിലെ പങ്കാളികളും കുട്ടനെല്ലൂർ പൂരത്തിലെ പങ്കാളികളും എടാട്ട് മാണിക്യ മംഗലം പൂരങ്ങളിലെ പങ്കാളികളും ആറാട്ടുപുഴയിൽ എത്തിയിരുന്നുവെന്നാണ് പഴമൊഴി.

ആഘോഷങ്ങളേക്കാൾ ചടങ്ങുകൾക്ക് പ്രാധാന്യമുള്ളതാണ് ആറാട്ടുപുഴ പൂരം. മുപ്പത്തിമുക്കോടി ദേവകളുടെ സാന്നിധ്യമുള്ള ഈ പൂരമഹോത്സവം കാണാൻ യക്ഷകിന്നരഗന്ധർവ്വാദികളും പിശാചരക്ഷോഗണങ്ങളും ആറാട്ടുപുഴ പൂരപ്പാടത്തെത്തും എന്നാണ് വിശ്വാസം.

പൂരത്തോടനുബന്ധിച്ച് കാശി വിശ്വാനാഥക്ഷേത്രം, തൃശ്ശൂർ വടക്കുംനാഥൻ ക്ഷേത്രം ഉൾപ്പടെയുള്ള ഭാരതത്തിലെ എല്ലാ ക്ഷേത്രങ്ങളിലും പൂരം ദിവസം അത്താഴപൂജ വൈകീട്ട് 6ന് മുമ്പ് നടത്തി നട നേരത്തെയടക്കും.

തൊട്ടിപ്പാൾ പകൽപ്പൂരത്തിൽ പങ്കെടുത്ത ആറാട്ടുപുഴ ശാസ്താവ് 4 മണിയോടുകൂടി ക്ഷേത്രത്തിൽ തിരിച്ചെത്തുന്നു. നിത്യപ്പൂജകൾ, ശ്രീഭൂതബലി എന്നിവയ്ക്കുശേഷം 6.30 മണിയോടുകൂടി ഭൂമിയിലെ ഏറ്റവും വലിയ ദേവമേളയ്ക്ക് സാക്ഷിയാകാനും ആതിഥേയത്വം വഹിക്കാനും ശാസ്താവ് പതിനഞ്ച് ഗജവീരന്മാരുടെ അകമ്പടിയോടെ മതിൽ കെട്ടിന് പുറത്തേയ്ക്കെഴുന്നള്ളുമ്പോൾ ക്ഷേത്രവും പൂരപ്പാടവും ജനസഹസ്രങ്ങളെക്കൊണ്ട് തിങ്ങിനിറഞ്ഞിരിക്കും. എല്ലാവീഥികളിലൂടേയും വിദേശികളടക്കമുള്ള പൂരപ്രേമികൾ ആറാട്ടുപുഴയിലേയ്ക്കൊഴുകും.

250ൽപരം പ്രമുഖ വാദ്യകലാകാരൻമാർ അവതരിപ്പിക്കുന്ന പഞ്ചാരിമേളത്തിന്റെ അകമ്പടി.

ഉരുട്ടു ചെണ്ടയിൽ പെരുവനം സതീശൻ മാരാരും കുറുങ്കുഴലിൽ കീഴൂട്ട് നന്ദനനും വലന്തലയിൽ പെരുവനം ഗോപാലകൃഷ്ണനും കൊമ്പിൽ കുമ്മത്ത് രാമൻ കുട്ടി നായരും ഇലത്താളത്തിൽ കുമ്മത്ത് നന്ദനനും ശാസ്താവിന്റെ തിരുമുമ്പിൽ നടക്കുന്ന പഞ്ചാരി മേളത്തിന് പ്രമാണിമാരാകും. പാമ്പാടി രാജൻ ശാസ്താവിൻ്റെ തിടമ്പേറ്റും.

മേളങ്ങളുടെ രാജാവായ പഞ്ചാരിമേളം കൊട്ടി കലാശിച്ചാൽ എഴുന്നെള്ളി നിൽക്കുന്ന ഏഴ് ഗജവീരന്മാരുടെ അകമ്പടിയോടെ കൈപ്പന്തത്തിന്റെ ശോഭയിൽ ശാസ്താവ് ഏഴുകണ്ടംവരെ പോകും. തേവർ കൈതവളപ്പിൽ എത്തിയിട്ടുണ്ടോ എന്നാരായാനായാണ് ശാസ്താവ് ഏഴുകണ്ടം വരെ പോകുന്നത്.

മടക്കയാത്രയിൽ ശാസ്താവ് നിലപാടുതറയിൽ ഏവർക്കും ആതിഥ്യമരുളി നിലപാടു നിൽക്കും. ചാത്തക്കുടം ശാസ്താവിന്റെ പൂരത്തിനു ശേഷം എടക്കുന്നി ഭഗവതിയുടെ സാന്നിദ്ധ്യത്തിൽ ചാത്തക്കുടം ശാസ്താവിന് നിലപാടു നിൽക്കാൻ ഉത്തരവാദിത്വമേൽപ്പിച്ച് ആറാട്ടുപുഴ ശാസ്താവ് ക്ഷേത്രത്തിലേയ്ക്കെഴുന്നള്ളും.

ആറാട്ടുപുഴ ശാസ്താവ് നിലപാടുതറയിലെത്തിയാൽ ദേവീദേവന്മാരുടെ പൂരങ്ങൾ ആരംഭിക്കുകയായി. തേവർ കൈതവളപ്പിലെത്തുന്നതുവരെ ഈ എഴുന്നള്ളിപ്പുകൾ തുടരുന്നു. ക്ഷേത്രഗോപുരത്തിനും നിലപാടുതറയ്ക്കും മദ്ധ്യേ തെക്കുവടക്കു കിടക്കുന്ന നടയിലും പടിഞ്ഞാറുഭാഗത്തുള്ള വിശാലമായ പാടത്തുമാണ് കയറ്റവും ഇറക്കവും പടിഞ്ഞാറുനിന്നുള്ള വരവുമായിട്ടാണ് ഈ എഴുന്നള്ളിപ്പുകൾ നടക്കുന്നത്.

കയറ്റം

ഏകദേശം 11 മണിയോടുകൂടി തൊട്ടിപ്പാൾ ഭഗവതിയോടൊപ്പം ചാത്തക്കുടം ശാസ്താവിന്റെ എഴുന്നള്ളിപ്പാണ് ആദ്യം. 7 ആനകളുടെ അകമ്പടിയോടെ പഞ്ചാരിമേളം.
തുടർന്ന് 1 മണിയോടുകൂടി പൂനിലാർക്കാവ്,കടുപ്പശ്ശേരി, ചാലക്കുടി പിഷാരിക്കൽ ഭഗവതിമാർ 5 ആനകളുടെയും പഞ്ചാരിമേളത്തിന്റെയും അകമ്പടിയോടെ എഴുന്നെള്ളുന്നു.

ഇറക്കം

12 മണിയോടുകൂടി എടക്കുന്നി ഭഗവതിയുടെ എഴുന്നള്ളിപ്പ് ആരംഭിക്കുന്നു. 5 ആനകളുടെ അകമ്പടിയും പഞ്ചാരിമേളവും. ശേഷം ഒരു മണിയോടുകൂടി അന്തിക്കാട് ചൂരക്കോട് ഭഗവതിമാർ 6 ആനകളുടെയും പഞ്ചാരിമേളത്തിന്റെയും അകമ്പടിയോടെ എഴുന്നെള്ളുന്നു.

പടിഞ്ഞാറുനിന്നുള്ള വരവ്

11 മണിയോടുകൂടി നെട്ടിശ്ശേരി ശാസ്താവ് അഞ്ച് ആനകളുടെ അകമ്പടിയോടും പാണ്ടിമേളത്തോടും കൂടി എഴുന്നെള്ളുന്നു.

കൂട്ടിയെഴുന്നള്ളിപ്പ്

ആറാട്ടുപുഴ പൂരം ദിവസം അർദ്ധരാത്രി ചോതി നക്ഷത്രം ഉച്ചസ്ഥാനീയനായാൽ ദേവമേളക്ക് നെടുനായകത്വം വഹിക്കുന്ന തൃപ്രയാർ തേവർ കൈതവളപ്പിൽ എത്തുന്നു .പല്ലിശ്ശേരി സെൻറർ മുതൽ പൂരപ്പാടം വരെ അഞ്ച് ആനകളുടേയും അവിടെ നിന്നും കൈതവളപ്പ് വരെ തേവർക്ക് 11 ആനകളുടെ അകമ്പടിയോടെയുള്ള പഞ്ചവാദ്യവും തുടർന്ന് 21 ആനകളോടെയുള്ള പാണ്ടിമേളവുമാണ്. പാണ്ടി മേളം അവസാനിക്കുന്നതോടെ ഇടതുവശത്ത് ചാത്തക്കുടം ശാസ്താവിനോടൊപ്പം ഊരകത്തമ്മതിരുവടിയും വലതുഭാഗത്ത് ചേർപ്പ് ഭഗവതിയും അണിനിരക്കുന്നു. വൈകുണ്ഠത്തിൽ അനന്തശായിയായ സാക്ഷാൽ മഹാവിഷ്ണു ലക്ഷ്മീദേവിയോടും ഭൂമിദേവീയോടുംകൂടി വിരാജിക്കുകയാണെന്ന സങ്കൽപം.

ദൃശ്യശ്രാവ്യസുന്ദരമായ ഈ കൂട്ടിഎഴുന്നള്ളിപ്പിന് സാക്ഷ്യംവഹിക്കാൻ പരസഹസ്രം ഭക്തജനങ്ങൾ ഒത്തുചേരുന്നു. ഭൂമിദേവിയോടും ലക്ഷ്മിദേവിയോടുംകൂടി എഴുന്നെള്ളി നില്ക്കുന്ന തേവരേയും ദേവിമാരെയും ഒരുമിച്ച് പ്രദക്ഷിണംവെച്ചു തൊഴുന്നത് സർവ്വദോഷഹരവും സർവാഭീഷ്ടദായകവുമാണ്. സൂര്യോദയംവരെ ഇരുഭാഗങ്ങളിലും പാണ്ടിമേളം.

മന്ദാരം കടവിലെ ആറാട്ട്

ആറാട്ടുപുഴ പൂരം ദിവസം അർദ്ധരാത്രിമുതൽ മന്ദാരക്കടവിൽ ഗംഗാ ദേവിയുടെ സാന്നിധ്യമുണ്ടാകുമെന്നാണ് വിശ്വാസം. തേവർ കൈതവളപ്പിൽ വന്നാൽ ദേവിമാരുടെ ആറാട്ട് തുടങ്ങുകയായി. വിഷഹാരിയായ കടലാശ്ശേരി പിഷാരിക്കൽ ഭഗവതിയാണ് ആദ്യം ആറാടുന്നത്. തുടർന്ന് മറ്റു ദേവിമാരും ആറാടുന്നു. കൂട്ടിയെഴുന്നള്ളിപ്പിനുശേഷം വിളക്കാചാരം, കേളി,പറ്റ് എന്നിവ കഴിഞ്ഞാൽ തേവരും ഊരകത്തമ്മത്തിരുവടിയും ചേർപ്പ് ഭഗവതിയും ആറാട്ടിനായി പരിപാവനമായ മന്ദാരം കടവിലേക്ക് എഴുന്നെള്ളുന്നു. ഇവിടെ പ്രത്യേകം സജ്ജമാക്കിയിട്ടുള്ള മണ്ഡപത്തിൽ ദേവീദേവന്മാരെ ഇറക്കിയെഴുന്നള്ളിക്കും. ഊരകം, തൃപ്രയാർ, അന്തിക്കാട് ,ചേർപ്പ് ക്ഷേത്രങ്ങൾക്ക് വിശാലമായ മന്ദാരം കടവിൽ മണ്ഡപം ഉണ്ടാക്കുന്നതിനുള്ള അവകാശമുണ്ട്. ഇത്രയധികം ദേവതമാരും ഭക്തജനങ്ങളും പങ്കെടുക്കുന്ന ആറാട്ട് കേരളത്തിലത്യപൂർവ്വമാണ്.
പരമപവിത്രമായ ഈ ആറാട്ടിൽ പതിനായിരക്കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു നിർവൃതിയടയുന്നു. ആറാട്ടിനുശേഷം ഊരകത്തമ്മതിരുവടിയും തൃപ്രയാർ തേവരും ഒരുമിച്ച് ആറാട്ടുപുഴ ക്ഷേത്രത്തിലേക്കുള്ള വഴിമദ്ധ്യേ ശംഖ് മുഴക്കുന്നു. ഊരകത്തമ്മതിരുവടിയാണ് ആറാട്ടുപുഴക്ഷേത്രം ആദ്യം പ്രദക്ഷിണം വെക്കുന്നത് .

ഓചാരവും പൂര വിളംബരവും

തൃപ്രയാർ തേവർ ആറാട്ടിന് മന്ദാരം കടവിലേക്ക് യാത്രയായാൽ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവ് പുറത്തേക്ക് എഴുന്നള്ളും. ക്ഷേത്രം പ്രദക്ഷിണം വെച്ച് യാത്രയാകുന്ന ദേവീദേവന്മാർക്ക് ഉപചാരം പറയുന്ന ചടങ്ങാണ് പിന്നീട്.

ചേർപ്പ് ഭഗവതിക്കും ഊരകത്തമ്മത്തിരുവടിക്കും തേവർക്കും ശാസ്താവ് ഏഴുകണ്ടം വരെ അകമ്പടി പോകുന്നു. അവിടെവെച്ച് ആറാട്ടുപുഴ ശാസ്താവിന്റ ജൌതിഷികൻ ആറാട്ടുപുഴ കണ്ണനാംകുളത്ത് കളരിക്കൽ ജൻജിത്ത് പണിക്കർ ഗണിച്ച അടുത്ത വർഷത്തിലെ പൂരത്തിന്റെ തീയതി ആറാട്ടുപുഴ ദേവസ്വം അധികാരി വിളംബരം ചെയ്യും.
രാജകീയ കിരീടത്തിന്റെ സൂചകമായ മകുടം ഒഴിവാക്കിയാണ് തേവരുടെ മടക്കയാത്ര. അടുത്ത വർഷത്തെ മീനമാസത്തിലെ പ്രതീക്ഷയുമായി ഈറനണിഞ്ഞ കണ്ണുകളോടെ ഭക്തർ ശാസ്താവിന് അകമ്പടിയായി ക്ഷേത്രത്തിലേക്ക് മടങ്ങും.

ഭക്തി ചൊരിഞ്ഞ് ആറാട്ടുപുഴ തിരുവാതിര വിളക്ക്

ഇരിങ്ങാലക്കുട : ആറാട്ടുപുഴ ശാസ്താവിൻ്റെ തിരുവാതിര പുറപ്പാട് ഭക്തിസാന്ദ്രമായി.

വെളുപ്പിന് 3 മണിക്ക് തന്ത്രിയുടെ അനുമതിയോടെ തിമില പാണി കൊട്ടി ശാസ്താവിന്റെ തിടമ്പ് കയ്യിൽ വെച്ച് ഒരു പ്രദക്ഷിണം കഴിഞ്ഞാണ് ചെമ്പട കൊട്ടി ശാസ്താവിനെ പുറത്തേക്ക് എഴുന്നെള്ളിച്ചത്.

ക്ഷേത്രത്തിന്റെ വടക്കേ പ്രദക്ഷിണ വഴിയിൽ ചെമ്പട അവസാനിച്ച് വിസ്തരിച്ച വിളക്കാചാരം. തുടർന്ന് വലംതലയിലെ ശ്രുതിയോടുകൂടി ഒന്നര പ്രദക്ഷിണം കഴിഞ്ഞ് കിഴക്കേ നടയിൽ തെക്കോട്ട് അഭിമുഖമായി നിന്ന് കുറുകൊട്ടി അവസാനിച്ചു. വിസ്തരിച്ച കേളി, കുഴൽപ്പറ്റ്, കൊമ്പ് പറ്റ് എന്നിവയ്ക്ക് ശേഷം പഞ്ചാരിക്ക് കാലമിട്ടു.

അഞ്ച് ഗജവീരന്മാരുടെ അകമ്പടിയോടെയുള്ള വിസ്തരിച്ച പഞ്ചാരിമേളം പടിഞ്ഞാറെ നടപ്പുരയിൽ ഏഴരക്ക് കലാശിച്ചു.

തുടർന്ന് ഇടയ്ക്ക പ്രദക്ഷിണമായിരുന്നു. 8.30ഓടു കൂടി തൈക്കാട്ടുശ്ശേരി ക്ഷേത്രത്തിലേക്ക് ശാസ്താവ് എഴുന്നെള്ളി.

ഉരുട്ടു ചെണ്ടയിൽ പെരുവനം സതീശൻ മാരാരും കുറുങ്കുഴലിൽ കീഴൂട്ട് നന്ദനനും വലന്തലയിൽ പെരുവനം ഗോപാലകൃഷ്ണനും കൊമ്പിൽ കുമ്മത്ത് രാമൻകുട്ടി നായരും ഇലത്താളത്തിൽ കുമ്മത്ത് നന്ദനനും പഞ്ചാരിമേളത്തിന് പ്രമാണിമാരായി.

ദേവസ്വം ശിവകുമാർ ശാസ്താവിന്റെ തിടമ്പേറ്റി.