ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾക്ക് നേരേയുണ്ടായ അതിക്രമം : പ്രതിഷേധവുമായി കത്തോലിക്ക കോൺഗ്രസ് റാലി

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾക്ക് നേരേയുണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ച് റാലിയും പൊതുസമ്മേളനവും നടത്തി.

കിഴക്കേ പള്ളിയിൽ നിന്നാരംഭിച്ച പ്രതിഷേധ റാലി കത്തിഡ്രൽ പള്ളിയിൽ സമാപിച്ചു.

തുടർന്നു നടന്ന പ്രതിഷേധ സമ്മേളനം കത്തീഡ്രൽ വികാരി റവ. ഡോ.ഫാ. ലാസർ കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു.

കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ് സാബു കൂനൻ അധ്യക്ഷത വഹിച്ചു.

അസി. വികാരി ഫാ. ഓസ്റ്റിൻ പാറക്കൽ, മദർ സിസ്റ്റർ റോസിലി,ട്രസ്റ്റി തോമസ് തൊകലത്ത്, സെക്രട്ടറി റോബി കാളിയങ്കര, ട്രഷറർ ഡേവിസ് ചക്കാലക്കൽ, വൈസ് പ്രസിഡന്റ് ഷാജു കണ്ടംകുളത്തി, രൂപത കൗൺസിലർ ടെൽസൺ കോട്ടോളി, ജോ.സെക്രട്ടറി വർഗ്ഗീസ് ജോൺ എന്നിവർ പ്രസംഗിച്ചു.

ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മത സ്വാതന്ത്യത്തിന് നേരേയുളള അതിക്രമമാണ് സിസ്റ്റർമാരെ ജയിലിൽ അടച്ചതിലൂടെ വെളിവാക്കിയതെന്ന് ഫാ ലാസർ കുറ്റിക്കാടൻ വ്യക്തമാക്കി. ക്രൈസ്ത മിഷിനറിമാർ മനോരോഗികളേയും കുഷ്ഠരോഗികളേയും തെരുവിൽ അലയുന്നവരേയും ആരോരുമില്ലാത്തവരേയും പരിപാലിക്കുന്ന അതിവിശിഷ്ടമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത്. അവരെ ഭീഷണിപ്പെടുത്തി മത സ്വാതന്ത്യം ഇല്ലാതാക്കാനുള്ള വർഗ്ഗീയ സംഘടനകളുടെ ഏതൊരു പ്രവർത്തിയേയും ചെറുത്തു തോൽപ്പിക്കുമെന്നും ഫാ. ലാസർ കുറ്റിക്കാടൻ മുന്നറിയിപ്പു നൽകി.

കലാനിലയം ഗോപിനാഥൻ്റെ സ്മരണയിൽ വിതുമ്പി മന്ത്രി ബിന്ദു

ഇരിങ്ങാലക്കുട : വിട പറഞ്ഞ കഥകളിനടനും ഉണ്ണായിവാരിയർ സ്‌മാരക കലാനിലയത്തിലെ മുഖ്യ വേഷാധ്യാപകനുമായിരുന്ന കലാനിലയം ഗോപിനാഥന്‍റെ സ്മരണയിൽ വാക്കുകളിടറി മന്ത്രി ആർ ബിന്ദു.

ഗോപിനാഥന്‍റെ ശിഷ്യർ ചേർന്ന് സംഘടിപ്പിച്ച “ഗോപിനാഥം” പരിപാടി ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുന്നതിനിടയിലാണ് മന്ത്രി ഗദ്ഗദകണ്ഠയായത്.

ഗോപിനാഥൻ കലാനിലയത്തിൽ പഠിക്കുന്ന കാലം മുതലുള്ള അനുഭവം മന്ത്രി പങ്കുവച്ചു.

ചടങ്ങിൽ ഉണ്ണായിവാര്യർ സ്മ‌ാരക കലാനിലയം സെക്രട്ടറി സതീഷ് വിമലൻ അധ്യക്ഷത വഹിച്ചു.

കലാനിലയം രാജീവ് വരച്ച ഛായാചിത്രം മന്ത്രി അനാച്ഛാദനംചെയ്തു.

പ്രഥമ “ഗോപിനാഥം” പുരസ്കാരം കലാമണ്ഡലം ശിബി ചക്രവർത്തിക്ക് കഥകളി ആചാര്യൻ ഡോ സദനം കൃഷ്‌ണൻകുട്ടി സമ്മാനിച്ചു.

10,001 രൂപയും, പ്രശസ്തിപത്രവും, ഫലകവും, അംഗവസ്ത്രവും അടങ്ങുന്ന പുരസ്കാരം സ്പോൺസർ ചെയ്തതും മന്ത്രി ബിന്ദുവാണ്.

‌പ്രൊഫ സാവിത്രി ലക്ഷ്മണൻ മുഖ്യാതിഥിയായി.

കഥകളി നിരൂപകൻ എം. മുരളിധരൻ അനുസ്‌മരണ ഭാഷണം നടത്തി.

നഗരസഭ കൗൺസ‌ിലർ ടി വി ചാർളി, കഥകളി ക്ലബ് പ്രസിഡന്‍റ് രമേശൻ നമ്പീശൻ, കേരള സംഗീതനാടക അക്കാദമി ഭരണസമിതി അംഗം അപ്പുക്കുട്ടൻ സ്വരലയം, കഥകളി സംഘാടകൻ അനിയൻ മംഗലശ്ശേരി, ആട്ടക്കഥാകൃത്ത് ടി. വേണുഗോപാൽ, കഥകളി ആർട്ടിസ്റ്റ് അസോസിയേഷൻ സെക്രട്ടറി കലാമണ്ഡലം മനേഷ് എം. പണിക്കർ, കലാമണ്ഡലം പ്രഷീജ ഗോപിനാഥൻ എന്നിവർ സംസാരിച്ചു.

ക്ഷമ രാജയുടെ പ്രാർഥനയോടെ ആരംഭിച്ച ചടങ്ങിൽ സി.വിനോദ് കൃഷ്‌ണൻ സ്വാഗതവും, കലാനിലയം മനോജ് നന്ദിയും പറഞ്ഞു.

തുടർന്ന് കുചേലവൃത്തം കഥകളി അരങ്ങേറി.

കാട്ടൂരിലെ കുടിവെള്ള മലിനീകരണ പ്രശ്നം : ശാസ്ത്രീയ പരിശോധനക്കായി മണ്ണ് ശേഖരിച്ചു

ഇരിങ്ങാലക്കുട : കാട്ടൂര്‍ മിനി ഇന്റസ്ട്രിയല്‍ എസ്റ്റേറ്റ് പരിസരത്തെ കിണറുകളില്‍ രാസമാലിന്യം കലര്‍ന്ന സംഭവത്തില്‍ ശാസ്ത്രീയ പരിശോധനക്കായി മണ്ണ് ശേഖരിച്ചു.

തൃശൂർ ഗവ. എൻജിനീയറിംഗ് കോളെജിലെ സിവില്‍ എന്‍ജിനീയറിംഗ് വിഭാഗം അസോസിയേറ്റ് പ്രൊഫ. എ.ജി. ബിന്ദു, ടെക്‌നിക്കല്‍ സ്റ്റാഫ് കെ.കെ. ഉമ്മര്‍, കെമിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗം അസോസിയേറ്റ് പ്രൊഫ. എ.എം. മണിലാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മണ്ണ് ശേഖരിച്ചത്.

കാട്ടൂര്‍ മിനി ഇന്റസ്ട്രിയല്‍ എസ്റ്റേറ്റ് വളപ്പിനുള്ളില്‍ നിന്നും ഒരു സാമ്പിളും സമീപത്തെ കിണറുകളുടെ പരിസരത്തുനിന്നും മൂന്ന് സാമ്പിളുകളും ശേഖരിച്ചു.

ഒരു മീറ്റര്‍ ആഴത്തില്‍ കുഴിച്ചാണ് മണ്ണ് പരിശേധനക്കെടുത്തിരിക്കുന്നത്. കിണറുകളിലെ രാസമാലിന്യത്തിന്റെ ഉറവിടം കണ്ടെത്തുക എന്നുള്ളതാണ് മണ്ണ് പരിശോധനയുടെ ലക്ഷ്യം.

ഇതിനായി സിങ്ക്, അലുമിനിയം തുടങ്ങിയ ലോഹങ്ങളുടെ സാന്നിധ്യമാണ് പരിശോധിക്കുന്നത്.

ജൂലൈ 4ന് മന്ത്രി ഡോ. ആര്‍. ബിന്ദുവിന്റെ നേതൃത്വത്തില്‍ കാട്ടൂര്‍ പഞ്ചായത്തില്‍ നടന്ന യോഗത്തില്‍ മണ്ണ് പരിശോധന നടത്തണമെന്ന് തീരുമാനിച്ചിരുന്നു.

ഒരു മാസത്തിനകം പരിശോധനാഫലം ലഭിക്കുമെന്ന് അസോസിയേറ്റ് പ്രൊഫ. എ.ജി. ബിന്ദു പറഞ്ഞു.

ഇങ്ങനെയും ഒരു കോളെജ് മാഗസിൻ : മാഗസിൻ പുറത്തിറക്കിയത് പഠിച്ചിറങ്ങി 45 വർഷങ്ങൾക്ക് ശേഷം

ഇരിങ്ങാലക്കുട : കലാലയത്തിൽ നിന്നും പഠിച്ചിറങ്ങി ഏറെക്കാലത്തിനുശേഷം ഒരു മാഗസിൻ പ്രസിദ്ധീകരിക്കുക, അതും 45 വർഷങ്ങൾക്ക് ശേഷം.

ക്രൈസ്റ്റ് കോളേജ് 1977- 80 ബികോം ബാച്ചിലെ പൂർവ്വ വിദ്യാർഥികളാണ് അസാധാരണമായ ഈ സംരംഭം വിജയകരമായി പൂർത്തിയാക്കിയത്.

ബാച്ച് അംഗങ്ങളുടെ തന്നെ രചനകളാണ് 60 പേജ് വരുന്ന ഈ മാഗസിനിൻ്റെ ഉള്ളടക്കം.

നാലര പതിറ്റാണ്ടു മുൻപത്തെ കലാലയസ്മരണകളും സമകാലീന സംഭവവികാസങ്ങളുമുണ്ട് ഈ കൃതിയിൽ.

പിൽക്കാലത്ത് ഇഹലോക വാസം വെടിഞ്ഞ അധ്യാപകരെയും സഹപാഠികളെയും ഓർക്കുന്നതിനുപുറമേ ഒരു മെമ്പർ ഡയറക്ടറിയും ഈ മാഗസിനിൽ ചേത്തിരിക്കുന്നു.

കോളെജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് മാഗസിൻ പ്രകാശനം ചെയ്തു.

5 വർഷങ്ങൾക്ക് മുമ്പാണ് ഇവർ ഈ കൂട്ടായ്മ രൂപീകരിക്കുന്നത്. പിന്നീട് തുടർച്ചയായി സംഗമങ്ങളും നടത്തിവരുന്നുണ്ട്.

1977-80ലെ ബികോം ക്ലാസ്സ് ആയിരുന്നു ക്രൈസ്റ്റ് കോളെജിലെ ഏറ്റവും വലിയ കൊമേഴ്സ് ബിരുദപഠന ബാച്ച്. ഈ ബാച്ചിലെ 80 പേരിൽ ഇന്ന് ജീവിച്ചിരിക്കുന്ന 65 പേരും കൂട്ടായ്മയിൽ അംഗങ്ങളാണ്.

കന്യാസ്ത്രീകളെ അപമാനിച്ചവർക്കെതിരെ ശക്തമായ നടപടി വേണം : അഡ്വ. തോമസ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട : ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അപമാനിക്കുകയും കള്ളക്കേസിൽ കുടുക്കുകയും ചെയ്ത ബജ്രംഗ്ദൾ തീവ്രവാദികൾക്കെതിരെ
ശക്തമായ ശിക്ഷാ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ്‌ ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ ആവശ്യപ്പെട്ടു.

ഇതിന് കൂട്ടുനിൽക്കുന്ന ഛത്തീസ്ഗഢ് സർക്കാരും പൊലീസും കടുത്ത ക്രൂരതയാണ് ചെയ്തിട്ടുള്ളത്. ജയിലിലടക്കപ്പെട്ട കന്യാസ്ത്രീകളെ ഉടൻ വിട്ടയക്കണമെന്നും ഉണ്ണിയാടൻ ആവശ്യപ്പെട്ടു.

കേരള കോൺഗ്രസ്സിന്റെ സംസ്ഥാന തല പ്രതിഷേധ ധർണ്ണയുടെ ഭാഗമായി ഇരിങ്ങാലക്കുടയിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം റോക്കി ആളൂക്കാരൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി.

ഭാരവാഹികളായ സേതുമാധവൻ പറയംവളപ്പിൽ, പി.ടി. ജോർജ്ജ്, സതീഷ് കാട്ടൂർ, ലിംസി ഡാർവിൻ, എം.എസ്. ശ്രീധരൻ മുതിരപ്പറമ്പിൽ, ഫിലിപ്പ് ഓളാട്ടുപുറം, അഷ്റഫ് പാലിയത്താഴത്ത്, എ.ഡി. ഫ്രാൻസിസ്, നൈജു ജോസഫ് ഊക്കൻ, വിനോദ് ചേലൂക്കാരൻ, യോഹന്നാൻ കോമ്പാറക്കാരൻ, ലാസർ കോച്ചേരി, ജോസ് തട്ടിൽ, മോഹനൻ ചാക്കേരി, ആർതർ വിൻസെന്റ് ചക്കാലയ്ക്കൽ, ലാലു വിൻസെന്റ് പള്ളായി, ബീന വാവച്ചൻ, ലില്ലി തോമസ്, ആന്റോൺ പറോക്കാരൻ, റാണി കൃഷ്ണൻ, സി.ആർ. മണികണ്ഠൻ, വാവച്ചൻ അക്കരക്കാരൻ എന്നിവർ പ്രസംഗിച്ചു.

ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾക്കെതിരെ വ്യാജ നിയമ നടപടി : ഇരിങ്ങാലക്കുടയിൽ കോൺഗ്രസ് പ്രതിഷേധം

ഇരിങ്ങാലക്കുട : ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾക്കെതിരെ വ്യാജ പരാതിയിന്മേൽ കേസെടുത്ത് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് സോമൻ ചിറ്റേത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം ഡിസിസി ജനറൽ സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു.

മുൻ ബ്ലോക്ക്‌ പ്രസിഡന്റ് ടി.വി. ചാർളി, ബ്ലോക്ക്‌ സെക്രട്ടറിമാരായ വി.സി. വർഗ്ഗീസ്, സതീഷ് പുളിയത്ത്, മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് അബ്‌ദുൾ ഹഖ്, യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

ബ്ലോക്ക്‌ ഭാരവാഹികളായ ജോസഫ് ചാക്കോ, വിജയൻ ഇളയേടത്ത്, ബൈജു കുറ്റിക്കാടൻ, പി.എം. അബ്‌ദുൾ സത്താർ, ടി.ഐ. ബാബു, അഡ്വ. ഷിജു പാറേക്കാടൻ, ജോൺസൻ കൈനാടത്തുപറമ്പിൽ, പി.ബി. സത്യൻ, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റുമാരായ പി.കെ. ഭാസി, ബാബു തോമസ്, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ജോമോൻ മണാത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

സംഗമേശന്റെ ഇല്ലം നിറയ്ക്കായി ദേവസ്വം ഭൂമിയിൽ നൂറുമേനി വിളവെടുപ്പ്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ ഇന്ന് നടക്കുന്ന ഇല്ലംനിറയ്ക്കായി ചൊവ്വാഴ്ച രാവിലെ ദേവസ്വം വക കൊട്ടിലാക്കൽ പറമ്പിൽ നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് നടത്തി.

കൊയ്ത്തുത്സവം ക്ഷേത്രം തന്ത്രി തരണനെല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി അധ്യക്ഷത വഹിച്ചു.

ഭരണസമിതി അംഗങ്ങളായ ഡോ. മുരളി ഹരിതം, അഡ്വ. കെ.ജി. അജയ്കുമാർ, കെ. ബിന്ദു, അഡ്മിനിസ്ട്രേറ്റർ രാധേഷ്, ദേവസ്വം ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു.

കൊയ്ത്തുത്സവത്തോടനുബന്ധിച്ച് ഉദിമാനം അയ്യപ്പൻകുട്ടിയും സംഘവും അവതരിപ്പിച്ച നാടൻപാട്ടും അരങ്ങേറി.

മന്ത്രി വാക്ക് പാലിച്ചു : ഠാണാ – ചന്തക്കുന്ന് റോഡ് വികസന പ്രവൃത്തികൾ ആരംഭിച്ചു

ഇരിങ്ങാലക്കുട : മന്ത്രി ഡോ. ആർ. ബിന്ദു വാക്കു പാലിച്ചു. ചൊവ്വാഴ്ച രാവിലെ തന്നെ ഠാണാ – ചന്തക്കുന്ന് ജംഗ്ഷൻ വികസന പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

കാന നിർമ്മാണത്തിനായുള്ള ഭാഗം വൃത്തിയാക്കുന്ന നടപടികൾക്കാണ് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്.

ഠാണാ – ചന്തക്കുന്ന് റീച്ചിലെയും അനുബന്ധ റോഡുകളിലെയും യൂട്ടിലിറ്റി ഷിഫ്റ്റിംഗ് പ്രവൃത്തികളായിരിക്കും ആദ്യം ആരംഭിക്കുക.

45 കോടി രൂപ വകയിരുത്തിയ പദ്ധതി പ്രകാരം ചന്തക്കുന്ന് – മൂന്നുപീടിക റോഡിൽ 50 മീറ്ററും, കൊടുങ്ങല്ലൂർ റോഡിൽ സെൻ്റ് ജോസഫ്സ് കോളെജ് വരെയും, ഠാണാവിൽ തൃശൂർ റോഡിൽ പൂതംകുളം റോഡ് വരെയും, ചാലക്കുടി റോഡിൽ താലൂക്ക് ആശുപത്രി വരെയും ആണ് വികസനം നടപ്പാക്കുന്നത്.

ഠാണാ – ചന്തക്കുന്ന് റോഡിൽ 17 മീറ്റർ വീതിയിൽ ഏറ്റെടുത്ത സ്ഥലത്ത് 12 മീറ്റർ വീതിയിൽ മധ്യത്തിൽ ഡിവൈഡർ ഉൾപ്പെടെ സജ്ജീകരിക്കും.

സംസ്ഥാനപാതയിൽ 14 മീറ്റർ വീതിയിൽ കോൺക്രീറ്റ് റോഡും നിർമ്മിക്കും. ഇതിനു പുറമേ ട്രാഫിക് സേഫ്റ്റിക്ക് വേണ്ടിയുള്ള ലൈൻ മാർക്കിംഗ്, റിഫ്ലക്ടറുകൾ, സൂചനാ ബോർഡുകൾ, ദിശാ ബോർഡുകൾ എന്നിവയും സ്ഥാപിക്കും.

രൂക്ഷമായ വിലക്കയറ്റം : പട്ടിണി സമരവുമായി മഹിളാ മോർച്ച

ഇരിങ്ങാലക്കുട : സംസ്ഥാനത്തെ രൂക്ഷമായ വിലക്കയറ്റത്തിനെതിരെ ബി.ജെ.പി. തൃശൂർ സൗത്ത് ജില്ലാ മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് പരിസരത്ത് പട്ടിണി സമരം നടത്തി.

ബിജെപി ദേശീയ കൗൺസിൽ അംഗം എം.എസ്. സമ്പൂർണ്ണ അടുപ്പു കൂട്ടി കഞ്ഞി വെച്ച് സമരം ഉദ്ഘാടനം ചെയ്തു.

ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കവിത ബിജു അധ്യക്ഷത വഹിച്ചു.

ജില്ല വൈസ് പ്രസിഡന്റ് വിനീത ടിങ്കു, ജില്ല സെക്രട്ടറിമാരായ പ്രഭ ടീച്ചർ, അഡ്വ. ആശ രാമദാസ്, രശ്മി ബാബു എന്നിവർ പ്രസംഗിച്ചു.

ആർച്ച അനീഷ്, കാർത്തിക സജയ്, സജിത അമ്പാടി, രജനി രാജേഷ്, ആഷിഷ ടി. രാജ്, ധന്യ ഷൈൻ, അമ്പിളി ജയൻ, മായ അജയൻ, വിജയകുമാരി അനിലൻ, റീന സുരേഷ്, സരിത സുഭാഷ്, ശിവകന്യ, സിന്ധു സതീഷ് എന്നിവർ നേതൃത്വം നൽകി.

ഗാന്ധിദർശൻ വേദിയുടെഗാന്ധിയൻ പുരസ്കാരം കെ. വേണുഗോപാലിന്

ഇരിങ്ങാലക്കുട : ഗാന്ധിദർശൻവേദി നിയോജക മണ്ഡലം കമ്മിറ്റി പൂമംഗലം മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.പി. മാത്യു മാസ്റ്ററുടെ ഓർമ്മയ്ക്കായി വർഷംതോറും നൽകിവരുന്ന ഗാന്ധിയൻ സാമൂഹ്യ സേവന പുരസ്കാരം ഗാന്ധിയനും ഇരിങ്ങാലക്കുട മുൻ നഗരസഭ വൈസ് ചെയർമാനുമായിരുന്ന കെ. വേണുഗോപാലിന്.

10001 രൂപയും മൊമെന്റോയും അടങ്ങുന്നതാണ് പുരസ്കാരം.

ആഗസ്റ്റ് 2ന് ഇരിങ്ങാലക്കുട പ്രിയ ഹാളിൽ രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമർപ്പിക്കും.

ചടങ്ങിൽ സമസ്ത കേരള സാഹിത്യ പരിഷത്ത് സംസ്ഥാന ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട ഗാന്ധിദർശൻ വേദി സംസ്ഥാന ജനറൽ സെക്രട്ടറിയും സാഹിത്യകാരനുമായ ഡോ. അജിതൻ മേനോത്തിന് സമാദരണം, ഗുരുദേവൻ – മഹാത്മാഗാന്ധി സമാഗമത്തിൻ്റെ ശതവാർഷിക സ്മരണ സെമിനാർ എന്നീ പരിപാടികളും ഉണ്ടായിരിക്കും.