കാലിക്കറ്റ് സർവകലാശാല എൻ.എസ്.എസ്. പുരസ്കാരങ്ങൾ ഏറ്റുവാങ്ങി ക്രൈസ്റ്റ് കോളെജ്

ഇരിങ്ങാലക്കുട : ക്രൈസ്സ് കോളെജ് എൻ.എസ്.എസ്. യൂണിറ്റുകൾ സാമൂഹ്യ സേവനത്തിന് ബെസ്റ്റ് എൻ.എസ്.എസ്. യൂണിറ്റ്, ബെസ്റ്റ് പ്രോഗ്രാം ഓഫീസർ, ബെസ്റ്റ് വൊളൻ്റിയർ എന്നീ പുരസ്കാരങ്ങൾ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും ഏറ്റുവാങ്ങി.

ബെസ്റ്റ് പ്രോഗ്രാം ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ടത് ക്രൈസ്റ്റ് കോളെജ് ഹിസ്റ്ററി വിഭാഗം പ്രൊഫ. ജിൻസിയും ബെസ്റ്റ് വൊളൻ്റിയറായി തെരഞ്ഞെടുക്കപ്പെട്ടത് കൃഷ്ണാഞ്ജലിയുമാണ്.

“കഥകളതിസാഗരം” ശില്പശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് മലയാളം വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ “കഥകളതിസാഗരം” ശിൽപ്പശാല സംഘടിപ്പിച്ചു.

കഥാകൃത്ത് കെ.എസ്. രതീഷ് ശിൽപ്പശാല ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ റവ. ഡോ. ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു.

സെൽഫ് ഫിനാൻസിംഗ് ഡയറക്ടർ റവ. ഡോ. വിൽസൺ തറയിൽ, കോർഡിനേറ്റർ ഡോ. ടി. വിവേകാനന്ദൻ, മലയാള വിഭാഗം മേധാവി റവ. ഫാ. ടെജി കെ. തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു.

മലയാളം വിഭാഗം കോർഡിനേറ്റർ കെ.എസ്. സരിത സ്വാഗതവും അധ്യാപിക ഡോ. അഞ്ജുമോൾ ബാബു നന്ദിയും പറഞ്ഞു.

തുടർന്ന് നടന്ന സെക്ഷനിൽ “കഥയും ഞാനും” എന്ന വിഷയത്തിൽ കഥാകൃത്ത് കെ.എസ്. രതീഷ്, “കഥനം, ജീവിതം, ദർശനം” എന്ന വിഷയത്തിൽ നിശാഗന്ധി പബ്ലിക്കേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ കൃഷ്ണനുണ്ണി ജോജി, “എഴുത്തിലെ പുതുവഴികൾ” എന്നാ വിഷയത്തിൽ കഥാകൃത്തും ഗവേഷകനുമായ ഡി.പി. അഭിജിത്ത് എന്നിവർ പ്രഭാഷണം നടത്തി.

മലയാള വിഭാഗം അധ്യാപിക വി.ആർ. രമ്യ നന്ദി പറഞ്ഞു.

സെൻ്റ് ജോസഫ്സ് കോളെജിലെ ഫാത്തിമ നസ്രിൻ ഡൽഹിയിലെ എൻ.സി.സി. തൽസൈനിക് ക്യാമ്പിലേക്ക്

ഇരിങ്ങാലക്കുട : ഡൽഹിയിൽ നടക്കുന്ന എൻ.സി.സി.യുടെ സുപ്രധാന ക്യാമ്പുകളിലൊന്നായ തൽ സൈനിക് ക്യാമ്പിലേക്ക് ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളെജിലെ സർജൻ്റ് ഫാത്തിമ നസ്രിൻ തെരഞ്ഞെടുക്കപ്പെട്ടു.

തൃശൂർ ഏഴാം കേരള ഗേൾസ് ബറ്റാലിയൻ്റെ എൻ.സി.സി. യൂണിറ്റാണ് ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളെജിലേത്.

കടുത്ത നിരവധി മത്സരങ്ങളുടെ കടമ്പകൾ കടന്നാണ് ഒരു കേഡറ്റ് ഡൽഹി ആസ്ഥാനത്തു നടക്കുന്ന ക്യാമ്പിൽ എത്തുന്നതെന്നും നസ്രിൻ്റെ നേട്ടം കലാലയത്തിൻ്റെ അഭിമാനമാണെന്നും പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി പറഞ്ഞു.

കേണൽ രജീന്ദർസിംഗ് സിദ്ദു നയിക്കുന്ന ഏഴാം കേരള ബറ്റാലിയനിൽ നിന്നുള്ള കൃത്യതയാർന്ന ട്രെയ്നിംഗാണ് ഇത്തവണ എൻ.സി.സി. കേഡറ്റ്സിനു നേട്ടമായത്. മേജർ ഗായത്രി കെ. നായർ, ജി.സി.ഐ. ആശ കൃഷ്ണൻ എന്നിവരുടെ പ്രവർത്തനങ്ങൾ എടുത്തു പറയേണ്ടതാണെന്ന് അസോസിയേറ്റ് എൻ.സി.സി. ഓഫീസർ ക്യാപ്റ്റൻ ലിറ്റി ചാക്കോ പറഞ്ഞു.

ഇരിങ്ങാലക്കുട കാട്ടൂരിൽ അബ്ദുൾ ഗഫൂർ, ഐഷാബി ദമ്പതികളുടെ മകളായ ഫാത്തിമ മൂന്നാം വർഷ ആംഗലേയ ബിരുദ വിദ്യാർഥിനിയാണ്.

തിരുവോണ പിറ്റേന്ന് ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ പുലിക്കളി ആഘോഷം

ഇരിങ്ങാലക്കുട : ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുടയില്‍ തിരുവോണ പിറ്റേന്ന് പുലിക്കളി ആഘോഷം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

2019 മുതല്‍ അതിഗംഭീരമായി സംഘടിപ്പിച്ചു വരുന്ന പുലിക്കളി കൂടുതല്‍ വര്‍ണ്ണാഭമാക്കിയാണ് ഇത്തവണ അണിയിച്ചൊരുക്കുന്നത്.

സെപ്തംബർ 6ന് ഉച്ചതിരിഞ്ഞ് 2.30ന് ടൗണ്‍ഹാള്‍ പരിസരത്ത് നിന്നും ആരംഭിക്കുന്ന പുലിക്കളി ഘോഷയാത്ര നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്, ജൂനിയർ ഇന്നസെൻ്റ്, വിപിൻ പാറേമക്കാട്ടിൽ, സിൻസൻ ഫ്രാൻസിസ് തെക്കേത്തല എന്നിവർ ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്യും.

പുലികളും പുലിമേളവും ശിങ്കാരിമേളവും കാവടികളും അടക്കം 200ല്‍പരം കലാകാരന്മാര്‍ അണിനിരക്കുന്ന വര്‍ണ്ണാഭമായ പുലിക്കളി ആഘോഷ ഘോഷയാത്ര വൈകിട്ട് 6.30ഓടെ നഗരസഭ മൈതാനത്ത് എത്തിച്ചേരും.

പുലിക്കളി ആഘോഷ സമാപന സമ്മേളനം മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും.

മുന്‍ ഗവ. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്‍, നഗരസഭ വൈസ് ചെയര്‍മാന്‍ ബൈജു കുറ്റിക്കാടന്‍, പ്രതിപക്ഷ നേതാവ് അഡ്വ. കെ.ആര്‍. വിജയ, ജൂനിയര്‍ ഇന്നസെന്റ്, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍, കൗണ്‍സിലര്‍മാര്‍, സാമൂഹ്യ സാംസ്‌കാരിക മത നേതാക്കള്‍ തുടങ്ങിയവർ പങ്കെടുക്കും.

ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുട പ്രസിഡൻ്റ് ലിയോ താണിശ്ശേരിക്കാരന്‍, സെക്രട്ടറി ലൈജു വര്‍ഗ്ഗീസ്, ജനറല്‍ കണ്‍വീനര്‍ ഷാജന്‍ ചക്കാലക്കല്‍, കണ്‍വീനര്‍ സൈഗണ്‍ തയ്യില്‍ ഭാരവാഹികളായ കെ.എച്ച്. മയൂഫ്, എം.വി. സെൻ്റിൽ, എം.എസ്. ഷിബിൻ, നിധീഷ് കാട്ടില്‍ എന്നിവര്‍ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ക്രൈസ്റ്റ് കോളെജിൽ ഓൾ ഇന്ത്യ ഇൻ്റർ കോളേജിയേറ്റ് കൊമേഴ്സ് ആൻഡ് ബിസിനസ് ക്വിസ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിൽ രണ്ടാമത് ഓൾ ഇന്ത്യ ഇൻ്റർ കോളേജിയേറ്റ് കൊമേഴ്സ് ആൻഡ് ബിസിനസ്സ് ക്വിസ് സംഘടിപ്പിക്കും.

ഡോ. മേജർ ചന്ദ്രകാന്ത് നായർ ആണ് ക്വിസ് മാസ്റ്റർ.

പ്രാഥമിക റൗണ്ട് ഓൺലൈനായി ആഗസ്റ്റ് 22നും സെമിഫൈനലും ഗ്രാൻഡ് ഫിനാലെയും സെപ്റ്റംബർ 10ന് ക്രൈസ്റ്റ് കോളെജ് ഓഡിറ്റോറിയത്തിലും നടക്കും.

വിജയികൾക്ക് ഒന്നാം സമ്മാനമായി 60,000 രൂപയും രണ്ടാം സമ്മാനമായി 30,000 രൂപയും മൂന്നാം സമ്മാനമായി 15,000 രൂപയും ലഭിക്കും.

4, 5, 6 സ്ഥാനങ്ങളിൽ എത്തുന്നവർക്ക് 10,000, 5000, 2500 എന്നിങ്ങനെയും 7-ാം സ്ഥാനം മുതൽ 12-ാം സ്ഥാനം വരെ ലഭിക്കുന്നവർക്ക് 1000 രൂപ വീതവും പ്രോത്സാഹന സമ്മാനമായി നൽകും.

ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർഥികൾ ക്യുആർ കോഡ് സ്കാൻ ചെയ്ത് രജിസ്റ്റർ ചെയ്യേണ്ടതാണ്.

കേരളത്തിൽ നിന്ന്  9 ഇനം ഏകചാരി തേനീച്ചകളെ കണ്ടെത്തി 

‎ഇരിങ്ങാലക്കുട : കേരളത്തിൻ്റെ ജൈവവൈവിധ്യത്തിനു തെളിവായി 9 ഇനം ഏകചാരി തേനീച്ചകളെ കൂടി കണ്ടെത്തി ക്രൈസ്റ്റ് കോളെജിലെ ഷഡ്‌പദ എൻ്റമോളജി റിസർച്ച് ലാബിലെ ഗവേഷകർ. 

ആദ്യമായാണ് ഇവയെ സംസ്ഥാനത്ത് ശാസ്ത്രീയമായി രേഖപ്പെടുത്തുന്നത്. 

‎പരിസ്ഥിതി സന്തുലനം  നിലനിർത്തുന്നതിലും  കാർഷികവിളകളുടെ ഉൽപാദനത്തിലും  നിർണ്ണായക പങ്കുവഹിക്കുന്ന തേനീച്ചകളിൽ ഒന്നിച്ച് കൂട്ടമായി  താമസിക്കുന്നവരും ഒറ്റയ്ക്ക് മണ്ണിൽ കൂടുണ്ടാക്കി ജീവിക്കുന്നവരും ഉണ്ട്. 

തനിയെ ജീവിക്കുന്ന തേനീച്ചകൾ  ‘ഏകചാരി തേനീച്ചകൾ’ എന്നാണ് പൊതുവിൽ അറിയപ്പെടുന്നത്.

‘ഹാലിക്റ്റിഡേ’ കുടുംബത്തിലെ ‘നോമിയിനേ’ ഉപകുടുംബത്തിൽപ്പെടുന്ന ഏകചാരി തേനീച്ചകളെ തൃശൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്. 

ഓസ്‌ട്രോണമിയ ക്യാപ്പിറ്ററ്റ, ഓസ്‌ട്രോണമിയ ഗൊനിയോഗ്നാഥ, ഓസ്‌ട്രോണമിയ ഉസ്‌റ്റൂല, ഗ്നാതോനോമിയ അർജൻ്റിയോബാൾട്ടീറ്റ, ഹോപ്‌ളോനോമിയ ഇൻസെർട്ട, ലിപോട്രിച്ചസ് ടോറിഡ, ലിപോട്രിച്ചസ് എക്‌സാജൻസ്, ലിപോട്രിച്ചസ് മിനുറ്റുല, ലിപോട്രിച്ചസ് പൾക്രിവെൻട്രിസ് എന്നീ ഏകചാരി തേനീച്ചകളെയാണ് ഇപ്പോൾ കേരളത്തിൽനിന്ന് ആദ്യമായി കണ്ടെത്തി രേഖപ്പെടുത്തിയിരിക്കുന്നത്. 

എൻ്റോമോളജിക്കൽ സൊസൈറ്റി ഓഫ് ഇറാൻ്റെ സഹകരണത്തോടെ ടാർബിയറ്റ് മോദാരെസ് യൂണിവേഴ്സിറ്റി പ്രസ്സ് പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര ജേണൽ ആയ ‘ജേണൽ ഓഫ് ഇൻസെക്റ്റ് ബയോഡൈവേഴ്സിറ്റി ആൻഡ് സിസ്റ്റമാറ്റിക്സ്’-ൻ്റെ ജൂലൈ ലക്കത്തിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

ഈ ഗവേഷണഫലം പുറത്തുവന്നതോടുകൂടി ഇന്ത്യയിൽ നിന്നും രേഖപ്പെടുത്തിയിട്ടുള്ള  മൊത്തം നോമിയിനേ ഉപകുടുംബത്തിൽ ഉൾപ്പെടുന്ന തേനീച്ചകളുടെ 50.6 ശതമാനവും ദക്ഷിണേന്ത്യയിലെ 87.7 ശതമാനവും കേരളത്തിൽ കാണപ്പെടുന്നവയാണെന്ന്  മനസ്സിലാക്കാൻ സാധിച്ചു. 

‎മണ്ണിൽ ചെറിയ തുരങ്കങ്ങൾ പോലെ അതേസമയം  സങ്കീർണ്ണമായ ഘടനയോടുകൂടിയ കൂടുകൾ നിർമിക്കുന്നതിൽ വിദഗ്ധരാണ് ഇവ.  ഈ പ്രവൃത്തി മണ്ണിൻ്റെ ഘടനയെ  മെച്ചപ്പെടുത്തുന്നതിൽ വളരെയധികം പങ്കുവഹിക്കുന്നു. കട്ടിയുള്ള മണ്ണ് മൃദുവാക്കപ്പെടുകയും, മണ്ണിലെ വായുസഞ്ചാരം മെച്ചപ്പെടുകയും, വെള്ളം മണ്ണിൽ ഇറങ്ങി ജലാംശത്തിന്റെ അളവ്   വർദ്ധിക്കുകയും ചെയ്യുന്നു.  

കൂടാതെ ഇവയുടെ ലാർവകൾക്ക് ഭക്ഷിക്കാനായി കൂട്ടിൽ ശേഖരിക്കുന്ന പൂമ്പൊടിയും പൂന്തേനും മണ്ണിലെ കാർബൺ, നൈട്രജൻ തുടങ്ങിയ മൂലകങ്ങളുടെ അളവ് ഉയർത്തുകയും മണ്ണിൻ്റെ ഗുണസമ്പത്ത്  മെച്ചപ്പെടുത്തുകയും ചെയ്യുന്നു. 

‎ക്രൈസ്റ്റ് കോളെജിലെ ഷഡ്‌പദ എൻ്റമോളജി റിസർച്ച് ലാബിലെ ഗവേഷകരായ സി. അതുൽ ശങ്കർ, എ.വി. വിഷ്ണു, അഞ്ജു സാറ പ്രകാശ്, ക്രൈസ്റ്റ് കോളെജിലെ അസിസ്റ്റൻ്റ് പ്രൊഫസറും ലാബ് മേധാവിയുമായ ഡോ. സി. ബിജോയ്, പുല്ലൂറ്റ് കെ.കെ.ടി.എം. ഗവ. കോളെജിലെ പ്രൊഫസറും സുവോളജി വിഭാഗം മേധാവിയുമായ ഡോ. ഇ.എം. ഷാജി എന്നിവരാണ് പ്രസ്തുത പഠനം നടത്തിയത്. 

കേരള സംസ്ഥാന ശാസ്ത്ര- സാങ്കേതിക പരിസ്ഥിതി കൗൺസിൽ, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ എന്നീ ഏജൻസികളുടെ സാമ്പത്തിക സഹായത്തോടെ നടത്തപ്പെട്ട ഈ  ഗവേഷണത്തിലെ കണ്ടെത്തലുകൾ കേരളത്തിലെ  ജൈവവൈവിധ്യ സംരക്ഷണത്തിനും പരിസ്ഥിതി പഠനത്തിനും സഹായകരമാകുമെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു.

ഇങ്ങനെയും ഒരു കോളെജ് മാഗസിൻ : മാഗസിൻ പുറത്തിറക്കിയത് പഠിച്ചിറങ്ങി 45 വർഷങ്ങൾക്ക് ശേഷം

ഇരിങ്ങാലക്കുട : കലാലയത്തിൽ നിന്നും പഠിച്ചിറങ്ങി ഏറെക്കാലത്തിനുശേഷം ഒരു മാഗസിൻ പ്രസിദ്ധീകരിക്കുക, അതും 45 വർഷങ്ങൾക്ക് ശേഷം.

ക്രൈസ്റ്റ് കോളേജ് 1977- 80 ബികോം ബാച്ചിലെ പൂർവ്വ വിദ്യാർഥികളാണ് അസാധാരണമായ ഈ സംരംഭം വിജയകരമായി പൂർത്തിയാക്കിയത്.

ബാച്ച് അംഗങ്ങളുടെ തന്നെ രചനകളാണ് 60 പേജ് വരുന്ന ഈ മാഗസിനിൻ്റെ ഉള്ളടക്കം.

നാലര പതിറ്റാണ്ടു മുൻപത്തെ കലാലയസ്മരണകളും സമകാലീന സംഭവവികാസങ്ങളുമുണ്ട് ഈ കൃതിയിൽ.

പിൽക്കാലത്ത് ഇഹലോക വാസം വെടിഞ്ഞ അധ്യാപകരെയും സഹപാഠികളെയും ഓർക്കുന്നതിനുപുറമേ ഒരു മെമ്പർ ഡയറക്ടറിയും ഈ മാഗസിനിൽ ചേത്തിരിക്കുന്നു.

കോളെജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് മാഗസിൻ പ്രകാശനം ചെയ്തു.

5 വർഷങ്ങൾക്ക് മുമ്പാണ് ഇവർ ഈ കൂട്ടായ്മ രൂപീകരിക്കുന്നത്. പിന്നീട് തുടർച്ചയായി സംഗമങ്ങളും നടത്തിവരുന്നുണ്ട്.

1977-80ലെ ബികോം ക്ലാസ്സ് ആയിരുന്നു ക്രൈസ്റ്റ് കോളെജിലെ ഏറ്റവും വലിയ കൊമേഴ്സ് ബിരുദപഠന ബാച്ച്. ഈ ബാച്ചിലെ 80 പേരിൽ ഇന്ന് ജീവിച്ചിരിക്കുന്ന 65 പേരും കൂട്ടായ്മയിൽ അംഗങ്ങളാണ്.

ജൂൺ 28ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവർത്തി ദിനം

ഇരിങ്ങാലക്കുട : കനത്ത മഴയെ തുടർന്ന് ജൂൺ 16ന് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചിരുന്നു.

അന്നേ ദിവസത്തെ അവധിക്ക് പകരമായി ജൂൺ 28 ശനിയാഴ്ച ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രവർത്തി ദിനം ആയിരിക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.

 ഇരിങ്ങാലക്കുടയിൽ സ്നേഹക്കൂടിന്റെ തണലിലേക്ക് ചേക്കേറി ആറാമത്തെ കുടുംബം

ഇരിങ്ങാലക്കുട : കൂട്ടായ്‌മയുടെയും സഹജീവി സ്നേഹത്തിന്റെയും ഉദാത്തമാതൃക തീർത്ത് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ‘സ്‌നേഹക്കൂട്’ ഭവനനിർമ്മാണ പദ്ധതിയിലെ ആറാമത്തെ വീടും യാഥാർത്ഥ്യമായി. 

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണൽ സർവ്വീസ് സ്‌കീമിന്റെ വിവിധ യൂണിറ്റുകളുടെയും സുമനസ്സുകളുടെയും സഹായത്താൽ ഉയർന്ന ആറാമത്തെ വീടിന്റെ താക്കോൽ കൈമാറ്റം മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിച്ചു. 

ആളൂരിലെ ഭവനരഹിതയായ റസിയ സുൽത്താനയാണ് സ്വപ്നഭവനത്തിന്റെ താക്കോൽ മന്ത്രിയിൽ നിന്നും സ്വീകരിച്ചത്. 

സാങ്കേതിക കാരണങ്ങളാൽ സംസ്ഥാനത്തെ മറ്റു ഭവനനിർമ്മാണ പദ്ധതികളിൽ ഉൾപ്പെടാൻ കഴിയാതെ പോയവർക്ക് വീടെന്ന സ്വപ്‍നം സാക്ഷാത്കരിക്കാൻ മന്ത്രി ബിന്ദുവിന്റെ ഭാവനയിൽ വിരിഞ്ഞ പദ്ധതിയാണിത്. 

ഇക്കാലയളവിൽ ബഹുജന പിന്തുണയോടെ 6 വീടുകൾ സാക്ഷാത്കരിക്കാനായതിന്റെ ആനന്ദനിമിഷമാണിതെന്ന് താക്കോൽ സമർപ്പണത്തിനുശേഷം മന്ത്രി പറഞ്ഞു. 

സ്വന്തമായി വീടില്ലാതിരുന്ന റസിയ സുൽത്താനയ്ക്ക് സുമനസ്സുകളുടെ സഹായത്തോടെ 3 സെന്റ് സ്ഥലം വാങ്ങിയതിന്റെ ആധാരകൈമാറ്റം 2023 നവംബറിലാണ് മന്ത്രി ബിന്ദു നിർവ്വഹിച്ചത്. 

വീടുവെച്ചു നൽകുന്ന ഉദ്യമം എ.പി.ജെ. അബ്ദുൾകലാം ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ എൻ.എസ്.എസ്. സെല്ലിന്റെ ആഭിമുഖ്യത്തിൽ തൃശൂർ, പാലക്കാട് മേഖലയിലെ യൂണിറ്റുകൾ ഏറ്റെടുത്തു. 

സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്‌ത സഹൃദയ എൻജിനീയറിങ് കോളെജിലെ എൻ.എസ്.എസ്. യൂണിറ്റിനെ നിർവ്വഹണച്ചുമതല ഏൽപ്പിച്ചു. 

സഹൃദയ കോളെജിലെ വൊളൻ്റിയർമാർ ആദ്യഘട്ടത്തിൽ സമാഹരിച്ച തുകയുപയോഗിച്ച് വീടിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. 2024 ഫെബ്രുവരി 10ന് മന്ത്രി ഡോ. ആർ. ബിന്ദു തറക്കല്ലിടലും നിർവ്വഹിച്ചു. 

തുടർന്ന് തൃശൂർ, പാലക്കാട് മേഖലയിലെ വിവിധ കോളെജുകൾ ചേർന്ന് ധനസമാഹരണത്തിന് നേതൃത്വം നൽകുകയും സാങ്കേതിക സർവ്വകലാശാലയിലെ എല്ലാ മേഖലയിലെയും എൻ.എസ്.എസ്. യൂണിറ്റുകൾ പൂർണ്ണ പിന്തുണ നൽകുകയും ചെയ്‌തു. 

അതോടെ റസിയ സുൽത്താനയുടെ വീടെന്ന സ്വപ്‌നവും സ്നേഹക്കൂട് പദ്ധതിയിലെ ആറാമത്തെ സംരംഭവും യാഥാർത്ഥ്യമായി. 

ഭിന്നശേഷിക്കാർ, നിരാലംബർ, വിധവകൾ തുടങ്ങിയവർക്ക് മുൻഗണന നൽകിക്കൊണ്ട് സന്നദ്ധസംഘടനകൾ, പൊതുജനങ്ങൾ എന്നിവരുടെ സഹായം സംയോജിപ്പിച്ച് മണ്ഡലത്തിൽ നടപ്പാക്കുന്ന പദ്ധതിയിൽ ബാക്കി വീടുകൾക്കായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. 

സ്ക്രാപ്പ് ചാലഞ്ച്, ബിരിയാണി ചാലഞ്ച്, വിവിധ ഉത്പന്നങ്ങളുടെ നിർമ്മാണ- വിതരണ ചലഞ്ചുകൾ എന്നിവ വഴിയും നിരവധി സുമനസ്സുകളുടെ സഹായസഹകരണങ്ങളിലൂടെയും സമാഹരിച്ച വിഭവങ്ങൾ കൊണ്ടാണ് ഭവനരഹിതർക്ക് സ്വപ്നഭവനം നേടിക്കൊടുക്കാൻ കഴിയുന്ന പദ്ധതി മുന്നേറുന്നത്. 

ഏറ്റവും അഭിമാനകരമായ മാതൃകയാണ് ഇതുവഴി സൃഷ്ടിക്കുന്നതെന്നും മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ അധ്യക്ഷത വഹിച്ചു. 

സംസ്ഥാന എൻ.എസ്.എസ്. ഓഫീസർ ഡോ. ആർ.എൻ. അൻസർ, എൻ.എസ്.എസ്. പ്രോഗ്രാം കോർഡിനേറ്റർമാരായ ഡോ.എം. അരുൺ, ഡോ. പി.യു. സുനീഷ്, പ്രോഗ്രാം ഓഫീസർ സി.യു. വിജയ്, ജില്ലാ പഞ്ചായത്തംഗം പി.കെ. ഡേവിസ് മാസ്റ്റർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ അഡ്വ. എം.എസ്. വിനയൻ, രതി ഗോപി, ദിപിൻ പാപ്പച്ചൻ, ഷൈനി തിലകൻ, ജുമൈല ഷഹീർ, യു.കെ. പ്രഭാകരൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഇന്ത്യൻ വൈജ്ഞാനിക പാരമ്പര്യത്തെ വീണ്ടെടുക്കാൻ ”വൃദ്ധി” സെൻ്റർ ഫോർ ഇന്ത്യൻ നോളജ് സിസ്റ്റവുമായിസെൻ്റ് ജോസഫ്‌സ് കോളെജ്

ഇരിങ്ങാലക്കുട : ഇന്ത്യൻ വൈജ്ഞാനിക പാരമ്പര്യത്തിൻ്റെ വീണ്ടെടുക്കലും ഗവേഷണ പദ്ധതികളും ലക്ഷ്യമിട്ട് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളെജിൽ ഇന്ത്യൻ നോളജ് സിസ്റ്റത്തിൻ്റെ കേന്ദ്രമായ ”വൃദ്ധി” ആരംഭിച്ചു.

റിസർച്ച് ഹാളിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രിയും, തൃശൂർ എംപിയും ആയ സുരേഷ് ഗോപി വൃദ്ധിയുടെ ഉദ്ഘാടനം നിർവഹിച്ചു.

നമ്മുടെ വൈജ്ഞാനിക പാരമ്പര്യത്തെ യുവതലമുറയ്ക്ക് പകർന്നുകൊടുക്കേണ്ടത് ഒരു മഹത്തായ ഉത്തരവാദിത്തമാണെന്നും സെൻ്റ്. ജോസഫ്സ് കോളെജ് തുടക്കം കുറിച്ച സംരംഭം അതിനു വലിയ സംഭാവനയാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.

കോളെജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി അധ്യക്ഷത വഹിച്ചു.

വൃദ്ധി ഇന്ത്യൻ പരമ്പരാഗത വിജ്ഞാനത്തിന്റെ ശാസ്ത്രീയ പഠനത്തിനും ഗവേഷണത്തിനും പുതുമയാർന്ന വഴികൾ തുറക്കുമെന്ന് പ്രിൻസിപ്പൽ പറഞ്ഞു.

കോളെജിലെ മാനുസ്ക്രിപ്റ്റ് റിസർച്ച് – പ്രിസർവേഷൻ സെൻ്റർ ഡയറക്ടറും മലയാള വിഭാഗം അധ്യാപികയുമായ ക്യാപ്റ്റൻ ലിറ്റി ചാക്കോ ആശംസകൾ നേർന്നു.

വൃദ്ധി ഇന്ത്യൻ നോളജ് സിസ്റ്റം ഡയറക്ടർ ഡോ. വി.എസ്. സുജിത സ്വാഗതവും ചരിത്ര വിഭാഗം മേധാവി ഡോ. ജോസ് കുര്യാക്കോസ് നന്ദിയും പറഞ്ഞു.