“കരുതലായ് കാവലായ്” : ലഹരി വിരുദ്ധ ബോധവൽക്കരണവും അനുമോദനവും 28ന്

ഇരിങ്ങാലക്കുട : തൃശൂർ റൂറൽ പൊലീസ് നടപ്പിലാക്കുന്ന “കരുതലായ് കാവലായ്” ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് “ലഹരിമുക്ത വിദ്യാലയം” എന്ന വിഷയത്തെ ആസ്‌പദമാക്കി സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള അനുമോദനവും സമ്മാനദാനവും 28ന് രാവിലെ 10.30ന് ഇരിങ്ങാലക്കുട എം.സി.പി. കൺവെൻഷൻ സെൻ്ററിൽ സംഘടിപ്പിക്കുമെന്ന് റൂറൽ എസ്പി ബി. കൃഷ്ണകുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു.

തൃശൂർ റൂറൽ പരിധിയിലെ 524 സ്കൂളുകളിലായി ഇരുപതിനായിരത്തിലധികം കുട്ടികൾ പങ്കെടുത്ത മത്സരങ്ങളിലെ വിജയികളായ 2478 വിദ്യാർഥികൾ ചടങ്ങിൽ സമ്മാനം ഏറ്റുവാങ്ങും.

ഉദ്ഘാടനവും സമ്മാനദാനവും മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും.

തൃശൂർ മേഖല ഡെപ്യൂട്ടി ഇൻസ്പെക്‌ടർ ജനറൽ ഓഫ് പൊലീസ് ഹരിശങ്കർ മുഖ്യാതിഥിയാകും.

നഗരസഭ ചെയർപേഴ്‌സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിക്കും.

മുതിർന്നവർ കാവൽ നിന്ന് കരുതലോടെ വളർത്തുന്ന കുട്ടികൾ ലഹരിക്കടിമപ്പെടാതെ നാളെ തിരികെ മുതിർന്നവർക്ക് കാവലായി അവരെ കരുതലോടെ നോക്കുംവിധം മിടുക്കരായി വളരണം എന്നതാണ് തങ്ങൾ ഇത്തരം പദ്ധതികളിലൂടെ ലക്ഷ്യമിടുന്നതെന്ന് റൂറൽ എസ്പി ബി. കൃഷ്ണകുമാർ പറഞ്ഞു.

ജൂൺ 28ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവർത്തി ദിനം

ഇരിങ്ങാലക്കുട : കനത്ത മഴയെ തുടർന്ന് ജൂൺ 16ന് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചിരുന്നു.

അന്നേ ദിവസത്തെ അവധിക്ക് പകരമായി ജൂൺ 28 ശനിയാഴ്ച ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രവർത്തി ദിനം ആയിരിക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.

ഭാരതീയ വിദ്യാഭവനിൽ സ്ഥാനാരോഹണ ചടങ്ങുകൾ നടന്നു

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിൽ സ്കൂൾ ലീഡർമാർ, അസിസ്റ്റന്റ് ലീഡർമാർ, കോ – കരിക്കുലർ ക്യാപ്റ്റൻസ്, സ്‌പോർട്സ് ക്യാപ്റ്റൻസ്, ഹൗസ് ക്യാപ്റ്റൻസ്, പ്രിഫെക്ട്സ് എന്നിവർ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ചുമതലയേറ്റു.

വൈസ് ചെയർമാൻ സി. നന്ദകുമാർ അധ്യക്ഷത വഹിച്ചു.

മുഖ്യാതിഥിയായെത്തിയ ഡോ. മേജർ രാജേഷ് എസ്. നമ്പീശൻ സ്ഥാനചിഹ്നങ്ങൾ സമ്മാനിച്ചു.

ഓരോരുത്തരുടെയും കഴിവുകൾ കൃത്യമായി തിരിച്ചറിഞ്ഞ് വളർത്തിയെടുത്ത്, വ്യക്തിയുടെയും സമൂഹത്തിന്റെയും പുരോഗതിക്കായി ഫലപ്രദമായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അദ്ദേഹം പറഞ്ഞു.

സെക്രട്ടറി വി. രാജൻ, മനോജ്മെന്റ് കമ്മിറ്റി അംഗങ്ങളായ അഡ്വ. ആനന്ദവല്ലി, പി.കെ. ഉണ്ണികൃഷ്ണൻ, പി.എൻ. മേനോൻ, പ്രിൻസിപ്പൽ ബിജു ഗീവർഗീസ്, വൈസ് പ്രിൻസിപ്പൽ സുജാത രാമനാഥൻ എന്നിവർ പങ്കെടുത്തു.

അധ്യാപകരായ അഞ്ജു കെ. രാജഗോപാൽ, റോസ്മി ഷിജു, നിഷ നായർ, എ.ജി. സലീഷ് എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.

സാംസ്കാരികത തുളുമ്പുന്ന നഗരസഭയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയം : പത്മശ്രീ പെരുവനം കുട്ടൻമാരാർ

ഇരിങ്ങാലക്കുട : കലയുടെയും കൃഷിയുടെയും സംഗമഭൂമിയായ ഇരിങ്ങാലക്കുടയിൽ ഞാറ്റുവേല മഹോത്സവത്തിനായി നടത്തുന്ന സാംസ്കാരികത തുളുമ്പുന്ന നഗരസഭയുടെ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമെന്ന് പത്മശ്രീ പെരുവനം കുട്ടൻമാരാർ പറഞ്ഞു.

“കാർഷിക സമൃദ്ധിയിലേക്ക് നാടിനൊപ്പം” എന്ന ആപ്തവാക്യവുമായി നഗരസഭയുടെ ആഭിമുഖ്യത്തിൽ ജൂൺ 27 മുതൽ ജൂലായ് 6 വരെ അയ്യങ്കാവ് മൈതാനിയിൽ സംഘടിപ്പിക്കുന്ന ഞാറ്റുവേല മഹോത്സവത്തിൻ്റെ കാർഷിക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നഗരസഭ ചെയർപേഴ്സൺ മേരികുട്ടി ജോയ് അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ഭാസ്കരൻ തൈവളപ്പിൽ, രാമകൃഷ്ണൻ തച്ചപ്പുള്ളി എന്നീ കർഷകരെ ആദരിച്ചു.

നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഫെനി എബിൻ വെള്ളാനിക്കാരൻ,
അംബിക പള്ളിപ്പുറത്ത്, സി.സി. ഷിബിൻ, ജെയ്സൺ പാറേക്കാടൻ,
അഡ്വ. ജിഷ ജോബി, പാർലിമെൻ്ററി പാർട്ടി ലീഡർമാരായ സോണിയ ഗിരി, അഡ്വ. കെ.ആർ. വിജയ, അൽഫോൻസ തോമസ്, കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ എസ്. മിനി, കൃഷി ഓഫീസർമാരായ കെ.പി. അഖിൽ, എം.ആർ. അജിത്കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.

നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ സ്വാഗതവും സെക്രട്ടറി എം.എച്ച്. ഷാജിക്ക് നന്ദിയും പറഞ്ഞു.

ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി ഡോ. ചാന്ദ്നി സലീഷിൻ്റെ നേതൃത്വത്തിൽ മൂകാംബിക നാട്യകലാക്ഷേത്രത്തിലെ ഇരിങ്ങാലക്കുടയുടെ കലാകാരികൾ അവതരിപ്പിച്ച ഞാറ്റുവേല മഹോത്സവം തീം സോങ്ങിൻ്റെ ദൃശ്യാവിഷ്ക്കാരം അരങ്ങേറി.

ചടങ്ങിൽ കൗൺസിലർമാർ, ഉദ്യോഗസ്ഥർ, വിവിധ കമ്മിറ്റിയംഗങ്ങൾ, കർഷകർ എന്നിവർ പങ്കെടുത്തു.

തുടർന്ന് വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായി സംഗീതാർച്ചന, സംഗമസാഹിതി അവതരിപ്പിച്ച ഗാനസുധ, കാർഷിക സെമിനാറിൽ ഗാർഹിക മാലിന്യ നിയന്ത്രണ മാർഗ്ഗങ്ങളെ സംബന്ധിച്ച് നടന്ന ഡോ. ഗിരിജയുടെ അവതരണം, വിവിധ വിദ്യാലയങ്ങൾ പങ്കെടുത്ത സിനിമാറ്റിക് ഡാൻസ് മത്സരം, കരിങ്കാളി ആടാട് ടീമിൻ്റെ ഫോക്ക് ബാൻഡ് എന്നിവ അരങ്ങേറി.

എൽ.എൽ.ബി. പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഷിനിലിനെ ആദരിച്ചു

ഇരിങ്ങാലക്കുട : സർക്കാർ സേവനത്തിലെ ഔദ്യോഗിക ജീവിതത്തിനു ശേഷം എൽ.എൽ.ബി. പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കാട്ടൂരിന്റെ അഭിമാനമായ സി.എൻ. ഷിനിലിനെ കോൺഗ്രസ്സ് പ്രവർത്തകർ ആദരിച്ചു.

കോൺഗ്രസ്സ് ബ്ലോക്ക്‌ വൈസ് പ്രസിഡന്റുമാരായ എ.എസ്. ഹൈദ്രോസ്, ബെറ്റി ജോസ്, മഹിളാ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി അംബുജ രാജൻ, ബ്ലോക്ക്‌ ജനറൽ സെക്രട്ടറി സി.എൽ. ജോയ്, മണ്ഡലം വൈസ് പ്രസിഡന്റ്‌ ജലീൽ കരിപ്പാക്കുളം, മണ്ഡലം സെക്രട്ടറിമാരായ ലോയ്ഡ് ചാലിശ്ശേരി, ചന്ദ്രൻ പെരുമ്പുള്ളി, വി.എം. ജോൺ, മുൻ യൂത്ത് കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡന്റ്‌ റംഷാദ് കുഴിക്കണ്ടത്തിൽ എന്നിവർ പങ്കെടുത്തു.

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ യൂണിറ്റ് കൺവെൻഷൻ

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സൗത്ത് വെസ്റ്റ് യൂണിറ്റ് കൺവെൻഷനും നവാഗതർക്ക് സ്വീകരണവും നടത്തി.

യോഗം തൃശൂർ ജില്ലാ ജോയിന്റ് സെക്രട്ടറി വി.എൻ. വിജയഗോപാൽ ഉദ്ഘാടനം ചെയ്തു.

ജില്ലാ കമ്മിറ്റി അംഗം എം.കെ. ഗോപിനാഥൻ നവാഗതർക്ക് സ്വീകരണം നൽകി.

യൂണിറ്റ് പ്രസിഡന്റ്‌ കെ.പി. സുദർശനൻ അധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുട ടൗൺ ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ.ജി. സുബ്രഹ്മണ്യൻ, ബ്ലോക്ക്‌ സെക്രട്ടറി കെ.എം. അജിത്കുമാർ, ബ്ലോക്ക്‌ ട്രഷറർ എം.ആർ. വിനോദ്കുമാർ, യൂണിറ്റ് സെക്രട്ടറി പി.കെ. യശോധരൻ, യൂണിറ്റ് ട്രഷറർ ലാലു തോമസ്
എന്നിവർ പ്രസംഗിച്ചു.

അധ്യാപക രക്ഷാകർത്തൃയോഗം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്ളവർ എൽ.പി.
സ്കൂളിൽ അധ്യാപക രക്ഷാകർത്തൃയോഗവും അവബോധ ക്ലാസും സംഘടിപ്പിച്ചു.

പി.ടി.എ. പ്രസിഡന്റ് തോംസൺ ചിരിയങ്കണ്ടത്ത് അധ്യക്ഷത വഹിച്ചു.

യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ച ബി. എസ്. ട്രെയിനിങ് ഹബ് ഫൗണ്ടർ ഡയറക്ടറും, ഹ്യൂമൻ റിസോഴ്‌സ് പേഴ്സണുമായ ബിനു കാളിയാടൻ രക്ഷിതാക്കൾക്കുള്ള അവബോധ ക്ലാസ്സും നയിച്ചു.

ഇന്നത്തെ കാലഘട്ടത്തിൽ ഫലം ഇരട്ടിയാകണമെങ്കിൽ നമ്മൾ കൊടുക്കുന്ന നിക്ഷേപവും ഇരട്ടിയാകണം എന്ന് അദ്ദേഹം പറഞ്ഞു.

തുടർന്ന് പുതിയ പി.ടി.എ. ഭാരവാഹികളെ തിരഞ്ഞെടുത്തു.

സ്കൂൾ ഹെഡ്‌മിസ്ട്രസ്സ് സിസ്റ്റർ റിനറ്റ് സ്വാഗതവും സ്റ്റാഫ്‌ പ്രതിനിധിയായ മരിയ റോസ് ജോൺസൺ നന്ദിയും പറഞ്ഞു.

ഗ്രാമികയിൽ ഇ.കെ.ദിവാകരൻ പോറ്റി സ്മാരക വായനശാല ആരംഭിക്കും

ഇരിങ്ങാലക്കുട : സ്വാതന്ത്ര്യ സമര സേനാനിയും പ്രമുഖ വിവർത്തകനും
പുത്തൻചിറ വായനശാലയുടെ സ്ഥാപകനുമായിരുന്ന ഇ.കെ.ദിവാകരൻ പോറ്റിയുടെ സ്മാരകമായി വായനശാല ആരംഭിക്കുവാൻ കുഴിക്കാട്ടുശ്ശേരി ഗ്രാമികയുടെ വാർഷിക പൊതുയോഗം തീരുമാനിച്ചു.

ദിവാകരൻ പോറ്റിയുടെ ഇരുപതാം ചരമ വാർഷികത്തോടനുബന്ധിച്ച് ജൂലായ് 26ന് ഗ്രാമികയിൽ നടക്കുന്ന അനുസ്മരണ പരിപാടിയിൽ വായനശാല ഫണ്ട് സമാഹരണത്തിനും പുസ്തക ശേഖരണത്തിനും തുടക്കം കുറിക്കാനും അടുത്ത വർഷംതന്നെ പ്രവർത്തനം ആരംഭിക്കുവാനും യോഗം തീരുമാനിച്ചു.

സാമൂഹ്യ പ്രവർത്തക പ്രൊഫ. കുസുമം ജോസഫ് ഉദ്ഘാടനം ചെയ്തു.

പ്രസിഡണ്ട് പി.കെ.കിട്ടൻ അധ്യക്ഷനായി.

സെക്രട്ടറി എൻ.പി.ഷിൻ്റോ വാർഷിക റിപ്പോർട്ടും ട്രഷറർ സി.മുകുന്ദൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

എഴുത്തുകാരായ പി.ബി. ഹൃഷികേശൻ, വാസുദേവൻ പനമ്പിള്ളി, തുമ്പൂർ ലോഹിതാക്ഷൻ, വനമിത്ര പുരസ്കാര ജേതാവ് വി.കെ.ശ്രീധരൻ,
മുൻ പ്രസിഡണ്ട്
ഡോ.വടക്കേടത്ത് പത്മനാഭൻ, വി.ആർ. മനുപ്രസാദ് എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി
പി.കെ.കിട്ടൻ (പ്രസിഡണ്ട്), എൻ.പി.ഷിൻ്റോ (സെക്രട്ടറി), സി.മുകുന്ദൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

കൊമ്പിടിയിൽ അനുജനെ കൊലപ്പെടുത്തിയ ജ്യേഷ്‌ഠൻ കുറ്റക്കാരനെന്നു കണ്ടെത്തി കോടതി ; വിധി സെപ്തംബർ 23ന്

ഇരിങ്ങാലക്കുട : മാള കൊമ്പിടിയിൽ നാലുകണ്ടൻ വർക്കി മകൻ ആൻ്റു(56) വിനെ കൊലപ്പെടുത്തിയ കേസിൽ ജ്യേഷ്‌ഠൻ
പോൾ കുറ്റക്കാരനാണെന്ന് ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എൻ. വിനോദ്‌കുമാർ.

ഐ.പി.സി. 302 വകുപ്പ് പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

പ്രതിയെ വിയ്യൂർ ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തു. പ്രതിക്കുള്ള ശിക്ഷാവിധി സെപ്റ്റംബർ 23 തിങ്കളാഴ്ച്ച പ്രസ്താവിക്കും.

2020 സെപ്റ്റംബർ 22നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.

പലപ്പോഴായി ഇരുവരും തമ്മിലുണ്ടായ വഴക്കിനെ തുടർന്നുള്ള വൈരാഗ്യത്താലും, ആൻ്റുവിന്റെ വീടിന്റെ തെക്കു ഭാഗത്തുള്ള ഭാഗം വെയ്ക്കാത്ത പറമ്പിൽ പ്രതി വാഴക്കുഴി ഉണ്ടാക്കിയത് ആന്റു ഭാഗികമായി മണ്ണിട്ടു മൂടിയതിനു ശേഷം ബാക്കി മണ്ണിനെ ചൊല്ലിയുള്ള വാക്ക് തർക്കത്തിലുള്ള വൈരാഗ്യത്താലും പ്രതി സഹോദരനായ ആൻ്റുവിനെ ഇരുമ്പ് വടി കൊണ്ടടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

മാള പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ആയിരുന്ന സജിൻ ശശിയാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 30 സാക്ഷികളെ വിസ്തരിക്കുകയും, 19 തൊണ്ടി മുതലുകളും, 53 രേഖകളും ഹാജരാക്കി തെളിവ് നൽകിയിരുന്നു. പ്രതി ഭാഗത്തു നിന്നും ഒരു രേഖയും ഒരു സാക്ഷിയെയും തെളിവായി നൽകിയിരുന്നു.

പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല, അഡ്വ. ജോജി ജോർജ് (പബ്ലിക് പ്രോസിക്യൂട്ടർ ഇരിങ്ങാലക്കുട), അഡ്വ. ശ്രീദേവ് തിലക്, അഡ്വ. റെറ്റൊ വിൻസെന്റ് എന്നിവർ ഹാജരായി.

ലെയ്സൺ ഓഫീസർ സിപിഒ കെ.വി. വിനീഷ് പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

ഇ.കെ. ദിവാകരൻ പോറ്റി പുരസ്കാരം എ.കെ. റിയാസ് മുഹമ്മദിന്

ഇരിങ്ങാലക്കുട : വിവർത്തനത്തിൻ്റെ മേഖലയിൽ മികച്ച സംഭാവനകൾ അർപ്പിച്ചവർക്ക് കുഴിക്കാട്ടുശ്ശേരി ഗ്രാമിക നൽകുന്ന ഇ.കെ. ദിവാകരൻ പോറ്റി പുരസ്കാരം ഈ വർഷം
എ.കെ. റിയാസ് മുഹമ്മദിന്.

കാസർഗോഡ് ജില്ലയിലെ ഉപ്പള സ്വദേശിയായ എ.കെ. റിയാസ് മുഹമ്മദ് ഇപ്പോൾ മസ്കറ്റിലാണ് ജോലി ചെയ്യുന്നത്.

കന്നഡ, തമിഴ്, തുളു ഭാഷകളിലെ കവിതകളും കഥകളും നോവലും മറ്റ് എഴുത്തുകളും മലയാളത്തിലേക്ക് ധാരാളമായി വിവർത്തനം ചെയ്തുകൊണ്ടിരിക്കുന്ന ഒരാളാണ് എ.കെ. റിയാസ് മുഹമ്മദ്. കന്നഡയിലെ പുതിയ ചെറുകഥാകൃത്തുക്കളുടെ കഥകളുടെ വിവർത്തനമായ ‘ചുവന്ന തത്തയും മറ്റു കഥകളും – കന്നഡയിലെ പുതുകഥകൾ’, ശ്രീലങ്കൻ തമിഴ് എഴുത്തുകാരുടെ കഥകളുടെ വിവർത്തനമായ ‘ശ്രീലങ്കൻ കഥകൾ’, കന്നഡയിലെ പ്രസിദ്ധ യുവ എഴുത്തുകാരനായ അബ്ദുൾ റഷീദിൻ്റെ ലക്ഷദ്വീപ് ജീവിതാനുഭവമായ ‘കാറ്റോശയും പിഞ്ഞാണവും – ലക്ഷദ്വീപ് ഡയറി’, പ്രസിദ്ധ തമിഴ് എഴുത്തുകാരനായ ചാരു നിവേദിതയുടെ നാടകം ‘അൻ്റോണിൻ ആർത്തോ- ഒരു വിപ്ലവകാരിയുടെ ഉടൽ’, പ്രസിദ്ധ ശ്രീലങ്കൻ എഴുത്തുകാരൻ
ഷോഭാശക്തിയുടെ നോവൽ ‘സലാം അലൈക്ക്’ എന്നിവയാണ് റിയാസ് മുഹമ്മദ് മലയാളത്തിലേക്ക് വിവർത്തനം ചെയ്ത പ്രധാന കൃതികൾ.

കെ. സച്ചിദാനന്ദൻ, പി.എൻ. ഗോപീകൃഷ്ണൻ, പി.കെ. കിട്ടൻ എന്നിവർ അടങ്ങുന്ന കമ്മറ്റിയാണ് ഈ അവാർഡിന് റിയാസ് മുഹമ്മദിനെ തെരഞ്ഞെടുത്തത്.

നമ്മുടെ അയൽഭാഷകളായ തമിഴ്, കന്നഡ, തുളു ഭാഷകളിൽ നിന്ന് നേരിട്ട് വിവർത്തനം ചെയ്യുന്നു എന്നതാണ് റിയാസ് മുഹമ്മദിനെ വ്യത്യസ്തനാക്കുന്ന ഘടകം എന്ന് കമ്മറ്റി നിരീക്ഷിക്കുകയുണ്ടായി. ഭാഷ മാത്രമല്ല, ഭാവുകത്വവും ചോരാതെ വിവർത്തനം ചെയ്യാനുള്ള ശ്രദ്ധ റിയാസ് മുഹമ്മദിൽ പ്രകടമാണ്. പുതിയ ഭാവുകത്വ പരിസരങ്ങളിൽ നിന്നുള്ള കൃതികളാണ് മലയാളത്തിന് റിയാസ് മുഹമ്മദ് പരിചയപ്പെടുത്തിയത് എന്നതും ശ്രദ്ധേയമാണ്.

വിവിധ സാഹിത്യ ശാഖകളിൽ പെടുന്ന കൃതികൾ വിവർത്തനം ചെയ്യുക വഴി സമഗ്രമായ ഒരു സാംസ്കാരിക പരിസരത്തെയാണ് റിയാസ് മുഹമ്മദ് മലയാളത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നത് എന്നും കമ്മറ്റി അഭിപ്രായപ്പെട്ടു.

സ്വാതന്ത്ര്യസമര സേനാനിയും പ്രമുഖ വിവർത്തകനുമായ ഇ.കെ. ദിവാകരൻ പോറ്റിയുടെ സ്മരണാർത്ഥം നൽകുന്ന ഈ അവാർഡ് 25000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ്.

പോറ്റി മാസ്റ്ററുടെ ചരമ വാർഷികത്തോടനുബന്ധിച്ച് ജൂലായിൽ ഗ്രാമികയിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽവച്ച് പുരസ്കാര സമർപ്പണവും സ്മാരക പ്രഭാഷണവും നടക്കും.

ദിവാകരൻ പോറ്റിയുടെ സ്മാരകമായി ആരംഭിക്കുന്ന വായനശാലയുടെ ധനസമാഹരണം ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.