ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിലേക്കുള്ള പ്രവേശനം തടയൽ : ജനങ്ങളെ ബുദ്ധിമുട്ടിക്കലല്ല, സൗകര്യമൊരുക്കലാണ് വേണ്ടത് : മന്ത്രി ഡോ. ബിന്ദു

ഇരിങ്ങാലക്കുട : കല്ലേറ്റുംകരയിലുള്ള ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പ്രവേശനം ഗേറ്റ് സ്ഥാപിച്ച് തടഞ്ഞ നടപടി അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് മന്ത്രി ഡോ ആർ ബിന്ദു റെയിൽവേ അധികൃതരോട് ആവശ്യപ്പെട്ടു.

പൊതുജനങ്ങൾക്കുള്ള സൗകര്യങ്ങൾ ആവശ്യാനുസരണം ഒരുക്കുന്നതിനു പകരം ഉപദ്രവകരമായ നടപടികളെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

അടിസ്ഥാന പശ്ചാത്തല സൗകര്യങ്ങൾ സ്ഥാപിക്കുക, നിർത്തിയ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കുക, ആവശ്യപ്പെട്ട പുതിയ സ്റ്റോപ്പുകൾ അനുവദിക്കുക, ഇരിങ്ങാലക്കുടയെ ജില്ലയിലെ രണ്ടാമത്തെ മുഖ്യ സ്റ്റേഷനാക്കി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയുള്ള വലിയ ജനകീയ പ്രക്ഷോഭങ്ങളാണ് റെയിൽവേയ്ക്കെതിരെ ഉയർന്നു തുടങ്ങിയിട്ടുള്ളത്. ഇവയ്ക്ക് തെല്ലും വില കൽപ്പിക്കാതെ ജനകീയ ആവശ്യങ്ങളെ അവഗണിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന സമീപനമാണ് പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പ്രവേശനം ഗേറ്റ് സ്ഥാപിച്ച് തടഞ്ഞ നടപടിയിൽ ഉള്ളത്. ജനവിരുദ്ധ നടപടികളല്ല ജനകീയാവശ്യങ്ങൾ അംഗീകരിക്കലാണ് ഉണ്ടാവേണ്ടത്. ജനകീയ ആവശ്യങ്ങൾ നിരന്തരമായി ഉന്നയിച്ചു കൊണ്ടിരിക്കുന്ന ജനപ്രതിനിധിയെന്ന നിലയ്ക്ക് ഈ പ്രക്ഷോഭങ്ങളുടെ മുൻനിരയിൽ എക്കാലത്തും താനുണ്ടാകുമെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

പോക്സോ കേസിലെ പിടികിട്ടാപ്പുള്ളിയെ മധ്യപ്രദേശിൽ നിന്നും പിടികൂടി

ഇരിങ്ങാലക്കുട : 2018 ജൂലൈ 2ന് പ്രായപൂർത്തിയാകാത്ത മധ്യപ്രദേശ് സ്വദേശിനിയായ അതിജീവതയെ കാട്ടൂർ ബസ് സ്റ്റാൻഡിൽ നിന്ന് വശീകരിച്ച് തട്ടിക്കൊണ്ടുപോയി ഇടുക്കി ജില്ലയിലെ ഉടുമ്പുംചോല സിദ്ധൻപടി പ്രദേശത്തുള്ള കല്ലുപാലം എസ്റ്റേറ്റിലുള്ള വീട്ടിൽ താമസിപ്പിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിന് കാട്ടൂർ പൊലീസ് സ്റ്റേഷനിലെടുത്ത കേസിലെ പ്രതിയായ മധ്യപ്രദേശ് സ്വദേശി രാജേഷ് ധ്രുവേ (25) എന്നയാളെ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മധ്യപ്രദേശിൽ നിന്നും പിടികൂടി.

പ്രതിയെ നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

ഈ കേസിൽ അറസ്റ്റിലായ പ്രതി കോടതിയിൽ നിന്ന് ജാമ്യമെടുത്ത് വിചാരണ നടപടികളിൽ സഹകരിക്കാതെ ഒളിവിൽ പോയത് പ്രകാരം ഇയാളെ പിടികൂടുന്നതിനായി കോടതി പിടികിട്ടാപ്പുള്ളി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ വാറണ്ട് പ്രകാരമാണ് ഇപ്പോൾ പ്രതിയെ പിടികൂടിയത്.

പ്രതിയെ മധ്യപ്രദേശിലെ നക്സൽ സ്വാധീനമുള്ള മന്റല പ്രദേശത്തെ ആദിവാസി ഗോത്ര സമൂഹങ്ങളുടെ ഇടയിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

പ്രതിയെ പിടികൂടുന്നതിനിടെ പ്രദേശവാസികളിൽ നിന്ന് എതിർപ്പുകൾ നേരിട്ടെങ്കിലും മധ്യപ്രദേശ് മന്റലയിലെ സൽവ പൊലീസ് ഔട്ട്‌പോസ്റ്റിലെ ദൗത്യസേനാംഗങ്ങളുടെ സഹകരണത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു.

പ്രതിയെ മന്റല കോടതിയിൽ ഹാജരാക്കി നിയമ നടപടികൾ പൂർത്തീകരിച്ചതിന് ശേഷമാണ് കാട്ടൂർ പൊലീസ് സ്റ്റേഷനിലെത്തിച്ചത്.

കാട്ടൂർ സ്റ്റേഷൻ ഇൻസ്പെക്ടർ ഇ.ആർ. ബൈജു, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ എം.കെ. അസീസ്, സിവിൽ പൊലീസ് ഓഫീസർ വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

കാലിക്കറ്റ് സർവകലാശാല എൻ.എസ്.എസ്. പുരസ്കാരങ്ങൾ ഏറ്റുവാങ്ങി ക്രൈസ്റ്റ് കോളെജ്

ഇരിങ്ങാലക്കുട : ക്രൈസ്സ് കോളെജ് എൻ.എസ്.എസ്. യൂണിറ്റുകൾ സാമൂഹ്യ സേവനത്തിന് ബെസ്റ്റ് എൻ.എസ്.എസ്. യൂണിറ്റ്, ബെസ്റ്റ് പ്രോഗ്രാം ഓഫീസർ, ബെസ്റ്റ് വൊളൻ്റിയർ എന്നീ പുരസ്കാരങ്ങൾ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും ഏറ്റുവാങ്ങി.

ബെസ്റ്റ് പ്രോഗ്രാം ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ടത് ക്രൈസ്റ്റ് കോളെജ് ഹിസ്റ്ററി വിഭാഗം പ്രൊഫ. ജിൻസിയും ബെസ്റ്റ് വൊളൻ്റിയറായി തെരഞ്ഞെടുക്കപ്പെട്ടത് കൃഷ്ണാഞ്ജലിയുമാണ്.

നിര്യാതനായി

സന്തോഷ്

ഇരിങ്ങാലക്കുട : എടക്കുളം കാരയിൽ വീട്ടിൽ പരേതനായ കുട്ടൻ മകൻ സന്തോഷ് (49) നിര്യാതനായി.

സംസ്കാരം നാളെ (ഒക്ടോബർ 4) ശനിയാഴ്ച രാവിലെ 11 മണിക്ക് പൂമംഗലം ഗ്രാമപഞ്ചായത്ത് ശാന്തിതീരം വാതക ശ്മശാനത്തിൽ.

അമ്മ : രമണി

ഭാര്യ : സരിത

മക്കൾ : മാധവ് കൃഷ്ണ, രോഹിത് കൃഷ്ണ

ആറാട്ടുപുഴ ക്ഷേത്രത്തിൽ ആദ്യാക്ഷര പുണ്യ സ്മരണയിൽ സമൂഹ അക്ഷര പൂജ

ഇരിങ്ങാലക്കുട : ആറാട്ടുപുഴ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സരസ്വതീ മണ്ഡപത്തിലെ പൂജക്ക് ശേഷം മുൻ വശത്തെ വിളക്കുമാടത്തറയിൽ സമൂഹ അക്ഷര പൂജ നടന്നു.

ക്ഷേത്രത്തിന്റെ തെക്കെ വിളക്കുമാടത്തറയിലെ മണലിൽ ആദ്യാക്ഷര പുണ്യ സ്മരണയിൽ പ്രായഭേദമന്യേ നൂറുകണക്കിന് ഭക്തർ ഒരുമിച്ചു ചേർന്ന് അക്ഷരമാല എഴുതി.

നിര്യാതയായി

ഭാരതി

ഇരിങ്ങാലക്കുട : പുല്ലൂർ പരേതനായ വെളുത്തേടത്ത് പറമ്പിൽ ഭാസ്കരൻ ഭാര്യ ഭാരതി (92) നിര്യാതയായി.

സംസ്കാരകർമ്മം ഇന്ന് (വ്യാഴാഴ്ച) ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്വവസതിയിൽ കർമ്മങ്ങൾക്ക് ശേഷം ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

നിര്യാതനായി

ഫ്രാൻസിസ്

ഇരിങ്ങാലക്കുട : ചീനാത്ത് തോമക്കുട്ടി മകൻ ഫ്രാൻസിസ്(81) നിര്യാതനായി.

സംസ്കാരകർമ്മം നാളെ (ഒക്ടോബർ 03) വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3മണിക്ക്
സെന്റ് തോമസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ.

കരിന്തലക്കൂട്ടം ഫോക്‌ലോർ അവാർഡുകൾ പ്രഖ്യാപിച്ചു ; സി.ആർ. രാജഗോപാൽ പുരസ്കാരം സി.ജെ. കുട്ടപ്പന്

ഇരിങ്ങാലക്കുട : വടമ കരിന്തലക്കൂട്ടം നാട്ടറിവ് പഠന കേന്ദ്രത്തിൻ്റെ 30-ാം വാർഷികത്തിൻ്റെ ഭാഗമായുള്ള ഫോക്‌ലോർ അവാർഡുകൾ പ്രഖ്യാപിച്ചു.

ഡോ.സി. ആർ. രാജഗോപാലൻ അവാർഡിന് പ്രമുഖ നാടൻപാട്ട് കലാകാരനും ഫോക്‌ലോർ അക്കാദി മുൻ ചെയർമാനുമായ സി.ജെ. കുട്ടപ്പൻ അർഹനായി.

30030 രൂപയും പ്രശസ്തിപത്രവും ഫലവുമാണ് പുരസ്കാരം.

5001 രൂപ വീതവും പ്രശസ്തിപത്രവും ഫലകവും ഉൾക്കൊള്ളുന്ന കണ്ണമുത്തൻ പുരസ്കാരത്തിന് നാടൻപാട്ട് ഗവേഷകൻ പുന്നപ്ര ജ്യോതികുമാർ, പുത്തിരി അവാർഡിന് പ്രശസ്ത ഗായികയും സംഗീത നാടക അക്കാദമി വൈസ് ചെയർപേഴ്സണുമായ പി.ആർ. പുഷ്പവതി, കെ.സി. കണ്ണൻ അവാർഡിന് നാടക പ്രവർത്തകൻ ബാലു കണ്ടോത്ത്, പി.കെ. പരമേശ്വരൻ അവാർഡിന് മൃദംഗ കലാകാരൻ സുജൻ പൂപ്പത്തി എന്നിവർ അർഹരായി.

നവംബർ 8ന് വടമയിൽ നടക്കുന്ന “പൊലിയാട്ടം” പരിപാടിയിൽ പുരസ്കാരം പുരസ്കാരങ്ങൾ സമർപ്പിക്കും.

റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ ബെന്നി ബഹന്നാൻ എംപി മുഖ്യാതിഥി ആകും.

വി.ആർ. സുനിൽകുമാർ എംഎൽഎ, ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ.എസ്. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.

നിര്യാതയായി

കല്യാണി

ഇരിങ്ങാലക്കുട : കാട്ടൂർ പരേതനായ കണ്ണംപുള്ളി ഗോപാലൻ ഭാര്യ കല്യാണി (94) നിര്യാതയായി.

സംസ്കാരകർമ്മം ഒക്ടോബർ 1(ബുധനാഴ്ച) രാവിലെ 9.30 ന് വീട്ടുവളപ്പിൽ.

മക്കൾ : രമണി, ലളിത, അജിത, സുനിത

മരുമക്കൾ : പരേതനായ ഗംഗാധരൻ, സുബ്രഹ്മണ്യൻ, ജയൻ

ലൈബ്രറി പുസ്തകങ്ങൾ സംഭാവന ചെയ്തു

ഇരിങ്ങാലക്കുട : മൂർക്കനാട് സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്കൂളിലേക്ക് ഇരിങ്ങാലക്കുട സംസ്കാര സാഹിതിയും കേരള സാഹിത്യ അക്കാദമി മുൻ പ്രോഗ്രാം കോർഡിനേറ്റർ എം.വി. ജോസും ചേർന്ന് 150ഓളം ലൈബ്രറി പുസ്തകങ്ങൾ സംഭാവന ചെയ്തു.

സ്കൂളിൽ നടന്ന ചടങ്ങിൽ എം.വി. ജോസും സംസ്കാര സാഹിതി ഇരിങ്ങാലക്കുട നിയോജക മണ്ഡലം ചെയർമാൻ അരുൺ ഗാന്ധിഗ്രാമും ഭാരവാഹികളും ചേർന്ന് സ്കൂൾ വൈസ് ചെയർമാൻ അക്ഷയ് കൃഷ്ണയ്ക്കും മറ്റു കുട്ടികൾക്കും പുസ്തകങ്ങൾ കൈമാറി.

പ്രിൻസിപ്പൽ കെ.എ. വർഗ്ഗീസ് അധ്യക്ഷത വഹിച്ചു.

അരുൺ ഗാന്ധിഗ്രാം, എം.വി. ജോസ്, നിയോജക മണ്ഡലം കൺവീനർ എം.ജെ. ടോം, സെകട്ടറിമാരായ സദറു പട്ടേപ്പാടം, വിജയൻ ചിറ്റേക്കാട്ടിൽ, സ്റ്റാഫ് അംഗങ്ങളായ ആശ ജി. കിഴക്കേടത്ത്, ജിജി വർഗ്ഗീസ്, സിബിൻ ലാസർ, രമാദേവി, സ്കൂൾ വൈസ് ചെയർമാൻ അക്ഷയ്കൃഷ്ണ എന്നിവർ പ്രസംഗിച്ചു.