ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള : പോസ്റ്റർ പ്രകാശനവും ഡെലിഗേറ്റ് പാസ് വിതരണവും ഇന്ന്

ഇരിങ്ങാലക്കുട : ഏഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പോസ്റ്റർ പ്രകാശനവും ഡെലിഗേറ്റ് പാസ് വിതരണവും ക്രൈസ്റ്റ് കോളെജിൽ ഫെബ്രുവരി 4ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് നടി അനുമോൾ നിർവഹിക്കും.

മഞ്ജുളാദിനാഘോഷം നടത്തി

ഗുരുവായൂർ: സമസ്ത കേരള വാര്യർ സമാജം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ മഞ്ജുളാദിനാഘോഷം നടത്തി.

മഞ്ജുളാൽത്തറയിൽ വിളക്കു വെപ്പ്, കേളി, എന്നിവയോടെ നടത്തിയ നാമജപ ഘോഷയാത്ര സമാജം അക്ഷയ ഹാളിൽ സമാപിച്ചു.

തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം സമാജം സംസ്ഥാന പ്രസിഡൻ്റ് പി.കെ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡൻ്റ് കെ.വി. രാധാകൃഷ്ണ വാര്യർ അധ്യക്ഷത വഹിച്ചു.

റിട്ട. പ്രിൻസിപ്പൽ പ്രൊഫ. പി.എം. രമ മുഖ്യപ്രഭാഷണം നടത്തി.

സമാജം ജനറൽ സെക്രട്ടറി വി.വി. മുരളീധര വാര്യർ, നഗരസഭ കൗൺസിലർ കൃഷ്ണപ്രിയ, വി. വേണുഗോപാൽ, വി.വി. സതീശൻ, സി. ചന്ദ്രശേഖരൻ, പി.കെ. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

കല്ലട ഭഗവതി ക്ഷേത്രത്തിൽ നടതുറപ്പും പൊങ്കാല സമർപ്പണവും നടത്തി

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി കല്ലട ഭഗവതി ക്ഷേത്രത്തിൽ നടതുറപ്പും പൊങ്കാല സമർപ്പണവും നടത്തി.

ക്ഷേത്രം മേൽശാന്തി സനീഷ്, ക്ഷേത്രം ഭരണസമിതി പ്രസിഡൻ്റ് ആനന്ദൻ എടക്കാട്ടുപറമ്പിൽ, സെക്രട്ടറി ബിജോയ് തൈവളപ്പിൽ, ട്രഷറർ ജോജി ജനാർദ്ദനൻ എന്നിവർ നേതൃത്വം നൽകി.

കാഴ്ചപ്പാടുകൾക്ക് വേണ്ടിയുള്ള യാത്രകൾ അഭികാമ്യം : ഡോ. മിത്ര സതീഷ്

ഇരിങ്ങാലക്കുട : കാഴ്ചകൾക്കുവേണ്ടി മാത്രമല്ല കാഴ്ചപ്പാടുകൾക്ക് വേണ്ടിക്കൂടിയാണ് യാത്രകൾ ചെയ്യേണ്ടതെന്നും മനസ്സിലെ ഭാരം ഇറക്കി വെച്ചുകൊണ്ട് വേണം യാത്ര ചെയ്യാനെന്നും യാത്രികയും സഞ്ചാര സാഹിത്യകാരിയുമായ ഡോ. മിത്ര സതീഷ് അഭിപ്രായപ്പെട്ടു.

കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളെജുകളിലെ മികച്ച മലയാളം ബി.എ. പ്രോജക്ടിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് നൽകുന്ന ഡോ. സെബാസ്റ്റ്യൻ ജോസഫ് രചനാ നൈപുണി അവാർഡ് ശ്രീ കേരളവർമ്മ കോളെജ് വിദ്യാർഥിനി എൻ.എസ്. സംഘമിത്രയ്ക്ക് സമർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.

സ്ഥലങ്ങളും ചരിത്ര സ്മാരകങ്ങളും നേരിട്ട് സന്ദർശിക്കുമ്പോഴാണ് ചരിത്രരചനയിലെ പൊള്ളത്തരങ്ങൾ വ്യക്തമാകുന്നത്. യാത്രയിൽ ഒരിക്കൽപോലും സ്ത്രീ എന്ന നിലയിൽ വിവേചനം അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും ഗ്രാമങ്ങളിൽ ഇപ്പോഴും മനുഷ്യരുടെ നന്മ പ്രകടമാണെന്നും ഡോ. മിത്ര സതീഷ് അഭിപ്രായപ്പെട്ടു.

കോളെജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു.

മാനേജർ ഫാ. ജോയ് പീണിക്കപ്പറമ്പിൽ യോഗം ഉദ്ഘാടനം ചെയ്തു.

മുൻ പ്രിൻസിപ്പൽ ഫാ. ജോസ് ചുങ്കൻ, സ്വാശ്രയ വിഭാഗം കോർഡിനേറ്റർ ഡോ. ടി. വിവേകാനന്ദ, ഡോ. സെബാസ്റ്റ്യൻ ജോസഫ്, ഡോ. സിൻ്റോ കോങ്കോത്ത്, വി.എസ്. സോന എന്നിവർ പ്രസംഗിച്ചു.

ക്രൈസ്റ്റ് കോളെജിലെ മികച്ച മലയാളം പ്രബന്ധത്തിനുള്ള പുരസ്കാരം പി.വി. ദേവറസിന് സമർപ്പിച്ചു.

യോഗത്തിനുശേഷം “സോളോ യാത്രകൾ : എഴുതാക്കഥകൾ” എന്ന വിഷയം മുൻനിർത്തി ഡോ. മിത്ര സതീഷും ഡോ. സെബാസ്റ്റ്യൻ ജോസഫും മുഖാമുഖം നടത്തി. ചർച്ചയിൽ വിവിധ വിഭാഗങ്ങളിലെ അധ്യാപകരും വിദ്യാർഥികളും പങ്കെടുത്തു.

കൊല്ലാട്ടി ഷഷ്ഠിയ്ക്ക് കനത്ത സുരക്ഷയുമായി തൃശൂർ റൂറൽ പൊലീസ്

ഇരിങ്ങാലക്കുട : ഫെബ്രുവരി 5, 6 തിയ്യതികളിലായി നടക്കുന്ന വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുമായി തൃശൂർ റൂറൽ പൊലീസ്.

ഉത്സവത്തിനെത്തുന്ന ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രത്യേക പൊലീസ് സംഘത്തെ വിന്യസിക്കും.

പ്രധാന പോയിന്റുകളിലും തിരക്കേറിയ സ്ഥലങ്ങളിലും നിരീക്ഷണത്തിനായി സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചു കഴിഞ്ഞു. കൂടാതെ ഡ്രോൺ നിരീക്ഷണം, മൊബൈൽ, ബൈക്ക് പട്രോളിംഗ്, മഫ്തി പൊലീസിന്റെ രഹസ്യ നിരീക്ഷണം, കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയ്ക്കായി പിങ്ക് പൊലീസ് സേവനം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഡാൻസ് സംഘം, സ്ഥിരം കുറ്റവാളികൾക്കെതിരെ കരുതൽ അറസ്റ്റ് എന്നിവയും ഉറപ്പുവരുത്തും.

ഫെബ്രുവരി 5ന് രാവിലെ 9 മണി മുതൽ ഉച്ചക്ക് 2 മണി വരെയും, വൈകീട്ട് 7 മണി മുതൽ രാത്രി 10 മണി വരെയും വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

കൊടുങ്ങല്ലൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ വെള്ളാങ്ങല്ലൂരിൽ നിന്നും അരിപ്പാലം ഭാഗത്തേക്ക് തിരിഞ്ഞ് എടക്കുളം ചേലൂർ വഴി ചെട്ടിപ്പറമ്പ് വഴി ബസ്സ് സ്റ്റാൻഡിൽ എത്തി സിവിൽ സ്റ്റേഷൻ വഴി മാപ്രാണത്തേക്ക് പോകേണ്ടതാണ്.

തൃശ്ശൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ മാപ്രാണത്ത് നിന്നും സിവിൽ സ്റ്റേഷൻ വഴി ബസ് സ്റ്റാൻ്റിലെത്തി അയ്യങ്കാവ് മൈതാനം വഴി മൂന്നുപീടിക ഹൈവേയിൽ എത്തി ചേലൂർ എടക്കുളം വഴി വെള്ളാങ്ങല്ലൂരിലേക്ക് പോകേണ്ടതാണ്.

ചാലക്കുടി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ വല്ലക്കുന്നിൽ നിന്നും തിരിഞ്ഞ് മാപ്രാണം റോഡിൽ എത്തേണ്ടതാണ്.

ചാലക്കുടിക്ക് മൂന്നുപീടിക ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ചെട്ടിപ്പറമ്പിൽ നിന്നും ബസ് സ്റ്റാൻഡ് കൂടി സിവിൽ സ്റ്റേഷൻ വഴി മാപ്രാണത്ത് എത്തേണ്ടതാണ്.

കൊടുങ്ങല്ലൂർ ഭാഗത്തു നിന്നും ചാലക്കുടിക്ക് പോകുന്ന വാഹനങ്ങൾ വെള്ളാങ്ങല്ലൂരിൽ നിന്നും കൊമ്പിടി വഴി പോകേണ്ടതാണ്.

വിവിധ ദേശക്കാരുടെ കാവടികൾ കടന്ന് പോകുന്ന എല്ലാ സ്ഥലങ്ങളിലും ട്രാഫിക് നിയന്ത്രണങ്ങളും, അപകടങ്ങളും അനിഷ്ട സംഭവങ്ങളും ഒഴിവാക്കുന്നതിനായി പട്രോളിംഗ്, പിക്കറ്റ് എന്നീ സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തും.

സുരക്ഷാ നടപടികൾ ജില്ലാ കൺട്രോൾ റൂം, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസുകൾ എന്നിവയുടെ മേൽനോട്ടത്തിൽ നിരീക്ഷിക്കും.

റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡിവൈഎസ്പി സി.എൽ. ഷാജു, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പി.ആർ. ബിജോയ്, ഇരിങ്ങാലക്കുട സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. ഷാജി എന്നിവരാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നത്.

കാട്ടൂർ സ്വദേശിയായ യുവാവിനെ ആക്രമിച്ച് മൈബൈൽ ഫോൺ കവർന്നു : സ്റ്റേഷൻ റൗഡി ബ്രാവോ അനന്തകൃഷ്ണൻ പിടിയിൽ

ഇരിങ്ങാലക്കുട : കാട്ടൂർ സ്വദേശിയായ യുവാവിനെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും സ്റ്റേഷൻ റൗഡിയുമായ അന്തിക്കാട് കിഴുപ്പിള്ളിക്കര സ്വദേശി എങ്ങാണ്ടി വീട്ടിൽ ബ്രാവോ അനന്തു എന്നറിയപ്പെടുന്ന അനന്ത കൃഷ്ണൻ (22) എന്നയാളെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ വ്യാഴാഴ്ച (ജനുവരി 29) ഉച്ചയ്ക്ക് ഒരു മണിയോടെ ഊരകം സ്വദേശി കളരിക്കൽ വീട്ടിൽ അഞ്ചൻ പ്രഭുവിൻ്റെ വീട്ടിൽ അഞ്ചൻ പ്രഭുവും സുഹൃത്തുക്കളായ അഭിനവും, കാട്ടൂർ മുനയം സ്വദേശി തുപ്പാടൻ വീട്ടിൽ അജിത്തും (23) കിടന്നുറങ്ങുന്ന സമയം വീട്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രതികൾ അജിത്തിനെ അസഭ്യം പറഞ്ഞു ഭീഷണിപ്പെടുത്തി കാലിൽ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ബ്രാവോ അനന്തു എന്നറിയപ്പെടുന്ന അനന്തകൃഷ്ണൻ അന്തിക്കാട്, കാട്ടൂർ സ്റ്റേഷൻ പരിധികളിലായി ഒരു വധശ്രമക്കേസിലും, വീടുകയറി ആക്രമണം നടത്തിയ രണ്ട് കേസുകളിലും, അഞ്ച് അടിപിടിക്കേസിലും, മയക്കുമരുന്ന് വിൽപ്പനക്കായി സൂക്ഷിച്ച ഒരു കേസ്സിലും, മയക്കുമരുന്ന് ഉപയോഗിച്ച മൂന്ന് കേസുകളിലും അടക്കം 12 ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.

ചേർപ്പ് സ്റ്റേഷൻ എസ്എച്ച്ഒ ഷാജൻ, ജി എസ് സി പി ഒ അനീഷ്, സിപിഒ മനോജ്, സുൽഫിക്കർ എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

നവരസ സാധനയിൽ ഗ്രോട്ടോസ്മി സ്പർശം

ഇരിങ്ങാലക്കുട : നടനകൈരളിയിൽ ഗുരു വേണുജിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്ന ‘നവരസ സാധന’ ശില്പശാലകളുടെ പരമ്പരകൾ ഇതിനകം കലാലോകത്തിന്റെ സവിശേഷ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. ഇക്കഴിഞ്ഞ ജനുവരി 24ന് ആരംഭിച്ച് ഫെബ്രുവരി 7ന് സമാപിക്കുന്ന 130-ാമത് ശില്പശാല പൂർണ്ണമായും ഫിലിമിൽ പകർത്തുവാൻ ഇറ്റലിയിൽ നിന്നും എത്തിച്ചേർന്നത് പ്രശസ്ത കലാപണ്ഡിതൻ ഡോ. വിറ്റോ ഡി. ബർണാടിയും ഡോ. ഫ്രാഞ്ചൻസ്കാ കറ്റാരിഷും ആണ്.

ഏതാണ്ട് 35 മണിക്കൂർ ദൈർഘ്യമുള്ള വീഡിയോ ഡോകുമെന്റേഷനാണ് അവർ തയ്യാറാക്കി വരുന്നത്. ഇതിൽ ക്യാമറ കൈകാര്യം ചെയ്യുന്ന ഫ്രാഞ്ചൻസ്കാ ലോക നാടകവേദിയിലെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയനായ സൈദ്ധാന്തികനും രംഗപ്രയോക്താവുമായ ജർസി ഗ്രോട്ടോസ്മിയുടെ ശിഷ്യ കൂടിയാണ്.

ശില്പശാലയിൽ പങ്കെടുക്കുവാൻ ഇന്ത്യയുടെ നാനാഭാഗത്തു നിന്നും എത്തിച്ചേർന്ന 18 യുവപ്രതിഭകൾക്കു വേണ്ടി ഗ്രോട്ടോസ്കിയുടെ അഭിനയ പരിശീലനത്തിൻ്റെ സവിശേഷതകൾ പങ്കുവച്ചു.

ഗ്രോട്ടോസ്കിയുടെ അവസാന നാളുകളിൽ രൂപം നൽകിയ ‘തിയേറ്റർ ഓഫ് സോഴ്‌സസ്’ (ഉറവിടങ്ങളുടെ നാടകവേദി) അഭിനയാവിഷ്കാരത്തിന്റെ ആദിസങ്കല്പ്പങ്ങൾ അന്വേഷിക്കുന്നതായിരുന്നു ഓരോ സംവാദങ്ങളും. രാത്രി മുഴുവൻ പ്രകൃതിയുടെ സ്വാഭാവികമായ വ്യതിയാനങ്ങൾ ഉൾക്കൊള്ളുക, മുൻവിധി കൂടാതെ ഏതാവസ്ഥയെയും നേരിടുക എന്നിങ്ങനെ അനവധി കഠിനങ്ങളായ പരിശീലനത്തിൻ്റെ ലക്ഷ്യം മനസ്സിൽ തോന്നുന്ന കാര്യങ്ങൾ സ്വതന്ത്രമായി പ്രകാശിപ്പിക്കുവാനുള്ള ശ്രമങ്ങളായിരുന്നു എന്ന് ചില അഭിനയസങ്കേതങ്ങളുടെ പരിശീലനത്തിലൂടെ ഫ്രാഞ്ചൻസ്കാ വിശദീകരിച്ചു.

അഭിനേതാക്കൾ സ്വന്തം കലകൾ പ്രദർശിപ്പിക്കുന്ന നവരസോത്സവത്തോടു കൂടിയാണ് ഫെബ്രുവരി 6ന് വൈകുന്നേരം 6 മണിക്ക് ശില്പശാലയുടെ സമാപനം.

നിര്യാതനായി

ഡോ. എം.ഡി. പീറ്റർ

ഇരിങ്ങാലക്കുട : മുൻ നഗരസഭ ചെയർമാനായിരുന്ന ഇരിങ്ങാലക്കുട നായങ്കര മുരിങ്ങത്തുപറമ്പിൽ എം.പി. കൊച്ചുദേവസ്സിയുടെ മകൻ ഡോ. എം.ഡി. പീറ്റർ (79) നിര്യാതനായി.

സംസ്കാരം ബുധനാഴ്ച (ഫെബ്രുവരി 4) വൈകീട്ട് 4.30ന് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ.

ഭാര്യ : ഷേർളി പീറ്റർ (കൈനകരി ചക്കനാട് പരേതനായ സഖറിയ ജോസഫിന്റെയും ട്രീസ സഖറിയ ജോസഫിന്റെയും മകൾ)

മക്കൾ : ഡേവിഡ്, റൂബൻ, ടീന

മരമക്കൾ : ആലീസ്, നിക്ക് മെക്കൻസി

സഹോദരങ്ങൾ : മെർളി ജോയ് കവലക്കാട്ട്, അൻസ് തോമസ് ചക്രംപിള്ളി, റോസ് ഫ്രാൻസിസ് കോടങ്കണ്ടത്ത്, ലാസർ, ക്യാറ്റി പോളി പയ്യപ്പിള്ളി, വിൻസെന്റ്, ലിസി ജോയ് മുണ്ടാടൻ, ജോയ്, ടോണി, പിയേഴ്സൻ, സീന മോഹൻ കാട്ടൂക്കാരൻ

നിര്യാതനായി

ഡോ. ശങ്കരൻകുട്ടി മേനോൻ

ഇരിങ്ങാലക്കുട : നടവരമ്പ് പരേതരായ തൃപ്പൂണിത്തറ കോവിലകത്ത് കുഞ്ഞുണ്ണി തമ്പുരാൻ്റെയും ചെറുപറമ്പിൽ ഗൗരിക്കുട്ടിയമ്മയുടെയും മകൻ ഡോ. ശങ്കരൻകുട്ടി മേനോൻ (89) നിര്യാതനായി.

സംസ്കാരം ബുധനാഴ്ച (ഫെബ്രുവരി 4) രാവിലെ 9 മണിക്ക് തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ.

കുന്നംകുളം അയ്യപ്പത്ത് ഡോ. ശാരദയാണ് ഭാര്യ.

മക്കൾ : ഡോ. അജിത്ത് (ബ്രസീൽ), ശോഭ (ബ്രസീൽ)

സഹോദരങ്ങൾ : മാലതി, വത്സല, സുഭദ്ര, കുസുമം, കല്യാണിക്കുട്ടി, വനജ, പരേതരായ പത്മിനി, ശശിധരൻ, ഗോപകുമാർ

മതസൗഹാർദ്ദ സംഗമം നടത്തി

ഇരിങ്ങാലക്കുട : വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോത്സവത്തോടനുബന്ധിച്ച് മതസൗഹാർദ സംഗമം നടത്തി.

എസ്.എൻ.ബി.എസ്. സമാജം പ്രസിഡൻ്റ് എൻ.ബി. കിഷോർകുമാർ അധ്യക്ഷത വഹിച്ചു.

ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ഭദ്രദീപം തെളിയിച്ച് അനുഗ്രഹ പ്രഭാഷണം നടത്തി.

സമാജം ട്രഷറർ വേണു തോട്ടുങ്ങൽ സ്വാഗതം പറഞ്ഞു.

എസ്.എൻ.ഡി.പി. മുകുന്ദപുരം യൂണിയൻ പ്രസിഡൻ്റ് സന്തോഷ് ചെറാകുളം, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി, നിസാർ അഹമ്മദ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.ജി. ശങ്കര നാരായണൻ, മുരിയാട് പഞ്ചായത്ത് പ്രസിഡൻ്റ് സരള വിക്രമൻ, വാർഡ് കൗൺസിലർ ദാസൻ മഠത്തിക്കര തുടങ്ങിയവർ പങ്കെടുത്തു.