ആനന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ആൽമരത്തിന് നാളെ വൃക്ഷ ചികിത്സ

ആനന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ആൽമരത്തിന് നാളെ വൃക്ഷ ചികിത്സ

ഇരിങ്ങാലക്കുട : ആനന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ആൽമരത്തിന് നാളെ വൃക്ഷായുർവേദ വിധിപ്രകാരം വൃക്ഷചികിത്സ നടത്താനൊരുങ്ങി ക്ഷേത്ര ഭരണസമിതി.

കാലത്തിൻ്റെ പ്രയാണത്തിൽ മൃതപ്രായമായി മാറിയ ഈ ആൽമരം നീണ്ടകാലം നൂറു കണക്കിനു ജീവജാലങ്ങൾക്കു വീടും കൂടുമായിരുന്നു.

ആൽമരത്തിന്റെ കേടുപാടുകൾ പരിഹരിക്കാൻ മുന്നിട്ടിറങ്ങിയ ആനന്ദപുരത്തെ നിരവധി സുമനസ്സുകളുടെയും ക്ഷേത്രം കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ വൃക്ഷ വൈദ്യൻ ബിനു മാഷാണ് വൃക്ഷചികിത്സ നടത്തുന്നത്.

വൃക്ഷചികിത്സ ഇന്ന് അത്ര പരിചിതമല്ല പലർക്കും. പുരാതന ഗ്രന്ഥങ്ങളിൽ നമ്മുടെ പൂർവ്വികരായ മനീഷികൾ എഴുതിച്ചേർത്ത മഹത്തായ അറിവുകളുടെ സമന്വയമാണ് വൃക്ഷായുർവേദം. ഇത് നടത്തുവാൻ വലിയ സാമ്പത്തിക ചെലവുള്ളതിനാലും പഴയതിനെ എന്തിനു സംരക്ഷിക്കണം, പുതിയ തൈ വച്ചു കൂടേ എന്ന മനോഭാവം മൂലവും ഇതു പലപ്പോഴും നടക്കാറില്ല. അതിനാൽ തന്നെ അത്യപൂർവമായ ഒരു സംഭവത്തിനു സാക്ഷ്യം വഹിക്കാനാണ് ആനന്ദപുരം ഒരുങ്ങുന്നത്.

“ട്രീ ഡോക്ടർ” എന്ന് വിളിപ്പേരുണ്ട് അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധേയനായ വൃക്ഷവൈദ്യൻ ബിനു മാഷിന്. കോട്ടയം സ്വദേശിയായ ബിനു മാഷിൻ്റെ ചികിത്സാ ജീവിതത്തിലെ 219-ാമത് മരമാണ് ഇത്. ചെയ്തതിൽ ഇരുന്നൂറോളം എണ്ണം പലയിടത്തായി ജീവസ്സോടെ ഇപ്പോഴും നിലകൊള്ളുന്നുമുണ്ട്.

മരത്തിനോടും അതിൽ വസിക്കുന്ന ജീവജാലങ്ങളോടും അനുമതി വാങ്ങിയാണ് ഈ ചടങ്ങിന്റെ തുടക്കം. തുടർന്ന് പന്ത്രണ്ടോളം ഘട്ടങ്ങളിലായി, വിവിധ മരുന്നു കൂട്ടുകൾ തയ്യാറാക്കി ചികിത്സ നടത്തും. മൂന്നുതരം മണ്ണ് (ആൽമരച്ചോട്ടിലെ മണ്ണ്, വയൽ മണ്ണ്, ചിതൽപ്പുറ്റു മണ്ണ്), പാൽ, തേൻ, നെയ്യ്, പഴം തുടങ്ങി നിരവധി പ്രകൃതിദത്ത വസ്‌തുക്കളാണ് അതിൽ ഉപയോഗിക്കുക.

രാവിലെ 9.30ന് ആരംഭിച്ചാൽ വൈകീട്ട് 4 മണിയോടെ ഇതുമായി ബന്ധപ്പെട്ട ചടങ്ങുകൾ എല്ലാം അവസാനിക്കും. അതുവരെ ഈ കർമ്മത്തിൽ പങ്കാളികളാകുന്നവർ അന്നം തൊടാൻ പാടില്ല. അത്യന്തം ശുദ്ധിയും ശ്രദ്ധയും പരിചരണവും ആവശ്യമുള്ള പ്രവൃത്തിയാണിത്.

ഇരിങ്ങാലക്കുട : ആനന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ആൽമരത്തിന് നാളെ വൃക്ഷായുർവേദ വിധിപ്രകാരം വൃക്ഷചികിത്സ നടത്താനൊരുങ്ങി ക്ഷേത്ര ഭരണസമിതി.

കാലത്തിൻ്റെ പ്രയാണത്തിൽ മൃതപ്രായമായിരിക്കുന്ന ഈ ആൽമരം നീണ്ടകാലം നൂറുകണക്കിനു ജീവജാലങ്ങൾക്കു വീടും കൂടുമായിരുന്നു.

ആൽമരത്തിന്റെ കേടുപാടുകൾ പരിഹരിക്കാൻ മുന്നിട്ടിറങ്ങിയ ആനന്ദപുരത്തെ നിരവധി സുമനസ്സുകളുടെയും ക്ഷേത്രം കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തിൽ വൃക്ഷവൈദ്യൻ ബിനുമാഷാണ് വൃക്ഷചികിത്സ നടത്തുന്നത്.

വൃക്ഷചികിത്സ ഇന്ന് അത്ര പരിചിതമല്ല പലർക്കും. പുരാതന ഗ്രന്ഥങ്ങളിൽ നമ്മുടെ പൂർവ്വികരായ മനീഷികൾ എഴുതിച്ചേർത്ത മഹത്തായ അറിവുകളുടെ സമന്വയമാണ് വൃക്ഷായുർവേദം. ഇത് നടത്തുവാൻ വലിയ സാമ്പത്തിക ചെലവുള്ളതിനാലും പഴയതിനെ എന്തിനു സംരക്ഷിക്കണം പുതിയ തൈ വച്ചു കൂടേ എന്ന മനോഭാവം മൂലവും ഇതു പലപ്പോഴും നടക്കാറില്ല. അതിനാൽത്തന്നെ അത്യപൂർവമായ ഒരു സംഭവത്തിനു സാക്ഷ്യം വഹിക്കാനാണ് ആനന്ദപുരം ഒരുങ്ങുന്നത്.

“ട്രീ ഡോക്ടർ” എന്ന് വിളിപ്പേരുണ്ട് അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധേയനായ വൃക്ഷവൈദ്യൻ ബിന്ദുമാഷിന്. കോട്ടയം സ്വദേശിയായ ബിനു മാഷിൻ്റെ ചികിത്സാജീവിതത്തിലെ 219-ാമത് മരമാണ് ഇത്. ചെയ്തതിൽ ഇരുന്നൂറോളം എണ്ണം പലയിടത്തായി ജീവസ്സോടെ ഇപ്പോഴും നിലകൊള്ളുന്നുമുണ്ട്.

മരത്തിനോടും അതിൽ വസിക്കുന്ന ജീവജാലങ്ങളോടും അനുമതി വാങ്ങിയാണ് ഈ ചടങ്ങിന്റെ തുടക്കം. തുടർന്ന് പന്ത്രണ്ടോളം ഘട്ടങ്ങളിലായി, വിവിധ മരുന്നു കൂട്ടുകൾ തയ്യാറാക്കി ചികിത്സ നടത്തും. മൂന്നുതരം മണ്ണ് (ആൽമരച്ചോട്ടിലെ മണ്ണ്, വയൽ മണ്ണ്, ചിതൽപ്പുറ്റു മണ്ണ്), പാൽ, തേൻ, നെയ്യ്, പഴം തുടങ്ങി നിരവധി പ്രകൃതിദത്ത വസ്‌തുക്കളാണതിൽ ഉപയോഗിക്കുക.

രാവിലെ 9.30ന് ആരംഭിച്ചാൽ വൈകീട്ട് 4 മണിയോടെ എല്ലാം തീരും. അതുവരെ, ഈ കർമ്മത്തിൽ പങ്കാളികളാകുന്നവർ അന്നം തൊടില്ല. അത്യന്തം ശുദ്ധിയും ശ്രദ്ധയും പരിചരണവും ആവശ്യമുള്ള പ്രവൃത്തിയാണിത്.

തകർന്ന റോഡിലെ കുഴിയിൽ സ്കൂട്ടർവീണ് അമ്മയ്ക്കും മകനും പരിക്ക്

ഇരിങ്ങാലക്കുട : നഗരസഭ പരിധിയിലുള്ള റോഡിലെ കുഴിയിൽ പെട്ട് സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും മകനും പരിക്കേറ്റു.

താണിശ്ശേരി തറയിൽ പരേതനായ സിബിന്റെ
ഭാര്യ നീനു (33), മകൻ നയൻകൃഷ്ണ (9) എന്നിവർക്കാണ് പരിക്കേറ്റത്.

കഴിഞ്ഞ ദിവസം ഉച്ചയോടെ മകനെ ഡോക്ടറെ കാണിച്ച് വീട്ടിലേക്ക് മടങ്ങുമ്പോൾ ഇരിങ്ങാലക്കുട നഗരസഭയിലെ 29, 30 വാർഡുകളുടെ അതിർത്തി പങ്കിടുന്ന റോഡിൽ വിന്നേഴ്സ‌് ക്ലബ്ബിന് മുന്നിലുള്ള കുഴിയിൽ പെട്ടായിരുന്നു അപകടം. തകർന്നു കിടക്കുന്ന റോഡിലെ കുഴികളിൽ മഴവെള്ളം നിറഞ്ഞു കിടക്കുകയായിരുന്നു. കുഴിയുടെ ആഴം മനസ്സിലായില്ലെന്നും സ്കൂട്ടറിന്റെ ചക്രം കുഴിയിൽ പെട്ട് സ്കൂട്ടർ മറിയുകയായിരുന്നു എന്നും നീനു പറഞ്ഞു.

അപകടത്തിൽ നീനുവിൻ്റെ ഇടതുകൈ ഒടിഞ്ഞു. പല്ല് ഒരെണ്ണം ഭാഗികമായി പൊട്ടിപ്പോയി. ചുണ്ടിനടിയിൽ രണ്ട് തുന്നൽ ഇട്ടിട്ടുണ്ട്. മകൻ നയൻ കൃഷ്ണയുടെ ഇടതു കാൽമുട്ടിന് ചതവുപറ്റി. ഇരുവരും ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.

നഗരസഭ പരിധിയിൽ പെട്ട റോഡുകൾ പലതും ഇപ്പോഴും അറ്റകുറ്റപ്പണികൾ നടത്താതെ കുണ്ടും കുഴിയുമായി കിടപ്പാണ്.

നിര്യാതയായി

അംബിക

ഇരിങ്ങാലക്കുട : പുല്ലൂർ മുല്ലക്കാട് പുത്തുക്കാട്ടിൽ വീട്ടിൽ മാധവൻ ഭാര്യ അംബിക (59) നിര്യാതയായി.

സിപിഐഎം പുല്ലൂർ മുല്ല ബ്രാഞ്ച് അംഗവും എഡിഎസ് അംഗവും മുൻ കുടുംബശ്രീ സിഡിഎസ് അംഗവും ആയിരുന്നു.

സംസ്കാരം നടത്തി.

മക്കൾ : അമൽ, നവീൻ

വെള്ളാങ്ങല്ലൂർ ബ്ലോക്ക് സമ്പൂർണ്ണ ഭരണഘടന സാക്ഷരതയിലേക്ക് : പ്രഖ്യാപനം നാളെ

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിനെ സമ്പൂർണ്ണ ഭരണഘടന സാക്ഷരത നേടിയ ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിക്കുന്ന ചടങ്ങ് നാളെ നടവരമ്പ് അംബേദ്കർ നഗറിൽ നടക്കും.

ഈ നേട്ടം കൈവരിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ ബ്ലോക്ക് പഞ്ചായത്താണ് വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തെന്ന് പ്രസിഡൻ്റ് സുധ ദിലീപ് പറഞ്ഞു.

2022- 23 വർഷം മുതൽ മൂന്നുവർഷം നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായാണ് വെള്ളാങ്ങല്ലൂർ ഈ നേട്ടത്തിലേക്ക് കടക്കുന്നത്.

ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള വിദ്യാർഥികൾ, വയോജനങ്ങൾ, തൊഴിലാളികൾ എന്നിവരുൾപ്പെടെ എല്ലാവരെയും ഭരണഘടനാ സാക്ഷരതയിലേക്ക് എത്തിക്കാനുള്ള തീവ്ര പ്രവർത്തനങ്ങളാണ് ബ്ലോക്കിന്റെ നേതൃത്വത്തിൽ നടന്നത്.

ഇതിൻ്റെ ഭാഗമായി തുടർച്ചയായി ഭരണഘടനാ സംബന്ധമായ ചർച്ചകൾ, സെമിനാറുകൾ, വിജ്ഞാന സദസ്സുകൾ, ക്വിസ് മത്സരങ്ങൾ, കലാപരിപാടികൾ, പദയാത്രകൾ, ഗൃഹ സന്ദർശനങ്ങൾ തുടങ്ങിയവയും നടത്തിയിരുന്നു.

ഭരണഘടനയുടെ ആമുഖം ആകർഷകമായ രീതിയിൽ ഡിസൈൻ ചെയ്തു പതിനൊന്നായിരത്തോളം വിദ്യാർഥികൾക്ക് വിതരണം ചെയ്തു.

എൻ.എസ്.എസ്. വൊളൻ്റിയർമാർ, വായനശാല പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മ സേനാംഗങ്ങൾ തുടങ്ങിയവരുടെ സഹായത്തോടെ ബ്ലോക്ക് അതിർത്തിയിൽ വരുന്ന അഞ്ച് പഞ്ചായത്തിലെ നാലായിരത്തിലധികം വീടുകളിൽ ലഘുലേഖകൾ എത്തിച്ചു. തുടങ്ങി നിരവധി പ്രവർത്തനങ്ങളുടെ ഭാഗമായാണ് വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ഈ അസുലഭ നേട്ടത്തിലേക്ക് കടക്കുന്നത്.

സംസ്ഥാന സർക്കാരിൻ്റെ നിർദ്ദേശപ്രകാരം കൊട്ടാരക്കര കിലയിലെ ഉദ്യോഗസ്ഥർ പ്രവർത്തനങ്ങൾ വിലയിരുത്തി സാക്ഷ്യപത്രം നൽകി. ഇതേതുടർന്നാണ് ശനിയാഴ്ച പ്രഖ്യാപനം നടക്കുന്നത്.

പ്രഖ്യാപന ചടങ്ങ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും.

വി.ആർ. സുനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിക്കും.

ഇന്ത്യൻ ഭരണഘടനയെ കുറിച്ച് സുനിൽ പി. ഇളയിടം മുഖ്യപ്രഭാഷണം നടത്തും.

ചടങ്ങിൽ കലക്ടർ അർജുൻ കല്ലംകുന്ന് പട്ടികവർഗ്ഗ ഉന്നതിയിലെ ആളുകൾക്ക് ഭൂമിയുടെ ആധാരം കൈമാറും.

വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതി പ്രകാരം ചെണ്ട പഠനം പൂർത്തിയാക്കിയ കലാകാരന്മാരുടെ അരങ്ങേറ്റവും ചടങ്ങിൽ നടക്കും.

”സെഫൈറസ് 7.0” ടെക് ഫെസ്റ്റിൽ ഓവറോൾ കിരീടം നേടി ഭാരതീയ വിദ്യാഭവൻ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ”സെഫൈറസ് 7.0” ടെക് ഫെസ്റ്റിൽ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ ഓവറോൾ കീരീടം നേടി.

ഫൈനലിൽ മത്സരിച്ച ഏക സ്കൂൾതല ടീം ഭാരതീയ വിദ്യാഭവന്റേതായിരുന്നു.

ബി.ടെക്, ഡിഗ്രി, പിജി വിദ്യാർഥികളോട് മത്സരിച്ചാണ് ഭാരതീയ വിദ്യാഭവന്റെ വിദ്യാർഥികൾ ഈ നേട്ടം സ്വന്തമാക്കിയത്.

പേപ്പർ & ഐഡിയ പ്രസന്റേഷൻ മത്സരത്തിൽ റിയ ജയ്സൺ, ജനി ജോസഫ് എന്നിവർ ഒന്നാം സ്ഥാനവും പ്രണവ് ബി. മേനോൻ, കെ. അഭിനവ് എന്നിവർ രണ്ടാം സ്ഥാനവും, ‘ഐഡിയാത്തോൺ’ മത്സരത്തിൽ പ്രണവ് ബി. മേനോൻ ഒന്നാം സ്ഥാനവും, ഏഥറിയോൺ – പ്രോംപ്റ്റ് എഞ്ചിനീയറിംഗ് മത്സരത്തിൽ വൈഭവ് ഗിരീഷ്, കെ. അഭിനവ് എന്നിവർ രണ്ടാം സ്ഥാനവും, ഹാർഡ് വെയർ അസംബ്ലിങ് മത്സരത്തിൽ കെ. അഭിനവ്, ധനഞ്ജയ് എന്നിവർ ഒന്നാം സ്ഥാനവും അഭിമന്യു സജിത്, കെ.ആർ. അനൂജ് എന്നിവർ രണ്ടാം സ്ഥാനവും നേടിയാണ് ഭാരതീയ വിദ്യാഭവൻ ഓവറോൾ കിരീടം സ്വന്തമാക്കിയത്.

“വേഗ” സ്കൂൾ കലോത്സവം നടത്തി

ഇരിങ്ങാലക്കുട : അവിട്ടത്തൂർ എൽ.ബി.എസ്.എം. ഹയർ സെക്കൻ്ററി സ്കൂൾ കലോത്സവം “വേഗ” സംഗീത സംവിധായകനും ഗായകനുമായ പി.ടി.എ. പ്രസിഡൻ്റ് ജോസഫ് അക്കരക്കാരൻ ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ ഡോ. എ.വി. രാജേഷ് അധ്യക്ഷത വഹിച്ചു.

മാനേജ്മെൻ്റ് കമ്മറ്റി അംഗം എ.സി. സുരേഷ് മുഖ്യപ്രഭാഷണം നടത്തി.

ഹെഡ്മാസ്റ്റർ മെജോ പോൾ, എം.പി.ടി.എ. പ്രസിഡൻ്റ് ദീപ സുകുമാരൻ, സ്റ്റാഫ് സെക്രട്ടറി പി.ജി. ഉല്ലാസ്, സ്കൂൾ ചെയർപേഴ്സൺ ജിയ ജിൻസൺ എന്നിവർ പ്രസംഗിച്ചു.

സംസ്ഥാനതല മോഡൽ പാർലമെൻ്റ് മത്സരം : മികച്ച പാർലമെൻ്റേറിയൻ അവാർഡ് നേടി എം.യു. കൃഷ്ണ തീർത്ഥ

ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാറിൻ്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻ്ററി അഫയേഴ്സിൻ്റെ നേതൃത്വത്തിൽ സംസ്ഥാന തലത്തിൽ നടത്തിയ മോഡൽ പാർലമെൻ്റ് മത്സരത്തിൽ ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർഥിനി എം.യു.
കൃഷ്ണ തീർത്ഥ മികച്ച പാർലമെൻ്റേറിയൻ അവാർഡിന് അർഹത നേടി.

മോഡൽ പാർലമെൻ്റ് മത്സരത്തിലെ പ്രതിരോധമന്ത്രിയായിരുന്നു കൃഷ്ണ തീർത്ഥ.

പള്ളിപ്പുറം ഗോപാലൻ നായരാശാൻ പുരസ്കാരം കലാനിലയം പരമേശ്വരന്

ഇരിങ്ങാലക്കുട : ഈ വർഷത്തെ പള്ളിപ്പുറം ഗോപാലൻ നായരാശാൻ അനുസ്മരണ സമിതിയുടെ പുരസ്കാരം കഥകളി ചുട്ടി ആചാര്യനായ കലാനിലയം പരമേശ്വരന് നൽകുവാൻ സമിതി തീരുമാനിച്ചു.

15000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

ഒക്ടോബർ 4ന് വൈകീട്ട് 4 മണിക്ക് കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ വെച്ച് അവാർഡ് സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.

ഹരിത കേരളം മിഷൻ പുരസ്കാരം : മുരിയാട് പഞ്ചായത്തിന് മൂന്നാം സ്ഥാനം

ഇരിങ്ങാലക്കുട : ഹരിത കേരളം കർമ്മ പദ്ധതിയുടെ ഭാഗമായി നൽകുന്ന മുഖ്യമന്ത്രിയുടെ പുരസ്കാരത്തിന് ജില്ലാ അടിസ്ഥാനത്തിൽ മൂന്നാം സ്ഥാനത്തിന് അർഹത നേടി മുരിയാട് പഞ്ചായത്ത്.

തിരുവനന്തപുരം വഴുതക്കാട് ടാഗോർ സെന്റിനറി ഹാളിൽ വച്ച് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പുരസ്കാര വിതരണ ചടങ്ങിൽ ഹരിത കേരളം മിഷൻ ഉപാധ്യക്ഷ ഡോ. ടി.എൻ. സീമ,
ജൂറി കമ്മിറ്റി ചെയർമാൻ ബയോ ഡൈവേർസിറ്റി ബോർഡ് ചെയർമാൻ കൂടിയായ ഡോ. എൻ. അനിൽകുമാർ എന്നിവരിൽ നിന്നും പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി പുരസ്കാരം ഏറ്റുവാങ്ങി.

വൈസ് പ്രസിഡൻ്റ് രതി ഗോപി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.യു. വിജയൻ, പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, എ.എസ്. സുനിൽകുമാർ, നിജി വത്സൻ, നിഖിത അനൂപ്, മണി സജയൻ, സെക്രട്ടറി എം. ശാലിനി, ശ്രീധ പ്രിയേഷ് എന്നിവരും പുരസ്കാരം ഏറ്റു വാങ്ങാൻ എത്തിയിരുന്നു.

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും പരിസ്ഥിതി പുന:സ്ഥാപന പ്രവർത്തനങ്ങളുടെ ഭാഗമായും സംസ്ഥാനത്ത് ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തുകളിൽ പച്ചത്തുരുത്തുകൾ സ്ഥാപിച്ചിട്ടുണ്ട്.
മികച്ച പച്ചത്തുരുത്തുകളുടെ വിലയിരുത്തൽ നടന്നത് പ്രകാരമാണ് തൃശൂർ ജില്ലയിൽ മൂന്നാം സ്ഥാനം മുരിയാട് പഞ്ചായത്തിലെ പച്ചത്തുരുത്തിന് ലഭിച്ചത്.

ആനന്ദപുരം വാർഡ് 2ലെ പാലക്കുഴിയിൽ തരിശായി കിടന്നിരുന്ന 35 സെൻ്റ് സ്ഥലം ലീസിനെടുത്ത്
30ൽപരം ഫാമിലിയിൽപ്പെട്ട
150 വൃക്ഷത്തൈകൾ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം വച്ച് പിടിപ്പിച്ചാണ് 2019ൽ പച്ചത്തുരുത്ത് സ്ഥാപിച്ചത്.

ജില്ലാതലത്തിൽ ഒന്നാം സ്ഥാനം വരവൂർ ഗ്രാമപഞ്ചായത്തിനും രണ്ടാം സ്ഥാനം എളവള്ളി ഗ്രാമപഞ്ചായത്തിനും ലഭിച്ചു.

പച്ചത്തുരുത്തിൻ്റെ സംരക്ഷണവും പരിപാലനത്തിനുമൊപ്പം കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള
കർമ്മപദ്ധതി കിലയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ജില്ലയിലെ പ്രഥമ പഞ്ചായത്ത്, മാന്തോപ്പുകൾ രൂപപ്പെടുത്തുന്ന സമൃതിചൂതം പദ്ധതി, ചക്കാതിക്കൊരം മരം പരിപാടിയിലൂടെ 3000 കശുമാവിൻ തൈകളുടെ വിതരണം, ഓർമ്മമരം പദ്ധതിയിൽ 1000 ഫലവൃക്ഷങ്ങൾ വച്ച് പിടിപ്പിക്കൽ, തരിശുഭൂമിയിൽ ഔഷധ കൃഷി എന്നിവയും ജൈവ വൈവിധ്യ സംരക്ഷണത്തിൻ്റെ ഭാഗമായുള്ള മുരിയാട് പഞ്ചായത്തിൻ്റെ പദ്ധതികളാണ്.

നിലവിലുള്ള പച്ചത്തുരുത്തിൽ ഔഷധ സസ്യങ്ങളും ഫലവൃക്ഷങ്ങളും ഇക്കോണമി വാല്യൂ മരങ്ങളുമാണ് ഉള്ളത്.

പക്ഷികളുടെയും നിരവധി ഇനങ്ങളിൽപ്പെട്ട പൂമ്പാറ്റകളുടെയും കേന്ദ്രമാണ് മുരിയാടിൻ്റെ പച്ചത്തുരുത്ത്.

ക്രൈസ്റ്റ് കോളെജിലെ ബോട്ടണി വിഭാഗമാണ് പച്ചത്തുരുത്തിലെ ലാബലിങ്ങ് പ്രവർത്തനം നടത്തിയത്.

കേന്ദ്രമന്ത്രി സുരേഷ്ഗോപിക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ഡോ. ആർ. ബിന്ദു

“തിരക്കഥാകൃത്തുക്കൾ സമ്മാനിച്ച ഫ്യൂഡൽ മാടമ്പി വേഷക്കാരനായി സിനിമയിലല്ലാത്തപ്പോഴും തെരുവിലിറങ്ങി ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്”

ഇരിങ്ങാലക്കുട : “കലുങ്ക് സംവാദങ്ങള്‍” എന്ന പേരില്‍ ഫ്യൂഡല്‍ കാലഘട്ടത്തിലെ ദര്‍ബാറുകളെ അനുസ്മരിപ്പിക്കുന്ന യോഗങ്ങള്‍ സംഘടിപ്പിച്ച് പാവപ്പെട്ടവരെ പരിഹസിക്കുകയും പരദൂഷണം നടത്തുകയും ചെയ്യുന്ന തൃശൂര്‍ എംപിയുടെ പരിപാടി അപലപനീയമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു.

ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച കലുങ്ക് പരിപാടിയിൽ തന്റെ പ്രശ്നം അവതരിപ്പിച്ച വയോധികയോട് അദ്ദേഹം നടത്തിയ പ്രതികരണങ്ങൾ ജനാധിപത്യ മര്യാദകൾക്ക് നിരക്കുന്നതല്ലെന്നും മന്ത്രി പറഞ്ഞു.

“താനിവിടുത്തെ മന്ത്രിയല്ല, രാജ്യത്തിൻ്റെ മന്ത്രിയാണ്” എന്ന് പറയുന്നയാള്‍ താന്‍ എംപിയായി തെരഞ്ഞെടുക്കപ്പെട്ടത് എവിടെ നിന്നാണെന്ന് വിസ്മരിച്ചു പോകുന്നു. തൃശൂരിലെ ജനങ്ങളുടെ വോട്ട് വാങ്ങി ജയിച്ച് എംപിയും മന്ത്രിയുമായ ഒരാള്‍ക്ക് അവരുടെ ഏതു നിവേദനവും ഏറ്റു വാങ്ങാനും അനുഭാവപൂര്‍വ്വം പരിഗണിക്കാനും ചുമതലയുണ്ട്. തനിക്ക് വോട്ട് ചെയ്തവരുടെ മാത്രമല്ല, വോട്ടു ചെയ്യാത്തവരുടെയും എംപിയാണ് ഇപ്പോള്‍ അദ്ദേഹം. അവരുടെ എല്ലാവരുടെയും പരാതികളും അഭ്യര്‍ത്ഥനകളും ഒരുപോലെ കേള്‍ക്കാന്‍ ജനാധിപത്യപരമായ ബാധ്യതയുണ്ട് എംപിക്ക് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ജീവിത പ്രശ്‍നങ്ങളുമായി മുന്നിലെത്തുന്നവർ തന്റെ അടിയാളരാണെന്ന തോന്നൽ നല്ലതല്ലെന്നും മന്ത്രി ബിന്ദു ഓർമ്മിപ്പിച്ചു.

ജീവിതത്തിലാണോ സിനിമയിലാണോ എന്ന വിഭ്രമത്തിലാണ് അദ്ദേഹം എന്ന് തോന്നും വിധമാണ് സുരേഷ് ഗോപിയുടെ പ്രതികരണങ്ങൾ. തിരക്കഥാകൃത്തുക്കൾ സമ്മാനിച്ച ഫ്യൂഡൽ മാടമ്പി വേഷക്കാരനായി സിനിമയിലല്ലാത്തപ്പോഴും തെരുവിലിറങ്ങി നടക്കുന്നത് ജനങ്ങളുടെ ക്ഷമ പരീക്ഷിച്ചു കൊണ്ടാവരുത്. സിനിമകളിൽ ആരാധകരെ ത്രസിപ്പിച്ച തരം ഡയലോഗുകളുമായി തന്നെ സമീപിക്കുന്ന സാധാരണക്കാരുടെ നെഞ്ചത്ത് കേറുന്ന രീതി തുടർച്ചയായി അദ്ദേഹത്തിൽ നിന്നും ഉണ്ടാവുന്നതു കൊണ്ടാണ് ഇതു പറയാൻ നിർബന്ധിതയാകുന്നതെന്നും മന്ത്രി ബിന്ദു പറഞ്ഞു.

മിഥ്യാഭ്രമം മാറാൻ സുരേഷ് ഗോപിയെ ബിജെപി നേതൃത്വം ഇടപെട്ടു സഹായിക്കണം. താനിപ്പോൾ സിനിമയിലല്ല ജനങ്ങളുടെ പ്രശ്നങ്ങൾ ക്ഷമയോടെ കേട്ട് കൈകാര്യം ചെയ്യേണ്ട ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലാണെന്നത് മറന്നു പോവരുതെന്ന് അദ്ദേഹത്തെ ഓർമ്മിപ്പിക്കാൻ അദ്ദേഹത്തിന്റെ രാഷ്ട്രീയപാർട്ടി എന്ന നിലയിൽ ബിജെപി തയ്യാറാവണമെന്നും മന്ത്രി ഡോ. ആർ. ബിന്ദു ഒരു പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.