സംസ്ഥാന സർക്കാരിൻ്റെ ഭിന്നശേഷി അവാർഡ് ഏറ്റുവാങ്ങി ക്രൈസ്റ്റ് കോളെജ്

ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാർ നൽകുന്ന ഭിന്നശേഷി അവാർഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിന് ലഭിച്ചു.

കോളെജിലെ സാമൂഹ്യ സേവന സംഘടനയായ തവനിഷിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് സഹായമെത്തിക്കുന്നതിലും അവരുടെ പുനരധിവാസത്തിലും മികച്ച പിന്തുണ നൽകുന്ന വിദ്യാഭ്യാസ സ്ഥാപനം എന്ന വിഭാഗത്തിനുള്ള പുരസ്‌കാരത്തിനാണ് ക്രൈസ്റ്റ് കോളെജ് അർഹമായത്.

തിരുവനന്തപുരം ടാഗോർ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിൽ നിന്ന് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസും അധ്യാപകരും വിദ്യാർഥികളും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.

സ്ഥാപനത്തിനകത്തും പുറത്തും ഉൾച്ചേർക്കൽ ഉറപ്പാക്കുന്ന രീതിയിലുഉള സേവനങ്ങൾ തവനിഷ് നൽകി വരുന്നുണ്ട്.

എട്ട് വർഷമായി തുടർച്ചയായി ഭിന്നശേഷി വിദ്യാർഥികൾക്കായി ‘സവിഷ്ക്കാര’ എന്ന പേരിൽ നടത്തിവരുന്ന കലാമേളയിൽ വിവിധ ജില്ലകളിൽ നിന്നുള്ള വിദ്യാർഥികളാണ് കലാപ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നത്. ഒമ്പതാം വർഷത്തിലേക്ക് കടക്കുന്ന സവിഷ്ക്കാര ഇത്തവണ ദേശീയ തലത്തിലാണ് സംഘടിപ്പിച്ചത്.

സവിഷ്കാരയ്ക്ക് പുറമേ, ഇഗ്നൈറ്റ്, ദർശനയുമായി സംഘടിപ്പിച്ചു നടത്തുന്ന പാരാ അത്‌ലറ്റിക് മീറ്റ്, വിവിധ ഭിന്നശേഷി പദ്ധതികളുമായി ചേർന്ന് നടപ്പാക്കുന്ന പ്രവർത്തനങ്ങൾ, കാട്ടൂർ പഞ്ചായത്തിലെ ‘ഉണർവ്’ പ്രൊജക്റ്റ്‌, ഭിന്നശേഷി വിദ്യാർഥികൾക്കായി പഠനോപകരണങ്ങൾ, മൊബൈൽ ഫോൺ എന്നിവയുടെ വിതരണം, ഓണ സമ്മാനങ്ങൾ തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി തവനിഷ് നടത്തിവരുന്നു.

ക്രൈസ്റ്റ് കോളേജിലെ എൻ.എസ്.എസ്, സോഷ്യൽ വർക്ക്‌ ഡിപ്പാർട്മെന്റിന്റെ സി.ഐ.എഫ്.ഡി.എ. എന്നിവരും നടത്തുന്ന സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ കോളെജിന് ഈ അവാർഡ് ലഭിക്കുന്നതിൽ നിർണായകമായി.

‘ഓപ്പറേഷൻ തണ്ടർ’ : തൃശൂർ റൂറലിൽ 332 പിടികിട്ടാപ്പുള്ളികൾ കുടുങ്ങി ; 24 വർഷമായി ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതിയും പിടിയിൽ

ഇരിങ്ങാലക്കുട : തൃശൂർ റൂറൽ പൊലീസ് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കൊലപാതകം, കവർച്ച, പോക്സോ, ലൈംഗിക പീഡനം, വധശ്രമം, സ്ത്രീകളെ ക്രൂരതയ്ക്ക് വിധേയമാക്കൽ, സാമ്പത്തിക തട്ടിപ്പ്, മയക്കുമരുന്ന് കേസുകൾ, മോഷണം, ആയുധ നിയമപ്രകാരമുള്ള കേസുകൾ, അടിപിടി തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതികളായി പിന്നീട് കോടതി നടപടികളിൽ നിന്നും വിചാരണയിൽ നിന്നും ബോധപൂർവ്വം വിട്ടുനിന്ന് വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പിടികൂടുന്നതിനായി കോടതി പുറപ്പെടുവിച്ച പിടികിട്ടാപ്പുള്ളി വാറണ്ടുകൾ പ്രകാരം 332 പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്തു.

ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു വർഷമായി നടപ്പിലാക്കിയ ‘ഓപ്പറേഷൻ തണ്ടർ’ എന്ന പ്രത്യേക നടപടിയുടെ ഭാഗമായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘങ്ങൾ സംസ്ഥാനത്തിനകത്തും പുറത്തുമായി നടത്തിയ ഊർജ്ജിതമായ അന്വേഷണങ്ങൾക്കൊടുവിലാണ് പ്രതികളെ വലയിലാക്കിയത്.

പിടിയിലായ പ്രതികളിൽ 2001ൽ കൊരട്ടി പൊലീസ് സ്റ്റേഷൻ പരിധിയിലെ തിരുമുടിക്കുന്നിൽ വെച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പിടികിട്ടാപ്പുള്ളിയായ ആലപ്പുഴ സ്വദേശിയായ ‘അച്ചാർ ബാബു’ എന്ന് വിളിക്കപ്പെടുന്ന മണ്ണാംപറമ്പിൽ വീട്ടിൽ ബാബുവും (73) പിടിയിലായി.

2001 ഒക്ടോബർ 11നാണ് സ്വത്ത് ഭാഗം വെച്ച് നൽകാത്തതിലുള്ള വൈരാഗ്യത്താൽ ഭാര്യയായ തിരുമുടിക്കുന്ന് സ്വദേശി പനങ്ങാട്ടുപറമ്പിൽ വീട്ടിൽ ദേവകി(35)യെ തിരുമുടിക്കുന്നിലുള്ള വീട്ടിൽ വെച്ച് ഇയാൾ കൊലപ്പെടുത്തിയത്.

ആളൂർ (12), അന്തിക്കാട് (4), അതിരപ്പിള്ളി (2), ചാലക്കുടി (13), ചേർപ്പ് (8), സൈബർ ക്രൈം പി.എസ്. (2), ഇരിങ്ങാലക്കുട (21), കയ്പമംഗലം (9), കാട്ടൂർ (36), കൊടകര (13), കൊടുങ്ങല്ലൂർ (29), കൊരട്ടി (11), മാള (26), മലക്കപ്പാറ (2), മതിലകം (28), പുതുക്കാട് (25), വാടാനപ്പിള്ളി (6), വലപ്പാട് (39), വരന്തപ്പിള്ളി (40), വെള്ളിക്കുളങ്ങര (6) എന്നീ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് ആകെ 332 പ്രതികളെയാണ് അറസ്റ്റ് ചെയ്തത്.

പിടിയിലായവരിൽ 1992 മുതൽ 2025 വരെ വിവിധ വർഷങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളിലെ പ്രതികളുണ്ട്.

പ്രതികളെ നിയമാനുസൃത നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധപ്പെട്ട കോടതികളിൽ ഹാജരാക്കി.

ഓപ്പറേഷൻ കാപ്പ : കുപ്രസിദ്ധ ഗുണ്ട ഗുമ്മൻ സനീഷ് പിടിയിൽ

ഇരിങ്ങാലക്കുട : ആളൂർ സ്റ്റേഷൻ റൗഡിയും നിരവധി കേസിലെ പ്രതിയുമായ മുരിയാട് വെള്ളിലാംകുന്ന് തോട്ടുപുറത്ത് വീട്ടിൽ ഗുമ്മൻ എന്ന് വിളിക്കുന്ന സനീഷിനെ (28) കാപ്പ ചുമത്തി ആറ് മാസത്തേക്ക് ജയിലിലാക്കി.

റൂറൽ ജില്ല പൊലീസ് മേധാവി നൽകിയ ശുപാർശയിൽ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ആണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്.

സനീഷ് ആളൂർ, കൊടകര, പുതുക്കാട് സ്റ്റേഷനുകളിലായി മൂന്ന് വധശ്രമകേസുകളും മൂന്ന് അടിപിടികേസും അടക്കം 6 ക്രിമിനൽകേസുകളിലെ പ്രതിയാണ്.

ആളൂർ സ്റ്റേഷൻ ഇൻസ്പെക്ടർ ബി. ഷാജിമോന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസർ ജിബിന്‍ എന്നിവർ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.

2025 ജനുവരി മുതൽ ഇതുവരെ തൃശൂർ റൂറൽ ജില്ലയിൽ 85 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു,

ആകെ 163 ഗുണ്ടകളെ കാപ്പ ചുമത്തി. 248 പേർക്കെതിരെ കാപ്പ പ്രകാരം നാടുകടത്തിയും, മറ്റുമുളള നടപടികൾ സ്വീകരിച്ചു.

മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ ഇടപെടലിൽ എടതിരിഞ്ഞിയിലെ ഭൂമി ന്യായവില പ്രശ്നത്തിന് പരിഹാരം

ഇരിങ്ങാലക്കുട : എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ ന്യായവില നിര്‍ണ്ണയം സംബന്ധിച്ച പ്രശ്‌നത്തിന് മന്ത്രി ഡോ. ആര്‍. ബിന്ദു ഇടപെട്ട് പരിഹാരമാക്കി.

മന്ത്രി ആർ. ബിന്ദുവിന്റെ മുൻകൈയിൽ റവന്യൂ വകുപ്പ് മന്ത്രിയുമായും ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട് നടത്തിയ നിരന്തര ഇടപെടലുകളുടെ ഭാഗമായാണ് പ്രശ്നപരിഹാരത്തിന് വഴി തെളിഞ്ഞത്.

എടതിരിഞ്ഞി വില്ലേജില്‍ 2010ലെ ന്യായവില വിജ്ഞാപനപ്രകാരം നിശ്ചയിച്ച ഭൂമിയുടെ ന്യായവില യഥാര്‍ത്ഥ മാര്‍ക്കറ്റ് വിലയേക്കാള്‍ വളരെ ഉയര്‍ന്നതാണെന്നും സമീപ വില്ലേജുകളിലെ സമാന സ്വഭാവമുള്ള ഭൂമിയേക്കാള്‍ കൂടുതലാണെന്നും വ്യാപകമായി ആക്ഷേപമുണ്ടായിരുന്നു. ഇതു സംബന്ധിച്ച പരാതികളും അപ്പീലുകളും ജില്ലാ കളക്ടര്‍ക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ന്യായവില പുതുക്കി നിശ്ചയിക്കാന്‍ 2025 ജൂലൈ മാസത്തില്‍ ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണറെ ചുമതലപ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഭൂമിയുടെ ന്യായവില പുനര്‍നിര്‍ണ്ണയിക്കുന്നതുമായി ബന്ധപ്പെട്ട് വില്ലേജ്, താലൂക്ക്, ജില്ലാതല സമിതികളും രൂപീകരിച്ചിരുന്നു.

ന്യായവില പുനര്‍നിര്‍ണ്ണയിക്കുന്നതിനുള്ള വിവിധ ക്ലാസിഫിക്കേഷനുകളിലെ ഭൂമിയുടെ കരട് ലിസ്റ്റ് വില്ലേജ് ഓഫീസര്‍ തയ്യാറാക്കുകയും, ആ ലിസ്റ്റ് വില്ലേജ്തല സമിതിയും താലൂക്ക്തല സമിതിയും അംഗീകരിക്കുകയും ചെയ്തിരുന്നു.

നിലവിലുള്ള ന്യായവിലയുടെ അറുപത് മുതല്‍ എൺപത്തഞ്ച് ശതമാനം വരെ കുറവുവരുത്തി നിലവിലെ മാര്‍ക്കറ്റ് വിലയുമായി പൊരുത്തപ്പെടുന്ന രീതിയിലാണ് കരട് ജില്ലാ കമ്മിറ്റി അംഗീകരിച്ചത്.

ജില്ലാ കമ്മിറ്റി അംഗീകരിച്ച വില ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നതിനും ഇതില്‍ ആക്ഷേപമുണ്ടെങ്കില്‍ 60 ദിവസങ്ങള്‍ക്കകം അപ്പീല്‍ നല്‍കുന്നതിനും ജില്ലാതല സമിതി യോഗത്തില്‍ തീരുമാനമായി.

ഉദ്യോഗസ്ഥതലത്തിൽ വന്ന തെറ്റു കാരണം ജനങ്ങൾ ദുരിതമനുഭവിക്കേണ്ടി വരുന്നത് ശ്രദ്ധയിൽ വന്നതുമുതൽ പരിഹാരത്തിന് നിരന്തരം ശ്രമിച്ചു വരികയായിരുന്നെന്ന്
മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. ആ ഇടപെടലുകൾ ഫലപ്രാപ്തിയിൽ എത്തിക്കാനായതിൽ ചാരിതാർത്ഥ്യമുണ്ടെന്നും മന്ത്രി ബിന്ദു കൂട്ടിച്ചേർത്തു.

കളക്ട്രേറ്റ് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം. ടി. മുരളി, ഡെപ്യൂട്ടി കളക്ടര്‍ എം.സി. ജ്യോതി, ആര്‍.ഡി.ഒ, താലൂക്ക്, വില്ലേജ് ഉദ്യോഗസ്ഥര്‍, മറ്റുവകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തിയേറ്റർ ഫെസ്റ്റിവെൽ സമാപിച്ചു

ഇരിങ്ങാലക്കുട : 0480 മൂന്നു ദിവസങ്ങളിലായി ഇരിങ്ങാലക്കുട ടൗൺ ഹാളിലും ക്രൈസ്റ്റ് കോളെജിലുമായി നടത്തിവന്ന തിയേറ്റർ ഫെസ്റ്റിവെൽ സമാപിച്ചു.

പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റൻ്റ് പ്രൊഫസർ പി.ആർ. ജിജോയ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

പ്രൊഫ. വി.കെ. ലക്ഷ്മണൻ നായർ അധ്യക്ഷത വഹിച്ചു.

ഫാ. ജോയ് പീണിക്കപ്പറമ്പിൽ, അഡ്വ. തോമസ് ഉണ്ണിയാടൻ, 0480 സെക്രട്ടറി റഷീദ് കാറളം, സജീവ് കുമാർ കല്ലട എന്നിവർ പ്രസംഗിച്ചു.

അരുൺ ഗാന്ധിഗ്രാം നന്ദി പറഞ്ഞു.

കഴിഞ്ഞ ദിവസം അരങ്ങേറിയ പെൺ നടൻ, വയൽപായും വെങ്കൈകൾ എന്നീ നാടകങ്ങളെ കുറിച്ച് പ്രൊഫ. സാവിത്രി ലക്ഷ്മണൻ വിശകലനം ചെയ്തു.

അശോകൻ ചരുവിൽ നാടകാവതാരകരെ ആദരിച്ചു.

അരുൺ ലാൽ സംവിധാനം ചെയ്ത കുഹു, ശശിധരൻ നടുവിൽ തൻ്റെ തനതായ ശൈലിയിലൂടെ സംവിധാനം നിർവഹിച്ച എൻ.എസ്. മാധവൻ്റെ വിവർത്തന നാടകമായ ഹിഗ്വിറ്റ എന്നിവ സഹൃദയ ഹൃദയം കീഴടക്കി.

പി. കൃഷ്ണനുണ്ണി, പി.ആർ. ജിജോയ്, അഡ്വ. മണികണ്ഠൻ ആതിര അരവിന്ദ്, ഹേന അരവിന്ദ്, സോണിയ ഗിരി, സുമേഷ് മണിത്തറ തുടങ്ങി അറുപതോളം കലാകാരന്മാരാണ് ഹിഗ്വിറ്റയിൽ അണിനിരന്നത്.

ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണമെന്റ് : രണ്ടാം ദിനം ലോർഡ്സ് കൊച്ചിയെ തകർത്ത് കേരള പൊലീസ്

ഇരിങ്ങാലക്കുട : മുൻസിപ്പൽ മൈതാനിയിൽ നടക്കുന്ന ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണമെന്റിൻ്റെ രണ്ടാം ദിനത്തിൽ കേരള പൊലീസ്, ലോർഡ്സ് എഫ്‌.എ. കൊച്ചിയെ 5 -1ന് പരാജയപ്പെടുത്തി.

മത്സരത്തിന്റെ മുഖ്യാതിഥികളായി മുൻ അന്താരാഷ്ട്ര ഫുട്ബോൾ താരങ്ങളായ വിക്ടർ മഞ്ഞില, എം.എം. ജേക്കബ്, കെ.എഫ്. ബെന്നി എന്നിവർ പങ്കെടുത്തു.

മത്സരത്തിൽ കേരള പൊലീസ് പൂർണാധിപത്യം പുലർത്തി.

ബാബിൾ മനോഹരമായ ഒരു ഹാട്രിക് നേടി. ശ്രീരാഗ്, ഷബാസ് എന്നിവർ ഓരോ ഗോൾ വീതവും നേടി.

ലോർഡ്സ് എഫ്‌.എ. കൊച്ചിക്കായി വൈഷ്ണവ് ആശ്വാസ ഗോൾ നേടി.

അഖിലേന്ത്യാ സ്വാതിതിരുനാൾ കർണാടക സംഗീത മത്സരം : ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജനുവരി 23 വരെ നീട്ടി

ഇരിങ്ങാലക്കുട : നാദോപാസനയും അമേരിക്കയിലെ ഷാർലറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വാതിതിരുനാൾ സംഗീതസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സ്വാതിതിരുനാൾ കർണാടക സംഗീത മത്സരത്തിൽ പങ്കെടുക്കാൻ ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി ജനുവരി 23ന് വൈകീട്ട് 5 മണി വരെ നീട്ടി. മുൻപ് ജനുവരി 20 ആയിരുന്നു അവസാന തിയ്യതി.

ചില ക്രമീകരണങ്ങൾ പൂർത്തിയാക്കുന്നതിനും അപേക്ഷകരുടെ അഭ്യർത്ഥനകൾ പരിഗണിച്ചുമാണ് തിയ്യതി നീട്ടിയതെന്ന് നാദോപാസന ഭാരവാഹികൾ അറിയിച്ചു. മത്സരത്തിനായുള്ള പ്രാഥമിക ഓൺലൈൻ തിരഞ്ഞെടുപ്പ് മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ജനുവരി 25, 26 തിയ്യതികളിൽ നടക്കും.

മത്സരവുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ഓൺലൈൻ അപേക്ഷയും താഴെക്കാണുന്ന ലിങ്കിൽ നിന്നും ലഭ്യമാകും:
https://www.nadopasana.co.in/MusicCompetition/

കൂടുതൽ വിവരങ്ങൾക്ക് 9447350780 (പി. നന്ദകുമാർ), 9995748722 (ജിഷ്ണു സനത്ത്), 8075276875 (സുചിത്ര വിനയൻ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ബംഗളൂരുവിൽ നിറഞ്ഞ സദസ്സിൽ വീണ്ടും “മൃച്ഛകടികം” കൂടിയാട്ടം അരങ്ങേറി

ഇരിങ്ങാലക്കുട : ബംഗളൂരുവിലെ വിഖ്യാത കലോത്സവമായ ‘ബംഗളൂർ ഹബ്ബ’യിൽ ഇരിങ്ങാലക്കുട നടനകൈരളിയുടെ ‘മൃച്ഛകടികം’ കൂടിയാട്ടത്തിന് തിങ്ങിനിറഞ്ഞ സദസ്സ്.

നോബേൽ സമ്മാന ജേതാവായ വിഖ്യാത ശാസ്ത്രജ്ഞൻ സി.വി. രാമൻ്റെ ജന്മഗൃഹം കേന്ദ്രമാക്കി സംഘടിപ്പിക്കുന്ന കലോത്സവമാണിത്.

ശൂദ്രകൻ എന്ന നാടകകൃത്ത് 1500 വർഷങ്ങൾക്കു മുമ്പ് തന്റെ തന്നെ ആത്മകഥാ രൂപത്തിൽ രചിക്കപ്പെട്ട അത്യപൂർവമായ ‘പ്രകരണം’ എന്ന വിഭാഗത്തിൽ പെടുന്ന അപൂർവ സാമൂഹ്യ നാടകമാണിത്.

ചൂതുകളിക്കാർ, തസ്കരൻ, ആനക്കാരൻ തുടങ്ങി സമൂഹത്തിലെ സാധാരണക്കാരുടെ കഥയാണ് നാടകത്തിലെ ഇതിവൃത്തം.

കൂടിയാട്ടത്തിൽ ഈ കൃതി ഇദംപ്രദമമായി ചിട്ടപ്പെടുത്തിയത് കൂടിയാട്ടം ആചാര്യനായ വേണുജിയാണ്.

ബംഗളൂരുവിൽ ഭൂമിജ ട്രസ്റ്റ് സംഘടിപ്പിക്കുന്ന മൂന്നാമത്തെ അരങ്ങാണിത്.

കപില വേണു, സൂരജ് നമ്പ്യാർ, കലാമണ്ഡലം ജിഷ്ണു പ്രതാപ്, മാർഗി സജീവ് നാരായണ ചാക്യാർ, ശങ്കർ വെങ്കിട്ടേശ്വരൻ, പൊതിയിൽ രഞ്ജിത്ത് ചാക്യാർ, നേപഥ്യ ശ്രീഹരി ചാക്യാർ, സരിത കൃഷ്ണകുമാർ, മാർഗി അഞ്ജന എസ്. ചാക്യാർ, അരൻ കപില എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ, രാഹുൽ എന്നിവർ മിഴാവിലും, കലാനിലയം ഉണ്ണികൃഷ്ണൻ ഇടക്കയിലും പശ്ചാത്തലമേളം നൽകി.

കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് സമാപിച്ചു

ഇരിങ്ങാലക്കുട : നാല് ദിവസങ്ങളിലായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് അക്വാട്ടിക് ഷട്ടിൽ അക്കാദമിയിൽ നടന്ന യോനക്സ്- സൺറൈസ് ജെയിൻ സെബി മെമ്മോറിയൽ കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് സമാപിച്ചു.

ടൂർണമെന്റിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രഗത്ഭരായ മാസ്റ്റേഴ്സ് താരങ്ങൾ പങ്കെടുത്തു.

ഞായറാഴ്ച വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർപേഴ്സൺ ചിന്ത ധർമ്മരാജൻ നിർവഹിച്ചു.

തൃശൂർ ജില്ലാ ബാഡ്മിന്റൺ ഷട്ടിൽ അസോസിയേഷൻ പ്രസിഡന്റ് ബാബു മെച്ചേരിപ്പടി അധ്യക്ഷത വഹിച്ചു.

കേരള ബാഡ്മിന്റൺ ഷട്ടിൽ അസോസിയേഷൻ പ്രസിഡന്റ് ഇ.പി. ചിത്രേഷ് നായർ മുഖ്യാതിഥിയായിരുന്നു.

കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ഗെയിംസ് അസോസിയേഷൻ സെക്രട്ടറി സാജു ലൂയിസ് മുഖ്യപ്രഭാഷണം നടത്തി.

കെ.ബി.എസ്.എ. വൈസ് പ്രസിഡന്റ് ജോസ് സേവ്യർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം.എൻ. ഷാജി, ടി.ഡി.ബി.എസ്.എ. സെക്രട്ടറി പി.ഒ. ജോയ്, ട്രഷറർ ജോയ് കെ. ആന്റണി, ടൂർണമെന്റ് റഫറി അനീഷ് തോമസ് മൂക്കൻ തുടങ്ങിയവർ ആശംസകൾ നേർന്നു.

ജനറൽ കൺവീനർ പീറ്റർ ജോസഫ് സ്വാഗതവും ക്രൈസ്റ്റ് അക്വാട്ടിക് ഷട്ടിൽ അക്കാദമി ട്രഷറർ ടോമി മാത്യു നന്ദിയും പറഞ്ഞു.

ചാമ്പ്യൻഷിപ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കളിക്കാർ ജമ്മുകാശ്മീരിൽ നടക്കുന്ന ഓൾ ഇന്ത്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കും.

രാമേട്ടനെ അനുസ്മരിച്ച് സുഹൃത്തുക്കൾ

ഇരിങ്ങാലക്കുട : തൃശൂരിലും സമീപ ജില്ലകളിലുമായി നടന്നിരുന്ന പ്രാദേശിക ക്രിക്കറ്റ് ടൂർണ്ണമെന്റുകളിൽ സജീവ സാന്നിദ്ധ്യമായിരുന്ന ‘രാമേട്ടൻ’ എന്ന പേരിൽ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ അറിയപ്പെട്ടിരുന്ന ഇരിങ്ങാലക്കുടക്കാരനായ രാമസുബ്രഹ്മണ്യന്റെ നിര്യാണത്തിൽ അനുശോചിക്കാൻ സുഹൃത്തുക്കൾ ഒത്തു ചേർന്നു.

ഇരിങ്ങാലക്കുട പാർക്ക്‌ ക്ലബ്ബ് ഭാരവാഹികളായ സതീഷ് ചന്ദ്രൻ, ഷിജു എസ്.നായർ തുടങ്ങിയവർ സംസാരിച്ചു.

അനുശോചന യോഗത്തിൽ ഇരിങ്ങാലക്കുട പാർക്ക് ക്ലബ്ബ്, മഹാത്മാ പാർക്ക് കൂട്ടായ്മ എന്നിവയിലെ അംഗങ്ങളും, രാമനോടൊപ്പം കളിക്കളം പങ്കിട്ടിരുന്ന സുഹൃത്തുക്കളും പങ്കെടുത്തു.