നിര്യാതനായി

ചന്ദ്രൻ

ഇരിങ്ങാലക്കുട : പുല്ലൂർ മന്ത്രിപുരം റോഡ് നാരാട്ടിൽ വീട്ടിൽ പരേതനായ കണ്ണൻ മകൻ ചന്ദ്രൻ (67) നിര്യാതനായി.

മുൻ ബി എസ് എൻ എൽ ജീവനക്കാരനായിരുന്നു.

സംസ്കാരം മാർച്ച് 20 (വെള്ളിയാഴ്ച) വൈകിട്ട് നാലുമണിക്ക് മുക്തിസ്ഥാനിൽ.

ഭാര്യ : ലിജി

മകൻ : ശരത്ത്

മരുമകൾ : പ്രിൻഷ

മാർ ജെയിംസ് പഴയാറ്റിൽ സ്മാരക അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് : കാളിദാസ എഫ്.സി. തൃശൂർ ഫൈനലിൽ

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ അഖില കേരള കത്തോലിക്ക കോൺഗ്രസ് എ.കെ.സി.സി.യുടെ നേതൃത്വത്തിൽ നടത്തുന്ന അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സെമി ഫൈനൽ മത്സരം രൂപതാ മുഖ്യ വികാരി ജനറാൾ ജോസ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു.

എ.കെ.സി.സി. പ്രസിഡന്റ് സാബു കൂനൻ അധ്യക്ഷത വഹിച്ചു.

സിനിമാതാരം ഇടവേള ബാബു മുഖ്യാതിഥിയായിരുന്നു.

മുൻസിപ്പൽ വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അഡ്വ. വി.സി. വർഗ്ഗീസ്, ജനറൽ കൺവീനർ രഞ്ജി അക്കരക്കാരൻ, ചെയർമാൻ ഷാജു കണ്ടംകുളത്തി, സെക്രട്ടറി റോബി കാളിയങ്കര, ട്രഷറർ ഡേവിസ് ചക്കാലക്കൽ, പ്രോഗ്രാം കോർഡിനേറ്റർ ടെൽസൺ കോട്ടോളി, ജോയിൻ്റ് കൺവീനർമാരായ ഷാജു പാറേക്കാടൻ, അഡ്വ. ഹോബി ജോളി, വർഗ്ഗീസ് ജോൺ എന്നിവർ പ്രസംഗിച്ചു.

ഫൈനാൻസ് ജോ. കൺവീനർ മാത്യു ജോർജ്ജ് സ്വാഗതവും ടീം ജോയിൻ്റ് കോർഡിനേറ്റർ സുനിൽ ആന്റപ്പൻ നന്ദിയും പറഞ്ഞു.

ആദ്യ സെമിഫൈനൽ മത്സരത്തിൽ തൃശൂർ കാളിദാസ എഫ്.സി., ടീംസ് പഞ്ചവടി മലപ്പുറത്തെ പരാജയപ്പെടുത്തി.

ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനിയിലെ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വൈകീട്ട് 7 മണിക്കാണ് മൽസരങ്ങൾ നടക്കുന്നത്.

22ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ മന്ത്രി ഡോ.ആർ. ബിന്ദു സമ്മാനദാനം നിർവ്വഹിക്കും.

വെള്ളിയാഴ്ച നടക്കുന്ന രണ്ടാം സെമി ഫൈനലിൽ ചീനിക്കാസ് ചാലക്കുടിയും യൂണിവേഴ്സൽ ബിൽഡേഴ്സ് ഇടപ്പള്ളിയും തമ്മിൽ ഏറ്റുമുട്ടും.

പോത്താനി റോഡിൽ കാട്ടുപന്നി ബെക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്തിലെ പോത്താനി റോഡിൽ വച്ച് കാട്ടുപന്നി ബൈക്കിൽ ഇടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു.

വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം.

റോഡിന് കുറുകെ ചാടിയ പന്നിക്കൂട്ടം ബൈക്കിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് മറിഞ്ഞ് വീണ മലപ്പുറം സ്വദേശി വാരിക്കുഴിയിൽ മുഹമ്മദ് നിയാസിനാണ് (26) ഗുരുതരമായ പരിക്കേറ്റത്.

യുവാവിനെ ഉടൻ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൂടെയുണ്ടായിരുന്ന അബ്ദുള്ള എന്ന യുവാവും നിസ്സാര പരിക്കുകളോടെ ചികിത്സയിലാണ്.

നിലവിൽ എടതിരിഞ്ഞി ജുമാ മസ്ജിദിൽ ഉസ്താദ് ആയി ജോലി ചെയ്യുകയാണ് മുഹമ്മദ് നിയാസ്.

ഈ പ്രദേശത്ത് നിരന്തമായി പന്നി ശല്യം ഉണ്ടാകുന്നതിനെ തുടർന്ന് കഴിഞ്ഞ മാസം ഇവിടെ പന്നികളെ വെടി വെച്ചു കൊന്നിരുന്നു.

ഇലക്ഷൻ പ്രഖ്യാപിച്ചതിനു പിന്നാലെ അംഗീകൃത ഷൂട്ടറുടെ തോക്ക് തിരിച്ചേല്പിക്കേണ്ടി വന്നതിനാൽ തുടർ നടപടികൾ സ്വീകരിക്കാൻ പഞ്ചായത്തിന് കഴിഞ്ഞില്ല.

ജീവനും കാർഷിക വിളകൾക്കും ഒരുപോലെ ഭീഷണിയായ പന്നികളെ വെടി വെക്കുന്നതിനായി നിയമത്തിൽ ഇളവ് നൽകി തോക്ക് നൽകണമെന്നാവശ്യപ്പെട്ട് കളക്ടർക്ക് പഞ്ചായത്തിൽ നിന്നും കത്ത് സമർപ്പിച്ചെങ്കിലും ഇതുവരെ നടപടിയൊന്നും ആയില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കണ്ണൻ പറഞ്ഞു.

എത്രയും വേഗം ജില്ലാ ഭരണകൂടം അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടു.

ഒളിവിൽ കഴിഞ്ഞ 105 ശിക്ഷാപ്രതികൾ കുടുങ്ങി; തൃശൂർ റൂറൽ പൊലീസിന്റെ ‘ഓപ്പറേഷൻ അയേൺ ഗ്രിപ്പ്’ വിജയം

ഇരിങ്ങാലക്കുട : കോടതി ശിക്ഷ വിധിച്ചിട്ടും നിയമത്തിന് പിടികൊടുക്കാതെ വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന 105 പ്രതികളെ തൃശൂർ റൂറൽ പൊലീസ് പിടികൂടി.

റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ നേതൃത്വം നൽകിയ ‘ഓപ്പറേഷൻ അയേൺ ഗ്രിപ്പ്’ എന്ന പ്രത്യേക പരിശോധനയിലൂടെയാണ് ഇത്രയധികം പ്രതികൾ വലയിലായത്. പിടികൂടിയവരെയെല്ലാം വിവിധ കോടതികളിൽ ഹാജരാക്കി ശിക്ഷാ നടപടികൾക്കായി കൈമാറി.

രണ്ട് പതിറ്റാണ്ടിലേറെയായി പൊലീസിനെ വെട്ടിച്ച് നടന്നവർ വരെ പിടിയിലായവരിലുണ്ട്. തൃശൂർ റൂറലിലെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത 2001, 2007, 2009, 2015 വർഷങ്ങളിലെ അടിപിടിക്കേസുകളിലും പണം വാങ്ങി ഈടായി നൽകിയ ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട 2000 മുതൽ 2018 വരെയുള്ള കാലയളവിലെ നിരവധി കേസുകളിലും ശിക്ഷിക്കപ്പെട്ടവർ ഒളിവിൽ പോയതിനെ തുടർന്ന് ബന്ധപ്പെട്ട കോടതികൾ ഇവരെ പിടികൂടുന്നതിനായി ജാമ്യമില്ലാ ശിക്ഷാവിധി വാറണ്ടുകൾ പുറപ്പെടുവിക്കുകയായിരുന്നു. വിവിധ സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘങ്ങൾ പിടികൂടി വിവിധ കോടതിയിൽ ഹാജരാക്കിയത്.

ഇരിങ്ങാലക്കുട (9), കാട്ടൂർ (1), ചേർപ്പ് (5), അന്തിക്കാട് (5), മാള (18), ആളൂർ (1), ചാലക്കുടി (19), അതിരപ്പിള്ളി (1), കൊരട്ടി (5), കൊടകര (1), പുതുക്കാട് (3), വരന്തരപ്പിള്ളി (3), കൊടുങ്ങല്ലൂർ (9), മതിലകം (11), കൈപ്പമംഗലം (8), വലപ്പാട് (3), വാടാനപ്പിള്ളി (3) എന്നിങ്ങനെയാണ് ഓരോ പൊലീസ് സ്റ്റേഷനുകളിലും അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളുടെ കണക്ക്.

ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി പങ്കാളി ക്ഷേത്രങ്ങളിൽ മാർച്ച് 22ന് നെയ്യ് സമർപ്പിക്കും

ഇരിങ്ങാലക്കുട : ആറാട്ടുപുഴ പൂരത്തിന് മുന്നോടിയായി ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി ഘടക ക്ഷേത്രങ്ങളിൽ മാർച്ച് 22ന് നെയ്യ് സമർപ്പിക്കും.

തൃപ്രയാർ, ഊരകം, ചേർപ്പ്, ചാത്തക്കുടം, അന്തിക്കാട്, തൊട്ടിപ്പാൾ, കടലാശ്ശേരി പിഷാരിക്കൽ, എടക്കുന്നി, അയ്കുന്ന്, തൈക്കാട്ടുശ്ശേരി, കടുപ്പശ്ശേരി, ചൂരക്കോട്, പൂനിലാർക്കാവ്, ചാലക്കുടി പിഷാരിക്കൽ, ചക്കംകുളങ്ങര, കോടന്നൂർ, നാങ്കുളം, ശ്രീമാട്ടിൽ, നെട്ടിശ്ശേരി, കല്ലേലി, ചിറ്റിച്ചാത്തക്കുടം, മേടംകുളം എന്നീ ക്ഷേത്രങ്ങളിലും പെരുവനം ഗ്രാമാധിപ ക്ഷേത്രമായ പെരുവനം മഹാദേവക്ഷേത്രത്തിലും, ഗ്രാമപരദേവതയായ തിരുവുള്ളക്കാവ് ക്ഷേത്രത്തിലും അനുബന്ധക്ഷേത്രങ്ങളായ പിടിക്കപ്പറമ്പ്, വല്ലച്ചിറ, പല്ലിശ്ശേരി, കണ്ഠേശ്വരം, നറുകുളങ്ങര ക്ഷേത്രങ്ങളിലും, പെരുവനം ഗ്രാമത്തിന്റെ നാലതിരുകൾ വേർതിരിക്കുന്ന കിഴക്ക് കുതിരാൻ, വടക്ക് അകമല, പടിഞ്ഞാറ് എടത്തിരുത്തി അയ്യപ്പൻകാവ്, തെക്ക് ഉഴുവത്ത് ശാസ്താ ക്ഷേത്രങ്ങളിലും, ദേവസ്വം കീഴേടങ്ങളായ ഞെരൂക്കാവ്, ചിറ്റേങ്ങര, തൊട്ടിപ്പാൾ മഹാവിഷ്ണു, തൃക്കണ്ഠാപുരം ക്ഷേത്രങ്ങളിലുമാണ് നെയ്യ് സമർപ്പിക്കുന്നത്.

ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളുടെ നേതൃത്വത്തിൽ പതിനാറ് ചെറുസംഘങ്ങളായി വെളുപ്പിന് 4.30ന് പുറപ്പെട്ട് 8 മണിക്കുള്ളിൽ എല്ലാ ക്ഷേത്രങ്ങളിലും നെയ്യ് സമർപ്പിക്കും.

ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് മാർച്ച് 22ന് വൈകുന്നേരമുള്ള ചുറ്റുവിളക്ക് ദേശക്കാരുടെ വഴിപാടായി സമ്പൂർണ്ണ നെയ് വിളക്കോടെയാണ് നടത്തുന്നത്.

വിളക്കുമാടത്തിലെ അയ്യായിരത്തോളം ഓട്ടുചെരാതുകളുൾപ്പടെ ക്ഷേത്രത്തിനകത്തും പുറത്തുമുള്ള എല്ലാ വിളക്കുകളിലും രണ്ട് ദീപ സ്തംഭങ്ങളിലും നെയ്യ് മാത്രമേ ഉപയോഗിക്കുകയുള്ളൂ.

പ്രദക്ഷിണ വഴിയിലും ചുറ്റിനകത്തും മൺചെരാതുകളിൽ എള്ള് തിരിയാണ് കത്തിക്കുന്നത്. നൂറ് കണക്കിന് ഭക്തർ സമ്പൂർണ്ണ നെയ് വിളക്കിൽ പങ്കാളികളാകും.

ക്രൈസ്റ്റ് കോളെജിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിൽ കൊമേഴ്സ്, ഫ്രഞ്ച്, കെമിസ്ട്രി, ഇംഗ്ലീഷ്, ഹോട്ടൽ മാനേജ്മെൻ്റ്, ഫിസിക്സ്, സൈക്കോളജി, ഹിസ്റ്ററി, മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, ബോട്ടണി, മലയാളം, ജിയോളജി, സ്റ്റാറ്റിസ്റ്റിക്സ്, ഫുഡ് ടെക്നോളജി, സംസ്കൃതം, സോഷ്യൽ വർക്ക്, ഹിന്ദി, എക്കണോമിക്സ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകർക്കായി അപേക്ഷ ക്ഷണിച്ചു.

മാർച്ച് 27 മുതൽ ആരംഭിക്കുന്ന കൂടിക്കാഴ്ചയുടെ വിശദവിവരങ്ങളും തിയ്യതികളും കോളെജ് വെബ് സൈറ്റിൽ ലഭ്യമാണ്.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം നിശ്ചിത ദിവസങ്ങളിൽ കോളെജ് ഓഫീസിൽ ഹാജരാകേണ്ടതാണ്.

തിരഞ്ഞെടുക്കപ്പെടുന്നവരിൽ പി.എച്ച്.ഡി. യോഗ്യതയുള്ളവർക്ക് അടിസ്ഥാന ശമ്പളം 35000 രൂപ.

കൂടുതൽ വിവരങ്ങൾക്ക്: 0480-2825258 വെബ്സൈറ്റ്: www.christcollegeijk.edu.in

ആറാട്ടുപുഴ ക്ഷേത്രത്തിൽ നെയ് സമർപ്പണം തുടങ്ങി

ഇരിങ്ങാലക്കുട : ആറാട്ടുപുഴ ക്ഷേത്രത്തിൽ 1444 -ാമത് പൂരത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾ ആരംഭിച്ചു.

നിർമാല്യ ദർശനത്തിന് ശേഷം ശാസ്താവിന് 108 കരിക്കഭിഷേകം നടന്നു. 5.15 ന് ചുറ്റുവിളക്ക് ആരംഭിച്ചു.

നടപ്പുരയിൽ ഒരുക്കി വെച്ചിട്ടുള്ള വലിയ ഓട്ട് ചരക്കിൽ നിരവധി ഭക്തർ ശാസ്താവിന് നെയ്യ് സമർപ്പിച്ചു. സമ്പൂർണ്ണ നെയ് വിളക്കിൽ ഭാഗഭാക്കാവുന്നതിനുള്ള നെയ് സമർപ്പണത്തിൽ വിവിധ ദേശങ്ങളിലുള്ള നൂറുക്കണക്കിന് ഭക്തർ പങ്കെടുത്തു.

കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. രവീന്ദ്രൻ, അംഗം അഡ്വ. കെ.പി. അജയൻ, സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്താ, പെരുവനം – ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് എ.എ. കുമാരൻ, ആറാട്ടുപുഴ ദേവസ്വം ഓഫീസർ യു. അനിൽകുമാർ, ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് മനോജ് മംഗലത്ത്, വൈസ് പ്രസിഡന്റ് കെ. മുരളീധരൻ, സെക്രട്ടറി പി. മനോജ്, ജോയിന്റ് സെക്രട്ടറി സജീവ് കിയ്യത്ത്, ഓഡിറ്റർ ദിലീപ് കുമാർ തുടങ്ങിയവർ ശാസ്താവിന് നെയ്യ് സമർപ്പിച്ചു.

ഗ്രാമബലി വരെയുള്ള പതിമൂന്ന് ദിവസങ്ങളിൽ ശ്രീലകത്തും ചുറ്റിലും ഉള്ള എല്ലാ വിളക്കുകളിലും നെയ്തിരിയാണ് തെളിയുക.

പൂരം വരെയുള്ള ദിവസങ്ങളിൽ ഭക്തവത്സലനായ ശാസ്താവിന്റെ തിരുനടയിൽ ഭക്തജനങ്ങൾക്ക് നെയ്യ് സമർപ്പിക്കാനുള്ള സൗകര്യം ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി ഏർപ്പെടുത്തിയിട്ടുണ്ട്.

ആറാട്ടുപുഴ പൂരം : കൊച്ചിൻ ദേവസ്വം ബോർഡ് ധനസഹായം വിതരണം ചെയ്തു

ഇരിങ്ങാലക്കുട : ആറാട്ടുപുഴ പൂരത്തിലെ പങ്കാളി ക്ഷേത്രങ്ങൾക്ക് കൊച്ചിൻ ദേവസ്വം ബോർഡിന്റെ പൂരത്തിനുള്ള ധനസഹായ വിതരണം ആറാട്ടുപുഴ ക്ഷേത്ര നടപ്പുരയിൽ വെച്ച് നടന്നു.

രാവിലെ 11 മണിക്ക് ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. രവീന്ദ്രൻ ഭദ്രദീപം കൊളുത്തി ചടങ്ങിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

എടക്കുന്നി ഭഗവതിക്ഷേത്രത്തിന് വേണ്ടി കെ. മാധവന് ആദ്യ ചെക്ക് ബോർഡ്‌ പ്രസിഡൻ്റ് കെ. രവീന്ദ്രൻ കൈമാറി.

ദേവസ്വം ബോർഡ് അംഗം അഡ്വ. കെ.പി. അജയൻ, സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്താ, പെരുവനം – ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് എ. എ. കുമാരൻ, ആറാട്ടുപുഴ പൂരം കോർഡിനേറ്റർ എം. രാജേന്ദ്രൻ,
ആറാട്ടുപുഴ ദേവസ്വം ഓഫീസർ യു. അനിൽ കുമാർ, ഊരകം ദേവസ്വം ഓഫീസർ എം. സുധീർ, പെരുവനം ദേവസ്വം ഓഫീസർ രാജ്കുമാർ, അന്തിക്കാട് ദേവസ്വം ഓഫീസർ കെ. ബാബുരാജ്, ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് മനോജ് മംഗലത്ത്, വൈസ് പ്രസിഡന്റ് കെ. മുരളീധരൻ, സെക്രട്ടറി പി. മനോജ്, ജോ. സെക്രട്ടറി സജീവ് കിയ്യത്ത്, ഓഡിറ്റർ ദിലീപ് കുമാർ, വിവിധ ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

ഇന്നസെൻ്റ് സ്മാരക അഖില കേരള അമേച്വർ നാടക മത്സരത്തിലേക്ക് നാടകങ്ങൾ ക്ഷണിച്ചു

ഇരിങ്ങാലക്കുട : പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ മേയ് രണ്ടാം വാരം നടക്കുന്ന ഇന്നസെൻ്റ് സ്മാരക അഖില കേരള അമേച്വർ നാടക മത്സരത്തിലേക്ക് നാടകങ്ങൾ ക്ഷണിച്ചു.

45 മിനിറ്റിൽ കുറയാതെയും ഒരു മണിക്കൂറിൽ കവിയാതെയും പ്രൊസീനിയം സ്റ്റേജിൽ അവതരിപ്പിക്കാവുന്നതായിരിക്കണം നാടകങ്ങൾ. വിജയികളാകുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 50000, 30000, 20000 രൂപയും ട്രോഫിയും സമ്മാനിക്കും.

സ്ക്രിപ്റ്റുകൾ ഏപ്രിൽ 10നകം ഡോ. സോണി ജോൺ, ഇ.എം.എസ്. സ്മാരക മന്ദിരം, ഇരിങ്ങാലക്കുട – 680121 എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ : 9447252740, 9446637555, 9995566361

മാർ ജെയിംസ് പഴയാറ്റിൽ സ്മാരക അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് : നാലാം ദിനത്തിൽ യൂണിവേഴ്സൽ ബിൽഡേഴ്സ് ഇടപ്പള്ളി ജേതാക്കൾ

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ അഖില കേരള കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തുന്ന അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ നാലാം ദിനം ക്രൈസ്റ്റ് കോളെജ് മാനേജർ ഫാ.ജോയ് പിണിക്ക പറമ്പിൽ ഉദ്ഘാടനം ചെയ്തു.

എ.കെ.സി.സി. വൈസ് പ്രസിഡന്റ് ഷാജു കണ്ടം കുളത്തി അധ്യക്ഷത വഹിച്ചു.

മുൻ മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി മുഖ്യാതിഥിയായിരുന്നു.

പ്രശസ്ത ഫുട്ബോളർ ഇരിങ്ങാലക്കുട സ്വദേശി എ.ടി. വർഗീസിനെ ചടങ്ങിൽ ആദരിച്ചു.

മുനിസിപ്പൽ പ്രതിപക്ഷ നേതാവ് പി.വി. ശിവകുമാർ, എ.കെ.സി.സി. പ്രസിഡന്റ് സാബു കൂനൻ, ജനറൽ കൺവീനർ രഞ്ചി അക്കരക്കാരൻ, ചെയർമാൻ ഷാജു കണ്ടംകുളത്തി, സെക്രട്ടറി റോബി കാളിയങ്കര, ട്രഷറർ ഡേവിസ് ചക്കാലക്കൽ, പ്രോഗ്രാം കോർഡിനേറ്റർ ടെൽസൺ കോട്ടോളി, ജോയിന്റ് കൺവീനർമാരായ ഷാജു പാറേക്കാടൻ, അഡ്വ. ഹോബി ജോളി, വർഗീസ് ജോൺ എന്നിവർ പ്രസംഗിച്ചു.

നാലാം ദിന മൽസരത്തിൽ യൂണിവേഴ്സൽ ബിൽഡേഴ്സ് ഇടപ്പള്ളി സോക്കർ സെവൻസ് ആലുവയെ ഒന്നിനെ തിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി.

മുൻ പ്രസിഡന്റ് വിൻസൻ കോമ്പാറക്കാരൻ സ്വാഗതവും ടീം കോർഡിനേറ്റർ ജോസ് മാമ്പിള്ളി നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനിയിലെ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വൈകിട്ട് 7 മണിക്കാണ് മൽസരങ്ങൾ നടക്കുന്നത്. 22 ന് ഞായാറാഴ്ച നടക്കുന്ന ഫൈനൽ മൽസരത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു സമ്മാനദാനം നിർവ്വഹിക്കും.

ഇന്ന് (വ്യാഴാഴ്ച) മുതൽ സെമി മൽസരങ്ങൾ ആരംഭിക്കും. ആദ്യ സെമി കാളിദാസ എഫ്. സി. തൃശൂരും ഓർബിറ്റ് പഞ്ചവടി ടീംസ് മലപ്പുറവും തമ്മിലായിരിക്കും.