കൊടുങ്ങല്ലൂർ മീനഭരണി: പഴുതടച്ച സുരക്ഷാ സംവിധാനങ്ങളുമായി റൂറൽ പൊലീസ്

കൊടുങ്ങല്ലൂർ : ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് തൃശൂർ റൂറൽ പൊലീസ് കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

പ്രത്യേക പൊലീസ് ഡ്യൂട്ടികൾ 15ന് രാവിലെ ആരംഭിച്ച് ഉത്സവത്തിന്റെ പ്രധാന ചടങ്ങായ കാവുതീണ്ടൽ നടക്കുന്ന മാർച്ച് 21ന് അവസാനിക്കും.

ഉത്സവ നഗരിയെയും ക്ഷേത്ര പരിസരത്തെയും വിവിധ സോണുകളായി തിരിച്ചാണ് സുരക്ഷാ സംവിധാനം ഒരുക്കിയിരിക്കുന്നത്.

ഓരോ സോണിന്റെയും മേൽനോട്ട ചുമതല ഡി.വൈ.എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥർക്കാണ്.

ആചാരപരമായ ചടങ്ങുകൾക്കായി വിവിധ ജില്ലകളിൽ നിന്നും എത്തുന്ന ആയിരക്കണക്കിന് ഭക്തർക്ക് ബുദ്ധിമുട്ടുകൾ നേരിടാത്ത വിധം തിരക്ക് നിയന്ത്രിക്കുന്നതിനും സുഗമമായ ദർശന സൗകര്യം ഉറപ്പാക്കുന്നതിനും പൊലീസ് ജാഗരൂകരാണ്.

മാല മോഷണം, പോക്കറ്റടി തുടങ്ങിയ കുറ്റകൃത്യങ്ങളും മറ്റ് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനായി ഡ്രോൺ നിരീക്ഷണമുൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഭക്തിനിർഭരമായ ചടങ്ങുകൾ സുഗമമായി നടത്തുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി വിപുലമായ പൊലീസ് സന്നാഹമാണ് ഇത്തവണ വിന്യസിച്ചിരിക്കുന്നത്.

24 മണിക്കൂർ പൊലീസ് കൺട്രോൾ റൂം, സിസിടിവി സർവൈലൻസ്, മൊബൈൽ, ബൈക്ക് പട്രോളിംഗ്, മഫ്തി പൊലീസ്, സ്ത്രീ സുരക്ഷയ്ക്കായി പിങ്ക് പൊലീസ്, ആൻ്റി ഡ്രഗ്സ് സർവൈലൻസിനായി ഡാൻസാഫ് ടീം എന്നീ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കുന്നതിനും അനധികൃത മദ്യവിൽപ്പന, ലഹരിവസ്തുക്കളുടെ വിപണനം, ഉപയോഗം എന്നിവ തടയുന്നതിനുമായി ഡാൻസാഫ്, മഫ്തി പൊലീസ് എന്നിവരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്.

ഭരണിക്കാലയളവിൽ കൊടുങ്ങല്ലൂർ ടൗണിലും പരിസര പ്രദേശങ്ങളിലുമായി ഏകദേശം ഒന്നേകാൽ ലക്ഷത്തോളം ഭക്തർ ഒത്തുചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ നിന്നും ഭക്തരുമായി എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി സൗകര്യപ്രദമായ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.

തീർത്ഥാടകരുടെ തിരക്ക് പരിഗണിച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും സുഗമമായ വാഹന സഞ്ചാരം ഉറപ്പാക്കുന്നതിനുമായി ഈ പാർക്കിംഗ് കേന്ദ്രങ്ങളിൽ തൃശൂർ റൂറൽ പൊലീസിന്റെ മൊബൈൽ, ബൈക്ക് പട്രോളിംഗ് സംഘങ്ങൾ നിരന്തരമായി നിരീക്ഷിക്കുകയും ചെയ്യും.

എ.പി. ഹോട്ടൽ ഗ്രൗണ്ട്, ദേശീയപാതയിലെ അനുയോജ്യമായ സ്ഥലങ്ങൾ, ക്ഷേത്രത്തിന്റെ വടക്കേ നട, തെക്കേ നട, കിഴക്കേ നട, മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരം (കാവിൽക്കടവ്), കെ.കെ.ടി.എം. കോളെജ് ഗ്രൗണ്ട്, ചേരമാൻ ഗ്രൗണ്ട് എന്നിവിടങ്ങളിളാണ് പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുള്ളത്.

തീരദേശ സുരക്ഷയുടെ ഭാഗമായി ബീച്ച് ഏരിയകളിൽ നിരീക്ഷണം ശക്തമാക്കി. കടലോര ജാഗ്രതാ സമിതിയുടെ സഹകരണത്തോടെ ബോട്ട് പട്രോളിംഗ് ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് സംവിധാനത്തിന് പുറമേ, 24 മണിക്കൂറും ലഭ്യമാകുന്ന ആംബുലൻസ് സംവിധാനവും, മെഡിക്കൽ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ക്രമീകരണങ്ങളും ഇത്തവണയും തൃശൂർ റൂറൽ പൊലീസ് ഒരുക്കിയിട്ടുണ്ട്.

റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ഡിവൈഎസ്പി പി. പ്രമോദ്, കൊടുങ്ങല്ലൂർ സ്റ്റേഷൻ എസ്എച്ച്ഒ പി.ടി. ബിജോയ് എന്നിവരാണ് സുരക്ഷാ ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നത്.

സ്പെഷ്യൽ ഡ്രൈവ് : മോഷണം പോയ 489 മൊബൈൽ ഫോണുകൾ കണ്ടെടുത്ത് റൂറൽ ജില്ലാ പൊലീസ്

ഇരിങ്ങാലക്കുട : സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖറിന്റെ നിർദ്ദേശപ്രകാരം എസ്‌പി സൈബർ ഓപ്പറേഷൻസ് സംഘടിപ്പിച്ച സ്പെഷ്യൽ ഡ്രൈവിൽ തൃശൂർ റൂറൽ പൊലീസിന് മികച്ച നേട്ടം.

സെൻട്രൽ എക്യുപ്മെൻ്റ് ഐഡന്റിറ്റി രജിസ്റ്റർ (CEIR) എന്ന പോർട്ടൽ വഴി രജിസ്റ്റർ ചെയ്ത പരാതികളിൽ അന്വേഷണം നടത്തി ഇതുവരെ നഷ്ടപ്പെട്ട 489 മൊബൈൽ ഫോണുകളാണ് തൃശൂർ റൂറൽ പൊലീസ് ഉടമസ്ഥർക്ക് കണ്ടെത്തി നൽകിയത്.

ഫെബ്രുവരി അവസാനത്തോടെ സംസ്ഥാനത്തുടനീളം നടന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മാത്രം തൃശൂർ റൂറൽ ജില്ലയിൽ നഷ്ടപ്പെട്ട 52 മൊബൈലുകളാണ് വീണ്ടെടുത്തത്.

അസം, വെസ്റ്റ് ബംഗാൾ, ഡൽഹി, യുപി, കർണാടക, തമിഴ്‌നാട് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് അവിടുത്തെ പൊലീസിന്റെ സഹായത്തോടെ 38 ഫോണുകൾ കണ്ടെത്തി. ഈ ഫോണുകൾ കൊറിയർ മുഖേന അയച്ച് വാങ്ങുകയായിരുന്നു. ബാക്കിയുള്ളവ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നാണ് കണ്ടെത്തിയത്.

സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വീണ്ടെടുത്ത ഫോണുകൾ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിലുള്ള റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിൽ വെച്ചും റൂറലിലെ വിവിധ സ്റ്റേഷനുകളിൽ വെച്ചും ഉടമസ്ഥർക്ക് തിരികെ നൽകി.

റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ തൃശൂർ റൂറൽ സൈബർ പൊലീസ് സ്റ്റേഷൻ 24 ഫോണുകളും, ബാക്കിയുള്ളവ ജില്ലയിലെ വിവിധ ലോക്കൽ പൊലീസ് സ്റ്റേഷനുകളും ചേർന്നാണ് വീണ്ടെടുത്തത്.

നഷ്ടപ്പെട്ട ഫോണുകളെ ശാസ്ത്രീയമായ രീതിയിൽ നിരന്തരം നിരീക്ഷിച്ച് തൃശൂർ റൂറൽ സൈബർ സെല്ലിന്റെ സഹായത്തോടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടത്തിയ കൃത്യമായ ഇടപെടലുകളാണ് ഈ നേട്ടത്തിന് പിന്നിൽ.

മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ ഉടൻ തന്നെ CEIR പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് റൂറൽ പൊലീസ് വിപുലമായ ബോധവൽക്കരണം നടത്തിയിരുന്നു. ഇത്തരം സംവിധാനങ്ങളെക്കുറിച്ച് പൊതുജനങ്ങൾ കൂടുതൽ ബോധവാന്മാരാകണമെന്നും, പോർട്ടൽ വഴി രജിസ്റ്റർ ചെയ്യുന്നതിലൂടെ നഷ്ടപ്പെട്ട ഫോണുകൾ വളരെ വേഗത്തിൽ കണ്ടെത്താനാകുമെന്നും റൂറൽ ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ ഉടൻതന്നെ ഫോൺ റിംഗ് ചെയ്യുന്നുണ്ടെങ്കിൽ ലൊക്കേഷൻ, ഇൻ്റർനെറ്റ് എന്നിവ ഓൺ ആണെങ്കിൽ ഇമെയിൽ ഐഡിയും പാസ്‌വേഡും നിങ്ങൾക്ക് അറിയാമെങ്കിൽ ഫൈൻഡ് മൈ ഡിവൈസിൽ ലോഗിൻ ചെയ്ത് ഫോൺ നിങ്ങൾക്കുതന്നെ കണ്ടെത്താവുന്നതാണ്.

എന്നാൽ ഫോൺ സ്വിച്ച് ഓഫ് ആണ്, ഇമെയിൽ ഐ ഡി ഓർമ്മയില്ല, ലൊക്കേഷൻ ഓൺ അല്ല എങ്കിൽ പൊലീസിൽ ഒരു പരാതി നേരിട്ടോ, പോൽ ആപ്പ് മുഖേന ഓൺലൈൻ ആയോ രജിസ്റ്റർ ചെയ്യുക. പരാതി രജിസ്റ്റർ ചെയ്തതിനു ശേഷം പൊലീസ് സ്റ്റേഷനിൽ നിന്നും ലഭിക്കുന്ന പരാതിയുടെ രസീത് കയ്യിൽ കരുതുക. നഷ്ടപ്പെട്ട ഫോണിലെ നിങ്ങളുടെ ഫോൺ നമ്പറിൻ്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുക. നിങ്ങളുടെ ഫോൺ ബ്ലോക്ക് ചെയ്യുന്നതിന് ഈ നമ്പർ അത്യാവശ്യമാണ്.

24 മണിക്കൂറിൽ തന്നെ ഡ്യൂപ്ലിക്കേറ്റ് സിംകാർഡ് ആക്റ്റിവേറ്റ് ചെയ്തുകിട്ടും. അതിനു ശേഷമേ CEIR പോർട്ടലിൽ രജിസ്റ്റർ ചെയ്യാവൂ.

പരാതിയുടെ രസീത്, തിരിച്ചറിയൽ രേഖ എന്നിവ ഏതെങ്കിലും, കയ്യിൽ കരുതുക. ശേഷം www.ceir.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക, അതിൽ ചുവന്ന നിറത്തിലുള്ള ബട്ടനിൽ Block Stolen/Lost Mobile എന്ന ഓപ്ഷൻ കാണാം. ഈ ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇതിൽ മൊബൈൽ നമ്പർ, IMEI നമ്പർ, മൊബൈൽ ബ്രാൻഡിൻ്റെ പേര്, മോഡൽ, ഇൻവോയ്സ് എന്നിവ നൽകണം(ഇൻവോയ്സ് നിർബന്ധമല്ല), ഒപ്പം നഷ്ടപ്പെട്ട സ്ഥലം ഏതാണ്, തിയ്യതി, പൊലീസ് സ്റ്റേഷൻ, പരാതിയുടെ നമ്പർ, പരാതിയുടെ പകർപ്പ് എന്നിവ നൽകണം. ഫോണിൻ്റെ ഉടമയുടെ വ്യക്തിഗത വിവരങ്ങളും തിരിച്ചറിയൽ രേഖയും, ഡ്യൂപ്ലിക്കേറ്റ് സിം എടുത്ത മൊബൈൽ നമ്പറും നൽകി ഒ.ടി.പി. വേരിഫിക്കേഷനും നടത്തി നഷ്ടമായ മൊബൈൽ ഫോൺ ബ്ലോക്ക് ചെയ്യുന്നതിനുള്ള അപേക്ഷ സമർപ്പിക്കാം. ശേഷം ഒരു റിക്വസ്റ്റ് ഐഡി നിങ്ങൾക്ക് ലഭിക്കും. ഈ റിക്വസ്റ്റ് ഐഡി ഉപയോഗിച്ച് നിങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിക്കാം.
മൊബൈൽ ഫോൺ ട്രേസ് ചെയ്യപ്പെടുമ്പോൾ CElR പോർട്ടലിൽ ഒടിപി വേരിഫിക്കേഷൻ നടത്തിയ നമ്പറിലേക്ക് ഒരു എസ്എംഎസ് അറിയിപ്പ് ലഭിക്കുന്നതാണ്. ഈ അറിയിപ്പ് ലഭിച്ചാൽ പരാതിക്കാർ പരാതി നൽകിയ പൊലീസ് സ്റ്റേഷനുമായി എത്രയും വേഗം ബന്ധപ്പെടണം.

ഇനി ഫോൺ തിരിച്ച് കിട്ടിയാൽ
www.ceir.gov.in വെബ്സൈറ്റിൽ തന്നെ അൺബ്ലോക്ക് ചെയ്യുന്നതിനുള്ള (Un-BlockFound Mobile) ബട്ടൻ കാണാം. ഇത് ക്ലിക്ക് ചെയ്ത് റിക്വസ്റ്റ് ഐഡി നൽകിയതിന് ശേഷം അൺബ്ലോക്ക് ചെയ്യാനുള്ള കാരണം, ഒടിപി വേരിഫൈ ചെയ്ത മൊബൈൽ നമ്പർ എന്നിവ നൽകി സബ്മിറ്റ് ചെയ്യാം. അൺബ്ലോക്ക് ചെയ്ത ഫോണിൽ പിന്നീട് സിം കാർഡ് ഇട്ട് നിങ്ങൾക്ക് ഉപയോഗിക്കാം.

ശ്രദ്ധിക്കുക, തിരികെ ലഭിച്ച മൊബൈൽ ഫോൺ അൺബ്ലോക്ക് ചെയ്തിട്ടില്ലെങ്കിൽ പ്രസ്തുത മൊബൈൽ ഫോണിൽ സിം ഇട്ട് ഉപയോഗിക്കാൻ കഴിയുകയില്ല. മേൽപ്പറഞ്ഞ കാര്യങ്ങൾ sanchar saathi എന്ന മൊബൈൽ ആപ്പ് ഉപയോഗിച്ചും ചെയ്യാവുന്നതാണ്. https://sancharsaathi.gov.in/

സ്ട്രീം ഹബ്ബുകളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്ട്രീം ഹബ്ബുകളുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.

വിദ്യാർഥികളുടെ നൂതന ആശയങ്ങൾ ഏറ്റവുമധികം പ്രോത്സാഹിപ്പിക്കപ്പെട്ട കാലഘട്ടമാണിതെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

സമൂഹത്തിന് ആവശ്യമായ സാങ്കേതികവിദ്യ വികസിപ്പിക്കുകയും സമൂഹം വ്യത്യസ്ത മേഖലയിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും ചെയ്യുന്നതിനായാണ്
വിദ്യാർഥികൾ പുതിയ ആശയങ്ങൾ ആവിഷ്കരിക്കുന്നത്. യങ് ഇന്നവേറ്റേഴ്സ് പദ്ധതിയിലൂടെ വിദ്യാർത്ഥികളുടെ നൂതന ആശയങ്ങൾക്ക് പിന്തുണയും ധനസഹായവും സർക്കാർ നൽകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒട്ടേറെ പുതിയ ആശയങ്ങൾ ആവിഷ്കരിക്കാൻ വിദ്യാർഥികൾക്ക് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സമഗ്ര ശിക്ഷാ കേരളം, കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ സഹകരണത്തോടെ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന നൂതന പദ്ധതിയാണ് സ്ട്രീം ഇക്കോ സിസ്റ്റം.

കുട്ടികളിൽ ഗവേഷണ തൽപരതയും ഇന്നവേഷൻ മനോഭാവവും ജീവിത നൈപുണികളും വളർത്തിയെടുക്കുക എന്നതാണ് സ്ട്രീമിന്റെ ലക്ഷ്യം.

കുട്ടികൾക്ക് ഗവേഷണാത്മകമായി പഠനം മുന്നോട്ടു കൊണ്ടുപോകുന്നതിന് സ്ട്രീം ഹബ് പ്രയോജനപ്പെടുത്താം. ജില്ലയിൽ ഒട്ടാകെ 18 സ്ട്രീം ഹബ്ബുകളും 120 ഐ ലാബുകളും ഉണ്ട്.

ഇരിങ്ങാലക്കുട നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രവീൺസ് ഞാറ്റുവെട്ടി അധ്യക്ഷത വഹിച്ചു.

തൃശൂർ എസ്.എസ്.കെ.ഡി.പി.ഒ. കെ.ബി. ബ്രിജി പദ്ധതി വിശദീകരിച്ചു.

കുസാറ്റ് സി -സിസ് ഡയറക്ടർ ഡോ. പി. ഷൈജു മുഖ്യാതിഥിയായി.

ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് സ്കൂൾ പ്രിൻസിപ്പൽ എം.കെ. മുരളി, ഇരിങ്ങാലക്കുട ബിആർസി ബിപിസി കെ.ആർ. സത്യപാലൻ, പി.ടി.എ. പ്രസിഡന്റ് ഭക്തവത്സലൻ, പ്രധാന അധ്യാപിക ടി.കെ. ലത തുടങ്ങിയവർ പങ്കെടുത്തു.

പ്രതിഷേധ സമരം വിജയിച്ചു : കാറളത്ത് തെരുവു വിളക്കുകൾ ഉടനെ കത്തും

ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിൽ തെരുവു വിളക്കുകളുടെ അറ്റകുറ്റ പണികൾ നടക്കാത്തതിൽ പ്രതിഷേധിച്ച് ബിജെപി മെമ്പർമാർ വ്യാഴാഴ്ചയും പഞ്ചായത്തിന് മുൻപിൽ മെഴുകുതിരി കത്തിച്ച് നടത്തിയ പ്രതിഷേധ സമരം വിജയത്തിലേക്ക്.

പ്രതിഷേധത്തെ തുടർന്ന് പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ മെയിൻ്റനൻസ് കോൺട്രാക്ടറെ പഞ്ചായത്തിലേക്ക് വിളിച്ചു വരുത്തി തിങ്കളാഴ്ച്ച മുതൽ അറ്റകുറ്റ പണികൾ തുടങ്ങാൻ തീരുമാനമായി.

ബിജെപിയുടെ പ്രതിഷേധ സമരം കാറളം പഞ്ചായത്ത് ജനറൽ സെക്രട്ടറി ഇ.ജി. സുഭാഷ് ഉദ്ഘാടനം ചെയ്തു.

ബിജെപി പാർലിമെൻ്ററി പാർട്ടി ലീഡർ വിജിൽ വിജയൻ, മെമ്പർമാരായ പി. രാജൻ, സരിത വിനോദ്, പ്രിയ അനിൽ, നീതു അനീഷ്, അഞ്ജു സുജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

വഴിവിളക്കുകൾ കത്തുന്നില്ല; രൂക്ഷമായ തെരുവുനായ ശല്യവും : കാറളം പഞ്ചായത്തിൽ പ്രതിഷേധവുമായി യുഡിഎഫ്

ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിലെ രൂക്ഷമായ തെരുവ് നായ ശല്യത്തിനെതിരെയും വഴി വിളക്കുകൾ വ്യാപകമായി കത്താത്തതിനെതിരെയും യുഡിഎഫ് പഞ്ചായത്ത് അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റിയിൽ പ്രതിഷേധിച്ചു.

കോൺഗ്രസ് പാർട്ടി ലീഡർ കെ.ബി. ഷമീർ, മൂന്നാം വാർഡ് മെമ്പർ പ്രീത എന്നിവരാണ് യോഗത്തിൽ ബാനർ ഉയർത്തി പ്രതിഷേധിച്ചത്.

വിഷയത്തിൽ ഉടൻ പരിഹാരം കാണുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് യുഡിഎഫ് അംഗങ്ങൾക്ക് ഉറപ്പ് നൽകി.

കേരളത്തിനോട് കേന്ദ്രം കാണിക്കുന്നത് ചിറ്റമ്മ നയം : മന്ത്രി കെ. രാജൻ

ഇരിങ്ങാലക്കുട : കേരളത്തിനോട് കേന്ദ്രം കാണിക്കുന്നത് ചിറ്റമ്മ നയമാണെന്നും രാഷ്ട്രീയ പക പോക്കലാണ് വയനാട് ദുരന്തമുഖത്തും കേന്ദ്രം കാണിച്ചതെന്നും റവന്യൂ മന്ത്രി കെ. രാജൻ ആരോപിച്ചു.

സിപിഐ നേതാവും പടിയൂർ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.സി. ബിജു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. മണി അധ്യക്ഷത വഹിച്ചു.

സിപിഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ അനുസ്മരണ പ്രഭാഷണം നടത്തി.

സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ.കെ. വത്സരാജ്, മുതിർന്ന നേതാവ് കെ. ശ്രീകുമാർ, സംസ്ഥാന കൗൺസിൽ അംഗം ടി.കെ. സുധീഷ്, സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ്, എഐവൈഎഫ് ജില്ലാ പ്രസിഡൻ്റ് ബിനോയ് ഷബീർ, എഐഎസ്എഫ് ജില്ലാ സെക്രട്ടറി മിഥുൻ പോട്ടക്കാരൻ, കെ.വി. രാമകൃഷ്ണൻ, കെ.പി. കണ്ണൻ, മുരളി മണക്കാട്ടുംപടി, വി.ആർ. രമേഷ്, ടി.വി. വിബിൻ എന്നിവർ പ്രസംഗിച്ചു.

രാവിലെ സിപിഐ മണ്ഡലം കമ്മിറ്റി ഓഫീസിലും ലോക്കൽ കമ്മിറ്റി ഓഫീസിലും ബ്രാഞ്ച് കമ്മിറ്റികളിലും അനുസ്മരണവും പുഷ്പാർച്ചനയും നടന്നു.

നിര്യാതനായി

വിശ്വംഭരൻ

ഇരിങ്ങാലക്കുട : തൊമ്മാന ചെങ്ങാറ്റുമുറി
രാമന്ത്ര വിശ്വംഭരൻ (88) നിര്യാതനായി.

സംസ്കാരം ഇന്ന് (വ്യാഴാഴ്ച) ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ : ഹേമലത

മക്കൾ : ജിജി, ജിഷ, ജിമ്മി

മരുമക്കൾ : രാജൻ, ജയദാസ്, അഞ്ജു

വാഹനാപകടത്തിൽ ഒരാൾ മരണപ്പെട്ട കേസിൽ കോടതി ശിക്ഷിച്ച ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ

ഇരിങ്ങാലക്കുട : പടിയൂരിൽ വെച്ച് സൈക്കിൾ യാത്രക്കാരൻ വാഹനാപകടത്തിൽ മരിച്ച കേസിൽ കോടതി ശിക്ഷിച്ചിട്ടും ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.

ഇരിങ്ങാലക്കുട വെസ്റ്റ് കോമ്പാറ സ്വദേശി പയ്യപ്പിള്ളി വീട്ടിൽ ശ്രീജിത്ത് (30) എന്നയാളെയാണ് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

2014 മാർച്ച് 14ന് വൈകീട്ട് 6.30ഓടെ എടതിരിഞ്ഞി – പടിയൂർ റോഡിലായിരുന്നു അപകടം നടന്നത്. പടിയൂരിൽ വെച്ച് കോതകുളം സ്വദേശി സഞ്ചരിച്ചിരുന്ന സൈക്കിളിൽ ശ്രീജിത്ത് ഓടിച്ചിരുന്ന മോട്ടോർ സൈക്കിൾ ഇടിക്കുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈക്കിൾ യാത്രക്കാരൻ പിന്നീട് മരണപ്പെട്ടു. ഈ കേസിൽ കോടതി പ്രതിയെ ശിക്ഷിച്ചെങ്കിലും ശിക്ഷാവിധി നടപ്പിലാക്കാൻ അനുവദിക്കാതെ ഇയാൾ ഒളിവിൽ പോയതിനെ തുടർന്ന് ഇയാളെ പിടികൂടുന്നതിനായി കോടതി ശിക്ഷാ വിധി വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.

നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കാട്ടൂർ സ്റ്റേഷൻ എസ്എച്ച്ഒ പി.എം. ഷെമീർ, ജിഎസ്‌സിപിഒ ജി.എസ്. രഞ്ജിത്ത്, സിപിഒ കെ.വി. വിപിൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ആളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നേഴ്സ് തസ്തികയിൽ ഒഴിവ്

ഇരിങ്ങാലക്കുട : ആളൂർ പഞ്ചായത്ത് 2026- 27 വർഷത്തെ വാർഷിക പ്രോജക്ടിൽ ഉൾപ്പെടുത്തിയ ആളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ 2026 ഏപ്രിൽ മുതൽ 2027 മാർച്ച് 31 വരെയുള്ള കാലയളവിൽ ജോലി ചെയ്യാൻ താല്പര്യമുള്ള നേഴ്സുമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

ഉദ്യോഗാർത്ഥി സർക്കാർ അംഗീകൃത കോളെജുകളിൽ നിന്നും ജിഎൻഎം/ ബിഎസ്‌സി നേഴ്സ് പൂർത്തിയാക്കിയിട്ടുള്ളവരും കേരള നേഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവരും ആയിരിക്കണം.

അപേക്ഷകർക്ക് 40 വയസ്സ് കവിയാൻ പാടില്ല.

താല്പര്യമുള്ളവർ മാർച്ച് 17ന് ഉച്ചയ്ക്ക് 1 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളും ഓരോ ഫോട്ടോ കോപ്പിയും സഹിതം ആളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നേരിട്ട് ഹാജരാകേണ്ടതാണെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി സമയങ്ങളിൽ എഫ്എച്ച്സി ആളൂർ ഓഫീസിൽ ബന്ധപ്പെടുക.