ഇരിങ്ങാലക്കുട : സംസ്ഥാനത്ത് ആഭ്യന്തര സുരക്ഷയും നീതിന്യായ നിർവ്വഹണവും ശക്തിപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പുതിയതായി ഇരിങ്ങാലക്കുടയിൽ നിർമിക്കാൻ പോകുന്ന തൃശൂർ റൂറൽ ജില്ലാ പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നീതി നിർവ്വഹണം കൂടുതൽ കാര്യക്ഷമമാകണമെങ്കിൽ ഉദ്യോഗസ്ഥർക്ക് മെച്ചപ്പെട്ട തൊഴിൽ സൗകര്യവും ആധുനിക സജ്ജീകരണവും അനിവാര്യമാണ്. ഈ കാഴ്ചപ്പാടോടെ നിരവധി ഇടപെടലുകളാണ് സംസ്ഥാന സർക്കാർ കഴിഞ്ഞ 10 വർഷമായി നടത്തിവരുന്നത്. അതിന്റെ ഗുണഫലം പുറമേ ദൃശ്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കാട്ടുങ്ങച്ചിറ പി.ടി.ആർ. മഹൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചു.
ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിന്റെ വികസനത്തിന് ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് കെട്ടിടം ഒരു നാഴികക്കല്ലാവുമെന്നും സംസ്ഥാനത്തെ പൊലീസ് സംവിധാനം രാജ്യത്തെ ഏറ്റവും മികച്ച ഒന്നാണെന്നും മന്ത്രി ആർ. ബിന്ദു പറഞ്ഞു.
ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിൽ ജില്ലാ പൊലീസ് കാര്യാലയം സ്ഥിതിചെയ്യുന്ന കോമ്പൗണ്ടിലാണ് തൃശൂർ റൂറൽ പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് (ഡി.എച്ച്.ക്യു.) കെട്ടിടം നിർമ്മിക്കുന്നത്.
2024- 2025 സാമ്പത്തിക വർഷത്തെ സ്റ്റേറ്റ് പ്ലാൻ സ്കീമിൽ ഉൾപ്പെടുത്തി അനുവദിച്ച 6.5 കോടി രൂപ വിനിയോഗിച്ചാണ് 23,896 ചതുരശ്ര അടി വിസ്തീണ്ണത്തിൽ ബഹുനില മന്ദിരം നിർമ്മിക്കുന്നത്.
റൂറൽ പൊലീസിന്റെ ഭരണപരമായ പ്രവർത്തനങ്ങൾ ഒരു കുടക്കീഴിലാക്കുന്നതിനൊപ്പം പൊലീസ് ഉദ്ദ്യോഗസ്ഥരുടെ ക്ഷേമത്തിനും മുൻഗണന നൽകുന്ന രീതിയിലുള്ളതാണ് കെട്ടിടത്തിന്റെ പ്ലാൻ.
ഗ്രൗണ്ട് ഫ്ലോർ ഉൾപ്പെടെ നാല് നിലകളിലായി നിർമ്മിക്കുന്ന കെട്ടിടത്തിൽ, ട്രെയിനിംഗ് സെന്റർ, വിശാലമായ കോൺഫറൻസ് ഹാൾ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസ് എന്നിവയ്ക്ക് പുറമെ മെസ്സ് ഹാളും, സീനിയർ ഓഫീസർമാർക്കും വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കും പുരുഷ പൊലീസുകാർക്കും വേണ്ടിയുള്ള പ്രത്യേകം വിശ്രമമുറികളും ഒരുക്കും.
ഡി.ജി.പി. ആൻഡ് സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ ഓൺലൈനായി പങ്കെടുത്തു.
തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ,
തൃശൂർ റേഞ്ച് ഡിഐജി ടി. നാരായണൻ, തൃശൂർ റൂറൽ അഡീഷണൽ പൊലീസ് സൂപ്രണ്ട് വി.എ. കൃഷ്ണദാസ്, ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ ജോഫി ബോസ്, ഇരിങ്ങാലക്കുട ഡിവൈഎസ്പി എം. സന്തോഷ് കുമാർ, കെ.പി.ഒ.എ. സെക്രട്ടറി വി.യു. സിൽജോ, കെ.പി.എ. സെക്രട്ടറി എം.എൽ. വിജേഷ് എന്നിവർ പങ്കെടുത്തു.










