നോമ്പുകാല തീർത്ഥാടന പദയാത്ര നടത്തി സെൻ്റ് തോമസ് കത്തീഡ്രലിലെ വിശ്വാസികൾ

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ അഴീക്കോട് മാർത്തോമാ തീർത്ഥാടന കേന്ദ്രത്തിലേക്ക് നോമ്പുകാല തീർത്ഥാടന പദയാത്ര നടത്തി.

ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, പദയാത്ര ജനറൽ കൺവീനർ ഡീജോ പള്ളായിക്ക് പതാക കൈമാറി നോമ്പുകാല തീർത്ഥാടന പദയാത്ര ഉദ്ഘാടനം ചെയ്തു.

കത്തീഡ്രൽ വികാരി ഫാ. ഡോ. ലാസർ കുറ്റിക്കാടൻ, അസിസ്റ്റന്റ് വികാരിമാരായ ഫാ. ലിന്റോ കാരേക്കാടൻ, ഫാ. ക്രിസ്‌റ്റോൺ കൈനാടത്തുപറമ്പിൽ, ഫാ. ജസ്റ്റിൻ കളർപാറ, കൈക്കാരന്മാരായ പി.ടി. ജോർജ്ജ്, സാബു ജോർജ്ജ്, തോമസ് തൊകലത്ത്, അഡ്വ. എം.എം. ഷാജൻ എന്നിവർ പദയാത്രയ്ക്ക് നേതൃത്വം നൽകി.

പി. ശ്രീധരൻ അനുസ്മരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പ്രമുഖ പത്രപ്രവർത്തകനായിരുന്ന പി. ശ്രീധരൻ്റെ പതിനഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് കാട്ടൂർ കലാസദനം – സർഗ്ഗസംഗമം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.

കാട്ടൂർ ടി.കെ. ബാലൻ ഹാളിൽ നടന്ന ചടങ്ങ് സാഹിത്യകാരൻ അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു.

കാട്ടൂർ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പ്രസിഡൻ്റ് പി.എസ്. മനു മുഖ്യാതിഥിയായി.

വി.ആർ. ലിഷോയ്, കെ. ദിനേശ് രാജ, ചന്ദ്രൻ കാട്ടൂർ, ഇരിങ്ങാലക്കുട ബാബുരാജ്, കെ.പി. രാജൻ, ജോസ് മഞ്ഞില, ആൻ്റണി കൈതാരത്ത്, പഴുവിൽ ഗോപിനാഥ്, ഡോ. ജോൺസൺ ഫ്രാൻസിസ്, നോമി കൃഷ്ണ, കെ.വി. മണി, എൻ.എസ്. രാജൻ, ആശ യതീന്ദ്രദാസ്, ശിവദാസൻ ചെമ്മണ്ട തുടങ്ങിയവർ പ്രസംഗിച്ചു.

ആറാട്ടുപുഴ പൂരത്തിന് കൈപ്പന്തങ്ങൾ ഒരുങ്ങി

ഇരിങ്ങാലക്കുട : ആറാട്ടുപുഴ പൂരത്തിനുള്ള  കൈപ്പന്തങ്ങള്‍ ഒരുങ്ങി.  രണ്ട് വീതം ഒറ്റപ്പന്തങ്ങളും മുപ്പന്തങ്ങളും 18 ആറ് നാഴി പന്തങ്ങളുമാണ് ആദ്യ ഘട്ടത്തിൽ മുല്ലമൊട്ടിന്റെ ആകൃതിയിൽ ചുറ്റി തയ്യാറാക്കിയിട്ടുള്ളത്.

ആറാട്ടുപുഴ ശാസ്താവിന്റെ  തിരുവാതിര  വിളക്കിനാണ് ആദ്യമായി പന്തം കത്തിക്കുന്നത്. 

തുടർന്ന് പെരുവനം പൂരം, ആറാട്ടുപുഴ തറക്കൽ പൂരം, ആറാട്ടുപുഴ പൂരം എന്നീ ദിവസങ്ങളിലും പന്തം കത്തിക്കും. ഓരോ എഴുന്നെള്ളിപ്പ് കഴിയുമ്പോഴും പന്തങ്ങൾ വീണ്ടും ചുറ്റി തയ്യാറാക്കും.

ശാസ്താവ് എഴുന്നെള്ളുമ്പോൾ
തിരുമുമ്പിൽ ഒറ്റ പന്തവും അതിന് പിന്നിലായി മുപ്പന്തവും മുപ്പന്തത്തിന് ഇരുവശങ്ങളിലും 6 നാഴി പന്തങ്ങളുമാണ് പിടിക്കുക.

ഓടിൽ തീർത്ത പന്തത്തിന്റെ നാഴികൾ ഓരോ വർഷവും പോളീഷ് ചെയ്യും. മനോഹരമായി പന്തങ്ങള്‍ ചുറ്റുന്നതിനായി ഒരു നാഴിക്ക് അര കിലോ തുണി വേണ്ടി വരും. ഇതിനായി തിരുപ്പൂരില്‍ നിന്നും കൊണ്ടു വന്ന ഇരുന്നൂറ് കിലോ തുണി  മന്ദാരകടവിൽ വെച്ച്  പുഴുങ്ങി അലക്കി ഉണക്കി വെച്ചിട്ടുണ്ടായിരുന്നു. 

വെളിച്ചെണ്ണയിലാണ് പന്തം കത്തിക്കുന്നത്. ആദ്യകാലങ്ങളിൽ വൃശ്ചിക മാസത്തിൽ വെളിച്ചെണ്ണ ആട്ടി വലിയ ഭരണികളിലാക്കി നെല്ലിട്ട് സംഭരിച്ച്  വെയ്ക്കാറുണ്ടായിരുന്നു. ഇതിൽ നിന്നും തെളിഞ്ഞു കിട്ടുന്ന വെളിച്ചെണ്ണയാണ് പന്തം കത്തിക്കാൻ ഉപയോഗിക്കാറ്.

ഒരു ആറ് നാഴി പന്തം മൂന്ന് മണിക്കൂർ കത്തണമെങ്കിൽ 15 കിലോ വെളിച്ചെണ്ണ വേണ്ടി വരും. എഴുന്നെള്ളിപ്പ് സമയത്ത് ഇരുപത് മിനിറ്റ് കൂടുമ്പോൾ പന്തം വെളിച്ചെണ്ണയിൽ നനച്ചു കൊണ്ടിരിക്കും. ഇലക്ട്രിസിറ്റി സാർവ്വത്രികമാകുന്നതിന് മുമ്പ് കൈപ്പന്തത്തിന്റെ പ്രകാശത്തിലാണ് പൂരം നടത്തി വന്നിരുന്നത്.

കോലവും തിടമ്പും ആനച്ചമയങ്ങളും മറ്റും കൂടുതൽ ശോഭയോടെയും തിളക്കത്തോടെയും ദർശിക്കുന്നതിനു വേണ്ടിയാണ് പന്തങ്ങൾ വെളിച്ചെണ്ണയിൽ കത്തിക്കുന്നത്.

ഊരകം എം.എസ്. ഭരതന്റെ നേതൃത്വത്തില്‍ ശശി, കുട്ടപ്പൻ എന്നിവരാണ് ആറാട്ടുപുഴ  പത്തായപ്പുരയില്‍ വെച്ച് കൈപ്പന്തങ്ങള്‍  തയ്യാറാക്കിയത്.

ആറാട്ടുപുഴയിൽ ചമയ ദ്രവ്യ സമര്‍പ്പണം മാർച്ച് 23ന്

ഇരിങ്ങാലക്കുട : ആറാട്ടുപുഴ പൂരത്തിന്റെ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവിന്റെ എഴുന്നെള്ളിപ്പുകള്‍ക്ക്‌ ആവശ്യമായ ചമയങ്ങള്‍ തയ്യാറായി.

പുഷ്പദീപങ്ങളാല്‍ അലങ്കൃതമായ ശാസ്താവിന്റെ തിരുനടയിൽ മാർച്ച് 23ന് വെെകുന്നേരം 5 മുതല്‍ ചമയങ്ങള്‍ സമര്‍പ്പിച്ചു തുടങ്ങും.

കോലം, പട്ടുകുടകള്‍, ചൂരപ്പൊളി നെറ്റിപ്പട്ടങ്ങള്‍, വക്കകൾ, മണിക്കൂട്ടങ്ങള്‍, ആലവട്ടം, ചാമരം എന്നിവയുടെ നവീകരണവും പുതിയതായി ഒരുക്കുന്ന ചമയങ്ങളുടെ നിർമ്മാണവും പൂർത്തിയായി.

കുടയുടെ ഒറ്റല്‍ പെരുമ്പിളളിശ്ശേരി സ്മിതേഷ് ശശിധരനാണ് നിർമ്മിച്ചത്. സ്വര്‍ണ്ണം മുക്കല്‍ ചേര്‍പ്പ് കെ.എ. ജോസും തുന്നൽ തൃശ്ശൂര്‍ വി.എന്‍. പുരുഷോത്തമനും മണിക്കൂട്ടം മിനുക്കിയതിൽ പെരിങ്ങാവ് ഗോള്‍ഡിയുടെ രാജനും ആലവട്ടം, ചാമരം എന്നിവ ഒരുക്കിയതിൽ കുറ്റുമുക്ക് ചാത്തനാത്ത് രാംകുമാറും ചുമതലക്കാരാണ്.

തിരുവുടയാട, ഓണപ്പുടവകൾ, നെയ്യ്, കെെപ്പന്തത്തിനുവേണ്ടതായ വെളിച്ചെണ്ണ, എള്ളെണ്ണ, മറ്റു ദ്രവ്യങ്ങള്‍ എന്നിവയും ഈ സമയത്ത് ശാസ്താവിന് സമര്‍പ്പിക്കും.

ആറാട്ടുപുഴ ക്ഷേത്രത്തിൽ ശുദ്ധി മാർച്ച് 23ന് തുടങ്ങും

ഇരിങ്ങാലക്കുട : ആറാട്ടുപുഴ ക്ഷേത്രത്തിൽ പൂരത്തോടനുബന്ധിച്ചുള്ള ശുദ്ധികർമ്മങ്ങൾ മാർച്ച് 23ന് (തിങ്കളാഴ്ച്ച) ആരംഭിക്കും.

ഇതിനാവശ്യമായ കഴിനൂൽ ആറാട്ടുപുഴ പറതൂക്കംപറമ്പിൽ രാമചന്ദ്രൻ തൃപ്പടിയിൽ സമർപ്പിക്കുന്നതോടു കൂടി ചടങ്ങുകൾക്ക് തുടക്കമാകും.

അത്തിയും പ്ലാവും ചേർത്ത് നിർമ്മിച്ച ധാരാ തട്ട് , സ്രുവം, ജുഹു എന്നിവ ദേശത്തെ ആചാരി എ.ജി ഗോപി വൈകിട്ട് 5 ന് ക്ഷേത്രനടപ്പുരയിൽ വെച്ച് ശാസ്താവിന് സമർപ്പിക്കും.

മേൽശാന്തിമാർ കൂറ്റംപ്പിള്ളി മന പത്മനാഭൻ നമ്പൂതിരി, മൂർക്കനാട് മന മോഹനൻ നമ്പൂതിരി എന്നിവർ
ചേർന്ന് ഏറ്റുവാങ്ങും.
തുടർന്ന് തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ ഗണപതി പൂജ, അസ്ത്ര കലശപൂജ, രക്ഷോഘ്‌ന ഹോമം, വാസ്തു ഹോമം, വാസ്തുകലശപൂജ, വാസ്തുബലി, വാസ്തുകലശാഭിഷേകം, വാസ്തു പുണ്യാഹം എന്നിവ ഉൾക്കൊള്ളുന്ന പ്രാസാദ ശുദ്ധി ആരംഭിക്കും.

കൊടിയേറ്റ ദിവസം രാവിലെ 5ന് ചതു:ശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം, ഇരുപത്തിയഞ്ച് കലശം, മുതലായ കലശപൂജകളും അഭിഷേകങ്ങളും ഉൾപ്പെടുന്ന ബിംബ ശുദ്ധി തുടങ്ങും .

നിര്യാതനായി

ചന്ദ്രൻ

ഇരിങ്ങാലക്കുട : പുല്ലൂർ മന്ത്രിപുരം റോഡ് നാരാട്ടിൽ വീട്ടിൽ പരേതനായ കണ്ണൻ മകൻ ചന്ദ്രൻ (67) നിര്യാതനായി.

മുൻ ബി എസ് എൻ എൽ ജീവനക്കാരനായിരുന്നു.

സംസ്കാരം മാർച്ച് 20 (വെള്ളിയാഴ്ച) വൈകിട്ട് നാലുമണിക്ക് മുക്തിസ്ഥാനിൽ.

ഭാര്യ : ലിജി

മകൻ : ശരത്ത്

മരുമകൾ : പ്രിൻഷ

മാർ ജെയിംസ് പഴയാറ്റിൽ സ്മാരക അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് : കാളിദാസ എഫ്.സി. തൃശൂർ ഫൈനലിൽ

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ അഖില കേരള കത്തോലിക്ക കോൺഗ്രസ് എ.കെ.സി.സി.യുടെ നേതൃത്വത്തിൽ നടത്തുന്ന അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സെമി ഫൈനൽ മത്സരം രൂപതാ മുഖ്യ വികാരി ജനറാൾ ജോസ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു.

എ.കെ.സി.സി. പ്രസിഡന്റ് സാബു കൂനൻ അധ്യക്ഷത വഹിച്ചു.

സിനിമാതാരം ഇടവേള ബാബു മുഖ്യാതിഥിയായിരുന്നു.

മുൻസിപ്പൽ വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അഡ്വ. വി.സി. വർഗ്ഗീസ്, ജനറൽ കൺവീനർ രഞ്ജി അക്കരക്കാരൻ, ചെയർമാൻ ഷാജു കണ്ടംകുളത്തി, സെക്രട്ടറി റോബി കാളിയങ്കര, ട്രഷറർ ഡേവിസ് ചക്കാലക്കൽ, പ്രോഗ്രാം കോർഡിനേറ്റർ ടെൽസൺ കോട്ടോളി, ജോയിൻ്റ് കൺവീനർമാരായ ഷാജു പാറേക്കാടൻ, അഡ്വ. ഹോബി ജോളി, വർഗ്ഗീസ് ജോൺ എന്നിവർ പ്രസംഗിച്ചു.

ഫൈനാൻസ് ജോ. കൺവീനർ മാത്യു ജോർജ്ജ് സ്വാഗതവും ടീം ജോയിൻ്റ് കോർഡിനേറ്റർ സുനിൽ ആന്റപ്പൻ നന്ദിയും പറഞ്ഞു.

ആദ്യ സെമിഫൈനൽ മത്സരത്തിൽ തൃശൂർ കാളിദാസ എഫ്.സി., ടീംസ് പഞ്ചവടി മലപ്പുറത്തെ പരാജയപ്പെടുത്തി.

ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനിയിലെ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വൈകീട്ട് 7 മണിക്കാണ് മൽസരങ്ങൾ നടക്കുന്നത്.

22ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ മന്ത്രി ഡോ.ആർ. ബിന്ദു സമ്മാനദാനം നിർവ്വഹിക്കും.

വെള്ളിയാഴ്ച നടക്കുന്ന രണ്ടാം സെമി ഫൈനലിൽ ചീനിക്കാസ് ചാലക്കുടിയും യൂണിവേഴ്സൽ ബിൽഡേഴ്സ് ഇടപ്പള്ളിയും തമ്മിൽ ഏറ്റുമുട്ടും.

പോത്താനി റോഡിൽ കാട്ടുപന്നി ബെക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്തിലെ പോത്താനി റോഡിൽ വച്ച് കാട്ടുപന്നി ബൈക്കിൽ ഇടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു.

വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം.

റോഡിന് കുറുകെ ചാടിയ പന്നിക്കൂട്ടം ബൈക്കിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് മറിഞ്ഞ് വീണ മലപ്പുറം സ്വദേശി വാരിക്കുഴിയിൽ മുഹമ്മദ് നിയാസിനാണ് (26) ഗുരുതരമായ പരിക്കേറ്റത്.

യുവാവിനെ ഉടൻ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൂടെയുണ്ടായിരുന്ന അബ്ദുള്ള എന്ന യുവാവും നിസ്സാര പരിക്കുകളോടെ ചികിത്സയിലാണ്.

നിലവിൽ എടതിരിഞ്ഞി ജുമാ മസ്ജിദിൽ ഉസ്താദ് ആയി ജോലി ചെയ്യുകയാണ് മുഹമ്മദ് നിയാസ്.

ഈ പ്രദേശത്ത് നിരന്തമായി പന്നി ശല്യം ഉണ്ടാകുന്നതിനെ തുടർന്ന് കഴിഞ്ഞ മാസം ഇവിടെ പന്നികളെ വെടി വെച്ചു കൊന്നിരുന്നു.

ഇലക്ഷൻ പ്രഖ്യാപിച്ചതിനു പിന്നാലെ അംഗീകൃത ഷൂട്ടറുടെ തോക്ക് തിരിച്ചേല്പിക്കേണ്ടി വന്നതിനാൽ തുടർ നടപടികൾ സ്വീകരിക്കാൻ പഞ്ചായത്തിന് കഴിഞ്ഞില്ല.

ജീവനും കാർഷിക വിളകൾക്കും ഒരുപോലെ ഭീഷണിയായ പന്നികളെ വെടി വെക്കുന്നതിനായി നിയമത്തിൽ ഇളവ് നൽകി തോക്ക് നൽകണമെന്നാവശ്യപ്പെട്ട് കളക്ടർക്ക് പഞ്ചായത്തിൽ നിന്നും കത്ത് സമർപ്പിച്ചെങ്കിലും ഇതുവരെ നടപടിയൊന്നും ആയില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കണ്ണൻ പറഞ്ഞു.

എത്രയും വേഗം ജില്ലാ ഭരണകൂടം അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടു.

ഒളിവിൽ കഴിഞ്ഞ 105 ശിക്ഷാപ്രതികൾ കുടുങ്ങി; തൃശൂർ റൂറൽ പൊലീസിന്റെ ‘ഓപ്പറേഷൻ അയേൺ ഗ്രിപ്പ്’ വിജയം

ഇരിങ്ങാലക്കുട : കോടതി ശിക്ഷ വിധിച്ചിട്ടും നിയമത്തിന് പിടികൊടുക്കാതെ വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന 105 പ്രതികളെ തൃശൂർ റൂറൽ പൊലീസ് പിടികൂടി.

റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ നേതൃത്വം നൽകിയ ‘ഓപ്പറേഷൻ അയേൺ ഗ്രിപ്പ്’ എന്ന പ്രത്യേക പരിശോധനയിലൂടെയാണ് ഇത്രയധികം പ്രതികൾ വലയിലായത്. പിടികൂടിയവരെയെല്ലാം വിവിധ കോടതികളിൽ ഹാജരാക്കി ശിക്ഷാ നടപടികൾക്കായി കൈമാറി.

രണ്ട് പതിറ്റാണ്ടിലേറെയായി പൊലീസിനെ വെട്ടിച്ച് നടന്നവർ വരെ പിടിയിലായവരിലുണ്ട്. തൃശൂർ റൂറലിലെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത 2001, 2007, 2009, 2015 വർഷങ്ങളിലെ അടിപിടിക്കേസുകളിലും പണം വാങ്ങി ഈടായി നൽകിയ ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട 2000 മുതൽ 2018 വരെയുള്ള കാലയളവിലെ നിരവധി കേസുകളിലും ശിക്ഷിക്കപ്പെട്ടവർ ഒളിവിൽ പോയതിനെ തുടർന്ന് ബന്ധപ്പെട്ട കോടതികൾ ഇവരെ പിടികൂടുന്നതിനായി ജാമ്യമില്ലാ ശിക്ഷാവിധി വാറണ്ടുകൾ പുറപ്പെടുവിക്കുകയായിരുന്നു. വിവിധ സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘങ്ങൾ പിടികൂടി വിവിധ കോടതിയിൽ ഹാജരാക്കിയത്.

ഇരിങ്ങാലക്കുട (9), കാട്ടൂർ (1), ചേർപ്പ് (5), അന്തിക്കാട് (5), മാള (18), ആളൂർ (1), ചാലക്കുടി (19), അതിരപ്പിള്ളി (1), കൊരട്ടി (5), കൊടകര (1), പുതുക്കാട് (3), വരന്തരപ്പിള്ളി (3), കൊടുങ്ങല്ലൂർ (9), മതിലകം (11), കൈപ്പമംഗലം (8), വലപ്പാട് (3), വാടാനപ്പിള്ളി (3) എന്നിങ്ങനെയാണ് ഓരോ പൊലീസ് സ്റ്റേഷനുകളിലും അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളുടെ കണക്ക്.

ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി പങ്കാളി ക്ഷേത്രങ്ങളിൽ മാർച്ച് 22ന് നെയ്യ് സമർപ്പിക്കും

ഇരിങ്ങാലക്കുട : ആറാട്ടുപുഴ പൂരത്തിന് മുന്നോടിയായി ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി ഘടക ക്ഷേത്രങ്ങളിൽ മാർച്ച് 22ന് നെയ്യ് സമർപ്പിക്കും.

തൃപ്രയാർ, ഊരകം, ചേർപ്പ്, ചാത്തക്കുടം, അന്തിക്കാട്, തൊട്ടിപ്പാൾ, കടലാശ്ശേരി പിഷാരിക്കൽ, എടക്കുന്നി, അയ്കുന്ന്, തൈക്കാട്ടുശ്ശേരി, കടുപ്പശ്ശേരി, ചൂരക്കോട്, പൂനിലാർക്കാവ്, ചാലക്കുടി പിഷാരിക്കൽ, ചക്കംകുളങ്ങര, കോടന്നൂർ, നാങ്കുളം, ശ്രീമാട്ടിൽ, നെട്ടിശ്ശേരി, കല്ലേലി, ചിറ്റിച്ചാത്തക്കുടം, മേടംകുളം എന്നീ ക്ഷേത്രങ്ങളിലും പെരുവനം ഗ്രാമാധിപ ക്ഷേത്രമായ പെരുവനം മഹാദേവക്ഷേത്രത്തിലും, ഗ്രാമപരദേവതയായ തിരുവുള്ളക്കാവ് ക്ഷേത്രത്തിലും അനുബന്ധക്ഷേത്രങ്ങളായ പിടിക്കപ്പറമ്പ്, വല്ലച്ചിറ, പല്ലിശ്ശേരി, കണ്ഠേശ്വരം, നറുകുളങ്ങര ക്ഷേത്രങ്ങളിലും, പെരുവനം ഗ്രാമത്തിന്റെ നാലതിരുകൾ വേർതിരിക്കുന്ന കിഴക്ക് കുതിരാൻ, വടക്ക് അകമല, പടിഞ്ഞാറ് എടത്തിരുത്തി അയ്യപ്പൻകാവ്, തെക്ക് ഉഴുവത്ത് ശാസ്താ ക്ഷേത്രങ്ങളിലും, ദേവസ്വം കീഴേടങ്ങളായ ഞെരൂക്കാവ്, ചിറ്റേങ്ങര, തൊട്ടിപ്പാൾ മഹാവിഷ്ണു, തൃക്കണ്ഠാപുരം ക്ഷേത്രങ്ങളിലുമാണ് നെയ്യ് സമർപ്പിക്കുന്നത്.

ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളുടെ നേതൃത്വത്തിൽ പതിനാറ് ചെറുസംഘങ്ങളായി വെളുപ്പിന് 4.30ന് പുറപ്പെട്ട് 8 മണിക്കുള്ളിൽ എല്ലാ ക്ഷേത്രങ്ങളിലും നെയ്യ് സമർപ്പിക്കും.

ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് മാർച്ച് 22ന് വൈകുന്നേരമുള്ള ചുറ്റുവിളക്ക് ദേശക്കാരുടെ വഴിപാടായി സമ്പൂർണ്ണ നെയ് വിളക്കോടെയാണ് നടത്തുന്നത്.

വിളക്കുമാടത്തിലെ അയ്യായിരത്തോളം ഓട്ടുചെരാതുകളുൾപ്പടെ ക്ഷേത്രത്തിനകത്തും പുറത്തുമുള്ള എല്ലാ വിളക്കുകളിലും രണ്ട് ദീപ സ്തംഭങ്ങളിലും നെയ്യ് മാത്രമേ ഉപയോഗിക്കുകയുള്ളൂ.

പ്രദക്ഷിണ വഴിയിലും ചുറ്റിനകത്തും മൺചെരാതുകളിൽ എള്ള് തിരിയാണ് കത്തിക്കുന്നത്. നൂറ് കണക്കിന് ഭക്തർ സമ്പൂർണ്ണ നെയ് വിളക്കിൽ പങ്കാളികളാകും.