ഇരിങ്ങാലക്കുട : കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച മുറി രതീഷ് എന്ന പേരിൽ അറിയപ്പെടുന്ന ആളൂർ മാനാട്ടുകുന്ന് സ്വദേശി പേരിപറമ്പിൽ വീട്ടിൽ രതീഷ് (45) എന്നയാളെ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
ഒരു വർഷക്കാലത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ ചൊവ്വാഴ്ച മാനാട്ടുകുന്നിൽ പ്രവേശിച്ചതിനെ തുടർന്നാണ് രതീഷിനെ അറസ്റ്റ് ചെയ്തത്.
നടപടിക്രമങ്ങൾക്കു ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
രതീഷ് ആളൂർ സ്റ്റേഷൻ പരിധിയിൽ ആറ് വധശ്രമക്കേസിലും അഞ്ച് അടിപിടിക്കേസിലും കാപ്പ നിയമപ്രകാരം നടപടി സ്വീകരിച്ച കേസുകളിലും ഉൾപ്പെടെ ഇരുപത് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
ആളൂർ സ്റ്റേഷൻ എസ്എച്ച്ഒ കെ.വി. ഹരിക്കുട്ടൻ, എസ്ഐ മനു പി. ചെറിയാൻ, സിപിഒ മാരായ ആദർശ്, അരുൺ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.










