തൊമ്മാന പാടശേഖരത്ത് അവശേഷിച്ച വൈക്കോൽ കെട്ടുകൾ വേനൽ മഴയിൽ നശിക്കുന്നു

ഇരിങ്ങാലക്കുട : വേനൽമഴ കനത്തതോടെ പാടശേഖരങ്ങളിൽ അവശേഷിച്ച വൈക്കോൽ കെട്ടുകളും നാശത്തിലേക്ക്.

വില കൂടുമെന്ന പ്രതീക്ഷയിൽ പാടത്ത് സൂക്ഷിച്ചിരുന്ന വൈക്കോൽ കെട്ടുകളാണ് ശക്തമായ മഴയിൽ കുതിർന്ന് നശിക്കുന്നത്. മഴ തുടരുന്ന സാഹചര്യത്തിൽ പൂപ്പൽ ബാധിച്ച് കേടു വരുന്ന വൈക്കോൽ കെട്ടുകൾ ഇനി വിൽക്കാനും കഴിയില്ലെന്ന വിഷമത്തിലാണ് പുല്ലൂർ തൊമ്മാന പാടശേഖരങ്ങളിലെ കർഷകർ.

ഒരു കാലത്ത് എല്ലാ നെൽകർഷകരുടെയും വീടുകളിൽ പശുക്കൾ ഒരു സ്ഥിരം കാഴ്ചയായിരുന്നെങ്കിലും അധ്വാനത്തിനനുസരിച്ച് ആദായം ലഭിക്കാത്തതിനാൽ ഇന്ന് കർഷകർ പശു വളർത്തലിൽ നിന്ന് പിന്മാറുന്നത് പതിവായിരിക്കുകയാണ്. അതിനാൽ തന്നെ വൈക്കോൽ അന്വേഷിച്ച് എത്തുന്ന ക്ഷീര കർഷകർക്ക് പാടത്ത് അവശേഷിക്കുന്ന വൈക്കോൽ വിൽക്കുകയാണ് പതിവ്.

ഇപ്പോൾ വൈക്കോൽ വാങ്ങാൻ എത്തുന്നവരും കുറവാണ്. വിലയും തുച്ഛം. അതുകൊണ്ടാണ് വില വർദ്ധിക്കും എന്ന പ്രതീക്ഷയിൽ കർഷകർ വൈക്കോൽ കാത്തു വെച്ചത്. എന്നാൽ മഴയിൽ കുതിർന്ന വൈക്കോലുകൾ ഇനി വിൽക്കാൻ കഴിയാത്ത അവസ്ഥയിലാണെന്ന് അവർ കണ്ണീരോടെ പറഞ്ഞു.

വേനൽമഴയിൽ തന്നെ രാമഞ്ചിറ തോടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞത് ആശങ്കയുയർത്തുന്നു

ഇരിങ്ങാലക്കുട : പേഷ്ക്കാര്‍ റോഡിൽ നിന്ന് കൂടൽമാണിക്യം തെക്കേ നടയിലേക്കുള്ള ഉണ്ണായിവാര്യർ കലാനിലയം റോഡിനോട് ചേർന്നുള്ള രാമഞ്ചിറ തോടിന്റെ സംരക്ഷണഭിത്തിയുടെ ഒരു ഭാഗം ഇടിഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയെ തുടർന്നാണ് സംരക്ഷണഭിത്തി ഇടിഞ്ഞത്. റോഡിൻ്റെ പല ഭാഗത്തും സംരക്ഷണഭിത്തി അപകട ഭീഷണിയിലാണ്.

നഗരത്തിലെ പ്രധാന തോടായ രാമഞ്ചിറ തോട് മഴ ശക്തമാകുന്നതോടെ നിറഞ്ഞു കവിഞ്ഞ് ഒഴുകാറുണ്ട്. ഈ സമയം സംരക്ഷണഭിത്തി പൂർണമായും ഇടിഞ്ഞു വീഴാൻ സാധ്യതയുണ്ടെന്നും റോഡിൻ്റെ അരിക് തിരിച്ചറിയാൻ സാധിക്കാതെ യാത്രക്കാർ അപകടത്തിലാവാനുള്ള സാഹചര്യം കൂടുതലാണെന്നും പ്രദേശവാസികൾ ആശങ്ക അറിയിച്ചു.

അതിനാൽ മഴ ശക്തമാക്കുന്നതിനു മുൻപായി തോടിന്റെ അരികുകെട്ടി അപകടാവസ്ഥ ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ജനപ്രതിനിധികൾ നിസ്വാർത്ഥതയുടെ ആൾരൂപങ്ങളായി മാറണം: ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ

ഇരിങ്ങാലക്കുട : ജനപ്രതിനിധികൾ ജാതി- മത- വർണ്ണ- വർഗ്ഗ- രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുപോലെ കാണുന്ന, ഏവർക്കും സ്വീകാര്യരായ, എല്ലാവർക്കും നന്മകൾ മാത്രം ചെയ്തുകൊടുക്കുന്ന നിസ്വാർത്ഥതയുടെ ആൾരൂപങ്ങളായി മാറണമെന്ന് ഇരിങ്ങാലക്കുട രൂപത അധ്യക്ഷൻ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ പറഞ്ഞു.

രൂപതയിലെ വിവിധ ഇടവകകളിൽ നിന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയികളായവരുടെ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്.

ജനപ്രതിനിധികളായി നിയോഗിക്കപ്പെട്ടവർ നാടിന്റെ ഉന്നമനത്തിനും യുവജന ക്ഷേമത്തിനും പാർശ്വവത്കരിക്കപ്പെട്ടവരുടെ പക്ഷംചേരലിനും മുൻകൈ എടുക്കണമെന്നും തൊഴിൽ സാധ്യതകളെ മുന്നിൽക്കണ്ട് നൂതന
പദ്ധതികൾ വിഭാവനം ചെയ്യണമെന്നും മതന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തിനായി സ്വരമുയർത്തണമെന്നും ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ കൂട്ടിച്ചേർത്തു.

ഇരിങ്ങാലക്കുട രൂപത ഭവനത്തിൽ നടന്ന സ്നേഹസംഗമത്തിൽ വികാരി ജനറാൾ ആൻ്റു ആലപ്പാടൻ ഒരു നല്ല നേതാവിന് ഉണ്ടായിരിക്കേണ്ട ഗുണങ്ങളെപ്പറ്റി ക്ലാസ് നയിച്ചു.

രൂപതയുടെ മുഖ്യ വികാരി ജനറാൾ ജോസ് മാളിയേക്കൽ മുൻസിപ്പൽ ചെയർപേഴ്സൺമാരായി തെരഞ്ഞെടുക്കപ്പെട്ടവരെയും വിവിധ പഞ്ചായത്തുകളെ നയിക്കാൻ നിയോഗിക്കപ്പെട്ട പ്രസിഡന്റുമാരെയും വൈസ് പ്രസിഡന്റുമാരെയും ആദരിക്കുകയും സംഗമത്തിന് ആശംസകൾ അർപ്പിക്കുകയും ചെയ്തു.

പൊതുസമ്മേളനത്തിൽ വികാരി ജനറാൾ വിൽസൺ ഈരത്തറ, ക്രിസ്ത്യൻ മൈനോരിറ്റി റൈറ്റ്സ് ഫോറം ഡയറക്ടർ റവ. ഡോ. ജിജോ വാകപറമ്പിൽ, അസോ. ഡയറക്ടർ റവ. ഫാ. ജിബിൻ നായത്തോടൻ എന്നിവർ പ്രസംഗിച്ചു.

150ൽ പരം ജനപ്രതിനിധികൾ പങ്കുചേർന്ന സ്നേഹസംഗമം സ്‌നേഹവിരുന്നോടെ സമാപിച്ചു.

ജോസ് മാമ്പിള്ളിക്ക് സ്വീകരണം നൽകി മൈതാനം ഫ്രണ്ട്‌സ് ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട : മൈതാനം ഫ്രണ്ട്‌സ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ ദേശീയ ആസൂത്രണ കമ്മീഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഭാരതീയ സേവ സമാജിന്റെ 2025 – 26 സാമൂഹ്യ സേവനത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ച ജോസ് മാമ്പിള്ളിക്ക് സ്വീകരണം നൽകി.

ഓർമ്മ ഹാളിൽ നടന്ന ചടങ്ങിൽ റിട്ട. എയർഫോഴ്‌സ്‌ ജൂനിയർ വാറണ്ട് ഓഫീസർ എ.കെ. ശശി അധ്യക്ഷത വഹിച്ചു.

റിട്ട. ഡിവൈഎസ്പി സി.പി. അശോകൻ ഉദ്ഘാടനം ചെയ്തു.

സമ്മേളനത്തിൽ സ്പോർട്സ് അധ്യാപകൻ കെ.വി. രമേശ്‌, എസ്ഐ കെ.ടി. പോളി, അഡ്വ. പി.ജെ. തോമസ്, കോച്ച് എൻ.എ. സുബ്രഹ്മണ്യൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

തുടർന്ന് ജോസ് മാമ്പിള്ളി മറുപടി പ്രസംഗവും നടത്തി.

ഇരിങ്ങാലക്കുട നഗരസഭ പാർക്കിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണം : ചെയർമാന് കത്ത് നൽകി യുവമോർച്ച

ഇരിങ്ങാലക്കുട : നഗരസഭ റിപ്പബ്ലിക് പാർക്കിന്റെ ശോചനീയാവസ്ഥ എത്രയുംവേഗം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നഗരസഭ ചെയർമാന് യുവമോർച്ച തൃശൂർ സൗത്ത് ജില്ലാ കമ്മിറ്റി പരാതി നൽകി.

ഇരിങ്ങാലക്കുട നിവാസികൾ വളരെയധികം ആശ്രയിക്കുന്ന പാർക്കുകളിൽ ഒന്നാണ് അയ്യങ്കാവ് മൈതാനത്തിന് സമീപം സ്ഥിതി ചെയ്യുന്ന നഗരസഭ റിപ്പബ്ലിക് പാർക്ക്.

നിലവിൽ പാർക്കിന്റെ അവസ്ഥ വളരെ ശോചനീയമാണെന്നും മഴ പെയ്താൽ കുമിഞ്ഞു കൂടുന്ന ചെളിയും പാർക്കിന് അകത്തു തന്നെ അടിച്ചു കൂട്ടുന്ന ചപ്പ് ചവറുകളും കാട് പിടിച്ചു വൃത്തിഹീനമായി കിടക്കുന്ന കിണറും എല്ലാം പാർക്കിന്റെ ശോചനീയാവസ്ഥയ്ക്ക് കാരണമാകുന്നുവെന്ന് യുവമോർച്ച ചൂണ്ടിക്കാട്ടി.

വിനോദത്തിനും സമയം ചിലവഴിക്കാനും എത്തുന്ന കുട്ടികളെ കാത്തിരിക്കുന്നത് തുരുമ്പ് പിടിച്ചതും തകർന്നതുമായ ബെഞ്ചുകളും സ്ലൈഡുകളും ഊഞ്ഞാലുകളുമാണ്.

അതുപോലെ പല ലൈറ്റുകളും പ്രവർത്തനരഹിതമാണ്. ഒരുപാടാളുകൾ എത്തുന്ന ഈ പാർക്കിലെ ബാത്‌റൂമിന്റെ അവസ്ഥയും വളരെ ശോചനീയമാണ്.

കൊതുകു ശല്യം, ഇഴജന്തുക്കളുടെ ആവാസ വ്യവസ്ഥക്കനുകൂലമായ പരിസരം തുടങ്ങി ഒട്ടനവധി പരാതികളാണ് പാർക്കിലെ സ്ഥിരം സന്ദർശകരിൽ നിന്നും യുവമോർച്ച ഭാരവാഹികൾ കേൾക്കാനിടയായത്. അതിനാൽ പാർക്ക്‌ നവീകരണവുമായി ബന്ധപ്പെട്ട നടപടികൾ എത്രയും വേഗത്തിലാക്കണമെന്ന് യുവമോർച്ച ആവശ്യപ്പെട്ടു.

ഇനിയും മുൻസിപ്പാലിറ്റിയുടെ ഭാഗത്തുനിന്ന് അലംഭാവം ഉണ്ടാവുകയാണെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും യുവമോർച്ച ജില്ലാ ഘടകം അറിയിച്ചു.

യുവമോർച്ച ജില്ല വൈസ് പ്രസിഡന്റുമാരായ ആശിഷ ടി. രാജ്, ജിനു ഗിരിജൻ, ആളൂർ മണ്ഡലം പ്രസിഡന്റ്‌ വിശ്വജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്.

ക്രൈസ്റ്റ് കോളെജിൽ ജോലി ഒഴിവ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിലേക്ക് ഓഫീസ് ജോലികൾക്കായി ബിരുദത്തോടൊപ്പം കമ്പ്യൂട്ടർ പരിജ്ഞാനവും ഇംഗ്ലീഷിൽ പ്രാവീണ്യവും ഉള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും അനുബന്ധരേഖകളും സഹിതം കൂടിക്കാഴ്ചയ്ക്കായി മെയ് 18ന് രാവിലെ 10 മണിക്ക് കോളെജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

കുടുംബയോഗ വാർഷികാഘോഷം നടത്തി

ഇരിങ്ങാലക്കുട :
ക്നാക്കിനാംപ്പിള്ളി പാറേക്കാടൻ കുടുംബയോത്തിന്റെ വാർഷികാഘോഷം നടവരമ്പ് സെന്റ് മേരീസ് ചർച്ച് വികാരി റവ. ഫാ. ഡേവീസ് കിഴക്കുംതല ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് പി.എൽ. ചാക്കോ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി പി.ഡി. റാഫി റിപ്പോർട്ട് അവതരിപ്പിച്ചു.

വൈസ് പ്രസിഡന്റ് സാജു പാറേക്കാടൻ സ്വാഗതവും സഹ രക്ഷാധികാരി റവ. ഫാ. ജോസഫ് പാറേക്കാടൻ അനുഗ്രഹ പ്രഭാക്ഷണവും റവ. സി. വിനയ ആശംസകളും അർപ്പിച്ചു.

ഉന്നത വിജയം നേടിയ കുട്ടികളെയും വിവാഹത്തിന്റെ ജൂബിലി പിന്നിട്ടവരെയും ആദരിച്ചു.

ട്രഷറർ പോൾ ഡേവീഡ്, സീന ജോസ്, ജോസ് പാറേക്കാടൻ തുടങ്ങിയവർ നേതൃത്വം നൽകി.

പുതിയ ഭാരവാഹികളായി പി.ഡി. ജോയ് (പ്രസിഡന്റ്), ഷാജു പാറേക്കാടൻ (വൈസ് പ്രസിഡന്റ്), ഡിൻസി ആന്റോ (സെക്രട്ടറി), സന്തോഷ് പാറേക്കാടൻ (ജോ.സെക്രട്ടറി), പി.പി. ജോസ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

സൗജന്യ നേത്ര – തിമിര മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : നാഗാർജ്ജുന ചാരിറ്റബിൾ സൊസൈറ്റിയും മെട്രോ ഐ കെയർ ഹോസ്പിറ്റൽ, മെട്രോ ഹെൽത്ത് കെയർ ഹോസ്പിറ്റൽ ഇരിങ്ങാലക്കുട, കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബ് എന്നിവരും സംയുക്തമായി ചെമ്മണ്ട
ശാരദാ ഗുരുകുലത്തിൽ
സംഘടിപ്പിച്ച സൗജന്യ നേത്ര- തിമിര മെഗാ മെഡിക്കൽ ക്യാമ്പ് ഇരിങ്ങാലക്കുട സേവാഭാരതി സെക്രട്ടറി
വി. സായ്റാം ഉദ്ഘാടനം ചെയ്തു.

കാറളം പഞ്ചായത്ത് മെമ്പർ മിനി രാജൻ അധ്യക്ഷത വഹിച്ചു.

ലയൺസ് ക്ലബ് ജില്ലാ മെഡിക്കൽ ക്യാമ്പ് കോർഡിനേറ്റർ ജോൺസൺ കോലങ്കണ്ണി മുഖ്യപ്രഭാഷണം നടത്തി.

നാഗാർജ്ജുന ചാരിറ്റീസ് അംഗം പി.എൻ. ശ്രീരാമൻ സ്വാഗതവും അഡ്വ. മധു നന്ദിയും പറഞ്ഞു.

ബൈപ്പാസ് റോഡിൽ കലുങ്ക് മണ്ണിട്ട് മൂടി : സമീപത്ത് വെള്ളക്കെട്ട് രൂക്ഷം ; പ്രതിഷേധവുമായി എൽഡിഎഫ് കൗൺസിലർമാർ

ഇരിങ്ങാലക്കുട : ബൈപ്പാസ് റോഡിലെ കലുങ്ക് മണ്ണിട്ടുമൂടിയതിനെ തുടർന്ന് വേനൽമഴയിൽ തന്നെ ഇവിടം വെള്ളക്കെട്ടിലായതിനെതിരെ എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധം രേഖപ്പെടുത്തി.

ബൈപ്പാസ് റോഡിലെ പവിത്ര വെഡിങ് സിൽക്സിന് പടിഞ്ഞാറ് ഭാഗത്തുള്ള കലുങ്ക് സ്വകാര്യവ്യക്തി മണ്ണിട്ട് മൂടിയതിനെ തുടർന്നാണ് ഇവിടെ വെള്ളക്കെട്ട് രൂക്ഷമായത്.

ഇതോടെ ശക്തമായ മഴയിൽ കിഴക്കൻ മേഖലയിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം ഇവിടെ തങ്ങിനിൽക്കുന്ന സ്ഥിതിയാണ്. സമീപത്തെ പെട്ടിക്കടകളെയും വെള്ളക്കെട്ട് നല്ല രീതിയിൽ ബാധിക്കുന്നുണ്ട്.

കലുങ്ക് അടച്ചതോടെ വെള്ളത്തിന് ഒഴുകിപ്പോകാൻ വഴിയില്ലാതായി. അതിനാൽ തന്നെ അടിയന്തരമായി കലുങ്ക് തുറക്കാനുള്ള നടപടി നഗരസഭ സ്വീകരിക്കണമെന്ന് എൽഡിഎഫ് കൗൺസിലർമാർ ആവശ്യപ്പെട്ടു.

ഇതിന് പിന്നാലെ പ്രദേശത്ത് കക്കൂസ് മാലിന്യം തള്ളിയതായും പരാതിയുണ്ട്.

ഇവിടെ നിന്നുള്ള വെള്ളം ഒഴുകിയെത്തുന്നത് പൊറത്തൂച്ചിറയിലേക്കാണ്. ഈ മലിനജലം ചിറയിൽ എത്തുന്നതോടെ പ്രദേശത്തെ കിണറുകളിലും ഇതിൻ്റെ അംശങ്ങൾ കലർന്ന് വീട്ടുകാരുടെ കുടിവെള്ളം മുട്ടുന്ന സ്ഥിതിയാണ്. ചിറയിൽ നിന്നാണ് കാർഷിക ആവശ്യങ്ങൾക്കുള്ള വെള്ളവും ഉപയോഗിക്കുന്നത്.

തൽസ്ഥിതിക്കെതിരെയും ഒപ്പം കലുങ്ക് അടച്ചുമൂടിയ സ്വകാര്യ വ്യക്തിക്കെതിരെയും നഗരസഭ ചെയർമാനും സെക്രട്ടറിയും റവന്യൂ വകുപ്പും കർശന നടപടി സ്വീകരിക്കണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടു.

പി.വി. ശിവകുമാർ, സി.സി. ഷിബിൻ, ലേഖ ഷാജൻ, കെ.എസ്. പ്രസാദ്, പി.എം. നന്ദുലാൽ, വിനീത ടീച്ചർ, സിന്ധു ഗിരീഷ്, രമ്യ ഷിബു, അജിത്ത് കൊല്ലാറ, വിമി ബിജേഷ്, വി.എസ്. അശ്വതി എന്നിവരാണ് സംഭവസ്ഥലം സന്ദർശിച്ച് പ്രതിഷേധം രേഖപ്പെടുത്തിയത്.

സൗജന്യ പൾസ് തെറാപ്പി ക്യാമ്പ് ആരംഭിച്ചു

ഇരിങ്ങാലക്കുട : സേവാഭാരതിയും കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബും കംപാനിയോ കമ്പനിയും സംയുക്തമായി സംഘടിപ്പിക്കുന്ന 15 ദിവസം നീണ്ടു നിൽക്കുന്ന സൗജന്യ പൾസ് തെറാപ്പി ക്യാമ്പ് ആരംഭിച്ചു.

ക്യാമ്പ് നഗരസഭ ചെയർമാൻ എം.പി. ജാക്സൺ ഉദ്ഘാടനം ചെയ്തു.

സമൂഹം ആവശ്യപ്പെടുന്ന ഏതൊരു കാര്യം ഏറ്റെടുത്താലും, അത് ഏറ്റെടുത്ത് എത്രകാലം കഴിഞ്ഞാലും, അത് ഏറ്റെടുത്തതിനേക്കാൾ തിളക്കത്തിൽ മുൻപോട്ട് കൊണ്ടുപോകുന്ന സേവാഭാരതിയുടെ പ്രവർത്തനത്തെ എത്ര പ്രശംസിച്ചാലും മതിവരില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇതിനുദാഹരണമാണ് 18 വർഷം മുൻപ് ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ താൻ ഉദ്ഘാടനം ചെയ്ത് ആരംഭിച്ച
സേവാഭാരതിയുടെ കഞ്ഞി വിതരണം ഇന്നും തുടരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സേവാഭാരതി പ്രസിഡൻ്റ് നളിന്‍ ബാബു അധ്യക്ഷത വഹിച്ചു.

ലയൺസ് ക്ലബ് ഡിസ്ട്രിക്ട് മെഡിക്കൽ ക്യാമ്പ് കോർഡിനേറ്റർ ജോൺസൺ കോലങ്കണ്ണി മുഖ്യാതിഥിയായി.

കംപാനിയോ കമ്പനിയുടെ സ്റ്റാഫ് ജെനി പൾസ് തെറാപ്പി ക്യാമ്പിനെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നയിച്ചു.

സേവാഭാരതി സെക്രട്ടറി സായ്റാം സ്വാഗതവും എക്സിക്യൂട്ടീവ് അംഗം സൗമ്യ സംഗീത് നന്ദിയും പറഞ്ഞു.

റിയ, സേവാഭാരതി ട്രഷർ രവീന്ദ്രൻ, വാനപ്രസ്ഥാശ്രമം വൈസ് പ്രസിഡൻ്റ് ഹരികുമാർ തളിയക്കാട്ടിൽ, മെഡിക്കൽ കോർഡിനേറ്റർ ജഗദീഷ് പണിക്കവീട്ടിൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഒ.എൻ. സുരേഷ്, രാജലക്ഷ്മി സുരേഷ് ബാബു, പ്രകാശൻ കൈമാപറമ്പിൽ, രക്ഷാധികാരി ശിവാനന്ദൻ, മെഡിസെൽ പ്രസിഡന്റ് മിനി സുരേഷ്, ടിന്റു, മോഹിത് എന്നിവർ നേതൃത്വം നൽകി.