കൊടുങ്ങല്ലൂർ : ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് തൃശൂർ റൂറൽ പൊലീസ് കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
പ്രത്യേക പൊലീസ് ഡ്യൂട്ടികൾ 15ന് രാവിലെ ആരംഭിച്ച് ഉത്സവത്തിന്റെ പ്രധാന ചടങ്ങായ കാവുതീണ്ടൽ നടക്കുന്ന മാർച്ച് 21ന് അവസാനിക്കും.
ഉത്സവ നഗരിയെയും ക്ഷേത്ര പരിസരത്തെയും വിവിധ സോണുകളായി തിരിച്ചാണ് സുരക്ഷാ സംവിധാനം ഒരുക്കിയിരിക്കുന്നത്.
ഓരോ സോണിന്റെയും മേൽനോട്ട ചുമതല ഡി.വൈ.എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥർക്കാണ്.
ആചാരപരമായ ചടങ്ങുകൾക്കായി വിവിധ ജില്ലകളിൽ നിന്നും എത്തുന്ന ആയിരക്കണക്കിന് ഭക്തർക്ക് ബുദ്ധിമുട്ടുകൾ നേരിടാത്ത വിധം തിരക്ക് നിയന്ത്രിക്കുന്നതിനും സുഗമമായ ദർശന സൗകര്യം ഉറപ്പാക്കുന്നതിനും പൊലീസ് ജാഗരൂകരാണ്.
മാല മോഷണം, പോക്കറ്റടി തുടങ്ങിയ കുറ്റകൃത്യങ്ങളും മറ്റ് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനായി ഡ്രോൺ നിരീക്ഷണമുൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഭക്തിനിർഭരമായ ചടങ്ങുകൾ സുഗമമായി നടത്തുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി വിപുലമായ പൊലീസ് സന്നാഹമാണ് ഇത്തവണ വിന്യസിച്ചിരിക്കുന്നത്.
24 മണിക്കൂർ പൊലീസ് കൺട്രോൾ റൂം, സിസിടിവി സർവൈലൻസ്, മൊബൈൽ, ബൈക്ക് പട്രോളിംഗ്, മഫ്തി പൊലീസ്, സ്ത്രീ സുരക്ഷയ്ക്കായി പിങ്ക് പൊലീസ്, ആൻ്റി ഡ്രഗ്സ് സർവൈലൻസിനായി ഡാൻസാഫ് ടീം എന്നീ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കുന്നതിനും അനധികൃത മദ്യവിൽപ്പന, ലഹരിവസ്തുക്കളുടെ വിപണനം, ഉപയോഗം എന്നിവ തടയുന്നതിനുമായി ഡാൻസാഫ്, മഫ്തി പൊലീസ് എന്നിവരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്.
ഭരണിക്കാലയളവിൽ കൊടുങ്ങല്ലൂർ ടൗണിലും പരിസര പ്രദേശങ്ങളിലുമായി ഏകദേശം ഒന്നേകാൽ ലക്ഷത്തോളം ഭക്തർ ഒത്തുചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ നിന്നും ഭക്തരുമായി എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി സൗകര്യപ്രദമായ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.
തീർത്ഥാടകരുടെ തിരക്ക് പരിഗണിച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും സുഗമമായ വാഹന സഞ്ചാരം ഉറപ്പാക്കുന്നതിനുമായി ഈ പാർക്കിംഗ് കേന്ദ്രങ്ങളിൽ തൃശൂർ റൂറൽ പൊലീസിന്റെ മൊബൈൽ, ബൈക്ക് പട്രോളിംഗ് സംഘങ്ങൾ നിരന്തരമായി നിരീക്ഷിക്കുകയും ചെയ്യും.
എ.പി. ഹോട്ടൽ ഗ്രൗണ്ട്, ദേശീയപാതയിലെ അനുയോജ്യമായ സ്ഥലങ്ങൾ, ക്ഷേത്രത്തിന്റെ വടക്കേ നട, തെക്കേ നട, കിഴക്കേ നട, മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരം (കാവിൽക്കടവ്), കെ.കെ.ടി.എം. കോളെജ് ഗ്രൗണ്ട്, ചേരമാൻ ഗ്രൗണ്ട് എന്നിവിടങ്ങളിളാണ് പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുള്ളത്.
തീരദേശ സുരക്ഷയുടെ ഭാഗമായി ബീച്ച് ഏരിയകളിൽ നിരീക്ഷണം ശക്തമാക്കി. കടലോര ജാഗ്രതാ സമിതിയുടെ സഹകരണത്തോടെ ബോട്ട് പട്രോളിംഗ് ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് സംവിധാനത്തിന് പുറമേ, 24 മണിക്കൂറും ലഭ്യമാകുന്ന ആംബുലൻസ് സംവിധാനവും, മെഡിക്കൽ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ക്രമീകരണങ്ങളും ഇത്തവണയും തൃശൂർ റൂറൽ പൊലീസ് ഒരുക്കിയിട്ടുണ്ട്.
റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ഡിവൈഎസ്പി പി. പ്രമോദ്, കൊടുങ്ങല്ലൂർ സ്റ്റേഷൻ എസ്എച്ച്ഒ പി.ടി. ബിജോയ് എന്നിവരാണ് സുരക്ഷാ ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നത്.










